അയ്യങ്കാളി: മലയാളി സാമൂഹികതയുടെ രാഷ്ട്രീയ യുവത്വം

മലയാളി സാമൂഹികതയുടെ രാഷ്ട്രീയ യുവത്വമായ അയ്യങ്കാളിയുടെ സമരജീവിതത്തെയും ബൗദ്ധിക ഭാവനകളെയും പ്രമേയമാക്കി എം.പി അനസ്​ കെട്ടിയൊരുക്കിയ മാലപ്പാട്ടാണ് 'അയ്യങ്കാളിമാല'. അയ്യങ്കാളിമാല പരിചയപ്പെടുത്തുകയാണ് ഡോ. കെ.എസ്. മാധവൻ.

കേരളീയ മുസ്‌ലിം സമൂഹത്തിന്റെ സർഗാത്മകവും ധൈഷണികവുമായ ആവിഷ്‌കാരങ്ങൾ ഗദ്യ-പദ്യരൂപങ്ങളിൽ അറബി മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. ധർമ്മ പ്രബോധനങ്ങളും നീതി വിചാരങ്ങളും ദൃശ്യപ്പെടുന്ന ഇസ്‌ലാമിക ലോകവീക്ഷണം ഗദ്യ കൃതികളിൽ കാണാം. പുണ്യാത്മാക്കളായി ചരിത്ര ജീവിതം നയിച്ച മഹാരഥന്മാരെപ്പറ്റിയുള്ള അപദാന ഗീതങ്ങളാണ് മാപ്പിള മലയാളത്തിലെ മാലപ്പാട്ടുകൾ എന്ന സാഹിത്യവിഭാഗം. ഭക്തി, പ്രാർത്ഥന, കരുണ, അനുകമ്പ എന്നിവ പ്രസരിക്കുന്ന മാലപോലെ കോർത്തിണക്കിയ പദ്യ ശകലങ്ങളുടെ വാഗ്മയ സമാഹാരമാണ് മാലപ്പാട്ടുകൾ. ഏറ്റവും പഴക്കമുള്ള അറബി മലയാളം കൃതിയായ "മുഹിയുദ്ദീൻമാല' മാലപ്പാട്ടായിട്ടാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

മാലപ്പാട്ടുകളും ചരിത്ര ഭാവനകളും

മലയാളി മുസ്‌ലീങ്ങളുടെ ദൈനംദിനത്തിലെ ജീവിതാനുഭവങ്ങളുടെ സൃഷ്ടിപ്പുകളിൽ മാലപ്പാട്ടുകൾക്ക് നിർണ്ണായക സ്വാധീനമുണ്ടായിരുന്നു. മത ജീവിതനിഷ്ഠയും സാമൂഹിക ജീവിതത്തിലെ ധാർമ്മിക ബോധവും വ്യക്തികളെ സാമൂഹികവൽക്കരിക്കുന്നതും മനസ്ഥിതിയെ ചിട്ടപ്പെടുത്തുന്നതും സാമാന്യ ബോധത്തെ നിർമ്മിക്കുന്ന സാംസ്‌കാരിക വിഭവമായും മാലപ്പാട്ടുകൾ നിലനിന്നു. പുണ്യാത്മാക്കളുടെ ജീവിത കഥാഗാനങ്ങളായ കിസ്സപ്പാട്ടുകൾ, ഇസ്‌ലാമിക ചരിത്രത്തിലെ യുദ്ധങ്ങളെ പ്രമേയങ്ങളാക്കിയ പടപ്പാട്ടുകൾ എന്നിവ മാപ്പിള മലയാളത്തിലെ പ്രധാന സാഹിത്യ വിഭാഗങ്ങളാണ്. കേരളത്തിലെ പാശ്ചാത്യ അധിനിവേശത്തെ പ്രതിരോധിക്കുന്ന സന്ദർഭങ്ങളെ പ്രതിപാദിക്കുന്ന പ്രതിരോധ കാവ്യങ്ങളായ പല പടപ്പാട്ടുകളുമുണ്ട്. പ്രാഗ് ആധുനിക കേരളത്തിൽ മാപ്പിളമാരുടെ മാനകഭാഷയായി മാപ്പിള /അറബി മലയാളം വളർന്നു വന്നിരുന്നു.

