ആദ്യ ഓണറേറിയം 250 രൂപ,
കുടുംബശ്രീ നൽകിയ
അഭിമാന നിമിഷം
ആദ്യ ഓണറേറിയം 250 രൂപ, കുടുംബശ്രീ നൽകിയ അഭിമാന നിമിഷം
‘മേരാ നാം ജിബി’യെന്നു മാത്രം പറഞ്ഞിരുന്ന ഞാന്‍ പല സംസ്ഥാനങ്ങളിലും ദിവസങ്ങള്‍ നീളുന്ന പരിശീലനം നല്‍കുന്ന വിധത്തില്‍ ഹിന്ദി സംസാരിക്കാന്‍ തുടങ്ങി. എങ്ങനെ കേരളം മാറിയെന്നു സംസാരിച്ചു. അവകാശങ്ങളെ ഔദാര്യമായി കാണരുതെന്ന് ബോദ്ധ്യപ്പെടുത്തി. ഒരു സ്ത്രീ മാറുമ്പോള്‍ ആ കുടുംബമാകെ മാറുമെന്നും തങ്ങളിപ്പോള്‍ ജീവിക്കുന്ന സാഹചര്യമല്ല മക്കള്‍ക്കുണ്ടാവേതെന്നും നിരന്തരം പറയാന്‍ തുടങ്ങി. കുടുംബശ്രീ പ്രവർത്തനം തന്റെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് ജിബി വർഗീസ്.
18 May 2022, 11:28 AM
എന്റെ പഞ്ചായത്തായ ഉദയംപേരൂരില്‍ കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനുമുന്‍പ് സ്ത്രീകളുടെ ചെറിയ കൂട്ടായ്മാ സംഘങ്ങളുണ്ടായിരുന്നു. അതില്‍ പ്രസിഡൻറ് സ്ഥാനമായിരുന്നു എനിക്ക്. അത് അയല്‍ക്കൂട്ടത്തിന്റെ പൂര്‍ണാര്‍ത്ഥത്തിലുള്ള ഒരു സംഘമായിരുന്നില്ല. കുറച്ചൊക്കെ പൊതുപ്രവര്‍ത്തനത്തിലേർപ്പെട്ടിട്ടുള്ള സ്ത്രീകളുടെ ഒരു കൂട്ടായ്മ മാത്രം.
അയല്‍പക്കങ്ങളില്‍ നിന്നുള്ളവര്‍ മാത്രമല്ല, ഒരേ വാര്‍ഡില്‍നിന്നുള്ളവരായിരുന്നു അതിലെ അംഗങ്ങള്‍. ഈ സംഘങ്ങള്‍ പിന്നീട് കുടുംബശ്രീ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ അയല്‍ക്കൂട്ടങ്ങളായി മാറി.
പഞ്ചായത്തുകള്‍ കേരളോത്സവം ഏറ്റെടുത്തു നടത്തിത്തുടങ്ങിയ കാലമായിരുന്നു അത്. മത്സരങ്ങള്‍ക്ക് വനിതാ അയല്‍ക്കൂട്ടം വഴി ആളുകളെ തിരഞ്ഞെടുക്കാന്‍ പ്രസിഡൻറായ എനിക്ക് അറിയിപ്പ് കിട്ടി. അയല്‍ക്കൂട്ടങ്ങളിലെ എല്ലാവരും ഏതെങ്കിലുമൊരു മത്സരത്തില്‍ പങ്കെടുത്തു. ഞാന്‍ പ്രസംഗത്തിലാണ് മത്സരിച്ചത്. അതിന് ഒന്നാം സ്ഥാനം കിട്ടി. ഒപ്പം മികച്ച അയല്‍ക്കൂട്ടത്തിനുള്ള ക്യാഷ് പ്രൈസും ഞങ്ങള്‍ക്ക്. അവിടെ നിന്നാണ് ജിബി എന്ന കുടുംബശ്രീ പ്രവര്‍ത്തകയുടെ ആരംഭം.
ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമയെടുത്ത് ഒരു പ്രൈവറ്റ് കമ്പനിയില്‍ ജോലിക്കുപോയിരുന്ന എന്റെ പേര് ഉദയംപേരൂര്‍ പഞ്ചായത്തിന്റെ ആദ്യ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ എന്ന ചരിത്രത്തിലേക്ക് എഴുതിച്ചേര്‍ക്കാന്‍ ഈ മത്സരം കാരണമായി. ആകെ നാലു ദിവസം നീളുന്ന ഒരു ട്രെയിനിങ് മാത്രമാണ് ഈ സംഘടനാസംവിധാനത്തെക്കുറിച്ച് അന്ന് എനിക്ക് ആകെയുള്ള അറിവ്.
