ഒരു മൂവ്മെൻറിനാൽ
അടിമുടി മാറിയ
ഒരു ജീവിതവർഷം
ഒരു മൂവ്മെൻറിനാൽ അടിമുടി മാറിയ ഒരു ജീവിതവർഷം
‘‘ഈ കാലം എന്നെ തൊട്ടാണ് കടന്നുപോകുന്നത്. എളുപ്പത്തില്‍ തിരകയറി മായാത്ത വരകള്‍ അത് കോറിയിട്ടിട്ടുണ്ട്. മറ്റൊരു കാലത്തുനിന്ന് അവയെയെല്ലാം എങ്ങനെയാകും ഞാന്‍ തിരിഞ്ഞുനോക്കുകയെന്ന ആകാംക്ഷയും എന്നിലുണ്ട്. ആ ഞാനും അതിലെ മനുഷ്യരും അങ്ങനങ്ങനെ ബാക്കിയാവട്ടെ’’- ജീവിതത്തില്‍നിന്ന് ഒരു വര്‍ഷം കൂടി അടര്‍ന്നുപോകുമ്പോള്‍, അത് ജീവിതത്തില്‍ പലതും ബാക്കിയാക്കും. 2022 അവശേഷിപ്പിച്ചുപോയ അത്തരം അനുഭവങ്ങള്‍ വീണ്ടെടുക്കപ്പെടുകയാണിവിടെ. പലതരം ജീവിതങ്ങളുടെ വക്കില്‍നിന്ന് കീറിയെടുത്ത, ചോരപ്പാടുള്ള ഏടുകള്‍. നിതീഷ് നാരായണൻ എഴുതുന്നു.
30 Dec 2022, 08:17 AM
മഹാവെളിച്ചത്തിന്റെ വിളക്കുകാലുകള്‍ നിലം പൊത്തിയ ചരിത്രത്തിന്റെ കുത്തൊഴുക്കില്‍ ഒരു കുഞ്ഞുവെട്ടത്തിനു ചുറ്റും ഇത്തിരിപ്പോന്നൊരു ദ്വീപ് കുമ്പിള്‍ തീര്‍ത്ത് കാവലിരുന്നു. കെട്ടുപോകുമായിരുന്ന മനുഷ്യവംശത്തിന്റെ പ്രതീക്ഷകളിലേക്ക് ആ തിരി വെട്ടം പടര്‍ന്നു. സംസ്‌കാരങ്ങള്‍ അവസാനിച്ചുവെന്ന വിധിയെഴുത്തുകാര്‍ അതിശയത്തോടെ, ആടിയുലഞ്ഞിട്ടും വീഴാതെ വാഴുന്ന ആ ഒറ്റയിലയെ നോക്കി. ശിരസ്സുയര്‍ത്തി നില്‍ക്കുന്ന ധീര മനുഷ്യന്റെ ലോകം ഇതാ ഇവിടെയെന്ന് സാര്‍വദേശീയ ജീവികള്‍ ആഹ്ലാദഭരിതരായി. കൂടുതല്‍ ഉല്‍കൃഷ്ടരായ മനുഷ്യരുടെ സമൂഹത്തെ കെട്ടിപ്പടുക്കാനുള്ള പ്രക്രിയയായി വിപ്ലവം പുനര്‍ നിര്‍വചിക്കപ്പെട്ടു. കീഴടങ്ങാത്ത തുരുത്തുകളെല്ലാം ക്യൂബയെന്ന് നാമകരണം ചെയ്യപ്പെട്ടു. പുതിയ മനുഷ്യന്റെ വേരുകള്‍ അവിടെ മണ്ണിലേക്ക് കുതിച്ചിറങ്ങി.
ഫിഡലിന്റെയും ചെ യുടെയും എണ്ണമറ്റ വിപ്ലവകാരികളുടെയും വിപ്ലവത്തെ ഹൃദയത്തില്‍ പേറുന്ന മനുഷ്യരുടെയും നാടായ ക്യൂബയിലേക്ക് ഒരു തവണയെങ്കിലും യാത്ര ചെയ്യാന്‍ ആഗ്രഹിക്കാത്ത ഇടതുപക്ഷ രാഷ്ട്രീയ ജീവികള്‍ ഉണ്ടാകുമോ? അത്തരമൊരു അവസരം അവസാന നിമിഷം കൈവിട്ടു പോയതിന്റെ നഷ്ടബോധമാണ് ഈ വര്‍ഷത്തെ രാഷ്ട്രീയാനുഭവങ്ങളെ അടയാളപ്പെടുത്തുമ്പോള്‍ ആദ്യം മനസിലേക്ക് വരുന്നത്.

