കേരള നവോത്ഥാന പ്രക്രിയയുടെ വിവേചനപരമായ ഉള്ളടക്കം മനസ്സിലാക്കുമ്പോള്‍, നവോത്ഥാനം പൗരസമത്വം ഉറപ്പുവരുത്തിയതുപോലെ വിവേചനപൗരത്വവും നിര്‍മിച്ചെടുത്തുവെന്നുപറയേണ്ടിവരും. അവകാശനിഷേധ ഭൂതകാലത്തെ അതിജീവന മൂലധനമാക്കിയവര്‍ ഭൂതവിഛേദം നേടിയെങ്കിലും മുന്‍ഗാമികളുടെ കര്‍മഫലം അനുഭവിക്കേണ്ടിവന്ന പില്‍ക്കാല തലമുറകള്‍ തമ്മിലുള്ള വിവേചനം ഭാവിയിലെ ചിന്താവിഷയമാകും. അതിന്റെ തെളിവാണ് സാമ്പത്തിക സംവരണവാദം രാഷ്ട്രീയമാനം കൈകൊള്ളുന്നത്.
9 Jan 2023, 03:28 PM
കേരളത്തിലെ ആധുനിക സമൂഹം നിര്‍മിക്കപ്പെട്ടിരിക്കുന്നത് ജാതിസ്വത്വങ്ങളുടെ രാഷ്ട്രീയരൂപീകരണത്തോടെയാണ്. സമുദായവല്കരണം എന്നറിയപ്പെടുന്ന ഈ പ്രക്രിയ, സമുദായോദ്ധാരണം എന്ന പേരില്‍ നവോത്ഥാനമായാണ് വിലയിരുത്തുന്നത്.
അവര്‍ണസമുദായവല്കരണത്തില്‍ നിന്ന് ഭിന്നമാണ് സവര്‍ണസമുദായവല്കരണം. പ്രധാനമായും സമുദായങ്ങള്‍ എന്ന് അടയാളപ്പെടുത്താവുന്ന സമുദായസ്വരൂപം അവര്‍ണര്‍ക്കിടയില്‍ സ്വത്വപരമായി ആദ്യകാലത്ത് നിലനിന്നിരുന്നില്ല. അവര്‍ ഓരോ ജാതികളായി സംഘടിച്ച് ജാതിസ്വത്വങ്ങള്‍ രാഷ്ട്രീയമായി നിര്‍മിച്ചെടുക്കുകയായിരുന്നു. അതിനുമുമ്പ് മറ്റുള്ളവര്‍ വിവേചനത്തിനായി പ്രയോജനപ്പെടുത്തിയിരുന്ന ആരോപിത ജാതിസ്വത്വമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. കൊളോണിയല്‍ സെന്‍സസ് ജനസംഖ്യാടിസ്ഥാനത്തിലുള്ള ജാതിസ്വത്വം നിര്‍മിച്ചേകി. പിന്നീട് ഓരോ സമുദായങ്ങളും ജാതിസ്വത്വങ്ങളായി നിഷേധിക്കപ്പെട്ടിരുന്ന പലതും അവകാശങ്ങളായി മനസിലാക്കിക്കൊണ്ട് അവകാശങ്ങള്‍ നേടിയെടുക്കാനായി രാഷ്ട്രീയമായി സംഘടിച്ചു.

സവര്‍ണസമുദായസംഘടനാ രൂപീകരണത്തെ അവര്‍ണ സമുദായവല്‍ക്കരണ പ്രക്രിയയുമായി ബന്ധപ്പെടുത്തി പറയുന്ന പ്രവണത സാധാരണമാണ്. അങ്ങനെ പറയുന്നതില്‍ വലിയ പ്രശ്നമൊന്നും ആര്‍ക്കും തോന്നാറുമില്ല. സംഘടനാരൂപീകരണത്തിന്റെ ജന്മവര്‍ഷം കണക്കിലെടുത്താണിത്തരം പ്രസ്താവനകള്‍ നടത്തുന്നത്. സംഘടന എന്ന തലത്തില്‍ മാത്രം മനസിലാക്കേണ്ടതല്ല കേരളത്തിലെ ജാതിസ്വത്വനിര്‍മിതികളെയും വ്യവഹാരങ്ങളെയും. ആധുനികയുഗത്തില്‍ ജാതി ഒരു സാമൂഹിക സംവര്‍ഗമായി ഭരണതലത്തില്‍ അംഗീകാരം നേടി. അവര്‍ണര്‍ക്ക് അത് സംവരണ ഉപാധിയായി മാറിയതോടെ, സവര്‍ണസമുദായങ്ങള്‍ക്കുമാത്രം ലഭ്യമായിരുന്ന ഇടങ്ങളില്‍ കടന്നെത്തി തങ്ങള്‍ക്കും കൂടിയുള്ള അവസരങ്ങളാണിവയെന്നു സ്ഥാപിച്ച് അനുഭവിക്കാനും കഴിയുന്നു. ഫ്യൂഡല്‍ നാടുവാഴിത്തവ്യവസ്ഥ രൂപപ്പെട്ടത് സവര്‍ണ സമുദായങ്ങളുടെ താല്പര്യങ്ങള്‍ നിലനിറുത്താനായിരുന്നു. അവര്‍ മാത്രമേ സാന്നിധ്യമായിരുന്നുള്ളു. അവകാശങ്ങളും അവര്‍ക്കേ ഉണ്ടായിരുന്നുള്ളൂ. അവകാശശൂന്യരായിരുന്ന അപരര്‍ക്ക് സ്വത്വപരമായ സാന്നിധ്യം ഉണ്ടായിരുന്നില്ല. അവരെ മനുഷ്യഗണത്തില്‍ പോലും ഉള്‍ക്കൊണ്ടിരുന്നില്ല. സാന്നിധ്യമുള്ള ജനവര്‍ഗങ്ങള്‍ക്ക് സുഖമായി ജീവിക്കാനുള്ള വകകള്‍ ഉല്പാദിപ്പിക്കുന്ന കായികശേഷിയെന്നല്ലാതെ അവരെ ഉല്പാദകരായി പോലും പരിഗണിച്ചിരുന്നില്ല. അവകാശങ്ങളില്ലാത്ത കായികാധ്വാനികള്‍ക്ക് വ്യവസ്ഥക്കുവെളിയിലായിരുന്നു സ്ഥാനം. ദീര്‍ഘകാലം പുറത്താക്കപ്പെട്ടിരുന്നവരുടെ അകംപ്രവേശമായിരുന്നു അവര്‍ണ സാമുദായവത്കരണത്തിലൂടെ സാധ്യമായത്.
