കുടുംബശ്രീ തുറന്നുവിട്ട സ്​ത്രീകളുടെ പലതരം ഒച്ചകൾ

‘‘മുൻപ് ഞാൻ ബാങ്കിൽ പോയി മണിക്കൂറുകളോളം ക്യൂ നിന്നിട്ടുണ്ട്. ഇന്ന് ബാങ്ക് മാനേജർ എന്നെ മാഡം എന്നാണ് വിളിയ്ക്കുന്നത്'' എന്ന് ഒരു കുടുംബശ്രീ ചേച്ചി പറയുമ്പോൾ അത് അവരുടെ ജീവിതം തന്നെയാണ്. ‘കുടുംബശ്രീ എന്താണ് ജീവിതത്തിൽ' എന്ന ചോദ്യത്തിനു മറുപടിയായി, ‘കുടുംബശ്രീ അല്ലാത്തതായി എന്താ ഉള്ളത് എന്റെ ജീവിതത്തിൽ' എന്ന് കണ്ണു നനഞ്ഞ ഒരു ചേച്ചിയെ ഓർക്കുന്നു. ഇവരിലൂടെയാണ് ഞാൻ കുടുംബശ്രീ അറിഞ്ഞതും പഠിച്ചതും. കുടുംബശ്രീ എൻ.യു.എൽ.എമ്മിൽ സ്​റ്റേറ്റ്​ മിഷൻ മാനേജരും കവിയും എഴുത്തുകാരിയുമായ ബിനു ആനമങ്ങാട്​ എഴുതുന്നു.

ദ്യോഗിക പ്രവർത്തനങ്ങൾക്കുമപ്പുറം കുടുംബശ്രീ എന്നത് വളരെ വ്യക്തിപരവും വൈകാരികവുമായ അനുഭവം കൂടിയാണ് എനിയ്ക്ക്. അതുകൊണ്ടുതന്നെ, കുടുംബശ്രീയെക്കുറിച്ച് എഴുതുക അല്പം ശ്രമകരമായ കാര്യവുമാണ്. നമ്മുടെ കാഴ്ചയെ അടിസ്ഥാനമാക്കി പല തരത്തിൽ നിർണയ സാധ്യതകളുള്ള ഒരു ബഹുമുഖ പ്രസ്ഥാനമാണ് കുടുംബശ്രീ. ഒറ്റവാക്കിലോ വാചകത്തിലോ ഒരു പൂർണ ലേഖനത്തിലോ രേഖപ്പെടുത്താൻ സാധിക്കാത്ത ഒന്ന്. ഒരുപാട് അടരുകളുള്ള, ഉൾക്കാമ്പുള്ള ഒരു ഇതിഹാസ ഗ്രന്ഥം പോലെയാണത്.

2008 ൽ കുടുംബശ്രീയിൽ ജോലിയിൽ പ്രവേശിയ്ക്കുന്ന സമയത്ത്, പാഠപുസ്തകത്തിലെ ഒരു പാരഗ്രാഫ് അല്ലാതെ കുടുംബശ്രീയെക്കുറിച്ച് വലിയ ധാരണയൊന്നുമില്ലായിരുന്നു. തികച്ചും അപ്രതീക്ഷിതമായ ഒരു സാഹചര്യത്തിലാണ് കുടുംബശ്രീ സംസ്ഥാന മിഷനിൽ ചെന്ന്, അന്നത്തെ പരീക്ഷയിലും ഇന്റർവ്യുയിലും പങ്കെടുക്കുന്നത്. പങ്കെടുത്തപാടെ ആ വിഷയം ഞാൻ മറന്നുകളയുകയും ചെയ്തു. പിന്നീട്, മൂന്നോ നാലോ മാസങ്ങൾക്കു ശേഷം ജീവിതം ഒരു വല്ലാത്ത ഘട്ടത്തിലെത്തിനിൽക്കുന്ന സമയത്താണ് ജോലി കിട്ടിയ അറിയിപ്പ് ലഭിക്കുന്നത്.

