സ്‌പോര്‍ട്‌സിലെ സാമ്പത്തിക
നിക്ഷേപങ്ങളും, ദേശീയതയും
സ്‌പോര്‍ട്‌സിലെ സാമ്പത്തിക നിക്ഷേപങ്ങളും, ദേശീയതയും
സ്‌പോര്‍ട്‌സും ദേശീയതയുടെ രാഷ്ട്രീയവും വേര്‍തിരിച്ചെടുക്കാന്‍ സാധിക്കാത്തവണ്ണം പരസ്പരം ഇഴചേര്‍ന്നിരിക്കുകയാണ്. നിലവില്‍, ആധുനിക സമൂഹങ്ങളുടെ ദേശീയതാ സങ്കല്‍പത്തെ രൂപീകരിക്കുന്നതില്‍ അന്താരാഷ്ട്ര കായിക മത്സരങ്ങള്‍ മുഖ്യപങ്കാണ് വഹിക്കുന്നത്.
12 Aug 2021, 11:02 AM
‘ഗ്രൂപ്പ് എം ഇന്ത്യ’യുടെ പഠന റിപ്പോര്‍ട്ട് പ്രകാരം 2020ല്‍ ഇന്ത്യയിലെ കായിക വ്യവസായത്തിന്റെ വിപണി വ്യാപ്തി (Market size) 5894 കോടി രൂപയാണ്. ഇത് 2019 നേക്കാള്‍ 34% കുറവാണെന്നും, കോവിഡ് മഹാമാരിയാണ് ഈ സാമ്പത്തിക തളര്‍ച്ചയ്ക്ക് പ്രധാന കാരണമെന്നും ഇതേ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
വിവിധയിനം കായിക വിഭാഗങ്ങളിലെ സ്‌പോണ്‍സര്‍ഷിപ്പുകള്‍, കായിക മേഖലയില്‍ നിന്നുമുള്ള സെലിബ്രിറ്റികളുമായിട്ടുള്ള പുതിയ കരാറുകള്‍, പഴയ കരാറുകളുടെ പുതുക്കലുകള്‍, കായികോത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനികള്‍ വിവിധ മാധ്യമങ്ങള്‍ക്ക് പരസ്യത്തിനായി നല്‍കുന്ന തുക തുടങ്ങിയവ ഗ്രൂപ്പ് എം ഇന്ത്യയുടെ റിപ്പോര്‍ട്ടിനടിസ്ഥാനമാക്കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് പ്രകാരം 2020ല്‍ 3657 കോടി രൂപയാണ് പരസ്യങ്ങള്‍ക്കായി മാധ്യമങ്ങള്‍ക്ക് കായികോത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ നല്‍കിയിരിക്കുന്നത്. ഇന്ത്യയുടെ മൊത്തം കായിക വ്യവസായത്തിന്റെ വിപണിവ്യാപ്തിയുടെ 67% വരും ഈ തുക. ബാക്കിയുള്ളതില്‍ ഭൂരിഭാഗവും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നുള്ളതാണ്.
കായിക വ്യവസായ വിപണിയുമായി ബന്ധപ്പെട്ടുള്ള വിവിധതരം വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ ഈ മേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക നിക്ഷേപങ്ങളെക്കുറിച്ച് ഏറെക്കുറെ വ്യക്തമായ ചിത്രങ്ങള്‍ നമുക്ക് ലഭിക്കും. ‘റിട്ടേണ്‍ ഓണ്‍ ഇന്‍വെസ്റ്റ്‌മെൻറ് (RoI)' എന്ന ബിസിനസ് തന്ത്രത്തിനെ അടിസ്ഥാനപ്പെടുത്തി കായിക മേഖലയിലെ വ്യവസായിക കുതിപ്പിനെ വിലയിരുത്തേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു.
