ദുരന്തകാലത്ത്​ മറ്റൊരു ദുരന്തമായി കേന്ദ്ര ബജറ്റ്​

ബജറ്റ് സർക്കാരിന്റെ ഏറ്റവും ശക്തമായ നയപരമായ ഒരു ഉപകരണമാണ്. സർക്കാർ ഏത് താൽപര്യങ്ങളെ പ്രതിനിധീകരിക്കുന്നു എന്നതനുസരിച്ചാണ് ആ ഉപകരണത്തിന്റെ പ്രയോഗം. വൻകിട മൂലധനതാൽപര്യങ്ങളോടുള്ള പ്രതിബദ്ധത ആവർത്തിച്ചു പ്രഖ്യാപിക്കുന്നതാണ് ഈ കേന്ദ്രബജറ്റും

ഹൃദയഭേദകമായ ഒരു മാനുഷിക ദുരന്തത്തെ പ്രേക്ഷകരുടെ ഉള്ളുലയ്ക്കും വിധം ആവിഷ്‌കരിച്ചിട്ടുള്ള സത്യജിത് റേയുടെ വിഖ്യാത ചലച്ചിത്രമാണ് ‘അശനി സങ്കേത്'.ബിഭൂതി ഭൂഷൺ ബന്ദോപാദ്ധ്യായയുടെ നോവലിനെ ആധാരമാക്കിയുള്ള ഈ ചിത്രത്തിന്റെ പ്രമേയം 43 ലക്ഷം മനുഷ്യർ വിശന്നു മരിച്ച 1943 ലെ ബംഗാൾ ക്ഷാമമാണ്. മനുഷ്യർ മരിച്ചു വീഴുന്നതിന്റേയും പട്ടിണിയും വിശപ്പും മനുഷ്യാന്തസ്സിനെ നശിപ്പിക്കുന്നതിന്റെയും കാഴ്ചകൾ ചിത്രം കാണുന്ന ഏതൊരാളെയും വേട്ടയാടും. ബംഗാൾ ക്ഷാമം സ്വാതന്ത്ര്യത്തിനു മുമ്പ്, രണ്ടാം ലോകയുദ്ധകാലത്താണ് സംഭവിക്കുന്നത്. അത് ഭക്ഷ്യധാന്യങ്ങൾ ബ്രിട്ടീഷ് ഭരണകൂടം യുദ്ധാവശ്യങ്ങൾക്ക് തിരിച്ചു വിട്ടതിന്റെ ഫലമായി ഉണ്ടായതാണ്. സ്വാഭാവികമായി ഉണ്ടായതല്ല, കൊളോണിയൽ ഭരണകൂടത്താൽ നിർമ്മിതമായ ദുരന്തമായിരുന്നു എന്നർത്ഥം.അന്ന് കുട്ടിയായിരുന്ന അമർത്യ സെൻ പിന്നീട് ക്ഷാമങ്ങളെക്കുറിച്ചുള്ള പഠനത്തിനും വികസന സാമ്പത്തിക ശാസ്ത്ര ശാഖയിലേക്കും തിരിയാനുള്ള സ്വാധീനങ്ങളിൽ പ്രധാനം ക്ഷാമം നേരിട്ടു കണ്ട ശൈശവാനുഭവങ്ങളായിരുന്നുവെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ബംഗാൾ ക്ഷാമകാലത്ത് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥിയായിരുന്ന ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് ഡോ. എം.എസ്. സ്വാമിനാഥൻ ഡോക്ടറാവാൻ ആഗ്രഹിച്ചിരുന്ന തന്നെ വഴിതരിച്ചു വിട്ടതും കാർഷിക ശാസ്ത്രജ്ഞനാവാൻ പ്രേരണയായതും ബംഗാൾ ക്ഷാമത്തിന്റെ തിരിച്ചറിവുകളായിരുന്നു എന്ന് എഴുതിയിട്ടുണ്ട്.

ഈ കുറിപ്പ് കഴിഞ്ഞദിവസത്തെ കേന്ദ്ര ബജറ്റിനെക്കുറിച്ചാണ്. കേന്ദ്ര ബജറ്റും സ്വാതന്ത്ര്യപൂർവ്വ കാലത്തെ ബംഗാൾ ക്ഷാമവും തമ്മിലെന്ത്? അതു വഴിയേ പറയാം.

