നിതീഷ്‌കുമാറിൽ ഒരു മോദിവിരുദ്ധനുണ്ട്, ഒരു വിശാല പ്രതിപക്ഷത്തിന് അത് മതിയോ?

എട്ടാമത്തെ തവണയാണ്​, ബിഹാർ മുഖ്യമന്ത്രിയായി നിതീഷ്​ കുമാർ അധികാര​മേൽക്കുന്നത്​. ബിഹാറിൽ രൂപം കൊണ്ട ‘പുതിയ' മഹാഗഡ്ബന്ധൻ, രണ്ടുവർഷത്തിനകം രൂപപ്പെടേണ്ട ഇന്ത്യൻ പ്രതിപക്ഷത്തിന്റെ മോഡൽ സഖ്യമായി വികസിക്കുന്നതിന് എത്രയോ കടമ്പകൾ കടക്കാനുണ്ട്. എന്നാലും, പ്രതീക്ഷയെല്ലാം അറ്റുപോയ ഒരിടത്തുനിന്ന്, ഒരു പ്രതീക്ഷയെക്കുറിച്ച് സങ്കൽപ്പിക്കുന്നതിൽ നേരിയ ഒരാശ്വാസമുണ്ട്. ആ ആശ്വാസം മാത്രമാണിപ്പോൾ നിതീഷ്‌കുമാറിൽ അർപ്പിക്കാൻ കഴിയുകയുള്ളൂ.

ധികാര രാഷ്ട്രീയത്തെ അവസരവാദത്തിന്റെ ‘ക്രിയാത്മക' പ്ലാറ്റ്‌ഫോമാക്കി മാറ്റിയ നിതീഷ് കുമാറിൽ വിശ്വാസമർപ്പിച്ച്, 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുവേണ്ട ഒരു വിശാല പ്രതിപക്ഷത്തെ സങ്കൽപ്പിക്കുന്നതിനുപുറകിലെ രാഷ്ട്രീയശരിയെ മാറ്റിനിർത്താം, എന്നാൽ, അതിലെ രാഷ്ട്രീയയുക്തിയെ മാറ്റിനിർത്താനാകില്ല. കാരണം, ഈ പ്രതിപക്ഷസഖ്യത്തിന് നേരിടാനുള്ളത് നരേന്ദ്രമോദി നയിക്കുന്ന എൻ.ഡി.എയെയാണ് എന്നതുതന്നെ.

ബിഹാറിൽ രൂപം കൊണ്ട ‘പുതിയ' മഹാഗഡ്ബന്ധൻ, രണ്ടുവർഷത്തിനകം രൂപപ്പെടേണ്ട ഇന്ത്യൻ പ്രതിപക്ഷത്തിന്റെ മോഡൽ സഖ്യമായി വികസിക്കുന്നതിന് എത്രയോ കടമ്പകൾ കടക്കാനുണ്ട്. എന്നാലും, പ്രതീക്ഷയെല്ലാം അറ്റുപോയ ഒരിടത്തുനിന്ന്, ഒരു പ്രതീക്ഷയെക്കുറിച്ച് സങ്കൽപ്പിക്കുന്നതിൽ നേരിയ ഒരാശ്വാസമുണ്ട്. ആ ആശ്വാസം മാത്രമാണിപ്പോൾ നിതീഷ്‌കുമാറിൽ അർപ്പിക്കാൻ കഴിയുകയുള്ളൂ.

ബിഹാർ എന്ന രൂപകം

ദേശീയ രാഷ്ട്രീയത്തിൽ ബിഹാറിന് സവിശേഷ സ്ഥാനമുണ്ട്, പ്രത്യേകിച്ച് പ്രതിപക്ഷ രാഷ്ട്രീയത്തിൽ. 1970കളിൽ, ജയപ്രകാശ് നാരായണൻ നയിച്ച മൂവ്‌മെൻറ്​, ദേശീയ രാഷ്ട്രീയത്തി​ലെ സമഗ്രാധിപത്യത്തിനെതിരെയുമായിരുന്നു. തൊഴിലില്ലായ്മക്കും വിലക്കയറ്റത്തിനും അഴിമതിക്കും എതിരെ ബിഹാറിൽ നടന്ന നിരവധി സമരങ്ങളെ ജെ.പി മൂവ്‌മെൻറ്​ ഏകോപിപ്പിച്ചു. ‘സമ്പൂർണ ക്രാന്തി'ക്ക് അഥവാ ‘സമ്പൂർണ വിപ്ലവ'ത്തിന് സമയമായി എന്നദ്ദേഹം പ്രഖ്യാപിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോൾ, സ്വഭാവികമായും ജെ.പി ശത്രുപക്ഷത്തായി, തുറുങ്കിലടക്കപ്പെട്ടു. സ്വാതന്ത്ര്യത്തിനുശേഷം, അധികാര രാഷ്ട്രീയത്തിലെ സ്വേച്ഛാധിപത്യത്തിനെതിരെ ഉയർന്ന ഏറ്റവും ശക്തമായ പ്രതിപക്ഷ മുന്നേറ്റമായിരുന്നു ജെ.പിയുടേത്, അദ്ദേഹത്തോടൊപ്പമുള്ള സോഷ്യലിസ്റ്റുകൾ പിന്നീട് പലതരം വലതു- വർഗീയ- പിന്തിരിപ്പൻ പക്ഷങ്ങൾ പങ്കിട്ടുവെങ്കിലും.