വിപ്ലവത്തെ അനുഭവിച്ചറിയാനായി ഫ്രാന്‍സ് വഴി ഹവാനയിലേക്ക് യാത്ര ചെയ്യാനുള്ള തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായിരുന്നു. പാസ്‌പോര്‍ട്ടില്‍ ആദ്യം ചേര്‍ക്കപ്പെട്ട വിസ ക്യൂബന്‍ എംബസിയില്‍ നിന്നുമാണെന്ന അഭിമാനം എന്നെ പൊതിഞ്ഞിരുന്നു. എന്നാല്‍ സര്‍വനാശം വിതച്ച പേമാരിയുടെ രൂപത്തില്‍ മറ്റൊരു വെല്ലുവിളി ക്യൂബക്ക് നേരിടേണ്ടി വന്നു. ഈ കാലവും തങ്ങള്‍ മറികടക്കുമെന്നും തല്‍ക്കാലം നിശ്ചയിച്ച പരിപാടി സംഘടിപ്പിക്കാനുള്ള സാഹചര്യമില്ലെന്നും അറിയിച്ച് ക്യൂബന്‍ അംബാസിഡറുടെ സന്ദേശം വന്നു. ക്യൂബയില്‍ നിന്നുള്ള വാര്‍ത്തകള്‍ അറിഞ്ഞിരുന്നതിനാല്‍ തന്നെ അത്തരമൊരു സന്ദേശം പ്രതീക്ഷിച്ചിരുന്നു.
‘പ്രിയ സഖാക്കളെ, നിങ്ങള്‍ പോരാട്ടം തുടരുക. ഈ വെല്ലുവിളിയെയും ക്യൂബ മറികടക്കുമെന്ന് ഞങ്ങള്‍ക്ക് നിശ്ചയമുണ്ട്. നിങ്ങള്‍ ചെറുത്തുനില്‍പ്പ് തുടരുന്നതുതന്നെ ഞങ്ങള്‍ക്ക് പകരുന്ന ആത്മവിശ്വാസം എത്രയാണെന്ന് പറഞ്ഞറിയിക്കാന്‍ വയ്യല്ലോ. തീര്‍ച്ചയായും വിപ്ലവത്തിന്റെ നാടിനെ ഏറെ വൈകാതെ അനുഭവിച്ചറിയാനാകുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്' എന്ന് ഞങ്ങള്‍ പങ്കെടുക്കേണ്ടിയിരുന്ന പരിപാടിയുടെ സംഘാടകരായിരുന്ന സഖാക്കളെ അറിയിച്ചു. ആ കാത്തിരിപ്പിന്റെ തുടര്‍ച്ചയില്‍ ഈ വര്‍ഷമിതാ വിടപറയുന്നു.
നല്ലതെന്നോ മോശമെന്നോ ഉള്ള സ്ഥായിയായ കള്ളികളിലേക്ക് ഒരു കാലത്തെയും അടയാളപ്പെടുത്തിവെക്കാനാകുമെന്ന് എനിക്ക് തോന്നിയിട്ടില്ല. ഓരോ അനുഭവങ്ങളെയും അതിലൂടെ കടന്നുപോകുമ്പോള്‍ വിലയിരുത്തിയ പോലെയാകില്ല നമ്മള്‍ അതിന് പുറത്തെത്തിക്കഴിഞ്ഞ് നോക്കിക്കാണുക. തീര്‍ത്തും വ്യക്തിപരമായ അനുഭവങ്ങളെക്കുറിച്ച് അത്തരത്തില്‍ എഴുതാനുള്ള ധൈര്യം ലഭിക്കാത്തതും ഈ തോന്നല്‍ കൊണ്ടാണ്. അതിനിവിടെ മുതിരുന്നുമില്ല. ഈ കാലം എന്നെ തൊട്ടാണ് കടന്നുപോകുന്നത്. എളുപ്പത്തില്‍ തിരകയറി മായാത്ത വരകള്‍ അത് കോറിയിട്ടിട്ടുണ്ട്. മറ്റൊരു കാലത്തുനിന്ന് അവയെയെല്ലാം എങ്ങനെയാകും ഞാന്‍ തിരിഞ്ഞുനോക്കുകയെന്ന ആകാംക്ഷയും എന്നിലുണ്ട്. ആ ഞാനും അതിലെ മനുഷ്യരും അങ്ങനങ്ങനെ ബാക്കിയാവട്ടെ.