വ്യക്തികളിൽ മാത്രമല്ല, ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളിലും സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വികസന നയത്തിന്റെ മുൻഗണനകളിലുമെല്ലാം പട്ടിണിയും ക്ഷാമവും സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഭരണഘടനയുടെ അനുച്ഛേദം 21 ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിൽ ഭക്ഷണത്തിനുള്ള അവകാശവും മനുഷ്യാന്തസ്സ് ഉയർത്തിപ്പിടിച്ച് ജീവിക്കാനുള്ള അവകാശവും ഉൾപ്പെടുന്നു. (അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ പാർലമെൻറ്​ ഭക്ഷ്യസുരക്ഷാ നിയമം പാസ്സാക്കിയത്. അതിൽ, പാർലമെൻറ്​ അംഗം എന്ന നിലയിൽ ഈ ലേഖകനും പങ്കാളിയായിരുന്നു). സ്വാതന്ത്ര്യാനന്തരകാലത്ത് ഭക്രാനംഗൽ പോലുള്ള വൻകിട ജലസേചന പദ്ധതികളിലൂടെയും പിന്നീട് ഹരിതവിപ്ലവത്തിലൂടെയുമെല്ലാം കാർഷികോൽപ്പാദനം വർദ്ധിപ്പിക്കുന്നതിലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിലുമുള്ള ഊന്നലിനുമെല്ലാം ബ്രിട്ടീഷ് ഇന്ത്യയിൽ പതിവായിരുന്ന ക്ഷാമങ്ങളും പട്ടിണി മരണങ്ങളും കാരണമായിരുന്നു. അതിന് ഇപ്പോഴത്തെ കേന്ദ്രബജറ്റ് എന്തിന് അതെല്ലാം കണക്കിലെടുക്കണം എന്നാണോ സംശയം? ബംഗാൾ ക്ഷാമകാലത്തിനും വിഭജന കാല കലാപത്തിനും ശേഷമുള്ള ഏറ്റവും വലിയ മാനുഷിക പ്രതിസന്ധിയെയാണ് ഇന്ന് ഇന്ത്യ അഭിമുഖീകരിക്കുന്നത്.

അന്ന് ലോകമഹായുദ്ധവും ക്ഷാമവും സൃഷ്ടിച്ച ദുരന്തമാണ് ദശലക്ഷങ്ങളെ കൊന്നൊടുക്കിയത്. അതിന്റെ പാഠങ്ങൾ സ്വതന്ത്ര ഇന്ത്യയുടെ മുൻഗണനകൾ നിശ്ചയിക്കുന്നതിനെ സ്വാധീനിച്ചിട്ടുണ്ട്. ഇന്ന് ലോകത്തെയാകെ ഗ്രസിച്ച മഹാമാരിയും അത് ഇന്ത്യയിൽ സൃഷ്ടിച്ച അതിദാരിദ്ര്യവുമാണ് നാം നേരിടുന്നത്. മഹാമാരിയുടെ കാലത്ത് 4.6 കോടി മനുഷ്യരാണ് (ബംഗാൾ ക്ഷാമത്തിൽ മരിച്ചതിന്റെ പത്തിരട്ടി) ഇന്ത്യയിൽ അതി ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയതായി ഓക്സ്ഫാം റിപ്പോർട്ട് കണ്ടെത്തിയത്. ഏറ്റവും ഞെട്ടിപ്പിക്കുന്ന ഒരു സമാനത ബ്രിട്ടീഷിന്ത്യയിലെ ക്ഷാമകാലങ്ങളിലെ ആളോഹരി ഭക്ഷ്യധാന്യ ലഭ്യത തന്നെയാണ് സ്വാതന്ത്ര്യത്തിന്റെ ഈ അമൃത മഹോത്സവകാലത്തും ഇന്ത്യയിൽ ഉള്ളത് എന്നതാണ്. ക്ഷാമങ്ങൾ പതിവായിരുന്ന ബ്രിട്ടീഷ് ഇന്ത്യയിൽ, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ ആളോഹരി വാർഷിക ഭക്ഷ്യധാന്യ ലഭ്യത 177 കിലോഗ്രാം. 2018-19 ൽ 176 കിലോഗ്രാം! (ചൈനയിൽ അത് 450 ഉം, അമേരിക്കയിൽ 1100 ഉം എന്തിനേറെ ബംഗ്ലാദേശിൽ 200 കിലോഗ്രാമുമാണെന്നറിയുക) ഈ കഴിഞ്ഞ ജനുവരി 18ാം തിയ്യതിയാണ് സുപ്രീംകോടതി കേന്ദ്രസർക്കാരിനോട്, കണക്കുകളും വസ്തുതകളും മറിച്ചായിരിക്കെ രാജ്യത്ത് പട്ടിണിമരണമില്ല എന്ന അവകാശവാദം കോടതി സ്വീകരിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ എന്ന് ചോദിച്ചത്. ഈ യാഥാർത്ഥ്യമാണ് കേന്ദ്ര ബജറ്റ് ഒന്നാമതായി കണക്കിലെടുക്കേണ്ടിയിരുന്നത്. അതെങ്ങിനെയാണ് ബജറ്റ് അഭിസംബോധന ചെയ്തത്?

