ഹൈ​കോടതി ഇടപെടൽ; ലക്ഷദ്വീപ്​ സമരങ്ങൾക്ക്​ ഇടക്കാലാശ്വാസം

കോടതി ഇടപെടലിനുതൊട്ടുപുറകേ, സ്‌കൂൾ കുട്ടികളുടെ മെനുവിൽ മത്സ്യവും മാംസവും ഉൾപ്പെടുത്താനും ലക്ഷദ്വീപിൽ ഡയറി ഫാമുകൾ തുടരാനും അഡ്മിനിസ്ട്രേറ്റർ ഉത്തരവിറക്കി. അഡ്മിനിസ്ട്രേഷന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെ ദ്വീപ് ജനത നടത്തുന്ന പോരാട്ടങ്ങൾക്കു ലഭിച്ച ഇടക്കാല ആശ്വാസം എന്ന്​ സേവ് ലക്ഷദ്വീപ് ഫോറം

Think

ക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ നയങ്ങൾക്കെതിരെ ഒന്നരമാസമായി ദ്വീപ് ജനത നടത്തുന്ന പോരാട്ടം ഭരണകൂടം കണ്ടില്ലെന്ന് നടിക്കുമ്പോഴും ദ്വീപ് വാസികൾക്ക് വലിയ ആശ്വാസമാകുകയാണ് കേരള ഹൈക്കോടതിയിൽ നിന്നുള്ള ചില ഇടപെടലുകൾ. അഡ്മിനിസ്ട്രേഷൻ നടപടികൾക്കെതിരെ ദ്വീപ് നിവാസികൾ നൽകിയ രണ്ട് ഹർജികളിലാണ് നടപടിയുണ്ടായത്.

ദ്വീപിലെ സ്‌കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതിയുടെ മെനുവിൽ നിന്ന്​മാംസാഹാരം ഒഴിവാക്കിയതും ദ്വീപിലെ ഡയറി ഫാമുകൾ പൂട്ടി കന്നുകാലികളെ ലേലം ചെയ്യാനുള്ള ഉത്തരവും കഴിഞ്ഞദിവസമാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ലക്ഷദ്വീപ് ജനതയുടെ ജീവിതരീതിയിലും ഭക്ഷണങ്ങളിലും ഇടപെടുന്ന വിവാദ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് ലക്ഷദ്വീപ് ഫോറം പ്രവർത്തകൻ കൂടിയായ കവരത്തി സ്വദേശി അഡ്വ. ആർ അജ്മൽ അഹമ്മദ് നൽകിയ ഹരജിയിലായിരുന്നു കോടതി നടപടി. സ്റ്റേയ്ക്കു പിന്നാലെ സ്‌കൂൾ കുട്ടികളുടെ മെനുവിൽ മത്സ്യവും മാംസവും ഉൾപ്പെടുത്താനും ലക്ഷദ്വീപിൽ ഡയറി ഫാമുകൾ തുടരാനും അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ഉത്തരവിറക്കി. അഡ്മിനിസ്ട്രേഷന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെ ദ്വീപ് ജനത നടത്തുന്ന പോരാട്ടങ്ങൾക്കു ലഭിച്ച ഇടക്കാല ആശ്വാസം എന്നാണ് സേവ് ലക്ഷദ്വീപ് ഫോറം ഇതിനെ വിശേഷിപ്പിച്ചത്.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ പുറത്തിറക്കിയ കരടുനിയമത്തി​ന്റെ നടപടിക്രമങ്ങളിലെ പിഴവ്​ ചൂണ്ടിക്കാട്ടി സേവ് ലക്ഷദ്വീപ് ഫോറം നൽകിയ ഹരജിയിൽ ഹൈക്കോടതി കേന്ദ്രസർക്കാറിനോട് വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്. ഭരണഘടനാപരമായ നടപടികളും പ്രീ ലെജിസ്ലേറ്റീവ് ഫോർമാലിറ്റികളും പാലിക്കാതെയാണ് കരടുനിയമം ഇറക്കിയതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. രണ്ടാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകാനാണ് ഹൈക്കോടതി നിർദേശം.

