20 Apr 2020, 07:44 PM
1950 കളില്‍ കാവ്യ ലോകത്ത് സജീവമായിരുന്ന ഒരു കവി പത്തു വര്‍ഷത്തിനു ശേഷം പൂര്‍ണ്ണമായും നിശ്ശബ്ദതയിലേക്ക് പോവുന്നു. കാല്‍ നൂറ്റാണ്ടിനു ശേഷം അവര്‍ വീണ്ടും മുഖ്യധാരാ സാഹിത്യമണ്ഡലത്തിലേക്ക് തിരിച്ചെത്തുന്നു. പുതിയതായി എഴുതിക്കൊണ്ടല്ല; മറിച്ച് മുന്‍പെഴുതിയ രചനകളുടെ മാത്രം പിന്‍ബലത്തോടെ. കവി പോലും ആഗ്രഹിക്കാതെയാണ് ഈ പുനര്‍വായന സംഭവിച്ചത്. പറഞ്ഞു വരുന്നത് ക്യൂബന്‍ കവി ദുല്‍സേ മരിയ ലോയ്‌നസിനെപ്പറ്റിയാണ്.

'ലോകത്ത് പലതരം ചിറകുകളോടുകൂടിയ ജീവികളുണ്ടെങ്കിലും ദൈവം അതിന്റെ പ്രിയപ്പെട്ട പുത്രന് ചിറകുകളൊന്നും കൊടുത്തില്ലല്ലോ എന്ന് ഞാനോലിചിക്കാറുണ്ട്. അവന് ഒരു കാലുയര്‍ത്തണമെങ്കില്‍ മറ്റേക്കാല്‍ ഭൂമിയിലുറപ്പിച്ചു നിര്‍ത്തണമല്ലോ.'
മനുഷ്യാവസ്ഥയുടെ പരിമിതികളെപ്പറ്റിയുള്ള ചിന്തകളാണ് കവിതയായി വാക്കുകളില്‍ അഭയം തേടുന്നത്. കവിതയും ഏകാന്തതയും തമ്മിലുള്ള അടുപ്പത്തിന്റെ മാറ്റുരച്ചു നോക്കുന്ന ഒരു ജീവിതമായിരുന്നു ലോയ്‌നസിന്റെത്. അതുകൊണ്ടു തന്നെയാണ് അവര്‍ കവിതയുടെ മുഖ്യധാരാ വര്‍ത്തമാനങ്ങളില്‍ നിന്ന് മറഞ്ഞു പോയത്. അങ്ങനെയൊരാള്‍ ജീവിച്ചിരിക്കുന്നു എന്നു പോലും
ക്യൂബയിലും സ്‌പെയിനിലുമുള്ളവര്‍ മറന്നു പോയിരുന്നു. പതിറ്റാണ്ടുകള്‍ക്കു ശേഷം അസാധാരണമായ ഒരു തിരിച്ചുവരവാണ് അവരുടെ സാഹിത്യ ജീവിതത്തിനുണ്ടായത്.