കൃഷിക്കുള്ള ബജറ്റ്​ വിഹിതം കുറച്ചു

നടപ്പു വർഷത്തെ പുതുക്കിയ കണക്കുകളേക്കാൾ 30 ശതമാനത്തിന്റെ, അതായത് 80000 കോടി രൂപയുടെ വൻ കുറവു വരുത്തി. രാസവള സബ്‌സിഡിയിൽ 25 ശതമാനവും കുറവു വരുത്തി. താങ്ങുവിലയിൽ കുറവു വരുത്തിയത് 11000 കോടി വിള ഇൻഷ്വറൻസ് പദ്ധതിയായ പി എം എഫ് ബി വൈ, കർഷകർക്ക് നേരിട്ട് പണം നൽകുന്ന പി എം കിസാൻ പദ്ധതികൾക്കും വിഹിതം കുറച്ചു. ഇത്ര രൂക്ഷമായ കാർഷിക പ്രതിസന്ധിയും കർഷക സമരവും ഉണ്ടായ കാലത്താണ് അതൊന്നും ഉൾക്കൊള്ളാത്ത തരത്തിൽ കൃഷിക്കുള്ള ബജറ്റ് വിഹിതം കുറച്ചിരിക്കുന്നത്. ഇതിന്റെ ആകെത്തുക കാർഷികോൽപ്പാദനം ചെലവേറിയതായിത്തീരുകയും പൊതുസംഭരണം ഗണ്യമായി കുറയുകയും പൊതുവിതരണം കൂടുതൽ ശോഷിക്കുകയും ചെയ്യുക എന്നതായിരിക്കും. പിൻവലിച്ച കർഷക നിയമങ്ങളുടെ ലക്ഷ്യവും കാർഷിക ഉൽപ്പാദനം, വിപണനം, സംഭരണം എന്നീ മേഖലകളിൽ സർക്കാർ പിന്തുണയും ഇടപെടലും ഇല്ലാതാക്കി കോർപ്പറേറ്റ് മൂലധനത്തിന് തുറന്നു കൊടുക്കലായിരുന്നു എന്ന കാര്യം ഈ സന്ദർഭത്തിൽ ഓർക്കാവുന്നതാണ്. ഭക്ഷ്യസുരക്ഷാ നിയമം പാസ്സാക്കിയ ശേഷമുള്ള ജനസംഖ്യാ വർദ്ധനവിന്റെ ഫലമായി അർഹരായ 10 കോടി ഗുണഭോക്താക്കൾ ഇപ്പോൾത്തന്നെ പുറത്തുനിൽക്കുകയും മഹാമാരി ദശലക്ഷങ്ങളെ അതിദാരിദ്ര്യത്തിലേക്ക് വലിച്ചെറിയുകയും ചെയ്യുന്ന കാലത്ത് ഈ ചെലവു ചുരുക്കലിന്റെ പ്രത്യാഘാതം അതിയായ ആശങ്കയുളവാക്കുന്നതാണ്.

തൊഴിലുറപ്പ്​ പദ്ധതിക്കും തിരിച്ചടി

മഹാമാരി സൃഷ്ടിച്ച വറുതിയുടെ കാലത്ത് ദാരിദ്ര്യത്തിന് നേരിയ ആശ്വാസമായത് തൊഴിലുറപ്പു പദ്ധതിയായിരുന്നുവെന്ന വസ്തുത ഇന്ന് എല്ലാവരും അംഗീകരിക്കുന്നുണ്ട്. എന്നാൽ അത്ഭുതകരമെന്നു പറയട്ടെ, തൊഴിലുറപ്പു പദ്ധതിക്ക് നടപ്പുവർഷത്തേക്കാൾ നീക്കിയിരുപ്പ് 25,000 കോടി കുറവാണ്. നിയമം അനുശാസിക്കും വിധം സജീവമായ തൊഴിൽ കാർഡ് ഉടമകൾക്ക് 100 ദിവസം തൊഴിൽ നൽകാൻ ബജറ്റിൽ പറഞ്ഞ തുകയുടെ ഏതാണ്ട് മൂന്നിരട്ടി (2.64 ലക്ഷം) വേണമെന്നാണ് ആ രംഗത്തെ വിദഗ്ദ്ധരുടെ അനുമാനം. ഇപ്പോഴത്തെ ബജറ്റ് വിഹിതം എല്ലാ തൊഴിൽ കാർഡുടമകൾക്കും 16 ദിവസം തൊഴിൽ നൽകാൻ മാത്രമേ മതിയാകൂ എന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഗ്രാമവികസനത്തിനാകെയുള്ള ബജറ്റിൽ നടപ്പുവർഷത്തെക്കാൾ 655കോടി രൂപ കുറവാണ്. ഗ്രാമീണ ഇന്ത്യയുടെ ജീവിതത്തെ മഹാമാരി കശക്കിയെറിഞ്ഞ കാലമാണ്. കോവിഡ് കാലത്ത് കർഷകത്തൊഴിലാളികളുടെ ആത്മഹത്യയിൽ 18 ശതമാനം വർദ്ധനവുണ്ടായി എന്ന ക്രൈം റെക്കോഡ്‌സ് ബ്യൂറോ കണക്ക് കണ്ണുതുറപ്പിക്കേണ്ടതാണ്. എന്നാൽ ഗ്രാമീണ ദരിദ്രരുടെ വരുമാനവും വാങ്ങൽ ശേഷിയും വീണ്ടും ശോഷിക്കാനാണ് ബജറ്റ് നിർദ്ദേശങ്ങൾ ഇടയാക്കുക.

