നാരായണ ഗുരുവിന്റെ പ്രതിമയാണ് സ്ഥാപിക്കുന്നത്, വിഗ്രഹമല്ല

ജാതിയില്ലാ വിളബരത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി സംസ്‌കാരിക വകുപ്പ് തിരുവനന്തപുരത്ത് ശ്രീനാരായണ ഗുരുവിന്റെ വെങ്കല പ്രതിമ നാളെ സ്ഥാപിക്കും. പ്രതിമാ സ്ഥാപനത്തെ എതിർത്തു കൊണ്ട് സംഘപരിവാറും ശിവഗിരി ധർമ സംഘത്തിലെ സന്യാസിമാരും രംഗത്തെത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ഗുരുപ്രതിമകളുടെ ചരിത്രം എഴുതുകയാണ് കാലടി സർവ്വകലാശാല ഗവേഷകയായ കെ.എസ്. ഇന്ദുലേഖ. മതേതരവും ജനകീയവുമായ ഒരു ബിംബത്തെ ദൈവിക വത്കരിക്കുകയും വരേണ്യവത്കരിക്കുകയും ചെയ്തു കൊണ്ട് ബ്രാഹ്മണിക്കലായ അധികാരഘടനയെ നിലനിർത്താൻ സംഘപരിവാർ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇപ്പോൾ ഉയർന്നു വന്നിട്ടുള്ള വിവാദം. ഒരു മതേതര ചിഹ്നമായി നാരയണ പ്രതിമ ഉയർന്നു വരുമ്പോൾ അത് സംഘപരിവാറിന് അസ്വസ്ഥതയുണ്ടാക്കുന്നുണ്ട് എന്ന് നിരീക്ഷിക്കുന്നു.

ശ്രീനാരായണ ഗുരുവിന്റെ ജാതിയില്ലാവിളംമ്പരത്തിന്റെ നൂറാം വാർഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട് കേരളസർക്കാർ പ്രഖ്യാപിച്ച ശ്രീനാരായണ ഗുരുപ്രതിമ സെപ്റ്റംബർ 21 ന് തിരുവനന്തപുരത്ത് അനാച്ഛാദനം ചെയ്യപ്പെടുകയാണ്. ഉണ്ണി കാനായിയാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. പ്രതിമാസ്ഥാപനവുമായി ബന്ധപ്പെട്ട് ഇതിനോടകംതന്നെ നിരവധി വിവാദങ്ങൾ വന്നുകഴിഞ്ഞിട്ടുണ്ട്.

ശ്രീനാരായണ ദർശനങ്ങളെ പിൻപറ്റുന്ന രണ്ടു സന്ന്യാസി പരമ്പരകൾ നിലവിലുണ്ട്. അവയിൽ ശിവഗിരി ധർമ്മസംഘത്തിലെ ചില സന്ന്യാസിമാർ ഗുരുപ്രതിമ പൊതുവിടത്തിൽ സ്ഥാപിക്കാനുള്ള സർക്കാർ തീരുമാനത്തെ എതിർത്തിക്കുകയാണ്. അതേസമയം മഠത്തിനു കീഴിലുള്ള, ശ്രീനാരായണ ഗുരുവിന്റെ ജന്മഗൃഹം സ്ഥിതി ചെയ്യുന്ന ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനാച്ഛാദന ചടങ്ങിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മറ്റൊരു സന്ന്യാസിപരമ്പരയായ, പൽപ്പുവിന്റെ മകൻ നടരാജഗുരു സ്ഥാപിച്ച, വർക്കല നാരായണ ഗുരുകുലം പ്രതിമാസ്ഥാപന വിവാദത്തിൽ നിലപാട് പ്രഖ്യാപിച്ചിട്ടില്ല.

വർക്കല നാരായണ ഗുരുകുലത്തിൽ ഹരിഹരൻ മാസ്റ്റർ നിർമിച്ച ശിൽപം.

ശ്രീനാരായണ ഗുരുകുലം പ്രതിമ സ്ഥാപിക്കുന്നതിനെ എതിർക്കാൻ സാധ്യതയില്ല എന്നതിന് വർക്കല ഗുരുകുലത്തിനു മുന്നിലിരിക്കുന്ന, ഹരിഹരൻ മാസ്റ്റർ നിർമ്മിച്ച (കൽക്കത്ത ശാന്തിനികേതനിലെ വിദ്യാർഥികൂടിയായിരുന്നു അദ്ദേഹം) ശില്പം തന്നെ തെളിവ്. നിത്യചൈതന്യ യതിയുടെ പ്രത്യേക ആവശ്യപ്രകാരം നിർമ്മിച്ച ഈ ശില്പം കുറ്റിത്താടിയും രോമാവൃതമായ നെഞ്ചും ഉന്തിനിൽക്കുന്ന എല്ലുകളും ചുളിഞ്ഞ നെറ്റിയുമൊക്കെയായി അധികാരങ്ങളൊന്നുമില്ലാത്ത, കീഴാളനായ വൃദ്ധന്റെ ശരീരഭാഷയെയാണ് അവതരിപ്പിക്കുന്നതാണ്. ആശ്രമത്തിലെ ഉദ്യാനത്തിൽ തുറസായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ ശില്പത്തെ ദിവസേന കാണുന്ന വർക്കല ഗുരുകുലത്തിലെ സന്ന്യാസിമാർക്കും അനുയായികൾക്കും സർക്കാർ സ്ഥാപിക്കുന്ന പ്രതിമയിൽ അനൗചിത്യം തോന്നാനിടയില്ല.