‘ഒരു അക്കാദമിക് വർഷത്തെ കൂട്ടുപിടിച്ച് കുട്ടികളുടെ ആരോഗ്യത്തെ സംബന്ധിച്ച് സുപ്രധാനമായ ഉച്ചഭക്ഷണത്തിന്റെ മെനുവിൽ മാറ്റം കൊണ്ടുവരുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല’; എന്നു പറഞ്ഞാണ് ലക്ഷദ്വീപിൽ സ്‌കൂൾ വിദ്യാർഥികളുടെ ഉച്ചഭക്ഷണ പദ്ധതിയിൽ നിന്ന്​മാംസാഹാരം ഒഴിവാക്കാനുള്ള തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തത്. ദേശീയ ഉച്ചഭക്ഷണ പദ്ധതി പ്രകാരമുള്ള കുട്ടികളുടെ ഭക്ഷണക്രമത്തിന്റെ ഭാഗമാണ് മാംസാഹാരം എന്നായിരുന്നു ഹർജിക്കാരുടെ വാദം. കുട്ടികളുടെ ഭക്ഷണക്രമത്തിൽ മാംസാഹാരത്തിനുള്ള പ്രാധാന്യം അഡ്മിനിസ്ട്രേഷൻ യോഗത്തിൽ ഫിസിഷ്യൻ ശരിവെച്ചിരുന്നെന്നും എന്നാൽ ഇത് അഡ്മിനിസ്ട്രേറ്റർ പരിഗണിച്ചില്ലെന്നും കാണിക്കുന്ന യോഗത്തിന്റെ മിനുട്സും ഹരജിക്കാർ ഹാജരാക്കിയിരുന്നു.

2020-21 അക്കാദമിക് വർഷത്തേക്കുള്ള വാർഷിക പ്രവർത്തന പദ്ധതിയിൽ സ്‌കൂളിലെ ദേശീയ ഉച്ചഭക്ഷണ പദ്ധതിയ്ക്ക് പ്രാധാന്യമില്ലെന്നും എട്ടുവരെയുള്ള കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയാണ്​ ബജറ്റിൽ ഉൾപ്പെട്ടതെന്നും ഒമ്പതുമുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ ചെലവ് 2020-21 വർഷത്തെ വാർഷിക പ്രവർത്തന പദ്ധതിയിൽ നിന്നാണ് കണ്ടെത്തുന്നതെന്നുമായിരുന്നു ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ വാദം. ഈ സാഹചര്യത്തിലാണ് അക്കാദമിക് വർഷത്തിന്റെ കാര്യം പറഞ്ഞ് കുട്ടികളുടെ ഭക്ഷണക്രമത്തിൽ മാറ്റംവരുത്തുന്നതിനെ കോടതി വിമർശിച്ചത്. പറഞ്ഞുനിൽക്കാൻ പോലും യാതൊരു ന്യായീകരണങ്ങളുമില്ലാത്ത തരത്തിലുള്ളതാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ അടുത്തിടെ കൊണ്ടുവന്ന പല പരിഷ്‌കാരങ്ങളുമെന്ന് വ്യക്തമാക്കുന്നതാണ് കോടതി പരാമർശങ്ങൾ. കോടതിയുടെ ഭാഗത്തുനിന്നും മറുത്തൊരു ഉത്തരവ് ഉണ്ടാവുന്നതുവരെ സ്റ്റേ തുടരുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.

‘ജുഡീഷ്യറിയാണ് ഞങ്ങളുടെ ആകെയുള്ള പ്രതീക്ഷ. ഭരണഘടനാപരമായ അവകാശങ്ങൾ ഏതുവിധത്തിലാണ് കിട്ടുന്നത് ആ രീതിയിലൊക്കെ അവ നേടിയെടുക്കാനുള്ള ശ്രമങ്ങൾ തുടരും' എന്നാണ് കോടതി ഉത്തരവിനോട് പ്രതികരിച്ച്​ സേവ് ലക്ഷദ്വീപ് ഫോറം ജോയിൻറ്​ കൺവീനർ കോമളം കോയ ‘തിങ്കി’നോട് പറഞ്ഞത്.