കേരളത്തിന്റെ ആധുനികത സാക്ഷരാധുനികതയും ഭാഷയുടെ മാനക വൽക്കരണത്തിലൂടെ സാമൂഹിക വിഭാഗങ്ങളെ പരിവർത്തിപ്പിക്കുന്നതിന് ചരിത്രപരമായ പങ്ക് വഹിച്ചിട്ടുണ്ടെന്ന പൊതുനിരീക്ഷണങ്ങളെ പിൻപറ്റുകയാണെങ്കിൽ തദ്ദേശീയമായ ഒരു ആധുനികതയെ രൂപപ്പെടുത്തുന്ന പ്രക്രിയ കേരളത്തിലെ മാപ്പിള / അറബിമലയാള ഭാഷ മാധ്യമത്തിലൂടെ മുസ്‌ലിം സമൂഹത്തിൽ ആരംഭിച്ചിരുന്നു. ഈ ഭാഷാവബോധത്തിന്റെയും അതിലൂടെ നിർമ്മിക്കപ്പെട്ട രാഷ്ട്രീയ സാംസ്‌കാരിക ബോധ്യങ്ങളുടെയും ഭാഗമായിട്ടാണ് വൈദേശികാധിപത്യത്തിനെതിരായ സമരോത്സുകമായ ചരിത്രാനുഭവമായി ആധുനികത കോളോണിയൽ വിരുദ്ധ സാംസ്‌കാരികമൂല്യമായി മലബാറിലെ മുസ്‌ലിം സാമൂഹികതയിൽ ഉൾവഹിക്കപ്പെട്ടിരിക്കുന്നത്.

അയ്യങ്കാളി മാല : ജീവചരിത്രവും ചരിത്ര ജീവിതവും

മാപ്പിള/അറബി മലയാളത്തിലെ പ്രധാന സാഹിത്യ വിഭാഗമായ മാലപ്പാട്ടുസാഹിത്യത്തിന്റെ തുടർച്ചയിൽ യുവ സാഹിത്യകാരനായ എം.പി അനസ് അയ്യങ്കാളിയെപ്പറ്റി കെട്ടിയൊരുക്കിയ മാലപ്പാട്ടാണ് "അയ്യങ്കാളിമാല'.

എം.പി അനസ്

മലയാള സാഹിത്യത്തിൽ ആദ്യമായിട്ടാണ് മാപ്പിളമലയാളത്തിലെ മാലപ്പാട്ടു സാഹിത്യത്തിൽ അയ്യങ്കാളി പ്രസ്ഥാനത്തെ അടയാളപ്പെടുത്തുന്ന ഒരു ആവിഷ്‌ക്കാരമുണ്ടാകുന്നത്. അയ്യങ്കാളിയുടെ ചരിത്ര ജീവിതത്തെ മുൻനിർത്തി അയ്യങ്കാളി പ്രസ്ഥാനം ആധുനിക മലയാളി ജീവിതത്തെയും കേരളീയ സാമൂഹികതയെയും നിർമ്മിച്ച പ്രക്രിയയാണ് അയ്യങ്കാളിമാലയിലൂടെ ദൃശ്യപ്പെടുന്നത്. പാട്ടു കാവ്യമായി ചിട്ടപ്പെടുത്തിയ അയ്യങ്കാളി മാല അല്ലാഹുവിനോടുള്ള പ്രാർത്ഥനയും പ്രവാചക തിരുനബിയോടുള്ള വന്ദനവുമായിട്ടാണ് ആരംഭിക്കുന്നത്. പിന്നീട് മുഹ്‌യദ്ദീൻ മാലയുടെ രചയിതാവിനോടുള്ള ആദരവോടെ അയ്യങ്കാളിയുടെ ജീവിതത്തെയും കാലത്തെയും ആഖ്യാനം ചെയ്യുന്നു.

പാട്ടു കാവ്യമായി ചിട്ടപ്പെടുത്തിയ അയ്യങ്കാളി മാല അല്ലാഹുവിനോടുള്ള പ്രാർത്ഥനയും പ്രവാചക തിരുനബിയോടുള്ള വന്ദനവുമായിട്ടാണ് ആരംഭിക്കുന്നത്.