ദാരിദ്ര്യത്തിന്റെയും വറുതിയുടെയും പ്രധാന ഇരകളാണ് സ്ത്രീകളും കുട്ടികളും. ഇരുവിഭാഗങ്ങളിലും വളർച്ചാ മുരടിപ്പ്, ഭാരക്കുറവ്, വിളർച്ച, ഇതിനു കാരണമാകുന്ന പോഷകാഹാരക്കുറവ് എന്നിവ വർദ്ധിച്ച കാലയളവാണിത്. ആഗോള പട്ടിണി റിപ്പോർട്ട് മുതൽ കേന്ദ്ര സർക്കാരിന്റെ ദേശീയ കുടുംബാരോഗ്യ സർവ്വേ റിപ്പോർട്ടുവരെ ഈ യാഥാർത്ഥ്യങ്ങൾ അനാവരണം ചെയ്യുന്നുണ്ട്. അംഗൻവാടി സേവനങ്ങളും പോഷകാഹാര പരിടപാടിയും ഉൾപ്പെടുന്ന ശിശുവികസന പദ്ധതികൾക്കാകെയുള്ള വിഹിതം 11 ശതമാനം വെട്ടിക്കുറച്ചു. പ്രധാൻമന്ത്രി പോഷൺ (PM POSHAN) എന്ന പേരിലുള്ള ഉച്ചഭക്ഷണ പദ്ധതിക്ക് 2021 ൽ ചെലവഴിച്ചതിനെക്കാളും 2022 ലെ ബജറ്റ് വിഹിതത്തെക്കാളും കുറവാണ് അടുത്ത വർഷത്തെ (2022-23) ബജറ്റ് വിഹിതം.

അവഗണിക്കപ്പെട്ട ആരോഗ്യവും വിദ്യാഭ്യാസവും

മഹാമാരി സൃഷ്ടിച്ച ആഘാതത്തെ നേരിടാൻ ഇന്ത്യയിലെ പൊതുജനാരോഗ്യ സംവിധാനം എത്രമേൽ അപര്യാപ്തമായിരുന്നു എന്ന് തെളിയിക്കപ്പെട്ട നാളുകളാണ് കടന്നുപോയത്. ഈയിടെ പുറത്തുവന്ന ഒരു നീതി ആയോഗ് റിപ്പോർട്ട് പ്രകാരം 40 കോടി ഇന്ത്യക്കാർക്ക് ഇൻഷ്വറൻസ് ഉൾപ്പെടെ യാതൊരു വിധത്തിലുള്ള ആരോഗ്യ പരിരക്ഷയും ലഭ്യമല്ല. മൂന്നിൽ രണ്ട് ഇന്ത്യക്കാരും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻ നിർബന്ധിതരാണ്. മഹാമാരിക്കു മുമ്പുതന്നെ ആരോഗ്യരംഗത്തെ പൊതുചെലവിൽ ലോകത്ത് ഏറ്റവും പിന്നണിയിൽ കിടക്കുന്ന രാജ്യമാണ് ഇന്ത്യ. മഹാമാരിക്കാലത്തുപോലും ആരോഗ്യബജറ്റിൽ കാര്യമായ കുറവു വരുത്തിയ ഒരുപക്ഷേ, ലോകത്തെ തന്നെ ഏക രാജ്യവും ഇന്ത്യയായിരിക്കും. വാക്‌സിനേഷന്റെ വെല്ലുവിളി ഇപ്പോഴും ബാക്കി നിൽക്കുന്നു. ആരോഗ്യമേഖലയ്ക്ക് ഗണ്യമായ വകയിരുത്തൽ അനിവാര്യവുമായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ചെലവഴിച്ചതിനേക്കാൾ നാമമാത്രമായ വർദ്ധന മാത്രമാണ് വരുത്തിയത്. പണപ്പെരുപ്പനിരക്ക് കൂടി കണക്കിലെടുത്താൽ വകയിരുത്തൽ കുറയുകയാണുണ്ടായത് എന്നതാണ് യാഥാർത്ഥ്യം. കോവിഡ് താളം തെറ്റിച്ച വിദ്യാഭ്യാസ മേഖലയുടെ പുനരുജ്ജീവനത്തിനും കാര്യമായ ഊന്നൽ ബജറ്റിൽ കാണുന്നില്ല.

