പെലെ കളി തുടങ്ങുമ്പോഴുമൊക്കെ പിതാവിന്റെ വാക്കുകള്‍ ഓര്‍മ്മിച്ചു. ഏത് ആരവത്തിന്റെ മുമ്പിലും ഒരു പന്തിന്റെ പിന്നാലെ അതിന് ചുറ്റും ഒരു ചലനസാമ്രാജ്യം സൃഷ്ടിച്ചുകൊണ്ട് പെട്ടെന്ന് ജയിച്ചുകയറുവാന്‍ പെലെയെ പ്രേരിപ്പിച്ചത് പിതാവ് പണ്ടുപറഞ്ഞ അനസൂയ വിശുദ്ധമായ വാക്കുകളാണ്.
24 Oct 2020, 01:40 PM
ട്രസ് കോറകോസ് (Três Coraçõse) എന്ന ചെറുപട്ടണത്തിലെ ബാറു (Bauru) എന്ന വളരെ ചെറിയ ഗ്രാമത്തിലെ റൂബന്‍ അരൂഡ തെരുവാണ് പെലെയുടെ കളിസ്ഥലം. ആ റോഡ് അവസാനിക്കുന്ന ഒരു കവാടംവരെ പഴയ കാലുറയില്‍ തുണികുത്തിനിറച്ച് ചുരുട്ടിയ പന്തിലാണ് പെലെ കളിച്ചുവളര്‍ന്നത്. ചെളിയില്‍ പുതഞ്ഞ് പന്ത് കനംവെയ്ക്കുമ്പോള്‍ അതടിച്ചുവീഴ്ത്താന്‍ പെലെയും കൂട്ടുകാരും വിഷമിക്കും. എങ്കിലും ആ ക്ലേശത്തിനു പിന്നില്‍ ഒരു ആനന്ദമുണ്ടായിരുന്നു. അതിലൊരു പരുവപ്പെടലിന്റെ തത്വശാസ്ത്രമുണ്ടായിരുന്നു.
വിശപ്പ് മറക്കാന്‍ ആ കളി പെലെയ്ക്ക് അനിവാര്യമായിരുന്നു. പിന്നെ പന്തില്‍ പെലെ തന്നെ തന്നെ കണ്ടുതുടങ്ങി. പെലെയുടെ പിതാവ് ഡോഡിഞ്ഞോ (Dondinho) പരാജയപ്പെട്ട ഫുട്ബോളറായിരുന്നു. പക്ഷേ കളി ആ രക്തത്തില്‍ എപ്പോഴും അലിഞ്ഞുചേര്‍ന്നിരുന്നു. അതുകൊണ്ട് ബാറു അത്ലറ്റിക് ക്ലബില്‍ പിതാവ് കളിക്കുമ്പോഴെല്ലാം ആ കളികാണാന്‍ പെലെ അവിടെ ചെന്നിരിക്കും. ചിലപ്പോള്‍ പെലെയുടെ പിതാവ് കളിയില ഒരു വീഴ്ച വരുത്തിയാല്‍ കാണികള്‍ വിളിച്ചുകൂവും. സഭ്യമല്ലാത്ത വാക്കുകള്‍ പറയും. ആ സ്റ്റാന്റില്‍വെച്ച് പെലെ തന്റെ പിതാവിനെ കുറ്റംപറയുന്ന ആളുകള്‍ക്കെതിരെ ആക്രോശിച്ചിട്ടുണ്ട്, വഴക്കുണ്ടാക്കിയിട്ടുണ്ട്.
പക്ഷെ പെലെയുടെ പിതാവ് പറയും; നമ്മള്‍ അതെല്ലാം കേള്‍ക്കാന്‍ വിധിക്കപ്പെട്ട ആളുകളാണ്. നമ്മള്‍ അതുകേള്‍ക്കാനും അതിനോട് പ്രതികരിക്കാനും പോയാല്‍, നമ്മള്‍ തീര്‍ച്ചയായിട്ടും ഫുട്ബോളില്‍ പരാജയപ്പെടും. നമ്മുടെ കളികളുടെ വഴികള്‍ അതോടെ അടഞ്ഞുപോകും. നമ്മുടെ നിശ്ചയങ്ങള്‍ക്കൊത്തല്ല കളിവരുന്നത്, നമ്മുടെ ദൃഢനിശ്ചയത്തിനനുസരിച്ച് കളിയെ നമ്മുടെ വരുതിയില്‍ കൊണ്ടുവരണം. അതിനെ തകര്‍ക്കുന്നതാണ് വഴക്കും അതുപോലെ തന്നെ പൊട്ടിത്തെറിയുമെല്ലാം. കളി ഏകാഗ്രമായി ചെയ്യേണ്ട ഒരു പ്രവൃത്തിയാണ്; സംഗീതം ചെയ്യുമ്പോലെ തന്നെ, എഴുതുന്നതുപോലെ തന്നെ, ഏകാഗ്രമായി ചെയ്യേണ്ട ഒന്നാണ് കളി.
ഈ വാക്കുകള്‍ വളരെ പ്രവചനാത്മകമായി തോന്നുകയാണ്. പെലെ കളി തുടങ്ങുമ്പോഴുമൊക്കെ പിതാവിന്റെ വാക്കുകള്‍ ഓര്‍മ്മിച്ചു. ഏത് ആരവത്തിന്റെ മുമ്പിലും ഒരു പന്തിന്റെ പിന്നാലെ അതിന് ചുറ്റും ഒരു ചലനസാമ്രാജ്യം സൃഷ്ടിച്ചുകൊണ്ട് പെട്ടെന്ന് ജയിച്ചുകയറുവാന്‍ പെലെയെ പ്രേരിപ്പിച്ചത് പിതാവ് പണ്ടുപറഞ്ഞ അനസൂയ വിശുദ്ധമായ വാക്കുകളാണ്.

