ആ ഡോക്ടറേറ്റ് ഇനിയും കോഴിക്കോട് സർവകലാശാല പൂഴ്ത്തിവെക്കരുത്

കോഴിക്കോട് സർവകലാശാലയുടെ തട്ടുമ്പുറത്ത് ഒരു ഓണററി ഡോക്ടറേറ്റ് പൊടിപിടിച്ചുകിടക്കുന്നുണ്ട്. അത് എത്രയുംവേഗം കണ്ടാണശ്ശേരിയിലെ മുനിമടയ്ക്കരികിലെ എഴുത്തുപുരയിൽ എത്തിക്കേണ്ടത് സർവകലാശാലയുടെ ബാധ്യതയാണ്. തട്ടകത്തിന്നവകാശപ്പെട്ട ആ അക്ഷരബിരുദം ഇനിയെങ്കിലും സർവകലാശാല പൂഴ്ത്തിവെക്കരുത്

നാം ഒരിക്കലും മറക്കാൻ പാടില്ലാത്ത ഗിരിശൃംഗങ്ങളുടെ തലയെടുപ്പും അടിസ്ഥാന ജീവിതക്കയ്​പും അനാഥത്വവും ജീവജാലങ്ങളുടെ പശിയും തിരിച്ചറിഞ്ഞ മഹോന്നത കലാകാരൻ. ഏത് വയലിലും ഞാലിലും ശവം കലർന്നിട്ടുണ്ടെന്ന്, മണ്ണിന്റെ ജൈവികാസ്തിത്വത്തെപ്പറ്റി മലയാളിയോട് വിളിച്ചുപറഞ്ഞ തട്ടകത്തിന്റെ രചയിതാവ്. സ്ത്രീത്വത്തിന്റെ നോവും അരക്ഷിതാവസ്ഥയും തോറ്റങ്ങളിലെ ഉണ്ണിമോളിലൂടെ മലയാളിയെ ബോധ്യപ്പെടുത്തിയ കോവിലൻ- പരുപരുക്കൻ ജീവിതത്തിന്റെ അജ്ഞാത അറകളിൽ സ്‌നേഹവും നന്മയും അൻപും കരുണയും കാത്തുസൂക്ഷിച്ച മഹാമനീഷി. ഈ എഴുത്തുകാരനെ ഓർമിക്കുമ്പോൾ മലയാളി അദ്ദേഹത്തോട് കാണിച്ച ഒരു നൃശംസതയെക്കുറിച്ചാണ് എനിക്ക് പറയാനുള്ളത്.
പത്തുവർഷം മുമ്പ് കോവിലന് കോഴിക്കോട് സർവലാശാല ഡോക്ടറ്റേറ് ബഹുമതി പ്രഖ്യാപിച്ചു. 2009 ൽ ആ ലിസ്റ്റിൽ വേറെയും മൂന്നുപേർക്കുകൂടി ഡോക്ടറേറ്റ് പ്രഖ്യാപിച്ചിരുന്നു. കോവിലൻ വാർധക്യസഹജമായ രോഗങ്ങളാൽ ആതുരാവസ്ഥയിലായിരുന്നു. കോവിലന് ഡോക്ടറേറ്റ് പ്രഖ്യാപിച്ചപ്പോൾ ഞങ്ങളൊക്കെ സന്തോഷിച്ചതിന് പിറകിൽ ഒരു കാരണമുണ്ടായിരുന്നു. കോവിലൻ പത്താം ക്ലാസ് പാസ്സായത് സ്‌കൂളിൽ ചേർന്നിട്ടല്ല, സ്വന്തമായി പഠിച്ചാണ്.
മലയാളി സാക്ഷരതയുടെ ഈ മാതൃകാഅംബാസഡർക്ക് ഡോക്ടറേറ്റ് ലഭിക്കുമ്പോൾ നമ്മുടെ സാക്ഷരതാപ്രസ്ഥാനവും അടിസ്ഥാനസമൂഹവുമാണ് ആദരിക്കപ്പെടുന്നതെന്നോർക്കണം. രണ്ടാമത്തെ കാര്യം, കോവിലൻ തന്റെ പതിനെട്ടാമത്തെ വയസ്സിൽ ജന്മഗ്രാമമായ കണ്ടാണശ്ശേരിയിലെ