വിവാദത്തിന് രാഷ്ട്രീയമാനം നൽകി കൊഴുപ്പിക്കുന്നതിന് എൻഡിഎ അധ്യക്ഷനും ബി.ഡി.ജെ.എസ് നേതാവുമായ തുഷാർ വെള്ളാപ്പിള്ളി തന്നെ രംഗത്തിറങ്ങിയിരിക്കുകയാണ്. പൊതുസ്ഥലത്ത് പ്രതിമ സ്ഥാപിക്കാൻ ശ്രീനാരായണഗുരു രക്തസാക്ഷിയല്ല എന്നാണ് തുഷാർ പറയുന്നത്. എസ്. എൻ. ഡി. പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇതുവരെയും ശിവഗിരി മഠത്തിന്റെ ഭാരവാഹിയുടേയോ ചെമ്പഴന്തി ഗുരുകുലത്തിന്റേയോ നിലപാടുകളെ എതിർക്കാനോ പിൻതുണക്കാനോ എത്തിയിട്ടുമില്ല. യുപിയിലെ അയോധ്യയിൽ ലോകത്തെ ഏറ്റവും വലിയ ശ്രീരാമപ്രതിമ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള സംഘപരിവാർ കേരളത്തിൽ തുറസ്സായ സ്ഥലത്തു സ്ഥാപിക്കുന്ന പ്രതിമ ശ്രീനാരായണ ഗുരുവിന്റെ ദൈവപദവിക്ക് നിരക്കുന്നതല്ല എന്ന തരത്തിൽ വൈകാരിക പ്രചരണങ്ങളുമായി കളം നിറയാനുള്ള ശ്രമത്തിലുമാണ്. സംഘപരിവാർ അനുകൂല സോഷ്യൽ മീഡിയാഗ്രൂപ്പുകൾ ശ്രീനാരായണ ഭക്തരെ വൈകാരികമായി ഇളക്കിവിട്ട് സർക്കാർ വിരുദ്ധ വികാരം ആളിക്കത്തിച്ച് മുതലെടുപ്പു നടത്താനും ശ്രമിക്കുന്നുണ്ട്.

അരുവിപ്പുറത്ത് നാരായണഗുരു സ്ഥാപിച്ച ശിവൻ മേൽക്കൂരയോ ചുവരോ ഇല്ലാതെ നെയ്യാറിൻകരയിലെ പാറപ്പുറത്താണ് പ്രതിഷ്ഠിതനായത്. തമിഴ്നാട്ടിൽ തിരുവള്ളുവരുടെ പ്രതിമ കന്യാകുമാരിയിൽ തുറന്ന സ്ഥലത്താണ് നിലനിൽക്കുന്നത്. ബസവേശ്വരന്റെ നിരവധി പ്രതിമകൾ പൊതുയിടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. അടുത്തിടെ നരേന്ദ്രമോദി ലണ്ടനിലിൽ അനാച്ഛാദനം ചെയ്ത ബസവേശ്വരന്റെ പ്രതിമയും പൊതുയിടനിർമ്മിതിയാണ്. യാഥാർഥ്യം ഇതാണെങ്കിലും സത്യാനന്തര രാഷ്ട്രീയത്തിൽ വസ്തുതകളേക്കാൾ മുൻതൂക്കം വൈകാരികതക്കാണല്ലോ ലഭിക്കുന്നത്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് പ്രതിമാവിവാദം. ഈയൊരു പശ്ചാത്തലത്തിൽ നാരായണഗുരുവിന്റെ പ്രതിമാജീവിതത്തെ വിശകലന വിധേയമാക്കുന്നത് ഉചിതമായിരിക്കും.

ആധുനിക കേരളീയശില്പകലാ ചരിത്രത്തിലെ നിർണ്ണായമായ പ്രതിനിധാന സ്ഥാനമാണ് നാരായണഗുരുവിന്റെ ശില്പങ്ങൾ. ഗുരുശില്പങ്ങളുടെ ആവിർഭാവവും പിന്നീട് അവയ്ക്ക് സംഭവിച്ച ബഹുശാഖിയായ പരിണാമങ്ങളും വ്യത്യസ്തങ്ങളായ പ്രത്യയശാസ്ത്രങ്ങളെ അഭിസംബോധന ചെയ്യുന്നുണ്ട്. ഗുരുശില്പങ്ങൾ പ്രതിനിധാനം ചെയ്യുന്ന പ്രത്യയശാസ്ത്ര വൈരുദ്ധ്യങ്ങളുടെ ആകെത്തുകയാണ് പത്തൊമ്പതാം നൂറ്റാണ്ടിനു ശേഷമുള്ള കേരളത്തിന്റെ സാംസ്‌കാരിക ചരിത്രമെന്ന് പറയാം. അഥവാ ആധുനിക കേരളത്തിൽ സംഭവിച്ച സാംസ്‌കാരിക പരിണാമങ്ങളെല്ലാം തന്നെ ഗുരുശില്പങ്ങളുടെ ചരിത്രത്തിലെ വിവിധ ഘട്ടങ്ങളിൽ ഉൾച്ചേരുന്നുണ്ട്.