ആറാമത്തെ വയസായപ്പോഴേക്കും തെരുവില്‍ സൂപ്പര്‍സ്റ്റാറായി വളര്‍ന്ന ആ കുട്ടിയെ, ആളുകള്‍ മോളക്ക് എന്നുവിളിച്ചു. മോളക്ക് എന്നുവെച്ചാല്‍ കുറുമ്പന്‍, അല്ലെങ്കില്‍ കറുത്തവന്‍ എന്നൊക്കെയാണ് അർത്ഥം. അന്നത്തെ കാലത്ത് ഓരോ കറുത്തവനും അവന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം ഒരു ഫുട്ബോളര്‍ ആവുകയെന്നതുതന്നെയായിരുന്നു. 1902ല്‍ ബ്രസീലില്‍ ആദ്യത്തെ ഫുട്ബോള്‍ കളി വരുമ്പോള്‍ കറുത്തവര്‍ഗക്കാര്‍ക്ക് ഗ്രൗണ്ടില്‍ പ്രവേശിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. പക്ഷേ മൈതാനം നനയ്ക്കാനും പന്തുകള്‍കൊണ്ടുകൊടുക്കാനും സഹായം ചെയ്തുകൊടുക്കാനുമൊക്കെ കറുത്തവര്‍ വേണമായിരുന്നു. കറുത്തവര്‍ അങ്ങനെ കണ്ടുപഠിച്ചതാണ് ആ കളി.
ആ കളിയുടെ തത്വശാസ്ത്രം മുഴുവന്‍, അതിന്റെ രഹസ്യങ്ങള്‍ മുഴുവന്‍ അന്നത്തെ കറുത്തവര്‍ അവരുടെ നെഞ്ചിലേറ്റി നടന്നു. പിന്നീട് 1904 ആയപ്പോഴേക്കും കറുത്തവര്‍ക്ക് കളിക്കാമെന്നായപ്പോള്‍ തങ്ങളുടെ മനസിലുള്ള എല്ലാ സ്വപ്നങ്ങളും പന്തിലേക്ക് ഉള്ളിലേക്ക് കൊണ്ടുവന്നു. പിന്നീട് കറുത്തവരുടെ ഏറ്റവും വലിയ ആശയപ്രചാരണമാര്‍ഗമായി കളിമാറി. അങ്ങനെ കളിച്ചുവളര്‍ന്ന പെലെയുടെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. അദ്ദേഹം ആ ഗ്രാമത്തില്‍ നിന്ന് ഒരു ചെറിയ ക്ലബ്ബിലേക്ക് വളര്‍ന്ന് പിന്നീട് സാന്റോസിന്റെ പരിശീലന ക്യാമ്പിലെത്തി. സാന്റോസിനുവേണ്ടി കളിതുടങ്ങിയപ്പോഴാണ് അദ്ദേഹത്തെ ലോകം ശ്രദ്ധിക്കുന്നത്.
ചിലയാളുകള്‍ പറയുന്നുണ്ട്, അദ്ദേഹത്തെ കണ്ടെടുത്തത് വളാഡ്മിര്‍ ഡി ബ്രിട്ടോ (Waldemar de Brito) എന്ന കളിക്കാരനാണെന്ന്. പക്ഷേ യഥാര്‍ത്ഥത്തില്‍ ഡിവാനിയെന്ന ഗ്രാമീണനായ പത്രപ്രവര്‍ത്തകനാണ് പെലെയുടെ കളി കാണുകയും ഈ കുട്ടി അതിശയിപ്പിക്കുന്ന ഫുട്ബോള്‍കൊണ്ട് നാളെ ലോകം കീഴടക്കുമെന്ന് പ്രവചിക്കുകയും ചെയ്തത്. നാം ഡിവാനിക്ക് ഒരു നല്ല നമസ്‌കാരം പറയുക. ആ ഡിവാനിയാണ് പെലെയുടെ കഴിവുകളെ ലോകത്തിനു മുമ്പിലേക്ക് കൊണ്ടുവന്നത്.
ദേശീയ ടീം അംഗമായിരുന്ന ഡീ ബ്രിട്ടോ പെലെയില്‍ കണ്ടത് ഫുട്ബോളിന്റെ എല്ലാതലങ്ങളും പഠിക്കാന്‍ വെമ്പിനില്‍ക്കുന്ന അദമ്യമായ ദാഹമുള്ള കുട്ടിയെയാണ്. ആ കുട്ടിക്ക് അയാള്‍ പഠിപ്പിച്ചുകൊടുത്തത് ലോകത്തില്‍ ഇന്നേവരെ ഒരു കളിക്കാരനും പുതിയ തലമുറയിലെ ഒരു കളിക്കാരന് പഠിപ്പിച്ചുകൊടുക്കാത്ത അപൂര്‍വ്വമായ പാഠങ്ങളാണ്. അതാണ് സിസര്‍കട്ടിന്റെ രഹസ്യങ്ങള്‍. പന്ത് ഡ്രിബിള്‍ ചെയ്യുന്നതിന്റെ രീതി. പന്ത് ട്രാപ്പ് ചെയ്യുന്നതിന്റെ രീതി. എങ്ങനെയാണ് ഡിഫന്‍ഡര്‍മാരെ ഒഴിവാക്കുകയെന്നുളളത്. പെനാള്‍ട്ടി ബോക്സില്‍ എങ്ങനെയാണ് കളിയെ നമ്മള്‍ മാന്വര്‍ ചെയ്യേണ്ടത്, - ഇതെല്ലാം ഒരു പ്രതിഫലവും വാങ്ങാതെ ബ്രിട്ടോ പഠിപ്പിച്ചുകൊടുത്തു. കാരണം ബ്രിട്ടോയ്ക്ക് അറിയാമായിരുന്നു, ഈ പയ്യന്‍ നാളെ ഒരു തലമുറയുടെ സ്വപ്നങ്ങള്‍ മുഴുവന്‍ പേറുന്ന മഹാനായ ഫുട്ബോളര്‍ ആയി തീരുമെന്ന്. പിന്നീട് ബ്രിട്ടോയും പെലെയുടെ സഹപ്രവര്‍ത്തകനും കൂട്ടുകാരനുമായ മരിയോ സഗാലൊയുമെല്ലാം വിലയിരുത്തുന്നുണ്ട്.