കുടുംബശ്രീ രൂപീകരണവുമായി ബന്ധപ്പെട്ട് ഉള്‍പ്രദേശങ്ങളില്‍ ചെല്ലുമ്പോഴൊക്കെ ഒരുപാട് ചോദ്യങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എന്താണ് കുടുംബശ്രീ എന്നും അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും സമൂഹത്തെ ബോധ്യപ്പെടുത്തുക വലിയ പ്രയാസമായിരുന്നു. പ്ലാസ്റ്റിക് കവറില്‍ കണക്കുബുക്കും രജിസ്റ്ററുകളുമിട്ട് അയല്‍ക്കൂട്ടയോഗത്തിന് പോകുന്ന സ്ത്രീകള്‍ മറ്റുള്ളവര്‍ക്ക് പരിഹാസപാത്രങ്ങളായിരുന്നു. അന്ന് അയല്‍ക്കൂട്ട അംഗങ്ങളില്‍ അധികപേരും ജോലിയൊന്നും ഇല്ലാത്തവരാണ്.

വാര്‍ഡിലെ പൊതുഅയല്‍ക്കൂട്ടത്തിന്റെ കണ്‍വീനറായിരുന്നു എന്റെ ഭര്‍ത്താവ്. അദ്ദേഹം ഓരോ ഉള്‍പ്രദേശത്തേക്കും സൈക്കിളിന്റെ പുറകില്‍ ഇരുത്തി എന്നെ കൊണ്ടുപോകും. പ്രവര്‍ത്തനങ്ങളെ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാനും വ്യാപിപ്പിക്കുവാനും എല്ലാ പ്രദേശങ്ങളിലും നടന്ന് എത്തുകയെന്നത് പ്രവര്‍ത്തികമായിരുന്നില്ല. അന്നദ്ദേഹം നല്‍കിയ പിന്തുണയാണ് പഞ്ചായത്തില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ എന്നെ സഹായിച്ചിട്ടുള്ളത്. ഓരോ പ്രദേശത്തും ഒരു നല്ല ടീമിനെ കണ്ടെത്താനായിരുന്നു ആദ്യ ശ്രമം. വാര്‍ഡ് മെമ്പറുമായി കൂടിയാലോചിച്ച് അതത് പ്രദേശങ്ങളില്‍ പൊതു പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്ന സ്ത്രീകളെ കണ്ടെത്തി, കുടുംബശ്രീയെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തി, അവരിലൂടെ ആ പ്രദേശത്തെ സ്ത്രീകളെ വിളിച്ചുചേര്‍ക്കുന്ന രീതിയാണ് ഞാന്‍ സ്വീകരിച്ചത്. കൂട്ടത്തില്‍ ഒരാളാണ് ഞാന്‍ എന്ന ചിന്ത അവരില്‍ ഉണ്ടാക്കാനും എനിക്ക് സാധിച്ചു. ആദ്യകാല വനിതാ അയല്‍ക്കൂട്ടങ്ങളില്‍ നിന്നും പൊതുപ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നവരെ നേതൃസ്ഥാനത്ത് നിര്‍ത്തി ശരിയായ അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ചു. ഒരു പഞ്ചായത്തിന്റെ സമഗ്രവികസനം, അതില്‍ സ്ത്രീകളുടെപങ്ക്, ഉത്തരവാദിത്തങ്ങള്‍ എന്നിവയ്ക്കാണ് ഞങ്ങള്‍ മുന്‍തൂക്കം കൊടുത്തിരുന്നത്.
