കെ.പി. ശശി; ക്യാമറയുടെ കലാപ സന്നദ്ധത

നിരന്തരം സംശയങ്ങളും ചോദ്യങ്ങളും ഉന്നയിച്ച് അശാന്തനായി കടന്നുപോയ ഇന്ത്യൻ കമ്യൂണിസ്റ്റ് സഖാവ് കെ. ദാമോദരന്റെ മകനായ ശശിയും വ്യവസ്ഥാപിതത്വങ്ങളിലൊന്നുമൊതുങ്ങാതെ ആ അന്വേഷണത്വര പങ്കിട്ടു. അച്ഛനിൽ നിന്ന് പാരമ്പര്യമായി കാലിൽ കിട്ടിയ മാറാത്ത വരട്ടുചൊറിയെക്കുറിച്ച് നർമം കലർത്തിപ്പറഞ്ഞ്​ ഒരു കൂടിച്ചേരലിൽ ശശി പൊട്ടിച്ചിരിച്ചത് ഓർത്തുപോകുന്നു.

കെ.പി. ശശിയെക്കുറിച്ചുള്ള ഓർമകളുടെ തുടക്കം ഒരു സംഘത്തെക്കുറിച്ചുള്ള ഓർമയായാണ് മനസ്സിലെത്തുന്നത്. ഒരൊറ്റ മനുഷ്യനായല്ല ശശിയെപ്പോഴും ഓർമയിലെത്തുക. എല്ലായ്‌പ്പോഴുമൊരു സംഘത്തിലായിരിക്കാനുള്ള അസാമാന്യമായ കഴിവ് ശശിക്കുണ്ടായിരുന്നു.

1987- ലോ 88- ലോ ആണ് ശശിയെ ആദ്യമായി കാണുന്നത്. ശശിയോടൊപ്പം ആ ഓർമയിൽ ശരത് (സി. ശരത്ചന്ദ്രൻ), ബാബു (പി. ബാബുരാജ് ), സതീഷ് എന്നിവർ കൂടിയുണ്ട്. ആ ഓർമയിൽ ശശിയുടെ ആദ്യകാല ജീവിത സഖി രത്‌നയുമുണ്ട്. In the name of medicine (‘മരുന്നിന്റെ പേരിൽ’) എന്ന ഡോക്യുമെന്ററി പ്രദർശനം നാടാകെ നടത്തുന്ന സമയമായിരുന്നു അത്. സിനിമയുണ്ടാക്കുന്നവർ തന്നെ സിനിമ കാട്ടുന്നവരായി പെട്ടി ചുമന്നു നടന്നൊരു കാലം. കൊക്കബെല്ലൂരിലെ പക്ഷികൾ, A valley refuseട to die, ശ്ശ് സൈലൻസ് പ്ലീസ് തുടങ്ങിയ സിനിമകളുടെ പ്രദർശനങ്ങൾക്കും ഒന്നിച്ചു പോയിട്ടുണ്ട്.

Photo: Shafeeq Thamarasseri

ശശി ആരായിരുന്നു? കാർട്ടൂണിസ്റ്റ്, മ്യുസിഷ്യൻ, കവി, സിനിമക്കാരൻ, ഡോക്യുമെന്ററിസ്റ്റ്, മാധ്യമ പ്രവർത്തകൻ, ആക്ടിവിസ്റ്റ്?

