ഹിതകരമല്ലാത്ത ചോദ്യം വരുമ്പോൾ എതിരാളിയാകുന്നു മാധ്യമങ്ങൾ

ജനാധിപത്യത്തിൽ ബഹുകക്ഷി രാഷ്ട്രീയത്തിനൊപ്പം അനിവാര്യമാണ് മാധ്യമ സ്വാതന്ത്ര്യവും എന്ന് അടിവരയിടുന്നവരാണ് നമ്മുടെ ഏതാണ്ട് എല്ലാ രാഷ്ട്രീയനേതാക്കളും. പക്ഷേ, മാധ്യമങ്ങളുടെ നാവ് എതിരാളിക്കെതിരെ ആയിരിക്കുന്നിടത്തോളം മാത്രമാണ് ഈ ഇഷ്ടവും സ്‌നേഹവുമൊക്കെ- കേരള പത്രപ്രവർത്തക യൂണിയൻ സംസ്​ഥാന പ്രസിഡൻറ്​ കെ.പി. റജി എഴുതുന്നു. തിങ്ക്​ നൽകിയ പത്തുചോദ്യങ്ങൾക്ക്​ 22 മാധ്യമപ്രവർത്തകരാണ്​ നിലപാട്​ വ്യക്തമാക്കിയത്​. ഇതോ​​ടൊപ്പം, മാധ്യമപ്രവർത്തകരുടെ പേരിൽ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ കൂടുതൽ പ്രതികരണങ്ങൾ വായിക്കാം.

മനില സി. മോഹൻ: മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും ക്രൂരമായി വിമർശിക്കപ്പെടുകയാണ്. ആത്മവിമർശനപരമായിത്തന്നെ ഇതിനെ സമീപിക്കണം. എന്തുകൊണ്ട് മാധ്യമങ്ങൾ വിമർശിക്കപ്പെടുന്നു എന്നാണ് തോന്നിയിട്ടുള്ളത്?

കെ.പി. റജി: അങ്ങേയറ്റം രാഷ്ട്രീയവൽക്കരിക്കപ്പെട്ട ഒരു സമൂഹമാണ് നമ്മുടേത്. കേരളത്തിന്റേതായി പ്രകീർത്തിക്കപ്പെടുന്ന പല നേട്ടങ്ങൾക്കും ഈ രാഷ്ട്രീയവൽക്കരണം ഒരു പരിധിവരെ സഹായകമായിട്ടുണ്ട് താനും. വിവിധ രാഷ്ട്രീയചേരികളുടെ കള്ളികളിലേക്ക് സ്വയം മാറ്റിനിർത്തിയിരിക്കുകയാണ് ഏതാണ്ട് ഒട്ടുമിക്ക മലയാളികളും. സ്വന്തം രാഷ്ട്രീയ ഇച്ഛകൾക്കും അഭിരുചികൾക്കും ഹിതകരമല്ലാത്ത ഏതിനെയും നിശിതമായിത്തന്നെ എതിർക്കുന്നതാണ് ഇങ്ങനെ വിവിധ കളങ്ങളിൽ നിലയുറപ്പിച്ചുനിൽക്കുന്നവരുടെ ഇതഃപര്യന്തമുള്ള ശീലം. അതുകൊണ്ടുതന്നെ, അപ്രിയകരമായ കാര്യങ്ങൾ വിളിച്ചുപറയുന്ന അല്ലെങ്കിൽ ഹിതകരമല്ലാത്ത ചോദ്യങ്ങൾ ഉന്നയിക്കുന്ന മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും അവർ എതിരാളിയുടെ കളത്തിൽ പ്രതിഷ്ഠിക്കും.
സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമങ്ങൾ ഒരു ജനാധിപത്യസമൂഹത്തിൽ എത്രത്തോളം പ്രധാനമാണ് എന്ന് തിരിച്ചറിയാത്തവരല്ല സാക്ഷരകേരളത്തിലെ ബഹുഭൂരിപക്ഷവും. ജനാധിപത്യത്തിൽ ബഹുകക്ഷി രാഷ്ട്രീയത്തിനൊപ്പം അനിവാര്യമാണ് മാധ്യമ സ്വാതന്ത്ര്യവും എന്ന് അടിവരയിടുന്നവരാണ് നമ്മുടെ ഏതാണ്ട് എല്ലാ രാഷ്ട്രീയനേതാക്കളും. പക്ഷേ, മാധ്യമങ്ങളുടെ നാവ് എതിരാളിക്കെതിരെ ആയിരിക്കുന്നിടത്തോളം മാത്രമാണ് ഈ ഇഷ്ടവും സ്‌നേഹവുമൊക്കെ. സ്വന്തം താൽപര്യങ്ങൾക്കു വിരുദ്ധമായ വാർത്ത വരുമ്പോൾ എല്ലാവരും തനിനിറം കാട്ടുന്നു. അപ്പോൾ ജനാധിപത്യമോ നവോത്ഥാനമോ ലിംഗനീതിയോ ഒന്നും ബാധകമല്ലാതാകുന്നു.
ഏതു വാർത്ത വന്നാലും, അതിനു വിരുദ്ധമായ കാഴ്ചപ്പാട് പുലർത്തുന്ന വിഭാഗം അതിന്റെ പേരിൽ ആ വാർത്ത റിപ്പോർട്ട് ചെയ്യുകയോ അവതരിപ്പിക്കുകയോ ചെയ്യുന്ന മാധ്യമപ്രവർത്തകർക്കെതിരെ വിവിധ തരത്തിലുള്ള പ്രചാരണങ്ങളും ആക്രമണങ്ങളും അഴിച്ചുവിടുന്നത് കേരളത്തിൽ മാത്രമല്ല, രാജ്യമെമ്പാടും

