നഗ്‌നയായ ദ്രൗപദിയെ ആർക്കാണ് പേടി ?

''ദ്രൗപദി കൂടുതൽ അടുത്തുചെന്നു നിന്നു. കൈകൾ ചന്തിയിലൂന്നി നിന്ന് പൊട്ടിച്ചിരിയോടെ അവൾ പറഞ്ഞു. " ഇതാണ് നിങ്ങൾ തിരഞ്ഞുകൊണ്ടിരുന്ന വസ്തു. ദോപ്ദി മെജ്ഹെൻ. എന്നെ വേണ്ടതെല്ലാം ചെയ്തുകൊള്ളൂ എന്ന് കൽപ്പിച്ചില്ലേ ? അവർ എന്തു ചെയ്തു എന്ന് നിങ്ങൾക്ക് കാണണ്ടേ? '' ജ്ഞാനപീo ജേതാവ് മഹേശ്വതാ ദേവിയുടെയും മറ്റു രണ്ടു തമിഴ് എഴുത്തുകാരുടെയും രചനകൾ പാഠ്യപദ്ധതിയിൽ നിന്നും ഒഴിവാക്കപ്പെടുന്നതെന്തുകൊണ്ട്?

ഹാശ്വേതാ ദേവിയുടെ പ്രശസ്ത ചെറുകഥയായ ദ്രൗപദി വീണ്ടും വാർത്തയിൽ നിറയുകയാണ്. ഡൽഹി സർവ്വകലാശാലയിലെ ബി.എ. ഇംഗ്ലീഷ് പാഠ്യപദ്ധതിയിൽ നിന്ന് ഈ കഥ നീക്കം ചെയ്തു കൊണ്ട് സർവ്വകലാശാല ഓഗസ്റ്റ് 14 ന് ഉത്തരവിറക്കുകയായിരുന്നു. കൂടാതെ തമിഴ് എഴുത്തുകാരികളായ ഭാമ, സുകൂർത്തരണി എന്നിവരുടെ രചനകളും നീക്കം ചെയ്തു. ഇവയെല്ലാം ദളിത് ജീവിത പശ്ചാത്തലം പ്രമേയമായ രചനകളാണ്. ഇവ എന്തുകൊണ്ട് കുട്ടികൾ പഠിക്കേണ്ടതില്ല എന്ന ചോദ്യത്തിന് അധികാരികൾ വ്യക്തമായ മറുപടിയൊന്നും പറഞ്ഞതായി റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ നിലവിലെ ഭരണകൂട പശ്ചാത്തലത്തെ മനസ്സിൽ വെച്ചു കൊണ്ട് ദ്രൗപദി വായിച്ചാൽ ഇതിനുത്തരം ലഭിച്ചേക്കും. എന്താണ് അധികൃതരെ വിഷമവൃത്തത്തിലാക്കുന്നത് എന്ന് കഥ തന്നെ പറഞ്ഞു തരും. അങ്ങനെ സംസാരിക്കാനുള്ള ശേഷി ആ കഥയ്ക്കുണ്ട്. പതിറ്റാണ്ടുകൾക്കിപ്പുറവും മഹാശ്വേതാദേവിയുടെ ദ്രൗപദി സംസാരിച്ചുകൊണ്ടിരിക്കുന്നു. അതാണ് മൗലിക സാഹിത്യത്തിന്റെ സവിശേഷതയും.

സുകൂർത്തരണി, ഭാമ

മഹേശ്വതാദേവി കേവലം ഒരു എഴുത്തുകാരി മാത്രമായിരുന്നില്ല. ആത്മാർത്ഥതയും കരുണയുമുണ്ടായിരുന്ന ഒരു ധീരവനിതയായിരുന്നു. അവർ ഒരു നാടിന്റെ, വലിയൊരു സമൂഹമനസ്സിന്റെ പ്രതീകമായിരുന്നു. ആദിവാസി - ഗോത്ര ജനവിഭാഗങ്ങളുടെ മനസ്സറിഞ്ഞ ഒരമ്മയായിരുന്നു. ഇന്ത്യയുടെ ആത്മാവാണ് അവരുടെ രചനകളിൽ പ്രതിഫലിച്ചത്. ആ ആത്മാവിന്റെ വേദനകളാണ് അവരുടെ കൃതികളിലൂടെ ലോകമറിഞ്ഞത്.