തൊഴിൽ ഒരു പ്രതീക്ഷ മാത്രം

അഭിസംബോധന ചെയ്യേണ്ടിയിരുന്ന മറ്റൊരു പ്രധാന വെല്ലുവിളി തൊഴിലില്ലായ്മയുടേതായിരുന്നു. ആഗോളതലത്തിലുള്ള തൊഴിൽ നിരക്കിനേക്കാൾ 12 മുതൽ 15 ശമാനം വരെ കുറവാണ് ഇന്ത്യയിലെ തൊഴിൽ നിരക്ക് എന്ന് ലോകബാങ്ക് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ തൊഴിൽ നിരക്കിനേക്കാൾ ഗണ്യമായി ഉയർന്നതാണ് ചൈന, ബംഗ്ലാദേശ് എന്നീ അയൽരാജ്യങ്ങളിലെ തൊഴിൽ നിരക്കുകൾ. ഇന്ത്യയിൽ സ്ത്രീകളുടെ തൊഴിൽ നിരക്ക് വളരെ കുറവാണ്. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി (CMIE)യുടെ കണക്കനുസരിച്ച് തൊഴിലില്ലായ്മാ നിരക്ക് ഡിസംബറിൽ ഗ്രാമീണ മേഖലയിൽ 7.3. ഉം നഗരങ്ങളിൽ 9.3 ഉം ശതമാനമായി ഉയർന്നിരിക്കുന്നു. നഗരങ്ങളിലെ വിദ്യാസമ്പന്നരായ യുവാക്കളെ തൊഴിലില്ലായ്മ സാരമായി ബാധിച്ചതായി CMIE ചൂണ്ടിക്കാട്ടുന്നു. ബിരുദധാരികൾക്കിടയിൽ തൊഴിലില്ലായ്മ 60 ശതമാനം വരെയാണ്. 2016 നും 2021 നും ഇടയിൽ ഇന്ത്യയിൽ ഒരുകോടി തൊഴിൽ നഷ്ടമുണ്ടായതായും CMIE പഠനം വ്യക്തമാക്കുന്നു. നഗര ദരിദ്രർക്ക് തൊഴിൽ നൽകാൻ ഗ്രാമീണ മേഖലയിലെ പദ്ധതിയുടെ മാതൃകയിൽ നഗര തൊഴിലുറപ്പു പദ്ധതി എന്ന ആശയം പലരും മുന്നോട്ടുവച്ചിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല. എന്നാൽ മൂലധനച്ചെലവുകളിൽ വിഭാവനം ചെയ്യുന്ന ഗണ്യമായ വർദ്ധനവിലൂടെ വൻതോതിൽ തൊഴിലവസരം സൃഷ്ടിക്കാനാവുമെന്ന പ്രതീക്ഷയാണ് ബജറ്റ് പങ്കുവയ്ക്കുന്നത്. 2022-23 ലെ ബജറ്റിൽ നടപ്പുവർഷത്തെ ബജറ്റിനെക്കാൾ കൂടുതലായി മൂലധനച്ചെലവിൽ വകയിരുത്തിയിട്ടുള്ളത് 1.06 ലക്ഷം കോടി രൂപയാണ്. ഇത് അപര്യാപ്തമാണെന്നത് ഒരു കാര്യം.

2020 ലെ കേന്ദ്രസർക്കാറിൻറെ അപ്രതീക്ഷിത ലോക്ക്ഡൗണിൽ വലഞ്ഞ കുടിയേറ്റ തൊഴിലാളികൾ.