മുങ്ങിച്ചാവാൻ പോകുമ്പോൾ കിട്ടിയ കച്ചിത്തുരുമ്പ് എന്നൊക്കെ പറയും പോലെയായിരുന്നു എനിയ്ക്കത്. എന്നിരുന്നാലും കുടുംബശ്രീ വിഭാവനം ചെയ്യുന്ന സാമൂഹ്യാധിഷ്​ഠിത സംവിധാനത്തെ മനസ്സിലാക്കിയെടുക്കാനും അതനുസരിച്ചു പ്രവർത്തിച്ചു തുടങ്ങാനും ഏറെ സമയമെടുത്തു എന്നു പറയേണ്ടിവരും. ഏതൊരു സാധാരണ ജോലിയെയും പോലെ, ശമ്പളം പറ്റുന്ന ഒരു ജോലി എന്നു മാത്രമേ ജോലിയിൽ പ്രവേശിയ്ക്കുമ്പോൾ എന്റെ മനസ്സിലുണ്ടായിരുന്നുള്ളൂ. അതിനുമപ്പുറം കുടുംബശ്രീ എന്നത് ഒരു വികാരമായി മാറുമെന്ന് അന്നൊന്നും ഞാൻ ഓർത്തിരുന്നേയില്ല.
ആദ്യകാലങ്ങളിൽ, എവിടെയാണു ജോലി എന്ന ചോദ്യത്തിന് മറുപടിയായി, ‘കുടുംബശ്രീയിലാണ്' എന്നു മറുപടി പറയുമ്പോളുള്ള മറുഭാവം പലപ്പോഴും പുച്ഛമോ സഹതാപമോ ഒക്കെയായിരുന്നു. കുടുംബശ്രീ എന്നത്, മാലിന്യം ശേഖരിക്കുന്ന ചേച്ചിമാരുടെ ഒരു സംഘം മാത്രമായിരുന്നു പലർക്കും. അന്നും കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ വിപുലമായിരുന്നു, എന്നാൽ പൊതുജനങ്ങൾക്കിടയിൽ അതെക്കുറിച്ചുള്ള അജ്ഞത വളരെ വലുതായിരുന്നു.

ഇന്ന് കുറെക്കൂടി കുടുംബശ്രീ പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങൾക്കറിയാം. എന്താണ് കുടുംബശ്രീ ചെയ്യുന്നത് എന്നല്ല, എന്താണ് കുടുംബശ്രീ ചെയ്യാത്തത് എന്ന ചോദ്യത്തിലേയ്ക്ക് മാറിയിരിയ്ക്കുന്നു കാലം.
സർക്കാരിന്റെ ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ എന്ന നിലയിൽ മാത്രമല്ല, സ്വയം ഭരണാധികാരമുള്ള സവിശേഷ സംഘടനാ സംവിധാനമായി നില നിന്നുകൊണ്ടുതന്നെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്നുപ്രവർത്തിയ്ക്കുന്ന പിന്തുണാശക്തികൂടിയാണ് കുടുംബശ്രീ ഇന്ന്. പത്തുവർഷം കൊണ്ട് കേവല ദാരിദ്ര്യം ഇല്ലാതാക്കുക എന്ന ലക്ഷ്യവുമായാണ് കുടുംബശ്രീ പ്രവർത്തിച്ചു തുടങ്ങിയത്. സ്ത്രീകളുടെ സാമൂഹ്യ സംഘടന സൃഷ്ടിച്ചുകൊണ്ട്, പ്രാദേശിക സർക്കാരുകളുമായി ചേർന്നു പ്രവർത്തിയ്ക്കുന്ന പ്രധാന ശക്തിയായി മാറാൻ പെട്ടെന്നുതന്നെ കുടുംബശ്രീയ്ക്ക് സാധിച്ചു. കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണ കുടുംബങ്ങളിലെ സ്ത്രീകളുടെ ശാക്തീകരണത്തിന് ഇതു കാരണമായി എന്നത് ഒറ്റവാക്കിൽ പറയേണ്ട ഒന്നല്ല.