കോവിലന് ഡോക്ടറേറ്റ് പ്രഖ്യാപിച്ചപ്പോൾ ഞങ്ങളൊക്കെ സന്തോഷിച്ചതിന് പിറകിൽ ഒരു കാരണമുണ്ടായിരുന്നു. കോവിലൻ പത്താം ക്ലാസ് പാസ്സായത് സ്‌കൂളിൽ ചേർന്നിട്ടല്ല, സ്വന്തമായി പഠിച്ചാണ്

അടിസ്ഥാനജനതയായ ചെത്തുതൊഴിലാളികളെ സംഘടിപ്പിച്ച് കണ്ടാണശ്ശേരി ചെത്തുതൊഴിലാളി യൂണിയൻ ഉണ്ടാക്കി അതിന്റെ അസിസ്റ്റന്റ് സെക്രട്ടറിയായി അവരെ നയിച്ച ആളാണ്. അന്തിക്കാട് ചെത്തുതൊഴിലാളി യൂണിയന്റെ വഴിയിലൂടെ സഞ്ചരിച്ച ഗ്രാസ്‌റൂട്ട് ലെവലിലുള്ള ജീവിതനവോത്ഥാനത്തിന്റെ ഒരു മഹനീയ മാതൃക കോവിലന്റെ ജീവിതത്തിനുണ്ടായിരുന്നു. മുപ്പതുകളിലെ മഹാമാന്ദ്യകാലത്ത് (Great deppression period) ലോകമഹായുദ്ധത്തിന്റെയും ദാരിദ്ര്യത്തിന്റെയും ഇടയിൽ കൊണ്ടാഴിയിലെ നെല്ലെടുപ്പ് കേന്ദ്രത്തിൽ കുറച്ചു കാലം ജോലിനോക്കിയ അദ്ദേഹം മഹാനായ മുണ്ടശ്ശേരി മാസ്റ്റരുടെ കേട്ടെഴുത്തുകാരനായും ജീവിതവേഷം കെട്ടി. ഇത്തരത്തിൽ അടിസ്ഥാന ജീവിതത്തിന്റെ അക്ഷരമാല പഠിച്ച ഒരാൾ റോയൽ ഇന്ത്യൻ നേവിയിലേക്കും പിന്നീട് മാതൃരാജ്യത്തിന്റെ വിളി കേട്ട് ഇന്ത്യൻ പട്ടാളത്തിലെ സിഗ്‌നൽ കോറിലെ റേഡിയോ മെക്കാനിക്കിന്റെ ജോലിയിലേക്കും ചേക്കേറി. രണ്ടു ദശകത്തെ ആ ദേശസേവനയജ്ഞം കഴിഞ്ഞാണ് കോവിലൻ സ്വന്തം നാട്ടിലേക്ക് തിരിച്ചുവന്ന്, പട്ടാളത്തിൽനിന്ന് പിരിയുമ്പോൾ കിട്ടിയ കാശു കൊണ്ട് ‘തകർന്ന ഹൃദയങ്ങൾ' എന്ന ആദ്യപുസ്തകമിറക്കുന്നത്. സ്വന്തം മണ്ണിൽ നിന്ന് മാന്തിയെടുത്ത ഈ അക്ഷരങ്ങൾ സ്വരുക്കൂട്ടിയാണ് കോവിലൻ പിൽക്കാലത്ത് മലയാളത്തിലെ ഇതിഹാസരചനകളായ ഹിമാലയവും, തോറ്റങ്ങളും എ. മൈനസ് ബിയും തട്ടകവും രചിക്കുന്നത്. കണ്ടാണശ്ശേരിയുടെ മണ്ണിൽ നിന്ന് കുഴിച്ചെടുത്ത അക്ഷരങ്ങളാൽ വിരചിതമായതുകൊണ്ടാണ് അദ്ദേഹത്തിന് കേന്ദ്ര സാഹിത്യ അവാർഡും എഴുത്തച്ഛൻ അവാർഡും കിട്ടിയത്, ഈ കാരണങ്ങൾ കൊണ്ടാണ് അദ്ദേഹത്തിന് കോഴിക്കോട് സർവകലാശാല ഡോക്ടറേറ്റ് പ്രഖ്യാപിച്ചപ്പോൾ ഞങ്ങൾ സന്തോഷിച്ചത്.
പ്രഖ്യാപനം നടന്നെങ്കിലും ചടങ്ങ് നടക്കാൻ പിന്നെയും വൈകി. കോവിലനാണെങ്കിൽ വാർധക്യ സഹജമായ വയ്യായ്കയാൽ കിടപ്പിലുമാണ്. എന്നാൽ കൂടെ പ്രഖ്യാപിക്കപ്പെട്ട വ്യക്തികളുടെ സൗകര്യം നോക്കി ഡോക്ടറേറ്റ് വിതരണം ഒരു വർഷത്തോളം നീണ്ടു. അതിനുമുമ്പ് കോവിലൻ മരിച്ചുപോയി. സർവകലാശാലയാണെങ്കിൽ 2010ൽ ബാക്കി മൂന്നുപേർക്ക് ഡോക്ടറേറ്റ് ദാനം ചെയ്ത് അവരുടെ കൈ കഴുകി. പ്രഖ്യാപിച്ച ഡോക്ടറേററ് മരിച്ചുപോയ ആളിന്റെ വീട്ടിൽ കൊണ്ടുപോയി സമർപ്പിക്കാൻ കോഴിക്കോട് സർവകലാശാല ഒരു നടപടിയും എടുത്തില്ല. അതിപ്പോഴും അവരുടെ തട്ടുമ്പുറത്ത് മാറാല പിടിച്ച് കിടക്കുകയാണ്.