ജയപ്രകാശ് നാരായണൻ

എഴുപതുകളിൽ ബിഹാറിൽ അരങ്ങേറിയ സമരങ്ങളുടെ മുൻനിരയിലുണ്ടായിരുന്നു, വിദ്യാർഥികളായ ലാലു പ്രസാദ് യാദവും നിതീഷ് കുമാറും. 1967-69 കാലത്ത്​ പാട്‌ന യൂണിവേഴ്‌സിറ്റി സ്റ്റുഡൻറ്സ്​ യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്ന ലാലു പ്രസാദ് യാദവിനെ 1974ൽ ‘സമ്പൂർണ ക്രാന്തി'യുടെ കൺവീനറായി ജെ.പി നിയോഗിച്ചു. ‘മൂത്ത ജ്യേഷ്ഠൻ' എന്നാണ് നിതീഷ്, അക്കാലത്ത് ലാലുവിനെ വിശേഷിപ്പിച്ചിരുന്നത്. രാഷ്ട്രീയത്തിലെ നിതീഷിന്റെ ഏറ്റവും വലിയ പ്രചോദനവും ജയപ്രകാശ് നാരായണൻ തന്നെയായിരുന്നു. അടിയന്താവസ്ഥക്കാലത്ത് നിതീഷ് 19 മാസം ജയിലിലുമായിരുന്നു. ബിഹാർ ഇലക്​ട്രിസിറ്റി ബോർഡിൽ ഇലക്​ട്രിക്കൽ എഞ്ചിനീയറായിരുന്ന നിതീഷ്, രാജിവച്ച് ആ രാഷ്ട്രീയത്തിന്റെ ഭാഗമാകുകയായിരുന്നു.

എന്നാൽ, അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായതോടെ അന്നത്തെ ലാലുപ്രസാദും നിതീഷും ഏറെ മാറിപ്പോയി, സദാ അധികാരത്തിലേറാൻ കെൽപ്പുള്ള രാഷ്ട്രീയസഖ്യങ്ങളുടെ നടത്തിപ്പുകാരായി. നിതീഷും ലാലുപ്രസാദും തമ്മിലുള്ള കൊടുക്കൽവാങ്ങലുകളാണ്, മൂന്നു പതിറ്റാണ്ടിന്റെ ബിഹാർ രാഷ്ട്രീയം.

നിതീഷ് കുമാറും ലാലു പ്രസാദ് യാദവും.

1994ലാണ് നിതീഷ് കുമാർ ലാലുവുമായി ആദ്യമായി അകന്നത്. അന്ന്, ജോർജ് ഫെർണാണ്ടസുമായി ചേർന്ന് സമതാ പാർട്ടിയുണ്ടാക്കി. രണ്ടുവർഷത്തിനുശേഷം, കേന്ദ്രത്തിൽ വാജ്‌പേയി മന്ത്രിസഭയിൽ അംഗമായി. 2000ൽ നിതീഷ് കുമാർ ആദ്യമായി ബിഹാർ മുഖ്യമന്ത്രിയായി. സമതപാർട്ടി- എൻ.ഡി.എ സഖ്യത്തിന് ഭൂരിപക്ഷത്തിനുവേണ്ട സീറ്റില്ലാത്തതിനെതുടർന്ന് ആ മന്ത്രിസഭ അൽപ്പായുസ്സായി. 2003ൽ ശരത് യാദവിന്റെ ജനതാദളുമായി സമതാ പാർട്ടി ലയിക്കുകയും ജെ.ഡി- യു രൂപീകരിക്കുകയും ചെയ്തു.

