മനുഷ്യൻ, മൃഗം... വീണ്ടെടുക്കേണ്ട സഹവാസകഥ

കൊറോണക്കാലം മനുഷ്യനും മൃഗങ്ങളും പ്രകൃതിയും തമ്മിൽ വൈരുധ്യത്തിന്റേതായ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ടോ? മനുഷ്യരെല്ലാം വീടിനകത്ത് ചടഞ്ഞിരിക്കുമ്പോൾ മുത്തങ്ങയിലെ റോഡുകളിലൂടെ പകലും നടന്നുനീങ്ങുന്ന കാട്ടാനക്കൂട്ടവും, ഗോവയിലെ കടപ്പുറത്ത് തുള്ളിച്ചാടുന്ന മാൻകുട്ടിയും എല്ലാം സ്വന്തം ഇടം തിരികെ കിട്ടിയ സന്തോഷത്തിലാണ്. എന്തുകൊണ്ടാണ് ഈ വൈരുധ്യം?

കോവിഡ് എന്ന മഹാമാരിക്കുമുമ്പിൽ ലോകം വിറങ്ങലിച്ചുനിൽക്കുന്നു. മനുഷ്യനിർമിത വേർതിരിവുകളെയെല്ലാം അസ്ഥാനത്താക്കി, കൊറോണ ബാധിതരും അല്ലാത്തവരുമായി മനുഷ്യരാശി രണ്ടായി തരംതിരിക്കപ്പെട്ടിരിക്കുന്നു. ഒരുവശത്ത് മനുഷ്യവംശം ഒന്നാകെ കൊറോണ വൈറസിനെ തുരത്താൻ പാടുപെടുമ്പോൾ മറുവശത്ത് പ്രകൃതി ഒന്നാകെ... നദികൾ, വന്യജീവികൾ, പക്ഷിമൃഗാദികൾ എല്ലാം... അവരുടെ നഷ്ടപ്പെട്ട ഇടങ്ങൾ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ്. മനുഷ്യരെല്ലാം പുറത്തിറങ്ങാനാവാതെ വീടിനകത്ത് ചടഞ്ഞിരിക്കുമ്പോൾ മുത്തങ്ങയിലെ റോഡുകളിലൂടെ പകലും നടന്നുനീങ്ങുന്ന കാട്ടാനക്കൂട്ടവും, ഗോവയിലെ കടപ്പുറത്ത് തുള്ളിച്ചാടുന്ന മാൻകുട്ടിയും എല്ലാം സ്വന്തം ഇടം തിരികെ കിട്ടിയ സന്തോഷത്തിലാണ്.

എന്തുകൊണ്ടാണ് ഈ വൈരുധ്യം? ഇതിന് ഉത്തരം തേടുമ്പോൾ നാം ജന്തുജന്യരോഗങ്ങളുടെ സവിശേഷതകളെക്കുറിച്ചുകൂടി അറിയണം. 150ൽപരം രോഗങ്ങളാണ് മുഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് (ജന്തുജന്യരോഗങ്ങൾ - zoonotic diseases) പകരുന്നതായി കണ്ടെത്തിയിട്ടുള്ളത്. പ്രത്യേകതകളുള്ള ഒരു ജന്തുജന്യരോഗമാണ് കോവിഡ്. കൊറോണ വൈറസ് ലോകത്താകമാനം പടർന്നതിന്റെ ഒരു കാരണം, മനുഷ്യരുടെ വിമാനയാത്രയാണ്. മനുഷ്യനിൽനിന്ന് കടുവയിലേക്ക് കോവിഡ് പകർന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഇത് പരിശോധനയിലൂടെ തീർച്ചപ്പെടുത്തേണ്ടതാണ്. എന്നാൽ, ബുബോണിക് പ്ലേഗ് (Bubonic Plague) വിവിധ തരത്തിലുള്ള ഫ്ളൂ (Flu) രോഗങ്ങൾ എന്നിവ പെട്ടെന്ന് പടർന്നത് വായുവിലൂടെയാണ്. ഇത്തരം അസുഖങ്ങൾ ഭാവിയിൽ ഏറ്റവും മാരകമായ പകർച്ചവ്യാധികളാകാൻ സാധ്യതയുണ്ട്. ഉദാഹരണത്തിന് പക്ഷിപ്പനി.