കൊളോണിയല്‍ ആധുനികത സൃഷ്ടിച്ച സാമൂഹ്യാവസ്ഥയില്‍ പുറത്തുനിന്നുള്ളവര്‍ അകത്തേയ്ക്കു പ്രവേശിച്ചപ്പോള്‍ അകത്തുതന്നെയായിരുന്നവര്‍ക്ക് സ്വയം നവീകരണം വേണ്ടിവന്നു. അത്തരത്തില്‍ ആധുനികമായ അതിജീവനത്തിനുവേണ്ടി നടന്ന സാമുദായിക നവസ്വത്വനിര്‍മിതിയാണ് സവര്‍ണര്‍ക്കിടയിലെ സമുദായവല്‍ക്കരണം. സവര്‍ണ വിഭാഗങ്ങള്‍ക്ക് ആധുനികയുഗത്തില്‍ സാന്നിധ്യമാകണമെങ്കില്‍, പുതുവ്യവസ്ഥയില്‍ പങ്കാളികളാകണമെങ്കില്‍, രാഷ്ട്രീയമായി സംഘടിക്കണമെങ്കില്‍ പഴയ വ്യവസ്ഥ സൃഷ്ടിച്ചിരിക്കുന്ന അബോധത്തെയും സമുദായവഴക്കങ്ങളെയും മൂലധനമാക്കിക്കൊണ്ടുമാത്രം നിലനില്‍ക്കാനാവില്ല. പഴഞ്ചന്‍ ശീലങ്ങളില്‍നിന്ന് പുറത്തുവരികയും നവലോകത്തിനാവശ്യമായ ജീവതാളം ആര്‍ജിക്കുകയും വേണ്ടതുണ്ട്. അതിനായി പുതുതായി നേടിയ വിദ്യാഭ്യാസബലം കൊണ്ടവര്‍ സമുദായവിമര്‍ശകരായി. സമുദായത്തിന്റെ വഴക്കങ്ങളില്‍ നിന്ന് സമുദായവ്യക്തികളായി നിന്നുകൊണ്ട് സമുദായ ഒരുമ ആര്‍ജ്ജിച്ച് നവസ്വത്വനിര്‍മിതി സാധ്യമാക്കുകയാണുണ്ടായത്. അതുകൊണ്ടുതന്നെ അവര്‍ണര്‍ക്കുവേണ്ടിയിരുന്ന സമുദായസ്വത്വ സ്ഥാപനത്തില്‍നിന്ന് ഭിന്നമാണ് സവര്‍ണ സമുദായരാഷ്ട്രീയ സ്വത്വനിര്‍മിതിയെന്നു മനസിലാക്കേണ്ടതുണ്ട്.

സവര്‍ണസമുദായവല്‍ക്കരണത്തില്‍ പ്രധാനമായ രണ്ടു ജാതിസംഘടനകള്‍ നായര്‍ സര്‍വീസ് സൊസൈറ്റിയും നമ്പൂതിരി യോഗക്ഷേമസഭയുമാണ്. ഇവയുടെ രൂപീകരണത്തിനുപിന്നില്‍ സമുദായപരിഷ്‌കരണമാണ് പ്രമുഖ ലക്ഷ്യമായിരുന്നത്. മാമൂല്‍ ഘടനയില്‍ നിന്ന് പുറത്തുവരേണ്ടത് ആ സമൂഹത്തിന്റെ ആഭ്യന്തരമായ സ്വാതന്ത്ര്യവാഞ്ഛയായിരുന്നു; ഒപ്പം അനിവാര്യതയും. ആധുനിക വിദ്യാഭ്യാസം സൃഷ്ടിച്ച സമുദായ വിമര്‍ശന മനസ്സാണ് ഈ സംഘടനകളുടെ സൃഷ്ടിക്കുപിന്നില്‍ പ്രവര്‍ത്തിച്ച പ്രധാനഘടകം. എസ്. എന്‍. ഡി. പി രൂപീകരണം പരോക്ഷപ്രേരണ ചെലുത്തിക്കാണുമെങ്കിലും അതാണ് ഇവയുടെ സൃഷ്ടിക്കുകാരണം എന്ന വാദത്തില്‍ കഴമ്പില്ല. ബ്രിട്ടീഷുകാരുടെ പ്രത്യക്ഷവും പരോക്ഷവുമായ ഇടപെടലുകള്‍ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിടങ്ങളില്‍ ആധുനികാശയലോകത്തിന്റെ കാലാവസ്ഥ സൃഷ്ടിക്കുകയായിരുന്നു. ആ മാറ്റങ്ങളോട് ഓരോ സമുദായവും പ്രതികരിക്കുന്നുണ്ട്. കാലം, രീതി ഇവയൊക്കെ സമാനമായി മാറുന്നത് കൊളോണിയല്‍ ലെന്‍സിലൂടെയുള്ള കാഴ്ചകളായതുകൊണ്ടാണ്. അങ്ങനെയല്ലാതെ നടന്ന തനതുപ്രതികരണങ്ങള്‍ സമുദായവത്കരണത്തിന്റെ കാര്യത്തില്‍ അയ്യന്‍കാളിക്ക് അവകാശപ്പെട്ടതാണ്. അഭ്യസ്തവിദ്യര്‍ പുറത്തുനിന്ന് സമുദായത്തിന്റെ അകം കാണുമ്പോള്‍ മുന്നില്‍ സ്വസമുദായത്തിന്റെ ജീര്‍ണിച്ച ഉള്‍ഘടന തെളിഞ്ഞുവരും. അതോടെ സ്വാഭാവികമായും ആത്മവിമര്‍ശനത്തിന് വിധേയമാകുന്നതുപോലെ സമുദായ വിമര്‍ശനത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനാവില്ല എന്ന അവസ്ഥ സൃഷ്ടിച്ചു. സവര്‍ണസംഘടനകളുടെ രൂപീകരണലക്ഷ്യം സ്വസമുദായത്തെ ആധുനിക സമൂഹത്തിന്റെ നിലയും വിലയും ആര്‍ജിപ്പിച്ച്, പൗരാവകാശങ്ങള്‍ അറിഞ്ഞു അതിജീവനസാധ്യത നിലനിറുത്താന്‍ പര്യാപ്തമാക്കുക എന്നതായിരുന്നുവെന്നു അവരുടെ പ്രവര്‍ത്തനരീതി വെളിവാക്കുന്നു.