പ്രാഗ് ആധുനിക മലയാള ഭാഷയിൽ പൊതു വിനിമയങ്ങളായിരുന്നില്ല തുല്യതയെയും സ്വതന്ത്ര്യത്തെയും സൂചിപ്പിക്കുന്ന വാക്കുകളും ആശയങ്ങളും. മാലപ്പാട്ടു സാഹിത്യത്തിൽ സാഹോദര്യം, കരുണ, നീതി, തുല്യത, അവകാശം എന്നീ സാമൂഹിക പദാവലികൾ കാണാവുന്നതാണ്. പ്രാഗ് ആധുനിക കേരളീയ സമൂഹത്തിൽ മാപ്പിളമലയാളവും മുസ്‌ലിം സാമൂഹിക ജീവിതവും രൂപപ്പെടുത്തിയ മൂല്യ വിചാരങ്ങളാണവ. അയ്യങ്കാളി പ്രസ്ഥാനം മുന്നോട്ടു കൊണ്ടുവന്ന നീതിബോധവും പൊതു സാമൂഹികതയും അടയാളപ്പെടുത്താനുള്ള ഭാഷാപരവും സാംസ്‌കാരികവുമായ സാധർമ്യത്തെയാണിത് കാണിക്കുന്നത്. ജീവചരിത്രവും ബൗദ്ധിക ചരിത്രവും പരസ്പരം അഭിമുഖീകരണം നേടുന്ന ആഖ്യാനമാണ് അയ്യങ്കാളി മാലയിലൂടെ വെളിപ്പെടുന്നത്. അയ്യങ്കാളി മാലയിൽ ഇക്കാര്യം ഇശലിൽ കോർത്തിരിക്കുന്നത് ഇങ്ങനെയാണ്:

"അകമിൽ കരുത്തുമയ്
കാലത്തിന്നാജലം
മാറ്റിത്തിരിക്കാനായ്
വന്നു പിറന്നോവർ

ആ മഹാത്മാവിന്റെ
ഒളിയേറും സീറ ഞാൻ
ഇശലിനാൽകോർത്തൊരു
മാല കൊരുക്കുന്നേ.'

ഏറ്റിറക്ക വ്യവസ്ഥിതിയും പ്രതിരോധ സംസ്‌കാരവും

തരം തിരിവ് അസമത്വത്തെ സ്വാഭാവികവും സാമാന്യവുമായി കണ്ടിരുന്ന ഏറ്റിറക്ക വ്യവസ്ഥയിൽ അവകാശങ്ങൾ എന്നത് ജാതിമേൽക്കോയ്മകൾ നിലനിർത്തിയ സവിശേഷ അധികാരമായിരുന്നു. ഇത് ജാതിഭേദങ്ങളും നന്മതിന്മ ഗുണദോഷ രൂപങ്ങളും ശുദ്ധാശുദ്ധ ബന്ധങ്ങളും മേൽക്കോയ്മ വഴക്കങ്ങളും മര്യാദക്രമങ്ങളുമായി നിലനിന്നു. ഇതിനെ ഇശലിൽ വിവരിക്കുന്നത് ഇപ്രകാരമാണ്.

"മുമ്പൻമാരായുള്ളോർ
നാടുവാഴുന്നേരം
കീഴാളർക്കൊന്നുമെ
യില്ലോരവകാശം.

ഒന്നിച്ചിരിക്കാനും
ഒന്നിച്ചൊന്നുണ്ണാനും
ഒന്നിച്ചുനിൽക്കാനും
ഒക്കാത്ത കാലമെ'

ജാതിവർണ്ണഭേദരൂപങ്ങൾ സാമൂഹിക അകലങ്ങളെ ജാതി മര്യാദകളായി വ്യവസ്ഥപ്പെടുത്തിയപ്പോൾ ഒന്നിപ്പുകൾ സാധ്യമാകാത്ത വിഭജിത സാമൂഹിക ക്രമത്തെ സ്വാഭാവികവും പ്രകൃത്യാലുള്ളതുമാക്കി തീർത്തു. ഇതിനെ ജാതിയിരുട്ടായിട്ടായിട്ടാണ് ഇശലിൽ കെട്ടിയിരിക്കുന്നത്.