ഗുരുവിന്റെ പ്രതിമാശില്പങ്ങളുടെ പരിണാമത്തെ മൂന്നുഘട്ടങ്ങളായി മനസിലാക്കാൻ സാധിക്കും. കൊളോണിയൽ അനുഭവങ്ങളുമായി ബന്ധപ്പെട്ടതാണ് ആദ്യത്തെ ഘട്ടം. മതാത്മകമായ താൽപര്യങ്ങളിൽ നിന്ന് ശില്പങ്ങൾക്ക് മോചനം സാധ്യമാകുന്നത് കൊളോണിയൽ ആധുനികതയുടെ സന്ദർഭത്തിലാണ്. വിഗ്രഹസ്വഭാവത്തോടു കൂടിയതും ക്ഷേത്രകേന്ദ്രീകൃതവും ആഖ്യാന സ്വഭാവമുള്ളതുമായ ശില്പ - അർദ്ധശില്പ നിർമ്മാണങ്ങളാണ് പത്തൊമ്പതാം നൂറ്റാണ്ടിനു മുൻപുള്ള ഇന്ത്യൻ ശില്പകലയുടെ പൊതുസവിശേഷത. ആദർശ സൗന്ദര്യത്തിന്റെ ഉയർന്ന മാതൃകകളായിട്ടാണ് ഇവ സ്വീകരിക്കപ്പെടുന്നത്. ഇതിൽ നിന്നുള്ള വിച്ഛേദം സംഭവിക്കുന്നത് കൊളോണിയൽ അധിനിവേശത്തിന്റെ ഘട്ടത്തിലാണ്. കൊളോണിയൽ ആധുനികതയുടെ ഫലമായി രൂപംകൊണ്ട പുതിയ സാംസ്‌കാരികാന്തരീക്ഷം ദൈവത്തെ കൈയൊഴിഞ്ഞുകൊണ്ട് മനുഷ്യനെ ആഖ്യാനങ്ങളുടെ കേന്ദ്രത്തിൽ നിർത്തിയതോടെ ശില്പനിർമ്മാണത്തിലും മനുഷ്യനെ കേന്ദ്രീകരിച്ചുള്ള ആഖ്യാനങ്ങൾ ശക്തമായി. ഛായാശില്പങ്ങളാണ് ഇങ്ങനെയൊരു മാറ്റത്തിന്റെ പ്രയോഗസ്ഥാനമായി മാറിയത്. ഇത്തരത്തിൽ പരിശോധിക്കുമ്പോൾ ഇന്ത്യയിൽ ഛായാശില്പങ്ങളുടെ അവതരണം കലാപരമായ വിച്ഛേദത്തെ (Artistic break) സൂചിപ്പിക്കുന്നുണ്ട്. നിർമ്മാണ സങ്കേതങ്ങളിലും മാധ്യമങ്ങളിലും വരുന്ന മാറ്റം, അക്കാദമിക് നാച്വറലിസത്തിന്റെ അവതരണം എന്നിങ്ങനെ മാറിവന്ന ഭൗതികസാഹചര്യങ്ങളും കലാവബോധവും ഛായാശില്പങ്ങളുടെ വ്യാപനത്തെ സാധ്യമാക്കിയ ഘടകങ്ങളാണ്. ഇത്തരത്തിൽ ഇന്ത്യൻ ശില്പകല കലാപരവും ഭാവുകത്വപരവും സാങ്കേതികവുമായ മാറ്റങ്ങളെ സ്വീകരിച്ചു കഴിഞ്ഞ ഇരുപതാം നൂറ്റാണ്ടിന്റെ മൂന്നാംദശകത്തിലാണ് ശ്രീനാരായണ ഗുരുവിന്റെ ആദ്യത്തെ ശില്പം നിർമ്മിക്കപ്പെടുന്നത്.

1927 ൽ നാരായണ ഗുരു ജീവിച്ചിരിക്കുമ്പോൾ തന്നെയാണ് തലശ്ശേരി ജഗന്നാഥക്ഷേത്രത്തിനു സമീപത്തുള്ള പൊതുസ്ഥലത്ത് ഗുരുവിന്റെ ആദ്യത്തെ ശില്പം സ്ഥാപിക്കപ്പെടുന്നത്. നവോത്ഥാന മുന്നേറ്റങ്ങൾ കേരളത്തിന്റെ സാമൂഹികജീവിതത്തെ സമഗ്രമായി പുതുക്കി നിർമ്മിക്കുകയും ദേശീയസ്വാതന്ത്ര്യത്തെ സംബന്ധിച്ച അവബോധം രാജ്യമെമ്പാടും വ്യാപിക്കുകയും ചെയ്യുന്ന ഘട്ടത്തിൽ തന്നെയാണ് ആദ്യത്തെ ഗുരുശില്പം കേരളത്തിലെത്തുന്നത്. 1926 ൽ ശ്രീനാരായണ ഗുരുവിന്റെ ഗൃഹസ്ഥ ശിഷ്യൻമാരിലൊരാളായ മൂർക്കോർത്തു കുമാരനാണ് ഗുരു ശില്പം എന്ന ആശയം അവതരിപ്പിച്ചത്.

തലശ്ശേരി ജഗന്നാഥക്ഷേത്രത്തിലെ ഗുരുശിൽപം.