അയല്‍ക്കൂട്ടങ്ങളില്‍ സ്ത്രീകള്‍ ചെറിയ ഒരു തുക നിക്ഷേപിക്കാറുണ്ട്. പത്ത് രൂപയായിരുന്നു ആദ്യ മിതവ്യയ നിക്ഷേപം. അത്രയുംതന്നെ ഒരുപാട് കഷ്ടപ്പെട്ടാണ് പല വീട്ടമ്മമാരും കണ്ടെത്തിയിരുന്നത്. ആ തുക അംഗങ്ങളുടെ കൈയില്‍ സൂക്ഷിക്കാതെ ബാങ്കുകളില്‍ നിക്ഷേപിക്കാനും സ്ത്രീകളെ പഠിപ്പിച്ചു. അതിനുവേണ്ടി ബാങ്കുകളില്‍ അയല്‍ക്കൂട്ടത്തിന് അക്കൗണ്ടുകള്‍ തുറന്നു. ഈ അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കുവാനായി ബാങ്കില്‍ പോകുകയെന്നത് അന്ന് അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് ഒട്ടും പരിചയമില്ലാത്ത ഒന്നായിരുന്നു. ബാങ്ക് അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ ചിലര്‍ക്ക് ഞാന്‍ കൂട്ടുപോയി, മറ്റു ചിലര്‍ക്ക് ശുപാര്‍ശ കത്ത് കൊടുത്തയച്ചു. പതുക്കെ ബാങ്കുകള്‍ സ്ത്രീകള്‍ക്ക് പരിചയമുള്ളയിടമായി മാറി. ഇന്ന് ബാങ്കുകള്‍ വായ്പയെടുക്കണമെന്ന് ആവശ്യപ്പെട്ടു അയല്‍ക്കൂട്ടങ്ങളെ സമീപിക്കുന്നു.

ഗ്രാമസഭകള്‍ കൂടുമ്പോള്‍ അതിന് മുന്നോടിയായി അയല്‍ക്കൂട്ടങ്ങളില്‍ നിന്ന് അവരുടെ ആവശ്യങ്ങള്‍ പൊതു അയല്‍ക്കൂട്ടം വഴി ഗ്രാമസഭകളിലേക്ക് എത്തിച്ചും അവ സാധിച്ചുകൊടുത്തുമാണ് കുടുംബശ്രീ സ്ത്രീകളുടെ മനസ്സില്‍ ഇടം നേടിയത്. എന്നിട്ടും അയല്‍ക്കൂട്ടത്തില്‍ ചേരാന്‍ ഏറെപ്പേരും മടിച്ചു. ഇത് കുടുംബശ്രീ അല്ല, ‘കുശുമ്പശ്രീ' ആണെന്ന തോന്നല്‍. ആഗ്രഹമുള്ള സ്ത്രീകള്‍ക്കുപോലും വീട്ടില്‍നിന്ന് അനുവാദം കിട്ടാത്ത അവസ്ഥ.
കുടുംബശ്രീ നാടിന്റെ മുന്നേറ്റത്തിന് അത്യാവശ്യമാണ് എന്ന് ബോധ്യപ്പെടുത്തിയെടുക്കേണ്ട കാലമാണ്. കൂടുതല്‍ സ്ത്രീകളെ കൂട്ടായ്മയിലേക്ക് ആകര്‍ഷിക്കേണ്ടിയിരുന്നു. അതിനായുള്ള ചില മനപ്പൂര്‍വ ഇടപെടലുകള്‍ പഞ്ചായത്തിലൂടെയും നടത്തി എന്നുതന്നെ പറയാം. പഞ്ചായത്ത് ആനുകൂല്യങ്ങള്‍ക്കായുള്ള അപേക്ഷാ ഫോമുകളില്‍ - ‘ഈ കുടുംബം കുടുംബശ്രീ കുടുംബമാണോ? ആണെങ്കില്‍ എന്നാണ് അംഗമായത്?' എന്ന ഒരു കോളം കൂട്ടിച്ചേര്‍ത്തു. അതോടെ വ്യക്തിഗത ആനുകൂല്യങ്ങള്‍ ലഭിക്കുവാന്‍ കുടുംബശ്രീ അംഗത്വം അത്യാവശ്യമാണ് എന്ന തോന്നല്‍ ആളുകള്‍ക്കുണ്ടായി. പലരും അംഗത്വമെടുക്കാവാന്‍ തയ്യാറായി. പതുക്കെ സ്ത്രീകളും പുരുഷന്മാരും തങ്ങളുടെ കുടുംബത്തെക്കൂടി കുടുംബശ്രീയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടാന്‍ തുടങ്ങി.