ഇതെല്ലാം വിരൽചൂണ്ടുന്നത് മനുഷ്യനും മൃഗങ്ങളും പക്ഷികളും കാലാവസ്ഥയും സൂക്ഷ്മാണുക്കളും തമ്മിലുള്ള ബന്ധത്തിലെ സമഗ്രപഠനത്തിന്റെ ആവശ്യകതയിലേക്കാണ്.

ഈ സാഹചര്യത്തിൽ പൊതുവായി കാണുന്ന ഒരു കാര്യം, മനുഷ്യനും സൂക്ഷ്മാണുക്കളും തമ്മിലുള്ള പരസ്പര മത്സരവും ഒന്ന് മറ്റൊന്നിനെ കീഴ്പ്പെടുത്താനുള്ള ശ്രമവും വലിയ നാശത്തിലാണ് കലാശിക്കാറ് എന്നതാണ്. പക്ഷേ അവസാനം ഇവ തമ്മിൽ സന്തുലിതാവസ്ഥയിൽ എത്തുകയും അതിനോടു പൊരുത്തപ്പെടുകയും ചെയ്യുക എന്നതാണ് പ്രകൃതിനിയമം. കൊറോണയുടെ കാര്യത്തിലും നമുക്കത് പ്രതീക്ഷിക്കാം. ഭൂമിയിൽ സൂക്ഷ്മാണുക്കളും ജീവജാലങ്ങളും തമ്മിൽ സഹവർത്തിത്വം (Co-existance) ആണ് ഉള്ളത്. സാധാരണ, പകർച്ചവ്യാധികൾ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും മനുഷ്യനിൽ നിന്ന് മൃഗങ്ങളിലേക്കും നേരിട്ടോ രോഗാണുവാഹകർ വഴിയോ, ഭക്ഷണത്തിലൂടെയോ ആണ് പകരുക. 60 ശതമാനത്തിലധികം രോഗങ്ങൾ ജന്തുവർഗങ്ങളിൽ നിന്നാണ് പകരുന്നത്. ഈ അസുഖങ്ങളിൽ 75 ശതമാനവും വന്യമൃഗങ്ങളുമായി ബന്ധപ്പെട്ടതാണെന്നത് ഇതിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. പക്ഷിപ്പനി, കുരങ്ങുപനി, എലിപ്പനി, ഡങ്കിപ്പനി, ചിക്കുൻഗുനിയ, പേവിഷബാധ തുടങ്ങിയവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്.
പുതിയ രോഗങ്ങൾക്കൊപ്പം, തുടച്ചുനീക്കപ്പെട്ട രോഗങ്ങളുടെ തിരിച്ചുവരവും ഈ കാലഘട്ടത്തിൽ കാണുന്ന പ്രത്യേകതയാണ്. ഇതെല്ലാം വിരൽചൂണ്ടുന്നത് മനുഷ്യനും മൃഗങ്ങളും പക്ഷികളും കാലാവസ്ഥയും സൂക്ഷ്മാണുക്കളും തമ്മിലുള്ള ബന്ധത്തിലെ സമഗ്രപഠനത്തിന്റെ ആവശ്യകതയിലേക്കാണ്.