അധ:കൃത ജനതയുടെ വിമോചനത്തിനായി പ്രവർത്തിച്ച നാരായണഗുരുവിനെ കീഴാളജനതയുടെ വിമോചനചിഹ്നമായി അവതരിപ്പിക്കുക എന്ന ലക്ഷ്യമാണ് ഗുരുശില്പം എന്ന ആശയത്തിലൂടെ അദ്ദേഹം മുന്നോട്ടുവച്ചത്. കമ്മീഷൻ വർക്കുകകൾ വ്യാപകമായി പ്രചാരത്തിലില്ലാതിരുന്ന ഘട്ടത്തിൽ ഗുരുശില്പത്തിന്റെ നിർമ്മാണ ചുമതല ഏറ്റെടുത്തത് തവറലി (Thavaroli) യാണ്. കൊളംബോ കേന്ദ്രീകരിച്ച് ബുദ്ധശില്പങ്ങളിൽ ഗവേഷണം നടത്തിയിരുന്ന ഇറ്റാലിയൻ ശില്പിയായിരുന്നു അദ്ദേഹം. തലശ്ശേരി സ്വദേശിയായ പി.ശേഖർ എടുത്ത ഫോട്ടോഗ്രാഫുകളുടെ അടിസ്ഥാനത്തിലാണ് ശില്പം നിർമ്മിച്ചിത്. നാരായണഗുരുവിന്റെ പല വശങ്ങളിൽ നിന്നുള്ള ഫോട്ടോഗ്രാഫുകൾ ശില്പനിർമ്മാണത്തിനായി തവറലി ഉപയോഗിച്ചിരുന്നു. ഗുരുവിന്റെ ശരീരവുമായി ബന്ധപ്പെട്ട സൂക്ഷ്മമായ വിശദാംശങ്ങളെ ആവിഷ്‌കരിക്കുന്നതിനു സഹായിച്ചത് ഈ ഫോട്ടോഗ്രാഫുകളാണ്.

ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തിൽ തലശ്ശേരിയിൽ ശ്രീനാരായണ ഗുരുവിന്റെ ആദ്യത്തെ ശില്പം സ്ഥാപിക്കപ്പെടുമ്പോൾ കലാചരിത്രപരമായ നിരവധി സവിശേഷതകളെ ശില്പം പ്രത്യക്ഷീകരിച്ചിരുന്നു. മൂന്നു നിലകളിലാണ് ഗുരുശില്പം ചരിത്രത്തിൽ ഇടപെട്ടത്. ഒന്ന്, പാശ്ചാത്യ മാതൃകയിലുള്ള ശില്പകലകളുമായി കേരളജനത നടത്തിയ ആദ്യകാല മുഖാമുഖങ്ങളിലൊന്നെന്ന നിലയിൽ. രണ്ട്, കേരളത്തിൽ സ്ഥാപിക്കപ്പെട്ടതോ നിർമ്മിക്കപ്പെട്ടതോ ആയ ശില്പങ്ങളിൽ നവോത്ഥാനത്തിന്റെ ഇടപെടൽ പ്രകടമാകുന്ന ആദ്യകാല മാതൃകയെന്ന നിലയിൽ. മൂന്ന്, പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമായി കേരളത്തിൽ നടന്ന മുഴുവൻ സാമൂഹ്യ മാറ്റങ്ങളുടെയും സാംസ്‌കാരിക പ്രതിനിധാനം എന്ന നിലയിൽ. ഈ മൂന്നു ധാരകളും ചേർന്നു സൃഷ്ടിച്ച പുതിയ അനുഭവ ലോകത്തിലാണ് ഗുരു ശില്പത്തിന്റെ ചരിത്രപരമായ നില്പ്.

ഗുരുമന്ദിരങ്ങളുടെ വളർച്ചയുമായി ബന്ധപ്പെട്ടാണ് ഗുരുവിന്റെ പ്രതിമാശില്പങ്ങൾ രണ്ടാംഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്. തൊള്ളായിരത്തി നാല്പതുകളുടെ അവസാനത്തിലും അൻപതുകളുടെ ആരംഭത്തിലുമായി കേരളത്തിനകത്തും പുറത്തുമുള്ള ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിന്റെയും ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും പ്രാദേശിക ആസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ഗുരുവിന്റെ പ്രതിമകൾ സ്ഥാപിക്കുന്ന പ്രവണത ശക്തമായി. ആദ്യത്തെ ഗുരു ശില്പത്തിൽ നിന്നും ഗുരുമന്ദിരപ്രതിമകളിലേക്കെത്തുമ്പോൾ സംഭവിച്ച പ്രധാനപ്പെട്ട മാറ്റം നിർമ്മാണസാമഗ്രികളിലെ വ്യത്യാസമാണ്. വെങ്കലത്തിൽ തീർത്ത ഗുരുപ്രതിമകൾക്കുപകരം സിമന്റിലോ പ്ലാസ്റ്റർ ഓഫ് പാരീസിലോ നിർമ്മിച്ച ഗുരുപ്രതിമകൾ മഞ്ഞയോ കാവിയോ വെളുപ്പോ നിറങ്ങളിൽ ഗുരുമന്ദിരങ്ങളിലും അവയോട് ബന്ധപ്പെട്ട പൊതുവിടങ്ങളിലും സ്ഥാപിക്കപ്പെട്ടു. നവോത്ഥാനത്തിനു ശേഷമുണ്ടായ സാമൂഹ്യമുന്നേറ്റത്തെ തുടർന്ന് നവസാമ്പത്തിക മധ്യവർഗ്ഗമായി പരിണമിക്കപ്പെട്ട ഈഴവരാണ് ആത്മീയതയിലൂന്നി നിന്നുകൊണ്ട് ഗുരുമന്ദിരങ്ങളുടെ നിർമ്മാണത്തെ പ്രോത്സാഹിപ്പിച്ചത്. മധ്യവർഗ്ഗ പദവിയിലേക്കുള്ള ഈഴവരുടെ വളർച്ചക്കൊപ്പം വ്യവസായവത്കരണത്തിന്റെ ഫലമായി കേരളത്തിൽ പ്രചാരം നേടിയ പുതിയ നിർമ്മാണസാമഗ്രികളും പ്രതിമാനിർമ്മാണത്തെ ത്വരിതപ്പെടുത്തിയ ഘടകങ്ങളായിരുന്നു. സിമന്റ്, പ്ലാസ്റ്റർ ഓഫ് പാരീസ്, ഫ്‌ളക്‌സി ഗ്ലാസ്സ് തുടങ്ങിയ സാമഗ്രികൾ ശില്പങ്ങളുടെ മാധ്യമങ്ങളായി മാറിയതോടെ ചെലവു കുറഞ്ഞ രീതിയിൽ പ്രതിമയുടെ ഉത്പാദനം സാധ്യമാകുന്ന സാഹചര്യം രൂപപ്പെട്ടു.