കുടുംബശ്രീ സി ഡി എസിന് അന്ന് സ്വന്തമായി ഓഫീസില്ല. സി ഡി എസ് മീറ്റിംഗ് മാത്രം കോണ്‍ഫറന്‍സ് ഹാളില്‍ നടത്താന്‍ അനുവാദം ഉണ്ടായിരുന്നു. മറ്റ് സമയങ്ങളില്‍ ഞങ്ങള്‍ വരാന്തയില്‍ ഇട്ടിരിക്കുന്ന കസേരയിലും സി ഡി എസ് അംഗങ്ങള്‍ മുകള്‍നിലയിലേക്കുള്ള സ്റ്റെപ്പിലുമാണ് ഇരിക്കുക. ആ സ്റ്റെപ്പിലിരുന്നാണ് ഇരുന്നൂറ്റിയഞ്ച് അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ചത്. അക്കാലത്ത് ചെയര്‍പേഴ്‌സണോ സി ഡി എസ് അംഗങ്ങള്‍ക്കോ ഒരു രൂപ പോലും ഓണറേറിയം ഇല്ല. വഴിച്ചെലവിനും യാത്രാചെലവിനും ഓഫീസില്‍ പോകാന്‍ പോലും വീട്ടില്‍ നിന്ന് പണം ചോദിക്കണം. മൊബൈല്‍ഫോണ്‍ സാധാരണക്കാര്‍ ഉപയോഗിക്കുന്ന കാലമായിരുന്നില്ല അത്. ലാന്‍ഡ്‌ഫോണ്‍ ഓഫീസുകളിലും ചുരുക്കം ചില വീടുകളിലും മാത്രമേ ഉള്ളൂ. പഞ്ചായത്ത് സെക്രട്ടറിയുടെ മുറിയിലേക്കാണ് ഫോണ്‍കാള്‍ വരുക. ഞാന്‍ ചെയര്‍പേഴ്‌സണ്‍ ആയി പതിനൊന്നാം മാസം ആദ്യ ഓണറേറിയം കൈപ്പറ്റി, 250 രൂപ. അയല്‍ക്കൂട്ടങ്ങളുടെ പത്ത് രൂപ വീതമുള്ള സമ്പാദ്യവും ആന്തരിക വായ്പയും പത്തുലക്ഷം രൂപ തികഞ്ഞപ്പോഴാണ് എനിക്കിത് ലഭിക്കുന്നത്. പഞ്ചായത്തു സെക്രട്ടറി രജിസ്റ്ററില്‍ ഒപ്പിടുവിച്ച് ചെക്കുതന്ന നിമിഷം ഇന്നും അഭിമാനത്തോടെ ഓര്‍ക്കുന്നു. കിട്ടിയ പൈസ കണ്ടിട്ടുള്ള അഭിമാനമല്ലായിരുന്നു. മറിച്ച് ഞാന്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കപ്പെട്ടുവെന്ന തോന്നല്‍ നല്‍കിയ അഭിമാനവും സന്തോഷവുമായിരുന്നു.
കുടുംബശ്രീ വരുന്നതിനുമുന്‍പ് നടത്തിയിരുന്ന പല ആരോഗ്യ ക്യാമ്പുകളും മറ്റും പലരും അറിഞ്ഞിരുന്നില്ല. എന്നാല്‍ കുടുംബശ്രീ വന്നശേഷം ഇത്തരം ക്യാമ്പുകളും പ്രോഗ്രാമുകളും എല്ലാം എല്ലാവരും അറിയുകയും പങ്കെടുക്കുകയും ചെയ്തു. അതും കുടുംബശ്രീയെ സ്വീകാര്യമാക്കി. അയല്‍ക്കൂട്ട മീറ്റിംഗുകളില്‍ പത്രകട്ടിങ്ങുകള്‍ കൊണ്ടുവന്ന് ഒരാഴ്ചത്തെ പ്രധാനവാര്‍ത്തകള്‍ ചര്‍ച്ച ചെയ്യണം എന്ന് നിര്‍ബന്ധം വെച്ചിരുന്നു. ടി.വിയോ പത്രമോ വീടുകളില്‍ ഇല്ലാതിരുന്ന കാലത്ത് നാട്ടില്‍ എന്തുനടക്കുന്നുവെന്ന് എല്ലാവരും അറിയാനും ചര്‍ച്ച ചെയ്യാനും വേണ്ടിയായിരുന്നു അത്.