1992-ല്‍ സ്പാനിഷിലെ അതി പ്രശസ്തമായ സെര്‍വാന്റസ് സാഹിത്യപുരസ്‌കാരം തേടിയെത്തുമ്പോള്‍ ലോയ്‌നസിന് 90 വയസ്സായിരുന്നു. 1950 കളില്‍ സ്‌പെയിനില്‍ പ്രസിദ്ധീകരിച്ച കവിതകളാണ് അവരെ ഈ അംഗീകാരത്തിന് അര്‍ഹമാക്കിയത്. എഴുത്തിനും അംഗീകാരത്തിനുമിടയില്‍ കാലത്തിന്റെ അമാന്തങ്ങള്‍ വന്നു പെട്ടിട്ടുണ്ടെങ്കില്‍ അതിലും ഏകാന്തതയുടെ കരസ്പര്‍ശം ആരോപിക്കാവുന്നതാണ്. കൂട്ടത്തില്‍ രാഷ്ട്രീയത്തിന്റെ ചില നിശ്ചയങ്ങളും വന്നു പെട്ടു. 1997-ല്‍ അന്തരിച്ച ലോയ്‌നസിന്റെ ആദ്യകാല ഗദ്യകവിതകളുടെ സമാഹാരമാണ് 'Absolute Solitude'. 1953-ല്‍ പ്രസിദ്ധീകരിച്ച 'Poems Without Names ' എന്ന സമാഹാരത്തില്‍ നിന്നും പിന്നീടു പുറത്തു വന്ന 'Autumn Melancholy ' എന്ന കൃതിയില്‍ നിന്നും തിരഞ്ഞെടുത്ത ഗദ്യ കാവ്യങ്ങളാണ് ഈ പുസ്തകത്തില്‍ ചേര്‍ത്തിട്ടുള്ളത്. അമേരിക്കന്‍ കവിയും നാടകകൃത്തുമായ ജെയിംസ് ഒ' കോണോറാണ് സ്പാനിഷ് ഭാഷയില്‍ നിന്നും ഈ കവിതകള്‍ പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ശീര്‍ഷകമില്ലാത്ത ഈ ചെറുകാവ്യശകലങ്ങള്‍ കാവ്യാസ്വാദകന്റെ ചിന്താലോകത്തെ വികസിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുന്നവയാണ്. പേജിന്റെ ഒരു ഭാഗത്ത് സ്പാനിഷിലും മറുഭാഗത്ത് ഇംഗ്ലീഷിലും എന്ന രീതിയിലാണ് കവിതകള്‍ ഈ പുസ്തകത്തില്‍ സംവിധാനം ചെയ്തിട്ടുള്ളത്. വിസ്മൃതിയിലാണ്ടു പോവുമായിരുന്ന ആ കാവ്യ പ്രതിഭയെ ലോക വായനയിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിന് ഈ പ്രസാധനം വഴിയൊരുക്കും. ന്യൂയോര്‍ക്കിലെ Archipelago ബുക്‌സാണ് ഇതിന്റെ പ്രസാധകര്‍.

' Solitude ! Ever dreamed of solitude ! I love you so much I sometimes fear God will punish me one day by filling my life with you.' ഈ ലോകം തനിക്ക് പലതും സമ്മാനിച്ചു. എന്നാല്‍ അവയില്‍ ഏറ്റവും സൂക്ഷ്മതയോടെ, ഒരിക്കലും കൈവിടാതെ ഞാന്‍ സൂക്ഷിക്കുന്നത് ഏകാന്തതയെയാണ് എന്ന് പ്രഖ്യാപിച്ച ഈ കവി ജീവിതത്തിലും മിക്കപ്പോഴും ഏകാന്തവാസത്തിലായിരുന്നു. ('The world gave me many things, but the only thing I ever kept was absolute solitude'). വാക്കുകള്‍ക്കും ആശയങ്ങള്‍ക്കുമിടയില്‍ നിന്ന് അവര്‍ ഏകാന്തതയെ കണ്ടെത്തുന്നു. അതിന്റെ സൗന്ദര്യം നിശ്ശബ്ദ സ്വരങ്ങളായി ഈ കവിതകളില്‍ നിറയുന്നു. സ്വയം നിര്‍മ്മിച്ചെടുത്ത ആന്തരിക ഭ്രഷ്ടിനെ വാക്കുകളിലൂടെ അറിഞ്ഞോ അറിയാതെയോ അവര്‍ പുറത്തെടുക്കുകയാണ്. വായനക്കാരുടെ മനസ്സില്‍ ആ ചെറിയ വരികള്‍ വലിയൊരു ലോകം തന്നെ സൃഷ്ടിക്കുന്നു.'I cast my word on the wind so everyone might see it, feel it, squeeze it, or squander it'
ഈ ലോകം തനിക്ക് പലതും സമ്മാനിച്ചു. എന്നാല്‍ അവയില്‍ ഏറ്റവും സൂക്ഷ്മതയോടെ, ഒരിക്കലും കൈവിടാതെ ഞാന്‍ സൂക്ഷിക്കുന്നത് ഏകാന്തതയെയാണ് എന്ന് പ്രഖ്യാപിച്ച ഈ കവി ജീവിതത്തിലും മിക്കപ്പോഴും ഏകാന്തവാസത്തിലായിരുന്നു
ഇരുളും വെളിച്ചവും നിറഞ്ഞ ഒരു ലോകം ആ വരികളിലൂടെ നിറഞ്ഞൊഴുകുന്നു. അതിനൊരു ദാര്‍ശനിക മുഖമുണ്ട്. അത് പ്രകൃതിയോട് ഇണങ്ങി ചേര്‍ന്നു നില്‍ക്കുന്നു. ലൗകിക ലോകത്തിന്റെ മുദ്രകളൊന്നും അവയില്‍ നമുക്ക് കാണാനൊക്കുകയുമില്ല. അസ്വസ്ഥമായ ഒരു മനസ്സും ആ വരികളില്‍ നിന്നും വായിച്ചെടുക്കാനാവും. ഒരു വേള അസ്തിത്വ വേദനയുടെ ഒരു തലം ലോയ്‌നസയുടെ കാവ്യങ്ങളില്‍ സൂക്ഷ്മവായനക്കാര്‍ ആരോപിച്ചെന്നു വരാം. അത് പൂര്‍ണ്ണമായും അസ്ഥാനത്തല്ല എന്നാണ് ഞാനും കരുതുന്നത്.