ഇവിടെ കലയെ സംബന്ധിച്ച് വാൾട്ടർ ബെഞ്ചമിൻ ഉന്നയിക്കുന്ന ചില വാദങ്ങൾ ഗുരുപ്രതിമകളുടെ വ്യാപനവുമായി ബന്ധപ്പെടുത്തി മനസ്സിലാക്കാവുന്നതാണ്. അതിൽ ആദ്യത്തേത്, കലാസൃഷ്ടിയുടെ പ്രാമാണികതയുമായി ബന്ധപ്പെട്ടു നിൽക്കുന്നു. പ്രാമാണികത ( Authenticity ) നഷ്ടപ്പെടുന്നതോടെ കലാവസ്തുക്കളുടെ ഉടമസ്ഥതയിൽ സങ്കീർണ്ണമായ ചില മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. പുനർനിർമ്മിതിയിൽ (Production) സ്ഥലം, കാലം എന്നീ ഘടകങ്ങളുടെ വിനിമയം റദ്ദാകുകയും ചരിത്രപരമായി കൈവരുന്ന പ്രാമാണികത നഷ്ടമാകുകയും ചെയ്യുന്നു. സ്ഥല-കാലങ്ങളുടെ അഭാവം കലാനിർമ്മിതിയുടെ ഭൗതികതയെ അഭിസംബോധന ചെയ്യുന്നതിന് അപര്യാപ്തമാണ്. ഇതോടെ ഉത്പാദന-വിതരണ ബന്ധങ്ങൾക്കകത്ത് ചരക്കുമാത്രമായി കലാനിർമ്മിതി രൂപാന്തരപ്പെടുന്നു. ആർക്കും വില കൊടുത്തു വാങ്ങാവുന്നതും ഉപയോക്താവിന്റെ ആവശ്യത്തിനനുസരിച്ച് അർത്ഥം കൈവരുന്നതുമായ ഒന്നാണ് ഇവിടെ കല.

രണ്ടാമതായി കലാനിർമ്മിതിയുടെ പകർപ്പുകൾ അവക്കു ചുറ്റുമുള്ള പ്രഭാവലയത്തെ (Aura) തിരസ്‌കരിച്ചു എന്നതാണ്. ഒന്നിലധികം പകർപ്പുകൾ കലാനിർമ്മിതിയുടെ അപൂർവ്വമായ അസ്തിത്വത്തെ റദ്ദാക്കുകയും കാഴ്ചക്കാരും കലാവസ്തുവും തമ്മിലുള്ള സ്വതന്ത്രവും അനുഭവൈഹികവുമായ ബന്ധത്തെ അഭിസംബോധന ചെയ്യുകയും ചെയ്തു. ഒറ്റ മോൾഡിൽ നിരവധി പകർപ്പുകളെടുക്കാവുന്ന സാങ്കേതികവിദ്യയുടെ വികാസമാണ് നാരായണഗുരുവിന് കേരളീയ സമൂഹത്തിൽ വ്യാപകമായ ദൃശ്യത (Visibility) നൽകിയത്. നവോത്ഥാനത്തിന്റെ നായകനും അദ്വൈതത്തിന്റെ പ്രയോക്താവുമായി നാരായണഗുരു ഉറപ്പിക്കപ്പെട്ടതിനു പിന്നിൽ ഈ കാലയളവിൽ നടന്ന പ്രതിമാശില്പനിർമ്മാണത്തിന് പങ്കുണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഈ പ്രതിമാസ്ഥാപനത്തിലൂടെ കൈവന്ന ദൃശ്യത നാരായണഗുരുവിന് മുഖ്യധാരാ സമൂഹത്തിൽ കൂടുതൽ സ്വീകര്യതയും ജനകീയതും ഉണ്ടാക്കി കൊടുത്തു.