വീടു വിട്ട്​ പുറത്തിറങ്ങാതിരുന്ന അനേകം പേർ കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ പങ്കെടുക്കാനായി പുറത്തിറങ്ങി, സമൂഹത്തിലേക്കിറങ്ങി. എന്തിന് പോകുന്നു, ഏതിനു പോകുന്നു എന്നീ ചോദ്യങ്ങളെ മറികടന്നും അവർ സംഘം ചേർന്നു. 10 രൂപാ ചേർത്തുവെച്ച്, ആ ഒരുക്കൂട്ടിയ പണത്തെ പരസ്പരം ആവശ്യങ്ങൾ കണ്ടറിഞ്ഞ് അത്യാവശ്യങ്ങൾക്കുപയോഗപ്പെടുത്തി അവർ മൈക്രോ ഫിനാൻസിന്റെ ആദ്യ പാഠങ്ങൾ പഠിച്ചു. പിന്നെപ്പിന്നെ ആ 10 രൂപ സ്വയം കണ്ടെത്താനായി അവർ വരുമാനമുണ്ടാക്കുന്ന വഴികളിലേയ്ക്ക് തിരിഞ്ഞു. എനിക്ക് എന്നതിനൊപ്പം, ഒപ്പം നിൽക്കുന്നവർക്കും ചുറ്റുമുള്ളവർക്കും ദാരിദ്ര്യമില്ലാതാക്കാനുള്ള ശ്രമങ്ങൾ നടത്തി. അയൽപക്കത്ത്​ദുരിതമനുഭവിക്കുന്ന കുടുംബങ്ങളിലെ സങ്കടമകറ്റാനായി വഴികൾ തെരഞ്ഞു. ഇത് അവസാനിക്കാത്ത ഒരു പ്രക്രിയയാണ്, ഒരു തുടർച്ച. കാലത്തിനുസരിച്ച്, ഓരോ ഘട്ടത്തിലും അപ്പോഴത്തെ സാഹചര്യങ്ങൾക്കനുസരിച്ച് ഇടപെടൽ മേഖലകളിലും രീതികളിലും മാറ്റം വന്നു. ഈ മാറ്റത്തിനനുസരിച്ച് കുടുംബശ്രീ ഏറ്റെടുത്തു നടപ്പിലാക്കുന്ന പ്രവർത്തനങ്ങളുടെ വ്യാപ്തിയും വർദ്ധിച്ചു വന്നു.
ഈ പ്രവർത്തനങ്ങളെല്ലാം തന്നെ പല രീതിയിൽ സംഘടനാ സംവിധാനത്തിലെ അംഗങ്ങളുടെ ശാക്തീകരണത്തിനുള്ള ഇന്ധനമായി പ്രവർത്തിച്ചു എന്നു വേണം പറയാൻ. കുടുംബശ്രീ സംവിധാനത്തിൽ നിന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിലേയ്ക്ക് ആ സാന്നിധ്യമെത്തി. കുടുംബശ്രീയ്ക്കുമപ്പുറം കേരളത്തിന്റെ പൊതു-രാഷ്ട്രീയ മണ്ഡലത്തിൽ സവിശേഷ ഘടകമായി അവർ മാറി.

അടിസ്ഥാനപരമായി കുടുംബശ്രീ ഒരു സ്ത്രീസംഘടന തന്നെയാണ്. വിവിധ സാമൂഹ്യ ഇടപെടലുകളിലൂടെ സ്ത്രീശാക്തീകരണത്തിന്റെ പരോക്ഷ ചാലകമായിത്തന്നെയാണ് കുടുംബശ്രീ പ്രവർത്തിച്ചിരുന്നത്. എന്നിരുന്നാലും ബോധപൂർവ ഇടപെടലുകളും പഠനപ്രക്രിയകളും വഴി യഥാർത്ഥ ജീവിതവുമായി ബന്ധമുള്ള ഒരു ബോധവൽക്കരണ പരിപാടി കുടുംബശ്രീ നടപ്പിലാക്കിത്തുടങ്ങുന്നത് 2007 ലാണ്. ദാരിദ്ര്യനിർമ്മാർജ്ജനം സ്ത്രീകളിലൂടെ എന്ന ആശയത്തിലൂന്നി പ്രവർത്തിയ്ക്കുമ്പോഴും അതിനുമപ്പുറം ഗ്രാമസഭകൾ ഉൾപ്പെടെയുള്ള പൊതുഇടങ്ങളിൽ സ്ത്രീകളുടെ ഒച്ച കേൾപ്പിക്കാനും അക്രമങ്ങളെ ചെറുക്കാനും അനീതിയും അസമത്വവും തിരിച്ചറിയാനും പ്രത്യക്ഷമായിത്തന്നെ സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളിൽ ഇടപെട്ടുതുടങ്ങി കുടുംബശ്രീ.