' My poetry suffers whenever I write it down, whenever I give it body, whenever I try to make it serve me.
I have to wrestle with it constantly, like Jacob with his angel. Sometimes I overpower it, but other times it knocks me down with a single twitch of its wings.'
ലോയ്‌നസയുടെ ആത്മീയ മനസ്സും ചില വരികളില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്. ഒരു ക്രിസ്ത്യന്‍ ബന്ധം അപൂര്‍വ്വം ചില കവിതകളില്‍ കാണാനുണ്ട്. എന്നാല്‍ എല്ലാറ്റിനുമുപരിയായ പ്രകൃതി സ്‌നേഹം ഇവയില്‍ നിറഞ്ഞു നില്‍ക്കുന്നു. അതാകട്ടെ ആവര്‍ത്തിക്കപ്പെടുന്ന ചില വാക്കുകളിലൂടെയാണ് പ്രകാശിതമാവുന്നത്. അതുപോലെ പൈതൃകങ്ങളെയും അവര്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ' Wise men gave a name to my valleys, measurements to my dreams and solitudes to my solitude'. ഫെമിനിസത്തോട് ചേര്‍ന്നു നില്‍ക്കാന്‍ വെമ്പുന്ന ഒരു കവിഹൃദയമായിരുന്നു ലോയ്‌നസിന്റേത്. എന്റെ മുന്നില്‍ മുഴുവന്‍ ലോകവും ശൂന്യമായിരിക്കുന്നു. എന്നെ കൂടെ കൂട്ടാന്‍ മറന്നു പോയ പുരുഷന്മാരാല്‍ എന്നും അവര്‍ പറഞ്ഞു വെക്കുന്നു. വാക്കിന്റെ ശക്തിയാണ് ഈ കവിതകള്‍ വിളംബരം ചെയ്യുന്നത്. മിക്കപ്പോഴും ഒരു വരിയില്‍ ഒരു കവിത സമ്പൂര്‍ണ്ണമാകുന്നു. ഒരിക്കലും അത് പത്തുവരിയില്‍ കവിയുന്നുമില്ല. ഒരു പക്ഷേ, ഇംഗ്ലീഷ് പരിഭാഷകള്‍ വൈകിയതിനു പിന്നിലും ഈ ഗൂഢാര്‍ത്ഥങ്ങളെ ഗര്‍ഭം ധരിച്ച വാക്കുകള്‍ മുന്നോട്ടുവെച്ച പ്രതിസന്ധിയുണ്ടാവും (ഈ ലേഖനത്തിലും കവിതകള്‍ ഇംഗ്ലീഷില്‍ തന്നെ കൊടുക്കുവാന്‍ തീരുമാനിച്ചതിന് പിന്നിലും അതേ കാരണമാണ്). കവികളുടെ ശക്തിയെ ഉയര്‍ത്തി കാണിക്കുന്ന വരികളും ഈ സമാഹാരത്തിലുണ്ട്.' If man lost the birds of the sky, the poet's would invent new birds... എന്നാണ് ഒരു കവിതയില്‍ അവര്‍ പറയുന്നത്.