കഴിഞ്ഞുപോകുന്ന വര്‍ഷം ഞാനെന്ന വ്യക്തിയെ അടയാളപ്പെടുത്തിയ ചില സന്ദര്‍ഭങ്ങള്‍ രാഷ്ട്രീയജീവിയെന്ന നിലയിലെ രൂപപ്പെടലിനിടയില്‍ വന്നു ചേര്‍ന്നതാണ്. ആദ്യമായൊരു പുസ്തകത്തിന്റെ ചട്ടയില്‍ പേരച്ചടിച്ച് വന്നതിന്റെ സന്തോഷം അനുഭവിച്ചത് ഈ വര്‍ഷമാണ്. രണ്ട് പുസ്തകങ്ങള്‍ ഒരേ ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികത്തില്‍ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച സെമിനാറുകളില്‍ സംസാരിക്കാന്‍ നടത്തിയ അന്വേഷണങ്ങള്‍ അവിചാരിതമായി ഒരു പുസ്തകത്തിലേക്ക് എത്തിച്ചേരുകയായിരുന്നു. ലെനിന്‍ മുതല്‍ ഇ.എം.എസും എ.കെ.ജിയും വരെയുള്ള കമ്യൂണിസ്റ്റുകാര്‍ മലബാര്‍ സമരത്തെ നിരീക്ഷിക്കുകയും അതിനെക്കുറിച്ച് എഴുതുകയും ചെയ്തിരുന്നു. മലയാള മനോരമ ബ്രിട്ടീഷുകാരുടെ നാവു പോലെ ആ സമരത്തെ നിരന്തരം അധിക്ഷേപിച്ചുകൊണ്ടിരുന്നപ്പോള്‍ ലോകത്തിന്റെ മറ്റൊരു കോണിലിരുന്ന് ലെനിന്‍ എന്ന മഹാനായ വിപ്ലവകാരി ആ സമരത്തെ അഭിവാദ്യം ചെയ്തുവത്രെ.

മലബാറിലെ ചെറുത്തുനില്‍പ്പിന്റെ വര്‍ഗപരമായ സ്വഭാവത്തെക്കുറിച്ചും കൊളോണിയല്‍ വിരുദ്ധ സ്വഭാവത്തെക്കുറിച്ചും ഇന്ത്യക്കുപുറത്ത് ആദ്യം പ്രചരിപ്പിക്കുന്നത് കമ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ ആണ്. അതിന്റെ തുടര്‍ച്ചയില്‍ മലബാര്‍ കലാപത്തെ പ്രകീര്‍ത്തിക്കരുതെന്ന ബ്രിട്ടീഷ് തിട്ടൂരങ്ങള്‍ കമ്യൂണിസ്റ്റുകാരാല്‍ നിരന്തരം ലംഘിക്കപ്പെട്ടു. ദേശാഭിമാനി കണ്ടുകെട്ടപ്പെട്ടു, എ.കെ.ജിയെ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിലടച്ചു, പടപ്പാട്ട് എഴുതിയ കമ്പളത്ത് ഗോവിന്ദന്‍ നായരുടെ ജോലി നഷ്ടപ്പെട്ടു... എന്നിട്ടും രാജ്യം കണ്ട ഏറ്റവും ധീരമായ സ്വാതന്ത്ര്യസമരങ്ങളില്‍ ഒന്നിനെ ഭരണകൂടത്തിന്റെ ഇംഗിതം പോലെ അവഹേളിക്കാന്‍ കൊടിയ മര്‍ദ്ദനങ്ങളുടെ കാലത്തും കമ്യൂണിസ്റ്റുകാര്‍ തയ്യാറായില്ല.