ആദ്യകാലത്തെ ഈ പരിശീലനത്തിന്റെ വെളിച്ചത്തിലാണ് മരിയോ സഗാലൊ ലോകത്തിലെ ഏറ്റവും നൈസര്‍ഗികതയുള്ള കളിക്കാരനാണ് പെലെയെന്ന് പറഞ്ഞത്. "ഒരുപക്ഷെ ആ നൈസര്‍ഗികതയുടെ തോത് അല്പമെങ്കിലും മറ്റൊരു കളിക്കാരനില്‍ ഞാന്‍ കണ്ടിട്ടുള്ളത് ഗരിഞ്ചയില്‍ (Garrincha) ആണ്. പക്ഷേ ഗരിഞ്ച തന്റെ കളിയെ ഒരിക്കലും നെഞ്ചോട് ചേര്‍ത്ത് പിടിച്ചില്ല. അദ്ദേഹം കളിയിലെ ഒരു ധൂര്‍ത്തുപുത്രനായി മാറി. എന്നാല്‍ പെലെ അങ്ങനെയായിരുന്നില്ല. അയാള്‍ കളിയെ ഒരു ഉപാസനയായിട്ടുകണ്ടു.
മറ്റൊരു കളിക്കാരനിലും കാണാത്ത വിധത്തില്‍ പെലെയില്‍ ഫീല്‍ഡ് വിഷനുണ്ടെന്ന് മരിയോ സഗാലൊ പറയുന്നു. കളിക്കളത്തില്‍ കളിയെ വായിക്കുന്ന രീതിയാണ് ഫീല്‍ഡ് വിഷന്‍. ഒരുപക്ഷേ അത് പെലെയുടെ അളവില്‍ മറ്റൊരു കളിക്കാരനിലും സഗാലൊ കണ്ടിട്ടില്ല. കളിക്കളത്തില്‍ തന്റെ കൂടെ കളിക്കുന്ന കളിക്കാരുടെ പൊസിഷനും അവരുടെ നീക്കവും ഡ്രിബ്ലിങ്ങും ഏതുപൊസിഷനിലേക്കാണ് പോകുന്നതെന്നും ഒറ്റനോട്ടംകൊണ്ട് പെലെ അറിയും. അതുകൊണ്ട് ഒരുകളിയെ പൂര്‍ണമായി വായിച്ചെടുക്കാന്‍ പെലെയ്ക്ക് കഴിയുന്നു.
പിന്നീട് പെലെയെക്കുറിച്ച് സഗാലൊ പറഞ്ഞ നല്ലൊരു വിശേഷണം അദ്ദേഹത്തിന്റെ ബാലന്‍സാണ്. ബോള്‍ കൈയിൽ കിട്ടിക്കഴിഞ്ഞാല്‍ അതീവ വേഗതയോടെ ആ പന്തിനെ മുന്നോട്ടുകൊണ്ടുപോകാനും വെട്ടിയൊഴിയാനും പന്ത് ഉദ്ദേശിച്ച സ്ഥലത്തുതന്നെ അടിക്കാനും അത് സ്വന്തം കളിക്കാരന്റെ മുമ്പിലേക്ക് ഇട്ടുകൊടുക്കാനും പെലെയ്ക്കുള്ള ബാലന്‍സ് മറ്റൊരു കളിക്കാരനിലും കണ്ടിട്ടില്ല.
നാലാമതായി അദ്ദേഹം പറയുന്നത് തളരാത്ത കായികശേഷിയുള്ള പെലെ കളിക്കളത്തില്‍ സ്പെയ്സ് സൃഷ്ടിക്കുന്ന രീതിയെ കുറിച്ചാണ്. അത് തികച്ചും മാന്ത്രികമാണ്. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരുള്ള കാലമാണ്, ജസ്റ്റ് ഫൊണ്ടെയ്നുണ്ട്, റെയ്മെന്‍ കോപ്പയും ലങ് യാഷീനും ഷിയാസിനോയും ഹംഗറിയുടെ പുഷ്‌കാസും ഡീ സ്റ്റിഫാനോയും കൈസര്‍ ബെക്കന്‍ബോവറും കളിക്കുന്ന കാലം. പിന്നെ മറ്റൊരു മാന്തികനായ യോഹാന്‍ കൈഫുണ്ട്. ഈ കളിക്കാര്‍ എല്ലാവരുമുണ്ടായിരുന്നിട്ടും ഇവരെ മുഴുവന്‍ പെലെ അതിശയിക്കു ന്നതെന്തുകൊണ്ടാണ്? അവിടെയാണ് പെലെയുടെ സമ്പൂർണമായ സർഗാത്മകത.
സഗാലൊ വിശദീകരിക്കുന്നത് പെലെ ഒരു കംപ്ലീറ്റ് പ്ലെയര്‍ ആണെന്നാണ്. ഒരേസമയം അയാള്‍ ഗോള്‍ നേടുന്നു, കൂട്ടുകാര്‍ക്ക് അസിസ്റ്റ് ചെയ്യുന്നു, അയാള്‍ മിഡ്ഫീല്‍ഡില്‍ പന്ത് നിയന്ത്രിച്ചു നിര്‍ത്തുന്നു, ടീമിന് എങ്ങനെ മുന്നോട്ടുപോകാമെന്ന് ആലോചിക്കുന്നു, അങ്ങനെ കളിക്കളത്തിലെ യഥാര്‍ത്ഥ അവസ്ഥയെക്കുറിച്ചുള്ള കൃത്യമായ ബോധ്യം അയാളില്‍ അന്തര്‍ലീനമാണ്. അതുകൊണ്ട് അയാള്‍ ഏത് ആങ്കിളില്‍ നിന്നും ഗോള്‍ നേടുന്ന കളിക്കാരനേക്കാള്‍ ഒരു കളിയെ പൂര്‍ണമായി ആഗീരണം ചെയ്ത്, സമ്പൂര്‍ണമായി പ്രയോഗത്തില്‍ വരുത്തുന്ന ഒരു കണ്ടക്ടറാണ്. അവിടെയാണ് പെലെയുടെ മഹത്വം.