മാംസഭുക്കായ കേരളം

പൊതുവേ നോക്കിയാൽ കേരളം പകർച്ചവ്യാധികളിൽനിന്ന് മുക്തമല്ല. നിപയും കുരങ്ങുപനിയും നമ്മുടെ നാട്ടിലാണ് ഉദയം ചെയ്തത്. കുരങ്ങുപനി കർണാടകവും തമിഴ്നാടും കേരളവുമായി അതിർത്തി പങ്കിടുന്ന വനാതിർത്തിയിലാണെന്നു മാത്രം. ചില സന്ദർഭങ്ങളിൽ ജൈവവൈവിധ്യങ്ങൾ തന്നെ തിരിച്ചടിയായേക്കാൻ സാധ്യതയുണ്ട്. വനമേഖലയുടെ തുണ്ടുവൽക്കരണവും നിർമാണപ്രവർത്തനങ്ങളും കാട്ടുതീയും ഇതിന് ഉദാഹരണമാണ്. ഒരു ജീവിക്ക് ആരോഗ്യമുള്ള കാലത്ത്, ആ ജീവിയുടെ ശരീരത്തിലുള്ള സൂക്ഷ്മാണുക്കൾ വഴി രോഗം വരാൻ സാധ്യതയില്ല. വവ്വാലുകളുടെ ശരീരത്തിൽ വളരെയധികം സൂക്ഷമാണുക്കൾ, പ്രത്യേകിച്ച് വൈറസുകൾ അധിവസിക്കുന്നു. വവ്വാലുകൾ സാധാരണ ഉയരമുള്ള മരങ്ങളിലാണ് ജീവിക്കുന്നത്. അവയ്ക്ക് നേരിട്ട് മരത്തിൽനിന്ന് പറന്നുയരാൻ സാധ്യമല്ല. താഴോട്ട് വീഴുന്നതോടെയാണ് അവക്ക് പറക്കാൻ സാധിക്കുന്നത്. ഉയരമുള്ള മരങ്ങളുടെ എണ്ണം കുറയുമ്പോൾ ഇവയുടെ ആവാസവ്യവസ്ഥയിൽ മാറ്റം വരുന്നു, അതായത്, ഇവ താരതമ്യേന ഉയരംകുറഞ്ഞ മരങ്ങളിൽ കേന്ദ്രീകരിക്കുന്നു. അപ്പോൾ, ഇവയ്ക്കിടയിൽ ഭക്ഷണത്തിനും താമസസ്ഥലത്തിനും മത്സരമുണ്ടാകും. ഇത് ഇവയുടെ ജൈവഘടനയിൽ മാറ്റമുണ്ടാക്കും. താരതമ്യേന ആരോഗ്യം ക്ഷയിച്ചവയിൽ നിന്ന് രോഗാണുക്കൾ രക്ഷപ്പെട്ട് രോഗം പടർത്താൻ തുടങ്ങുന്നു. വവ്വാലിന്റെ ഉയർന്ന ശരീരഊഷമാവിലാണ് സൂക്ഷ്മാണുക്കൾ ജീവിക്കുന്നത്, മാത്രമല്ല, പറക്കാൻ വേണ്ട ഉർജ്ജത്തിന് വവ്വാലുകളുടെ ധാരാളം കോശങ്ങളിൽ പ്രവർത്തനവും നടക്കുന്നുണ്ട്. ഇതുമൂലം, വവ്വാലുകളിലെ രോഗാണുക്കൾക്ക് മനുഷ്യശരീരത്തിലെ ഉയർന്ന താപനിലയിൽ പോലും അതിജീവിക്കാൻ സാധിക്കും.
ഇതെല്ലാം സൂചിപ്പിക്കുന്നത്, ഇത്തരം ജീവികളുടെ ജീവിതസാഹചര്യം ഒരിക്കലും വെല്ലുവിളികൾക്ക് വിധേയമായിക്കൂടാ എന്നാണ്. രോഗം നേരിടാൻ ചെയ്യാവുന്ന കാര്യം, മനുഷ്യശരീരത്തിലെ പ്രതിരോധ ശക്തി വർദ്ധിപ്പിക്കുക എന്നതാണ്.