വര്‍ഗപരമായ വിശകലനത്തിലൂടെ എങ്ങനെയാണ് ചരിത്രത്തെ മനസിലാക്കേണ്ടത് എന്നതിന്റെ ഉദാഹരണങ്ങള്‍ കൂടിയായിരുന്നു മലബാര്‍ കലാപത്തെക്കുറിച്ചുള്ള കമ്യൂണിസ്റ്റ് രചനകളും പ്രസ്താവനകളുമെല്ലാം. അവയെല്ലാം ശേഖരിച്ച് ആദ്യകാല കമ്യൂണിസ്റ്റുകാര്‍ ജന്മിത്വത്തിനും കൊളോണിയല്‍ ഭരണകൂടത്തിനും എതിരായ ആ ധീരചെറുത്തുനില്‍പ്പിനെ മനസിലാക്കിയതെങ്ങനെയെന്ന് പരിചയപ്പെടുത്തുന്ന വിശദമായ ആമുഖത്തോടു കൂടി ഒരു പുസ്തകം തയ്യാറാക്കിയാല്‍ എക്കാലത്തേക്കുമുള്ള മുതല്‍ക്കൂട്ടായി അത് മാറുമെന്നുമുള്ള നിര്‍ദേശം പ്രമുഖ ഇടതുപക്ഷ പ്രസാധകരായ ലെഫ്റ്റ് വേഡ് ബുക്‌സിന്റെ എഡിറ്റര്‍മാരോട് പങ്കുവെച്ചു. മലബാര്‍ കലാപത്തിലെ രക്തസാക്ഷികളെ സ്വാതന്ത്ര്യസമരത്തിലെ രക്തസാക്ഷികളുടെ പട്ടികയില്‍ നിന്ന് ചരിത്ര കൗണ്‍സില്‍ ഒഴിവാക്കിയ സമയം കൂടിയായിരുന്നു അത്. ചരിത്രത്തെ ഹിന്ദുരാഷ്ട്രനിര്‍മിതിയുടെ പദ്ധതിക്കനുകൂലമായി മാറ്റിയെഴുതിക്കൊണ്ടിരിക്കുന്ന കാലം. ‘നമ്മള്‍ ആ പുസ്തകം ചെയ്യുന്നു. നിങ്ങള്‍ തന്നെയാണ് അതിന്റെ എഡിറ്റര്‍', ലോക പ്രസിദ്ധ മാര്‍ക്‌സിസ്റ്റ് ചരിത്രകാരനും മാധ്യമപ്രവര്‍ത്തകനും ലെഫ്റ്റ് വേഡ് ബുക്‌സിന്റെ എഡിറ്ററുമായ വിജയ് പ്രഷാദാണ് അത് പറഞ്ഞത്. ഒടുവില്‍ താങ്കള്‍ കൂടെ കൂടുകയാണെങ്കില്‍ നമുക്ക് ഈ പുസ്തകം ചെയ്യാം എന്ന എന്റെ ആവശ്യത്തിനു മുന്നില്‍ അദ്ദേഹം സ്‌നേഹത്തോടെ വഴങ്ങി.

ഡി.വൈ.എഫ്.ഐയുടെ സെമിനാര്‍ പരമ്പര ഉദ്ഘാടനം ചെയ്ത സഖാവ് പിണറായി വിജയനോടുതന്നെ അവതാരിക നല്‍കാന്‍ അഭ്യര്‍ഥിച്ചു. അദ്ദേഹം സമ്മതിക്കുകയും ചെയ്തു. ലെനിന്‍, എം.എന്‍. റോയ്, അബനി മുഖര്‍ജീ, സര്‍ദാര്‍ ചന്ദ്രോത്ത്, സൗമേന്ദ്രനാഥ് ടാഗോര്‍, ഇ.എം.എസ്, എ.കെ.ജി, കമ്പളത്ത് ഗോവിന്ദന്‍ നായര്‍, ആര്‍. രാമമൂര്‍ത്തി എന്നിവരെല്ലാം എഴുതിയത് ശേഖരിച്ചു. കലാപകാലത്ത് തന്റെ തറവാടിന്റെ അനുഭവങ്ങള്‍ കൂടി ഓര്‍ത്തെടുത്ത് സഖാവ് സുഭാഷിണി അലി കൂടി ഒരു ലേഖനം നല്‍കി. ഒടുവില്‍ സി.പി.ഐ- എമ്മിന്റെ പാര്‍ട്ടികോണ്‍ഗ്രസ് വേദിയില്‍ വച്ച് എന്നും സ്‌നേഹത്തോടെ എന്നെ ചേര്‍ത്ത് പിടിച്ച മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് സഖാവ് എസ്.ആര്‍.പി പുസ്തകം പ്രകാശനം ചെയ്തു. ഇന്ത്യയിലെമ്പാടുമുള്ള കമ്യൂണിസ്റ്റ് നേതൃത്വത്തെ സാക്ഷിയാക്കി എനിക്കുകൂടി അവകാശപ്പെട്ട ഒരു പുസ്തകം പ്രകാശനം ചെയ്യപ്പെടുക. ജീവിതത്തിന് മൂല്യമുണ്ടെന്ന് ഓര്‍മിപ്പിക്കുന്ന ഒരു സന്ദര്‍ഭം പോലും ഒരായുസ്സിന്റെ കരുത്തായി മാറും.