കോളേജുകളിലെ ഇപ്പോഴത്തെ യുവതലമുറ ആ വേദനകളോട് സമരസപ്പെട്ടുകൂട എന്ന ഭരണകൂട ചിന്തയാണ് സർവ്വകലാശാലയുടെ തീരുമാനത്തിനു പിന്നിൽ പ്രവർത്തിച്ചത്. അവരുടെ സാഹിത്യം അടിച്ചമർത്തപ്പെട്ട ഒരു സമൂഹത്തിന്റെ ആഴത്തിലുള്ള ചിത്രം വായനക്കാരിലെത്തിക്കും. അനുഭവങ്ങൾക്കപ്പുറമുള്ള യാഥാർത്ഥ്യങ്ങളെ, ചരിത്രവും സമൂഹവും ചേർന്ന് രൂപപ്പെടുത്തിയെടുക്കുന്ന ജീവിതചിത്രങ്ങളെ വരച്ചുകാട്ടുന്ന സാഹിത്യമായിരുന്നു അവരുടേത്. അതാണ് സാഹിത്യപഠനങ്ങളിലൂടെ പുതിയ തലമുറ യഥാർത്ഥത്തിൽ അറിയേണ്ടത്. അതാണ് വിദ്യാഭ്യാസത്തിൽ സാഹിത്യപഠനം കൊണ്ട് ലക്ഷ്യമിട്ടിരിക്കുന്നതും.

കഥയും പശ്ചാത്തലവും

ദ്രൗപദി എന്ന കഥ നടക്കുന്നത് 1971 ലെ ബംഗാളിലാണ്. 1967- 1971 കാലഘട്ടത്തിൽ ബംഗാളിലും പരിസര പ്രദേശങ്ങളിലും ഉരുത്തിരിഞ്ഞു വന്ന നക്സൽ മുന്നേറ്റ പശ്ചാത്തലത്തലമാണ് മഹാശ്വേതാദേവി തന്റെ ദ്രൗപദിയ്ക്കായ് തിരഞ്ഞെടുത്തിരിക്കുന്നത്. സെന്താൾ വംശജയാണ് ദ്രൗപദി. അഥവാ ദോപ്ദി. പേരിലെ ഈ ദ്വിമാന സ്വഭാവത്തെ പരാമർശിച്ചുകൊണ്ടാണ് കഥ തുടങ്ങുന്നത്. പോലീസിന്റെ കണ്ണിലെ പ്രധാന പിടികിട്ടാപ്പുള്ളി. ഇരുപത്തിയേഴ് വയസ്സുകാരിയായ ഇവരെപ്പറ്റി വിവരം കൊടുക്കുന്നവർക്ക് നൂറു രൂപ പ്രതിഫലമായി കിട്ടുമെന്ന് പോലീസുകാർ പ്രഖ്യാപിച്ചിരിന്നു.

മഹാശ്വേതാ ദേവി

ജീവിച്ചിരിക്കുന്നുവോ, മരിച്ചുവോ എന്ന വിവരം നൽകുകയോ അറസ്റ്റു ചെയ്യുവാൻ സഹായിക്കുകയോ ചെയ്യുന്നവർക്കാണ് ഈ പണം കിട്ടുക. ഇതേപ്പറ്റി രണ്ടു യൂണിഫോമിട്ടവർ തമ്മിൽ നടത്തുന്ന സംഭാഷണത്തോടെയാണ് കഥയിലേക്ക് നമ്മൾ കടക്കുന്നത്.

പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റിൽ ദോപ്ദി എന്നൊരു പേരു കാണുന്നില്ല എന്ന് ഒരാൾ പറയുന്നു. ഗോത്രവർഗ്ഗക്കാരുടെ ഇടയിൽ അങ്ങനെയൊരു പേര് പതിവില്ലെന്നും അയാൾ കൂട്ടിച്ചേർക്കുന്നു. അപ്പോഴാണ് ഈ കുറ്റവാളിയുടെ യഥാർത്ഥ പേര് ദ്രൗപദി മെജ്ഹെൻ എന്നാണെന്ന് മറ്റേയാൾ വ്യക്തമാക്കുന്നത്. ഒരു ജന്മിയുടെ ഭാര്യയാണ് അവൾക്ക് പേരിട്ടതെന്ന വിശദീകരണവും. അതുകൊണ്ടാണ് ഗോത്രവർഗ്ഗക്കാരുടെ ഇടയിലില്ലാത്ത ഒരു പേര് ലഭിച്ചത്. ദോപ്ദിയും ഭർത്താവ് ദുൽനാ മാജിയും ഏതോ ഒരു തീവ്രവാദ സംഘത്തിലെ അംഗങ്ങളാണ്. അവിടത്തെ ഒരു ജന്മിയേയും മകനെയും ഈ സംഘം കൊന്നുകളയുന്നു. ഉയർന്ന ജാതിക്കാരായ അവരുടെ കിണറുകളും കുഴൽക്കിണറുകളും വരൾച്ചക്കാലത്ത് കൈവശപ്പെടുത്തുക എന്നതായിരുന്നു ഈ സംഘത്തിന്റെ ലക്ഷ്യം.

കലാക്ഷേത്രയുടെ ദ്രൗപതി നാടകത്തിൽ നിന്ന്. / Photo: http://kalakshetramanipur.org

ഇതിൽപ്പെട്ടവരെ പിടികൂടാൻ നടത്തിയ പോലീസ് ഓപ്പറേഷനിൽ ദോപ്ദിയും ദുൽനയും മരിച്ചതു പോലെ കിടന്ന് പോലീസുകാരെ വെട്ടിച്ച് പുലരുമ്പോഴേക്കും രക്ഷപ്പെട്ടു കളഞ്ഞു. ഇവരെത്തേടി ഒരു സംഘം തൊട്ടടുത്തുള്ള കാടുകൾ അരിച്ചുപെറുക്കുന്നു. ഒരിടത്തു വെച്ച് ദ്രൗപദിയുടെ ഭർത്താവ് ദുൽന കൊല്ലപ്പെടുന്നു. ദ്രൗപദി പിന്നേയും പോലീസിനെ വെട്ടിച്ച് കടന്നു കളയുന്നു. കഥയുടെ അവസാനം അവരും പോലീസിന്റെ പിടിയിലാവുന്നു. അപ്പോഴേക്കും കഥ മൂന്നാം ഭാഗത്തിലെത്തുന്നു. ഇത് അക്കാലത്തെ ബംഗാളിലെ ആദിവാസി ജീവിതം തന്നെയാണ്. ഇന്നും ഇന്ത്യയിലെ പലേടത്തേയും അവസ്ഥ അതു തന്നെയാണല്ലോ. കുടിവെള്ളത്തിനു വേണ്ടിപ്പോലും പോരാട്ടം നടത്തേണ്ട ജീവിത സാഹചര്യങ്ങൾ വലിയൊരു ജനവിഭാഗത്തിനുണ്ട്. അവരുടെ ഇന്ത്യ സ്വതന്ത്രമാണോ? അവർക്കാരാണ് ഭരണാധികാരി? ആരാണ് അവരുടെ നീതിയെ തട്ടി മാറ്റുന്നത് ? ഈ ചോദ്യങ്ങളെ നേരിടുന്ന സാഹിത്യമാണ് മഹാശ്വേതാ ദേവിയുടേത്.