നായര്‍ സമുദായരൂപീകരണം
കേരളീയ സാഹചര്യത്തില്‍ ഗൃഹതുര സ്മരണകള്‍ ഉണര്‍ത്താനായിട്ടല്ലെങ്കിലും, ഭൂതകാലത്തെ കണക്കിലെടുക്കാതെ, നായര്‍ സമൂഹത്തെ കുറിച്ചുള്ള ആലോചന നടത്താനാവില്ല. അവരുടെ സമൂഹഘടനയുടെ ആധുനികീകരണത്തില്‍ നിര്‍ണായകപങ്കു വഹിക്കാന്‍ ബ്രിട്ടീഷ് ഭരണകൂടത്തിനും കൊളോണിയല്‍ ആധുനികതക്കും കഴിഞ്ഞിട്ടുണ്ട്. നഷ്ടപ്രതാപം ഗൃഹതുരത്വമായി വരിഞ്ഞുമുറുക്കി ആധുനിക സമൂഹവല്‍ക്കരണത്തോട് അനുഭാവമില്ലാത്തവരാക്കി മാറ്റിയ സന്ദര്‍ഭത്തില്‍, പാരമ്പര്യവിഛേദം ഉറപ്പുവരുത്തി ആധുനിക സമൂഹവല്കരണത്തിന്റെ ഭാഗമാകാനാണ് സംഘരൂപീകരണമുണ്ടായത്. ആരായിരുന്നു നായന്മാര്‍ എന്ന് ചോദിച്ചാല്‍ തിരുവിതാംകൂറില്‍ മിക്കഭാഗങ്ങളിലെയും ഭൂ ഉടമകള്‍, അടിമകളുടെ ഉടമകള്‍, നാട്ടിലെ നിയമസമാധാനപാലകര്‍, രാജഭരണകാലത്തെ ഭരണകൂടത്തിന്റെ ഭാഗമായ ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ പലതും ഭൂതകാല വിശേഷങ്ങളായി പറയാം. മരുമക്കത്തായ വ്യവസ്ഥിതി, കൂട്ടുകുടുംബവ്യവസ്ഥ, അതായത് തറവാട്, സവര്‍ണഘടനയില്‍ ശൂദ്രരാണെങ്കിലും ഉപരിജാതികളുമായി സംബന്ധബന്ധം നിലനിറുത്താനായതുകൊണ്ട് ഘടനയില്‍ ചില സവിശേഷാധികാരങ്ങള്‍ അനുഭവിക്കാന്‍ കഴിഞ്ഞവര്‍, അവര്‍ണരോട് ജാതിമേധാവിത്വം കാണിച്ചിരുന്നവര്‍ തുടങ്ങി കഴിഞ്ഞകാലത്തെ അഭിമാനമായി പറയാവുന്ന എല്ലാ പ്രഭുത്വ ഘടകങ്ങളും ഒരു സമുദായത്തിന്റെ നാശം ഉറപ്പുവരുത്തിയ സന്ദര്‍ഭത്തില്‍ അതിജീവനാവശ്യമായി സംഘടന നിര്‍ബന്ധമായി.

കൊളോണിയല്‍, മിഷണറി സാന്നിധ്യം മൂലം മാറിയകാലത്തിനനുസരിച്ച് സ്വയം നവീകരിക്കാന്‍ സമുദായത്തിന് ആദ്യഘട്ടത്തില്‍ കഴിഞ്ഞില്ല. അത്രയും സുരക്ഷിതത്വം ഫ്യൂഡല്‍ ഘടനയിലവര്‍ക്കുണ്ടായിരുന്നു. മിഷണറിസമ്പര്‍ക്കം ക്രിസ്ത്യാനികളില്‍ മാത്രമല്ല അവര്‍ണരിലും (ക്രിസ്തുമതം സ്വീകരിച്ചവരിലും അല്ലാത്തവരിലും) പല മാറ്റങ്ങളും സൃഷ്ടിച്ചു. ബ്രിട്ടീഷ് ഭരണകൂടം തദ്ദേശീയ ഭരണകൂടത്തിനുമേല്‍ മാമുല്‍രീതികളില്‍ നിന്ന് മാറാനും സമ്മര്‍ദ്ദമേകി.
1850 മുതല്‍ വാണിജ്യത്തിലും തൊഴിലിലും ലഭ്യമായ സാധ്യതകള്‍ സിറിയന്‍ ക്രിസ്ത്യാനികളും ഈഴവരും വലിയതോതില്‍ പ്രയോജനപ്പെടുത്തി. ഈ സാഹചര്യം പ്രയോജനപ്പെടുത്തുന്നതില്‍നിന്ന് മാറിനിക്കാന്‍ യാഥാസ്ഥിതിക നായര്‍ബോധം അക്കൂട്ടരെ പ്രേരിപ്പിച്ചു. മാമൂല്‍ മൂല്യങ്ങളിലെ മാറ്റം, കൊളോണിയല്‍ നിയമസമ്പ്രദായം, 1855 ലെ അടിമത്വ നിരോധനം തുടങ്ങി എല്ലാം നായന്മാരുടെയിടയില്‍ പ്രബലമായിരുന്ന മരുമക്കത്തായ കൂട്ടുകുടുംബ സമ്പ്രദായത്തെ ശിഥിലീകരിച്ചു. നായര്‍ സമുദായത്തെ സൈനികവൃത്തിയില്‍നിന്ന് ഒഴിവാക്കിയ ബ്രിട്ടീഷ് നടപടി (1840) അവര്‍ക്കിടയില്‍ അലസത വര്‍ധിപ്പിച്ചു. അടിമത്വം അവസാനിച്ചപ്പോള്‍, ഭക്ഷ്യവരവിലും കുറവുവന്നു. പാശ്ചാത്യരീതിയിലുള്ള വിദ്യാഭ്യാസം കൂടുതല്‍ ആവശ്യമായി വന്നപ്പോള്‍, പഠനച്ചെലവ് വഹിക്കുന്നതിനെച്ചൊല്ലി തറവാടുകളില്‍ കലഹങ്ങള്‍ നിറഞ്ഞു. ആവശ്യത്തിനനുസരിച്ച് വിനിമയം ചെയ്യാന്‍ പണമില്ലാതെ വന്നു. അലസതയും, ദുരാചാരങ്ങളും എല്ലാംകൂടി തറവാടുകളുടെ പ്രൗഢിയില്ലാതാക്കി. അമ്മാവന്മാര്‍ മക്കള്‍ക്കായി പ്രവര്‍ത്തിച്ചതുമൂലം പുതിയ വിദ്യാഭ്യസസൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി അവര്‍ അഭ്യസ്തവിദ്യരായി, ഉദ്യോഗങ്ങള്‍ നേടി. പലര്‍ക്കും ആ സൗകര്യം നിഷേധിക്കപ്പെട്ടു. ‘നായര്‍ മേധാവിത്തത്തിന്റെ പതനം' എന്ന ഗ്രന്ഥത്തില്‍ റോബിന്‍ ജെഫ്രി നായര്‍ സമുദായത്തിനു സംഭവിച്ച അപചയാവസ്ഥ വിശദമായി വിവരിക്കുന്നുണ്ട്.