"ജാതിയിരുട്ടിനെ
വെക്കമായ് നീക്കുവാൻ
ജാതമാം വീരത്തം
തന്നാലേയുള്ളോവർ '

ജാതി വിലക്കുകളെ ലംഘിക്കുന്ന പാരമ്പര്യ / നിയമ ലംഘന പ്രസ്ഥാനമായിട്ടാണ് അയ്യങ്കാളിയുടെ മുന്നേറ്റങ്ങൾ ആരംഭിക്കുന്നത്.

"പൊതുവഴി തന്നിലെ
വേലികളെല്ലാമെ
അവധിയതില്ലാതെ
നീക്കിക്കളഞ്ഞോവർ'

മലയാളി പൊതുജീവിതത്തിൽ "പൊതു' എന്നത് ഒരു ആധുനിക മൂല്യ മണ്ഡലമായി നിർമ്മിക്കുന്നതിൽ പ്രധാന ചരിത്ര പങ്കാളിത്തം നിർവ്വഹിച്ച മുന്നേറ്റമാണ് അയ്യങ്കാളി പ്രസ്ഥാനം. ആധുനിക മലയാളി സമൂഹത്തിന് സിവിൽ അവകാശത്തെയും പൊതുജീവിതത്തെയും തുല്യതയുടെ നീതി വിചാരത്താൽ പരിചിതമാക്കിയ അവകാശ പോരാട്ടങ്ങളും സമരജീവിത മുന്നേറ്റങ്ങളുമാണ് അയ്യങ്കാളി എന്ന രാഷ്ട്രീയ പ്രതീകത്തിലൂടെ നിലനിൽക്കുന്നത്.

അയ്യങ്കാളി : മലയാളി സാമൂഹികതയുടെ രാഷ്ട്രീയ യുവത്വം

പ്രാഗ് ആധുനിക കേരളത്തിൽ മാലപ്പാട്ടുകളിൽ സന്നിവേശിപ്പിച്ചിരുന്ന രണ്ട് സാംസ്‌കാരിക രാഷ്ട്രീയ മൂല്യങ്ങൾ കേരള നവോത്ഥാനത്തിന്റെ പൊതു സവിശേഷതയായി മാറിയതായി കാണാവുന്നതാണ്. പ്രതിരോധ സംസ്‌കാരവും മനുഷ്യരുടെ തുല്യതയെപ്പറ്റിയുള്ള ഇച്ഛയുമാണത്. നീതിയുടെ സാമൂഹികവൽക്കരണവും തുല്യതയെപ്പറ്റിയുള്ള രാഷ്ട്രീയ ഭാവനയുമായി നവോത്ഥാന പ്രക്രിയയിൽ ഉൾച്ചേർന്നിരിക്കുന്ന ആശയങ്ങളാണിത്. ഈ മൂല്യ വിചാരങ്ങളെ

" പൊതുവെന്നൊരിൽഹാമിൻ
മേൻമയറിഞ്ഞോവർ
പൊതുവിടംതീർക്കുവാൻ
മുന്നണി ചേർന്നോവർ.

പൊതുമണ്ഡലമെന്ന
സംസ്‌കാരപ്പുതുമയെ
മലയാള മണ്ണിലും
വിളയിച്ചു വെച്ചോവർ '

എന്നാണ് ഇശൽ മാലയിൽ വർണ്ണിക്കുന്നത്.

മലയാളിയെ സ്ഥലപരവും സാമൂഹികവുമായ (spatial and social)) തുറവുകൾ സൃഷ്ടിച്ച മുന്നേറ്റമാണ് വില്ലുവണ്ടി സമരങ്ങൾ. കീഴാളർക്കു വഴി നടക്കാനുള്ള പൗരാവകാശ സമരങ്ങളായിട്ടാണ് അത് ആരംഭിച്ചതെങ്കിലും മലയാളിയുടെ പൊതുവിനെയും പങ്കാളിത്ത സാമൂഹികതയെയും നിർമ്മിച്ച ചരിത്ര പ്രക്രിയ കൂടിയായിരുന്നു വില്ലുവണ്ടി പ്രക്ഷോഭങ്ങൾ.