എന്നാൽ വിലകുറഞ്ഞ മാധ്യമങ്ങൾ ഉപയോഗിച്ചു നിർമ്മിച്ച ഗുരു പ്രതിമകൾക്കു പ്രതിദിനം ശക്തമായികൊണ്ടിരിക്കുന്ന നാരായണഗുരുവിന്റെ ദൈവികപരിവേഷത്തെ പ്രതിനിധീകരിക്കാൻ ആകുമായിരുന്നില്ല. പുനർനിർമ്മിക്കപ്പെട്ട കലാവസ്തുവിലെ സവിശേഷ മൂല്യത്തിന്റെ (Aura) അഭാവം ഭക്തിയുടെ പ്രകാശനത്തിന് തടസമായി വന്നതോടെ സിമന്റ്, പ്ലാറ്റർ ഓഫ് പാരീസ് പ്രതിമകളുടെ സ്ഥാനത്ത് പഞ്ചലോഹവിഗ്രഹങ്ങൾ സ്ഥാപിക്കുന്ന പ്രവണത ശക്തിപ്പെട്ടു. ഗുരുവിന്റെ പ്രതിമാശില്പങ്ങളുടെ പരിണാമചരിത്രത്തിലെ മൂന്നാമത്തെ ഘട്ടമായി ഇതിനെ പരിഗണിക്കാവുന്നതാണ്. സിമന്റിൽ തീർത്ത പൊതുവിടങ്ങളിലെ ഗുരുപ്രതിമകൾക്കു പകരം പ്രത്യേകം നിർമ്മിച്ച ക്ഷേത്രങ്ങളിൽ താന്ത്രികാചാരചടങ്ങുകളോടെ തച്ചുശാസ്ത്രവിധിയനുസരിച്ചു ഗുരുവിഗ്രഹങ്ങൾ സ്ഥാപിക്കപ്പെട്ടു. സ്ഥാപിക്കപ്പെടുന്ന ശ്രീകോവിലിന് ആനുപാതികവും ആചാരപരവുമായ അളവുകൾക്ക് അനുസരിച്ചുള്ള പ്രത്യേക പീഠത്തിലാണ് വിഗ്രഹം പ്രതിഷ്ഠിക്കുന്നത്. പ്രതിഷ്ഠിക്കപ്പെടുന്ന പീഠം പഴയ മട്ടിൽ ശില്പത്തിന്റെ അടിസ്ഥാനമെന്ന ( base) നിലയിലല്ല പ്രവർത്തിക്കുന്നത്. അത് സവിശേഷമായ ആചാരക്രമത്തെ ഉൾക്കൊള്ളുന്നുണ്ട്. പീഠത്തിന്റെ ഉയരത്തിനും വിലപ്പത്തിനുമനുസരിച്ചാണ് ശില്പത്തിന്റെ വലിപ്പം ക്രമീകരിച്ചിരിക്കുന്നത്. പഞ്ചലോഹവിഗ്രഹങ്ങൾ ശരീരവടിവുകളിലെ സൂക്ഷ്മാംശങ്ങൾ പോലും വിശദീകരിക്കുന്ന മട്ടിലാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. സൂക്ഷ്മാംശങ്ങളിൽ ഹിന്ദു ഐക്കണോഗ്രാഫിയുടെ ചിഹ്നങ്ങളെ ഗുരുവിഗ്രഹങ്ങളിലേക്കു സന്നിവേശിപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമവും കാണാം. ധ്യാനമുദ്ര, വ്യാഖ്യാനമുദ്ര, ചിന്മുദ്ര, അഞ്ജലിമുദ്ര എന്നിങ്ങനെ ഹിന്ദുവിഗ്രഹങ്ങളിൽ സാധാരണയായി കണ്ടു വരുന്ന ഹസ്തവിന്യാസ രീതികൾ ഗുരുവിഗ്രഹങ്ങളിലേക്ക് സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ബ്രാഹ്മണിക്ക് ആചാരങ്ങളോടെ സ്ഥാപിക്കുപ്പെടുന്ന ഗുരുവിഗ്രഹങ്ങളിലെല്ലാം തന്നെ ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്ന വ്യാളിയുടെ മുഖത്തോടു കൂടിയ പ്രഭാവലയം പ്രത്യേകം സ്ഥാപിക്കുന്നതായും കണ്ടു വരുന്നുവെന്നത് കൗതുകകരമാണ്. എന്നാൽ സമീപനത്തിൽ (Treatment) ശാന്തഭാവമാണ് വിഗ്രഹങ്ങളും പുലർത്തുന്നത്.

ബ്രാഹ്മണിക്ക് രീതിയിൽ നിർമ്മിക്കുന്ന ഗുരുക്ഷേത്രങ്ങളിലെ വിഗ്രഹങ്ങൾക്കു സമാനമായി ഗുരുമന്ദിരങ്ങളിലും പഞ്ചലോഹത്തിൽ തീർത്ത ഗുരുപ്രതികൾ സ്ഥാപിക്കുന്ന പ്രവണത തൊണ്ണൂറുകൾക്കു ശേഷം വ്യാപകമാകുന്നുണ്ട്. അതിന്റെ ഭാഗമായി സിമന്റിൽ തീർത്ത പഴയ ഗുരുപ്രതിമകൾക്കു പകരം പഞ്ചലോഹത്തിൽ തീർത്ത ഗുരു വിഗ്രഹങ്ങൾ സ്ഥാപിക്കാനുള്ള സംഘടിതമായ ശ്രമങ്ങളും കാണാൻ സാധിക്കും.