2010ൽ ബി.ജെ.പിയുടെ സഹായത്തോടെ വീണ്ടും അധികാരത്തിലെത്തിയെങ്കിലും, 2013ൽ ബി.ജെ.പി- ജെ.ഡി-യു സഖ്യം തകർന്നു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് ബി.ജെ.പി കാമ്പയിൻ കമ്മിറ്റി തലവനായി അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ നിയോഗിച്ചതിൽ പ്രതിഷേധിച്ചാണ് നിതീഷ് എൻ.ഡി.എയോട് വിട പറഞ്ഞത്. ‘എൻ.ഡി.എക്ക് സംശുദ്ധ, സെക്യൂലർ പ്രതിച്ഛായയുള്ള ഒരു നേതാവാണ് വേണ്ടത്' എന്നു പറഞ്ഞാണ് മോദിയെ ഭാവി പ്രധാനമന്ത്രിയായി പ്രതിഷ്ഠിച്ച ആ നീക്കത്തെ നിതീഷ് നേരിട്ടത്. വിശ്വാസവോട്ടെടുപ്പിൽ മുഖ്യമന്ത്രിയായി തുടർന്നുവെങ്കിലും 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ തകർച്ചയെതുടർന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.

നരേന്ദ്രമോദി. / Photo : Narendra Modi, Fb Page

2015ൽ നിതീഷ് കുമാർ വീണ്ടും ലാലുപ്രസാദിനൊപ്പമായി. ആർ.ജെ.ഡിയും കോൺഗ്രസുമായി ചേർന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തോൽപ്പിച്ചു. ഉപമുഖ്യമന്ത്രിയായിരുന്ന തേജസ്വി യാദവിനെതിരെ അഴിമതി ആരോപണമുയർന്നപ്പോൾ രാജിവെക്കാനുള്ള നിർദേശം നിരസിക്കപ്പെട്ടപ്പോൾ, നിതീഷ് സ്വയം സ്ഥാനമൊഴിഞ്ഞു. അന്നും, ഇന്നത്തെപ്പോലൊരു ‘അവസരവാദ' നീക്കത്തിൽ നിതീഷ് മുഖ്യമന്ത്രി സ്ഥാനം നിലനിർത്തി, പ്രതിപക്ഷത്തെ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിക്കൊണ്ട്. എന്നാൽ, 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആർ.ജെ.ഡിയും എൽ.ജെ.പിയും ചേർന്ന് നിതീഷിന്റെ ദലിത് വോട്ടുബാങ്ക് പിളർത്തിയപ്പോൾ, ജെ.ഡി-യു, നിയമസഭയിലെ മൂന്നാമത്തെ കക്ഷിയായി ഒതുങ്ങി.

എന്തുകൊണ്ട് നിതീഷ്?

ഏറ്റവും കൂടുതൽ എം.പിമാരെ പാർലമെന്റിലേക്ക് അയക്കുന്ന നാലാമത്തെ സംസ്ഥാനമെന്ന നിലയ്ക്ക് ബിഹാർ രാഷ്ട്രീയം എന്നും ദേശീയശ്രദ്ധ ആകർഷിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ നിതീഷിന് 2025വരെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കാം. ഇപ്പോഴത്തെ വോട്ടിംഗ് പാറ്റേണും ഏഴുപാർട്ടി സഖ്യവും കണക്കിലെടുത്താൽ, 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മഹാഗഡ്ബന്ധന് ബിഹാറിൽ ബി.ജെ.പിയെ നിഷ്​പ്രയാസം തോൽപ്പിക്കാൻ കഴിയും. അതിനേക്കാൾ പ്രധാനം, ബിഹാറിൽ പഴയ സോഷ്യലിസ്റ്റ് ചേരി പുനരുജ്ജീവിപ്പിക്കപ്പെടുന്നു എന്നതാണ്. അതിന്, സ്വഭാവികമായും ബി.ജെ.പിക്കെതിരായ നിലപാടെടുക്കേണ്ടിവരും. കാരണം, വോട്ടുബേസ്​ പണയംവച്ച്​ കളിക്കാനുള്ള സാവകാശം നിതീഷിനുപോലും ഇനി ഇല്ലാത്ത സ്​ഥിതിയാണ്​. ഏഴു പാ​ർട്ടി സഖ്യത്തിലെ, കോൺഗ്രസ്​ ഒഴികെയുള്ള പാർട്ടികൾക്ക്​ ദേശീയ രാഷ്​ട്രീയത്തിൽ കാര്യമായ സ്വാധീനമില്ലെങ്കിലും ഒരു ‘ബിഹാർ മോഡൽ’, മറ്റു സംസ്​ഥാനങ്ങളിലെ പാർട്ടികളെ ആകർഷിക്കാനിടയുണ്ട്​, അത്​ ഒരു ദേശീയസഖ്യമായി വികസിക്കുന്നതിൽ, നിതീഷിന്റെ ​ദേശീയ രാഷ്​ട്രീയമോഹവും തന്ത്രജ്ഞതയും വലിയ പങ്ക്​ വഹിക്കും. അങ്ങനെയാകും, ബിഹാർ, പുതിയ രാഷ്ട്രീയസഖ്യങ്ങൾക്ക് സാധ്യത തുറക്കുക.