ഒരു സർക്കാർ ഏജൻസി എന്ന രീതിയിൽ പ്രവർത്തിക്കുമ്പോൾ സ്ത്രീ ശാക്തീകരണം പോലൊരു മേഖലയിൽ നേരിട്ട് ഇടപെടുന്നത് അത്ര എളുപ്പമുള്ള ഒരു കാര്യമല്ല. പ്രത്യേകിച്ചു, സമൂഹത്തിന്റെ പൊതുബോധം അപ്പാടെ ഇതിനു വിരുദ്ധമായി നിൽക്കുകയും സർക്കാർ പോലും പരോക്ഷമായി പാട്രിയാക്കിയുടെ വക്താക്കളായി മാറുകയും ചെയ്യുന്ന ഒരു കാലത്ത്. എങ്കിലും ശ്രമകരമായ ആ ദൗത്യം ഏറ്റെടുക്കാതിരുന്നില്ല കുടുംബശ്രീ.
കുടുംബശ്രീ ആരംഭിച്ച ജെൻഡർ സെൽഫ് ലേണിംഗ് പ്രോഗ്രാം (GSLP), അയൽപക്ക ഗ്രൂപ്പുകളിലെ (NHG) സ്ത്രീകൾ അവരുടെ ജീവിതാനുഭവങ്ങളിൽ ലിംഗഭേദത്തെയും അതിന്റെ പ്രതിഫലനങ്ങളെയും തിരിച്ചറിയാനും അഭിസംബോധന ചെയ്യാനും ശ്രമിക്കുന്ന ഒരു പങ്കാളിത്ത വിദ്യാഭ്യാസ പരിപാടിയാണ്. ലിംഗഭേദത്തെക്കുറിച്ചുള്ള ഒരു കൂട്ടായ അവബോധം വളർത്തിയെടുക്കാനും അതിന്റെ വ്യാപകമായ വേരാഴ്ത്തലുകളെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാനും സ്ത്രീകളെ സഹായിക്കുന്ന രീതിയിലാണ് ഇത് നടപ്പിലാക്കിയത്.

സ്ത്രീകളുടെ അവകാശങ്ങൾ, പദവി, നീതി എന്നിവയെക്കുറിച്ച് അവരുടെ അനുഭവങ്ങളുടെ ചർച്ചകളിലൂടെ സ്വയം അവബോധം സൃഷ്ടിക്കുക, പ്രാദേശിക വികസന പ്രക്രിയയിൽ അവരുടെ പങ്ക് തിരിച്ചറിയുക, എന്നിവയാണ് കുടുംബശ്രീയുടെ ജെൻഡർ പ്രോഗ്രാമുകൾ ലക്ഷ്യമിടുന്നത്. ലൈംഗികത, ലിംഗഭേദം എന്നിവ തമ്മിലുള്ള സുപ്രധാന ബന്ധത്തെക്കുറിച്ച് പൊതു ചർച്ചകളും സംവാദങ്ങളും സൃഷ്ടിക്കാനും അവകാശങ്ങൾ, അസമത്വങ്ങൾ, അതിക്രമങ്ങൾ എന്നിവ തിരിച്ചറിയാൻ സ്ത്രീകളെ സജ്ജമാക്കാനും ജെൻഡർ സെൽഫ് ലേണിംഗ് പ്രോഗ്രാമിലൂടെ കുടുംബശ്രീ ശ്രമിക്കുന്നു. ജെൻഡർ കോർണർ, ക്രൈം മാപ്പിംഗ്, സ്‌നേഹിത, ജെൻഡർ റിസോഴ്‌സ് സെന്റർ, കമ്മ്യൂണിറ്റി കൗൺസിലിംഗ് തുടങ്ങി വിവിധ പ്രവർത്തനങ്ങളിലൂടെ ലിംഗനീതിയുള്ള സമൂഹം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിനായി കുടുംബശ്രീ ശ്രമിക്കുന്നു. സ്ത്രീകളുടെ അടിസ്ഥാനപരമായ അവകാശങ്ങളിൽ നേരിട്ട് സ്വാധീനം ചെലുത്തുന്ന ആദ്യത്തെ സാമൂഹിക വിദ്യാഭ്യാസ പ്രക്രിയ കൂടിയാണ് ജെൻഡർ സെൽഫ് ലേണിംഗ് പ്രോഗ്രാം.