വ്യാപകമായി വളർന്നുവരികയാണ്. ഇന്ന് ഒരു രാഷ്ട്രീയചേരിയുടെ ആളുകളെന്ന് എതിർവിഭാഗം മുദ്രകുത്തുന്നവരെ നാളെ മറുഭാഗം ശത്രുക്കളായി ചാപ്പ കുത്തുകയും ഹീനമായ പ്രചാരവേല അഴിച്ചുവിടുകയും ചെയ്യും. ഒരു മാധ്യമവും ഇതിൽനിന്നു മുക്തല്ലെന്നത് ഈ വിമർശനങ്ങളുടെ പൊള്ളത്തരമാണ് യഥാർഥത്തിൽ തുറന്നുകാട്ടുന്നത്.
ദൽഹി കലാപവാർത്തകളുടെ പേരിൽ സംപ്രേഷണ വിലക്ക് നേരിട്ട ഏഷ്യാനെറ്റിനെ അന്ന് ഇടതുപക്ഷത്തിന്റെയും ന്യൂനപക്ഷ തീവ്രവാദികളുടെയും ശബ്ദമെന്നാക്ഷേപിച്ചാണ് സംഘ്പരിവാർ അനുകൂലികൾ അവർക്കെതിരെ ആക്രമണം അഴിച്ചുവിട്ടത്. എന്നാൽ, തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്ത് അനുബന്ധ വാർത്തകളുടെ പേരിൽ അതേ ഏഷ്യാനെറ്റ് ഇപ്പോൾ ഇടതുപക്ഷത്തിന്റെ നിശിതമായ ആക്രമണങ്ങൾക്കു ശരവ്യമായിക്കൊണ്ടിരിക്കുകയാണ്. ഇടതുപക്ഷത്തിന് ഏഷ്യാനെറ്റിൽ ഇപ്പോൾ കാവി വർണമേ കാണാൻ കഴിയുന്നുള്ളൂ. ഏഷ്യാനെറ്റ് ഇടതുപക്ഷത്തിന്റെ പിണിയാളുകളായി തങ്ങൾക്കെതിരെ നുണവാർത്തകൾ പ്രചരിപ്പിക്കുന്നു എന്നാക്ഷേപിച്ച സംഘ്പരിവാർ ചേരി ഇപ്പോൾ ഇടതുപക്ഷത്തിന്റെ ഏഷ്യാനെറ്റ് ബഹിഷ്‌കരണത്തിനെതിരെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലൻമാരായി സജീവമായി രംഗത്തുണ്ട്.
ലോകത്തിന്റെ ഇതരഭാഗങ്ങളിൽനിന്ന് വ്യത്യസ്തമായി താരതമ്യേന പരിമിതമായ ഒരു പ്രേക്ഷക സമൂഹത്തിൽ ആധിപത്യം നേടിയെടുക്കാനുള്ള മാധ്യമങ്ങളുടെ തത്രപ്പാട് ചിലപ്പോഴെങ്കിലും അറിയാതെയാണെങ്കിലും വിമർശകർക്ക് മരുന്നിട്ടുകൊടുക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. അതിവേഗം മുന്നിലെത്താനുള്ള മത്സരത്തിൽ നൂറു ശതമാനം കൃത്യമായ പുനപരിശോധനയ്ക്ക് സ്വാഭാവികമായും നേരിടുന്ന വെല്ലുവിളികളാണ് ഇവിടെ മാധ്യമപ്രവർത്തകർക്കു മുന്നിലെ വെല്ലുവിളി.

