അംഗീകരിക്കപ്പെട്ടു കഴിഞ്ഞാൽ അവിചാരിതം എന്നതൊരു അലങ്കാര പദം മാത്രമാണ്

ഈ വർഷം സാഹിത്യ നോബേൽ ഒരു ആഫ്രിക്കൻ എഴുത്തുകാരനായിരിക്കുമെന്ന് തുടക്കം മുതൽ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഗുർണയുടെ പേര് എവിടേയും കാര്യമായി കേട്ടിരുന്നില്ല. ഗുർണയുടെ ഒരു കഥാപാത്രം അവിചാരിതയെക്കുറിച്ച് ഇങ്ങനെ പറയുന്നു: അംഗീകരിക്കപ്പെട്ടു കഴിഞ്ഞാൽ അവിചാരിതം എന്നതൊരു അലങ്കാര പദം മാത്രമാണ്.

ബ്ദുറസാഖ് ഗുർണയുടെ "ആഫ്റ്റർ ലൈവ്‌സ്' എന്ന നോവൽ സാൻസിബാറിൽ "ബ്ലേഡ് കമ്പനി' നടത്തുന്ന രണ്ട് ഗുജറാത്തി സഹോദരൻമാരെക്കുറിച്ച് പറഞ്ഞാണ് തുടങ്ങുന്നത്. ഈ വർഷത്തെ സാഹിത്യ നോബൽ സമ്മാന ജേതാവിന്റെ നോവലിൽ ഇന്ത്യയുടെ കടന്നു വരവ് ഈ കഥാപാത്രങ്ങളിലൂടെയാണ്. നോവലിലെ ഖാലിഫ അമുർ ബിയാസ്ഹാരയെ കണ്ടുമുട്ടുമ്പോഴാണ് ഈ പരാമർശം. ബിയാസ്ഹാര ഗുജറാത്തി സഹോദരൻമാരുടെ സ്വകാര്യ പണം കടം കൊടുപ്പ് സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്.

ആഫ്രിക്കയിലെ നിരവധി രാജ്യങ്ങളിൽ ടാൻസാനിയയും ഉഗാണ്ടയുമുൾപ്പെടെ, ഒരു കാലത്ത് ചെറുകിട കച്ചവടക്കാർക്കും ഇട നില ദല്ലാളുമാർക്കും പലിശക്ക് പണം കടം കൊടുക്കുന്ന നിരവധി ഗുജറാത്തി സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നു. (മഹാത്മാഗാന്ധിയുടെ അഫ്രിക്കൻ ജീവിത കാലത്തെ ഓർമ്മകളിലും എസ്.കെ.പൊറ്റെക്കാട്ടിന്റെ ആഫ്രിക്കൻ യാത്രാവിവരണളിലും ഇങ്ങിനെയുള്ള ഗുജറാത്തികൾ കടന്നു വരുന്നത് കാണാം). 1948ൽ ടാൻസാനിയയിലെ സാൻസിബാറിൽ ജനിച്ച ഗുർണ തന്നെ പിന്നീടിത് നേരിട്ടു കാണുകയും അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ ആഖ്യാന ലോകത്ത് ഈ ഗുജറാത്തി കടം കൊടുപ്പുകാർ ആഖ്യാനത്തിന്റെ ചെറിയ അംശമായി മാത്രമേ വരുന്നുള്ളൂ. അദ്ദേഹം ആഫ്രിക്കയെ വലയം ചെയ്ത കൊളോണിയലിസത്തിന്റെ നിരവധി അടരുകളെയാണ് തന്റെ രചനകളിലൂടെ നിരന്തരമായി പരിശോധിക്കുന്നത്. സാൻസിബാറിലെ ഒരു ചെറുദ്വീപിൽ ജനിച്ച് വിദ്യാഭ്യാസത്തിന്റേയും ജോലിയുടേയും ഭാഗമായി യു.കെയിൽ പ്രവാസ ജീവിതം നയിക്കുന്ന ടാൻസാനിയൻ എഴുത്തുകാരനാണ് ഗുർണ. എല്ലാ പ്രവാസി എഴുത്തുകാരേയും പോലെ നാടുവിട്ടു പോയപ്പോൾ ഗുർണയും ഏറ്റവും കൂടുതലായി ആലോചിച്ചതും കണ്ടെത്താൻ ശ്രമിച്ചതും തന്റെ നാടിന്റെ ചരിത്രവും സംസ്‌ക്കാരവുമായിരുന്നു. ആ അന്വേഷണം അദ്ദേഹത്തെ എല്ലായ്പ്പോഴുമെത്തിച്ചത് ആഫ്രിക്കയെ വരിഞ്ഞുമുറുക്കിയ കൊളോണിയൽ ശക്തികളെക്കുറിച്ചുള്ള ആഖ്യാനങ്ങളിലാണ്.