ഇന്ന് കുടുംബശ്രീയുടെ കയ്യൊപ്പ് പതിയാത്ത സാമൂഹ്യ മേഖലകളില്ല. സ്വയം തൊഴിൽ സംരംഭങ്ങൾ, നൈപുണ്യ പരിശീലനങ്ങൾ, കൃഷി, മൃഗസംരക്ഷണം തുടങ്ങി പ്രാദേശിക സാമ്പത്തിക വികസനത്തിന്റെ മേഖലകളിലും അഗതികൾ, ഗോത്രവർഗ്ഗക്കാർ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്ക് പിന്തുണ നൽകുന്ന സാമൂഹ്യ സേവന മേഖലകളിലും സ്ത്രീ ശാക്തീകരണത്തിന്റെ വിവിധ മേഖലകളിലും കുടുംബശ്രീയുടെ ഇടപെടൽ ശക്തമാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളുടെ നിർവഹണ ഏജൻസി കൂടിയായ കുടുംബശ്രീ ഭവനനിർമ്മാണ പദ്ധതികൾ വരെ നടപ്പിലാക്കുന്നുണ്ട്.
കുടുംബശ്രീയെന്നത് പലർക്കും പലതാണ്. കേരളത്തിലെ നിരവധി സാധാരണ സ്ത്രീകൾക്ക് ജീവനും ജീവിതവും സ്വപ്നങ്ങളും നൽകിയ പ്രസ്ഥാനമാണിത്. സംസ്ഥാന സർക്കാരിന്റെ ദാരിദ്ര്യനിർമ്മാർജ്ജന പദ്ധതി എന്നതിനും നിരവധി സ്ത്രീകൾക്ക് തൊഴിലും ജീവനോപാധികളും നൽകി ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റി എന്നതിനുമൊപ്പം പൊതു ഇടങ്ങളിലെ സ്ത്രീകളുടെ ദൃശ്യത കൂട്ടുന്നതിൽ പ്രധാന പങ്കു വഹിച്ച ഇടപെടൽശക്തി എന്നാണ് ഞാൻ കുടുംബശ്രീയെ രേഖപ്പെടുത്താൻ ആഗ്രഹിക്കുന്നത്.