പെലെ എന്തുകൊണ്ടാണ് കാലങ്ങളെ അതിശയിച്ചു നില്‍ക്കുന്നത് എന്നൊരു ചോദ്യം ഉദിക്കുന്നുണ്ട്. അത് പെലെയെപ്പോലുള്ളൊരു കളിക്കാരന്‍ വളര്‍ന്നുവന്ന സാഹചര്യങ്ങളുടെ പ്രത്യക്ഷ സത്യവാങ്മൂലമാണ്. ഒരു പ്രത്യേക കാലത്തെ അതിജീവിക്കാന്‍ പെലെയ്ക്ക് കഴിഞ്ഞുവെന്നതാണ്. അടിച്ചമർത്തപ്പെട്ട ജനതയുടെയും പാർശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യരുടെയും അതിജീവനത്തിന്റെ രക്ഷാമാർഗമാണ് പെലെ ലോകത്തിന് കാട്ടിക്കൊടുത്തത്.
പെലെ ഒരു വര്‍ഗത്തിന്റെയും ഒരുവര്‍ണത്തിന്റെയും കളിക്കാരനല്ല. അദ്ദേഹം അര്‍ജന്റീനയിലും ഉറുഗ്വേയിലും ചിലിയിലും യൂറോപ്പിലും ഏഷ്യയിലും ആഫ്രിക്കയിലുമൊക്കെ ഇതിഹാസമായിരുന്നു. ആഫ്രിക്കയില്‍ സാന്‍റോസ് ടീം കളിക്കാന്‍ പോയപ്പോള്‍ നൈജീരിയയിലെ രണ്ട് വിപ്ലവ സംഘങ്ങള്‍ തമ്മിലുള്ള യുദ്ധം 48 മണിക്കൂര്‍ പിടിച്ചുനിര്‍ത്തിയത് പെലെയുടെ കളികാണാന്‍ വേണ്ടിയായിരുന്നു. അതുകൊണ്ട്, യുദ്ധത്തെപ്പോലും പിടിച്ചുനിര്‍ത്താന്‍ കഴിയുന്ന കളിക്കാരനധീതമായ മാനവികത ആ താരത്തിനുണ്ടെന്ന് നമ്മള്‍ തിരിച്ചറിയുകയാണ്. കേള്‍വിശേഷി മാത്രമുള്ള വ്യക്തിമാത്രമല്ല, അതിനേക്കാള്‍ കൂടുതല്‍ ലോകമാനവനായ വ്യക്തികൂടിയാണെന്ന് അവിടെ നമ്മള്‍ തിരിച്ചറിയുകയാണ്.
ഒരു കളിക്കാരന്‍ ലോകത്തിനു മുമ്പില്‍ തന്റെ കളി പ്രദര്‍ശിപ്പിക്കുമ്പോഴും എതിര്‍ടീമിനെ പരാജയപ്പെടുത്തുമ്പോഴും അയാളുടെ ഉള്ളിലുള്ള നന്മകള്‍, ലോകത്തോടുള്ള സമര്‍പ്പണം, സമൂഹത്തോടുള്ള സ്നേഹം, കുട്ടികളോടുള്ള കടപ്പാടുകള്‍ എല്ലാം പെലെ പാലിച്ചിട്ടുണ്ട്. അതുകൊണ്ട് ഒരു ഫുട്ബോളര്‍ എന്നതിനേക്കാളുപരി പെലെ ഒരു ലോകമാനവനാകുകയാണ്. പെലെ കളിച്ചിരുന്ന കാലത്ത് ആ കളി കണ്ടവരെല്ലാം പറയുന്നത് അത്തരത്തിലുള്ള ഒരു മാന്ത്രിക ഫുട്ബോള്‍ മറ്റൊരു കളിക്കാരനിലും കണ്ടിട്ടില്ലായെന്നാണ്.
അതുകൊണ്ടാണ് ബെക്കന്‍ ബോവര്‍ കാലങ്ങളെ അതിശയിക്കുന്ന ഒരേയൊരു കളിക്കാരന്‍ പെലെ മാത്രമാണെന്ന് പറഞ്ഞത്. പെലെയുടെ മുമ്പില്‍ നില്‍ക്കുമ്പോള്‍ ഒരു എതിരാളിക്കുപോലും അയാള്‍ അമാനുഷികനാണെന്ന് തോന്നും.