എല്ലാത്തിന്റെയും വലയോ വലയമോ ആയിരുന്നു ശശി. സമരങ്ങളുടെ ‘web’ലായിരുന്നു ജീവിതം. അതിജീവന സമരങ്ങൾക്ക് ഡോക്യുമെന്ററികളിൽ കൂടി ദൃശ്യതയും ഊർജവും പകരുക എന്നതായിരുന്നു ശശിയുടെ ദൗത്യം.
എല്ലായിടത്തും ശശി എത്തി. ഹരിഹർ പോളിഫൈബർ മലിനീകരിച്ച കർണാടക ഗ്രാമങ്ങളിൽ, കീഴടങ്ങാൻ വിസമ്മതിച്ച നർമദാ താഴ്വാരങ്ങളിൽ, കാശിപ്പൂരിൽ, നിയാമഗിരിയിൽ, പ്ലാച്ചിമടയിൽ, പെരിങ്ങോത്ത്, ആശാമ്പു കാടുകൾ തൊട്ട് ഗുജറാത്തു വരെ നീളുന്ന പശ്ചിമഘട്ട നിബിഡതകളിൽ, സമരം ചെയ്യുന്ന കടൽ തീരങ്ങളിൽ, മുത്തങ്ങയിൽ, ചെങ്ങറയിൽ, എൻഡോസൾഫാൻ വിഷമഴ പെയ്യിച്ച കാസർഗോട്ട്, അരിപ്പയിൽ, കൂടങ്കുളത്ത് മണിപ്പൂരിൽ, ഹരിപ്പൂരിൽ, അഫ്ഘാനിൽ, ഇറാക്കിൽ... ഇവിടങ്ങളിലൊക്കെ ആ കാലും കണ്ണും കാതും എത്തി. ജനകീയ സമരങ്ങളുടെ ഒരു വിഷ്വൽ ചരിത്രകാരനായിരുന്നു ശശി.

ഫീച്ചർ ഫിലിമുകളിൽ കൈവെച്ചപ്പോഴും ചില അവസ്ഥകൾ ഡോക്യുമെൻറ്​ ചെയ്യുക തന്നെയായിരുന്നു ശശി ചെയ്തത്. ദേശീയ അവാർഡ് നേടിയ ‘ഇലയും മുള്ളും' സ്ത്രീകൾ അനുഭവിക്കുന്ന ദൈനംദിന പീഡനങ്ങളുടെ ഒരു ഡോക്യുമെൻറ്​ തന്നെയാണ്. Ek Alag mansam എന്ന ഹിന്ദി സിനിമ HIV/AIDS ബാധിതർ അനുഭവിക്കുന്ന അയിത്തവും അവഗണനയും ദൃശ്യവത്കരിക്കുകയായിരുന്നു. പൊതുവിൽ സമര ഡോക്യുമെന്ററികൾ ജനങ്ങളുടെ ദൈന്യവും ദുരിതവും ചിത്രീകരിച്ചപ്പോൾ അവരുടെ ജീവിതത്തിലെ ഊർജ്ജവും നർമ്മവും കൂടി ഒപ്പിയെടുക്കുന്നതിൽ ശശി ശ്രദ്ധാലുവായി.
എല്ലാവരിലേക്കും പടരുന്ന ഒരു വളളിയായിരുന്നു ശശി. അത് പ്രായ വ്യത്യാസമില്ലാതെ, ജാതി മത വ്യത്യാസമില്ലാതെ, ലിംഗഭേദമില്ലാതെ സൗഹൃദവലയങ്ങളുണ്ടാക്കുന്നതിന് അദ്ദേഹത്തെ സഹായിച്ചു. സി.പി.ഐയുടെയോ സി.പി.എമ്മിന്റെയോ പോലും കേന്ദ്ര ഓഫീസുകളിലും ശശിക്ക് സുഹൃത്തുക്കളുണ്ടായിരുന്നു. സൗഹൃദകലഹങ്ങൾ എല്ലായിടത്തുമുണ്ടാക്കി അയാൾ. ഏതിടവും തന്റെ വിനിമയ ഇടമാക്കി മാറ്റി.