കുടുംബാംഗങ്ങള്‍ തമ്മിലടിച്ചു തകരുന്നതും വ്യവഹാരങ്ങളുമായി കോടതി കയറുന്നതും സമുദായഅംഗങ്ങള്‍ അധ്വാനിക്കാതെ അലസരായിയിരുന്ന് നിത്യവൃത്തിക്ക് വകയില്ലാത്തവരാകുന്നതും അനാചാരങ്ങളുമെല്ലാം സമുദായത്തെ അധഃപ്പതിപ്പിക്കുന്ന അവസ്ഥ മാറണം എന്ന ആഗ്രഹമാണ് മന്നത്തെയും കൂട്ടരെയും സംഘടനാ രൂപീകരണത്തിലെത്തിച്ചത്. അതിനുമുമ്പായി നായര്‍ സമുദായോദ്ധാരണം ലക്ഷ്യംവച്ച് തിരുവനന്തപുരത്ത് സി. കൃഷ്ണപിള്ളയുടെ (സമുദായോദ്ധാരകന്‍) നേതൃത്വത്തില്‍ കേരളീയ നായര്‍ സമാജം എന്ന സംഘടന രൂപീകരിച്ചു. നായര്‍ സമുദായത്തെ സംഘടിപ്പിച്ചു പ്രബുദ്ധരാക്കലായിരുന്നു ഇതിന്റെ ഉദ്ദേശ്യം. ചങ്ങനാശ്ശേരിയില്‍ സമുദായപരിഷ്‌കാരത്തില്‍ തല്പരനായിരുന്ന കൈനിക്കര ഗോവിന്ദപിള്ള ‘സ്ത്രീകള്‍ നന്നായാലേ സമുദായം ഉല്‍ക്കര്‍ഷം പ്രാപിക്കൂ, സ്ത്രീകള്‍ നന്നാവണമെങ്കില്‍ അവര്‍ വിദ്യാഭ്യാസമുള്ളവരായിരിക്കുകയും വേണം' എന്ന നിലപാടുകാരനായിരുന്നു. അതിലേക്കായി പെരുന്നയില്‍ ഒരു പെണ്‍പള്ളിക്കൂടം ആരംഭിച്ചു. കൂടാതെ, സമുദായോദ്ധാരണത്തിനായി അദ്ദേഹം 'നായര്‍' എന്ന മാസികയും ‘സുഭാഷിണി' എന്ന പത്രവും ആരംഭിച്ചു. അദ്ദേഹത്തിന്റെ അകാല വിയോഗാനന്തരം 1911 ല്‍ മന്നത്തു പദ്മാനഭനെ സെക്രട്ടറിയാക്കി കരയോഗം രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന്, ഗോപാലകൃഷ്ണഗോഖലെയുടെ 'സെര്‍വന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി'യുടെ സേവനമാതൃക അടിസ്ഥാനമാക്കി 'നായര്‍ സമുദായ ഭൃത്യജനസംഘം' എന്ന പേരില്‍ 1914 ഒക്ടോബര്‍ 31 ന് മന്നത്തുപദ്മനാഭനും സംഘവും ‘സമുദായത്തിനുവേണ്ടി ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിക്കും' എന്ന് പ്രതിജ്ഞയെടുത്ത് ഒരു സന്നദ്ധസേവന സംഘടന രൂപീകരിച്ചു. കേളപ്പന്‍നായരെ പ്രസിഡന്റായും മന്നത്തു പദ്മനാഭപിള്ളയെ ജനറല്‍ സെക്രട്ടറിയായും പനങ്ങോട് കേശവപ്പണിക്കരെ ട്രഷററായും തിരഞ്ഞെടുത്തു. നായര്‍ സമുദായത്തിലെ ആദ്യത്തെ എം. എ. കാരനായ കെ. പരമുപിള്ളയുടെ നിര്‍ദേശാനുസരണം നായര്‍ സമുദായ ഭൃത്യജനസംഘത്തെ 'നായര്‍ സര്‍വീസ് സൊസൈറ്റി' എന്ന് പേരുമാറ്റി.

അധഃപതനത്തിലാണ്ടുപോകുന്ന സമുദായത്തെ ബോധവല്കരിച്ചു ഐക്യപ്പെടുത്തുക, ദുരാചാരങ്ങള്‍ നിറുത്തലാക്കുക എന്നതായിരുന്നു പെരുമാറ്റ സംഹിത. ശക്തമായ സാമൂഹികപരിഷ്‌കരണമായി അനാചാരങ്ങളായ താലികെട്ടുകല്യാണം, തെരണ്ടുകുളി, പുളികുടി, പുലകുളി അടിയന്തരങ്ങള്‍ എന്നിവ നിര്‍ത്താന്‍ സൊസൈറ്റി പ്രവര്‍ത്തകര്‍ മുന്‍കൈയെടുക്കാന്‍ അഭ്യര്‍ത്ഥിച്ചു. ഉപജാതി നശീകരണം, ബ്രാഹ്മണരുമായുള്ള നായര്‍ സ്ത്രീകളുടെ സംബന്ധം എന്ന നിയമവിരുദ്ധ വിവാഹം നിരോധിക്കല്‍, അയിത്തം അവസാനിപ്പിക്കല്‍, ദുഷിച്ച ആചാരങ്ങള്‍ നിറുത്തലാക്കല്‍ തുടങ്ങി സമുദായ ജീര്‍ണതയുടെ സൂചകമായ ഊട്ടുപുരകള്‍ പരിഷ്‌കരിച്ച് ഗ്രന്ഥശാലകളാക്കണമെന്നും കൂത്തമ്പലങ്ങളെ പ്രസംഗമണ്ഡപങ്ങളാക്കണമെന്നും മന്നത്തു പദ്മനാഭപിള്ള ആവശ്യപ്പെട്ടു.
സമസ്തകേരളനായര്‍ സമ്മേളനവേദിയില്‍ വച്ച് 1916ല്‍ സമസ്തകേരള നായര്‍ മഹാസമാജം എന്ന പേരില്‍ പുതിയ സംഘടന കൂടി സ്ഥാപിതമായി. കേരളീയ നായര്‍സമാജത്തിന്റെ അവകാശത്തര്‍ക്കങ്ങളും വഴക്കും ഒഴിവാക്കാനുദ്ദേശിച്ചുണ്ടാക്കിയതാണിത്. സി. കൃഷ്ണപിള്ള (തിരുവനന്തപുരം) പ്രസിഡന്റ്, ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ള (ജനറല്‍ സെക്രട്ടറി), അറയ്ക്കല്‍ പരമേശ്വരന്‍പിള്ള (ഖജാന്‍ജി) എന്നിവരായിരുന്നു ആദ്യ ഭാരവാഹികള്‍. നായര്‍ സമ്മേളനത്തില്‍ തിരുവിതാംകൂര്‍ ഭരണകൂടത്തിന്റെ സമുദായവിരുദ്ധത അംഗീകരിക്കാനാവില്ലെന്ന നിലപാട് എടുത്ത്, ഭരണകൂട നിഷേധം വെളിപ്പെടുത്തി. ‘പുല സര്‍ക്കുലറി'നെക്കുറിച്ചുള്ള ജനറല്‍സെക്രട്ടറിയുടെ വിമര്‍ശനം വിപുലമായ ചര്‍ച്ചക്കു കാരണമായി.
എന്‍. എസ്. എസ് സര്‍ക്കാര്‍ വിരുദ്ധത തെളിയിച്ചതെങ്ങനെ?