കേരളത്തിലെ ജാതിവഴികളെ പൊതുവഴികളാക്കിയത് ജാതി വിലക്കുകളെ ലംഘിച്ചു പാഞ്ഞുകയറിയ വില്ലുവണ്ടികളാണ്. മലയാളിയെ സ്ഥലപരവും സാമൂഹികവുമായ (spatial and social)) തുറവുകൾ സൃഷ്ടിച്ച മുന്നേറ്റമാണ് വില്ലുവണ്ടി സമരങ്ങൾ. കീഴാളർക്കു വഴി നടക്കാനുള്ള പൗരാവകാശ സമരങ്ങളായിട്ടാണ് അത് ആരംഭിച്ചതെങ്കിലും മലയാളിയുടെ പൊതുവിനെയും പങ്കാളിത്ത സാമൂഹികതയെയും നിർമ്മിച്ച ചരിത്ര പ്രക്രിയ കൂടിയായിരുന്നു വില്ലുവണ്ടി പ്രക്ഷോഭങ്ങൾ. മലയാളിയുടെ ജാതി ശരീരങ്ങളെ പൗരശരീരങ്ങളാക്കുന്ന ചരിത്ര പ്രക്രിയ കൂടിയായിരുന്നു ഈ സമരങ്ങൾ. സിവിൽ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി പാരമ്പര്യ ജാതി വിലക്കുകളെ ലംഘിക്കുന്ന നിയമ ലംഘന പ്രസ്ഥാനം കൂടിയായിരുന്നു അയ്യങ്കാളി പ്രസ്ഥാനം. പൊതുവഴിയും പൊതുവിദ്യാഭ്യാസവും വിഭവാധികാരവും കീഴാളർക്കുലഭ്യമാക്കുന്നതിലൂടെ കേരളീയ സമൂഹത്തെ ജനാധിപത്യവൽക്കരിക്കുന്ന സാമൂഹിക ജനാധിപത്യത്തിന്റെ ഇടപെടൽ മാതൃകയാണ് അയ്യങ്കാളി മലയാളിക്ക് പരിചിതമാക്കിയത്.

മലയാളി "പൊതു'വിന്റെ സാമൂഹ്യ വൽക്കരണത്തിന്റെ തുടർച്ചയിൽ തുല്യാവകാശങ്ങളും അധികാരത്തിൽ പങ്കാളിത്തവും ആവശ്യപ്പെടുന്ന വിഭവ രാഷ്ട്രീയവും പങ്കാളിത്ത ജനായത്തവുമാണ് അയ്യങ്കാളിയിലൂടെ കീഴാളർ നവോത്ഥാന ആധുനികതയിൽ ദൃശ്യപ്പെടുത്തിയത്. ഈ രാഷ്ട്രീയ ബോധ്യത്തെ ഇശൽ മാലയിൽ ഇങ്ങനെ ഒരുക്കിയിരിക്കുന്നു:

" അധികാരം പങ്കിടാനു -
ള്ളൊരവകാശം
ജനതയ്ക്കതൊക്കെയു-
മുണ്ടെന്നുറച്ചോവർ '

അയ്യങ്കാളിയുടെ സാധുജന പരിപാലനമെന്ന സങ്കല്പത്തിലൂടെ ജനതയും സമതയും പങ്കാളിത്തവും സാമൂഹിക നീതി സങ്കല്പവുമായി പാരസ്പര്യപ്പെട്ടു നില്ക്കുന്നു. വിദ്യാഭ്യാസവും അറിവും രാഷ്ട്രീയ ബോധ്യത്തെയും ജീവിതത്തെയും സൃഷ്ടിക്കുന്ന സാമൂഹിക മൂലധനമാണെന്ന തിരിച്ചറിവിലാണ് വിദ്യാഭ്യാസത്തെ വിഭവാധികാരവും സാമൂഹിക മൂലധനവുമായി അയ്യങ്കാളി സ്ഥാനപ്പെടുത്തുന്നത്. പ്രാതിനിധ്യവും പങ്കാളിത്തവും തുല്യ പൗരത്വ അവകാശത്തിന്റെ അടിത്തറയാണ്.