സെക്യുലർ ഭീതികൾ അയാളെ മതയിടങ്ങളിൽ നിന്നകറ്റിയില്ല. ദേശവിരുദ്ധ മുദ്രപതിയുമോ എന്ന ഭീതി, പീഢിപ്പിക്കപ്പെടുകയും ഭീകരമുദ്ര ചാർത്തപ്പെടുകയും ചെയ്ത മുസ്​ലിം സഹോദരരോട് ഐക്യപ്പെടുന്നതിൽ നിന്ന് അയാളെ വിലക്കിയില്ല. തീവ്രവാദ മുദ്ര കുത്തി ജയിലിലടക്കപ്പെട്ട മുസ്​ലിം സഹോദരരെ ജയിലുകളിൽ അദ്ദേഹം സന്ദർശിച്ചു. ടാഡ- യു.എ.പി.എ കരിനിയമങ്ങളുടെ ഇരകളെ, അവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാനോടിയെത്തി. ഒട്ടും മതവിശ്വാസിയല്ലാതിരിക്കുമ്പോഴും മതേതരമായ ഒരാത്മീയത കാത്തുസൂക്ഷിച്ചു.

Photo: Shafeeq Thamarasseri

ശശി എപ്പോഴും പ്രസന്നവദനനായ ഓമനത്തമുള്ള ഒരു കുഞ്ഞായിരുന്നു എന്ന് സി. അച്ചുതമേനോന്റെ മകൻ ഡോ. രാമൻകുട്ടി ഓർക്കുന്നു. അതേ, മുതിർന്ന ആളായിരുന്നപ്പോഴും ശശി പ്രസന്നവദനനായിരുന്നു. ആളുകളെ തന്നിലേക്കാകർഷിക്കുന്ന പ്രസന്നത്വവും വിനിമയ ശേഷിയും ശശി എന്നും കാത്തുസൂക്ഷിച്ചു. ഭരിക്കുന്ന സർക്കാരുകൾ ആരുടേതെന്നു നോക്കാതെ ഭരണകൂടങ്ങൾക്കെതിരെയും അവർ ഇരകളാക്കുന്ന മനുഷ്യർക്കുവേണ്ടിയും ശബ്ദിക്കാൻ ശശി തയ്യാറായി. കന്ധമാളിലെ ക്രിസ്ത്യാനികളായാലും, ഛത്തീസ്ഗഢിലെ ആദിവാസികളായാലും, ചാലിയാർ മലിനീകരണത്തിനെതിരെയുള്ള ചെറുത്തുനിൽപ്പായാലും, നർമദാ പദ്ധതിക്കുവേണ്ടി കുടിയൊഴിക്കപ്പെട്ട ഗ്രാമീണരായാലും, വിചാരണ കൂടാതെ തടങ്കലിലായ മഅ്​ദനിയായാലും, എയ്ഡ്‌സിന്റെ ഇരകളായാലും അവർക്കൊപ്പം ശശി എന്നും ഉണ്ടായിരുന്നു. തന്റെ എഴുത്തിലൂടെയും കാർട്ടൂണിലൂടെയും ലേഖനങ്ങളിലൂടെയും ഡോക്യുമെന്ററികളിലൂടെയും സിനിമകളിലൂടെയും ശശി അവരുടെ പക്ഷം ചേരുകയായിരുന്നില്ല. അവരിലൊരാളാവുക തന്നെയായിരുന്നു.