Photo : Nitish Kumar, Fb Page

ബി.ജെ.പി സഖ്യകക്ഷിയായി തുടരുമ്പോഴും, നിതീഷിൽ എന്നും ഒരു മോദി വിരുദ്ധൻ ഉണർന്നിരിക്കുന്നുണ്ട്​. മോദിയുമായുള്ള നിതീഷിന്റെ ബന്ധം സദാ അസ്വാരസ്യം നിറഞ്ഞതായിരുന്നു. കഴിഞ്ഞതവണ മുഖ്യമന്ത്രിയായി സ്ഥാനമേറ്റശേഷം, മോദിയെക്കുറിച്ചുള്ള സുധീന്ദ്ര കുൽക്കർണിയുടെ ചോദ്യത്തിന്, വാജ്‌പേയി ഭരണകാലത്തെ ചൂണ്ടിയാണ് നിതീഷ് മറുപടി പറഞ്ഞത്: ‘അതൊരു വ്യത്യസ്ത കാലഘട്ടമായിരുന്നു, വലിയ ഹൃദയമുള്ള നേതാക്കൾ അന്നുണ്ടായിരുന്നു.'

ബി.ജെ.പിക്കെതിരെ ഒരു ബദൽ നിതീഷ് സൂത്രം

ഈയിടെ, ഹൈദരാബാദിൽ നടന്ന ദേശീയ എക്‌സിക്യൂട്ടീവിൽ ബി.ജെ.പി പ്രഖ്യാപിച്ച ‘ഇൻക്ലൂഷൻ പ്ലാനി'നെ ബിഹാറിലെ നീക്കങ്ങൾ പ്രതികൂലമായി ബാധിച്ചേക്കാം. ഈ പ്ലാനിൽ ബി.ജെ.പി ലക്ഷ്യം വക്കുന്ന സ്ത്രീകളുടെയും ദലിതരുടെയും പിന്നാക്ക വിഭാഗത്തിന്റെയും വോട്ടുബാങ്കുതന്നെയാണ് നിതീഷിന്റെയും വോട്ടുബാങ്ക്. മുഖ്യമന്ത്രിയായ സമയത്ത്, മദ്യനിരോധനം പോലുള്ള ജനപ്രിയ നടപടികളിലൂടെ സ്ത്രീകളുടെ പിന്തുണ നേടിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പഞ്ചായത്തുകളിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തിയും മെഡിക്കൽ- എഞ്ചിനീയറിങ് കോളേജുകളിൽ പെൺകുട്ടികൾക്ക് 33 ശതമാനം സീറ്റ് റിസർവ് ചെയ്തും സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 33 ശതമാനം ക്വാട്ട ഏർപ്പെടുത്തിയും മറ്റും സ്ത്രീകളെ ആകർഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