അതിനു തൊട്ടു മുന്‍പുള്ള ദിവസമാണ് ‘ആശയ സമരങ്ങളുടെ ലോകം' എന്ന മലയാള പുസ്തകം പ്രകാശനം ചെയ്തത്. ദയാല്‍ പലേരിക്കൊപ്പം എസ്.എഫ്.ഐയുടെ ജേര്‍ണലായ സ്റ്റുഡൻറ് സ്ട്രഗിളിലേക്ക് തയ്യാറാക്കിയ അഭിമുഖങ്ങള്‍ മൊഴിമാറ്റം ചെയ്ത് ഒന്നിച്ചൊരു പുസ്തകമാക്കി മാറ്റുകയായിരുന്നു. ഒന്നര പതിറ്റാണ്ട് കാലം അമേരിക്കന്‍ സാമ്രാജ്യത്വം തടവിലിട്ടിട്ടും കീഴടങ്ങാത്ത ക്യൂബന്‍ ഹീറോ ഫെര്‍ണാണ്ടോ ഗോണ്‍സാലസ് മുതല്‍ എന്‍. റാമും വിജയ് പ്രഷാദും റാം പുനിയാനിയും പ്രഭാത് പട്‌നായിക്കും യൂസഫ് തരിഗാമിയും ചമന്‍ ലാലുമെല്ലാം ചേരുന്ന ദീര്‍ഘ സംഭാഷണങ്ങളുടെ പുസ്തകം. സംഭാഷണം കലയാണെന്ന് തോന്നിപ്പിക്കും വിധം സംസാരിക്കുന്ന മനുഷ്യര്‍. രാഷ്ട്രീയ ജീവിതത്തെ വിവരണാതീതമാം വിധം സുന്ദരമാക്കി മാറ്റാന്‍ സഹായിച്ചവര്‍. ആശയങ്ങളിലൂടെ, കാഴ്ചപ്പാടുകളിലൂടെ, ചരിത്രം പകരുന്ന വ്യക്തതയിലൂടെ എത്ര പ്രൗഢമായാണ് അവരോരോരുത്തരും ഞങ്ങളോട് സംസാരിച്ചത്.

കലയും സാഹിത്യവും രാഷ്ട്രീയ സമരങ്ങളുടെ ആയുധമായതിനെ വിശദീകരിച്ച് സഹോദര തുല്ല്യനായ സഖാവ് വി. ശിവദാസന്‍ ഉജ്ജ്വലമായൊരു അവതാരികയും എഴുതി നല്‍കി. എസ്.എഫ്.ഐ തന്നെയാണ് ഈ പുസ്തകത്തിന്റെ അവകാശി. വിദ്യാര്‍ഥി പ്രസ്ഥാനം ഏല്പിച്ച ചുമതലകള്‍ നിര്‍വഹിക്കുന്നതിനിടയില്‍ ഒരു പുസ്തകം പിറക്കുകയായിരുന്നു. അതിന് ചുക്കാന്‍ പിടിക്കാനുള്ള നിയോഗം ഞങ്ങളില്‍ വന്നു ചേര്‍ന്നു എന്നുമാത്രം. സമരവും സമൂഹവും ഇല്ല എങ്കില്‍ ഇത്തരമൊരു പുസ്തകമില്ല. സംഭാഷണങ്ങളുടെ ആ പുസ്തകം പ്രകാശനം ചെയ്തത് സഖാവ് പ്രകാശ് കാരാട്ട് ആയിരുന്നു.
വര്‍ഷം അവസാനിക്കുന്നതിന്റെ അവസാന മാസത്തില്‍ മൂന്നാമത്തെ പുസ്തകം പ്രസിദ്ധീകൃതമായി. അതും വിദ്യാര്‍ഥി പ്രസ്ഥാനം ഏല്പിച്ച ഉത്തരവാദിത്തമാണ്. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് എസ്.എഫ്.ഐയിലെ സഖാവ് ദീപ്ഷിതയ്‌ക്കൊപ്പം എഡിറ്റ് ചെയ്ത ‘എജ്യൂക്കേഷന്‍ ഓര്‍ എക്‌സ്‌ക്ലൂഷന്‍? ദ് പ്ലൈറ്റ് ഓഫ് ഇന്ത്യന്‍ സ്റ്റുഡൻറ്സ്' എന്ന പുസ്തകം. മുതിര്‍ന്ന അധ്യാപകര്‍, സമര സഖാക്കള്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, യുവ ഗവേഷകര്‍... ഒരു കൂട്ടം ആളുകളുടെ ചിന്തയും വിശകലനങ്ങളും ഒത്തുചേരുന്ന പുസ്തകം. അതിന്റെ ആമുഖം ഞങ്ങള്‍ തയ്യാറാക്കിയത് സംഭാഷണ രൂപത്തിലായിരുന്നു. അങ്ങനെ പുതിയൊരു പരീക്ഷണം. ഇന്ത്യയിലെമ്പാടുമുള്ള വിദ്യാര്‍ഥി