നർമദയെക്കുറിച്ചുള്ള ഡോക്യുമെന്ററി തന്റെ വീട്ടിൽ കൊണ്ടുവന്ന് തന്റെ അച്ഛൻ സി. അച്യുതമേനോനെ പിടിച്ചിരുത്തി നിർബന്ധമായി കാണിച്ചത് ഡോ. രാമൻകുട്ടി ഒരു അനുസ്മരണത്തിൽ ഓർക്കുന്നുണ്ട്. പരിസ്ഥിതിവിഷയങ്ങളോട് ഒരു പുതിയ സമീപനത്തിലേക്ക് എത്താൻ അച്ചുതമേനോനെ അത് സഹായിച്ചു എന്നാണ് അദ്ദേഹം പറയുന്നത്. ഇന്ത്യയിലെ പ്രശസ്തരായ കമ്മ്യൂണിസ്റ്റ് നേതാക്കളൊക്കെ കുടുംബസുഹൃത്തുക്കളോ സുഹൃത്തുക്കളോ ആയിരുന്നു ശശിക്ക്. ചെറുപ്പത്തിലേ ഡൽഹിയിലായിരുന്നു ശശി (അദ്ദേഹത്തിന്റെ അച്ഛൻ പ്രമുഖ കമ്യൂണിസ്റ്റ് കെ.ദാമോദരൻ രാജ്യസഭാംഗവും പിന്നീട് ഡൽഹിയിൽ ഗവേഷകനുമായിരുന്നു). ജെ.എൻ.യു വിദ്യാഭ്യാസ കാലത്താണ് ശശി ഫ്രീ പ്രസ്​ജേണലിൽ കാർട്ടൂണിസ്റ്റായി പോകുന്നത്. ദൽഹി വിദ്യാഭ്യാസം ഒരു കോസ്‌മോപൊളിറ്റൻ സ്വഭാവം നേടിയെടുക്കുന്നതിൽ ശശിയെ സഹായിച്ചു എന്നു ഞാൻ വിശ്വസിക്കുന്നു. വിവാദങ്ങൾക്കും കുതർക്കങ്ങൾക്കും ശ്രദ്ധ കൊടുക്കാതെ ആളുകളെ കൂട്ടിയിണക്കാനും സഹായിക്കാനും ശശിക്ക് കഴിഞ്ഞത് ഇതുകൊണ്ടു കൂടിയാണ്.

മുസ്​ലിം- ന്യൂനപക്ഷ സംഘടനകളോട് സഹകരിക്കുന്നതും ഭീകരതാരോപിതരോട്​ സഹകരിക്കുന്നതുമൊക്കെ ശരാശരി മലയാളി മനസ്സിനു പോയിട്ട് ഇടതു പുരോഗമനകാരികൾ എന്ന് അഭിമാനിക്കുന്നവർക്കു കൂടി സങ്കൽപ്പിക്കാൻ ഭയമുള്ള കാര്യമാണ്. എന്നാൽ അബ്ദുന്നാസിർ മഅ്ദനിയുടെ വിചാരണയില്ലാത്ത തടങ്കലിനെതിരെ പ്രക്ഷോഭരംഗത്ത്​ വരുന്നതിനും ജമാഅത്തെ ഇസ്​ലാമിയുമായി ബന്ധമുള്ള സോളിഡാരിറ്റിയുമായി ചില പ്രവർത്തനങ്ങളിൽ സഹകരിക്കുന്നതിനും ശശിക്ക് അത് തടസ്സമായില്ല. മണിപ്പൂരി ജനത AFSPA ക്കെതിരായി നടത്തിയ സമരം ഡോക്യുമെൻറ്​ ചെയ്ത് Redifining peace നിർമിക്കുമ്പോഴോ കാശിപ്പൂരിൽ ഖനനത്തിനെതിരായി സമരം ചെയ്യുന്ന ആദിവാസികൾക്കുവേണ്ടി Guan chodab nahin എന്ന മ്യൂസിക്ക് ആൽബം തയ്യാറാക്കുമ്പോഴോ, അഫ്​ഗാൻ - ഇറാക്ക് യുദ്ധങ്ങൾക്കെതിരെ ‘അമേരിക്ക അമേരിക്ക’ മ്യൂസിക് വീഡിയോ ചെയ്യുമ്പോഴോ അദ്ദേഹം ഭരണകൂടങ്ങളെ ഭയപ്പെട്ടതേയില്ല. ഫാഷിസത്തിനെതിരായ വിശാല മുന്നണിയിൽ കഴിയാവുന്നത്ര പേരെ ഏകോപിപ്പിച്ചണിനിരത്തുക എന്ന നിലപാട് അദ്ദേഹം ദൃഢമായി ഉയർത്തിപ്പിടിച്ചു.