ചോദ്യം: ജേണലിസ്റ്റുകൾക്ക് മറ്റ് തൊഴിൽ മേഖലകളിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും പ്രിവിലേജുകൾ - സവിശേഷ അധികാരം ഉണ്ട് എന്ന് കരുതുന്നുണ്ടോ? മറിച്ച് സാമൂഹികവും രാഷ്ട്രീയവുമായ എന്തെങ്കിലും പ്രതിബദ്ധത ഉണ്ടെന്ന്?

അറിയാനും അറിയിക്കാനുമുള്ള അവകാശവും അഭിവാഞ്ജയും മാനുഷികമായ വികാരവും ആവശ്യവുമാണ്. അതിന്റെ പൂർത്തീകരണത്തിന് അവശ്യം വേണ്ട ചില സൗകര്യങ്ങളും ക്രമീകരണങ്ങളുമാണ് സവിശേഷ അധികാരം എന്നു വിമർശിക്കപ്പെടുന്ന വ്യാഖ്യാനപരമായ സംഗതി. വാർത്തകൾ അല്ലെങ്കിൽ വിവരങ്ങൾ ജനങ്ങളിലേക്കെത്തുന്നത് ഭരണകൂടങ്ങളുടെയും ബന്ധപ്പെട്ട അധികാരികളുടെയും കൂടി ആവശ്യമായതുകൊണ്ട് അവർ അതിനായി ഏർപ്പെടുത്തുന്ന സജ്ജീകരണങ്ങളും സാഹചര്യങ്ങളുമാണ് വിമർശകർ മറ്റു തരത്തിൽ ആക്ഷേപിക്കുന്നത്. ഇത്രയൊന്നും പരിഷ്‌കൃതമല്ലാതിരുന്ന കാലത്തുപോലും വാർത്തകളറിയിക്കുന്നവർക്ക് ചില സവിശേഷ സാഹചര്യങ്ങൾ സമൂഹം ബോധപൂർവമോ അല്ലാതെയോ അനുവദിച്ചുകൊടുക്കുന്നുണ്ടായിരുന്നു. വടക്കൻപാട്ടുകൾ പാടി നടന്ന പാണൻമാർ പോലും ഒരർഥത്തിൽ ഇങ്ങനെ സവിശേഷ അവകാശങ്ങൾ അനുഭവിച്ചവരായിരുന്നു. ഇപ്പോഴും ലോകമെങ്ങും ഭരണകൂടങ്ങളും അധികാര സംവിധാനങ്ങളും വിവരങ്ങൾ ആളുകളെ അറിയിക്കുന്നതിന് മാധ്യമങ്ങൾക്ക് പലവിധ സൗകര്യങ്ങൾ ഏർപ്പെടുത്തികൊടുക്കുന്നുണ്ട്. അതിനിടെ, ജനങ്ങൾ അറിയേണ്ടതില്ല എന്ന് അധികാരികളും അറിയണമെന്നു മാധ്യമങ്ങളും കരുതുന്ന ചില കാര്യങ്ങളും പുറത്തുവരും. അത്തരം സന്ദർഭങ്ങളിൽ വിരുദ്ധ നിലപാടുള്ളവർ സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നതാണ് മാധ്യമങ്ങൾക്ക്