പ്രവര്‍ത്തകരുടെ കൈയ്യില്‍ ഇന്ന് ആ പുസ്തകമുണ്ട്. വ്യക്തി എന്ന നിലയില്‍ നിസ്സാരമായ ജീവിതത്തെ ഒരു മൂവ്‌മെൻറ് എങ്ങനെയാണ് അര്‍ഥപൂര്‍ണമാക്കി മാറ്റുന്നത് എന്ന് നിരന്തരം അനുഭവിച്ചറിയുന്ന ഒരാളാണ് ഞാന്‍. അതിന് നിങ്ങളുടെ പേര് അച്ചടിച്ച ഒരു പുസ്തകമോ നിങ്ങളാല്‍ അടയാളപ്പെടുത്തപ്പെട്ട സന്ദര്‍ഭമോ വേണം എന്ന് പോലുമില്ല. നിങ്ങള്‍ കൂടി ഭാഗമായ വലിയൊരു സാമൂഹിക ശക്തി, അല്ലെങ്കില്‍ ചെറിയൊരു കൂട്ടായ്മ ഒരടി മുന്നോട്ടു പോയാല്‍ മതി. അതുകൊണ്ടാണ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്ക് തുല്യമായ സന്തോഷം തന്നെ ഗുജറാത്തിലെ വിദ്യാര്‍ഥി പ്രസ്ഥാനം 33 വര്‍ഷങ്ങള്‍ക്കുശേഷം സംസ്ഥാന സമ്മേളനം നടത്താനുള്ള കരുത്തിലേക്ക് വളരുമ്പോഴും കാശ്മീരില്‍ രണ്ട് വര്‍ഷം മുന്‍പ് ആരംഭിച്ച പരിശ്രമങ്ങള്‍ അവിടത്തെ സംഘടനയുടെ ആദ്യ സംസ്ഥാന സമ്മേളനത്തിലേക്ക് എത്തിച്ചേരുമ്പോഴും അനുഭവിക്കാനാകുന്നത്.

ഒറ്റപ്പെട്ട് നില്‍ക്കുന്ന വ്യക്തി എന്ന നിലയില്‍ നിങ്ങള്‍ക്ക് എത്തിച്ചേരാനാകാത്ത മനുഷ്യരിലേക്ക് ഒരു പ്രസ്ഥാനത്തിലൂടെ നിങ്ങള്‍ എത്തിച്ചേരുന്നു, നിങ്ങള്‍ക്ക് സമീപമേയായിരുന്നില്ലാത്ത ജീവിതങ്ങളെ നിങ്ങള്‍ തൊടുന്നു, നിങ്ങളുടെ ലോകത്തെ പൂര്‍ണമാക്കാന്‍ സന്നദ്ധരായി നില്‍ക്കുന്ന അറിയപ്പെടാത്ത മനുഷ്യരുമായുള്ള സാഹോദര്യത്തിന്റെ ഇഴയടുപ്പം നാം ജീവിക്കുന്ന ലോകത്തിന്റെ പരിതികള്‍ വലുതാക്കിക്കൊണ്ടേയിരിക്കുന്നു. അസാധ്യമെന്ന് തോന്നുന്ന എന്തിനെയെല്ലാമാണ് നിസ്സാരമായത് സാധിപ്പിച്ചെടുക്കുന്നത്. വ്യക്തികളെ ആഘോഷിക്കാനുള്ള വ്യഗ്രതകള്‍ക്കിടയില്‍ പലപ്പോഴും പ്രസ്ഥാനങ്ങളെ നമ്മള്‍ വിട്ടുപോകാറുണ്ട്. അല്ലെങ്കില്‍ കൂട്ടായ്മകളിലൂടെ മാത്രം നേടിയെടുക്കപ്പെടുന്ന തെളിച്ചങ്ങള്‍ അതിന് പ്രതീകമോ നിയോഗമോ മാത്രമാകുന്ന വ്യക്തികളിലേക്ക് നമ്മള്‍ ചുരുക്കാറുണ്ട്. ഭഗത് സിംഗിന്റെ ആശയങ്ങളെക്കുറിച്ച് ഗുജറാത്തിയില്‍ പുസ്തകം അച്ചടിച്ച് തെരുവില്‍ വിതരണം നടത്തിയ അന്നാട്ടിലെ സഖാക്കള്‍ മുതല്‍ പ്രേമരാജന്‍ കാന എന്ന എന്റെ നാട്ടുകാരനായ സഖാവ് തന്റെ കവിതകള്‍ ചേര്‍ത്ത് ഒരു പുസ്തകമാക്കിയപ്പോള്‍ അത് തങ്ങള്‍ക്ക് കൂടി ആഘോഷിക്കാനുള്ള സന്ദര്‍ഭമാണെന്ന തോന്നലില്‍ തൊഴിലും കൂലിയും സമയവും മാറ്റി വച്ച് ഒഴുകിയെത്തിയ ഒരു നാട്ടിലെ ആബാലവൃദ്ധം ജനങ്ങള്‍ വരെയുള്ളവരില്‍ നിന്നും ഞാന്‍ കേട്ടത് അതാണ്.