രാജസ്ഥാനിൽ നിന്നുള്ളൊരു ദൃശ്യം

വാങ്ങൽ കഴിവി​നെ ഊറ്റിയെടുക്കുന്ന ബജറ്റ്​

പ്രധാനപ്പെട്ട മറ്റൊരു കാര്യം നടപ്പുവർഷത്തെ ബജറ്റിൽ മൂലധനച്ചെലവുകളിൽ 30 ശതമാനം വർദ്ധന വരുത്തിയിട്ടും സാമ്പത്തികവർഷത്തിന്റെ മൂന്നിലൊന്നു പിന്നിട്ടപ്പോഴും പകുതിപോലും ചെലവഴിക്കാനായില്ല എന്നതാണ്. പ്രത്യേക ഊന്നൽ നൽകിയ മേഖലകളിൽപ്പോലും വിനിയോഗം വളരെ കുറഞ്ഞതായിരുന്നു. നാഷണൽ ഇൻഫ്രാസ്ട്രക്ചർ പൈപ്പ് ലൈനിന് അനുവദിച്ച അൻപത്തിയാറായിരം കോടിയുടെ രണ്ടുശതമാനം മാത്രമാണ് നടപ്പു സാമ്പത്തിക വർഷം പകുതിയിലേറെ പിന്നിട്ടപ്പോഴും ചെലവഴിച്ചത്. അറുപതിനായിരും കോടിയുടെ കുടിവെള്ള പദ്ധതികളുടെ മൂന്നിലൊന്നിൽ താഴെ മാത്രമേ ഈ കാലയളവിൽ ചെലവഴിക്കപ്പെട്ടിട്ടുള്ളൂ.

വിലക്കയറ്റമാണ് രാജ്യം നേരിടുന്ന മറ്റൊരു ഗുരുതരമായ വെല്ലുവിളി ആഭ്യന്തരവും ആഗോളവുമായ ഘടകങ്ങൾ ഇതിനു കാരണമാണ്. നിരന്തരം ഇന്ധന നികുതികൾ വർദ്ധിപ്പിക്കുന്നത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനിടയാക്കുന്ന മുഖ്യകാരണമാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ അസംസ്‌കൃത എണ്ണയുടെ വില വീണ്ടും വർദ്ധിച്ചുകൊണ്ടിരിക്കുന്നു എന്നത് വേറൊരു അശുഭ സൂചനയാണ്. എന്നാൽ ഈ സാഹചര്യത്തിലും കേന്ദ്രബജറ്റിൽ പെട്രോളിയം സബ്‌സിഡി 11 ശതമാനം വെട്ടിക്കുറച്ചു എന്നതിനർത്ഥം അന്താരാഷ്ട്ര വിപണിയിലെ എണ്ണവില വർദ്ധനവിന്റെ ആഘാതം ജനങ്ങൾ അനുഭവിക്കേണ്ടി വരുമെന്നാണ്. അന്താരാഷ്ട്ര വിപണിയിൽ വില കുറഞ്ഞപ്പോൾ നികുതി ഗണ്യമായി കൂട്ടിയതിനാൽ ആ കുറവിന്റെ ആശ്വാസം ഒട്ടും കിട്ടിയിരുന്നില്ല എന്നോർക്കണം. രാസവള സബ്‌സിഡി കുറച്ചതും വിലക്കയറ്റത്തിൽ പ്രതിഫലിക്കും. തൊഴിലും വരുമാനവും സാരമായി ഇടിഞ്ഞ പശ്ചാത്തലത്തിൽ വിലക്കയറ്റം ജനങ്ങളുടെ അവശേഷിക്കുന്ന വാങ്ങൽ കഴിവിനെക്കൂടി ഊറ്റിയെടുക്കുന്നതാണ്. ഇത് ഉപഭോഗം ഗണ്യമായി കുറയുന്നതിനിടയാക്കും. ജി.ഡി.പി.യുടെ സിംഹഭാഗവും ഉപഭോഗത്തിൽ നിന്നാണെന്നും നടപ്പുവർഷത്തിലെ കണക്കുകൾ പ്രകാരം സ്വകാര്യ ഉപഭോഗത്തിന്റെ വളർച്ച വളരെ മന്ദഗതിയിലാണെന്നതും സമ്പദ്ഘടനയിലെ ഉൽപ്പാദന ശേഷിയുടെ വിനിയോഗം കഴിഞ്ഞ ഒരു വർഷമായി 40 ശതമാനത്തോളം കുറവാണെന്നതും കണക്കിലെടുക്കുമ്പോൾ വിലക്കയറ്റം നിയന്ത്രിക്കാനും ഒപ്പം വാങ്ങൽശേഷി വർദ്ധിപ്പിക്കാനുമുള്ള നടപടികളാണ് ഉണ്ടാവേണ്ടിയിരുന്നത്.