​സവിശേഷമായ ഒരു അധികാരവുമില്ല എന്ന വാദം. ഹൈക്കോടതിയിൽ മാധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിലും മറ്റുമുണ്ടായതുപോലുള്ള തർക്കങ്ങൾ അങ്ങനെ ഉടലെടുത്തതാണ്. ഈ ചർച്ചക്ക് അടിസ്ഥാനമായ സമീപകാല സംഭവവികാസങ്ങൾ പോലും ഇങ്ങനെ ആവിർഭവിക്കുന്നതാണ്.
തീർച്ചയായും സാമൂഹികവും രാഷ്ട്രീയവുമായ പ്രതിബദ്ധത മാധ്യമങ്ങൾ പുലർത്തുന്നതുകൊണ്ടാണല്ലോ എല്ലാവിധ വിമർശനങ്ങളെയും ആക്ഷേപങ്ങളെയും ആക്രമണങ്ങളെയും അതിജീവിച്ചു ജനമധ്യത്തിൽ ശക്തമായി നിലനിൽക്കാൻ കഴിയുന്നത്. ജീവൻ പോലും തൃണവൽഗണിച്ച് മാധ്യമപ്രവർത്തകർ വാർത്തകൾക്കായി ഏത് അപകടമുഖത്തും ഓടിയെത്തുന്നത് ഈ പ്രതിബദ്ധത ഒന്നുകൊണ്ടുമാത്രമാണ്. ഉറ്റവരുടെ വേർപാടിൽപോലും ജനങ്ങൾ അറിയേണ്ട വാർത്ത അവരിലേക്കെത്തിക്കാൻ അവർ പെടാപ്പാടു പെടുന്നതിന്റെ അടിസ്ഥാനവും വേറൊന്നല്ല. എത്രയെത്ര സാമൂഹിക തിൻമകളും അരുതായ്കകളുമാണ് മാധ്യമങ്ങളുടെ ഇടപെടലിന്റെ അടിസ്ഥാനത്തിൽ നമുക്ക് തുടച്ചെറിയാൻ കഴിഞ്ഞിട്ടുള്ളത്. മരണവും ദുരിതവും വിതയ്ക്കുന്ന കൊറോണക്കാലത്തുപോലും മാധ്യമപ്രവർത്തകർ വിശ്രമമില്ലാതെ പണിയെടുക്കുന്നതിന്റെ പ്രേരണയും മറ്റൊന്നല്ല. ദുരന്തമുഖത്ത് കൈക്കുഞ്ഞുമായി ഓടിയെത്തി വിവരങ്ങൾ ജനങ്ങളെ അറിയിക്കാൻ മുന്നിൽനിന്ന വനിതാമാധ്യമ പ്രവർത്തക സ്വജീവിതം കൊണ്ടു നൽകിയ സന്ദേശവും ഈ സാമൂഹിക പ്രതിബദ്ധത തന്നെ.

ചോദ്യം: നിഷ്പക്ഷ മാധ്യമ പ്രവർത്തനം എന്നൊന്നുണ്ടോ? ഉണ്ടെങ്കിൽ / ഇല്ലെങ്കിൽ അത് എങ്ങനെയാണ്?

ഏറ്റക്കുറച്ചിലുകളും അപവാദങ്ങളും കണ്ടേക്കാമെങ്കിലും നിഷ്​പക്ഷ മാധ്യമപ്രവർത്തനം വളരെ ശക്തമായി നിലനിൽക്കുന്ന രാജ്യമാണ് നമ്മുടേത്. ഇന്ത്യൻ ജനാധിപത്യം ലോകത്തെ തന്നെ ഏറ്റവും പ്രബലമായ ജനാധിപത്യ വ്യവസ്ഥയായി നിലനിൽക്കാൻ വലിയൊരളവോളം കാരണവും നമ്മുടെ മാധ്യമങ്ങളുടെ ശക്തിയാണ്. കുനിയാൻ പറഞ്ഞപ്പോൾ മുട്ടിലിഴഞ്ഞു എന്ന് അടിയന്തരാവസ്ഥക്കാലത്ത് ചില മാധ്യമങ്ങൾക്കെതിരെ ആക്ഷേപം ഉയർന്നതു ശരിയാണെങ്കിലും അടിയന്തരാവസ്ഥയുടെ വിപത്തിനെതിരെ ഏറ്റവും ശക്തമായി ശബ്ദിച്ചതും മാധ്യമങ്ങൾ തന്നെയായിരുന്നു. സ്വേച്ഛാധിപത്യത്തിലേക്കു വളരാൻ കൊതിക്കുന്ന ചില സമകാലിക ജനാധിപത്യ അധികാരികളുടെ മുന്നിലും നട്ടെല്ല് വളയ്ക്കാതെ തലയുയർത്തി നിൽക്കുന്നതാണ് നമ്മുടെ മാധ്യമങ്ങളുടെയും മാധ്യമപ്രവർത്തകരുടെയും ശക്തി. മറിച്ചുള്ളവരുടെ ജൽപനങ്ങൾക്ക് അൽപായുസ്സ് മാത്രമേ ഉണ്ടാവൂ എന്നാണ് ജനാധിപത്യത്തിന്റെ ശുഭകാംക്ഷികളിലൊരാളെന്ന നിലയിൽ എന്റെ അഭിപ്രായം.

ചോദ്യം: ടെലിവിഷൻ ജേണലിസം മാധ്യമ രംഗത്ത് കൊണ്ടുവന്ന മാറ്റങ്ങൾ ഗുണപരമായിരുന്നോ?

അതിവേഗത്തിന്റെ മത്സരം സൃഷ്ടിക്കുന്ന ചില്ലറ പ്രയാസങ്ങളും പോരായ്മകളും കണ്ടേക്കാമെങ്കിലും വിവരങ്ങൾ അപ്പപ്പോൾ കണ്ടും കേട്ടുമറിയാനും വിലയിരുത്താനും കഴിയുന്നു എന്നതു മാത്രം പോരേ ടെലിവിഷൻ ജേണലിസത്തിന്റെ മേന്മ. പരമ്പരാഗത അച്ചടി മാധ്യമങ്ങളിലും ശ്രവ്യ മാധ്യമങ്ങളിൽപോലും ഗുണപരമായ മാറ്റങ്ങൾക്കു പ്രചോദനമാവാനും ചാനലുകൾക്കു കഴിഞ്ഞിട്ടുണ്ട് എന്നതു ചെറിയ കാര്യമല്ല.

ചോദ്യം: മതം/ കോർപ്പറേറ്റുകൾ / രാഷ്ട്രീയപാർട്ടികൾ എന്നിവയുടെ നിയന്ത്രണത്തിലാണ് കേരളത്തിലെ ഭൂരിപക്ഷ മാധ്യമ പ്രവർത്തനം എന്ന് വിമർശിച്ചാൽ? എന്താണ് അനുഭവം?

അങ്ങനെ പറയുന്നത് ശരിയാണെന്നു തോന്നുന്നില്ല. മതം, കോർപറേറ്റുകൾ, രാഷ്ട്രീയപാർട്ടികൾ എന്നീ മൂന്നു പ്രബല ശക്തികളിൽ മതത്തിനോടു മാത്രമാണ് നേരിട്ട് ഏറ്റുമുട്ടാൻ മാധ്യമങ്ങൾ കുറച്ചു മടി കാണിക്കുന്നത് എന്നു തോന്നുന്നു. അതു മാധ്യമങ്ങളുടെ മാത്രം കുഴപ്പമല്ല. രാഷ്ട്രീയ, ഭരണ നേതൃത്വങ്ങൾ പോലും മതവുമായി നേർക്കുനേർ കലഹത്തിന് ധൈര്യപ്പെടുന്നില്ല എന്ന സാഹചര്യത്തിൽവേണം മാധ്യമങ്ങളുടെ ദൗർബല്യവും ചർച്ച ചെയ്യേണ്ടത്. അസാധാരണമാംവിധം മതവൽക്കരിക്കപ്പെട്ട സമൂഹമാണ് ഇവിടെ മാധ്യമങ്ങളേക്കാൾ പ്രതിസ്ഥാനത്തു നിൽക്കേണ്ടത്. പലപ്പോഴും ഒറ്റപ്പെട്ട ശബ്ദങ്ങൾ മാത്രമാണ് മതങ്ങൾക്കുനേരെ ഉയരാറുള്ളത് എന്നും ഓർക്കേണ്ടതുണ്ട്. കോർപറേറ്റുകൾക്ക് മാധ്യമങ്ങളെ പൂർണമായും വരുതിയിലാക്കാൻ കഴിയുന്നു എന്നു പറയാറായിട്ടില്ല. കോർപറേറ്റ് പിടിയിൽനിന്ന് കുതറിമാറാനും അവർക്കെതിരെ ശബ്ദമുയർത്താനും ഒന്നല്ലെങ്കിൽ മറ്റൊരു മാധ്യമം ഇക്കാലമത്രയും ഉണ്ടായിട്ടുണ്ട്. ഏറ്റക്കുറച്ചിലുകൾ വന്നേക്കാമെങ്കിലും നാളെയും അങ്ങനെതന്നെ തുടരാനാണിട. രാഷ്ട്രീയപാർട്ടികളുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നവ ഒഴികെയുള്ള മാധ്യമങ്ങൾ അങ്ങനെയൊരു കെട്ടുപാട് കാണിക്കുന്നതായി തോന്നുന്നില്ല.

ചോദ്യം: തൊഴിലിടത്തിലെ ലിംഗനീതിയെപ്പറ്റി സ്റ്റോറികൾ ചെയ്യുന്നവരാണ് നമ്മൾ. ജേണലിസം മേഖലയിൽ ലിംഗ നീതി നിലനിൽക്കുന്നുണ്ടോ?

ഇതര തൊഴിൽ മേഖലകളിൽ സ്ത്രീകൾ പൊതുവെ നേരിടുന്ന പ്രയാസങ്ങളിൽനിന്ന് വ്യത്യസ്തമായി മാധ്യമ മേഖലയിൽ മാത്രമായി ലിംഗപരമായ വിവേചനം നിലനിൽക്കുന്നതായി കരുതുന്നില്ല. സ്ത്രീകൾ പൊതുവെ തൊഴിലിടങ്ങളിൽ അനുഭവിക്കുന്ന പ്രയാസങ്ങൾ സ്വാഭാവികമായും മാധ്യമമേഖലയിലും അവർക്ക് നേരിടേണ്ടിവരുന്നു എന്നാണു തോന്നുന്നത്.

ചോദ്യം: ഈ മേഖലയിൽ ഉയർന്ന തസ്തികകളിൽ ഇരിക്കുന്നവർക്കൊഴികെ വേതന നിരക്കും പരിതാപകരമാണ്. എന്താണ് തോന്നിയിട്ടുള്ളത്?
വേതന നിരക്ക് പരിതാപകരമാണ് എന്നതിനേക്കാൾ, നിശ്ചയിച്ച വേതനനിരക്കിൽ പോലും ആനുകൂല്യങ്ങൾ ലഭ്യമാവുന്നില്ല എന്നതാണ് യഥാർഥത്തിൽ മാധ്യമപ്രവർത്തകർ അനുഭവിക്കുന്ന പ്രധാന പ്രതിസന്ധി. കോവിഡ് പ്രതിസന്ധിയുടെ പേരിൽ രാജ്യമെമ്പാടുമായി ആയിരക്കണക്കിനു മാധ്യമപ്രവർത്തകരെയാണ്​ തൊഴിലിൽനിന്ന് പിരിച്ചുവിട്ടത്. മുൻകാലങ്ങളിലെല്ലാം തൊഴിലാളികളോടുള്ള മെച്ചപ്പെട്ട പരിഗണനയുടെ പേരിൽ പ്രകീർത്തിക്കപ്പെട്ടിരുന്ന സ്ഥാപനങ്ങൾ പോലും കൂട്ടപിരിച്ചുവിടലിന്​മുന്നിൽ നിൽക്കുന്നതായിരുന്നു സങ്കടകരമായ അനുഭവം. ഒട്ടുമിക്ക സ്ഥാപനങ്ങളിലും ശമ്പളം വെട്ടിക്കുറച്ചു. വെട്ടിക്കുറച്ച ശമ്പളം പോലും പല സ്ഥാപനങ്ങളിലും നൽകുന്നില്ല. ഒരു വർഷത്തിലേറെയായി ശമ്പളം നൽകാത്ത മാധ്യമ സ്ഥാപനങ്ങൾ പോലും കേരളത്തിലുണ്ട് എന്നു വരുമ്പോഴാണ് മാധ്യമപ്രവർത്തർ അനുഭവിക്കുന്ന ദുരിത ജീവിതത്തിന്റെ ആഴം വ്യക്തമാവുക. തൊഴിലാളികളിൽനിന്ന് പിടിച്ചുവെച്ച ഇ.പി.എഫ്, ഇ.എസ്​.‌ഐ വിഹിതം മാനേജ്‌മെന്റ് കൃത്യമായി സർക്കാറിലേക്ക് അടയ്ക്കാത്തതിനാൽ അവർ അനുഭവിക്കുന്ന പ്രയാസങ്ങൾ പറഞ്ഞറിയിക്കാവുന്നതല്ല. മാസങ്ങളായി ശമ്പളം കിട്ടാത്ത മാധ്യമപ്രവർത്തകൻ അടിയന്തര ചികിത്സക്ക് ഇ.എസ്.ഐ ആനുകൂല്യം നേടാൻ ശ്രമിച്ചപ്പോൾ കാലങ്ങളായി മാനേജ്‌മെന്റ് വിഹിതം അടയ്ക്കാതിരുന്നതിനാൽ നിസഹായനായിപ്പോയതും നമ്മുടെ കേരളത്തിൽ തന്നെയാണ്. ഒരു വർഷത്തിലേറെയായി പി.എഫ് വിഹിതം അടയ്ക്കാത്ത സ്ഥാപനങ്ങളുടെ നേർക്കുപോലും സർക്കാർ തലത്തിൽ ഒരു നടപടിയുമുണ്ടായിട്ടില്ല. തൊഴിലുറപ്പ് തൊഴിലാളിയുടെ കൂലി പോലും കിട്ടാത്ത ബിരുദാനന്തര ബിരുദധാരികളായ മാധ്യമപ്രവർത്തകർ ഒേട്ടറെയുണ്ട് നമ്മുടെ

നാട്ടിൽ.

ചോദ്യം: വ്യവസ്ഥാപിത മാധ്യമങ്ങളിൽ സോഷ്യൽ മീഡിയയുടെ സ്വാധീനം എത്രത്തോളമുണ്ട്?

സമൂഹ മാധ്യമങ്ങൾ വ്യവസ്ഥാപിത മാധ്യമങ്ങളിൽ രണ്ടു തരം സ്വാധീനങ്ങളും സൃഷ്ടിക്കുന്നുണ്ട്. നേരത്തേ പറയാൻ മടിച്ചുനിന്ന കാര്യങ്ങൾ പോലും തുറന്നുപറയാൻ നിർബന്ധിതരാക്കുന്നു എന്നതുതന്നെ ഇതിൽ പ്രധാനം. അപകീർത്തി കേസ് ഭയന്നു പറയാൻ മടിച്ചിരുന്ന പേരുകൾ മുഖ്യധാരാ മാധ്യമങ്ങൾ പറഞ്ഞുതുടങ്ങിയത് സമൂഹ മാധ്യമങ്ങളുടെ സ്വാധീനത്താലാണെന്നു തോന്നുന്നു. പ്രത്യേക മാധ്യമത്തിന്റെ വായനക്കാരോ കാഴ്ചക്കാരോ അല്ലാത്ത ആളുകളിലേക്കും ചില വാർത്തകൾ എത്തിക്കാൻ കഴിയുന്നു എന്നതും സമൂഹമാധ്യമങ്ങളുടെ നേട്ടമായി കാണാൻ കഴിയും. അതേസമയം, സമൂഹമാധ്യമങ്ങൾ ആധികാരികത ഉറപ്പില്ലാതെ ഏറ്റെടുത്ത ചില വിഷയങ്ങൾെക്കങ്കിലും പിന്നാലെ പോയി വ്യവസ്ഥാപിത മാധ്യമങ്ങൾ ആപ്പിലായ ഉദാഹരണങ്ങളും ഒന്നിലേറെ ചൂണ്ടിക്കാണിക്കാൻ കഴിയും.

ചോദ്യം: കോവിഡ് കാലം പല തരം തിരിച്ചറിവുകൾ നൽകുന്നുണ്ട്. പത്രത്തിന്റെ ടെലിവിഷൻ ന്യൂസ് ചാനലുകളുടെ അതിജീവന സാധ്യത എത്രയാണ്?

വാർത്തകൾ അറിയാനുള്ള മനുഷ്യന്റെ ആഗ്രഹം ചരിത്രാതീത കാലം മുതലേ നിലനിൽക്കുന്ന സംഗതിയാണ്. അന്ധനായ ധൃതരാഷ്ട്രർക്ക് കുരുക്ഷേത്ര യുദ്ധവിശേഷങ്ങൾ വിവരിച്ച സഞ്ജയനിൽ തുടങ്ങുന്നു ആ കഥ. കാലം മാറി വരുേമ്പാൾ വാർത്താവിവരണത്തിന്റെ സ്വഭാവം മാറിവന്നേക്കാമെന്നല്ലാതെ പൂർണമായി അത് ഇല്ലാതാവില്ല. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി എല്ലാത്തരം മാധ്യമങ്ങൾക്കും കടുത്ത വെല്ലുവിളിയാണുയർത്തുന്നതെങ്കിലും മാധ്യമങ്ങൾ അതിൽ കെട്ടുപോകും എന്നു കരുതുക വയ്യ. survival of the fittest എന്ന ഡാർവിന്റെ പരിണാമ സിദ്ധാന്ത വാദം തന്നെയാവും കോവിഡാനന്തര കാലത്ത് മാധ്യമങ്ങളുടെ കാര്യത്തിൽ ശരിയാവുക എന്നു തോന്നുന്നു. തിരിച്ചടികൾ കരുത്താക്കി മാധ്യമങ്ങൾ നിലനിൽപ്പിനും അതിജീവനത്തിനുമുള്ള ശേഷികൾ ആർജിക്കുകതന്നെ ചെയ്യും. ചിലപ്പോൾ അതിനായി പരമ്പരാഗത സമീപനരീതികളിൽ അവർ കാലാനുസൃതമായ പരിവർത്തനങ്ങൾ കൊണ്ടുവന്നേക്കാമെന്നു മാത്രം.

Comments