കുറച്ചു വർഷങ്ങൾക്ക് മുൻപ് ഒരു സുഹൃത്ത് അല്പം കളിയായി പറയുകയുണ്ടായി, ‘‘ഈ സാക്ഷ്യം പറയുന്ന രണ്ടു വിഭാഗക്കാരെയേ ഞാൻ കേരളത്തിൽ കണ്ടിട്ടുള്ളൂ. അതിലൊന്ന് കുടുംബശ്രീയാണ്'' എന്ന്. ശരിയാണല്ലോ എന്ന് അല്പം വിപരീത ബുദ്ധിയോടെയാണ് ഞാനാലോചിച്ചത്, നേരിട്ട് ഈ ജീവിതങ്ങൾ കാണുന്നതു വരെയും അറിയുന്നതു വരെയും.
കുടുംബശ്രീയെക്കുറിച്ചു പറയാൻ തുടങ്ങുമ്പോഴേ കണ്ണുനിറയുന്ന എത്രയോ ചേച്ചിമാരെയും അമ്മമാരെയും കണ്ടുമുട്ടി ഈ കാലത്തിനുള്ളിൽ. ഒരു മരുന്നായോ തണലായോ കരുത്തായോ ഒക്കെ കുടുംബശ്രീയെ കൂടെക്കൂട്ടിയവർ, കുടുംബശ്രീയ്‌ക്കൊപ്പം നടന്നവർ, വളർന്നവർ. 24 വർഷത്തെ വളർച്ച എന്നത് ഇവരുടെ കൂടി വളർച്ചയാണ്, ഇവരുടെ പ്രയത്‌നവും സമർപ്പണവുമാണ്. എത്രയോ സ്വയം സഹായ സംഘങ്ങളുണ്ടല്ലൊ, അതിനൊന്നുമില്ലാത്ത പ്രത്യേകത എന്താണ് കുടുംബശ്രീയ്‌ക്കെന്ന ചോദ്യത്തിന്റെ ഒരു പ്രധാന ഉത്തരം ഇവരൊക്കെയാണ്, അയൽക്കൂട്ടം എന്ന കാഴ്ചപ്പാടാണ്. ഒന്നു കൈകൊട്ടിയാൽ കേൾക്കുന്ന ദൂരത്തിലുള്ള കുടുംബങ്ങളുടെ പ്രതിനിധികൾ ചേർന്ന അയൽക്കൂട്ടമാണല്ലോ കുടുംബശ്രീ സംഘടനാ സംവിധാനത്തിന്റെ അടിസ്ഥാന ഘടകം. അയൽക്കൂട്ടത്തിലെ ഏറ്റവും പാവപ്പെട്ട കുടുംബത്തെയും ചേർത്തുപിടിക്കാനും ആ കുടുംബത്തിനും വരുമാനവും സുരക്ഷയും ഉറപ്പാക്കാനുമുതകുന്ന തരത്തിലുള്ള ഇടപെടലുകളാണ് കുടുംബശ്രീ നടത്തിവരുന്നത്.

‘‘മുൻപ് ഞാൻ ബാങ്കിൽ പോയി മണിക്കൂറുകളോളം ക്യൂ നിന്നിട്ടുണ്ട്. ഇന്ന് ബാങ്ക് മാനേജർ എന്നെ മാഡം എന്നാണ് വിളിയ്ക്കുന്നത്'' എന്ന് ഒരു കുടുംബശ്രീ ചേച്ചി പറയുമ്പോൾ അത് അവരുടെ ജീവിതം തന്നെയാണ്. ‘കുടുംബശ്രീ എന്താണ് ജീവിതത്തിൽ' എന്ന ചോദ്യത്തിനു മറുപടിയായി, ‘കുടുംബശ്രീ അല്ലാത്തതായി എന്താ ഉള്ളത് എന്റെ ജീവിതത്തിൽ' എന്ന് കണ്ണു നനഞ്ഞ ഒരു ചേച്ചിയെ ഓർക്കുന്നു. ഇവരിലൂടെയാണ് ഞാൻ കുടുംബശ്രീ അറിഞ്ഞതും പഠിച്ചതും. ഇവരെ അറിയാനും ഇവരോരോരുത്തരും ഓരോ അനുഭവ പാഠപുസ്തകങ്ങളാണെന്നു പഠിപ്പിച്ചതും അന്നും ഇന്നും ഒരുപോലെ കുടുംബശ്രീയെ സ്‌നേഹിയ്ക്കുന്ന ചില മഹാമനസ്സുകളും.