വികസനം എന്ന ആശയത്തെ പുനർനിർവ്വചിക്കാനുള്ള പോരാട്ടമായിരുന്നു ശശിക്ക് ജീവിതം. വിനാശകരമായ വികസന പദ്ധതികൾ ഭൂമിയെ, പാവങ്ങളെ എങ്ങനെ പാപ്പരാക്കുന്നു എന്നദ്ദേഹം അന്വേഷിച്ചുകൊണ്ടേയിരുന്നു, ഏതെങ്കിലും വരട്ടുതത്വങ്ങളിൽ കുടുങ്ങിപ്പോകാതെ തന്നെ.

1958 മാർച്ച് 14 ന് കൊച്ചിയിൽ തുടങ്ങിയ ജീവിതയാത്ര 2022 ഡിസംബർ 25 ന് തൃശൂരിൽ അവസാനിപ്പിച്ച് ശശി തിരിച്ചുനടക്കുകയാണ്. 35 വർഷത്തോളം കാലത്തെ കഠിന സഖാവത്വം, സമരഭൂമികകളിലൂടെ ഒഴുകിയ ഒരു നദിയായിരുന്നു ശശി. എല്ലായിടവും അയാൾ ഒഴുകിയെത്തി. ഉന്നതമായ ധിഷണയുടെ, നർമബോധത്തിന്റെ, വറ്റാത്ത ഊർജ്ജത്തിന്റെ, നിർത്താത്ത വാക്‌ധോരണിയുടെ, കലാബോധത്തിന്റെ, കലാപ സന്നദ്ധതയുടെ മറ്റൊരു പേരായിരുന്നു കെ.പി.ശശി. ശശി, ശരത്, ബാബു, സതീഷ്... അവരുടെ കണ്ണും കേമറയും ഒപ്പിയെടുത്ത സമരമുഹൂർത്തങ്ങളെത്ര! അവരിൽ മൂന്നു പേരും അകാലത്തിൽ തിരിച്ചുപോയി.

കെ.പി. ശശിയുടെ കാർട്ടൂണുകൾ

നിരന്തരം സംശയങ്ങളും ചോദ്യങ്ങളും ഉന്നയിച്ച് അശാന്തനായി കടന്നുപോയ ആ ഇന്ത്യൻ കമ്യൂണിസ്റ്റ് സ: കെ. ദാമോദരന്റെ മകനായ ശശിയും വ്യവസ്ഥാപിതത്വങ്ങളിലൊന്നുമൊതുങ്ങാതെ ആ അന്വേഷണത്വര പങ്കിട്ടു.
അച്ഛനിൽ നിന്ന് പാരമ്പര്യമായി കാലിൽ കിട്ടിയ മാറാത്ത വരട്ടുചൊറിയെക്കുറിച്ച് നർമം കലർത്തിപ്പറഞ്ഞ്​ ഒരു കൂടിച്ചേരലിൽ ശശി പൊട്ടിച്ചിരിച്ചത് ഓർത്തുപോകുന്നു.

അവസാനമായി സംസാരിച്ചത് വിഴിഞ്ഞം സമരത്തിന്റെ ഘട്ടത്തിലായിരുന്നു. കടൽത്തീര ജനതയും മത്സ്യത്തൊഴിലാളികളുടെ ജീവിതദുരിതങ്ങളും എന്നും ശശിയുടെ പ്രഥമ പരിഗണനയിലുണ്ടായിരുന്നു.

ഇന്ത്യയിലെ ജനകീയ സമരങ്ങൾക്ക് ഒരു അംബാസഡറെയാണ് നഷ്ടപ്പെടുന്നത്.
പ്രിയപ്പെട്ടവനേ എന്നും ഓർമയിലുണ്ടാകും.
വിട ചൊല്ലുന്നില്ല...

Comments