മതനിരപേക്ഷ പൊതുഇടങ്ങള്‍ ജനാധിപത്യസമൂഹം കെട്ടിപ്പടുക്കാനുള്ള ആണിക്കല്ലാണെന്ന ബോധ്യത്തില്‍ കണ്ണൂരില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്ന ഇന്ത്യന്‍ ലൈബ്രറി പഠിപ്പിക്കുന്നതും ഇതാണ്. പഞ്ചായത്തുകള്‍ക്ക് വിനിയോഗിക്കാവുന്ന ഫണ്ടില്‍ നിന്നും അമ്പലങ്ങള്‍ മാത്രം കെട്ടുന്നത് കണ്ട് ശീലിച്ച ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ നാട്ടിലെ ചെറുപ്പക്കാര്‍ കണ്ണൂരിലേക്ക് വരുന്നുണ്ട്. ബാലറ്റ് ബോക്സിനകത്ത് സീലു ചെയ്ത് പൂട്ടാത്ത ജനാധിപത്യം വായനശാലകളില്‍ പത്രം വായിച്ചും നാട്ടുപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തും ഓണാഘോഷത്തിന് സംഘാടക സമിതി ചേര്‍ന്നുമെല്ലാം വിഹരിക്കുന്നത് എങ്ങനെയെന്ന് കാണാന്‍.
ഈ വര്‍ഷത്തെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്ന് കണ്ണൂരിന്റെ ഗ്രാമങ്ങളില്‍ പൊതുജന വായനശാലകള്‍ ഉണ്ടാക്കാന്‍ ഓടിനടക്കുന്ന മനുഷ്യരായിരുന്നു. സംസ്‌കാരത്തില്‍ ഇടപെടാതെ പുരോഗമന രാഷ്ട്രീയം നിലനില്‍ക്കില്ല. അത്തരം രാഷ്ട്രീയ പദ്ധതികളെയെല്ലാം അങ്ങേയറ്റം പ്രതീക്ഷയോടെയും ആവേശത്തോടെയും നോക്കിനില്‍ക്കുന്നൊരാളാണ് ഞാന്‍. എന്റെ സന്തോഷങ്ങളില്‍ അത്തരം കാഴ്ചകള്‍ ഉണ്ട്.
രാഷ്ട്രീയമായി തന്നെ സ്പര്‍ശിച്ച ഇനിയുമേറെ സന്ദര്‍ഭങ്ങളുണ്ട്. അടുത്ത കാലത്ത് വായിച്ച ഏറ്റവും ഗംഭീരമായ പുസ്തകം ഐജാസ് അഹ്മദിനോട് ദീര്‍ഘമായി സംസാരിച്ച് അദ്ദേഹത്തിന്റെ ധൈഷണിക ജീവിതത്തെ മുഴുവന്‍ ഒപ്പിയെടുത്ത് വിജയ് പ്രഷാദ് തയ്യാറാക്കിയ ‘നത്തിംഗ് ഹ്യൂമന്‍ ഈസ് ഏലിയന്‍ റ്റു മി' ആയിരുന്നു. ഇടതുപക്ഷമായിരിക്കുന്നതില്‍ അത്രമേല്‍ ആത്മവിശ്വാസം പകര്‍ന്നൊരു പുസ്തകമായിരുന്നു അത്. എല്ലാക്കാലത്തേക്കുമുള്ള ഒരു മാര്‍ഗദര്‍ശി പോലെ അത് എനിക്കൊപ്പം തുടരുമെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ ഒരു സുഹൃത്തിനൊപ്പം ആദ്യമായി ഒരു പുസ്തകം വിവര്‍ത്തനം ചെയ്യാന്‍ ആരംഭിച്ചതും ഇതേ കൃതിയായിരുന്നു. വിജയ് പ്രഷാദ് വഴി ആ വിവരം ഐജാസ് അഹ്മദിനെ അറിയിക്കുകയും ചെയ്തിരുന്നു. വര്‍ഷാവസാനമെത്തുമ്പോള്‍ ആ വിവര്‍ത്തനം ഏകദേശം പൂര്‍ത്തിയായിരിക്കുന്നു. എന്നാല്‍ മഹാനായ മാര്‍ക്‌സിസ്റ്റ് ചിന്തകന്‍ ഐജാസ് അതിന് മുന്നേ യാത്രയായി. ഞാന്‍ ജീവിതത്തില്‍ കണ്ട വലിയ പോരാളികളില്‍ ഒരാളായിരുന്നു അമ്മുക്കുട്ടിയേച്ചി എന്ന് വിളിക്കുന്ന കെ.