എതൊരു ശരാശരി സാധാരണ നാട്ടുമ്പുറത്തുകാരി പെൺകുട്ടിയെയും പോലെ, പൊതു പുരുഷ ബോധത്തിന്റെ കാഴ്ചപ്പാടിലും തണലിലുമാണു ഞാൻ വളർന്നത്. തെറ്റെന്നു തോന്നുന്നതിനെ എതിർക്കാനോ ചോദ്യം ചെയ്യാനോ ഉള്ള ഒരു പ്രവണത ഉണ്ടായിരുന്നതുകൊണ്ടുതന്നെ അത്തരമൊരിടത്ത് ഒട്ടും സുഖകരമല്ലാത്ത ഒരന്തരീക്ഷം സൃഷ്ടിക്കാൻ മാത്രമേ ഒരു കാലം വരെയും എന്നെക്കൊണ്ടു കഴിഞ്ഞുള്ളൂ. എന്നിരുന്നാലും ഈ പാട്രിയാർക്കിയുടെ വിത്തുകൾ എന്റെ കാഴ്ചപ്പാടിലും ചിന്തയിലും കടന്നുകൂടിയിരുന്നു എന്നു കൂടി കുറ്റസമ്മതം നടത്തേണ്ടതായി വരും. അത്തരമൊരു മനസ്സോടെ, പരമ്പരാഗതമായ പൊതുബോധം സൃഷ്ടിച്ചെടുത്ത നല്ല- ചീത്ത, സ്ത്രീ- പുരുഷ, കുടുംബ കാഴ്ചപ്പാടുകൾ ഒരു വശത്തും എന്നാൽ ഇതൊന്നുമല്ല വേണ്ടതെന്നും സ്വയം അനീതി നേരിടുകയാണ് എന്നുമുള്ള ചിന്ത മറുവശത്തും എന്ന അവസ്ഥയിൽ അവളവളോട് യുദ്ധം ചെയ്തു നടക്കുന്ന കാലത്താണ് ഞാൻ കുടുംബശ്രീയെ അറിഞ്ഞു തുടങ്ങുന്നത്. ആ എന്നെ സ്വയം നവീകരിക്കുന്നതിൽ കുടുംബശ്രീയുടെ, ഈ സംവിധാനത്തിന്റെ പങ്ക് വളരെ വലുതാണ്. സ്വന്തം അറിവിന്റെ പരിമിതി മനസ്സിലാക്കാനും പാഠപുസ്തകങ്ങളിലെ സാമൂഹ്യ പാഠങ്ങൾക്കപ്പുറം ജീവിതത്തെയും സമൂഹത്തെയും സാമൂഹ്യ വിഷയങ്ങളെയും യാഥാർത്ഥ്യബോധത്തോടെ സമീപിക്കാനും എന്നെ സഹായിച്ചത് കുടുംബശ്രീയാണ്.

കുടുംബശ്രീയുടെ ഭാഗമായി പ്രവർത്തിക്കുമ്പോഴും ഏല്പിക്കുന്ന ജോലികൾ കൃത്യതയോടെ നിർവഹിക്കുമ്പോഴും വ്യക്തിപരമായി ഒരു സ്ത്രീ എന്ന നിലയിൽ കരുത്താർജ്ജിയ്ക്കാനോ പൊതു പുരുഷബോധത്തെ കുടഞ്ഞെറിയാനോ വർഷങ്ങൾ വേണ്ടിവന്നു. വ്യക്തിപരമായ പ്രശ്‌നങ്ങൾ കാരണം പലപ്പൊഴും ജോലി ഉപേക്ഷിക്കേണ്ടിവരുമോ എന്നു ചിന്തിക്കുന്ന സന്ദർഭങ്ങൾ വരെയുണ്ടായി. എന്നാൽ, ഒരു ജോലി എന്നതിനുമപ്പുറം ഒരു കുടുംബത്തിലെ അംഗങ്ങൾ എന്നപോലെ ചേർത്തുനിർത്തിയ ഒരു ഘട്ടമുണ്ടായിരുന്നു ജീവിതത്തിൽ. ഇത്തരം ഇഴുകിച്ചേരലുകളിലൂടെയും പരസ്പരമുള്ള അനുഭവങ്ങളുടെ കൊടുക്കൽ വാങ്ങലുകളിലൂടെയുമാണ് കുടുംബശ്രീ, ഒരു ജോലി എന്നതിനുമപ്പുറം ജീവിതം തന്നെയായി മാറുന്നത്. സാക്ഷ്യം പറയലുകൾ വെറും പറച്ചിലുകളല്ല എന്നതും അത് നെഞ്ചുനീറ്റി ജീവിതമാറ്റി പറയുന്ന യാഥാർത്ഥ്യങ്ങളാണെന്നും ഇന്നെനിക്കറിയാം.