കൂടെ പ്രഖ്യാപിക്കപ്പെട്ട വ്യക്തികളുടെ സൗകര്യം നോക്കി ഡോക്ടറേറ്റ് വിതരണം ഒരു വർഷത്തോളം നീണ്ടു. അതിനുമുമ്പ് കോവിലൻ മരിച്ചുപോയി. സർവകലാശാലയാണെങ്കിൽ 2010ൽ ബാക്കി മൂന്നുപേർക്ക് ഡോക്ടറേറ്റ് ദാനം ചെയ്ത് അവരുടെ കൈ കഴുകി

ഓണററി ഡോക്ടറേറ്റ് എന്നാണ് ഔദ്യോഗിക സമൂഹം അതിനെ വീളിക്കുന്നത്. ആ വാക്കിനോട് മര്യാദ കാണിക്കാനോ നീതി പുലർത്താനോ യൂണിവേഴസിറ്റി ഇതുവരെ തയാറായില്ല. പരാതികൾ ധാരാളം പോയി. ഞാനടക്കം പലരും ഇക്കാര്യം പ്രതിഷേധത്തോടെ എഴുതി. കോഴിക്കോട്ടെ ബാലചന്ദ്രൻ പുതുക്കുടി എന്നൊരു സുഹൃത്ത് പിന്നീടുവന്ന വൈസ് ചാൻസലർമാർക്കും, മന്ത്രിമാർക്കും, വിദ്യാഭ്യാസ വിചക്ഷണന്മാർക്കുമൊക്കെ വ്യക്തിപരമായി തന്നെ പരാതി അയച്ചു. എനിക്കും കിട്ടി ബാലചന്ദ്രന്റെ പരാതിയുടെ ഒരു കോപ്പി. അവരൊക്കെ ഈ പരാതി ചവറ്റുകൊട്ടയിലിടുകയാണ് ചെയ്തത്. പരാതികൾ ചവറ്റുകൊട്ടയിലിട്ടവർ കേരള സാക്ഷരതയുടെയും സാഹിത്യപാരമ്പര്യത്തിന്റെയും മൂർത്തപ്രതീകമായ കോവിലന്റെ നേരെ അതിനീചമായ വിവേചനമാണ് കാണിച്ചത്. ആ വിവേചനത്തെ ഞാൻ പേരിട്ടു വിളിക്കുന്നില്ല.
വംശവെറിയിൽ മുങ്ങിക്കുളിച്ചുകൊണ്ട് ലോകം കോവിഡ് ദുരന്തം അനുഭവിക്കുമ്പോൾ നമുക്ക് ഈ വിവേചനം തിരിച്ചറിയാൻ കഴിയുമെന്ന് ഞാൻ പ്രത്യാശിക്കുന്നു. ഭാരതരത്നം ബഹുമതി പോലും ജേതാവിന്റെ വീട്ടിലെത്തിക്കാൻ നിയമമുണ്ടാകുമ്പോൾ ഒരു