മരണാനന്തര പുലയെക്കുറിച്ച് തിരുവിതാംകൂര്‍ സര്‍ക്കാര്‍ പുറത്തിറക്കിയ കല്പനയാണ് പുലസര്‍ക്കുലര്‍. ബ്രാഹ്മണരുണ്ടാക്കിയ വ്യവസ്ഥ പ്രകാരം ബ്രാഹ്മണര്‍ മരിച്ചാല്‍ പത്തുദിവസമേ അവര്‍ക്കു പുലയുള്ളൂ, നായര്‍ മരിച്ചാല്‍ നായര്‍ക്ക് 15 ദിവസം, 16 ന് പുലകുളി അടിയന്തരം. ഇതിനെതിരെ സമുദായത്തിലെ ഉത്പതി ഷ്ണുക്കള്‍ ചട്ടമ്പിസ്വാമി ശിഷ്യനായ നീലകണ്ഠ തീര്‍ത്ഥപാദരുടെ സമ്മതത്തോടെ പുല 10 ദിവസമാക്കി നടപ്പില്‍വരുത്തി. ഇതറിഞ്ഞ ശ്രീമൂലം തിരുനാള്‍ മഹാരാജാവ് ദിവാന്‍ കൃഷ്ണന്‍ നായര്‍ മുഖേന ഇറക്കിയ സര്‍ക്കുലര്‍ പ്രകാരം ‘നായന്മാര്‍ പഴയതുപോലെ പുല ആചരിക്കണമെന്നും പതിനാറു ദിവസം കഴിയാതെ ക്ഷേത്രത്തില്‍ പ്രവേശിക്കരുത്' എന്നും കല്പിച്ചിരുന്നു. പുല സര്‍ക്കുലര്‍ അനുസരിക്കേണ്ടെന്നു നായര്‍ മഹസമ്മേളനം തീരുമാനമെടുത്തു. ആചാരപരിഷ്‌കരണാധികാരം സമുദായത്തിനാണെന്നും സമുദായത്തിന്റെ ആചാരപരിഷ്‌കരണ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ സ്വീകാര്യമല്ല എന്നുമുള്ള നിലപാടുതന്നെയാണ് ചങ്ങനാശ്ശേരിയില്‍ നടന്ന നായര്‍ മഹാസമ്മേളനം നിയമലംഘനമായി ഉയര്‍ത്തിപ്പിടിച്ചത്.
പുല സര്‍ക്കുലര്‍ ലംഘനം
മന്നത്തിന്റെ വലിയമ്മാവന്‍ മരിച്ചപ്പോള്‍ 10 ദിവസത്തെ പുലയേ ആചരിച്ചുള്ളൂ.13ാം ദിനം അദ്ദേഹം പെരുന്നയിലെ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ പ്രവേശിച്ചത് കണ്ട ഒരു ബ്രാഹ്മണന്‍ പുല തീരുംമുമ്പ് ഇദ്ദേഹം ക്ഷേത്രം അശുദ്ധമാക്കിയെന്ന് മഹാരാജാവിനെ അറിയിച്ചു. തുടര്‍ന്ന് കേസായി. മന്നത്തെ കോട്ടയം പേഷ്‌കാര്‍ കുപ്പഴം രാമന്‍പിള്ള (തഹസീല്‍ദാര്‍) വിചാരണ ചെയ്തു. ഹര്‍ജിക്കാരന്‍ നമ്പൂതിരിയേയും സാക്ഷിക്കാരനെയും പ്രതിഭാഗത്തുനിന്ന് മന്നം തന്നെ ക്രോസ് വിസ്താരം നടത്തി. നമ്പൂതിരി ഒരു നായര്‍സ്ത്രീയുടെ ഭര്‍ത്താവായിരുന്നു. അത് മന്നത്തിന് അറിയാമായിരുന്നു. ‘ഒരു ബ്രാഹ്മണന്‍ ഒരു ശൂദ്രസ്ത്രീയുമായി ഒരു പ്രാവശ്യം ശയിച്ചാല്‍ അയാള്‍ സമുദായഭൃഷ്ടനാകുമെന്നും ഭൃഷ്ടനായാല്‍ ചണ്ഡാലസമാനനാകുമെന്നും അങ്ങനെയുള്ളവര്‍ മതിലിനകത്തുകടന്നാല്‍ ക്ഷേത്രം അശുദ്ധമാകുമെന്നും' സ്മൃതികളെ ഉദ്ധരിച്ചുള്ള ചോദ്യങ്ങള്‍ക്ക് നമ്പൂതിരിക്ക് മറുപടി പറയേണ്ടിവന്നു. ശൂദ്രസ്ത്രീയുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ അവരില്‍ സന്തതിയെ ജനിപ്പിക്കുകയോ ചെയ്താല്‍ ഭൃഷ്ട് മാത്രമല്ല, നിത്യനരകവും കൂടിയാണെന്ന് അദ്ദേഹത്തെക്കൊണ്ട് സമ്മതിപ്പിച്ചു. ശൂദ്രസ്ത്രീയില്‍ പല പുത്രന്മാരുള്ള അദ്ദേഹത്തിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്നുള്ള ചോദ്യത്തിന് ഉത്തരം പറയാന്‍ സാധ്യമല്ലാതെ കുഴങ്ങി. നിത്യവും ക്ഷേത്രദര്‍ശനത്തിനു പോകുന്ന ഭൃഷ്ടനായ അദ്ദേഹത്തിന്റെ പ്രവേശനം കൊണ്ട് അമ്പലം മുമ്പേതന്നെ അശുദ്ധമായിക്കാണുമെന്നും തന്റെ പുല പോയിട്ടില്ലെങ്കില്‍ത്തന്നെ അശുദ്ധമായ അമ്പലത്തില്‍ താന്‍ പ്രവേശിച്ചതുകൊണ്ട് പുത്തനായി ഒരു അശുദ്ധിയും വന്നിട്ടില്ലെന്നും മന്നം വാദിക്കുകയും അത് നമ്പൂതിരിക്ക് സമ്മതിക്കേണ്ടിയും വന്നു. ആര്‍ക്കായാലും 10 ദിവസത്തെ പുലയെ ഉള്ളൂവെന്ന സ്മൃതിവാക്യവും, അതനുസരിച്ചു താന്‍ ശൂദ്രനായിരുന്നാല്‍ത്തന്നെയും പത്തുദിവസത്തെ പുല ആചരിച്ചാല്‍ മതിയാകുമെന്നുള്ള മന്നത്തിന്റെ ന്യായവും അദ്ദേഹത്തിന് സമ്മതിക്കേണ്ടിവന്നു. സമുദായാചാരത്തെ പരിഷ്‌കരിക്കുന്നതില്‍ സമുദായത്തിനുതന്നെയാണ് അധികാരമെന്നും പുല സര്‍ക്കുലര്‍ സമുദായ വിരുദ്ധമാണെന്നും മന്നതിന് ബോധ്യപ്പെടുത്താനുമായി.