1970ല്‍ ഇറ്റലിയുമായി ബ്രസീല്‍ ലോകകപ്പിന്റെ ഫൈനല്‍ കളിക്കുമ്പോള്‍ ബുര്‍ണിച്ച് എന്ന ഇറ്റലിയുടെ ഡിഫന്‍ഡര്‍ തലേന്ന് രാത്രി നിരന്തരം ആലോചിച്ച് ഉറപ്പിച്ചുകൊണ്ടിരുന്നു - "പെലെ സാധാരണ മനുഷ്യന്‍ മാത്രമാണ്, അയാള്‍ മാംസവും മജ്ജയുമൊക്കെയുള്ള സാധാരണ മനുഷ്യനാണ്, അയാളെ ഞാനെതിര്‍ക്കുന്നത് ഒരു കളിക്കാരന്‍ എന്ന രീതിയില്‍ തന്നെയാണ്'
പക്ഷേ മെക്സിക്കോയില്‍ കളി തുടങ്ങിയ നിമിഷം മുതല്‍ ബുര്‍ണിച്ചിന്റെ മുമ്പില്‍ പെലെ ഒരു അമാനുഷനെപ്പോലെ വളര്‍ന്നുവന്നു. പെലെയുടെ അസാമാന്യമായ ഡ്രിബ്ലിങ്ങുകള്‍, പന്ത് ട്രാപ്പ് ചെയ്യുന്ന രീതി, നീക്കുന്ന രീതി, അനുപമമായ പാസിങ്ങുകള്‍, നൃത്തം ചെയ്യുന്ന ചുവടുകള്‍ എല്ലാം ബുര്‍ണിച്ച് ഒരു സ്വപ്നലോകത്തെന്നപോലെ കണ്ടു. ബുര്‍ണിച്ച് പറയുന്നത് ആ കളിയുടെ നിർണായക ഘട്ടങ്ങളിലെല്ലാം പെലെയെ വേണ്ടവിധം മാര്‍ക്കു ചെയ്യാന്‍ വിട്ടുപോയി, താന്‍ മാര്‍ക്കു ചെയ്യുമ്പോഴെല്ലാം അമാനുഷനെയാണ് നേരിടുന്നതെന്ന ചിന്ത തന്നില്‍ ഊറിക്കൂടിയിരുന്നുവെന്നാണ് ബുര്‍ണിച്ച് അദ്ദേഹത്തിന്റെ ആത്മകഥയില്‍ പറയുന്നത്.
1958ല്‍ സ്വീഡനില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ പെലെ ബ്രസീലിനുവേണ്ടി കളിക്കുമ്പോള്‍, ആ ചാമ്പ്യന്‍ഷിപ്പിന്റെ ഏറ്റവുമാദ്യത്തെ മത്സരം അദ്ദേഹത്തിന് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ സോവിയറ്റ് യൂണിയനെതിരായ ഒരു മാച്ചില്‍ പെലെ കളിച്ചു. അടുത്ത മത്സരത്തില്‍ വെയ്ല്‍സിനെതിരെ പെലെയുടെ ആദ്യത്തെ ഗോളുംകണ്ടു. ഫ്രാന്‍സിനെതിരെ സെമിയില്‍ ഹാട്രിക്,

സ്വീഡനെതിരെ ഫൈനലില്‍ രണ്ട് ഗോള്‍, അങ്ങനെ പതിനേഴുകാരനായ പെലെ ആദ്യത്തെ ലോകകപ്പില്‍ നാലുമാച്ചില്‍ നിന്നായി ആറുഗോള്‍ നേടി. കറുത്ത ഒരു ചെറുപ്പക്കാരന്‍ അന്ന് സ്വീഡന്റെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാപാത്രമായി മാറി. ബ്രസീല്‍ അവിടെ നിന്നാണ് ഒരു ഇതിഹാസ ടീമായി മാറിയത്. 1962ല്‍ ബ്രസീല്‍ വീണ്ടും ചാമ്പ്യന്‍മാരായി മാറി. 1966ല്‍ പെലെ കളിച്ചെങ്കിലും പരിക്കുമൂലം ബ്രസീല്‍ ആദ്യറൗണ്ടില്‍തന്നെ തോറ്റു.
1970ല്‍ 29 വയസില്‍ കളിക്കാനിറങ്ങിയ പെലെ വീണ്ടും തന്റെ ടീമിനെ ലോകകപ്പില്‍ ജേതാക്കളാക്കി. മൂന്നുതവണ ബ്രസീലിനു ലോകകിരീടം, മൂന്നു തവണയും ലോകകിരീടം നേടിയ ടീമിലെ ഏക കളിക്കാരനെന്ന ബഹുമതി പെലെയുടെ ശിരസ്സില്‍ ഒരു തൂവലായി. അധികമത്സരമൊന്നും പിന്നീട് അദ്ദേഹം കളിച്ചിട്ടില്ല.
പെലെയെ പിന്നീട് കണ്ടത് കോസ്മോസിന്റെ ബാനറിലാണ്. അദ്ദേഹം അമേരിക്കയില്‍ പോയി കോസ്മോസ് ക്ലബിനുവേണ്ടി നാലുവര്‍ഷം കളിച്ചു. അത് ജീവിക്കാന്‍ വേണ്ടിയായിരുന്നെന്ന് അദ്ദേഹം പറയുകയുണ്ടായി. ബ്രസീലിയന്‍ ഫുട്ബോളിന്റെ ഗുണപരമായിട്ടുള്ള വളര്‍ച്ച ലോകത്തിനു പരിചയപ്പെടുത്തിക്കൊടുത്തതില്‍ പെലെയ്ക്ക് വലിയ പങ്കുണ്ടായിരുന്നു. രണ്ടു ലോകമഹായുദ്ധങ്ങള്‍ 1950ലെ തോല്‍വി, ഇതൊക്കെ ബ്രസീലിനെ നിരന്തരം വരിഞ്ഞുമുറുക്കുമ്പോള്‍ 1958ല്‍ ഈ ദുഃഖങ്ങളെ മറക്കാനുള്ള ഒരു മറുമരുന്നായാണ് ഫുട്ബോള്‍ വളര്‍ന്നുവന്നത്.
പെലെയുടെയും ഗരിഞ്ചയുടെയുമൊക്കെ കാലുകളിലാണ് കറുത്തവരുടെ അടിച്ചമര്‍ത്തപ്പെട്ട വാസനകള്‍ക്ക് ഒരു പുതിയ താളവും നിറവും കെെവന്നത്. അങ്ങനെ ഫുട്ബോളില്‍ പെലെയും ഗരിഞ്ചയും റോണാള്‍ഡോയും റോണാള്‍ഡിഞ്ഞോയും സീക്കോയും റൊബീഞ്ഞോയുമൊക്കെ സാഹചര്യങ്ങള്‍ക്കെതിരെ പൊരുതിക്കയറിയാണ് ലോകത്തിന്റെ നെറുകയിലെത്തിയത്. പെലെ എവിടെ കളിച്ചാലും മിനസ്ജറാസിലായാലും പോര്‍ത്തോ അലിഗ്രയിലായാലും ഫുട്ബോള്‍കൊണ്ട് ജനങ്ങളെ അയാള്‍ക്കു മാത്രമേ കഴിഞ്ഞിട്ടുള്ളൂ.