എസ്. അമ്മുക്കുട്ടിയെന്ന കമ്യൂണിസ്റ്റുകാരി. ‘വിശപ്പല്ലേ കുഞ്ഞേ, ഒരാള്‍ കൂടി പണിക്ക് പോയാല്‍ അത്രേം കൂടിയായില്ലേ എന്ന് കരുതി' എന്ന് 13-ാം വയസില്‍ പണിക്ക് പോയി തുടങ്ങിയതിനെക്കുറിച്ച് പറഞ്ഞ, പിന്നീട് കര്‍ഷക തൊഴിലാളി യൂണിയന്റെ അഖിലേന്ത്യാ വര്‍ക്കിംഗ് കമ്മറ്റിയംഗം വരെയായി മാറിയ അഞ്ചാം ക്ലാസുകാരി അമ്മുക്കുട്ടി സഖാവ്.

ഒരു ദിവസം പുലര്‍ന്നത് അമ്മുക്കുട്ടിയേച്ചിയുടെ മരണവാര്‍ത്തയുമായി വന്ന ഫോണ്‍ കോളോടുകൂടിയായിരുന്നു. അതുപോലെ ഒരു ദിവസം സഖാവ് കോടിയേരിയുടെ മരണവാര്‍ത്തയും തേടിയെത്തി. വിദഗ്ദ ചികില്‍സയ്ക്കായി ചെന്നൈലേക്ക് പോകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തെ വീട്ടില്‍ പോയി ഞങ്ങള്‍ കണ്ടിരുന്നു. എസ്.എഫ്.ഐയുടെ അഖിലേന്ത്യാ ജാഥ തിരുവനന്തപുരത്ത് എത്തിയപ്പോഴായിരുന്നു അത്. അടിയന്തിരാവസ്ഥാ കാലത്ത് ഉള്‍പ്പടെ എസ്.എഫ്.ഐയെ ധീരമായി നയിച്ച വിദ്യാര്‍ഥി നേതാവായിരുന്നു കോടിയേരി. തീരെ അവശനായിരുന്നു ഞങ്ങള്‍ കണ്ടപ്പോള്‍ അദ്ദേഹം. എന്നിട്ടും കുറച്ചധികം നേരം ഞങ്ങളോട് സംസാരിച്ചിരുന്നു. അദ്ദേഹത്തിന് തീരെ വയ്യാതാകുന്നു എന്ന് കണ്ടപ്പോള്‍ ഞങ്ങള്‍ തന്നെ യാത്ര പറഞ്ഞ് ഇറങ്ങുകയായിരുന്നു.
എഴുതാന്‍ വിട്ടുപോയ എത്രയോ കാര്യങ്ങളുണ്ട്. ഒരു കാലവും നമ്മെ തൊടാതെ കടന്നു പോകില്ലെന്ന് അടിവരയിട്ട മറ്റൊരു വര്‍ഷം കൂടി പൂര്‍ത്തിയാകുന്നു. അതിന്റെ ഒഴുക്ക് തുടരുന്നുണ്ട്. പലതും പ്രാരംഭത്തിലും ചിലതെല്ലാം തുടര്‍ച്ചയിലും ആണ്. വരാനിരിക്കുന്ന കാലം അവയ്‌ക്കെല്ലാമൊപ്പം തുഴയും.
അശ്വതി റിബേക്ക അശോക്
Mar 26, 2023
5 Minutes Read
ടി.എന്‍. പ്രതാപന്‍
Mar 23, 2023
3 Minutes Read
ജെ. വിഷ്ണുനാഥ്
Mar 20, 2023
5 Minutes Read
പ്രഭാഹരൻ കെ. മൂന്നാർ
Mar 14, 2023
6 Minutes Read
പി. പ്രേമചന്ദ്രന്‍
Mar 03, 2023
10 Minutes Read
അഡ്വ. കെ.പി. രവിപ്രകാശ്
Mar 03, 2023
5 Minutes Read
മുഹമ്മദ് അബ്ഷീര്‍ എ.ഇ.
Feb 26, 2023
3 Minute Read