എന്റെ മുന്നില്‍ മുഴുവന്‍ ലോകവും ശൂന്യമായിരിക്കുന്നു. എന്നെ കൂടെ കൂട്ടാന്‍ മറന്നു പോയ പുരുഷന്മാരാല്‍ എന്നും അവര്‍ പറഞ്ഞു വെക്കുന്നു.
കാസ്‌ട്രോയുടെ ക്യൂബ ഈ പ്രതിഭയെ അവഗണിച്ചുവോ അതോ ലോയ്‌നസ് കാസ്‌ട്രോയുടെ ക്യൂബയെ ഉപേക്ഷിച്ചുവോ എന്ന ചോദ്യം പലേടത്തും ഉന്നയിക്കപ്പെട്ടു കാണുന്നുണ്ട്. കാസ്‌ട്രോയുടെ കമ്യൂണിസ്റ്റു ഭരണം നിലവില്‍ വരുന്നതിനു മുമ്പുതന്നെ അവര്‍ കവിയെന്ന നിലയില്‍ യൂറോപ്പിലാകെ പ്രശസ്തയായിക്കഴിഞ്ഞിരുന്നു. സാഹിത്യ പ്രഭാഷണങ്ങള്‍ക്കായി നിരന്തരം മറ്റുരാജ്യങ്ങളില്‍ സഞ്ചരിച്ചിരുന്നു. 1938 ല്‍ അവരുടെ കവിതാ സമാഹാരവും ക്യൂബയില്‍ പുറത്തു വന്നിരുന്നു. 1950-ല്‍ സ്പാനിഷില്‍ അവരെഴുതിയ ഏക നോവലായ Jardin പ്രസിദ്ധപ്പെടുത്തി. മാജിക്കല്‍ റിയലിസത്തിന്റെ ആദ്യകാല വേരുകള്‍ ജാര്‍ദിനില്‍ പിന്നീട് പലരും കണ്ടെത്തിയിട്ടുണ്ട്.

സ്പാനിഷ് കവി ലോര്‍കയും ചിലിയന്‍ കവി ഗബ്രിയേല മിസ്ട്രലും ക്യൂബന്‍ എഴുത്തുകാരനായ കാര്‍പ്പന്റിയറും ഒക്കെ ദുല്‍സേ മരിയ ലോയ്‌നസിന്റെ പരിചയക്കാരായിരുന്നു. കാസ്‌ട്രോ അധികാരമേറ്റതോടെ അവര്‍ നിശ്ശബ്ദയായി. പിന്നീടവര്‍ ക്യൂബയില്‍ പുസ്തകങ്ങളൊന്നും പ്രസിദ്ധീകരിച്ചില്ല. എന്നാല്‍ ക്യൂബ വിട്ടു പോവാന്‍ അവര്‍ തയ്യാറായതുമില്ല. അവര്‍ക്ക് രാജ്യത്തോട് അത്ര മാത്രം ഇഷ്ടമായിരുന്നു. എന്നാല്‍ സ്വന്തം വീടിന്റെ മുന്നില്‍ നടക്കുന്ന മാറ്റങ്ങളെ അവര്‍ പാടേ അവഗണിച്ചു. വിപ്ലവത്തിന്റെ മുഖം അവരെ ഒട്ടും ആകര്‍ഷിച്ചില്ല. അതിനെ അനുകൂലിച്ചോ എതിര്‍ത്തോ ഒരു നിലപാടും അവര്‍ കൈക്കൊണ്ടില്ല. കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ ഭാഗമാവാന്‍ അവര്‍ തയ്യാറായതുമില്ല. എഴുത്ത് എന്നന്നേക്കുമായി ഉപേക്ഷിക്കുകയാണെന്നും എന്നാല്‍ നാട് വിടില്ലെന്നും അവര്‍ പ്രഖ്യാപിച്ചു. തന്റെ കാവ്യബോധം മാര്‍ക്‌സിസ്റ്റ് സൗന്ദര്യ ശാസ്ത്രവുമായി ചേര്‍ന്നു പോവുന്ന ഒന്നല്ലെന്നും അവര്‍ വിശ്വസിച്ചു. എന്റെ രാജ്യം എന്നെ രണ്ടു പതിറ്റാണ്ടിലേറെ നിശ്ശബ്ദയാക്കിക്കളഞ്ഞു എന്നവര്‍ ഒരു സുഹൃത്തിനയച്ച കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. വിപ്ലവം ആവശ്യപ്പെട്ട നിശ്ശബ്ദത അവര്‍ സ്വയം തിരഞ്ഞെടുക്കുകയാണെന്ന വാദവും ക്യൂബന്‍ സാഹിത്യ മണ്ഡലത്തില്‍ പ്രചാരത്തിലുണ്ട്. എന്തായാലും ക്യൂബന്‍ വിപ്ലവം അവരുടെ സാഹിത്യ ജീവിതത്തിന് അര്‍ദ്ധവിരാമമിട്ടു എന്നത് അവിതര്‍ക്കിതമായ വസ്തുതയാണ്.