90 ശതമാനത്തിലധികം പേരും മാംസഭുക്കുകളായ കേരളത്തിലെ സാഹചര്യം എടുത്തുപറയേണ്ടതാണ്. മറ്റൊരു പ്രധാന കാര്യം, കാലാവസ്ഥ വ്യതിയാനംമൂലം മൃഗസംരക്ഷണ മേഖലയിൽ ഭാവിയിലുണ്ടാകാനിടയുള്ള തിരിച്ചടി നേരിടുന്നതിന് ഒരു നയത്തിന്റെ അനിവാര്യതയാണ്. ഇതിനുവേണ്ടി ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങൾക്ക് കാരണമാകട്ടെ ഈ കൊറോണക്കാലം.
വേണം, മൃഗങ്ങളോട് ഒരു കരുതൽ

ലോക്ഡൗൺ കാലത്ത് തെരുവിലെ മൃഗങ്ങളെ കൂടി സംരക്ഷിക്കണമെന്ന് മുഖ്യമന്ത്രി കൂടെക്കൂടെ ഓർമിപ്പിക്കുന്നുണ്ട്. ഇതിലേക്ക് വീണ്ടും വരാം. 'തെരുവിൽ ഭക്ഷണമില്ലെങ്കിൽ തെരുവുനായയും ഇല്ല' എന്ന എന്റെ നിരീക്ഷണങ്ങൾ ഊട്ടി ഉറപ്പിക്കുകയാണ് ലോക്ഡൗൺ കാലത്തെ കേരളത്തിലെ തെരുവുകൾ. 'വാങ്ങുക, ഉപയോഗിക്കുക, വലിച്ചെറിയുക' എന്ന മലയാളിയുടെ സ്ഥിരം രീതിക്ക് ചെറുതായെങ്കിലും നിയന്ത്രണം വന്നു എന്നത് തെരുവിൽ മാലിന്യം കുറയുന്നതിന് കാരണമായിട്ടുണ്ട്. പൊതുവെ തെരുവിലെ ഭക്ഷണം മാത്രം ആശ്രയിച്ച് ജീവിക്കുന്ന തെരുവുനായകൾക്ക് അവിടെ ഭക്ഷണം കണ്ടെത്താനാവാത്ത അവസ്ഥ നിലനിൽക്കുന്നു എന്നത് യാഥാർത്ഥ്യമാണ്.

മനുഷ്യൻ ഇണക്കി വളർത്തിയ ആദ്യമൃഗമാണ് നായ. പ്രാചീനകാലം മുതൽ മനുഷ്യരുമായി ആശ്രിത ജീവിതം നയിക്കുന്ന നായ്ക്കൾ മനുഷ്യനുമായി ഒരുതരം 'അൺ കണ്ടീഷണൽ ലൗ' എന്ന നിരുപാധിക സ്‌നേഹത്തിലായിരുന്നു. നായ്ക്കൾ ഒരിക്കലും തെരുവിലായിരുന്നില്ല, മനുഷ്യനൊപ്പമായിരുന്നു. നായയുമായി മനുഷ്യർക്കുള്ള ബന്ധത്തിന്റെ സ്വഭാവമനുസരിച്ച് നായ്ക്കളെ നാലായി തരംതിരിക്കാം. ഇത്തരം തരംതിരിവുകൾ മൃഗക്ഷേമ ബോർഡുകളും അംഗീകരിച്ചിട്ടുണ്ട്.

ഉടമസ്ഥന്റെ പരിപൂർണ നിയന്ത്രണത്തിലുള്ളവ (Restricted Pet Dogs): വീടുകളിൽ വളർത്തുന്ന ഇവ, ഉടമസ്ഥന്റെ പൂർണ ഉത്തരവാദിത്വത്തിലും നിയന്ത്രണത്തിലുമാണ് വളരുക. മുഴുവനായും ഉടമസ്ഥനെ
ആശ്രയിച്ച് കഴിയുന്ന ഇവയുടെ എല്ലാകാര്യങ്ങളും ഉടമസ്ഥന്റെ മേൽനോട്ടത്തിലായിരിക്കും. ഇവയുടെ സഞ്ചാരം പോലും നിയന്ത്രണവിധേയമാണ്.