1994ൽ ബുക്കർ സമ്മാനത്തിന് പരിഗണിക്കപ്പെട്ട അദ്ദേഹത്തിന്റെ "പാരഡൈസ്' എന്ന നോവലിലും ഏറ്റവു പുതിയ നോവലായ "ആഫ്റ്റർ ലൈവ്സി'ലും പിതാവ് വാങ്ങിയ കടം വീട്ടാൻ ജോലി ചെയ്യുന്ന മകനെ കാണാം. ആദ്യ നോവലിൽ അത് യൂസുഫാണെങ്കിൽ പുതിയതിൽ ഹംസയാണ് കഥാപാത്രം. വായ്പ വാങ്ങുന്ന മനുഷ്യരിലേക്ക് സാൻസിബാറിലും ടാൻസാനിയയിലും ആഫ്രിക്കയുടെ വിവിധ പ്രദേശങ്ങളിലും സജീവമായിരുന്ന അടിമത്തത്തിന്റെ അംശങ്ങൾ, ഇന്നും, ഈ ആധുനിക കാലത്തും എങ്ങിനെ വരുന്നുവെന്നതിനെക്കുറിച്ച് ഗുർണ തന്റെ ആഖ്യാനങ്ങളിൽ സൂക്ഷ്മമായ ആഖ്യാനം നടത്തുന്നു. ആ സൂക്ഷ്മതക്കാണ് ഈ നോബൽ സമ്മാനം എന്നതിൽ സംശയമില്ല.

ആഫ്റ്റർ ലൈവ്‌സ് ഒന്നാം ലോക മഹായുദ്ധകാലത്ത് കിഴക്കനാഫ്രിക്കൻ തീരത്തെ മനുഷ്യ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതാണ്. കൊളോണിയൽ ശക്തികളിലൊന്ന് അധികാരത്തിൽ തിരിച്ചെത്തിയ രാജ്യത്തെ സൈനികരിലൊരാളും പുതിയൊരു ജോലി തന്നെ അടിമുടി പരിഷ്‌ക്കരിക്കുകയും മാറ്റിമറിക്കുകയും ചെയ്യുമെന്ന് കരുതുന്ന മറ്റൊരാളും- ഇവരുടെ ജീവിതങ്ങളിലെ സമാന്തരതകളിലൂടെ വായനക്കാർക്കു മുന്നിൽ ആഫ്രിക്കൻ കോളോണിയൽ ചരിത്രം തന്നെ വെളിപ്പെടുന്നതാണ് കാണാൻ കഴിയുക. ചരിത്ര സത്യങ്ങളെ കഥാപാത്രത്തിന്റെ അനുഭവങ്ങളാക്കി (വ്യക്തി അനുഭവങ്ങൾ) അവതരിപ്പിക്കുകയാണ് ഒരു നോവലിസ്റ്റ് എന്ന നിലക്ക് ഗുർണ ചെയ്യുന്നത്. വ്യക്തി അനുഭവം സാമൂഹികാനുഭവമാകുന്നതും തിരിച്ചും എങ്ങിനെയാണെന്നറിയാൻ സമകാലിക സാഹിത്യത്തിലെ ഏറ്റവും വലിയ മാതൃകകളിലൊന്ന് ഗുർണയാണെന്ന് നിസ്സംശയം പറയാം. സാൻസിബാറിൽ അറബികളുൾപ്പെടയുള്ളവർ നടത്തിപ്പോന്ന അടിമക്കച്ചവടം മുതൽ വിവിധ തരത്തിലുള്ള കൊളോണിയൽ ശക്തികളുടെ ആസുരത വരെയുള്ള സന്ദർഭങ്ങൾ അദ്ദേഹം തന്റെ കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുന്നു.
1960ൽ സാൻസിബാറിൽ നിലവിൽ വന്ന ഏകാധിപത്യ സർക്കാർ നീണ്ട കാലം ആ രാജ്യത്തെ സ്വതന്ത്ര ചിന്തകൻമാരേയും എഴുത്തുകാരേയും കശക്കിക്കളഞ്ഞു. 1968ൽ ഗുർണ സ്വരാജ്യം വിട്ട് ബ്രിട്ടനിൽ വിദ്യാർഥിയായി. പിന്നീട് കെന്റ് യൂണിവേഴ്‌സിറ്റിയിൽ ഇംഗ്ലീഷ് സാഹിത്യ അധ്യാപകനായി.