ലോകം മുഴുവന്‍ ലോക്ക്ഡൗണിന്റെ പിടിയില്‍ അമരുമ്പോഴും പെട്ടെന്ന് പെലെയുടെ പിറന്നാള്‍ നമ്മുടെ മനസിലൊക്കെ ഒരു ആഘോഷമായി മാറുകയാണ്. പെലെ ഭൂമിയില്‍ 80 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു. പെലെയുടെ ജീവിതം ലോകജനതയുടെ മുമ്പില്‍ ഒരു തുറന്ന പുസ്തകമാണ്. തന്റെ വിജയങ്ങളോടൊപ്പം തന്റെ വീഴ്ചകളും തന്റെ പതനങ്ങളും തന്റെ നഷ്ടങ്ങളും ഒരുപോലെ തുറന്ന പറഞ്ഞ ഫുട്ബോളറാണ് പെലെ. ഒരു ജനതയുടെ വര്‍ണവ്യത്യാസങ്ങളെ, വിവേചന ബോധങ്ങളെ, എഴുതപ്പെട്ട നിയമങ്ങളെ നിരന്തരമായി വെല്ലുവിളിച്ചുകൊണ്ട് പന്ത് കളിയുടെ മായികമായ സൗന്ദര്യം മൈതാനത്തിലേക്ക് ആവാഹിച്ച ഒരു മാന്ത്രികനാണ് പെലെ. അതുകൊണ്ട് ബ്രസീലിലെ ഏത് ഗ്രൗണ്ടിലും - മാറക്കാനയിലായും ഫ്ളൂമിനെന്‍സിലായാലും, സാവോപോളയിലായാലും - പന്തുമായി ഗ്രൗണ്ടില്‍ ഇറങ്ങുന്ന നിമിഷം പെട്ടെന്ന് ജനങ്ങള്‍ വിളിക്കാന്‍ തുടങ്ങും, ‘ഓ മസ്‌കാര'.
മസ്‌കാരയെന്നാല്‍ അല്ലയോ ചന്ദ്രമനുഷ്യാ എന്നാണതിനര്‍ത്ഥം. ചന്ദ്രനില്‍ നിന്നും വന്ന ഫുട്ബോളര്‍ എന്നാണ് ഒരുജനത തന്റെ പ്രിയപ്പെട്ട താരത്തെ വിശേഷിപ്പിച്ചത്. അതുകൊണ്ട് പെലെ തന്റെ കാല്‍പന്തിലൂടെ ഈ ലോകത്തിന്റെ മുമ്പില്‍ പ്രദര്‍ശിപ്പിച്ചതെല്ലാം അതിര്‍ത്തികള്‍ കടന്ന് ഭൂഖണ്ഡങ്ങള്‍ കടന്ന് സമുദ്രങ്ങള്‍ താണ്ടി അജ്ഞാതമായ എല്ലാ കോണുകളിലേക്കും ഇടങ്ങളിലേക്കും ചെന്നെത്തിയിട്ടുണ്ട്.
അതുകൊണ്ടാണ് അമേരിക്കയുടെ മുന്‍ സ്റ്റേറ്റ് സെക്രട്ടറി എന്‍ട്രീ കിസീജർ നൈജീരിയയിലുള്ള ഒരു തെരുവില്‍ നടക്കാന്‍ ഇറങ്ങിയപ്പോള്‍ അവിടെ തൂങ്ങിക്കിടന്ന ഏക ചിത്രം പെലെയുടേതായിരുന്നു. പെലെ സാര്‍വ്വലൗകികമായ വികാരമാണ്. ഒരു കറുത്തവന് അടിച്ചേല്‍പ്പിക്കപ്പെട്ട എല്ലാ നിയമങ്ങളേയും മറികടന്ന് ഈ ഭൂമിയില്‍ എങ്ങനെയാണ് കൊടിപ്പടം ഉയര്‍ത്തുവാന്‍ കഴിയുകയെന്നതിന്റെ ജീവിച്ചിരിക്കുന്ന ഇതിഹാസമാണ് പെലെ. ആ ജീവിതയാത്രയില്‍ കടന്നുവന്ന വഴികളെക്കുറിച്ച് ഏറ്റവും ബോധ്യമുള്ള കളിക്കാരനും അയാള്‍ തന്നെയായിരുന്നു.
അതുകൊണ്ട് നമുക്ക് പെലെയെ താരതമ്യപ്പെടുത്താന്‍ മറ്റു പേരുകളില്ല. ബ്രസീലിലെ ഒരു ഫുട്ബോള്‍ പണ്ഡിതന്‍ പറഞ്ഞതുപോലെ ലോകത്ത് ഒരു പെലെയെയുള്ളൂ. ലോകത്തൊരു മൊസാര്‍ത്തേയുള്ളൂ, ഒരു ലിയാനാര്‍ഡോ ഡാവിഞ്ചിയും. ഒരു ഐന്‍സ്റ്റീനും മാത്രമേയുള്ളൂ. അതുപോലെ ഒരൊറ്റ പെലെ മാത്രം. അദ്ദേഹത്തിന്റെ ഡിക്കോയെന്ന ഓമനപ്പേര് ജനങ്ങള്‍ ഓര്‍മിക്കുന്നില്ല. എഡ്സന്‍ അരാന്തസ് ഡോ നാസിമെന്റോ; അദ്ദേഹത്തിന്റെ പേര് ആരും ഓര്‍ക്കുന്നില്ല. പക്ഷേ പെലെയെന്ന പേര് പന്തുമായി ചേര്‍ത്തുവെക്കുന്ന ഏറ്റവും കൂടുതല്‍ ഉച്ചരിക്കപ്പെട്ട പദമായി മാറിയിരിക്കുന്നു.