പകർപ്പുകളിലൂടെ ഗുരുവിന്റെ പ്രതിമകൾക്കു കൈവന്ന ജനകീയത തൊണ്ണൂറുകൾക്കു ശേഷം വരേണ്യമായ സൗന്ദര്യാനുഭവങ്ങൾക്കു വഴിമാറുന്നുണ്ട് . ഇതാകട്ടെ രൂപതലത്തിലും സൗന്ദര്യതലത്തിലും മാത്രമായി സംഭവിച്ച മാറ്റമല്ലതാനും. ഗുരുപ്രതിമകളിൽ നിന്നും ഗുരുവിഗ്രഹങ്ങളിലേക്കുള്ള ഈ മാറ്റം കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ ബ്രാഹ്മണിക് മൂല്യങ്ങൾക്ക് കേരളസമൂഹത്തിൽ ലഭിച്ച മേൽക്കൈയുടെ കൂടി സൂചനയാണ്. പകർപ്പുകളിലൂടെ ജനകീയമാക്കി മാറ്റിയ നാരായണബിംബത്തെ വരേണ്യമായ അനുഭവമാക്കി മാറ്റുന്ന പ്രവർത്തനം സൂക്ഷ്മാർത്ഥത്തിൽ നവോത്ഥാന മൂല്യങ്ങളുടെ ആന്തരിക വൈരുദ്ധ്യം തന്നെയാണ് വെളിപ്പെടുത്തുന്നത്. ഈയൊരു വൈരുധ്യത്തെ ഉപയോഗപ്പെടുത്താനാണ് ബ്രാഹ്മണ്യവും സംഘപരിവാറും ശ്രമിക്കുന്നത്. മതേതരമായ ഒരു ബിംബത്തെ ജനകീയമാക്കുകയും ജനകീയമായതിനെ വരേണ്യവത്കരിക്കുകയും ചെയ്തുകൊണ്ട് ബ്രഹ്മണിക്കലായ അധികാരഘടനയെ നിലനിർത്തുകയെന്ന തന്ത്രമാണ് ഇവിടെ സംഘപരിവാർ പ്രയോഗിക്കുന്നത്.

പശുപതിനാഥ് മുഖർജി നിർമിച്ച ശിവഗിരി സമാധി മന്ദിരത്തിലെ ഗുരുപ്രതിമ.

ശിവഗിരി മഹാസമാധി മന്ദിരത്തിൽ സ്ഥാപിച്ചിട്ടുള്ള മാർബിളിൽ നിർമ്മിച്ച ഗുരുപ്രതിമയെ മാത്രം മുൻനിർത്തി ഈയൊരു പരിണാമത്തെ വിശദീകരിക്കാൻ സാധിക്കും. ശിവഗിരിയിലെ മഹാസമാധി മന്ദിരനിർമ്മാണത്തെയും പ്രതിമാ പ്രതിഷ്ഠയേയും കുറിച്ച്, അതിനു നേതൃത്വം നൽകിയ സ്വാമി ഗീതാനന്ദ "മഹാസമാധി മന്ദിരസ്മൃതി' എന്ന പേരിൽ പുസ്തകമെഴുതിയിട്ടുണ്ട്. ഗുരുശിൽപ്പത്തെ സൂചിപ്പിക്കാൻ പ്രതിമ എന്ന പദമാണ് പുസ്തകത്തിലുടനീളം അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്. സമാധിമന്ദിരത്തിന്റെ ഉദ്ഘാടനത്തിനു വേണ്ടി രൂപീകരിക്കപ്പെട്ട ആഘോഷ കമ്മിറ്റിയുടെ പേര് "പ്രതിമാ പ്രതിഷ്ഠാകമ്മറ്റി' എന്നായിരുന്നു. അതുമായി ബന്ധപ്പെട്ടു പ്രസിദ്ധീകരിച്ച സ്മരണികയിലും "പ്രതിമാപ്രതിഷ്ഠ' എന്ന വാക്കാണ് പ്രയോഗിച്ചിരിക്കുന്നത്. എന്നാൽ കഴിഞ്ഞ വർഷം മഹാസമാധി മന്ദിരത്തിലെ പ്രതിമാപ്രതിഷ്ഠയുടെ സുവർണ്ണ ജൂബിലി ആഘോഷിച്ചപ്പോൾ പുറത്തിറക്കിയ നോട്ടീസുകളിലും വാർത്തകളിലും പ്രതിമാ പ്രതിഷ്ഠ എന്ന വാക്കിനു പകരം "വിഗ്രഹപ്രതിഷ്ഠ 'എന്ന വാക്ക് പ്രയോഗിച്ചു കാണുന്നുണ്ട്.

ശിവഗിരിയിലെ പ്രതിമാസ്ഥാപന സമ്മേളനം ഉദ്ഘാടനം ചെയ്തത് അന്നത്തെ രാഷ്ട്രപതിയായിരുന്ന ഡോ.സക്കീർ ഹുസൈൻ ആണ്. കേന്ദ്രമന്ത്രി ജഗ്ജീവൻ റാമാണ് മഹാസമാധി മന്ദിരം ജനങ്ങൾക്കായി സമർപ്പിച്ചത്. ആ ചടങ്ങിൽ അദ്ദേഹത്തിനൊപ്പം ആർ. ശങ്കർ, മന്നത്ത് പദ്മനാഭൻ, എം. പി മൂത്തേടത്ത്, നിജാനന്ദ സ്വാമികൾ തുടങ്ങിയവരും പങ്കെടുത്തിരുന്നു. പിന്നീട് നിരവധി പ്രമുഖർ ശിവഗിരിയിലെ സമാധി മന്ദിരം സന്ദർശിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധി ശിവഗിരി സന്ദർശിച്ചപ്പോൾ മന്ദിരത്തിനകത്തുകയറിയാണ് ഗുരുപ്രതിമയിൽ ഹാരാർപ്പണം ചെയ്യുന്നത്. എന്നാൽ കാൽനൂറ്റാണ്ടിനിപ്പുറം മഹാസമാധിമന്ദിരം ഹൈന്ദവ ക്ഷേത്രസ്വഭാവത്തിലേക്ക് പൂർണ്ണമായും മാറിക്കഴിഞ്ഞിരിക്കുന്നു. പുരോഹിതർക്കും സന്ന്യാസിമാർക്കുമൊഴികെ മറ്റാർക്കും ഇപ്പോൾ പ്രതിമയുടെ അടുത്തേക്ക് പ്രവേശനമില്ല. രണ്ടായിരത്തി പതിനാറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ശിവഗിരിയിലെത്തിയപ്പോൾ ഇന്ദിരാഗാന്ധിയെ പോലെ മന്ദിരത്തിനകത്തു കടന്ന് സമാധിയിൽ ഹാരാർപ്പണം ചെയ്യുന്നില്ലെന്ന് ഓർക്കുക.