ഈ കാലയളവില്‍ 147 സൂക്ഷ്മസംരംഭങ്ങള്‍ വിവിധ തലങ്ങളിലായി ആരംഭിക്കാന്‍ സാധിച്ചു. 81 പഞ്ചായത്തുകളില്‍ നിന്നായി മികച്ച പത്ത് പഞ്ചായത്തുകളെ തെരഞ്ഞെടുത്തപ്പോള്‍ അതിലൊന്ന് ഞങ്ങളുടെ പഞ്ചായത്ത് ആയിരുന്നു. അതില്‍ ഇന്നും ഏറെ അഭിമാനിക്കുന്നു. കുടുംബശ്രീപ്രവര്‍ത്തനം ഏറ്റവും നന്നായി നടക്കുന്ന പത്ത് പഞ്ചായത്തുകളിലെ ചെയര്‍പേഴ്‌സണ്‍മാരെ ജില്ലയില്‍ ആദരിച്ചപ്പോള്‍ അതിലൊരാളായി ഞാനും തെരഞ്ഞെടുക്കപ്പെട്ടു. കലക്ടർ മുഹമ്മദ് ഹനീഷില്‍ നിന്ന് ആദരം ഏറ്റുവാങ്ങി.
2005-ല്‍ അന്നത്തെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ടി കെ ജോസ് കേരളത്തില്‍ മേഖലാതലത്തില്‍ ട്രെയിനിങ് ടീമുകള്‍ രൂപീകരിക്കുവാന്‍ ആലോചിച്ചു. അതിനായി അഭ്യസ്തവിദ്യരില്‍നിന്ന് എഴുത്തുപരീക്ഷകളിലൂടെയും ഇന്റര്‍വ്യൂകളിലൂടെയും ട്രെയിനേഴ്‌സിനെ കണ്ടെത്തി. മൂന്ന് മേഖലകളായാണ് തിരിച്ചത്. അതില്‍ എറണാകുളം സെന്‍ട്രല്‍ സോണ്‍ ആയിരുന്നു എന്റേത്. ഒന്‍പത് പേരടങ്ങുന്ന എറണാകുളം ഏക്-സാത് ടീമിന് കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂര്‍, മലപ്പുറം എന്നീ അഞ്ച് ജില്ലകളുടെ പരിശീലന മേല്‍നോട്ടം ആയിരുന്നു. 2012 വരെ ടീമിന്റെ സജീവ പ്രവര്‍ത്തകയായിരുന്നു ഞാന്‍. ഞങ്ങള്‍ ഒരു ടീമിലെ അംഗങ്ങളെന്നല്ല, ഒരു കുടുംബത്തിലെ അംഗങ്ങളാണ്. പരസ്പരം അത്രയേറെ താങ്ങും തണലുമായവര്‍. അവരുടെ പിന്തുണയാണ് എന്നെ ഒരു മികച്ച പരിശീലകയാകാന്‍ സഹായിച്ചത്. ഒപ്പം, എന്റെ എറണാകുളം ജില്ലാ മിഷനും അവരെക്കൂടി കുറിക്കാതെ മുന്നോട്ടു പോകുന്നതെങ്ങനെ? ഇന്നും ഞാന്‍ ആ ടീമിന്റെ അംഗമായി പ്രവര്‍ത്തിക്കുന്നു.
