അത്ര കൃത്യമാണോ തെരഞ്ഞെടുപ്പു സർവേകൾ?

തെരഞ്ഞെടുപ്പു സർവേകൾ സ്ഥാപിത താൽപര്യത്തിനുവേണ്ടി ഉപയോഗിക്കാറുണ്ട്. ഇവ വോട്ടർമാരുടെ തീരുമാനത്തെ സ്വാധീനിക്കുന്നുണ്ട് എന്ന വാദത്തിന് കഴമ്പൊന്നുമില്ല. എങ്കിലും, സർവേകൾ നിരോധിക്കേണ്ട ആവശ്യമില്ല, ജനങ്ങൾ ശരിതെറ്റുകൾ മനസ്സിലാക്കാൻ പ്രാപ്തരാകുകയാണ് വേണ്ടത്- തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് മേധാവി സോമശേഖരൻ പിള്ള എം. എഴുതുന്നു

ഴിഞ്ഞ മുപ്പതുവർഷമായി ഇന്ത്യയിൽ പൊതുതെരഞ്ഞെടുപ്പുകളോടനുബന്ധിച്ച് സർവേകളും നടക്കുന്നുണ്ട്. ആദ്യകാലത്ത് പ്രണോയ് റോയ്, യോഗേന്ദ്ര യാദവ് തുടങ്ങിയവരും ചുരുക്കം ചില ദേശീയ മാധ്യമങ്ങളുമായിരുന്നു സർവേ നടത്തിയിരുന്നത് എങ്കിൽ ഇന്ന് മിക്ക മാധ്യമങ്ങളും പല ഏജൻസികളും സർവേ നടത്തുന്നു.

സർവേകളുമായി ബന്ധപ്പെട്ട് പ്രസക്തമായ ചില ചോദ്യങ്ങൾ ഉയർന്നുവരുന്നുണ്ട്:
1. സർവേകൾ ആവശ്യമാണോ? എങ്കിൽ അതിന്റെ പ്രസക്തി എന്ത്?
2. സർവേകൾക്ക് എന്ത് ശാസ്ത്രീയ അടിത്തറയാണുള്ളത്?
3. സർവേകൾ നേരിടുന്ന വെല്ലുവിളി എന്തൊക്കെ?
4. സ്ഥാപിത താൽപര്യങ്ങൾക്കുവേണ്ടി അശാസ്ത്രീയമായി സർവേ നടക്കുന്നുണ്ടോ? അവ നിരോധിക്കപ്പെടണോ?

കൃത്യമായ വിവരം ശേഖരിക്കാൻ കഴിയും

ആദ്യമായി പറയട്ടെ, സർക്കാരുകളേയും രാഷ്ട്രീയ പാർട്ടികളേയും വിലയിരുത്താനുള്ള സർവേകൾ തെരഞ്ഞെടുപ്പു സമയത്തു മാത്രമല്ല, നിശ്ചിത ഇടവേളകളിൽ ശാസ്ത്രീയമായി നടത്തുകയും അവയിൽ നിന്ന് ലഭിക്കുന്ന സ്ഥിതിവിവരങ്ങൾ സർക്കാരുകളും രാഷ്ട്രീയ പാർട്ടികളും ഉപയോഗപ്പെടുത്തുന്നതും ജനാധിപത്യത്തെ ശക്തിപ്പെടുത്തുവാനും പ്രവർത്തനം മെച്ചപ്പെടുത്തുവാനും സഹായകരമാണ്. നന്നായി തയ്യാറാക്കിയ ചോദ്യാവലിയുടെ സഹായത്താൽ ആകെ ജനതയുടെ വൈവിധ്യത്തെ പ്രതിനിധീകരിക്കുന്ന ഒരു സാമ്പിളിൽ നിന്ന് സ്റ്റാറ്റിസ്റ്റിക്‌സിലെ ശാസ്ത്രീയരീതികളനുസരിച്ച് ഏറെക്കുറെ കൃത്യതയുള്ള സ്ഥിതിവിവരങ്ങളും അഭിപ്രായങ്ങളും ശേഖരിക്കാൻ കഴിയും. വയെ ശരിയായി കോഡീകരിച്ചും വിശകലനം ചെയ്തും ലഭിക്കുന്ന അറിവുകൾ ഭരണപ്രക്രിയയ്ക്കും അക്കാദമിക പഠന പ്രവർത്തനങ്ങൾക്കും മുതൽക്കൂട്ടാക്കാവുന്നതാണ്.

ഏറ്റവും പ്രധാനം, ഇത്തരം ഡേറ്റ മറ്റൊരു രീതിയിലും ലഭ്യമല്ല എന്നതാണ്. ദൗർഭാഗ്യകരമെന്നു പറയട്ടെ നമ്മുടെ രാഷ്ട്രീയ പാർട്ടികൾ ഇത്തരം വിലപ്പെട്ട ഡേറ്റയോട് വലിയ താൽപര്യം കാണുന്നില്ല. തൽഫലമായി, സർവേകൾ തെരെഞ്ഞെടുപ്പുസമയത്ത് മാത്രമായി ഒതുങ്ങുകയും കേവലം സീറ്റുകളുടെ എണ്ണം പറയുന്നതിലേക്ക് ചുരുങ്ങിപ്പോകുകയും ചെയ്യുന്നു.
ശാസ്ത്രീയമായി നടത്തുന്ന സർവേകൾക്ക്​, അവയിൽ നിന്ന് ലഭിക്കുന്ന ഭരണത്തിനും പഠനത്തിനും പ്രയോജനപ്പെടാവുന്ന വിവരങ്ങളുടെ ശേഖരണം എന്ന തലത്തിൽ വലിയ പ്രസക്തിയുണ്ട്.

ഇവിടെ ശാസ്ത്രീയത എന്ന് വിവക്ഷിക്കുന്നത്, ജനതയുടെ വൈവിധ്യങ്ങളായ ആശയങ്ങളേയും അഭിപ്രായങ്ങളേയും ആവശ്യങ്ങളേയും അവയുടെ യഥാർത്ഥമായ അളവിൽ മനസ്സിലാക്കാൻ ഉപകാരപ്പെടുന്ന പ്രാതിനിധ്യ സ്വഭാവമുള്ള സാമ്പിൾ എത്രയുണ്ടാകണം, എങ്ങനെ അവ തെരെഞ്ഞെടുക്കണം, എങ്ങനെ വിശകലനം ചെയ്യണം തുടങ്ങിയവയാണ്. ഇവിടെയാണ് സ്റ്റാറ്റിസ്റ്റിക്‌സിലെ രീതിശാസ്ത്രങ്ങളുടെ പ്രസക്തി. സാമ്പിളുകളുടെ എണ്ണം നിശ്ചയിക്കുന്നതിലും സാമ്പ്‌ളിംഗ് രീതി നിശ്ചയിക്കുന്നതിലും ചോദ്യാവലി തയ്യാറാക്കുന്നതിലും ഡേറ്റ വിശകലനം ചെയ്യുന്നതിലും എല്ലാം സ്റ്റാറ്റിസ്റ്റിക്‌സിന്റെ തത്വങ്ങളിലും പ്രായോഗിക വശങ്ങളിലുമുള്ള അറിവ്​ അത്യന്താപേക്ഷിതമാണ്. സർവേ ചെയ്യുന്ന ഏതൊരു ഏജൻസിയും ഇക്കാര്യങ്ങൾ വെളിപ്പെടുത്തുവാൻ ബാദ്ധ്യസ്ഥരാണ്. പക്ഷെ. ചുരുക്കം ചിലർ മാത്രമെ ഇത്തരം വിവരങ്ങൾ കൃത്യമായി പറയാറുള്ളൂ.

എത്രത്തോളം ശാസ്​ത്രീയം?

ഇനി സർവേകളുടെ പൊതുവേയുള്ള ശാസ്ത്രീയ വശങ്ങൾ പരിശോധിക്കാം. മൂന്നു തരത്തിലുള്ള സർവേകളാണ് നടത്താറ്- പ്രീ പോൾ, എക്‌സിറ്റ്, പോസ്റ്റ് പോൾ.
എക്‌സിറ്റ് പോൾ വോട്ടിംഗ് ദിവസം വോട്ട് ചെയ്ത് ബൂത്തിൽ നിന്ന് പുറത്തുവരുന്നവരിൽ നേരിട്ടു നടത്തുന്ന സർവേയാണ്. ഇത്​ ചെലവു കുറഞ്ഞതും എളുപ്പമുള്ളതും ആകുമെങ്കിലും ശാസ്ത്രീയ അടിത്തറയില്ല. കൃത്യമായ സാമ്പിളിംഗ് രീതി അവലംബിക്കുവാനോ പോപ്പുലേഷന്റെ സ്ത്രീ-പുരുഷ, മത, പ്രായ വൈവിധ്യങ്ങളെ സാമ്പിളിൽ ഉൾക്കൊള്ളിക്കുവാനോ പ്രയാസമാണ്. കൂടാതെ ഇവ ആര് ജയിക്കും, തോൽക്കും എന്ന ചോദ്യത്തിൽ ഒതുങ്ങിപ്പോകും. രഹസ്യസ്വഭാവത്തോടെ വിവരങ്ങൾ ശേഖരിക്കാൻ കഴിയാത്തതിനാൽ അസത്യമായ പ്രതികരണങ്ങളെ തിരിച്ചറിയാൻ വിശകലന സമയത്തു പോലും കഴിയാതെ വരികയും ചെയ്യും. വിജയപരാജയത്തിൽ മുന്നണികളോ പാർട്ടികളോ തമ്മിൽ വലിയ അന്തരം നിലനിൽക്കുന്ന വേളയിൽ ഒരു പൊതുസ്വഭാവം മനസ്സിലാക്കുവാൻ മാത്രം ഈ സർവേയ്ക്ക് കഴിഞ്ഞെന്നിരിക്കാം. രഹസ്യ ബാലറ്റ് സമ്പ്രദായം എന്ന ബോധം നിലനിൽക്കുന്ന, പൊതുവെ വോട്ടു ചെയ്യുന്നതു സംബന്ധിച്ച നിലപാട് വെളിപ്പെടുത്തുവാൻ വൈമനസ്യമുള്ള ഒരു സമൂഹത്തിന് അനുയോജ്യമായ സർവേ രീതിയല്ലിത്.

പ്രീ പോൾ, പോസ്റ്റ് പോൾ സർ​വേകളുടെ കൃത്യത

പ്രീ പോൾ, പോസ്റ്റ് പോൾ സർവേകൾ കൊണ്ടുദ്ദേശിക്കുന്നത് സൂക്ഷ്മതയോടെ തയ്യാറാക്കപ്പെട്ട വിശദമായ ചോദ്യാവലിയുടെ സഹായത്താൽ തെരെഞ്ഞെടുക്കപ്പെട്ട ( സാമ്പിൾ ) വോട്ടർമാരിൽ നിന്ന് നേരിട്ട് വിവരം ശേഖരിക്കുന്ന രീതിയാണ്. ഇവിടെ ഏറ്റവും പ്രധാന വിഷയങ്ങൾ; സാമ്പിളുകളുടെ എണ്ണം എങ്ങനെ തീരുമാനിച്ചു, പ്രായ- ലിംഗ- മതപരമായ പോപ്പുലേഷൻ അനുപാതം എങ്ങനെ സാമ്പിളിൽ കൊണ്ടുവരാൻ കഴിയും, ആർക്ക് വോട്ടു ചെയ്യുന്നു എന്ന വോട്ടറുടെ നിലപാടിന്റെ രഹസ്യ സ്വഭാവം എങ്ങനെ നിലനിർത്തുവാൻ കഴിയും എന്നിവയാണ്.

ആദ്യം സാമ്പിളുകളുടെ എണ്ണത്തെക്കുറിച്ച് പറയാം. സാധാരണ ചാനൽ ചർച്ചകളിൽ പലരും ചോദിക്കുന്ന ഒരു ചോദ്യമാണ്, എത്ര ശതമാനം സാമ്പിൾ എടുത്തുവെന്ന്. ഈ ഒറ്റ ചോദ്യത്താൽ മനസ്സിലാകും അദ്ദേഹത്തിന് സാമ്പിളുകളുടെ എണ്ണം നിശ്ചയിക്കുന്നതിനെക്കുറിച്ചോ അതിന്റെ ശാസ്ത്രീയ അടിത്തറയെക്കുറിച്ചോ ഒരു വിവരവുമില്ലെന്ന്. സാമ്പിളുകളുടെ എണ്ണം ശതമാന അടിസ്ഥാനത്തിലല്ല തീരുമാനിക്കുന്നത്. ഉദാഹരണമായി, പതിനായിരം ആളുകളുള്ള ഒരു പോപ്പുലേഷനെക്കുറിച്ച് 95% കൃത്യതയോടെ പഠിക്കുവാൻ 400 (4%) ആവശ്യമായി വരാം. അതേ ലക്ഷ്യത്തോടെ നടത്തുന്ന പഠനത്തിൽ പോപ്പുലേഷൻ ഒരു ലക്ഷമായാലും വൈവിധ്യ സ്വഭാവത്തിന് മാറ്റമില്ലെങ്കിൽ 600 ( 0.6%) മതിയാകും. കേരളമാകെ പാർട്ടികളുടേയോ മുന്നണികളുടേയോ വോട്ട് ഷെയർ 95% കൃത്യതയോടെ അറിയാൻ 6000 സാമ്പിളുകളുടെ ആവശ്യമേ ഉള്ളൂ. 99% കൃത്യത ആവശ്യമുണ്ടെങ്കിൽ 8000 സാമ്പിൾ ആവശ്യമായി വരും. എന്നാൽ, ഓരോ മണ്ഡലത്തിലേയും വോട്ട് ഷെയർ അറിയണമെങ്കിൽ ഇവ യഥാക്രമം 60000 ഉം 84000 ഉം ആയി ഉയരും.

ഇവിടെ ഏറ്റവും പ്രധാന കാര്യം സാമ്പിളുകളുടെ എണ്ണത്തേക്കാൾ, എങ്ങനെ സാമ്പിൾ എടുക്കുന്നുവെന്നുള്ളതാണ്. മുമ്പു പറഞ്ഞതുപോലെ, സ്ത്രീ-പുരുഷ അനുപാതം, വ്യത്യസ്ത പ്രായക്കാരുടെ അനുപാതം, മതാടിസ്ഥാനത്തിലുള്ള അനുപാതം ഇവ പോപ്പുലേഷനിലുള്ളതു തന്നെയാകണം സാമ്പിളിലും. കാരണം, മുകളിൽ പറഞ്ഞ വൈവിധ്യങ്ങൾ വോട്ടിംഗ് സ്വഭാവത്തെ സ്വാധീനിക്കുന്നുവെന്നത് വസ്തുതയാണ്. ഈ സ്വഭാവവ്യത്യാസത്തെ സാമ്പിളിന് ഉൾക്കൊള്ളുവാൻ കഴിഞ്ഞില്ലെങ്കിൽ പഠനവും തെറ്റാകും.

അതുകൊണ്ടു തന്നെ മണ്ഡലങ്ങളെ പൊതുരാഷ്ട്രീയ സ്വഭാവമനുസരിച്ച് തരം തിരിക്കുകയും അവയ്ക്ക് ആനുപാതിക രീതിയിൽ പഠിക്കുവാനുള്ള മണ്ഡലങ്ങളെ റാന്റമായി തെരെഞ്ഞെടുക്കുകയും വേണം. അവയിൽ നിന്ന് പോളിംഗ് ബൂത്തുകളും വോട്ടർമാരെയും സ്റ്റാറ്റിസ്റ്റിക്കൽ രീതിയിൽ തന്നെ റാന്റമായി തെരെഞ്ഞെടുക്കേണ്ടതും വീടുകളിൽ എത്തി രഹസ്യസ്വഭാവം നിലനിർത്തി വിവരങ്ങൾ ശേഖരിക്കുകയുമാണ് വേണ്ടത്. അതിനുവേണ്ടുന്ന അനുയോജ്യമായ മാർഗം അവലംബിക്കാം.

ഇവയൊന്നും ശ്രദ്ധിക്കാതെ കണ്ടുമുട്ടുന്ന ആൾക്കാരിൽ നിന്നോ ആൾക്കൂട്ടത്തിൽ നിന്നോ വിവരങ്ങൾ ശേഖരിക്കുക, സ്ഥലത്ത് പരിചിതനായ വ്യക്തി വിവരങ്ങൾ ശേഖരിക്കുക എന്നതൊക്കെ തെറ്റായ രീതികളാണ്. ഇത്തരം അവസരങ്ങളിൽ സാമ്പിളിന്റെ എണ്ണം കൂടുന്നതനുസരിച്ച് തെറ്റുകൾ കൂടുകയേ ഉള്ളൂ.