ആഫ്രിക്കൻ രാജ്യങ്ങളിലെ എഴുത്തുകാർ എങ്ങിനെ പോസ്റ്റ് കൊളോണിയൽ എഴുത്തിന്റേയും അതു വഴി ചരിത്ര നിർമ്മിതിയുടേയും ഭാഗമായി മാറുന്നുവെന്ന് തന്റെ അക്കാദമിക പഠനങ്ങളിൽ നിരന്തരമായി അന്വേഷിക്കുന്നുമുണ്ട് ഗുർണ. കെനിയൻ എഴുത്തുകാരൻ ഗുഗി വാ തിയോങ്ങോയുടെ രചനകളെക്കുറിച്ചെഴുതിയിട്ടുള്ള അദ്ദേഹത്തിന്റെ പ്രബന്ധം പോസ്റ്റ് കൊളോണിയൽ പഠനങ്ങൾക്ക് ഏറ്റവും മികച്ച ഉദാഹരണമായി അക്കാദമിക ലോകം ഉയർത്തിക്കാട്ടുന്നു. അച്ചാബെ, സോയിങ്ക, ഗുഗി എന്നിവരുടെ ആദ്യകാല രചനകളിൽ ആഫ്രിക്കക്കാർ അനുഭവിച്ച വംശീയത, കൊളോണിയൽ പീഡ എന്നിവയെക്കുറിച്ച് വേണ്ട വിധത്തിൽ പറയാൻ മടിച്ചെന്നും ഡീ കൊളനൈസേഷന്റെ ആദ്യ കാലത്തുള്ള ഇവരുടെ എഴുത്തുകളിൽ നിന്നും അത് മറച്ചുവെക്കപ്പെട്ടത് വരുന്ന കാലത്തെക്കുറിച്ചുള്ള ശുഭപ്രതീക്ഷയാൽ ആയിരുന്നുവെന്നും ഗുർണ പറഞ്ഞു. എന്നാൽ തങ്ങളുടെ പ്രതീക്ഷ തെറ്റിപ്പോയെന്ന് പിൽക്കാലം ഈ എഴുത്തുകാരേയും പഠിപ്പിച്ചുവെന്നും അതിന്റെ മാറ്റം അവരുടെ തുടർന്നുള്ള രചനകളിൽ പ്രത്യക്ഷപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു. (സപ്തംബർ 28ന് പ്രസിദ്ധീകരിക്കപ്പെട്ട സോയിങ്കയുടെ പുതിയ നോവൽ - 48 വർഷത്തെ ഇടവേളക്കു ശേഷമാണ് അദ്ദേഹം നോവൽ എഴുതുന്നത്- chronicles from the land of the happiest people on earth ആഫ്രിക്കയെ വരിഞ്ഞു മുറുക്കിയ അഴിമതിയെക്കുറിച്ചാണ്. ആഫ്രിക്കയുടെ ഗൾഫ് ബന്ധത്തെ വിമർശനാത്മകമായി ഈ നോവൽ കാണുന്നു. ഒപ്പം അഴിമതി ഒരു കോളോണിയൽ അവശിഷ്ടമാണെന്നും സ്ഥാപിക്കുന്നു).