നായര്‍ റെഗുലേഷനും മക്കത്തായവും
മരുമക്കത്തായ സമ്പ്രദായം കാരണം നായര്‍ തറവാടുകള്‍ അധഃപ്പതിച്ചു. കാരണവന്മാര്‍ മക്കള്‍ക്കുവേണ്ടി മാത്രം ജീവിച്ചുതുടങ്ങിയപ്പോള്‍ കാരണവന്മാരും അനന്തരവന്മാരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വന്നു. എതിര്‍പ്പ് ശക്തമായി. തമ്മിലടിയും സിവില്‍വ്യവഹാരങ്ങളും തറവാടുകളെ ക്ഷയിപ്പിച്ചു. നായര്‍ സമുദായത്തിന്റെ രക്ഷക്കായി ദിവാന്‍ സര്‍ പി. രാജഗോപാലാചാരി 1897 ല്‍ ബില്‍ കൊണ്ടുവന്നെങ്കിലും നിയമസഭയിലെ നായര്‍ അംഗങ്ങളുടെ എതിര്‍പ്പുകാരണം പാസ്സാക്കാന്‍ കഴിഞ്ഞില്ല. നായര്‍ റെഗുലേഷന്‍ എന്ന മട്ടില്‍ ഒരു വ്യവസ്ഥ ഉണ്ടാക്കി. പിന്നീട് ആളോഹരി മക്കത്തായം എന്ന പുതിയനിയമം നടപ്പില്‍വരുത്താന്‍ എന്‍. എസ്. എസ് ശ്രമിച്ചു. 1925 ല്‍ മക്കത്തായ ബില്‍ പാസാക്കി. ഇതിനായി, സാഹിത്യ പഞ്ചാനനന്‍ പി. കെ. നാരായണപിള്ള, രാജരാജവര്‍മ, എം. എന്‍. നായര്‍, കെ. പി. രാമന്‍പിള്ള, ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ള, കെ. സി. രാമന്‍പിള്ള എന്നിങ്ങനെയുള്ളവരുടെ സഹായവും എന്‍. എസ്. എസിനു ലഭിച്ചു. എന്‍. എസ്. എസിന്റെ പ്രവര്‍ത്തനംകൊണ്ട് താലികെട്ട് തുടങ്ങിയുള്ള ദുരാചാരങ്ങളില്‍ നിന്ന് മോചനം നേടാന്‍ കഴിഞ്ഞു. വിവാഹത്തിന് വ്യവസ്ഥ വന്നു. പിന്നീട് മലബാറിലും കൊച്ചിയിലും നായന്മാരുടെ വിവാഹത്തെയും അവകാശങ്ങളെയും അടിസ്ഥാനമാക്കി നിയമമുണ്ടായി.
സംഘടനയുടെ നാനാവിധമായ പ്രവര്‍ത്തനാവലി തയ്യാറാക്കുന്നതിലും സമുദായോദ്ധാരണത്തിലും, കരയോഗ ശാക്തീകരണത്തിലും സംഘടനാമൂലധനം വര്‍ധിപ്പിക്കുന്നതിലും മികച്ച പ്രവര്‍ത്തനമാതൃകയാണ് മന്നത്തു പത്മനാഭനുണ്ടായിരുന്നത് എന്ന് ആരും സമ്മതിക്കും.

എന്‍. എസ്. എസ് സമുദായപരിഷ്‌കരണം, ദുരാചാരവര്‍ജനം, ചടങ്ങുകളുടെ ഏകോപനം കരയോഗപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ മാത്രമൊതുങ്ങിയില്ല. സംഘടനക്ക് ആസ്ഥാനവും ആസ്തിയും ഉണ്ടാക്കാനും ആധുനിക വിദ്യാഭ്യാസസൗകര്യങ്ങളൊരുക്കാനുമായി വിപുലമായ പദ്ധതി ആസൂത്രണം എന്‍. എസ്.എസിനുണ്ട്. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രബലസമുദായ സംഘടനയായി അത് മാറിയിട്ടുണ്ട്. ജനധിപത്യകേരളത്തിലെ വോട്ടുബാങ്ക് രാഷ്ട്രീയത്തില്‍, നയരൂപീകരണത്തില്‍ ഇടപെടാനാവുന്ന, സംഘബലം എന്‍. എസ്. എസ് എന്ന സമുദായസംഘടനക്കുണ്ടെന്ന് ഇതിനകം തെളിയിച്ചിട്ടുണ്ട്. മന്നത്തിന്റെ ‘എന്റെ ജീവിത സ്മരണകള്‍' എന്ന കൃതിയില്‍ എന്‍.എസ്.എസിന്റെ ആദ്യകാല ചരിത്രവും പരിചയപ്പെടാം.
ജാതി മത ചിന്ത കൂടാതെയുള്ള സമുദായസേവനത്തിന് എന്താണ് പ്രസക്തി എന്നുചോദിച്ചാല്‍ അതിനുള്ള മറുപടിയായി മന്നം പറയുന്നതിങ്ങനെയാണ്: ‘‘ആചാരമര്യാദകളും ജീവിതസമ്പ്രദായങ്ങളും വിശ്വാസനിലകളും പെരുമാറ്റരീതിയും കൊണ്ട് ജനങ്ങള്‍ വളരെ നാളായി പല ജാതികളായി പിരിഞ്ഞു ജീവിക്കുന്ന ഈ രാജ്യത്ത് പൊതുജനസേവനം സമുദായാടിസ്ഥാനത്തിലല്ലാതെ സാധ്യമല്ലായിരുന്നു. സമുദായസേവനം ചെറുവൃത്തത്തിലുള്ളതാണെങ്കിലും ഒട്ടും ആക്ഷേപമുള്ളതായി എനിക്ക് തോന്നിയില്ല. ഇന്നും തോന്നുന്നില്ല. സേവനം ആവശ്യമുള്ള പല സമുദായങ്ങളുമുണ്ടെന്നെനിക്കറിയാം. എന്നാല്‍, ഏതൊരു സമുദായങ്ങളെക്കാളും സേവനത്തിനാവശ്യം നായര്‍ സമുദായത്തിനാണെന്ന് എനിക്ക് തോന്നി. സ്ത്രീകളുടെ ക്ലേശം കണ്ട് ദുഃഖം തോന്നുന്ന ഒരുവന്‍, ആദ്യമായി രക്ഷിക്കേണ്ടത് പെറ്റമ്മയെയാണെന്നുള്ള വിശ്വാസക്കാരനായിരുന്നു ഞാന്‍. നായര്‍ സമുദായത്തിന്റെ അന്നത്തെ സ്ഥിതി ഹൃദയമുള്ളവരെയെല്ലാം സ്തംഭിപ്പിക്കുന്നതായിരുന്നു.''