കഴിഞ്ഞ 24 വർഷക്കാലയളവിൽ കേരളത്തിന്റെ പൊതു- രാഷ്ട്രീയ- സാമൂഹ്യ രംഗത്തേയ്ക്ക് കടന്നു വന്ന സ്ത്രീകളുടെ എണ്ണം ചെറുതല്ല. സ്വയം തിരിച്ചറിഞ്ഞ്, കരുത്താർജ്ജിച്ച് വിവിധ കർമ മണ്ഡലങ്ങളിൽ ശോഭിച്ചവർ കുറവല്ല. കേരളത്തെയാകെ നടുക്കിയ വെള്ളപ്പൊക്കം വന്നപ്പോഴും കോവിഡ് വന്നപ്പോഴും രക്ഷാ പ്രവർത്തനങ്ങളുടെയും പ്രതിരോധ പ്രവർത്തനങ്ങളുടെയും മുൻപന്തിയിലുണ്ടായിരുന്നു കുടുംബശ്രീ. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും മുഖ്യ ഇടങ്ങളിൽ സ്ത്രീകൾ തിളങ്ങി നിൽക്കുന്നു ഇന്ന്. ഇതിൽ കുടുംബശ്രീ ഒരു സുപ്രധാന പങ്കു വഹിച്ചു എന്നത് കാണാതിരിക്കാനാവില്ല.

ഇതു പറയുമ്പോഴും ഇനിയും ഏറെ ദൂരം നടന്നു കയറാനുണ്ട് കുടുംബശ്രീയ്ക്ക് എന്ന് വിസ്മരിക്കുകയല്ല. സ്ത്രീകൾക്കെതിരായുള്ള അതിക്രമങ്ങൾ അവസാനിക്കാത്തിടത്തോളം, വിവേചനത്തിന്റെയും അവകാശ ലംഘനത്തിന്റെയും നീതി നിഷേധത്തിന്റെയും ഉറവിടങ്ങൾ ഇല്ലാതാകാത്തിടത്തോളം ഓരോ സ്ത്രീയും സ്വയം തിരിച്ചറിഞ്ഞ് തുല്യതയുടെ ലോകത്തേയ്ക്ക് നടന്നു കയറാത്തിടത്തോളം സ്ത്രീശക്തിയെ ഉൾക്കൊള്ളാൻ പാകത്തിൽ പുരുഷനും പുരുഷബോധത്തിലൂന്നിയ പൊതുസമൂഹവും ശാക്തീകരിക്കാത്തിടത്തോളം ഇനിയുമേറെ ചെയ്യാനുണ്ട്.

‘‘കയിലുകൾ പിടിക്കണ കൈകളുണ്ടുയരണ്..
കൈകളിൽ കിലുങ്ങണ വളകളൊച്ച കൂട്ടണ്...
വാതില് തൊറക്കണ ഒച്ചയുണ്ട് കേക്കണ്..
കാതില് തറയ്ക്കണ മാതിരി പരക്കണ്..
കറപ്പായ കയിലുകൾ കൊടികളായ് പുടിക്കണ്..
കറുത്തോരടുക്കള വിട്ട് പടിയ്ക്കിറങ്ങണ്..
പെണ്ണായി പിറന്നോര് പൊണ്ണത്തികളാണെന്ന്
വണ്ണത്തിൽ പറഞ്ഞോരു മണ്ടന്മാർ വിറയ്ക്കണ്..''
(കെ. ടി. മുഹമ്മദിന്റെ ‘ഇത് ഭൂമിയാണ്’ എന്ന നാടകത്തിലെ പാട്ട്.)


ബിനു ആനമങ്ങാട്

കവി, എഴുത്തുകാരി, പ്രസാധക. കുടുംബശ്രീ മിഷനിൽ ജോലി​ ചെയ്യുന്നു. ​​​​​​​മഴ പെയ്യിയ്ക്കാൻ ആരോ വരുന്നുണ്ട്, ഫിഷ് തെറാപ്പി, ക്രഷ് ദ ബോട്ടിൽ ആഫ്റ്റർ യൂസ് അഥവാ ഓർമ്മകൾ ചാവേറുന്ന ആകാശക്കപ്പൽ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments