വിജയകുമാർ മേനോൻ:
കലാചരിത്രമെഴുത്തിലെ
ഒരു ക്ലാസ്റൂം
വിജയകുമാർ മേനോൻ: കലാചരിത്രമെഴുത്തിലെ ഒരു ക്ലാസ്റൂം
പാരമ്പര്യവാദമെന്ന നിരുത്തരവാദപരമായ വിമര്‍ശനം വിജയകുമാര്‍ മേനോനെതിരെ പ്രയോഗിക്കപ്പെടുമ്പോള്‍ തന്നെ, അദ്ദേഹത്തിന്റെ ഭൗതികശരീരം പഠനവസ്തുവായി മാറിക്കഴിഞ്ഞുവെന്നത് അത്തരം വിമര്‍ശനങ്ങള്‍ക്കുനേരെയുള്ള കാവ്യനീതിയായി തീരുന്നു. ഒരു കലാചരിത്രകാരന്റെ ശരീരശാസ്ത്രം ഇനി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കണ്ടെടുക്കട്ടെ. അതില്‍ ഉറഞ്ഞുകൂടിയ കലാചരിത്രവിശകലനയുക്തിയുടെ പൊരുള്‍ നമ്മുടെ കലാവിദ്യാര്‍ഥികള്‍ പഠിക്കട്ടെ.
2 Nov 2022, 10:12 AM
കലാചരിത്രം എന്ന ജ്ഞാനശാഖയുമായി ഗാഢബന്ധം പുലര്‍ത്തുകയും മലയാള വായനാസംസ്‌കാരത്തില്‍ കലാചരിത്രരചനയുടെ സംവാദമണ്ഡലം വികസിപ്പിക്കുകയും ചെയ്ത പ്രധാനികളിലൊരാളാണ് കേരളപ്പിറവിദിനത്തില്‍ അന്തരിച്ച വിജയകുമാര്‍ മേനോന്‍. വിവിധ തലമുറകളില്‍പ്പെട്ട കലാവിദ്യാര്‍ഥികള്‍ക്ക് മാര്‍ഗദര്‍ശിയായിരുന്ന അധ്യാപകനായും ആജീവനാന്തം കലാചരിത്രമെഴുത്തില്‍ വ്യാപരിക്കുകയും ചെയ്ത മേനോന്‍ തനിക്ക് മുന്‍പേ എഴുതപ്പെട്ട കലാചരിത്രമാതൃകകളില്‍നിന്ന് വേറിട്ട് നടന്നു.
എന്തായിരുന്നു കലാചരിത്രരചനയില്‍ വിയജയകുമാര്‍ മേനോന്‍ പുലര്‍ത്തിയ ദര്‍ശനം? എന്തുകൊണ്ട് അദ്ദേഹം കലാസമൂഹത്തിനാകെ പ്രിയപ്പെട്ടവനായി? സൗമ്യദീപ്തമായ വ്യക്തിവിശേഷത്തിനപ്പുറത്ത് അതിന് അനേകം ഉത്തരങ്ങളുണ്ട്. ഒരുപക്ഷേ ആ സൗമ്യത ഒരു നവവ്യാവഹാരികതയുടെ കടിഞ്ഞാണ്‍ പിടിക്കാന്‍ നിയോഗിക്കപ്പെട്ട ജ്ഞാനിയുടേതായിരുന്നു. ആപാദചൂഢം സാഹിതീയമായ നമ്മുടെ സാംസ്‌കാരിക മണ്ഢലത്തില്‍ കലയുടെയും സൗന്ദര്യശാസ്ത്രത്തിന്റെയും ഭാഷയെ കരുപ്പിടിപ്പിക്കാനുള്ള സാര്‍ത്ഥകമായ ശ്രമങ്ങളായിരുന്നു അവ. ഖണ്ഡനവിമര്‍ശനമായിരുന്നില്ല വിജയകുമാര്‍ മേനോന്റെ വിമര്‍ശനം. അത് കലയുടെ സാകല്യത്തില്‍ കാലൂന്നിനിന്നു. കലയുടെ പാരസ്പര്യത്തെ ഇണക്കിച്ചേര്‍ക്കാന്‍ നിരന്തരം പരിശ്രമിച്ചു. സാഹിത്യത്തിന്റെയും നാടോടിവിജ്ഞാനത്തിന്റെയും സൗന്ദര്യശാസ്ത്രത്തിന്റെയും ത്രികോണബന്ധത്തെയാണ് മേനോന്‍ തന്റെ എഴുത്തിലുടനീളം പ്രതിഫലിപ്പിച്ചത് എന്നും പറയാം. ചിത്ര- ശില്പകലയുടെ ഒട്ടൊക്കെ ഗോപ്യമായിരുന്ന ഇടങ്ങളെ മലയാളത്തില്‍ അവതരിപ്പിക്കുകയും അതിലൂടെ സാഹിതീയവായനയില്‍ ചിത്രവായനയുടെ സമാന്തരധാര സജീവമാക്കിനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു.
പാര്‍ത്ഥാ മിത്തര്‍ സൂചിപ്പിക്കുന്നതുപോലെ, ‘സാര്‍വത്രികമായ കലാചരിത്രം' പശ്ചാത്യ ആധുനികതയുടെ സൃഷ്ടിയാണ് എന്ന് കാണാം. സാര്‍വ്വദേശീയമായ ഒരു സങ്കല്പം എന്ന മട്ടിലാണ് പലപ്പോഴും ചിത്ര- ശില്പകല എഴുതപ്പെട്ടിട്ടുള്ളതും. പാശ്ചാത്യ കലാചരിത്രരചനയുടെ ചുവടുപിടിച്ച് ഇ.എം.ജെ. വെണ്ണിയൂര്‍, സി.ജെ. മണ്ണുമൂട്, കേസരി ബാലകൃഷ്ണപ്പിള്ള, ഡോ. കെ.ടി. രാമവര്‍മ തുടങ്ങിയ നിരൂപകര്‍ തുടങ്ങിവെച്ച മലയാളത്തിലെ കലാചരിത്രമെഴുത്തിനെ കുറെക്കൂടി തദ്ദേശീയമായി പുനര്‍നിര്‍മ്മിക്കുകയായിരുന്നു വിജയകുമാര്‍ മേനോന്‍ അടക്കമുള്ള ആധുനിക കലാചരിത്രകാരന്മാര്‍. ‘ഈസ് ആര്‍ട്ട് ഹിസ്റ്ററി ഗ്ലോബല്‍?' (ജെയിംസ് എല്‍ക്കിന്‍സ്) എന്ന ചോദ്യം കലാചരിത്രത്തിന്റെ സമകാലിക സന്ദര്‍ഭത്തില്‍ പ്രസക്തമായി ഉന്നയിക്കപ്പെടുമ്പോള്‍ അരനൂറ്റാണ്ടിനപ്പുറം മലയാളത്തില്‍ കലയുടെ ആഗോള- പ്രാദേശികതകളെ അഭിസംബോധന ചെയ്തുതുടങ്ങിയതിന്റെ മുന്തിയ തെളിവുകളിലൊന്നാണ് വിജയകുമാര്‍ മേനോന്റെ ഇടപെടലുകള്‍.
കേസരി ബാലകൃഷ്ണപ്പിള്ളയുടെ ‘നവീനചിത്രകല' എന്ന പുസ്തകത്തിന്റെ പില്ക്കാലപതിപ്പിന്റെ അവതാരികയില്‍ എം.എന്‍. വിജയന്‍ എഴുതി: ‘‘സാഹിത്യത്തിന്റെ അയ്യായിരം വര്‍ഷങ്ങളെക്കുറിച്ച് അഭിമാനിക്കുമ്പോഴും അതിന്റെ നാലിരട്ടി പഴക്കമുള്ള ശിലായുഗചിത്രങ്ങളെ നമുക്ക് വിസ്മരിക്കാന്‍ കഴിയുന്നുണ്ട്. ധര്‍മ്മത്തിന്റെ തത്ത്വം നിഗൂഹനം ചെയ്തിട്ടുള്ള ഇതിഹാസഗുഹയാണ്, നെഞ്ചില്‍ ജീവിതബോധം വാര്‍ന്നുവെച്ചിട്ടുള്ള എടക്കല്‍ ഗുഹയല്ല ഇന്നും നമ്മുടെ അന്വേഷണരംഗം. എഴുത്തുകാര്‍ ഇപ്പോഴും യജമാനന്മാര്‍ തന്നെ- നാട്ടില്‍ പകുതിയും നാക്കുള്ളവര്‍ക്കാണ്''.
നാക്കില്ലാത്തത് കലയ്ക്കായിരുന്നു. പറച്ചിലിനെതിരായി കണ്ട ചിത്ര- ശില്പകല, കലയുടെ സദസ്സില്‍ ഏറ്റവും പിന്‍ബെഞ്ചില്‍ ഇരുന്നു. ചിത്രകാരരെ ആദരിക്കുകയും കലാനിരൂപകരെ അകറ്റുകയും ചെയ്യുന്ന ഒരു ഭാഷാസാമൂഹികതയിലാണ് വിജയകുമാര്‍ മേനോന്‍ അടക്കമുള്ള നിരൂപകര്‍ തങ്ങളുടെ ശബ്ദം കേള്‍പ്പിക്കാന്‍ തുനിഞ്ഞിറങ്ങിയത്. ഏതനിഷേധ്യരായ ചിത്രകാരര്‍ക്ക് കിട്ടിയ സാമൂഹികാംഗീകാരങ്ങള്‍ക്കുപുറകിലും കലാചരിത്രരചനയുടെ അടിപ്പടവുണ്ടെന്ന് നാം മറന്നുപോവുകയായിരുന്നു. അതുകൊണ്ടുതന്നെയാവണം, കലാചരിത്ര- വിമര്‍ശനമേഖലയെ അക്കാദമികള്‍ പോലും കൈയ്യൊഴിയുന്നത്, കലാകാരർക്കൊപ്പം നില്ക്കാന്‍ നിരൂപകർക്ക്സര്ഗാത്മകമായ യോഗ്യതയില്ലെന്ന് അധികാരസ്ഥാപനങ്ങള്‍ വിധിയെഴുതുന്നതും.
സാഹിത്യവായനക്കാരുടെ ഇടയിലേക്കാണ് കലാചരിത്രവായനയുടെ മറ്റൊരു രീതിശാസ്ത്രം വിജയകുമാര്‍ മേനോന്‍ അവതരിപ്പിക്കുന്നത്. കേസരിയുടേയും അതിനുശേഷം വന്ന കലാനിരൂപകരുടെയും എഴുത്ത് നേരിട്ട വിമര്‍ശനം അത് പലപ്പോഴും പാശ്ചാത്യനോട്ടക്കോണില്‍ എഴുതപ്പെട്ടു എന്നതാണ്. അതിനപവാദങ്ങളുമുണ്ട്. കേസരി തന്നെയും കേരളീയതയെക്കുറിച്ച് കലയുടെ സന്ദര്‍ഭത്തില്‍ പ്രതിപാദിക്കുന്നതും പൗരസ്ത്യഭാവനാമണ്ഡലത്തെ പഠിക്കുന്നുമുണ്ട്. എന്നാല്‍, ഏറിയകൂറും പാശ്ചാത്യാഭിമുഖ്യം നമ്മുടെ കലാചരിത്രരചനക്കുണ്ടായിരുന്നു എന്നത് തള്ളിക്കളയാവുന്ന ഒന്നല്ല. മറ്റൊരര്‍ത്ഥത്തില്‍ പാശ്ചാത്യാധുനികതയുടെ കൈവഴിയില്‍ രൂപപ്പെട്ട ഇന്ത്യന്‍ ആധുനികകല തന്നെ കലയെക്കുറിച്ചുള്ള നമ്മുടെ ആലോചനകളില്‍ പാശ്ചാത്യരീതിശാസ്ത്രത്തിന്റെ അസ്ഥിവാരമിട്ടു എന്നും കരുതാം. എന്നാല്‍ ഈ വ്യവഹാരബന്ധത്തെ ദേശസാത്കരിക്കാന്‍ വിജയകുമാര്‍ മേനോന്‍ തന്റെ കൃതികളിലുടനീളം പരിശ്രമിച്ചു.

‘കവിതയും ചിത്രകല'യും പോലുള്ള ഈടുറ്റ പ്രബന്ധങ്ങളിലൂടെ ഭാവനയുടെ സൗന്ദര്യമണ്ഡലത്തെ പൗരസ്ത്യമായി പുനര്‍നിര്‍വ്വചിക്കാനുള്ള ശ്രമം മേനോന്‍ നടത്തുന്നുണ്ട്. കേരള ചുവര്‍ചിത്രകലയിലെ ദൃശ്യാഖ്യാനത്തിനും കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍പ്പാട്ടിന്റെ ഘടനയ്ക്കുമുള്ള സാമ്യതയെ അദ്ദേഹം സൂക്ഷ്മമായി വിശദീകരിക്കുമ്പോള്‍ അതുവരെ മറഞ്ഞിരുന്ന ഒരു സൗന്ദര്യമാനം കലയ്ക്കും സാഹിത്യത്തിനും കൈവരികയായിരുന്നു. പാരമ്പര്യകലകളെയും ആധുനികകലയെയും ഒരേ ആവേശത്തോടെ സമീപിക്കുകയും അവയ്ക്കിടയിലൂടെ സഞ്ചരിക്കുകയും ചെയ്ത മേനോന്റെ വിമര്‍ശപദ്ധതി അദ്ദേഹത്തിനുശേഷം വന്ന കലാവിമര്‍ശകരുടെ അപ്രീതി പിടിച്ചുപറ്റാനും കാരണമായി. എന്നാല്‍, കേരളീയതയെക്കുറിച്ചുള്ള ആഴത്തിലുള്ള അന്വേഷണങ്ങള്‍ക്ക് പാരമ്പര്യവിശകലനം ഒഴിച്ചുകൂടാനാവാത്തതാണെന്ന് അദ്ദേഹം വാദിച്ചു. കെ.സി.എസ് പണിക്കരുടെ കലാസങ്കല്പത്തെക്കുറിച്ച് പഠിക്കുന്ന സന്ദര്‍ഭത്തില്‍ വിജയകുമാര്‍ മേനോന്‍ എഴുതി: ‘‘ഒരു വ്യക്തിയും പാരമ്പര്യമില്ലാത്തവനല്ല. നിഷേധിക്കാനെങ്കിലും ഒരു പാരമ്പര്യം ആവശ്യമായിരിക്കുന്നു. പാരമ്പര്യം ഒരു മൃതാവസ്ഥയുടെയും അവശിഷ്ടമല്ല. ബോധപൂര്‍വ്വമായി വര്‍ത്തമാനകാലത്തെ സമീപിക്കുമ്പോള്‍ ഭൂതകാലത്തെക്കുറിച്ചുള്ള ഒരവബോധം അതില്‍ നിര്‍ലീനമായിരിക്കും'' ഇങ്ങനെ തന്റെ പാരമ്പര്യസങ്കല്പത്തെ അദ്ദേഹം കാര്യകാരണസഹിതം വ്യക്തമാക്കുന്നു.
കേരളത്തിന്റെ ചിത്രപാരമ്പര്യത്തില്‍ ഭൂഭാഗദൃശ്യത്തിന് പ്രാധാന്യമുണ്ടായിരുന്നില്ല. മുഖത്തെഴുത്ത്, മെയ്യെഴുത്ത്, ചുമരെഴുത്ത്, നിലത്തെഴുത്ത്, പാളയെഴുത്ത് തുടങ്ങിയവയില്‍ നിലനിന്നിരുന്ന ചിത്രകലാപാരമ്പര്യം ഭൂഭാഗദൃശ്യത്തിന് പശ്ചാത്തലമെന്ന നിലയില്‍പ്പോലും പ്രാധാന്യം നല്കിയിരുന്നില്ല. രംഗകലകളുടെയും അനുഷ്ഠാനകലകളുടെ ‘സംഗ്രഹദൃശ്യപാഠം' എന്ന നിലയിലാണ് ചിത്രകലയെ കാണേണ്ടത് എന്ന് മേനോന്‍ നിരീക്ഷിച്ചു. വിഗ്രഹപരമായിരുന്ന ഒരു കലാഭാഷയില്‍നിന്ന് രവിവര്‍മ്മ അഭിസംബോധന ചെയ്ത നാടകീയരംഗസജ്ജീകരണ ഭാഷയിലേക്കും അതില്‍നിന്ന് തദ്ദേശീയാധുനികത എന്ന് വിളിക്കാവുന്ന മദ്രാസ് സ്‌കൂള്‍ കലാഭാവുകത്വത്തിലേക്കും വളര്‍ന്ന ചിത്രകലാചരിത്രത്തെ വിജയകുമാര്‍ മേനോന്‍ സാകൂതം പിന്തുടര്‍ന്നു. കെ. സി.എസ് പണിക്കരുടെ ‘വാക്കുകളും പ്രതീകങ്ങളും' എന്ന ചിത്രപരമ്പരയിലേക്കെത്തുമ്പോള്‍ കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ മറ്റൊരടര് ചിഹ്നവ്യവസ്ഥയിലൂടെ ആധുനീകരിക്കുകയാണെന്നും മേനോന്‍ നിരീക്ഷിച്ചു. പ്രകൃത്യോപസാകരായ ചിത്രകാരന്‍ / ചിത്രകാരി ആധുനികതയുടെ സൃഷ്ടിയാണ്. അഥവാ മതേതരമായ കലയുടെ പരിഗണനകളിലാണ് ഭൂമിയും ആവാസവ്യവസ്ഥയും കലയ്ക്ക് വിഷയങ്ങളായി തീര്‍ന്നത്.
വിജയകുമാര്‍ മേനോന്‍ എഴുതിയ പ്രദര്‍ശന കാറ്റലോഗുകളില്‍ ഭൂരിഭാഗവും പ്രകൃതിചിത്രങ്ങളുടെ വായനയായിത്തീര്‍ന്നത്തിന് പിന്നിലും ഒരുപക്ഷേ ഇത്തരമൊരു യുക്തി പ്രവര്‍ത്തിച്ചിരുന്നിരിക്കാം. പ്രകൃതിവര സംഗതമായിത്തീര്‍ന്നതിനു പിന്നില്‍ അദ്ദേഹം മനസ്സിലാക്കിയതുപോലെ ഒട്ടനേകം പാരമ്പര്യനിഷേധങ്ങളുടെ അടരുകളുണ്ട്. അതിനാല്‍ തന്നെ ‘പാരമ്പര്യവാദി' എന്ന് വിളിക്കുന്നവരോടുള്ള അദ്ദേഹത്തിന്റെ സൗമ്യമായ മറുപടിയെന്നോണം സമകാല കേരളീയകലയില്‍ പ്രകൃതിചിത്രണത്തിന്റെ അലയൊലികള്‍ നിര്‍ബാധം തുടരുകയും ചെയ്യുന്നു.
കോളനിയനന്തര ആധുനികതയുടെ സൃഷ്ടിയായ കലയെ നിരൂപണം ചെയ്യാന്‍ ഡി- കൊളോണിയല്‍ മെതഡോളജി ആവശ്യമാണെന്ന് തെളിയിച്ച എഴുത്തുകാരനാണ് വിജയകുമാര്‍ മേനോന്‍. കെ.എസി.എസ്. പണിക്കരെക്കുറിച്ചുള്ള പഠനം അത് സാധൂകരിക്കുന്നു. കെ.സി.എസ് തന്റെ കലാസങ്കല്പത്തെ രൂപംകൊടുത്തത് പശ്ചാത്യാധുനികകലയുടെ അതിപ്രസരത്തില്‍നിന്ന് സമ്പൂര്‍ണമായി സ്വയം റദ്ദുചെയ്തുകൊണ്ടാണ്. എന്നാല്‍ കെ.സി.എസ് വിമര്‍ശിക്കപ്പെട്ടതാകട്ടെ പാശ്ചത്യകലാസിദ്ധാന്തങ്ങളുടെ നിലംതൊടാവാദങ്ങളുടെ അകമ്പടിയുമായാണ്. ഈ വൈരുദ്ധ്യത്തെ വിജയകുമാര്‍ മേനോന്‍ അഭിസംബോധന ചെയ്തു എന്നത് ചെറിയ കാര്യമല്ല. ചന്തുമേനോന്റെ ആമുഖത്തില്‍ പറയുന്നതുപോലെ, ‘ഉണ്ടാകാന്‍ പാടില്ലാത്ത വിധമുള്ള ആകൃതി' യായി കെ.സി.എസിന്റെ വക്രീകരണ ദൃശ്യഭാഷയെ അതിന്റെ തനതുസന്ദര്‍ഭത്തില്‍ വിശദീകരിക്കാന്‍ വിജയകുമാര്‍ മേനോന്‍ ശ്രമിച്ചു. ആദര്‍ശരൂപങ്ങളുടെ എതിര്‍ദിശയില്‍, ഇന്ത്യന്‍ ശില്പകലാചരിത്രത്തിലെ കുറിയ രൂപങ്ങളുടെ ആധുനീകരിക്കപ്പെട്ട മോട്ടീഫുകളായി അദ്ദേഹം കെ.സി.എസിന്റെ ദൃശ്യഘടകങ്ങളെ കണ്ടെടുത്തു. കെ.സി.എസില്‍ ആദര്‍ശലാവണ്യത്തെ ന്യൂനോക്തികളിലൂടെയും വക്രോക്തികളിലൂടെയും പുനഃസംവിധാനം ചെയ്യുകയായിരുന്നുവെന്ന് മേനോന്‍ നിരീക്ഷിച്ചു. ‘‘വികലീകരണത്തിലേക്കുള്ള ഈ മാറ്റം നവീനതയുടെ മുന്‍പന്തിയില്‍ നിന്ന എക്സ്പ്രഷണിസത്തിലെ വികലീകരണം പോലെയല്ല. കെ.എസി.എസിലേത് പാരമ്പര്യരീതികളില്‍നിന്ന് നിര്‍ധാരണം ചെയ്ത് വിദൂരമാക്കിയെടുത്ത ഒന്നാണ്'' എന്നും അദ്ദേഹമെഴുതി. ആശയനിഷ്ഠതയ്ക്ക് വേണ്ടിയുള്ള വാദം അപകടമാണെന്നും ദൃശ്യപാഠം എന്ന നിലയില്‍ കലാവസ്തുവിനെ നോക്കിക്കാണണം എന്നും വിജയകുമാര്‍ മേനോന്‍ ഇത്തരം പഠനങ്ങളിലൂടെ അടിവരയിട്ടു.
മേല്‍സൂചിപ്പിച്ച പോലെ കലാചരിത്രത്തെ അതിന്റെ കേവലവ്യാവഹാരികതയില്‍നിന്ന് അന്തര്‍വിഷയപരമായി അഴിച്ചുപണിയുക കൂടിയായിരുന്നു വിജയകുമാര്‍ മേനോന്റെ കലാനിരൂപണപദ്ധതി. രേഖീയമായതും പാരമ്പര്യനിഷ്ഠമായതുമായ ചരിത്രരചനാരീതിയില്‍ അദ്ദേഹം വിശ്വസിച്ചിരുന്നപ്പോഴും തന്റെ ഗവേഷണത്തെ എല്ലായ്പ്പോഴും അതിന്റെ വ്യാവഹാരിക അതിരുകളെ ലംഘിച്ചുകൊണ്ട് വ്യാപിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചു. നാടോടി വിജ്ഞാനീയത്തെയും ആധുനിക കലാസങ്കല്പങ്ങളെയും ഒരുമിച്ച് കൊണ്ടുപോകാമെന്നത് അത്തരമൊരു മനസ്സിലാക്കലിന്റെ ഉപലബ്ധിയാണ്. ഭാഷയുടെയും മിത്തിന്റെയും ഫോക്ലോറിന്റെയും ജ്ഞാനലോകത്തെ കലയുമായി കൂട്ടിയിണക്കുന്നതിലൂടെ സവിശേഷമായ ഒരു നോട്ടക്കോണ്‍ അദ്ദേഹം വികസിപ്പിച്ചെടുത്തു. ഇത് പൊതുവെ കലയുടെ സാമൂഹികസ്വീകാര്യതയുടെ പ്രകരണത്തില്‍ ലോകത്താകമാനം പ്രചരിച്ച മാര്‍ക്സിയന്‍ കലാചരിത്രപദ്ധതിക്ക് (സോഷ്യല്‍ ഹിസ്റ്ററി ഓഫ് ആര്‍ട്ട്) പുറത്തായിരുന്നു എന്നുവേണം മനസ്സിലാക്കാന്‍. അതുകൊണ്ടുതന്നെ ഏതെങ്കിലും അടിയന്തിര രാഷ്ട്രീയ ആവശ്യങ്ങളെ തന്റെ ബൗദ്ധികപ്രവര്‍ത്തനത്തിലൂടെ സാധൂകരിക്കാന്‍ അദ്ദേഹം ശ്രമിച്ചില്ല. എന്നാല്‍ കലയിലുണ്ടാവുന്ന ഏറ്റവും സമകാലികമായ മുന്നേറ്റങ്ങളെയും ഒരു കലാപഠിതാവിന്റെ കൗതുകത്തോടെ പിന്തുടര്‍ന്നു. ഗുഹാചിത്രത്തെക്കുറിച്ച് എഴുതുന്ന അതേ ഗ്രാഹ്യത്തോടെ ഇന്‍സ്റ്റലേഷനെക്കുറിച്ചും പെര്‍ഫോമന്‍സ് ആര്‍ട്ടിനെക്കുറിച്ചും അദ്ദേഹത്തിന് എഴുതാന്‍ സാധിച്ചത് ഈ അന്തര്‍വിഷയപരത തുടക്കം മുതലേ തന്റെ കലാചരിത്ര രീതിശാസ്ത്രമായി സങ്കല്പനം ചെയ്കയാലാണ്.
സമകാലിക കല വിമര്‍ശരഹിതമായ കലാലോകത്തെ സ്വപ്നം കാണുകയും കലാനിരൂപണത്തെ കലാകാരരുടെ പ്രതിഭാപട്ടം അലങ്കരിക്കാനുള്ള എഴുത്തുപണിയായി ന്യൂനീകരിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ കലാചരിത്രകാരരുടെ ബൗദ്ധികമണ്ഡലം എന്തായിരിക്കണമെന്നും കലാകൃതി എന്നതുപോലെ സ്വയംസന്നിഹിതത്വമുള്ള ഒന്നാണ് കലാചരിത്ര- വിമര്‍ശന മണ്ഡലമെന്നും വിജയകുമാര്‍ മേനോന്റെ വിയോഗം ഓര്‍മിപ്പിക്കുന്നു. ചിത്ര-ശില്പകലാമേഖലയുടെ സജീവ ഇടപാടുകളിലും അതിന്റെ വിമലീകരണ പ്രക്രിയയിലും ഭാഗഭാക്കാവേണ്ടുന്ന കലാസാഹിത്യത്തിന്റെ വീണ്ടെടുപ്പിനും ഈ വിയോഗം കാരണമാവട്ടെ.
വിജയകുമാര്‍ മേനോന്‍ തുടങ്ങിവെച്ച കലാചരിത്രരചനാ പദ്ധതികള്‍ക്ക് തുടര്‍ച്ചയുണ്ടാവുകയും അതുവഴി കലാപഠനത്തിന്റെയും സൗന്ദര്യശാസ്ത്രത്തിന്റെയും പുതിയ കൈവഴികള്‍ രൂപംകൊള്ളുകയും ചെയ്യട്ടെ. ഒപ്പം പാരമ്പര്യവാദമെന്ന നിരുത്തരവാദപരമായ വിമര്‍ശനം വിജയകുമാര്‍ മേനോനെതിരെ പ്രയോഗിക്കപ്പെടുമ്പോള്‍ തന്നെ, അദ്ദേഹത്തിന്റെ ഭൗതികശരീരം പഠനവസ്തുവായി മാറിക്കഴിഞ്ഞുവെന്നത് അത്തരം വിമര്‍ശനങ്ങള്‍ക്കുനേരെയുള്ള കാവ്യനീതിയായി തീരുന്നു. ഒരു കലാചരിത്രകാരന്റെ ശരീരശാസ്ത്രം ഇനി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കണ്ടെടുക്കട്ടെ. അതില്‍ ഉറഞ്ഞുകൂടിയ കലാചരിത്രവിശകലനയുക്തിയുടെ പൊരുള്‍ നമ്മുടെ കലാവിദ്യാര്‍ത്ഥികള്‍ പഠിക്കട്ടെ.
ആർട്ടിസ്റ്റ്
മഞ്ചി ചാരുത
Jan 04, 2023
3 Minutes Read
അരുണ്‍ പ്രസാദ്
Jan 03, 2023
5 Minutes Read
സുധീഷ് കോട്ടേമ്പ്രം
Jan 01, 2023
5 Minutes Read
അനു പാപ്പച്ചൻ
Dec 31, 2022
5 Minutes Read
Think
Dec 30, 2022
3 Minutes Read