ഇന്ദിരാഗാന്ധി ശിവഗിരി സമാധിമന്ദിരത്തിൽ ഹാരാർപണം നടത്തുന്നു. 2. പ്രധാനമന്ത്രി നരേന്ദ്രമോദി സമാധി മന്ദിരം സന്ദർശിക്കുന്നു.

മന്ദിരത്തിനകത്തു നിൽക്കുന്ന ഇന്ദിരയുടെ ചിത്രവും പുറത്തു നിന്നു തൊഴുന്ന മോദിയുടെ ചിത്രവും ചേർത്തുവച്ചാൽ കാൽനൂറ്റാണ്ടിനിടക്ക് ശിവഗിരി സമാധി മന്ദിരത്തിന് സംഭവിച്ച ബ്രാഹ്മണിക്കൽ പരിവർത്തനത്തിന്റെ ആഴം വ്യക്തമാകും. ബ്രഹ്മണിക്കൽ അധികാരത്തിന്റെ ഒരു മേൽ- കീഴ്‌നില ഇന്നിവിടെ ഇവിടെ പ്രകടമാണ്.

ശ്രീനാരായണഗുരു പ്രതിമക്ക് സംഭവിച്ച ഈ പരിണാമം സൂക്ഷ്മാർത്ഥത്തിൽ കേരള സമൂഹത്തിന്റെ സാംസ്‌കാരിക ജീവിതത്തിൽ വന്ന മാറ്റം കൂടിയാണ്. ജാതികേന്ദ്രീകൃതമായ ജീവിതക്രമത്തിലേക്കുള്ള തിരിച്ചു നടപ്പിന് നാരായണഗുരുവിനെ തന്നെ സ്വീകരിക്കുന്നുവെന്നതാണ് വിചിത്രമായ സംഗതി.

ഗുരുവിഗ്രഹത്തിന്റെ മാതൃക

നാരായണഗുരു രൂപപ്പെടുത്തിയ ആശയലോകം വിപരീതബോധമായി അദ്ദേഹത്തെ തന്നെ കീഴടക്കുന്ന വിചിത്രമായ പുതിയ സന്ദർഭത്തിലാണ് സർക്കാർ ചെലവിൽ പൊതുവിടത്തിൽ നാരായണഗുരുവിന്റെ പുതിയൊരു പ്രതിമ സ്ഥാപിക്കപ്പെടുന്നത്. ബ്രാഹ്മണിക്കലായ മൂല്യങ്ങളെ കയ്യൊഴിഞ്ഞുകൊണ്ട് മതേതരവും പുരോഗമനപരവുമായ ചിഹ്നമായി നാരായണപ്രതിമ വീണ്ടും ഉയർന്നുവരുമ്പോൾ ബ്രാഹ്മണ്യവും സംഘപരിവാറും അസ്വസ്ഥരാകും എന്നതിൽ തർക്കമില്ല. നാരായണഗുരുവിന്റെ പ്രതിമകൾക്കെല്ലാം സംഭവിച്ച ദുർവിധി പുതിയതായി സ്ഥാപിക്കുന്ന പ്രതിമക്ക് സംഭവിക്കാതിരിക്കാൻ, ഗുരുവിനെ സംഘപരിവാർ ഏറ്റെടുക്കാതിരിക്കാൻ ഇടത് - മതേതര പക്ഷവും പുരോഗമന ജനാധിപത്യ സമൂഹവും ജാഗ്രതയോടെ ഉണർന്നിരിക്കേണ്ടതുണ്ട്.

ഗ്രന്ഥസൂചി :
1.സ്വാമി ഗീതാനന്ദ, 2011, മഹാസമാധി മന്ദിരസ്മൃതി, സ്വാമി ഗീതാനന്ദ ഗായത്രീ ആശ്രമം, ചാലക്കുടി
2.കുമാരൻ മൂർക്കോത്ത്, 2012, ശ്രീനാരായണ ഗുരുസ്വാമികളുടെ ജീവചരിത്രം, ശിവഗിരി മഠം പബ്ലിക്കേഷൻസ്, വർക്കല
3.ബാലകൃഷ്ണപിള്ള കേസരി, 2016, നവീന ചിത്രകല, കേരള ലളിതകല അക്കാദമി, തൃശ്ശൂർ
4. Walter Benjamin, 2009, The work of art in the age of Technological Reproducibility, Donald Preziosi, The art of Art history, oxford University Press.
5.Sujith sivanan , 2019, Sreenarayana Iconography : Its Transformation and Impact on Society and Politic , India and Civilizational Futures, Vinay Lal (ed), Oxford University Press.

Comments