ഉപഭോക്തൃ മുതലാളിത്തത്തിന്റെയും (consumer capitalism) ആഗോളവത്കരണത്തിന്റെയും കാലഘട്ടത്തില്‍ സാമ്പത്തികാധിഷ്ഠിതമാണ് (നവ)ദേശീയതയും, കായിക മേഖലയിലെ പ്രതിനിധാനവും. മുകളില്‍ സൂചിപ്പിച്ച റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തി നമ്മുടെ കായിക രംഗത്തെ പൊതുവില്‍ വിലയിരുത്തേണ്ടതുണ്ടെന്നും, എന്നാല്‍ അത്തരം ഒരു വിലയിരുത്തല്‍ ട്രൂ കോപ്പി തിങ്കില്‍ പ്രസിദ്ധീകരിച്ച ‘സ്‌പോര്‍ട്‌സിലെ നവദേശീയതയും സംവരണവും' എന്ന ലേഖനത്തില്‍ ലേഖകന്‍ ഉള്‍പ്പെടുത്തുവാന്‍ വിട്ടുപോയതായി കാണുന്നു. ആയതിനാല്‍ ഈ ലേഖനത്തിന്റെ തുടര്‍ച്ചയായി, അല്ലെങ്കില്‍ കൂട്ടിച്ചേര്‍ക്കലുകളായി ചില കാര്യങ്ങള്‍ കൂടി പങ്കുവെയ്ക്കുവാന്‍ ശ്രമിക്കുകയാണ്.
ഒന്ന്: ഇന്ത്യന്‍ കായികമേലഖയിലെ പ്രീമിയര്‍ / പ്രോ ലീഗ് സംസ്‌കാരവും സാമ്പത്തിക നിക്ഷേപങ്ങളും
കുറച്ച് വര്‍ഷങ്ങളായി ഇന്ത്യന്‍ കായിക മേഖലയില്‍ ഫിസ്യോകള്‍, സ്‌പെഷ്യലിസ്റ്റ് ട്രെയ്‌നറുകള്‍, കോച്ചുകള്‍, സ്‌പേര്‍ട്‌സ് അനലിസ്റ്റുകള്‍ തുടങ്ങി വിവിധതരം തൊഴിലവസരങ്ങളുടെ ഗണ്യമായ വര്‍ദ്ധനവാണുണ്ടായിട്ടുള്ളത്. ഇതിനോടനുബന്ധമായ പഠനമേഖലയിലും പുത്തന്‍ ഉണര്‍വാണ് ഉണ്ടായത്. ഇതിന് ചാലകമായത് പ്രീമിയര്‍ ഹോക്കി ലീഗ് (PHL), ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (IPL), ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ISL), പ്രോ കബഡി ലീഗ് (PKL), പ്രീമിയര്‍ ബാഡ്മിന്റന്‍ ലീഗ് (PBL), പ്രോ റെസ്ലിങ് ലീഗ് (PWL), പ്രോ വോളിബോള്‍ ലീഗ് (PVL), അള്‍ട്ടിമേറ്റ് ടേബിള്‍ ടെന്നീസ് (UTT), കര്‍ണാടക പ്രീമയര്‍ ലീഗ് (KPL), തമിഴ്‌നാട് പ്രീമിയര്‍ ലീഗ് (TNPL) തുടങ്ങി ഏതാണ്ട് പന്ത്രണ്ടിലധികം ദേശീയ പ്രൊഫഷണല്‍ സ്‌പോര്‍ട്‌സ് ലീഗുകള്‍ സജീവമായി നിലനില്‍ക്കുന്നതാണ്. അവയില്‍ ഓരോന്നും അതാത് കായിക ഇനത്തിന്റെ മാറ്റങ്ങളുടെ വ്യത്യസ്ത തലങ്ങളിലാണ്. ഭീമമായ സ്‌പോണ്‍സര്‍ഷിപ്പുകളാണ് ഓരോ സ്‌പോര്‍ട്‌സ് ലീഗ് മത്സരങ്ങള്‍ക്കുമായി വര്‍ഷാവര്‍ഷം ലഭിക്കുന്നത്. കൂടാതെ പ്രക്ഷേപണാവകാശം വില്‍ക്കുന്നതുവഴിയും വലിയരീതിയിലുള്ള സാമ്പത്തിക കുത്തൊഴുക്കുണ്ടാവുന്നു.