കുടുംബശ്രീ ട്രെയിനിങ് ടീമുകളുടെ സംസ്ഥാനതല മീറ്റിംഗില്‍ വെച്ചാണ് ശാരദാ മുരളീധരന്‍ ചോദിക്കുന്നത്, കേരളത്തിനു പുറത്ത് പോയി ജോലി ചെയ്യാന്‍ ആര്‍ക്കൊക്കെയാണ് താല്‍പര്യം എന്ന്. എല്ലാവരുടെയും കൂടെ ഞാനും കൈപൊക്കി. തിരികെ നാട്ടിലെത്തിയതോടെ വീണ്ടും പരിശീലനങ്ങളിലേക്ക് തിരിഞ്ഞു. പക്ഷെ കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ കേരളത്തിന് പുറത്തേക്കുപോകാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് അപേക്ഷ വിളിച്ചു. അപേക്ഷ കൊടുത്ത് രണ്ട് മാസം കഴിഞ്ഞ് തിരുവനന്തപുരത്തുവെച്ച് സെലക്ഷന്‍ നടത്തുന്നതായി അറിയിപ്പ് വന്നു. അറുപത് പേരുടെ ഗ്രൂപ്പില്‍നിന്ന് പത്തുപേരെ തെരഞ്ഞെടുത്തു. പരിശീലനം വ്യത്യസ്തമായിരുന്നു. നോര്‍ത്ത് ഇന്ത്യയിലേക്ക് പോകേണ്ട ഞങ്ങള്‍ക്ക് സാഹചര്യങ്ങളും ജീവിത രീതിയുമൊക്കെ മനസ്സിലാക്കി തരാനാകണം, ഭക്ഷണത്തില്‍ വരെ മാറ്റങ്ങള്‍ ഉണ്ടായിരുന്നു. പരിപ്പും ഒരു കഷ്ണം സവാളയും ആണ് ചോറിനു കറി, ഒപ്പം പച്ചമുളകും. ഒരു കപ്പ് വെള്ളം കൊണ്ട് കൈയും കഴിച്ച പാത്രവും കഴുകാന്‍ നിര്‍ദേശം ലഭിച്ചു. നിങ്ങളാണ് ലോകത്തിനു മുന്നില്‍ കുടുംബശ്രീ അംബാസഡര്‍മാര്‍ എന്നുപറഞ്ഞാണ് പരീശിലനത്തിനുശേഷം ഞങ്ങളെ പറഞ്ഞയച്ചത്.

ഇന്നും എന്ത് ചെയ്യുമ്പോഴും ഞങ്ങളാണ് കുടുംബശ്രീയുടെ പേര് മികച്ചതാക്കേണ്ടതെന്നും ലോകത്തിനു മുമ്പില്‍ കുടുംബശ്രീയിലെ അംഗങ്ങളായി അറിയപ്പെടുന്നതുകൊണ്ട് ഏറ്റവും മികച്ച വ്യക്തിത്വവും പ്രവര്‍ത്തനങ്ങളുമേ ഞങ്ങളുടെ ഭാഗത്തുനിന്നുണ്ടാകാവൂ എന്നും ഞങ്ങളോരോരുത്തരും ശ്രദ്ധിക്കാറുണ്ട്. കുടുംബശ്രീ എന്‍ ആര്‍ ഒ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സംസ്ഥാനങ്ങളിലും സംരംഭക വികസന പരിശീലനം നല്‍കാന്‍ ഞാന്‍ കൂടി ഉള്‍പ്പെടുന്ന ടീമിന് കഴിഞ്ഞു.
നേട്ടങ്ങള്‍ പറഞ്ഞാല്‍ തീരാത്തവയാണ്. മികച്ച തീരുമാനങ്ങളിലൊന്നായിരുന്നു പരിശീലനം പൂര്‍ത്തീകരിച്ച കണ്‍സള്‍ട്ടന്റുമാരില്‍ മികച്ചവരെ മറ്റു സംസ്ഥാനങ്ങളില്‍ പരിശീലനത്തിന് ഉപയോഗിക്കുക എന്നത്. അതിന് നടത്തിയ പരീക്ഷകള്‍ക്ക് എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ വന്നിരുന്നു. എനിക്ക് മുഴുവന്‍ സംസ്ഥാനത്തെയും പരിശീലനാര്‍ത്ഥികളെയും നല്ല പരിചയം. മുഴുവന്‍ കുട്ടികളും സ്വന്തമെന്നപോലെ പ്രിയപ്പെട്ടവര്‍. എന്നെപ്പോലെ ഒരു സാധാരണ സ്ത്രീക്ക് ഇന്ത്യയുടെ പല സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ അറിയുവാന്‍ കഴിയുന്നത് നിസ്സാര കാര്യമല്ലല്ലോ.
മറ്റു സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കുശേഷമാണ് കേരളത്തില്‍ മെന്റര്‍ എന്ന രൂപത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഒരു തുടക്കമെന്ന നിലയില്‍ കേരളത്തിലെ രണ്ടു ജില്ലകളിലെ രണ്ടു ബ്ലോക്കിലാണ് പദ്ധതി തുടങ്ങിയത്. മറ്റു സംസ്ഥാനങ്ങളില്‍ നേരിട്ട പ്രശ്‌നങ്ങളല്ലായിരുന്നു കേരളത്തിലേത്. ചെറിയ തുകയ്ക്ക് സംരംഭം തുടങ്ങാന്‍ ആരും തയ്യാറായിരുന്നില്ല. ആനുകൂല്യങ്ങളില്ലാത്ത വായ്പയെക്കുറിച്ച് ആര്‍ക്കും ആലോചിക്കാന്‍ പോലും ബുദ്ധിമുട്ട്. രാഷ്ട്രീയ ഇടപെടലുകള്‍ വേറെയും.