എങ്ങനെയാണ് ഫുട്ബോളിനായി പെലെ ജീവിതം സമര്‍പ്പിച്ചത് എന്നത് വലിയ പാഠപുസ്തകമാണ്. കാല്‍പ്പന്തിനോടൊപ്പം ഏറ്റവും കൂടുതല്‍ ഉച്ഛരിക്കപ്പെട്ട പേര് പെലെയെന്നാണ്. ആശയവിനിമയത്തിന്റെ മാര്‍ഗങ്ങളായിട്ടുള്ള ലിഖിതരൂപങ്ങളും റേഡിയോയും മാത്രം നിലനിന്നിരുന്ന കാലത്ത് ടെലിവിഷന്‍ ഇല്ലാത്ത സോഷ്യല്‍ മീഡിയ ഇല്ലാത്ത കാലത്ത് പെലെ ഒരു പന്തുകൊണ്ട് പൊലിച്ചതെല്ലാം ഭൂഖണ്ഡങ്ങളൊക്കെ മറികടന്ന് അത് കാടുകള്‍ക്കപ്പുറം ഗ്രാമങ്ങള്‍ക്കപ്പുറം നഗരങ്ങള്‍ക്കപ്പുറം എത്തിയിട്ടുണ്ട്.
ഇന്നും പെലെയുടെ ഭൂരിഭാഗം കളികളും നാമാരും കണ്ടിട്ടില്ല. സാന്റോസ് ക്ലബ്ബിന്റെ ജൈത്രയാത്രയില്‍ പെലെ അടിച്ചിട്ടുള്ള ഗോളുകളുടെ ദൃശ്യങ്ങള്‍പോലും പലതും ചിത്രീകരിച്ചിട്ടില്ല. റേഡിയോ വിവരണങ്ങളിലും ഓഡിയോ ടേപ്പുകളിലും അച്ചടി മാധ്യമങ്ങളിലും മാത്രമായി പെലെയുടെ ഈ വർണനകള്‍ ഒതുങ്ങി നില്‍ക്കുകയാണ്. 1959ല്‍ റുവേസെവാരിയയില്‍ ജൂവന്‍ടൂഡിനെതിരെ പെലെ നേടിയ ഒരൊറ്റ ഗോള്‍ മാത്രം മതി അദ്ദേഹത്തെ എന്നും ഓര്‍മ്മിക്കാന്‍. പക്ഷേ ആ ഗോള്‍ ലോകം കണ്ടിട്ടില്ല. പവറും ബാലന്‍സും ഡ്രിബ്ലിങ്ങും ഒരുപോലെ സമന്വയിച്ചതായിരുന്നു ആ ഗോള്‍. അതേപ്പറ്റി സാന്റോസ് ക്ലബ്ബില്‍ തന്നെ ഒരു രേഖാചിത്രം സൂക്ഷിച്ചിട്ടുണ്ട്. പെലെ തന്നെ തന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ഗോള്‍ ഇതാണെന്നു പറഞ്ഞിട്ടുണ്ട്. പക്ഷേ ആ ഗോള്‍ ലോകം കണ്ടിട്ടില്ല. ലോകം റേഡിയോ വിവരണങ്ങളിലൂടെ പത്രങ്ങളിലൂടെ ആ കലത്ത് ആ ഗോളിന്റെ വിവരണങ്ങള്‍ വായിച്ച് മതിമറന്നു.
ഇന്ന് ഫുട്ബോള്‍ ഒരു വലിയ ഓപ്പറ പോലെയാണ്. ക്ലബ്ബുകളുടെ നിലനില്‍പ്പുകള്‍ താരങ്ങളുടെ കരാറുകളെ ആശ്രയിച്ചിരിക്കുന്നു. ക്ലബ്ബുകളുടെ സ്ഥാപനവത്കരണം ഫുട്ബോളിനെ മാറ്റിമറിച്ചിരിക്കുന്നു. ഫുട്ബോളില്‍ കളിക്കാരുടെ കളിമിടുക്ക് മാത്രമല്ല, താരമാര്‍ക്കറ്റും പ്രധാന ഘടകമായി മാറിയിരിക്കുന്നു. ടെലിവിഷന്‍ ഫുട്ബോളിനെ നിയന്ത്രിക്കുന്ന പ്രധാനഘടകമായി മാറിയിരിക്കുന്നു. ഓരോ താരത്തിന്റെയും മൂല്യപരമായ വിപണന സാധ്യതകള്‍കൂടി മാനേജ്മെന്റ് കണ്ടെത്തുന്നു.
ഫുട്ബോളിന്റെ ദേശീയമായ അടയാളങ്ങള്‍ പോലും ഇന്ന് പലയിടത്തും നമ്മള്‍ കാണുന്നില്ല. ആഫ്രിക്കന്‍ ഫുട്ബോളിന്റെ വന്യത നാളെയുണ്ടാകുമോയെന്ന് നമുക്കെങ്ങനെ പറയാനാവും?. ഏഷ്യന്‍ ഫുട്ബോളിന്റെ പഴയ പൊടിപ്പുകള്‍ നമ്മള്‍ ഇനിയും കാണുമോ. ബ്രസീലിയന്‍ ഫുട്ബോളിനെ നിലനിര്‍ത്തിക്കൊണ്ടിരുന്നത് ഒരുകാലത്ത് അതിന്റെ ഐതിഹാസിക തനിമയാണ്. മണ്ണിന്റെയും സാംബയുടെയുമൊക്കെ താളം ആ ഫുട്ബോളിനുണ്ടായിരുന്നു. അതുകൊണ്ടാണതിനെ ബ്യൂട്ടിഫുള്‍ ഫുട്ബോള്‍ അല്ലെങ്കില്‍ "ജോഗോബോണിറ്റോ' യെന്ന് പറയുന്നത്.