എന്തുകൊണ്ടാണ് കേരളത്തിന്റെ പ്രതിനിധാനം ദേശീയ ടീം സെലക്ഷനുകളില്‍ കുറയുന്നതെന്ന് മേല്‍പ്പറഞ്ഞ ഘടകങ്ങളെ ഉള്‍ക്കൊണ്ട് വിശകലനം ചെയ്യുമ്പോള്‍ രണ്ട് പ്രധാന കാരണങ്ങളിലേയ്ക്കാണ് എത്തിപ്പെടുന്നത്.
ഇത്രയധികം നിക്ഷേപങ്ങള്‍ ഉണ്ടാകുമ്പോള്‍ നിക്ഷേപകര്‍ സ്വാഭാവികമായും റിട്ടേണ്‍ ഓണ്‍ ഇന്‍വെസ്റ്റ്‌മെന്റിനായി പ്രയത്‌നിക്കും. അതിനായി പുതിയ താരങ്ങളെ (ഐക്കോണുകളെ) സൃഷ്ടിച്ചെടുക്കുവാനും കായിക മേഖലയില്‍ നിന്ന് വരുമാനം ഉണ്ടാക്കാനും ലക്ഷ്യമിട്ട് അവരുടെ നിയന്ത്രണത്തിലുള്ളതോ അല്ലെങ്കില്‍ പങ്കാളിത്തത്തോടെയുള്ളതോ ആയ കോച്ചിങ്ങ് സെന്ററുകള്‍, സ്‌കൂളുകള്‍, കായികോത്പന്ന നിര്‍മാണശാലകള്‍, വിപണന കേന്ദ്രങ്ങള്‍ എന്നിവ വ്യാവസായിക സൗഹൃദ സംസ്ഥാനങ്ങളില്‍ കൂടുതല്‍ ഉണ്ടായി വരും, അത്തരം സംസ്ഥാനങ്ങളില്‍ നിന്നുള്ള കായിക താരങ്ങളുടെ തിരഞ്ഞെടുപ്പുകള്‍ ദേശീയതലത്തില്‍ ഓരോ കായിക ഇനങ്ങളിലും കൂടുതലായി ഉണ്ടാവുകയും ചെയ്യും. കേരളത്തിലെ രാഷ്ട്രീയ- സാമൂഹിക പശ്ചാത്തലം എക്കാലവും ഇത്തരം നിക്ഷേപകര്‍ക്കുമുന്നില്‍ സര്‍വസ്വാതന്ത്ര്യത്തിന്റെ വിശാല ആകാശം തുറന്ന് കൊടുക്കാത്തതിനാല്‍ പലപ്പോഴും ട്രാക്ക് ഇനങ്ങള്‍ ഒഴികെയുള്ള ഇതര കായിക മേഖലയില്‍ ദേശീയ ടീമുകളിലെ കേരളത്തിന്റെ പ്രതിനിധാനം കുറയുന്നതിന് ഒരു കാരണമാകുന്നു.
കേരളം പോലുള്ള ചില സംസ്ഥാനങ്ങള്‍ കായികോത്പന്നങ്ങളുടെ ഉത്പാദനം, കയറ്റുമതി തുടങ്ങിയവയില്‍ ഇക്കാലത്തും വ്യാവസായിക സൗഹൃദ ഇടമായിട്ടില്ല. ഇന്ത്യയിലെ 75% കായികോത്പന്നങ്ങളുടെ ഉത്പാദനവും, കയറ്റുമതിയും നടക്കുന്നത് പഞ്ചാബിലെ ജലന്തര്‍, മീററ്റ് എന്നിവിടങ്ങളില്‍ നിന്നുമാണ്. ബാക്കി മുംബൈ, കല്‍ക്കത്ത, തമിഴ്‌നാട്ടിലെ ചെന്നൈ എന്നിവിടങ്ങളില്‍ നിന്നും. അതിനാല്‍ തന്നെ വിവിധ തരം കായിക ഇനങ്ങളുടെ ദേശീയ സെലക്ഷന്‍ കമ്മറ്റികളിലെ അംഗങ്ങളില്‍ ഈ സംസ്ഥാനങ്ങളില്‍ / നഗരങ്ങളില്‍ നിന്നുമുള്ളവര്‍ പ്രതിനിധികളായി നിരന്തരം വരുകയും അവര്‍ പ്രബല വിഭാഗമാവുകയും ചെയ്യുന്നതിനാല്‍ കേരളം പോലുള്ള ചില സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം ചില ദേശീയ കായിക ഇനങ്ങളില്‍ ഉണ്ടാവാതെ പോകുന്നതിന് മറ്റൊരു കാരണമാവുന്നു.