വീട്ടുനായ്ക്കൾ (Family Dogs): ഉടമസ്ഥരുള്ളതും എന്നാൽ പൂർണസമയം കൂട്ടിലിട്ട് വളർത്താത്തതുമായ നായകൾ. ഇവ ഉടമസ്ഥനെ ആശ്രയിക്കുന്നവ ആണെങ്കിലും ഭാഗികനിയന്ത്രണം മാത്രമാണ് ഉടമസ്ഥനുള്ളത്. തൊട്ടടുത്ത വീടുകളിൽ പോയി ഭക്ഷണം കഴിക്കുകയും അതിനുശേഷം സ്വന്തം വീട്ടിൽ തിരിച്ചെത്തി ഉടമസ്ഥന് വിധേയരായിരിക്കുകയും ചെയ്യും. കോളനികളിലെ നായ്ക്കൾ ഇതിനുദാഹരണമാണ്.

പൊതുഇടത്തിലെ നായ്ക്കൾ (Community Dogs): നിയന്ത്രണമില്ലാത്തതും പൊതുസ്ഥലങ്ങളിൽ കാണുകയും ചെയ്യുന്ന നായകൾ.
ഇവ ഭാഗികമായി മാത്രമേ മനുഷ്യനെ ആശ്രയിക്കുന്നുള്ളൂ. സഞ്ചാരനിയന്ത്രണമില്ല. അയൽക്കൂട്ടങ്ങളിലെ ജനങ്ങളുടെ അംഗീകാരമുള്ള ഇവ പൊതുസ്ഥലങ്ങളിലോ വീടുകളിലോ താമസസൗകര്യം തേടുന്നു. കൂടാതെ, സർക്കാർ ഓഫീസുകൾ, ആശുപത്രി പരിസരം, ബസ്സ്റ്റാന്റ് എന്നിവിടങ്ങളിലും.

തെരുവുനായകൾ (Stray Dogs - Ferrals): മനുഷ്യരുമായി യാതൊരു ബന്ധവും ഇല്ലാത്തവയും അത് ആഗ്രഹിക്കാത്തവയുമാണ് ഇവ. ഇത്തരം നായകൾ പകൽ കുറ്റിക്കാടുകളും ഒഴിഞ്ഞ ഇടങ്ങളും ആശ്രയകേന്ദ്രമാക്കുകയും രാത്രി തെരുവിലിറങ്ങുകയും ചെയ്യുന്നു. ഇവ യഥാർത്ഥത്തിൽ മനുഷ്യനാൽ ഉപേക്ഷിക്കപ്പെട്ട നായക്കുട്ടികളിൽ നിന്നുണ്ടായവയോ ഉടമസ്ഥനെ നഷ്ടപ്പെട്ടതോ തെരുവിൽ വളർന്നവയോ ആകാം. ഏറ്റവും അപകടകാരികളാണ് ഈ ഗണത്തിൽ പെട്ടവ.

ആക്രമണകാരികളായ നായകളുടെ കൗതുകകരമായ പ്രജനനകേന്ദ്രമാണ് നമ്മുടെ നാട്ടിലെ പോലീസ് സ്റ്റേഷനുകളുടെയും ആർ.ടി. ഓഫീസുകളുടെയും പരിസരങ്ങളിൽ കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങൾ. ഇവിടം താവളമാക്കി പെറ്റുപെരുകുന്ന നായ്ക്കൾ രാത്രി പുറത്തിറങ്ങിവരികയും തെരുവിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇവയുടെ വംശവർദ്ധനവ് തടയുന്നതിന് പ്രത്യേകം ഊന്നൽ നൽകേണ്ടതാണ്. ഇവ മനുഷ്യരുമായി യാതൊരു ബന്ധമില്ലാത്തവയും രാത്രി കൂട്ടംകൂടി തെരുവുകളിൽ അലയുന്നവയുമാണ്. ഇവയുടെ ഇണചേരൽ ഇതേ സ്വഭാവമുള്ള നായ്ക്കളുമായിട്ടായതിനാൽ തലമുറകൾ കഴിയുന്തോറും ഇവയുടെ വന്യസ്വഭാവം കൂടിവരാനാണ് സാധ്യത. നമ്മുടെ നാട്ടിൽ ആക്രമണകാരികളായ നായ്ക്കളെ വന്ധ്യംകരണം നടത്തുന്നവർ അവയെ പിടികൂടുന്നത് പകൽസമയത്തുമാണ്. ഈ രണ്ട് തരത്തിൽപ്പെട്ട നായ്ക്കളെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്.