Photo : Nitish Kumar, Fb Page

യു.പിയിൽനിന്ന് വ്യത്യസ്തമായ ജാതിസമവാക്യമാണ് ബിഹാറിലേത്. അതുകൊണ്ടാണ്, യു.പിയിലേതുപോലെ, ബി.ജെ.പിക്ക് ബിഹാറിൽ വർഗീയമായ വോട്ടുബാങ്കുണ്ടാക്കാൻ എളുപ്പം കഴിയാത്തത്. ഒരു ‘ഒ.ബി.സി നേതാവായി' സ്വയം പ്രതിഷ്ഠിക്കുന്ന മോദിക്ക് വലിയ തിരിച്ചടി നൽകാൻ കഴിയുന്ന പ്രതിച്ഛായ നിതീഷിലുണ്ട്. മാത്രമല്ല, ദലിത്- പിന്നാക്ക വിഭാഗ രാഷ്ട്രീയത്തെ സമർഥമായി ‘വിനിയോഗിക്കുന്ന'തിൽ നിതീഷിനോളം പോന്ന മറ്റൊരു നേതാവും ഭരണാധികാരിയും സമീപകാലത്ത് ഉത്തരേന്ത്യൻ രാഷ്ട്രീയത്തിലുണ്ടായിട്ടില്ല. 2007ൽ ദലിത് വിഭാഗത്തിലെ ഏറ്റവും പാവപ്പെട്ട 21 വിഭാഗങ്ങളെ ഉൾപ്പെടുത്തി രൂപീകരിച്ച സ്‌റ്റേറ്റ് മഹാദലിത് കമീഷൻ നിതീഷിന്റെ ഏറ്റവും മികച്ച സൂത്രപ്പണിയായിരുന്നു. ഒന്നര ദശാബ്ദത്തോളം ഈ വിഭാഗങ്ങൾ നിതീഷിന്റെ വോട്ടുബാങ്കായി തുടർന്നു. സംസ്ഥാന ജനസംഖ്യയുടെ 30 ശതമാനം വരുന്ന 130 ജാതിവിഭാഗങ്ങളെ കൂട്ടിച്ചേർത്ത് എക്‌സ്ട്രീമിലി ബാക്ക്‌വേഡ് ക്ലാസസ് (ഇ.ബി.സി) എന്നൊരു വിഭാഗവും നിതീഷ് സൃഷ്ടിച്ചു. ഇത്തരം കാസ്റ്റ് എഞ്ചിനീയറിങ് തന്ത്രങ്ങൾ, ഉത്തരേന്ത്യയിൽ അമിത് ഷായുടെ നേതൃത്വത്തിൽ ബി.ജെ.പി പയറ്റുന്ന അതേ കാസ്​റ്റ്​എഞ്ചിനീയറിങ്ങിന് തക്ക മറുപടികളാണ്.

‘ഓപ്പറേഷൻ ബി.ജെ.പി'

കോൺഗ്രസിനേക്കാൾ പ്രാദേശിക പാർട്ടികളെ കൈകാര്യം ചെയ്യമ്പോഴാണ് ബി.ജെ.പിക്ക് പിഴച്ചുപോകുന്നത്. പശ്ചിമ ബംഗാൾ, തമിഴ്‌നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ വെല്ലുവിളിയായി തുടരുന്നതും അതുകൊണ്ടാണ്. എം.എൽ.എമാരെ ചാക്കിട്ടുപിടിച്ചും പണം കൊടുത്ത് വശത്താക്കിയും പാർട്ടികളെ പിളർത്തിയും മറ്റുമുള്ള ഓപ്പറേഷനുകൾ ദീർഘകാലത്തേക്ക് തുടരാനാകില്ല എന്ന് തിരിച്ചറിഞ്ഞാണ്, കൃത്യമായ അജണ്ടയുള്ള ഭാവി പ്ലാൻ ബി.ജെ.പി പ്രഖ്യാപിച്ചത്.

Photo : Narendra Modi, Fb Page

‘മിഷൻ ദക്ഷിണേന്ത്യ' എന്നൊരു പ്ലാനിനുതന്നെ പാർട്ടിക്ക് രൂപം കൊടുക്കേണ്ടിവന്നത് അതുകൊണ്ടാണ്. തമിഴ്‌നാട്ടിൽ സ്റ്റാലിനെയും തെലങ്കാനയിൽ ചന്ദ്രശേഖര റാവുവിനെയും നേരിടുകയാണ് ഈ പ്ലാനിന്റെ മുഖ്യ ലക്ഷ്യം. സംസ്ഥാനങ്ങളിൽ, വ്യത്യസ്ത വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന പ്രാദേശിക പാർട്ടികളെ ഏകോപിപ്പിച്ചും ഫെഡറലിസത്തിന്റെ അന്തഃസത്ത ഉൾക്കൊണ്ടും, അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പ് ബി.ജെ.പിയുടെ സമഗ്രാധിപത്യ- വർഗീയ രാഷ്ട്രീയത്തെ നേരിടാൻ കഴിയുന്ന ഒരു പൊളിറ്റിക്കൽ പ്ലാറ്റുഫോം രൂപപ്പെടുമോ എന്നതാണ് ‘ബിഹാർ സഖ്യം' ഉയർത്തുന്ന അടിയന്തര ചോദ്യം.

ദേശീയ രാഷ്ട്രീയത്തെ മുന്നോട്ടുനടത്തുന്ന മറുപടികളാണ് ബിഹാർ പലപ്പോഴും നൽകിയിട്ടുള്ളതെന്നും ഓർക്കാം.

Comments