രണ്ട്: സ്‌പോര്‍ട്‌സും ദേശീയതയും
സ്‌പോര്‍ട്‌സ് ആളുകളെ ദേശീയവും, പ്രാദേശികവുമായി ഒരുമിപ്പിക്കുന്ന ഘടകമായി പ്രവര്‍ത്തിക്കുന്നതായി ചരിത്രത്തിന്റെ താളുകളിലൂടെ സഞ്ചരിക്കുമ്പോള്‍ കാണാം. നമ്മുടെ ദേശീയത നാം അനുഭവിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുന്ന ഏറ്റവും വൈകാരിക രൂപങ്ങളില്‍ ഒന്നാണ് കായികരംഗം. ദേശീയ അല്ലെങ്കില്‍ അന്തര്‍ദേശീയ തലത്തില്‍ കളിക്കുന്ന ടീമുകളിലെ കളിക്കാര്‍ ഏതെങ്കിലും ഒരു മതത്തെയോ ജാതിയെയോ പ്രതിനിധീകരിക്കുന്നില്ല, മറിച്ച് ദേശീയതയും പ്രാദേശിയതയുമാണ് അവര്‍ പ്രതിനിധീകരിക്കുന്നത്. അതിനാല്‍ തന്നെ ദേശീയ, അന്തര്‍ ദേശീയ, പ്രാദേശിക തലങ്ങളില്‍ ഒരു കൂട്ടായ സ്വത്വം സ്‌പോര്‍ട്‌സ് വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് പറയാം.
ഇന്ത്യയില്‍ ക്രിക്കറ്റിന് പുറമെ, ദേശീയതയുടെ വികാരം സൃഷ്ടിക്കുന്നതിന് ഒളിമ്പിക്‌സ് പോലുള്ള കായിക മാമാങ്കങ്ങള്‍ക്ക് സാധിക്കുന്നു. എന്തിനേറെ ലോകത്തിലെ മറ്റ് രാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസികളായ ഇന്ത്യക്കാരുടെ ഹൃദയത്തില്‍ പോലും ദേശീയ സ്വത്വബോധം ഉണര്‍ത്തുവാന്‍ ഇത്തരം അന്താരാഷ്ട്ര കായിക മാമാങ്കങ്ങള്‍ക്ക് സാധിക്കുന്നു.
പുല്‍വാമയില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മഹേന്ദ്ര സിംഗ് ധോണിയും, വിരാട് കോലിയും, മറ്റ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളും സൈനിക തൊപ്പിക്ക് സമാനമായി പ്രത്യേകം രൂപകല്‍പന ചെയ്ത തൊപ്പിയണിഞ്ഞ് ഗ്രൗണ്ടിലിറങ്ങിയതും; ടെറിട്ടോറിയല്‍ ആര്‍മിയിലെ കേണല്‍ പദവി കൂടിയുള്ള ധോണിയോട് 2019ലെ ലോകകപ്പിനിടയില്‍ വിക്കറ്റ് കീപ്പിംഗ് ഗ്ലൗസില്‍ നിന്ന് റെജിമെന്റല്‍ ചിഹ്നം നീക്കാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ആവശ്യപ്പെട്ടതും നമ്മള്‍ക്കേവര്‍ക്കും ഓര്‍മയുണ്ടാവും.