ലാഭകരമല്ലയെന്ന കാരണമാണ് ഡയറി ഫാമുകൾ പൂട്ടാൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ കോടതിയുടെ മുമ്പാകെ ഉയർത്തിയ ന്യായം. ലക്ഷദ്വീപിലെ രണ്ട് ഡയറി ഫാമുകളിലും കൂടി 69 മൃഗങ്ങളുള്ളതിൽ 47 എണ്ണത്തെയാണ് കറക്കുന്നത്. ദിവസം 140 ലിറ്റർ പാലാണ് ലഭിക്കുന്നത്. കുറഞ്ഞ ഉല്പാദനമുള്ള ഈ ഫാമുകൾ നടത്തിക്കൊണ്ടുപോകുന്നത് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് ബാധ്യതയാണെന്നു കണ്ട് അത് തുടരാതിരിക്കാൻ നയപരമായ തീരുമാനം കൈക്കൊണ്ടതാണെന്നും അതിനെ ഏകപക്ഷീയമായ ഒന്നായി കാണാനാവില്ലെന്നുമായിരുന്നു ഈ വിഷയത്തിൽ അഡ്മിനിസ്ട്രേഷന്റെ വാദം. എന്നാൽ അങ്ങനെ നയപരമായ ഒരു തീരുമാനം കൈക്കൊണ്ടതായി സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അതിനാൽ അവ തുടരാൻ അനുവദിക്കണമെന്നുമായിരുന്നു കോടതി ഉത്തരവ്.

ലക്ഷദ്വീപിൽ രണ്ടുദ്വീപുകളിലായാണ് സർക്കാർ ഉടമസ്ഥതയിലുളള ഡയറി ഫാമുള്ളത്; മിനിക്കോയിയിലും കവരത്തിയിലും. ലക്ഷദ്വീപിലെ ജനങ്ങൾ പാൽ ഭക്ഷണത്തിൽ അധികം ഉപയോഗിക്കുന്നവരല്ല. പ്രായമായവർക്കും രോഗികൾക്കും കുട്ടികൾക്കും കൊടുക്കാനാണ് സാധാരണ പാൽ ഉപയോഗിക്കുന്നത്. കവരത്തിയിലെ ഫാമിൽ നിന്ന്​ ഇന്ദിരാഗാന്ധി ഹോസ്പിറ്റലിലേക്കാണ്​ പാൽ കൊണ്ടുപോകുന്നത്. ഇവ പൂട്ടിയാൽ ഇത്​ നിലയ്​ക്കും. സ്വകാര്യ ഫാമുകൾ അധികം ദ്വീപിലില്ല. അതുകൊണ്ട് ഇവ പൂട്ടിയാൽ രോഗികൾക്കും കുട്ടികൾക്കുമുള്ള പാൽ മുടങ്ങും.

മാധ്യമങ്ങളുടെയും പൊതുസമൂഹത്തിന്റെ പിന്തുണയില്ലായിരുന്നെങ്കിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ജനവിരുദ്ധ നടപടികൾക്കെതിരായ ഈ സമരം ഇത്ര മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലായിരുന്നെന്നും കോമളം കോയ പറഞ്ഞു: ‘ജനസംഖ്യ അടിസ്ഥാനത്തിൽ നോക്കിയാൽ കേരളത്തിലെ ഒരു പഞ്ചായത്തിലുള്ളത്ര ജനസംഖ്യ ലക്ഷദ്വീപിലുണ്ടാവില്ല. മാധ്യമങ്ങളുമില്ല. പുറംലോകം ഇവിടുത്തെ പ്രശ്നങ്ങൾ അറിയാനുള്ള ഒരു സംവിധാനവുമില്ല. ഇത് ലക്ഷദ്വീപിൽ മാത്രം തുടർന്ന സമരമായിരുന്നെങ്കിൽ ദ്വീപ് ജനത നാടുകടത്തപ്പെട്ടേനെ, അല്ലെങ്കിൽ അവരെ ജയിലിൽ അടച്ചേനെ. കേരളത്തിലെ മാധ്യമങ്ങൾ ലക്ഷദ്വീപുകാർക്ക് ഒരു പ്രശ്നം വന്നപ്പോൾ അവരുടെ കൂടെ നിന്നു. ഭരണപ്രതിപക്ഷങ്ങൾ ഒരുമിച്ചുനിന്ന്​ ലക്ഷദ്വീപ് ജനതയ്ക്കുവേണ്ടി നിയമസഭയിൽ പ്രമേയം പാസാക്കി. അതൊക്കെ വലിയ തോതിൽ സമരത്തെ സഹായിച്ചിട്ടുണ്ട്.'