അസാധാരണമായ കഥാന്ത്യം

ഒരു ദിവസം വൈകിട്ട് 6.53 ന് ദ്രൗപദി പോലീസിന്റെ പിടിയിലാവുന്നു. തൊട്ടടുത്തുള്ള പൊലീസ് ക്യാമ്പിൽ വെച്ച് അവരെ ചോദ്യം ചെയ്യുന്നു. രാത്രി 8.57 ന് സേനാനായകൻ ചോദ്യം ചെയ്യൽ അവസാനിപ്പിച്ച് അത്താഴത്തിന് പോകുന്നു. കൂട്ടത്തിൽ അയാൾ പറഞ്ഞു: "അവളെ വേണ്ട പോലെയെല്ലാം ചെയ്തു കൊള്ളു'. പിന്നീട് സംഭവിച്ചത് പ്രതീക്ഷിക്കാവുന്നതാണ്. വളരെ ശക്തമായ ഭാഷയിലാണ് കഥാകാരി ഈ ഭാഗം എഴുതിയിരിക്കുന്നത്. അവരവിടെ കാലത്തിന്റെ പ്രഹേളിക തന്നെ സൃഷ്ടിക്കുന്നു. അതുവരെ മിനുട്ടുകളുടെ കൃത്യതയിൽ സംഭവങ്ങൾ പറഞ്ഞ കഥാകാരി തുടർന്ന് ഇങ്ങനെ എഴുതുന്നു. " ... അതിനു ശേഷം ലക്ഷക്കണക്കിന് ചന്ദ്രന്മാർ കടന്നു പോവുകയുണ്ടായി. ലക്ഷക്കണക്കിനു സഹസ്രവർഷങ്ങൾക്കു ശേഷം ദ്രൗപദി വിചിത്രമാംവണ്ണം ആകാശത്തേയും ചന്ദ്രനേയും നോക്കിക്കണ്ടു. അവരുടെ തലച്ചോറിൽ നിന്നും മെല്ലെ മെല്ലെ ചോര പുരണ്ട നഖമുനകൾ നീങ്ങിപ്പോയി. ഒന്നനങ്ങാൻ ശ്രമിച്ചപ്പോൾ, തന്റെ കൈകാലുകൾ നാലു തൂണുകളിലായി കെട്ടിയിടപ്പെട്ടിരിക്കുകയാണെന്ന് അവൾക്ക് ബോധ്യമായി. തന്റെ ഗുഹ്യഭാഗത്തും അരക്കെട്ടിലും എന്തോ ഒട്ടിപ്പിടിക്കുന്നതായി അനുഭവപ്പെട്ടു. ചോര - തന്റെ ചോര. വായിൽ കുത്തിത്തിരുകിയ തുണിക്കഷ്ണം മാറ്റിയിട്ടുണ്ട്. യോനിയിൽ നിന്നും ചോര വാർന്നൊലിക്കുന്നത് അവളറിഞ്ഞു. എത്ര പേർ വേണ്ടതു പോലെ ചെയ്തിട്ടുണ്ടാകും ?'

"നാണക്കേടുളവാക്കിക്കൊണ്ട് അവളുടെ കൺകോണുകളിൽ നിന്നും ഒരിറ്റു കണ്ണുനീർത്തുള്ളി കടന്നു വന്നു. മങ്ങിയ വെളിച്ചത്തിൽ അവൾ പ്രകാശ രഹിതമായ കണ്ണുകൾ താഴ്ത്തിക്കൊണ്ട് സ്വന്തം മാറിടത്തിലേക്ക് നോക്കി. തന്റെ
മുലകൾ രണ്ടും കടിച്ചു പറിച്ചിരിക്കുന്നു. മുലക്കണ്ണുകൾ കീറിപ്പറിഞ്ഞിരിക്കുന്നു. എത്ര പേരായിരിക്കും ? നാല്, അഞ്ച്, ആറ്, ഏഴ് ... ഒടുക്കം ദ്രൗപദി വീണു പോയി.' കഥ തുടരുന്നു. പിന്നെയും പലരും വന്ന് അവളിൽ അവർക്ക് വേണ്ടതെല്ലാം ചെയ്തു. ഒടുക്കം തമ്പിലേക്ക് കൊണ്ടുവന്ന് അവളെ വലിച്ചെറിയപ്പെട്ടു. ഈ മൂന്നാം ഭാഗത്ത് മഹേശ്വതാ ദേവി കഥാപാത്രത്തിന് ദ്രൗപദി എന്ന പേരു തന്നെ ഉപയോഗിക്കുന്നു. വലിച്ചെറിയപ്പെട്ട ശരീരത്തിനു മേൽ ആരോ അവളുടേതായ ഒരു തുണ്ടു വസ്ത്രവും അവളുടെ മേൽ എറിഞ്ഞിട്ടുണ്ടായിരുന്നു. ഇവിടെ ദ്രൗപദി മഹാഭാരതത്തിലെ ദ്രൗപദിയുമായി താദാത്മ്യത്തിലെത്തുന്നു.

