ഗാന്ധിജിക്ക് പരാജയത്തെ പേടിയുണ്ടായിരുന്നില്ല. അതിനെ യാഥാര്‍ഥ്യമായി അംഗീകരിക്കുകയാണ് അദ്ദേഹം ചെയ്തത്. ഈയൊരു തലത്തില്‍, ഗാന്ധിജിയുടെയത്ര ഔന്നത്യമുള്ള, ഒരു ‘ടവറിംഗ് പേഴ്‌സണാലിറ്റി’ ഇന്ത്യയിലെന്നല്ല, ലോകത്തുതന്നെ ഉണ്ടായിട്ടില്ല. ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന് 75 വർഷം പൂർത്തിയാകുന്ന സന്ദർഭത്തിൽ എം. കുഞ്ഞാമൻ എഴുതുന്നു.
18 Jan 2023, 10:47 AM
‘‘ഗാന്ധിജി വികസന ചിന്തകനായിരുന്നില്ല. സാമൂഹിക ശാസ്ത്രജ്ഞനായിരുന്നില്ല. പാര്‍ട്ടി രാഷ്ട്രീയക്കാരനായിരുന്നില്ല. ഭരണാധികാരിയായിരുന്നില്ല. ഇതിനൊക്കെ അപ്പുറം, ഉയരത്തില്‍ നില്‍ക്കുന്ന വ്യക്തിയായിരുന്നു. ഇതിനെല്ലാം അപ്പുറത്തുള്ള ഒരു മൂല്യം അദ്ദേഹത്തിനുണ്ടായിരുന്നു. ഗാന്ധിജിക്ക് പരാജയത്തെ പേടിയുണ്ടായിരുന്നില്ല. അതിനെ യാഥാര്‍ഥ്യമായി അംഗീകരിക്കുകയാണ് അദ്ദേഹം ചെയ്തത്. ഈയൊരു തലത്തില്‍, ഗാന്ധിജിയുടെയത്ര ഔന്നത്യമുള്ള, ഒരു ‘ടവറിംഗ് പേഴ്‌സണാലിറ്റി’ ഇന്ത്യയിലെന്നല്ല, ലോകത്തുതന്നെ ഉണ്ടായിട്ടില്ല.’’- ട്രൂ കോപ്പി വെബ്സീനിൽ എം. കുഞ്ഞാമൻ എഴുതുന്നു.
‘‘രാഷ്ട്രീയത്തെക്കുറിച്ച് ഗാന്ധിജിക്ക് ധാര്‍മികതയുടെ അടിസ്ഥാനത്തിലുള്ള കാഴ്ചപ്പാടുണ്ടായിരുന്നു. രാഷ്ട്രീയത്തെ കരിയറായല്ല, സേവനമായിട്ടാണ് കണ്ടത്. ഇന്ന് രാഷ്ട്രീയം കരിയറാണ്. അപ്പോള്‍ അവിടെ പാര്‍ട്ടികള്‍ തമ്മിലും പാര്‍ട്ടിക്കുള്ളിലും മത്സരം വരുന്നു. തെരഞ്ഞെടുപ്പ് ജയിക്കാനും സ്ഥാനാര്‍ഥിത്വത്തിനുമെല്ലാം മത്സരങ്ങള്‍. രാഷ്ട്രീയം മറ്റേതൊരു കരിയറിനെയും പോലെ മറ്റൊരു കരിയര്‍ ആയിത്തീര്‍ന്നതുകൊണ്ടാണ്, വിരമിക്കലും പ്രായപരിധിയുമൊക്കെ വേണം എന്ന് പലരും പറയുന്നത്. ജനാധിപത്യം എന്നു പറഞ്ഞാല്‍ തന്നെ മാറ്റമാണ്. അത് സ്ഥിരതയും തുടര്‍ച്ചയുമല്ല. എന്നാല്‍ ഇപ്പോഴത്തെ ഭരണാധികാരികള്‍ സ്ഥിരതയും തുടര്‍ച്ചയുമാണ് ആവശ്യപ്പെടുന്നത്. ഈ ഭരണാധികാരികള്‍ മാറ്റത്തിന് എതിരുനില്‍ക്കുന്നവരാണ്. സമൂഹത്തില്‍ ദുര്‍ബലരായവര്‍ക്കുവേണ്ടത് അസ്ഥിരതയാണ്, അതില്‍നിന്നാണ് അവര്‍ക്കൊരു പ്രതീക്ഷയുണ്ടാകുന്നത്. ഈ സിസ്റ്റത്തെ എവിടെയെങ്കിലും വച്ച് ഒന്നു മാറ്റാന്‍ പറ്റുമെന്ന പ്രതീക്ഷ.’’