ഗുഗി വാ തിയോങ്ങോ / Photo: Wikimedia Commons

വംശീയവും കോളനിവൽക്കൃതവുമായ മുറിവുകൾ എളുപ്പത്തിൽ ഉണങ്ങുന്നതല്ലെന്ന ഗുർണയുടെ നിലപാട് അദ്ദേഹത്തിന്റെ നോവലുകളിലും മറ്റു രചനകളിലും വ്യത്യസ്തമായ തലങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് കാണാം. ഒരു നോവൽ തൊട്ടടുത്ത നോവലുമായി പുലർത്തുന്ന സാമ്യമല്ല വിഭിന്നതയാണ് അതിന്റെ ആയുസ്സ് നിർണ്ണയിക്കുന്നതിൽ പ്രധാനമെന്നും നിരൂപകൻമാർ, പ്രത്യേകിച്ചും താരതമ്യ സാഹിത്യ പഠിതാക്കൾ സാമ്യങ്ങൾ തേടി നടക്കുന്നവരാണെന്നും ഗുർണ വിമർശിച്ചിട്ടുണ്ട്. പരുപരുത്ത യാഥാർഥ്യങ്ങളെ മനസ്സിലാക്കുന്നതിൽ നിന്നും നമ്മെ അകറ്റുന്ന സങ്കീർണ്ണതകളെ കീഴ്പ്പെടുത്തുകയാണ് യഥാർഥ എഴുത്തുകാരന്റെ ജോലിയെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഗുർണയുടെ രചനാലോകത്തിലൂടെ കടന്നു പോകുമ്പോൾ അദ്ദേഹം വായനക്കാർക്കു വേണ്ടി കീഴ്‌പ്പെടുത്തിയ നിരവധിയായ സങ്കീർണ്ണതകളെ മുഖാമുഖം കാണാം. എഴുത്തിലെ ഈ മാസ്റ്റർ ക്രാഫ്റ്റ്മാൻ ഷിപ്പ് തീർച്ചയായും അദ്ദേഹത്തെ നോബൽ സമ്മാനത്തിലേക്കടുപ്പിച്ചു.
1873വരെ സാൻസിബാറിലെ സ്റ്റോൺ ടൗൺ അടിമക്കച്ചവടത്തിന്റെ കേന്ദ്രമായിരുന്നു. പ്രധാനമായും ഒമാനിൽ നിന്നുള്ള അറബികളാണ് ഇവിടെ നിന്നും അടിമകളെ വാങ്ങിക്കൊണ്ടു പോയിരുന്നത്. അധികം അകലെയല്ലാതെ വർണവിവേചനത്തിന്റെ ഭാഗമായി ആയിരക്കണക്കിനാളുകളെ പീഡിപ്പിച്ചിരുന്ന ജയിലുമുണ്ട്. ഗുർണയുടെ നോവലുകളിൽ ഈ അനുഭവങ്ങൾ കടന്നു വരുന്നത് പലപ്പോഴും നിശ്ശബ്ദമായാണ്. എന്നാൽ അവ പൊട്ടിത്തെറിക്കുന്ന മുഹൂർത്തങ്ങളിൽ ആ ഭീകര ആസുരതകളെ കുടഞ്ഞു കളയാൻ താനും പ്രാപ്തി നേടുന്നുവെന്ന് വായനക്കാർക്ക് തോന്നും. അതാണ് ഈ എഴുത്തുകാരന്റെ പ്രതിഭ. അത് ഉറപ്പു നൽകുന്നു അബ്ദുറസാഖ് ഗുർണ.

അഭയാർഥികളും അടിമകളും കൊളോണിയൽ പീഡകളും ഈ രചനകളിലൂടെ വായനക്കാർ തന്റെ സ്വന്തം അനുഭവം പോലെ അടുത്തറിയുന്നു. അങ്ങിനെ അടുത്തറിയിക്കാൻ ഈ മഹാനായ എഴുത്തുകാരന് സാധിക്കുന്നു.
നോബൽ സമ്മാന സമിതി പറഞ്ഞു അവാർഡ് പ്രഖ്യാപിച്ചു കൊണ്ട് അദ്ദേഹത്തിന്റെ രചനകളെ ഇങ്ങിനെ വിലയിരുത്തി. "for his uncompromising and compassionate penetration of the effects of colonialism and the fate of the refugee in the gulf between cultures and continents.' ഈ വർഷം സാഹിത്യ നോബേൽ ഒരു ആഫ്രിക്കൻ എഴുത്തുകാരനായിരിക്കുമെന്ന് തുടക്കം മുതൽ അഭ്യൂഹങ്ങളുണ്ടായിരുന്നു. സൊമാലിയൻ എഴുത്തുകാരൻ നൂറുദ്ദീൻ ഫറയുടെ പേരാണ് അഭ്യൂഹങ്ങളിൽ ഏറ്റവും ഉയർന്നു കേട്ടത്. ഗുർണയുടെ പേര് എവിടേയും കാര്യമായി കേട്ടിരുന്നില്ല. ഗുർണയുടെ ഒരു കഥാപാത്രം അവിചാരിതയെക്കുറിച്ച് ഇങ്ങിനെ പറയുന്നു: അംഗീകരിക്കപ്പെട്ടു കഴിഞ്ഞാൽ അവിചാരിതം എന്നതൊരു അലങ്കാര പദം മാത്രമാണ്.

Comments