Painting by Raja Ravi Varma / Wikimedia Commons

പുരാണത്തിലെ വസ്ത്രാക്ഷേപത്തിന്റെ
പ്രശ്നവൽക്കരണത്തിലേക്ക് കൂടി കഥ ചിന്തകളെ നയിക്കുന്നു. അവിടെയും കഥ തീരുന്നില്ല. അടുത്ത ദിവസം രാവിലെ ദ്രൗപദി മെജ്ഹെനെ സാറിന്റെ, അതായത് സേനാനായകന്റെ ടെന്റിലേക്ക് ആനയിക്കുന്നു. അതിനു മുമ്പ് അവൾക്ക് പാറാവുകാരൻ വസ്ത്രം കൊടുക്കുന്നു. അവളത് വാങ്ങി തുണ്ടു തുണ്ടായി കടിച്ചുകീറിക്കളയുന്നു. ഒന്നും ഉടുക്കാതെ നഗ്നയായി അവൾ പോവാമെന്ന് പറയുന്നു. ഇതു കണ്ട പാറാവുകാരൻ അന്ധാളിച്ച് ബഹളമുണ്ടാക്കുന്നു. ഇതു കേട്ട് സേനാനായക് പുറത്തുവന്നു.

ദ്രൗപദി അയാൾക്കു മുന്നിൽ നഗ്നയായി നിന്നു. തുടകളിലും ഗുഹ്യ രോമങ്ങളിലും ചോരപ്പറ്റിപ്പിടിച്ചു കിടന്നു. മുറിവുകളോടെ രണ്ടു മുലകൾ.

ഇതു കണ്ട സേനാനായകൻ പൊട്ടിത്തെറിച്ചു.

"എന്താണിത് ?... "

അയാൾ കുരച്ചു ചാടുകയായി.

ദ്രൗപദി കൂടുതൽ അടുത്തുചെന്നു നിന്നു. കൈകൾ ചന്തിയിലൂന്നി നിന്ന് പൊട്ടിച്ചിരിയോടെ അവൾ പറഞ്ഞു. " ഇതാണ് നിങ്ങൾ തിരഞ്ഞുകൊണ്ടിരുന്ന വസ്തു. ദോപ്ദി മെജ്ഹെൻ. എന്നെ വേണ്ടതെല്ലാം ചെയ്തുകൊള്ളൂ എന്ന് കൽപ്പിച്ചില്ലേ ? അവർ എന്തു ചെയ്തു എന്ന് നിങ്ങൾക്ക് കാണണ്ടേ? '

"എവിടെ ഇവളുടെ വസ്ത്രങ്ങൾ?"

"അവൾ ഉടുക്കാൻ തയ്യാറാവുന്നില്ല, സാർ. എല്ലാം കീറിയെറിഞ്ഞു കളഞ്ഞു. "

ദ്രൗപദിയുടെ കറുത്ത ശരീരം കുറച്ചു കൂടി സേനാനായകന്റെ അടുത്തേക്ക് നീങ്ങി.

ഒരു ചിരിയോടെ അവൾ കുലുങ്ങിയിളകി. അത് സേനാനായകന് പരിചയമുള്ള ചിരിയായിരുന്നില്ല. ചിരിച്ചു തുടങ്ങിയതോടെ അവളുടെ ചുണ്ടുകളിലെ മുറിവുകളിൽ നിന്ന് ചോര പൊടിഞ്ഞു. ആകാശം പിളർത്തുന്ന അലർച്ചയോടെ അവൾ ചോദിച്ചു.

"വസ്ത്രം കൊണ്ട് എന്താണുപയോഗം ?

നിങ്ങൾക്കെന്റെ ഉടുതുണിയുരിയാം. പക്ഷേ, എങ്ങനെയാണ് വീണ്ടുമെന്നെ ഉടുപ്പിക്കാൻ നിങ്ങൾക്കു കഴിയുക? നിങ്ങളൊരാണാണോ?"

അവൾ ചുറ്റും നോക്കി. ചോര നിറഞ്ഞ തന്റെ തുപ്പൽ തുപ്പിക്കളയാൻ അവൾ സേനാനായകന്റെ വെളുത്ത ബുഷ് ഷർട്ടിന്റെ മുൻഭാഗം തന്നെ തിരഞ്ഞെടുത്തു.

എന്നിട്ടവൾ വീണ്ടും ആക്രോശിച്ചു.

"എനിക്ക് ലജ്ജ തോന്നാൻ ഇവിടെ ഒറ്റ ആണുമില്ല. എന്നെ വസ്ത്രമുടുപ്പിക്കുവാൻ നിങ്ങളെയാരേയും ഞാൻ സമ്മതിക്കുകയുമില്ല. നിങ്ങൾക്ക് എന്നെ ഇതിൽ കൂടുതലായി എന്താണ് ചെയ്യാൻ കഴിയുക? " വാ, വന്നോളൂ എന്നെ കൗണ്ടർ ചെയൂ.'