‘‘ഗാന്ധിജി വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. സാമൂഹികശാസ്ത്രപരമായ കാര്യങ്ങളിലുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ക്ക് ആധികാരികതയുണ്ടായിരുന്നില്ല. ജാതിവ്യവസ്ഥക്ക് എതിരായിരുന്നില്ല ഗാന്ധിജി. അതേസമയം, അസ്പര്‍ശ്യതയെ എതിര്‍ത്തിരുന്നു. Untouchability is a crime against both God and Man എന്നാണ് അദ്ദേഹം പറഞ്ഞത്. അതായത്, ധാര്‍മികതയുടെ ലെവലിലായിരുന്നു തൊട്ടുകൂടായ്മയെ അദ്ദേഹം കണ്ടത്. അത് ശരിയായിരുന്നില്ല. കാരണം, അത് പ്രായോഗിക പരിപാടിക്ക് രൂപം കൊടുക്കില്ല. അദ്ദേഹം ജാതിവ്യവസ്ഥയെ കണ്ട രീതി തെറ്റായിരുന്നു. ജാതിവ്യവസ്ഥ തൊഴില്‍ വിഭജനത്തിനുണ്ടാക്കിയതാണ് എന്ന കാഴ്ചപ്പാട് ശരിയായിരുന്നില്ല. അതൊരു ജാതിശ്രേണിയാണുണ്ടാക്കിയത്. ഉയര്‍ന്നവരും താഴ്ന്നവരും എന്ന കാഴ്ചപ്പാടാണുണ്ടാക്കിയത്. പരമ്പരാഗത തൊഴിലുകളെക്കുറിച്ച ഗാന്ധിയന്‍ ചിന്തയും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അച്ഛന്റെ തൊഴില്‍ മകന്‍ ചെയ്യണം എന്ന തരത്തിലുള്ള കാഴ്ചപ്പാടുകള്‍ പ്രതിലോമകരമാണ്. എല്ലാ ജോലിക്കും സാമൂഹിക പദവി എന്ന ഒന്ന് ഇല്ല, സാമൂഹിക പദവിയുള്ള ജോലിയും ഇല്ലാത്ത ജോലിയുമുണ്ട്. ഇത്തരം കാര്യങ്ങളെ ധാര്‍മികതയുടെ അടിസ്ഥാനത്തിൽ നോക്കിക്കണ്ടത് ശരിയായിരുന്നില്ല. ഡോ. അംബേദ്കര്‍ അദ്ദേഹത്തെ വിമര്‍ശിച്ചത് ഇത്തരം കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ്.’’
‘‘അതേസമയം, വിമര്‍ശിക്കപ്പെടുന്നു എന്നത് ഒരാളുടെ ചിന്താപദ്ധതിയുടെ വൈകല്യമല്ല. ഏതൊരു പ്രസ്ഥാനവും പ്രത്യയശാസ്ത്രവും വളരുന്നത് വിമര്‍ശനത്തിലൂടെയും തളരുന്നത് ആരാധകരിലൂടെയുമാണ്. ഏതിനെയും നമുക്ക് മതമായി മാറ്റാന്‍ പറ്റും. പ്രത്യയശാസ്ത്രം മതമായി മാറുന്ന കാലഘട്ടമാണിത്- ചോദ്യം ചെയ്യരുത്, വിയോജിക്കരുത് എന്ന മട്ടില്‍. വിമര്‍ശിക്കപ്പെടുന്നു എന്നത് അതിന്റെ നിരാകരണമല്ല. ചരിത്രത്തില്‍ ഏറ്റവും വിമര്‍ശിക്കപ്പെട്ടത് മാര്‍ക്‌സ് ആണ്, ആ വിമര്‍ശനത്തിലൂടെയാണ് മാര്‍ക്‌സിസം വളര്‍ന്നതും.’’
ഗാന്ധി; പരാജിതന്റെ അനിഷേധ്യ ആത്മകഥ
എം. കുഞ്ഞാമൻ എഴുതിയ ലേഖനം വായിക്കാം, കേൾക്കാം

സോഷ്യല്‍ സയിന്റിസ്റ്റ്
എം. കുഞ്ഞാമൻ
Jan 26, 2023
10 Minutes Read
കമൽ കെ.എം.
Jan 25, 2023
3 Minutes Read
സൈനുൽ ആബിദ്
Jan 13, 2023
3 Minutes Read
ഇ.എ. സലീം
Jan 12, 2023
9 Minutes Watch
ഷാജഹാന്‍ മാടമ്പാട്ട്
Jan 12, 2023
6 Minutes Read