എങ്ങനെയാണ് അത് സാധ്യമാവുക? അടിസ്ഥാന സൗകര്യ വികസനത്തിന് - ഭൗതികമായതും സാമൂഹിക (സ്‌കൂളുകൾ, ആശുപത്രികൾ എന്നിവ)മായതുമായ അടിസ്ഥാനസൗകര്യങ്ങൾ വിപുലീകരിക്കുന്നതിന് വൻതോതിൽ പൊതുനിക്ഷേപം നടത്തുകയും അതിലൂടെ തൊഴിലും വരുമാനവും സൃഷ്ടിക്കുകയും ചെയ്യുക ഒരു മാർഗം. സാമൂഹിക സുരക്ഷാ പദ്ധതികൾ വിപുലീകരിച്ചും ക്ഷേമച്ചെലവുകൾ കൂട്ടിയും മറ്റും ജനങ്ങളുടെ കയ്യിൽ ചെലവഴിക്കാവുന്ന വരുമാനം വർദ്ധിച്ചതോതിൽ ലഭ്യമാക്കുകയാണ് മറ്റൊന്ന്. പക്ഷേ സർക്കാർ ചെയ്തത് സാധാരണക്കാർക്ക് പ്രയോജനം ലഭിക്കുന്ന സബ്‌സിഡികളിൽ 39 ശതമാനത്തിന്റെ അതിഭീമമായ കുറവ് വരുത്തുകയാണ്. സാമൂഹിക സുരക്ഷാ പദ്ധതികളൊക്കെ തീർത്തും അവഗണിക്കപ്പെട്ടിരിക്കുന്നു. അംഗപരിമിതർക്കും വിധവകൾക്കുമുള്ള പെൻഷൻ യഥാക്രമം 200, 300 രൂപാവീതം എന്നത് കഴിഞ്ഞ 15 വർഷമായി മാറ്റമില്ലാതെ തുടരുന്നു.

ഒരുശതമാനം അതിസമ്പന്നരുടെ കൈവശം ദേശീയ സ്വത്തിന്റെ നാലിലൊന്നോളം കുമിഞ്ഞു കൂടിയിരിക്കുന്നു. ഈ ഒരു ശതമാനത്തിന്റെ മേൽ വെറും രണ്ടു ശതമാനം സ്വത്ത് നികുതിയും 33 ശതമാനം പിന്തുടർച്ചാ നികുതിയും ചുമത്തിയാൽ പ്രതിവർഷം 11 ലക്ഷം കോടി രൂപ അധികമായി സമാഹരിക്കാമെന്നാണ് ഒരു കണക്ക്. ലോകത്ത് നിരവധി രാജ്യങ്ങളിൽ സമ്പന്നർക്കു മേൽ സമാന നികുതികളുണ്ടായിട്ടും ഇവിടെ എന്തുകൊണ്ടില്ല? എന്തുകൊണ്ട് ഇന്ത്യയിൽ മാത്രം കഴിഞ്ഞ ഒരു ദശകമായി നികതിയും ജി.ഡി.പി.യും തമ്മിലുള്ള അനുപാതം 10 ശതമാനത്തിനു ചുറ്റും മുരടിച്ചു നിൽക്കുന്നു? എന്തുകൊണ്ടാണ് സമ്പന്നരിൽനിന്ന് ന്യായമായും കൂടുതൽ നികുതി പിരിക്കാവുന്ന എല്ലാ സാഹചര്യവുമുണ്ടായിട്ടും ബജറ്റിൽ വീണ്ടും കോർപ്പറേറ്റ് സർച്ചാർജ്ജ് കുറച്ചത്? എന്തുകൊണ്ടാണ് സർക്കാർ ഇടപെടലും ചെലവുകളും വർദ്ധിപ്പിക്കേണ്ട ദുരിതകാലത്തും എൽ.ഐ.സി. പോലുള്ള അമൂല്യമായ ദേശീയ ആസ്തികളുടെ സ്വകാര്യവൽക്കരണത്തിന് മുൻഗണന കിട്ടുന്നത്? നവലിബറൽ നയം, സർക്കാർ ഇടപെടലുകൾ വെട്ടിക്കുറയ്ക്കാനും ചെലവു ചുരുക്കാനും ധനമൂലധനത്തിന് സമ്പദ്ഘടനയെ തുറന്നിടാനും അനുശാസിക്കുന്നതുകൊണ്ട് എന്നാണ് ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം. ചില മുതലാളിത്ത രാജ്യങ്ങളിലെ സർക്കാരുകൾപോലും കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നവലിബറൽ നയത്തിന്റെ കാര്യത്തിൽ കടുംപിടുത്തത്തിൽ അയവുകൾ വരുത്താൻ തയ്യാറായി. പകർച്ച വ്യാധിയെ നേരിടാൻ ആശുപത്രികൾ ദേശസാൽക്കരിച്ചതും ആരോഗ്യമേഖലയിലെ പൊതുചെലവുകൾ കൂട്ടിയതുമെല്ലാം ഉദാഹരണങ്ങളാണ്. ഇന്ത്യ പക്ഷേ, വിട്ടുവീഴ്ചയില്ലാതെ നവലിബറൽ പാതയിൽ മുന്നോട്ടുപോവുകയാണ്. ലോകമാകട്ടെ, ഈ നവലിബറൽ നയങ്ങളുടെ പരാജയവും മനുഷ്യ വിരുദ്ധതയും മുൻപത്തെക്കാൾ കൂടുതൽ തിരിച്ചിറിയുമ്പോഴാണിത്. ചിലി മുതൽ ജർമനി വരെ ലാറ്റിനമേരിക്കയിലേയും യൂറോപ്പിലേയും സമീപകാല തെരഞ്ഞടുപ്പുകളിൽ പ്രതിഫലിച്ച പ്രധാന ഘടകം ഈ നവലിബറൽ നയങ്ങൾക്കും അത് പിന്തുടരുന്ന സർക്കാരുകൾ കോവിഡ് മഹാമാരിയെ കൈകാര്യം ചെയ്ത രീതിക്കുമെതിരായ ജനങ്ങളുടെ അസംതൃപ്തിയായിരുന്നു. ഇനി നടക്കാനിരിക്കുന്ന ബ്രസീൽ പോലുള്ള രാജ്യങ്ങളിൽനിന്നുള്ള സൂചനകളുമതാണ്.