തന്റെ മുറിവേറ്റ മുലകൾകൊണ്ട് ദ്രൗപദി സേനാനായകനെ മുന്നോട്ടു തള്ളി.

അയാൾ ജീവിതത്തിലാദ്യമായി നിരായുധമായ ഒരു ടാർഗെറ്റിന്റെ മുന്നിൽ പതറി.

അയാൾ അതിഭീകരമായി പേടിച്ചു വിറച്ചു.

ഇങ്ങനെ തീരുന്ന ഈ കഥയിലെ സേനാനായകൻ പ്രതിനിധാനം ചെയ്യുന്നത് നമ്മുടെ ഭരണകൂടങ്ങളെയാണ്. ആദിവാസികളുടെ ജീവിതത്തെ നരകതുല്യമാക്കിയ ഇക്കൂട്ടർക്ക് ഒരു കാലത്തും ദ്രൗപദിമാരുടെ മുന്നിൽ പിടിച്ചു നിൽക്കാനാവില്ല. അവർ ഭയന്നു കൊണ്ടേയിരിക്കും.

ഗായത്രി ചക്രവർത്തി സ്പിവാക്ക്

1978 ലാണ് ബംഗാളിയിൽ ഈ കഥ പ്രസിദ്ധീകരിച്ചത്. 1981-ൽ ഗായത്രി ചക്രവർത്തി സ്പിവാക്ക് ഇത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. അന്നുതൊട്ട് ഈ കഥ സാഹിത്യ രംഗത്തും പുറത്തും ചർച്ചയിലുണ്ട്. മഹാഭാരതത്തിലെ ദ്രൗപദിയ്ക്ക് ഗോത്ര സംസ്കാരത്തിൽ നിന്ന് ഒരു പ്രതിനായികയെ സൃഷ്ടിക്കുകയാണ് മഹാശ്വേതാ ദേവി ചെയ്തത്. പുരാണത്തിലെ നായികയ്ക്ക് ഒരു ഫെമിനിസ്റ്റ് പ്രതികരണമെന്ന നിലയിലും സ്പിവാക്ക് ഈ കഥാപാത്രത്തെ വായിച്ചെടുക്കുന്നുണ്ട്. അസാധാരണമായ ജീവിത ദുരിതങ്ങളിൽ നിന്നും ഊർജ്ജം കണ്ടെത്തിയ ഒരു കഥാപാത്രത്തിലൂടെ ആധുനിക ഇന്ത്യൻ സമൂഹത്തെ ചോദ്യം ചെയ്യുകയാണ് കഥാകാരി.

ജീവിച്ചിരുന്നപ്പോൾ മഹാശ്വേതാ ദേവിയെ നിശ്ശബ്ദയാക്കാൻ ഇന്ത്യയിലെ ഭരണകൂടങ്ങൾക്ക് കഴിഞ്ഞില്ല. അവർ തനിക്ക് ശരിയല്ലെന്നു തോന്നുന്നതിനെയെല്ലാം നിർഭയം ചോദ്യം ചെയ്തു. ഇന്ത്യയിലെ ദുരിതമനുഭവിക്കുന്നവരുടെ പക്ഷം ചേർന്ന് രചനകൾ നടത്തി. ഇന്നിപ്പോൾ അവ നമ്മുടെ കുട്ടികൾ പഠിക്കുന്നതും ഭരണാധികാരികൾ ഭയപ്പെടുന്നു. ഹിന്ദുത്വ ശക്തികൾക്ക് ആദിവാസി - ഗോത്ര യാഥാർത്ഥ്യത്തെ ഭയപ്പെട്ടേ മതിയാകൂ. ആ യാഥാർത്ഥ്യങ്ങളെ ചിത്രീകരിക്കുന്ന സാഹിത്യത്തെ അവർ നീക്കം ചെയ്തു കൊണ്ടിരിക്കും. അവ വായിച്ചു കൊണ്ടിരിക്കുക, പ്രചരിപ്പിച്ചു കൊണ്ടിക്കുക എന്നതും ഒരു വലിയ രാഷ്ട്രീയ പ്രവർത്തനമാണ്.


Comments