മന്നത്തിന് ജാതിരഹിത സമൂഹത്തെക്കുറിച്ചുള്ള ധാരണകളില്ലാതിരുന്നില്ല എന്നതും ഇവിടെ ഓര്‍ക്കേണ്ടതാണ്. ‘അതതു സമുദായത്തെ പരിഷ്‌കരിച്ചു ഒരുത്തമ സമുദായത്തിന്റെ പൂര്‍ണലക്ഷണം വരുത്തുമ്പോള്‍, ജാതി ഇല്ലാത്തതെയായി അവര്‍ മനുഷ്യസമുദായമായി തീരുന്നതാണ്. അതിനാണ് സമുദായപരിഷ്‌കാരികള്‍ ശ്രമിക്കുന്നത്. ജാതിഭേദവും ജാതിമത്സരവും നശിച്ച് സമത്വമുള്ള പൗരന്മാരെക്കൊണ്ട് രാജ്യം നിറഞ്ഞെങ്കില്‍ മാത്രമേ രാജ്യഭരണം ശരിയായി നടത്താന്‍ സാധിക്കുകയുള്ളൂ. അതതു സമുദായത്തിനുള്ള ന്യുനതകളെ പ്രത്യേകം നോക്കി ഭേദപ്പെടുത്തിവരുത്തേണ്ട പരിഷ്‌കാരങ്ങളെ വരുത്തിക്കഴിയുമ്പോള്‍ അവന്റെ ജാതി പോയി അവന്‍ ഉത്തമ മനുഷ്യനായി തീരുന്നതാണ്. ഒരുത്തമ നായരും ഒരുത്തമനായ പുലയനും ഉത്തമനായ നമ്പൂതിരിയും ഉത്തമനായ മനുഷ്യര്‍ തന്നെയാണ്. ആ ബോധവും സമുദായ സ്ഥിതിയും വരുമ്പോഴാണ് ഈ ഭൂലോകം സ്വര്‍ഗമാകുന്നത്. അത് സാധിക്കണമെങ്കില്‍ സമുദായപരിഷ്‌കരണ സംഘങ്ങള്‍ നാടുനിറച്ചുണ്ടാകണം' (ഗുരുവായൂര്‍ പ്രസംഗം).
നമ്പൂതിരി യോഗക്ഷേമ സഭ
1908 മാര്‍ച്ചില്‍ ശിവരാത്രിദിവസം ആലുവ ചെറുമുക്ക് വൈദികന്റെ ഇല്ലത്ത് ദേശമംഗലം വലിയ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ നടന്ന ഒരു യോഗത്തിലാണ് യോഗക്ഷേമ സഭ രൂപംകൊണ്ടത്. നമ്പൂതിരിമാരുടെ വിദ്യാഭ്യാസം, ആചാര പരിഷകരണം, ധനാഭിവൃദ്ധി തുടങ്ങിയ കാര്യങ്ങള്‍ക്കായി പരിശ്രമിക്കുക എന്നതായിരുന്നു സഭയുടെ ലക്ഷ്യം. വൈദികത്വത്തിനും ജന്മിത്വത്തിനും എതിരല്ല സഭ. നമ്പൂതിരിയെ പുതുമയിലേക്കു നയിക്കുക എന്നതായിരുന്നു പ്രധാന ഉദേശ്യം. കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടിനായിരുന്നു ആദ്യകാല നേതൃത്വം. ബ്രിട്ടീഷ്‌കാരുടെ വരവോടെ അധികാരഭ്രംശം സംഭവിച്ച രണ്ടുവിഭാഗങ്ങള്‍ ബ്രാഹ്മണസമുദായവും നായര്‍ സമുദായവുമാണ്. പുതിയ സാഹചര്യങ്ങള്‍ ബ്രാഹ്മണാധിപത്യത്തിനു കോട്ടംവരാതെ തുടര്‍ന്നുപോകാന്‍ പര്യാപ്തമായിരുന്നില്ല. അതിജീവനപ്രതിസന്ധി രണ്ടുതരത്തില്‍ അനുഭവിക്കേണ്ടിവന്നു. പൈതൃകഘടനയില്‍ ഊറിക്കൂടിയ സമുദായത്തിലെ ആഭ്യന്തരപ്രശ്നങ്ങള്‍ ഒരുവശത്തും മറുപാതി അന്യമായ നവസാഹചര്യവും.
പുതിയ സാഹചര്യത്തില്‍ ആധുനിക വിദ്യാഭ്യാസവും നാണ്യവ്യവസ്ഥയും പ്രധാനമായി മാറി. ക്ഷേത്രങ്ങള്‍ ഭരണത്തിന്റെ സിരാകേന്ദ്രങ്ങളല്ലാതായി. വര്‍ണവ്യവസ്ഥ അനുസരിച്ചിരുന്ന സാമൂഹ്യഘടനയില്‍ മാറ്റം വന്നു. സിവില്‍ നിയമങ്ങള്‍ പൈതൃക വ്യവസ്ഥക്കു പകരമെത്തി. സെന്‍സസ് ജനസംഖ്യ കണക്കുകള്‍ നമ്പൂതിരിമാരുടെ ശക്തിയില്ലായമ വെളിപ്പെടുത്തി. അതിലേറെ ആധുനിക വിദ്യാഭ്യാസം ധൈഷണിക മൂലധനക്ഷയം യാഥാര്‍ഥ്യമാക്കി. സ്വാഭാവികമായും സൃഷ്ടിക്കപ്പെട്ട അരക്ഷിതത്വം സമുദായത്തിന്റെ നവസ്വത്വ രൂപീകരണം നിര്‍ബന്ധമാക്കി. പ്രതിസന്ധി നിവാരണം എന്ന നിലയിലാണ് നവ നമ്പൂതിരിസ്വത്വവല്‍ക്കരണം നടന്നത്.
സാമുദായിക പരിഷ്‌കരണത്തിനുതന്നെയാണ് ഇവിടെയും പ്രാധാന്യം ലഭിച്ചത്. മാമൂല്‍ ഘടനയില്‍ നിന്നുള്ള വിഛേദം ഒഴിവാക്കി ആധുനിക സമുദായമാകുക സാധ്യമല്ല. അതുകാരണം ഒരു സമുദായമെന്നനിലയില്‍ തങ്ങള്‍ക്കുള്ള ആഭ്യന്തര പ്രശ്നങ്ങള്‍ കണ്ടെടുത്തു പരിഹരിക്കാന്‍ സമുദായവിമര്‍ശനം സഹായിച്ചു. എല്ലാ നമ്പൂതിരിമാര്‍ക്കും സ്വന്തം സമുദായത്തില്‍നിന്നുതന്നെ വിവാഹം കഴിക്കാനുള്ള സാഹചര്യം ഒരുക്കുക, ബഹുഭാര്യാത്വം നിഷേധിക്കുക, വിധവപുനര്‍വിവാഹം, സ്ത്രീവിദ്യാഭ്യാസം, കുടുംബസ്വത്തവകാശം, ഇംഗ്ലീഷ് വിദ്യാഭ്യാസ പ്രചാരണം, ഘോഷ നിറുത്തലാക്കല്‍ എന്നീ സാമൂഹിക പ്രശ്നങ്ങള്‍ സഭ ഏറ്റെടുത്തു. സഭയില്‍ മിതവാദികളും സമൂല പരിഷ്‌കരണവാദികളും ഉണ്ടായിരുന്നു.