ഹോട്ടൽ, ബസ് സ്റ്റാന്റ് പരിസരങ്ങളിൽ കാണപ്പെടുന്ന കമ്യൂണിറ്റി നായ്ക്കൾ മറ്റൊന്ന്. രാത്രി വൈകി 10 മണിക്കുശേഷവും രാവിലെ ആറിനുമുമ്പും നിരത്തിലിറങ്ങുന്ന ആക്രമണകാരികൾ. ഈ കാലയളവിൽ ഇവക്ക് ഭക്ഷണം നൽകി സംരക്ഷിച്ചാൽ, പിന്നീട് അവയെ ദത്തെടുത്ത് ഇണക്കി വളർത്താനാവും. വീടുകളിലെ സൗകര്യങ്ങളല്ല, മറിച്ച് നമ്മുടെ മനസ്സിൽ മറ്റു ജീവികളോടുള്ള സമീപനമാണ് മാറേണ്ടത്.

കൊറോണക്കാലം രാത്രി ഏറെ വൈകി നിരത്തിലിറങ്ങുന്ന അപകടകാരികളായ നായ്ക്കളെ മറ്റു സ്ഥലങ്ങളിലേക്ക് കൂട്ടപലായനത്തിന് പ്രേരിപ്പിച്ചിട്ടുണ്ടാവാം. നഗരത്തിൽ ഭക്ഷണലഭ്യത കുറയുമ്പോൾ ഗ്രാമങ്ങളിലേക്ക് അവ ആവാസ കേന്ദ്രം മാറ്റുന്നു. ഇതുവഴി നാട്ടിൻപുറങ്ങളിലെ കന്നുകാലികളേയും മറ്റു ളർത്തുമൃഗങ്ങളെയും ഉപദ്രവിക്കാൻ സാധ്യത ഏറുന്നു.

തൃശുർ കോർപറേഷൻ, നഗരത്തിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളേയും, തെരുവുനായ്ക്കളേയും നല്ല രീതിയിലാണ് ലോക്ഡൗൺ കാലത്ത് പരിപാലിക്കുന്നത്. സമൂഹ അടുക്കളകളിലെ പച്ചക്കറി അവശിഷ്ടങ്ങൾ കന്നുകാലികൾക്ക് നൽകുന്നതുവഴി, സാധാരണ ദിവസങ്ങളിൽ പച്ചക്കറിചന്തയിൽ നിന്ന് തീറ്റ തേടിക്കൊണ്ടിരുന്ന അവയുടെ ഭക്ഷണരീതി അതേപടി നിലനിർത്തുന്നു എന്നത് എടുത്തു പറയണം. തെരുവുനായ്ക്കൾക്ക് ഭക്ഷണം കൊടുക്കാൻ പ്രത്യേക സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

കൊറോണക്കാലം കഴിഞ്ഞാലും ജനം ആവശ്യത്തിനുമാത്രം ഭക്ഷണം ഉപയോഗിക്കുക എന്ന നില തുടർന്നാൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ മാലിന്യപ്രശ്നം ഒരു പരിധി വരെ ഇല്ലാതാക്കാൻ സാധിക്കും. ഈ നിയന്ത്രണകാലം അതിലേക്കുകൂടിയുള്ള ചൂണ്ടുപലകയാണ്.

കേരള വെറ്റനറി ആന്റ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിൽ എന്റർപ്രണർഷിപ്പ് ഡയറക്ടർ ആണ് ലേഖകൻ

Comments