ഏതായാലും വര്‍ഷങ്ങള്‍ക്കു ശേഷം ക്യൂബ അവരെ മെല്ലെ മെല്ലെ അംഗീകരിച്ചുതുടങ്ങി .1984 ല്‍ അവരുടെ ഒരു കവിതാ സമാഹാരം ക്യൂബയില്‍ പ്രസിദ്ധീകരിച്ചു. 1987 ല്‍ സാഹിത്യത്തിനുള്ള ക്യൂബന്‍ ദേശീയ പുരസ്‌കാരവും അവരെ തേടിയെത്തി. 80 കളിലെ പുതിയ യുവതലമുറ ദുല്‍സേ മരിയ ലോയ്‌നസെന്ന കവിയെ തിരിച്ചറിഞ്ഞു. അതോടെ അവരുടെ വീട്ടില്‍ സന്ദര്‍ശകര്‍ നിറഞ്ഞു തുടങ്ങി. വൈകുന്നേരം അഞ്ചുമണി കഴിഞ്ഞാല്‍ ക്യൂബയിലെ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും അവിടെ ഒത്തുകൂടി. അപ്പോഴേക്കും വാര്‍ദ്ധക്യം അവരെ അവശയാക്കിയിരുന്നു. 1992 ലെ സെര്‍വന്റ്‌സ് പുരസ്‌കാരലബ്ധിയോടെ യൂറോപ്പിലാകെ വീണ്ടും ലോയ്‌നസിന്റെ കവിതകള്‍ തരംഗമായി. അതോടെയാണ് ഇംഗ്ലീഷ് പരിഭാഷകള്‍ക്കും അവസരമൊരുങ്ങിയത്. 1997 ഏപ്രില്‍ 27 ന് അവര്‍ എന്നന്നേക്കുമായി നിശ്ശബ്ദയായി. അവര്‍ തന്നെ പറഞ്ഞതുപോലെ അവരൊരിക്കലും വര്‍ത്തമാനകാലത്തില്‍ ജീവിച്ചിട്ടില്ല. അതിനവര്‍ക്ക് സാധിച്ചിട്ടില്ല. ഭൂതകാലത്തിലെ രചനകളുടെ മഹത്വം അവരെ ഭാവിയുടെ കലവറയില്‍ സജീവമായി നിലനിര്‍ത്തും എന്ന് ജീവിതാവസാനകാലത്ത് അവരും തിരിച്ചറിഞ്ഞിട്ടുണ്ട്.

വൈകാരികതീവ്രതയാര്‍ന്ന ഒരാത്മബോധം അവരുടെ രചനകളെ നിരന്തരം വേട്ടയാടിക്കൊണ്ടിരുന്നു. ജിവിതവും മരണവും തമ്മിലുള്ള ഇടപെടലുകളെയാണ് അവര്‍ നോക്കിക്കാണാന്‍ ശ്രമിച്ചത്. അതുകൊണ്ടുതന്നെ ആ വരികള്‍ക്ക് ആത്മനിവേദനത്തിന്റെ ഒരു സ്വഭാവം കാണാനുണ്ട്. ഏകാന്തതയിലേക്ക് സ്വയം മറഞ്ഞുകൊണ്ട് അതിനെപ്പറ്റി വിലപിക്കുന്ന ഒരു കവിയായിരുന്നു ലോയ്‌നസ്. ' നീണ്ട നിശ്ശബ്ദതയ്ക്കു ശേഷം നിങ്ങളെന്നിലേക്ക് തിരിച്ചെത്തി. മരണത്തെ കീഴടക്കിയ ആ വാക്ക്, സ്വയം സംരക്ഷിക്കുവാന്‍ കഴിവുള്ള ആ വാക്ക് മാത്രം നിങ്ങളുടെ ചുണ്ടിലുണ്ട്. ഈ ലോകത്തെ മധുരതരമാക്കാന്‍ ആ വാക്ക് മതി . നിങ്ങള്‍ക്കു ചുറ്റും വലയം സൃഷ്ടിക്കാന്‍, നിങ്ങളെ രക്ഷിക്കാന്‍ അതുമതി.'