എന്നാല്‍ ഇതിന്റെ മറുവശം ഭംഗിയുള്ളതായിരുന്നു. പ്രാദേശികവിപണിയും ഉല്‍പാദനവും വര്‍ധിച്ചു. ചെറുതെങ്കിലും ഒരു വരുമാനം സ്ത്രീകളിലൂടെ കുടുംബങ്ങളിലേക്ക് എത്തിത്തുടങ്ങി. 55 വയസ് കഴിഞ്ഞാലും ആഗ്രഹം ഉണ്ടെങ്കില്‍ ഒരു വായ്പയെടുത്തു സംരംഭം തുടങ്ങി വിജയിപ്പിക്കാന്‍ കഴിയും എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ സാധിച്ചു. കേരളത്തിലെ നിരവധി അനുഭവങ്ങളില്‍ എടുത്തു പറയാനുള്ളതാണ് എറണാകുളം ജില്ലയിലെ പൂതൃക്ക പഞ്ചായത്തിലെ 63 വയസ്സുള്ള കാര്‍ത്യായിനി ചേച്ചി. മറ്റാരും സംരക്ഷിക്കാന്‍ ഇല്ലാത്തതുകൊണ്ട് വീട്ടുജോലിക്കു പോയികൊണ്ടിരുന്ന അവരെ ഞാന്‍ കാണുന്നത് അയല്‍ക്കൂട്ട സന്ദര്‍ശനത്തിനിടയിലാണ്. അവര്‍ക്കാകെ അറിയാവുന്നത് നന്നായി പാചകം ചെയ്യുകയെന്നതാണ്. ഇതു മനസ്സിലാക്കി ഒരു ചെറിയ തട്ടുകട തുടങ്ങാനുള്ള പിന്തുണ നല്‍കാന്‍ സംരംഭ വികസനടീമിന് കഴിഞ്ഞു. ഇന്നു ശരാശരി 40,00 രൂപ വിറ്റുവരവുള്ള ഒരു ഹോട്ടലായി ഈ ബിസി
നസിനെ മാറ്റുന്ന പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ കഴിഞ്ഞു.
പ്രവര്‍ത്തനത്തില്‍ വീടിനോടു ചേര്‍ന്ന് ഒരു ഷീറ്റ് വലിച്ചു കെട്ടി തുടങ്ങിയ സംരംഭമായിരുന്നു. ഇന്നത് ഇരുപതുപേര്‍ക്ക് ഇരുന്നു ഭക്ഷണം കഴിക്കാന്‍ കഴിയുന്ന വിധത്തില്‍ വിപുലീകരിക്കാന്‍ സാധിച്ചു. തുടക്കത്തില്‍ ആരംഭിച്ച രണ്ടു ബ്ലോക്കിലും കൂടി ഏകദേശം 3000 സംരംഭങ്ങള്‍ തുടങ്ങിയിട്ടുണ്ട്. പൈലറ്റ് പദ്ധതിയായി തുടങ്ങിയ രണ്ടു ബ്ലോക്കിലും ഈ പദ്ധതി വിജകരമായി തുടര്‍ന്നുപോകുന്നു. കൂടുതല്‍ മെച്ചപ്പെട്ട ഒരു കേരളത്തെ വാര്‍ത്തെടുക്കാന്‍ നിലവില്‍ പതിനാലു ജില്ലകളിലായി 14 ബ്ലോക്കുകളില്‍ കുടുംബശ്രീ എന്‍ ആര്‍ ഒ പ്രവര്‍ത്തിക്കുന്നുണ്ട്.

ഞാന്‍ അത്രകാലമുള്ള എന്റെ ജീവിതത്തില്‍ അനുഭവിച്ചതോ കണ്ടതോ അല്ല ഇല്ലായ്മയും ദാരിദ്ര്യവും എന്ന് മനസ്സിലാക്കിത്തന്നത് മറ്റു സംസ്ഥാനങ്ങളിലെ ജീവിതമാണ്. ജീവിത സാഹചര്യങ്ങളുടെ ഇല്ലായ്മ എന്താണെന്ന് അവിടെവെച്ച് എനിക്ക് വ്യക്തമായി. ‘മേരാ നാം ജിബി’യെന്നു മാത്രം പറഞ്ഞിരുന്ന ഞാന്‍ പല സംസ്ഥാനങ്ങളിലും ദിവസങ്ങള്‍ നീളുന്ന പരിശീലനം നല്‍കുന്ന വിധത്തില്‍ ഹിന്ദി സംസാരിക്കാന്‍ തുടങ്ങി. പരിശീലങ്ങളില്‍ പങ്കെടുക്കുന്നവരോട് പഠനവിഷയങ്ങള്‍ക്കൊപ്പം എങ്ങനെ കേരളം മാറിയെന്നു സംസാരിച്ചു. അവകാശങ്ങളെ ഔദാര്യമായി കാണരുതെന്ന് ബോദ്ധ്യപ്പെടുത്തി. ഒരു സ്ത്രീ മാറുമ്പോള്‍ ആ കുടുംബമാകെ മാറുമെന്നും തങ്ങളിപ്പോള്‍ ജീവിക്കുന്ന സാഹചര്യമല്ല മക്കള്‍ക്കുണ്ടാവേതെന്നും നിരന്തരം പറയാന്‍ തുടങ്ങി. പറ്റുന്ന വിധത്തില്‍ കിട്ടുന്ന പൈസയില്‍നിന്ന് കഴിയുംവിധം മിച്ചം വെച്ചത് അവിടെ ഉള്ളവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കും സങ്കടങ്ങളിലും കൈത്താങ്ങായി. പലരുടെയും ജീവിതത്തില്‍ വന്ന മാറ്റങ്ങള്‍ അത്ഭുതത്തോടെ നോക്കിക്കണ്ടിട്ടുണ്ട്. അവരോരുത്തരെയും കുറിച്ച് പറയാത്തത് അവരുടെ മാറ്റങ്ങളും വിജയങ്ങളും മറ്റാരെങ്കിലും പറഞ്ഞാണെങ്കിലും ലോകം അറിയും. പക്ഷെ ഇന്ന് എല്ലാവരും അഭിമാനത്തോടെ പറയുന്ന, ലോകം ചര്‍ച്ച ചെയ്യുന്ന കുടുംബശ്രീയുടെ ആരംഭദിശ എങ്ങനെയാണുണ്ടായതെന്ന് അതിന്റെ ആദ്യകാല പ്രവര്‍ത്തകര്‍ക്ക് മാത്രമേ അറിയാന്‍ സാധിക്കു.
അതെവിടെയെങ്കിലും കുറിച്ചിട്ടില്ലെങ്കില്‍ അവരനുഭവിച്ച വേദനയും പ്രതിസന്ധികളും സന്തോഷങ്ങളും ആരുമറിയാതെ പോകും. ഇപ്പോള്‍ ഏഴ് ജില്ലയിലെ ഏഴ് ബ്ലോക്കിന്റെ ബ്ലോക്ക് ആങ്കര്‍ പേഴ്‌സണ്‍ ആയും എന്‍ ആര്‍ ഒയുടെ മെന്റര്‍ കോര്‍ ഗ്രൂപ് അംഗമായും ഞാന്‍ ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. കുടുംബശ്രീ തന്ന തണലാണ് എന്റെ കരളുറപ്പ്.
(ഗ്രീന്‍ പെപ്പര്‍ പബ്ലിക്ക പ്രസിദ്ധീകരിച്ച, ‘പെണ്ണുങ്ങള്‍ അടയാളപ്പെടുത്തുന്ന ഭൂപടങ്ങള്‍' എന്ന പുസ്തകത്തിനു വേണ്ടി എഴുതിയത്.)
റിദാ നാസര്‍
Jun 29, 2022
5 Minutes Read
ഷഫീഖ് താമരശ്ശേരി
Jun 26, 2022
52 Minutes Watch
മനില സി.മോഹൻ
Jun 13, 2022
60 Minutes Watch
ഡോ. റ്റിസി മറിയം തോമസ്
Jun 04, 2022
6 Minutes Read
ഷഫീഖ് താമരശ്ശേരി
May 31, 2022
18 Minutes Read
മനില സി.മോഹൻ
May 30, 2022
5 Minutes Read
കെ.വി. ദിവ്യശ്രീ
May 25, 2022
8 Minutes Watch