ആ കാലത്തിന്‍റെ അംബാസിഡറാണ് പെലെ. 1999ല്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പെലെയെ ഈ നൂറ്റാണ്ടിന്റെ അത്ലറ്റായി തെരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ ഭൂരിഭാഗം കളികളും കാണാതെ തന്നെ ഒരു കമ്മിറ്റിയാണ് 2000ത്തില്‍ നൂറ്റാണ്ടിന്റെ ഫുട്ബോളറായി പെലെയെ അവതരിപ്പിച്ചത്. പെലെ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ഡേലയില്‍ നിന്നാണ് അന്ന് ആ അവാര്‍ഡ് സ്വീകരിച്ചത്. എന്നിട്ട് പെലെ പറയുകയുണ്ടായി- ‘കളിയെപ്പോഴും ജയിക്കുന്നതിനുവേണ്ടിയാണ്. പക്ഷേ ജീവിതമാണ് പ്രധാനം. അത് നിലനില്‍പ്പിനുവേണ്ടിയാണ്. ഞാന്‍ വിശന്നുകൊണ്ടാണ് കളിച്ചത്. വിശന്നുകൊണ്ട് കളിക്കുമ്പോള്‍ നിലനില്‍പ്പിന്റെ വേദന ഞാന്‍ അറിഞ്ഞിട്ടുണ്ട്, അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ടാവാം മിക്കപ്പോഴും ഞാന്‍ കളിയില്‍ കാണികളെ രസിപ്പിക്കാനാണ് ശ്രമിച്ചത്. അവരുടെ ജീവിതത്തിന്റെ തീഷ്ണമായ യാഥാര്‍ത്ഥ്യങ്ങള്‍ക്കിടയില്‍ പ്രതിസന്ധികള്‍ക്കിടയില്‍, സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഒരല്പം ലാഘവം നല്‍കാന്‍ ഒരല്പം സന്തോഷം നല്‍കാന്‍ എന്റെ കാലുകള്‍ക്ക് കഴിഞ്ഞുവെന്നുള്ളതാണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ നേട്ടം. ഞാന്‍ അവരുടെ സ്നേഹം പിടിച്ചുപറ്റാനാണ് ശ്രമിച്ചത്. അവരില്‍ നിന്ന് ബഹുമതികള്‍ വാങ്ങാനല്ല'.
ഇതാണ് പെലെ അന്നു പറഞ്ഞ വാക്കുകള്‍. പെലെയെ പ്രസക്തനാക്കുന്നത് ഈ ഘടകമാണ്. അയാളുടെ മഹത്വരമായ അതിജീവനത്തിന്റെ ഏറ്റവും വലിയ ശാസ്ത്രവും കളിതന്നെയാണ്. ജീവിതത്തിന്റെ സന്ധ്യകളില്‍ പെലെ നഗ്‌നനായ ഒരു മനുഷ്യന്‍ തന്നെയാണ്. കളി ജയിച്ചുകൊണ്ട് അയാള്‍ കാമുകിമാരെ നേടിയിട്ടുണ്ട്. അവരെ വേര്‍പിരിഞ്ഞിട്ടുമുണ്ട്. അദ്ദേഹത്തിന്റെ മക്കള്‍ വഴിതെറ്റിപ്പോകുന്നത് കണ്ണീരോടെ കണ്ടുനിന്നിട്ടുണ്ട്. ഇതെല്ലാം ലോകത്തോടു തുറന്നുപറഞ്ഞുവെന്നുള്ളതാണ് പെലെയുടെ മനസിന്റെ ഏറ്റവും വലിയ വിശാലത.
ഒരു ഗുഡ് വില്‍ അംബാസിഡറായി പെലെ പ്രവര്‍ത്തിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ മകന്‍ മയക്കുമരുന്നിന് അടിമയായപ്പോള്‍ ലോകത്തോട് മാപ്പുപറയാന്‍ ഒരു നിമിഷംപോലും പെലെ വൈകിയില്ല. കളിയില്‍ നൈസര്‍ഗികത മാത്രമല്ല, ജീവിതത്തിലെ സത്യസന്ധതയും പെലെയുടെ തൊപ്പിയില്‍ ഒരു തൂവലായി നിലനില്‍ക്കുന്നു. കളിയിലെ നൈസര്‍ഗികമായ ഈ ചലനസാമ്രാജ്യത്തില്‍ പെലെ ഒരു ചക്രവര്‍ത്തിയാണ്.
ജന്മനഗരമായ അദ്ദേഹത്തിന്റെ മിനാസ് ജെറായസില്‍ ഒരു പൂര്‍ണകായ പ്രതിമയില്‍ പെലെ എന്നുപോലും എഴുതിയിട്ടില്ല. അവിടെ എഴുതിയത് ഓ റൈ എന്നാകുന്നു. ഓ റൈ എന്നാല്‍ ചക്രവര്‍ത്തി. വീണ്ടും പ്രത്യാശനല്‍കാനും നമുക്ക് വീണ്ടും പ്രചോദിപ്പിക്കാനും പെലെ വളരെക്കാലം ജീവിക്കട്ടെ. ഫുട്ബോളും അതിന്റെ മൈതാനങ്ങളും പെലെയെന്നുള്ള പേര് ഹൃദയത്തില്‍ കൊത്തി സൂക്ഷിക്കട്ടെ.
പ്രമോദ് പുഴങ്കര
Nov 26, 2020
5 Minutes Read
ഡോ. എം. മുരളീധരന്‍
Oct 18, 2020
6 Minutes Read
Shell
24 Oct 2020, 11:54 PM
വായിക്കുംതോറും തീരല്ലേ എന്ന് ആഗ്രഹിച്ചു പോയി! എംപിഎസ് 👍