മരണത്തെ തോല്‍പ്പിക്കാന്‍ കഴിയുന്ന വരികള്‍ കുറിച്ചു കൊണ്ട് അവര്‍ ഭാവിയിലേക്ക് വേണ്ടി കവിതകളെ നിര്‍മ്മിച്ചു. ' ഇരുട്ടില്‍ മറഞ്ഞിരിക്കുന്ന എന്റെ പാതിയെ ഈ ഭൂമിയില്‍ ആരും ഒരിക്കലും കാണില്ല; അതെന്റെ തെറ്റുമല്ല.'
ഈ കവിയുടെ വരികള്‍ ലോകം വീണ്ടും വീണ്ടും വായിക്കും എന്നതിന് സംശയമില്ല. അതിനു തുടക്കമിടുന്ന സമാഹാരമാണ് 'Absolute Solitude '. നമ്മുടെ സ്വപ്നങ്ങളെ പോലെ കരുത്തും സൗന്ദര്യവും ഇവയിലെ ഓരോ വരികളിലും നിറഞ്ഞു നില്‍ക്കുന്നു. സര്‍ഗ്ഗാത്മകതയുടെ സ്വപ്ന സമാനമായ അഭൗമ സൗന്ദര്യം അവയുടെ കരുത്തായി നിലകൊള്ളുന്നു.
' The dream spoke and said, I am beyond death because I have yet to be born, and though I remain unborn, I am already stronger than death.'
Antony Kallookaran
21 Apr 2020, 09:24 PM
'നീണ്ട നിശ്ശബ്ദതയ്ക്കു ശേഷം നിങ്ങളെന്നിലേക്ക് തിരിച്ചെത്തി. മരണത്തെ കീഴടക്കിയ ആ വാക്ക്, സ്വയം സംരക്ഷിക്കുവാന്‍ കഴിവുള്ള ആ വാക്ക് മാത്രം നിങ്ങളുടെ ചുണ്ടിലുണ്ട്. ഈ ലോകത്തെ മധുരതരമാക്കാന്‍ ആ വാക്ക് മതി . നിങ്ങള്‍ക്കു ചുറ്റും വലയം സൃഷ്ടിക്കാന്‍, നിങ്ങളെ രക്ഷിക്കാന്‍ അതുമതി.' -ദുല്‍സേ മരിയ ലോയ്‌നസ് നന്ദി ... ദുല്‍സേ മരിയ ലോയ്‌നസിനെ പരിചയപ്പെടുത്തി തന്നതിന്
രാജേന്ദ്രന്‍ എടത്തുംകര
Feb 26, 2021
6 minutes read
വി.ആര്‍. സുധീഷ്
Feb 25, 2021
5 Minutes Watch
Kerala Sahitya Akademi Award 2019
വിനോയ് തോമസ്
Feb 17, 2021
5 Minutes Listening
Kerala Sahitya Akademi Award 2019
എം.ആര്‍ രേണുകുമാര്‍
Feb 17, 2021
4 Minutes Read
Kerala Sahitya Akademi Award 2019
പി. രാമന്‍
Feb 17, 2021
3 Minutes Read
Think
Feb 15, 2021
1 Minute Read
Jessy David
22 Apr 2020, 11:02 AM
കവിതകളേക്കുറിച്ച് എഴുതിയത് വായിക്കാൻ തന്നെ എന്തു് സുഖം! ഈ കവിതാവിചാരങ്ങളിൽ ഞാൻ എന്നെ കണ്ടെത്തുന്നതു പോലെ. ഓരോ വായനക്കാരനും അങ്ങനെ തോന്നുന്നുണ്ടാകും. പരിചയപ്പെടുത്തിയതിൽ സന്തോഷം.