പ്രതിബദ്ധത മൂലധന താൽപര്യങ്ങളോട്​

ബജറ്റ് സർക്കാരിന്റെ ഏറ്റവും ശക്തമായ നയപരമായ ഒരു ഉപകരണമാണ്. സർക്കാർ ഏത് താൽപര്യങ്ങളെ പ്രതിനിധീകരിക്കുന്നു എന്നതനുസരിച്ചാണ് ആ ഉപകരണത്തിന്റെ പ്രയോഗം. വൻകിട മൂലധന താൽപര്യങ്ങളോടുള്ള പ്രതിബദ്ധത ആവർത്തിച്ചു പ്രഖ്യാപിക്കുന്നതാണ് ഈ കേന്ദ്രബജറ്റും. എന്നാൽ ഭരണഘടന ഭരണകൂടത്തിന് നൽകുന്ന മാർഗ്ഗനിർദ്ദേശം മറിച്ചാണ്. ഭരണഘടനയുടെ അനുച്ഛേദം 39 (C) പറയുന്നത്, ‘പൊതുതാൽപര്യത്തിന് ഹാനികരമാകുംവിധം സമ്പത്തിന്റെ കേന്ദ്രീകരണം സമ്പദ്ഘടനയിൽ ഉണ്ടാകാൻ ഇടയാക്കാത്തവിധം ഭരണകൂടം നയം നടപ്പിലാക്കേണ്ടതാണ്' എന്നാണ്.

ക്ഷാമകാലത്തെന്നതു പോലെ മനുഷ്യജീവനും മനുഷ്യാന്തസ്സിനും ക്രൂരമാം വിധം വിലയില്ലാതാകുന്ന കാഴ്ചകൾക്ക് സാക്ഷ്യം വഹിച്ചതാണ് കോവിഡ് മഹാമാരിയുടെ കാലം. സ്ത്രീകളും കുഞ്ഞുങ്ങളുമടക്കമുള്ള ജനത രാജ്യമെമ്പാടും പലായനം ചെയ്തതും അതിനിടയിൽ മനുഷ്യർ തെരുവിൽ വീണും തീവണ്ടിക്കടിയിൽ പെട്ടും പ്രാണവായു കിട്ടാതെ പിടഞ്ഞും നരകിച്ച് മരിക്കുകയും കൂട്ടച്ചിതകളിൽ എരിഞ്ഞടങ്ങുകയും പുണ്യനദികളിൽ അഴുകിയ ജഡങ്ങളായി ഒഴുകി നടക്കുകയും ചെയ്യുന്നത് കാണേണ്ടിവന്ന കാലം. സ്വാതന്ത്ര്യാനന്തര കാലത്തെ ഏറ്റവും വലിയ മനുഷ്യ ദുരന്തം. അതിന്റെ പ്രത്യാഘാതമായ അതിദാരിദ്ര്യവും അസമത്വവും അസഹനീയമായ കാലം. ഈ കാലം തിരിച്ചറിവുകളും തിരുത്തലുകളും ആവശ്യപ്പെടുന്നുണ്ട്.

Comments