മിതവാദികള്‍ നമ്പൂതിരി യോഗക്ഷേമസഭയിലും സമൂല പരിഷ്‌കരണവാദികള്‍ നമ്പൂതിരി യുവജനസംഘത്തിലും പ്രവര്‍ത്തിച്ചു. യോഗക്ഷേമസഭ യോഗക്ഷേമം എന്ന പ്രസിദ്ധീകരണത്തിലൂടെ ബോധവത്കരണം നടത്തിയപ്പോള്‍ യുവജനസംഘം ഉണ്ണിനമ്പൂതിരിയിലൂടെയാണ് പുരോഗമനാശയങ്ങള്‍ സമുദായത്തില്‍ വിനിമയം ചെയ്തത്. വി. ടി. ഭട്ടതിരിപ്പാടിന്റെ നേതൃത്വം അതിനുണ്ടായിരുന്നു. വൃദ്ധനമ്പൂതിരിമാരുടെ വിവാഹത്തിനെതിരെ യുവസംഘം പിക്കറ്റിങ് നടത്തി. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് പണം സ്വരൂപിക്കാന്‍ യാചനായാത്ര നടത്തി. സമ്പൂര്‍ണ സാമൂഹികപരിഷ്‌കരണത്തിന് പ്രവര്‍ത്തിച്ച ഇക്കൂട്ടരില്‍ ഇ. എം. എസ് നമ്പൂതിരിപ്പാടും ഉണ്ടായിരുന്നു.
1931ലെ മലയാള ബ്രാഹ്മിന്‍ ആക്ട്, 1933 ലെ മദ്രാസ് നമ്പൂതിരി ആക്ട്, 1939ലെ കൊച്ചി നമ്പൂതിരി ആക്ട് എന്നിവ പാസാക്കിക്കാന്‍ കഴിഞ്ഞതോടെ നമ്പുതിരിമാരുടെ പിന്തുടര്‍ച്ചാവകാശനിയമത്തില്‍ മാറ്റമുണ്ടായി. ഇല്ലത്തെ സ്ത്രീപുരുഷന്മാര്‍ക്ക് ആളോഹരി സ്വത്തവകാശം ലഭിച്ചു. അശുദ്ധിയായി കരുതിയിരുന്ന ഇംഗ്ലീഷ് വിദ്യാഭ്യാസം ഉള്‍ക്കൊള്ളാനായി. അന്ധവിശ്വാസം ഇരുട്ടുമൂടിയ ജീവിതത്തില്‍നിന്ന് സ്ത്രീകളുടെ ദുരിതാവസ്ഥക്കു മാറ്റം വന്നു. അകത്തും പുറത്തുമായി കഴിഞ്ഞിരുന്ന സ്ത്രീപുരുഷന്മാര്‍ ഒരുമിച്ചായി. സാമുദായികമായി ഒരു നവസ്വത്വനിര്‍മിതി സാധ്യമാക്കാന്‍ നമ്പൂതിരി സംഘടനക്കുകഴിഞ്ഞു.
ഇരുകൂട്ടരിലും നടന്ന നവ സമുദായവല്‍ക്കരണം ശക്തമായി പങ്കുവയ്ക്കുന്നത് ജാതിസ്വത്വ രാഷ്ട്രീയമാണെങ്കിലും അവ അവര്‍ണ സമുദായവല്‍ക്കരണത്തിനു തുല്യമല്ല എന്നും വെളിവാകുന്നുണ്ട്. അവര്‍ണര്‍ക്ക് ജാതിസ്വത്വരൂപീകരണം സംവരണം ഉറപ്പുവരുത്തി. സംവരണത്തിനുവേണ്ടിയല്ല സവര്‍ണ സമുദായവല്കരണം നടന്നത്. പൈതൃകഘടനയില്‍ നിന്നുള്ള വിമോചനവും സാമുദായിക ആധുനീകികരണവുമാണ് സാധ്യമാക്കിയത്. കേരള നവോത്ഥാന പ്രക്രിയയുടെ വിവേചനപരമായ ഉള്ളടക്കം മനസ്സിലാക്കുമ്പോള്‍, നവോത്ഥാനം പൗരസമത്വം ഉറപ്പുവരുത്തിയതുപോലെ വിവേചനപൗരത്വവും നിര്‍മിച്ചെടുത്തുവെന്നുപറയേണ്ടിവരും. അവകാശനിഷേധ ഭൂതകാലത്തെ അതിജീവന മൂലധനമാക്കിയവര്‍ ഭൂതവിഛേദം നേടിയെങ്കിലും മുന്‍ഗാമികളുടെ കര്‍മഫലം അനുഭവിക്കേണ്ടിവന്ന പില്‍ക്കാല തലമുറകള്‍ തമ്മിലുള്ള വിവേചനം ഭാവിയിലെ ചിന്താവിഷയമാകും. അതിന്റെ തെളിവാണ് സാമ്പത്തിക സംവരണവാദം രാഷ്ട്രീയമാനം കൈകൊള്ളുന്നത്.
മന്നം വിഭാവനം ചെയ്തതുപോലെ സമുദായവത്കരണം യാഥാര്‍ഥ്യമാകുന്നതോടെ, ജാതി ഇല്ലാതായി കേരളത്തില്‍ മനുഷ്യര്‍ പിറവിയെടുക്കുമെന്ന അഭിപ്രായത്തിനൊരു തിരുത്താവശ്യമാണ്. നിലവിലെ വ്യവസ്ഥയില്‍ കേരളത്തില്‍ നിന്ന് ജാതി പോകില്ല, സമകാലത്ത് ജാതി അധികാരമാണ്, ധനമാണ്, അവകാശമാണ്, സംവരണമാണ്, ജനസംഖ്യയാണ്, അതിലുപരി വോട്ടുരാഷ്ട്രീയവുമാണ്. ഭൂതകാലവ്യവഹാരങ്ങളിലൂടെ സമകാലത്തും സജീവതയുള്ള ജാതിവിവേചന വിനിമയമാണ് ജാതിയെ പൗരത്വവിവേചനമായി നിലനിറുത്തുന്നതും സാധുവാക്കുന്നതും. ഭാവിയില്‍, സാമൂഹിക പൗരത്വസമത്വ ചര്‍ച്ചക്കുള്ള കാരണമായി ജാതി മാറിയേക്കാം.
(ട്രൂകോപ്പി വെബ്സീന്‍ 88 -ാം പാക്കറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനം)
ഷഫീഖ് താമരശ്ശേരി
Mar 20, 2023
5 Minutes Watch
പ്രമോദ് പുഴങ്കര
Mar 18, 2023
2 Minutes Read
എ.കെ. മുഹമ്മദാലി
Mar 17, 2023
52 Minutes Watch
പ്രഭാഹരൻ കെ. മൂന്നാർ
Mar 14, 2023
6 Minutes Read
പി.കെ. ജയലക്ഷ്മി
Mar 12, 2023
34 Minutes Watch
അഡ്വ. പി.എം. ആതിര
Mar 09, 2023
33 Minutes Watch