സ്വയംഭരണസ്ഥാപനമായ, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സിൻഡിക്കേറ്റുകൾ നിയന്ത്രിക്കുന്ന, ഗവർണർ തലപ്പത്തിരിക്കുന്ന ആ സ്ഥാപനം സ്വയം ആ കൃത്യം ചെയ്യാതെ, ഉന്നതമായ ആ ബഹുമതി കാലശേഷം ആ വ്യക്തിത്വത്തിന്റെ വീട്ടിലെത്തിക്കാതെ മൗനം പാലിക്കുമ്പോൾ കോവിലനോട് നീതിപുലർത്തി എന്ന് എങ്ങനെ പറയാൻ കഴിയും?

പരാതികൾ ചവറ്റുകൊട്ടയിലിട്ടവർ കേരള സാക്ഷരതയുടെയും സാഹിത്യപാരമ്പര്യത്തിന്റെയും മൂർത്തപ്രതീകമായ കോവിലന്റെ നേരെ അതിനീചമായ വിവേചനമാണ് കാണിച്ചത്. ആ വിവേചനത്തെ ഞാൻ പേരിട്ടു വിളിക്കുന്നില്ല

ഈ നൃശംസതയ്ക്ക് ആര് മറുപടി പറയും?. നിന്ദിക്കപ്പെടുന്നത് സർവകലാശാലയോ, ഓണററി ഡോക്ടറേറ്റാ കോവിലനോ? ഒരു എഴുത്തുകാരൻ മരിച്ചുപോയാൽ എല്ലാം തീർന്നു എന്നു കരുതുന്ന അധികാരസ്ഥാപനങ്ങളാണ് നമ്മുടെ ശാപം. എഴുത്തച്ഛനും ബഷീറുമൊക്കെ മരണശേഷവും അക്ഷരനായകരായി നമ്മുടെ ഉള്ളിലുണ്ട്.
കോവിലൻ ആവശ്യപ്പെട്ടിട്ടല്ലല്ലോ സർവകലാശാല അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് പ്രഖ്യാപിച്ചത്? അതുകൊണ്ട് ഇപ്പോൾ സർവകലാശാലയുടെ തട്ടുമ്പുറത്ത് അതുവെച്ച് ജീർണിപ്പിക്കാതെ അദ്ദേഹത്തിന്റെ കണ്ടാണശ്ശേരിയിലെ മുനിമടയ്ക്കരികിലെ എഴുത്തുപുരയിൽ എത്തിക്കേണ്ടത് സർവകലാശാലയുടെ ബാധ്യതയാണ്. തട്ടകത്തിന്നവകാശപ്പെട്ട ആ അക്ഷരബിരുദം സർവകലാശാല ഇനിയെങ്കിലും പൂഴ്ത്തിവെക്കരുത്.

Comments