സ്‌പോര്‍ട്‌സും ദേശീയതയും തമ്മിലുളള ബന്ധത്തിന്റെ അടിസ്ഥാനം രാഷ്ട്രം എല്ലാത്തരം കക്ഷിരാഷ്ട്രീയത്തിനും മുകളിലാണെന്ന വിശ്വാസമാണ്. അതിനാല്‍ കൂടിയാവാം പുല്‍വാമയില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഗ്രൗണ്ടില്‍ ഇറങ്ങിയത് കേവലം ഏതെങ്കിലുമൊരു രാഷ്ട്രീയത്തിന്റെ സൂചക ഭാഗമായിട്ടല്ല മറിച്ച് കക്ഷി രാഷ്ട്രീയത്തെയും മറികടന്നു കൊണ്ടുള്ള രാഷ്ട്രം എന്ന സങ്കല്പത്തിന്റെ ഭാഗമായിട്ടാണ് ക്രിക്കറ്റ് ആരാധകര്‍ കണ്ടതും, ഉള്‍ക്കൊണ്ടതും.
ചരിത്രപരമായ പരിണാമത്തിന്റെ ഭാഗമായിട്ടാണ് കായികമേഖലയില്‍ ദേശീയതയുടെ വികാരം ഉയര്‍ന്നുവരുന്നത്. 1908 ല്‍ രാജ്യാന്തര ഒളിമ്പിക്ക് അസോസിയേഷന്‍ നിലവില്‍ വന്നതോടെ ദേശീയതയും കായികരംഗവും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകുവാന്‍ കാരണമായി. ഒളിമ്പിക്‌സില്‍ ഗയാനയെ പ്രതിനിധീകരിക്കാതെ ഒരു വ്യക്തിയെന്ന നിലയില്‍ സ്പ്രിന്റിനത്തില്‍ മത്സരിക്കുവാന്‍ ജെയിംസ് ഗില്‍ക്കെസ് അപേക്ഷിച്ചെങ്കിലും രാജ്യാന്തര ഒളിമ്പിക്ക് അസോസിയേഷന്‍ ആ അപേക്ഷ നിരസിക്കുകയാണ് ചെയ്തത്. അതായത് മറ്റേത് കായികമാമാങ്കങ്ങളേക്കാള്‍ ഒളിമ്പിക്ക് മത്സരം വിവിധ ദേശീയതകളുടെ പാരമ്പര്യ ചിഹ്നസംഹിതകള്‍ പേറുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.
ഫെബ്രുവരി 2021ല്‍, ഇന്ത്യയിലെ കര്‍ഷകസമരത്തെ പിന്തുണച്ച് കാലാവസ്ഥാ പ്രവര്‍ത്തകയായ ഗ്രെറ്റ തന്‍ബെര്‍ഗ്, ബാര്‍ബഡോസിലെ ഗായിക റിഹാന തുടങ്ങിയവര്‍ അനുഭാവപൂര്‍വ്വം മുന്നോട്ടുവന്നപ്പോള്‍ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഇവരുടെ ഐക്യപ്പെടലിനെ ഇന്ത്യയുടെ ദേശീയ ഐക്യത്തിനെതിരെയുള്ള ആഗോളതലത്തിലുള്ള ഗൂഢാലോചനയാണെന്ന് ട്വീറ്റ് ചെയ്യുകയും അതിനോടനുബന്ധമായി സര്‍ക്കാര്‍ അനുകൂല ഹാഷ് ടാഗുകളായ IndiaTogether, IndiaAgainstPropaganda ഏറ്റെടുത്ത് രവി ശാസ്ത്രി, സച്ചിന്‍, കുംബ്ലെ, കോഹ്ലി, രഹാനെ, രോഹിത് ശര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയ ക്രിക്കറ്റ് കളിക്കാര്‍ സര്‍ക്കാര്‍ അനുകൂല ട്വീറ്റ് ചെയ്തത് ഫാസിസ്റ്റു ശക്തികേന്ദ്രങ്ങളും, അനുകൂലികളും ആഘോഷിക്കുകയുണ്ടായി. മേല്‍പ്പറഞ്ഞ സംഭവം ഒരുദാഹരണമായിട്ടെടുത്താല്‍ ഇക്കാലഘട്ടത്തില്‍ സ്‌പോര്‍ട്‌സും ദേശീയതയുടെ രാഷ്ട്രീയവും വേര്‍തിരിച്ചെടുക്കാന്‍ സാധിക്കാത്തവണ്ണം പരസ്പരം ഇഴചേര്‍ന്നിരിക്കുകയാണ്.