"ബാലകരൊക്കെയും
വേലയെ വിട്ടിട്ട്
പാഠം പഠിക്കേണമെ-
ന്നതുരത്തോവർ '

എന്നാണ് ഇശലിൽ പറയുന്നത്. കേരളത്തിൽ സാർവത്രികവും സൗജന്യവുമായ പൊതുവിദ്യാഭ്യാസത്തിനായി പ്രജാസഭയിലും പ്രക്ഷോഭങ്ങളിലൂടെ പൊതുസമൂഹത്തിലും ആദ്യമായി ആവശ്യപ്പെട്ടത് അയ്യങ്കാളിയാണ്. കേരളത്തിലെ സാക്ഷരാധുനികതയെയും പൊതു വിദ്യാഭ്യാസത്തെയും സാമൂഹിക നീതിയുമായി ബന്ധിപ്പിച്ചത് അയ്യങ്കാളിയാണ്. ഇശൽ മാലയിൽ ഇത് ഇങ്ങനെയാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

"സാർവത്രികമാകും
വിജ്ഞാനം നേടുവാൻ
സർവജനത്തോടും
മുന്നേ പറഞ്ഞോവർ'

മാപ്പിളമലയാളവും മലയാളി സമൂഹികതയും

മലയാളത്തിലെ ഒരു ഭാഷ ഭേദമായിട്ടാണ് മാപ്പിള മലയാളത്തെ പൊതുവെ പരിഗണിക്കുന്നത്. എന്നാൽ സ്വതന്ത്രവും ചരിത്രപരവുമായ ഭാഷാ സാമൂഹികതയിലൂന്നുന്ന ഭാഷാവബോധവും സാഹിത്യരൂപങ്ങളും മൊഴിവഴക്ക പാരമ്പര്യവുമുള്ള ഒരു ചരിത്ര ജീവിതവും രാഷ്ട്രീയ ബോധ്യങ്ങളും ഉൾവഹിക്കുന്ന ഭാഷയാണ് മാപ്പിള മലയാളം. ജീവിത വ്യവഹാരങ്ങളുടെ പ്രധാന മാധ്യമമായിട്ടാണ് മലബാറിലെ മുസ്‌ലിം സമൂഹം ഈ ഭാഷാ രൂപത്തെ വികസിപ്പിച്ചത്. അറബി, പേർഷ്യൻ എന്നിങ്ങനെ ലോകഭാഷകളുടെയും ഇന്ത്യയിലെ മറ്റിതര പ്രദേശിക ഭാഷകളുടെയും പദങ്ങളാൽ സമ്പന്നമാണ് മാപ്പിള മലയാളം. ആധുനിക പൂർവ്വ കേരളത്തിലെ മുസ്‌ലിം സമൂഹം മറ്റു സാംസ്‌കാരിക വ്യവസ്ഥകളും ജനസമൂഹങ്ങളുമായി തുറവുകൾ നില നിർത്തിയതിന്റെ ഭാഗമായിട്ടാണ് മാപ്പിള മലയാളത്തിന് ഇങ്ങനെയൊരു ഉൾക്കൊള്ളൽ സ്വഭാവം ലഭിച്ചത്. കേരളീയ സംസ്‌കാരത്തിന്റെ വേറ്/ കൂറ് വ്യവസ്ഥകളുടെയും സ്വം /പരം നിർമ്മിതികളുടെയും അടഞ്ഞ ഭാഷ പ്രയോഗങ്ങളെയും സാമൂഹിക വിനിമയങ്ങളെയും മറികടന്ന ചരിത്ര പ്രക്രിയയിലൂടെയാണ് മാപ്പിള മലയാളം വികസിച്ചുവന്നതും കേരളീയ മുസ്‌ലിം സാംസ്‌കാരിക സ്വത്വം നിർമ്മിക്കപ്പെട്ടതും. ഇതിന്റെ ഭാഗമായിട്ടാണ് മാപ്പിള മലയാളത്തിലെ വിവിധ സാഹിത്യ ജനുസ്സുകൾ ഉണ്ടായി വന്നത്. മതപരവും പ്രബോധനപരവുമായ ആവശ്യങ്ങളെ മുൻനിർത്തി ജീവിത വ്യവഹാരങ്ങളുടെ ദൈനംദിന തുടർച്ചയ്ക്ക് മൊഴിവഴക്കമായും എഴുത്തുരൂപവുമായി മാപ്പിളമലയാളം വളർന്നു വന്നു. മാപ്പിള മലയാളത്തെ അറബി ലിപിയിൽ എഴുതുന്ന എഴുത്തു മാതൃകയാണ് അറബി മലയാളത്തെ സൃഷ്ടിച്ചത്. മതവിശ്വാസത്തിന്റെയും കർമ്മശാസ്ത്ര അനുഷ്ഠാനത്തിന്റെയും ആവശ്യത്തിനായും തദ്ദേശീയ സമൂഹത്തിലുണ്ടായി വന്ന ഇസ്‌ലാമിന്റെ പ്രബോധന പാരമ്പര്യത്തിന്റെയും ഫലമായിട്ടായിരുന്നു അറബി ലിപിയിൽ മാപ്പിളമലയാളം എഴുതുന്ന രീതി ഉണ്ടായി വന്നത്. അറബി ലിപിയിൽ മാപ്പിളമലയാളം പകർത്തുന്ന ചിട്ടകൾ എഴുത്തു സംസ്‌കാരമായി വികസിച്ചുവന്നു. സംസാരഭാഷയിലെ മൊഴിവഴക്ക രീതികളായും ജീവിത ആവശ്യങ്ങളെ മുൻനിർത്തിയുള്ള നാൾവഴി കുറിപ്പുകളായും മാപ്പിള സമൂഹത്തിന്റെ ദൈനംദിന സാമൂഹികതയെ ചലനാത്മകമാക്കിയ ഭാഷാ ജീവനമായിരുന്നു മാപ്പിള മലയാളത്തിന്റെ ചൊല്ലുവഴക്കങ്ങൾ. വിപുലമായ അധിനിവേശ വിരുദ്ധ സാഹിത്യത്താൽ സമ്പന്നമാണ് അറബിമലയാളം. എഴുത്തിലും ചൊല്ലുവഴക്കത്തിലും വിവിധ തരത്തിലുള്ള സാഹിത്യ രൂപങ്ങൾ മാപ്പിളമലയാളത്തിലുണ്ട്.