പണച്ചെലവ്​ ഭീമം

ഇനി ശാസ്ത്രീയമായി സർവേ നടത്താൻ നേരിടുന്ന വെല്ലുവിളികൾ പരിശോധിക്കാം. ഒന്നാമതായി, സർവേ നടത്തുവാനുള്ള ഭീമമായ ചെലവാണ്. ഉദാഹരണമായി 8,000 സാമ്പിൾ എടുക്കാൻ ഏറ്റവും കുറഞ്ഞത് 18 ലക്ഷം രൂപ ആവശ്യമാണ്. 84,000 സാമ്പിൾ എടുക്കുവാൻ ഏകദേശം ഒന്നേകാൽ കോടി രൂപ ആവശ്യമുണ്ട്. അതുകൊണ്ടുതന്നെ പൂർണമായും ശാസ്ത്രീയ മാർഗ്ഗങ്ങളിലൂടെ ആരെങ്കിലും സർവേ നടത്തുന്നുണ്ടോയെന്ന് സംശയമാണ്.

രണ്ടാമതായി,സർവേകൾ നേരിടുന്ന ഒരു പ്രശ്‌നം വോട്ടർമാർ എത്ര സത്യസന്ധമായി സർവേയോട് പ്രതികരിക്കുന്നുവെന്നതാണ്. രഹസ്യസ്വഭാവം സൂക്ഷിക്കാനുള്ള മാർഗങ്ങൾ സ്വീകരിച്ചില്ലെങ്കിൽ പ്രതികരിക്കാത്തവരുടെ എണ്ണം വളരെ വലുതാകും. പ്രതികരിക്കുന്നവരിൽ ബോധപൂർവ്വം അസത്യമായി പ്രതികരിക്കുന്നവരും കുറവല്ല. ചോദ്യാവലിയുടെ ശക്തിയാണ് ഇത്തരം ആൾക്കാരുടെ ശരിയായ രാഷ്ട്രീയ സ്വഭാവം വിശകലന സമയത്ത് മനസ്സിലാക്കുവാൻ സഹായിക്കുക. എന്നാലും, ഏതെങ്കിലും പാർട്ടി അനുഭാവിയോ പ്രവർത്തകനോ അവരുടെ രാഷ്ട്രീയ പ്രതിപത്തിക്കു വിരുദ്ധമായി എന്തെങ്കിലും കാരണത്താൽ വോട്ടു മാറ്റി ചെയ്താൽ വിശകലനത്തിൽ പോലും തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ ബോധപൂർവം തെറ്റായ വിവരങ്ങൾ നൽകപ്പെടാം.

ഇന്ന് ഇത്തരം സർവ്വേകൾ കച്ചവട സ്വഭാവത്തോടെയും സ്ഥാപിത താൽപര്യത്തിനു വേണ്ടിയും ഉപയോഗിക്കുന്നുണ്ടോ എന്നു ചോദിച്ചാൽ, പല സർവേകളും കാണുമ്പോൾ ഉണ്ട് എന്നാണ് മറുപടി. ഇത്തരക്കാർ, സദുദ്ദേശ്യത്തോടെയും നിക്ഷ്പക്ഷമായും നടത്തുന്ന സർവേകൾക്കുപോലും അവമതിപ്പുണ്ടാക്കുന്നു. ഇവ വോട്ടർമാരുടെ തീരുമാനത്തെ സ്വാധീനിക്കുന്നുണ്ട് എന്ന വാദത്തിന് കഴമ്പൊന്നുമില്ല. തെറ്റായും രാഷ്ട്രീയ പക്ഷപാതപരമായും ഉള്ള പ്രചാരണങ്ങൾ സർവ്വേകളിൽ മാത്രമല്ല, എല്ലാത്തരം മാധ്യമങ്ങളിലും രാഷ്ട്രീയപാർട്ടികളിലും കാണാം. അതിനാൽ സർവേകൾ നിരോധിക്കേണ്ട ആവശ്യമൊന്നുമില്ല, ജനങ്ങൾ ശരിതെറ്റുകൾ മനസ്സിലാക്കാൻ പ്രാപ്തരാകുകയാണ് വേണ്ടത്.

Comments