മാര്‍ക്‌സിസ്റ്റ് ചരിത്രകാരനായ എറിക്ക് ജെ. ഹോബ്‌സ്‌ബോമിന്റെ ‘Nations and Nationalism Since 1780: Programme, Myth, Reality' എന്ന പുസ്തകത്തില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു: ‘‘Between the wars, however, international sport became, as George Orwell soon recognized, an expression of national struggle, and sportsmen representing their nation or state, primary expressions of their imagined communities. This was the period when the Tour de France came to be dominated by national teams, when the Mitropa Cup set leading teams of the states of Central Europe against each other, when the World Cup was introduced into world football, and, as 1936 demonstrated, when the Olympic Games unmistakably became occasions for competitive national self-assertion. What has made sport os uniquely effective a medium for inculcating national feelings, at all events for males, is the ease with which even the least political or public individuals can identify with the nation as symbolized by young persons excelling at what practically every man wants, or at one time in life has wanted, to be good at. The imagined community of millions seems more real as a team of eleven named people. The individual, even the one who only cheers, becomes a symbol of his nation himself.’’

ആളുകളെ ദേശീയതയിലേയ്ക്ക് എളുപ്പം തമ്മില്‍ തമ്മില്‍ ബന്ധിപ്പിക്കുവാന്‍ കായിക മത്സരങ്ങള്‍ക്ക് സാധിക്കുന്നുവെന്ന് ഹോബ്‌സ്‌ബോമിന്റെ ഈ ഒരഭിപ്രായത്തിനെ അടിസ്ഥാനപ്പെടുത്തി നമുക്ക് മനസിലാക്കുവാന്‍ സാധിക്കും. ഉപഭോക്തൃ മുതലാളിത്തത്തിന്റെയും ആഗോളവത്കരണത്തിന്റെയും ദ്വന്തശക്തികളാല്‍ പല അന്താരാഷ്ട്ര കായിക മത്സരങ്ങള്‍ വരും കാലങ്ങളില്‍ കാണില്ലെന്നും; സ്‌പോര്‍ട്‌സും ദേശീയതയും തമ്മിലുള്ള ഇഴയടുപ്പം അകലുന്നതായിട്ടും പറയപ്പെടുന്നുണ്ടെങ്കിലും നിലവില്‍, ആധുനിക സമൂഹങ്ങളുടെ ദേശീയതാ സങ്കല്‍പത്തെ രൂപീകരിക്കുന്നതില്‍ അന്താരാഷ്ട്ര കായിക മത്സരങ്ങള്‍ മുഖ്യപങ്കാണ് വഹിക്കുന്നത്.
അവലംബം:
1. Sporting Nation In The Making VIII, GroupM ESP Sporting Nation Report 2021; https://mediabrief.com/groupm-esp-sporting-nation-report-2021/
2. Nations and Nationalism Since 1780: Programme, Myth, Reality; Second Edition (1991), Eric J Hobsbawm; page 143; Cambridge University Press

വി.അബ്ദുള്‍ ലത്തീഫ്
Mar 05, 2022
5 Minutes Read
Truecopy Webzine
Sep 27, 2021
4 Minutes Read
അന്‍വര്‍ അലി
Aug 22, 2021
4 Minutes Read
Ravi Shanker
12 Aug 2021, 07:16 PM
Eric J Hobsbawm ന്റെ നീണ്ട ഉദ്ധരിണിക്കിടയിൽ കിടന്ന ഒരു ചെറിയ സംഗതി ലേഖകൻ മിസ്സ് ചെയ്തു. "at all events for males" എന്നത് . അതായത് ഇപ്പറഞ്ഞ നവദേശീയതയെ ആൺ-കേന്ദ്രിതമായാണ് അദ്ദേഹം കണ്ടത് എന്നത്.