നീതി, തുല്യത,സാഹോദര്യം, മാനവികത എന്നിങ്ങനെയുള്ള മൂല്യവിചാരങ്ങൾ മധ്യകാലം മുതൽ കേരളീയ മുസ്‌ലിം സ്വത്വത്തെയും മാപ്പിളമലയാളത്തെയും നിർമ്മിച്ച സാംസ്‌കാരിക വിഭവങ്ങളാണ്

പ്രാഗ് ആധുനിക മലയാള ഭാഷയിൽ ഭാവനപ്പെടാത്തതായിരുന്നു പൊതുമാനവിക മൂല്യങ്ങളെ ദൃശ്യപ്പെടുത്തുന്ന പദാവലികൾ. എന്നാൽ ഇശൽ സാഹിത്യപാരമ്പര്യത്തിൽ ഇവ മൂല്യ വിചാരമായി ദൃശ്യപ്പെടുന്നുണ്ട്. ഉരിയാടൽ രൂപങ്ങളിലും എഴുത്തു വഴക്കങ്ങളിലും മാപ്പിളമലയാളം നീതിബോധത്തിന്റെയും മാനവിക മൂല്യങ്ങളുടെയും സാമൂഹിക സംവേദനങ്ങൾ ഭാഷാ വിചാരവും ഭാവുകത്വവുമായി നിലനിർത്തിയിട്ടുണ്ട്. നീതി, തുല്യത,സാഹോദര്യം, മാനവികത എന്നിങ്ങനെയുള്ള മൂല്യവിചാരങ്ങൾ മധ്യകാലം മുതൽ കേരളീയ മുസ്‌ലിം സ്വത്വത്തെയും മാപ്പിളമലയാളത്തെയും നിർമ്മിച്ച സാംസ്‌കാരിക വിഭവങ്ങളാണ്. ഈ മൂല്യ മണ്ഡലവും ഭാഷാവബോധവും സാഹിത്യ സംസ്‌കാരവും ലീനമായിരിക്കുന്ന മാപ്പിളമലയാളത്തിലെ മാലപ്പാട്ടുകാവ്യരൂപത്തിൽ മലയാളി സാമൂഹികതയുടെ രാഷ്ട്രീയ യുവത്വമായ അയ്യങ്കാളിയുടെ സമരജീവിതത്തെയും ബൗദ്ധിക ഭാവനകളെയും ആവിഷ്‌ക്കരിക്കുന്ന അയ്യങ്കാളിമാല എന്ന ഈ ഇശൽ മാല മലയാളി വായനക്കാർക്ക് പരിചയപ്പെടുത്തുന്നു.


Comments