കോമളം കോയ പറഞ്ഞതുപോലെ, ലക്ഷദ്വീപ് വിഷയം ദേശീയ തലത്തിൽ വലിയ ചർച്ചയാക്കാൻ കേരളത്തിന്റെ പിന്തുണ ഗുണം ചെയ്തിട്ടുണ്ട്. ഇടയ്ക്ക് ലക്ഷദ്വീപിനെ കേരള ഹൈക്കോടതിയുടെ നിയമപരമായ അധികാരപരിധിയിൽ നിന്ന് മാറ്റി കർണാടക ഹൈക്കോടതിയ്ക്ക് കീഴിൽ കൊണ്ടുവരാൻ ശ്രമം നടക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇക്കാര്യം പിന്നീട് കലക്ടർ വാർത്താക്കുറിപ്പിലൂടെ നിഷേധിച്ചിരുന്നു.

അഡ്മിനിസ്‌ട്രേറ്റർക്കെതിരായ സമരത്തിൽ ദ്വീപിലെ ബി.ജെ.പി പ്രവർത്തകരടക്കം തങ്ങളുടെ നിലപാടിനൊപ്പമാണെന്നും കോമളം കോയ പറയുന്നു: ബി.ജെ.പി അടക്കം സമരത്തിൽ ഞങ്ങളുടെ കൂടെ നിൽക്കുകയാണ് ചെയ്തത്. ബി.ജെ.പിയെ പിന്നീട് ഞങ്ങൾ പുറത്താക്കുകയായിരുന്നു. എന്നിട്ടും അവർ പോയില്ല. ഒന്നോ രണ്ടോ വ്യക്തികൾ വ്യക്തിപരമായ നേട്ടങ്ങൾക്കുവേണ്ടി അവരുടെ നിലപാടിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ബാക്കിയുള്ളവർ മിക്കവരും രാജിവെക്കുകയാണുണ്ടായത്. രാജിവെക്കാത്തവരിൽ തന്നെ പലരും ബി.ജെ.പിക്കുള്ളിൽ നിന്നുകൊണ്ടുതന്നെ ഇതിനെതിരെ സംസാരിക്കുകയാണ്. ബി.ജെ.പിയിലുുള്ള പ്രവർത്തകരിലും പലരും നാട്ടുകാരെന്ന നിലയിൽം സേവ് ലക്ഷദ്വീപ് ഫോറവുമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിയമപരമായ ചെറുത്തുനിൽപ്പ് ശ്രമങ്ങൾക്കുപുറമേ, ഭരണകൂടത്തിന്റെ ഏകപക്ഷീയമായ പരിഷ്‌കാരങ്ങൾക്കെതിരെ വലിയ തോതിലുള്ള ജനരോഷമാണ് ലക്ഷദ്വീപിൽ നിന്നുയർന്നത്. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിൽ ഈ മാസം ആദ്യം ദ്വീപ് നിവാസികൾ 12 മണിക്കൂർ നിരാഹാരസമരം നടത്തി. വീടുകളിൽ കരിങ്കൊടി ഉയർത്തി പ്രതിഷേധിച്ചു. അമൂൽ ഉല്പന്നങ്ങൾ ബഹിഷ്‌കരിച്ചു. അഡ്മിനിസിട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ദ്വീപിലേക്ക് വരുന്ന ദിവസം കരിദിനമായി ആചരിച്ചു. പ്രതിഷേധിക്കുന്നവരെ അറസ്റ്റു ചെയ്തും മറ്റും പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള നീക്കവും ശക്തമായിരുന്നു. കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതാൽ ജനങ്ങളുടെ ഇതുവരെയുള്ള പോരാട്ടം പ്രത്യക്ഷസമരത്തിലേക്ക് പോയിരുന്നില്ല. കോവിഡ് സാഹചര്യത്തിൽ കുറവുവരികയാണെങ്കിൽ ജൂലൈ അഞ്ചിനുശേഷം കവരത്തി കേന്ദ്രീകരിച്ച് പ്രത്യക്ഷ സമരപരിപാടികൾ നടത്തുന്നതിനെക്കുറിച്ചും സേവ് ലക്ഷദ്വീപ് ഫോറം ആലോചിക്കുന്നുണ്ട്.

Comments