സ്വര്‍ണ്ണക്കടത്തും അധോലോകവും
പിന്നെ നമ്മുടെ രാഷ്ട്രീയ ധാര്‍മികതയും
സ്വര്‍ണ്ണക്കടത്തും അധോലോകവും പിന്നെ നമ്മുടെ രാഷ്ട്രീയ ധാര്‍മികതയും
ഇടതുപക്ഷ രാഷ്ട്രീയത്തിനുണ്ടായ ഗുരുതരമായ ധാര്‍മികത്തകര്‍ച്ച ഇപ്പോള്‍ വെളിച്ചത്തിലേക്കു വന്നുകൊണ്ടിരിക്കുന്നു. മന്ത്രിസഭയും നിയമസഭയും ഭരണമുന്നണി ഏകോപന സമിതിയും സെക്രട്ടേറിയറ്റും ചേര്‍ന്ന് സംസ്ഥാനം ഭരിക്കുന്ന ചിത്രമാണ് നമ്മുടെ മനസ്സില്‍ പണ്ടേ ഉള്ളത്. കരുത്തന്മാരും പരിചയ സമ്പന്നരുമായ നേതാക്കന്മാര്‍ പല തലത്തില്‍ ഉള്ളുതുറന്നു ചര്‍ച്ച ചെയ്തേ തീരുമാനങ്ങള്‍ എടുക്കാറുള്ളൂ. എന്നാൽ, ഇപ്പോൾ എല്ലാറ്റിനും പകരമായി പുതിയ ഭരണകേന്ദ്രം ഉയര്‍ന്നുവന്നിരിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് ആണ് പുതിയ അധികാരകേന്ദ്രം
24 Jul 2020, 12:57 PM
കോവിഡ് വ്യാപനം നേരിടുന്നതിലുള്ള പ്രശംസാര്‍ഹമായ പ്രകടനത്തിന് സ്വയം അഭിനന്ദിച്ച് കേരള ഭരണാധികാരികള്‍ പുഞ്ചിരി തൂകിയിരിപ്പായിരുന്നു. അഭിനന്ദനങ്ങള്‍ ലോകത്തിന്റെ നാനാഭാഗത്തുനിന്നും വന്നു. തീര്‍ച്ചയായും കേരളീയരും സന്തുഷ്ടരായിരുന്നു. അഭിമാനിക്കാന്‍ ജനങ്ങള്‍ക്കും അവകാശമുണ്ടല്ലോ. കോവിഡ് കാര്യത്തിലായാലും ഭരണനിപുണതയുടെ കാര്യത്തിലായാലും തുടര്‍ന്നുണ്ടായ പതനം അപ്രതീക്ഷിതവും ആശങ്ക ഉണ്ടാക്കുന്നതുമാണ്. രാഷ്ട്രീയശത്രുക്കള്‍ക്കുപോലും ആഹ്ലാദിക്കാന്‍ പറ്റാത്ത പതനം. കടുത്ത ജനരോഷം ഉയരാന്‍ മാത്രം പ്രകോപനപരമായിരുന്നു പുറത്തുവന്ന വിവരങ്ങള്‍. പക്ഷേ, ഈ ഘട്ടത്തില്‍ത്തന്നെ രോഗബാധ മൂര്‍ദ്ധന്യത്തിലേക്കു കുതിച്ചു. ഗൗരവമുള്ള രാഷ്ട്രീയചര്‍ച്ച പോലും അസ്ഥാനത്താകുന്ന, അനവസരത്തിലാകുന്ന അവസ്ഥയാണ് അത്. പക്ഷേ, കുറച്ച് രാഷ്ട്രീയം പറയാതെ വയ്യ. ഏത് അപവാദം പൊട്ടിപ്പുറപ്പെടുമ്പോഴും നമ്മുടെ ആദ്യചിന്ത എതിര്‍പാര്‍ട്ടി ഭരിക്കുമ്പോള്‍ എന്തായിരുന്നു സ്ഥിതി എന്ന് അന്വേഷിക്കലാണ്. അന്ന് സ്ഥിതി ഇതിനേക്കാള്‍ മോശമായിരുന്നു എന്ന് തെളിയിക്കാനുള്ള വിവരശേഖരണത്തില്‍ വ്യാപൃതരായിരിക്കും അപ്പോഴത്തെ ഭരണകക്ഷി. ഇത് പതിറ്റാണ്ടുകളായി ആവര്‍ത്തിച്ചുകൊണ്ടേ ഇരിക്കുന്നതിനാല്‍ മുന്നണികള്‍ തമ്മില്‍ ഇക്കാര്യത്തില്‍ ഒരുതരം സമീകരണം ഉണ്ടായിട്ടുണ്ട്. ഭരണം ഭേദപ്പെടുത്തുന്നതിലല്ല കാര്യം കിടക്കുന്നത്.
കടുത്ത ജനരോഷം ഉയരാന്‍ മാത്രം പ്രകോപനപരമായിരുന്നു പുറത്തുവന്ന വിവരങ്ങള്‍. ഈ ഘട്ടത്തില്‍ത്തന്നെ രോഗബാധ മൂര്‍ദ്ധന്യത്തിലേക്കു കുതിച്ചു. ഗൗരവമുള്ള രാഷ്ട്രീയചര്‍ച്ച പോലും അസ്ഥാനത്താകുന്ന, അനവസരത്തിലാകുന്ന അവസ്ഥയാണിത്. പക്ഷേ, കുറച്ച് രാഷ്ട്രീയം പറയാതെ വയ്യ
തങ്ങളുടെ ഭരണം ഭേദമാണ് എന്ന് വോട്ടര്‍മാരെ ധരിപ്പിക്കലാണ് പ്രധാനം. മികച്ച രീതിയിലുള്ള പ്രചാരണമാണ് വേണ്ടത്. അതിന് സര്‍ക്കാര്‍ സംവിധാനം തന്നെ ഉപയോഗപ്പെടുത്താം. ഉള്ളതു കണ്ടെത്തിയും ഇല്ലാത്തത് ഉണ്ടാക്കിയും ജനങ്ങളെ ധരിപ്പിക്കണം. സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യാന്‍ എത്രപേരെ സര്‍ക്കാര്‍ ശമ്പളം കൊടുത്ത് നിയോഗിക്കണം എന്നത് പ്രധാനമായി വരുന്നു. ചാനല്‍ ചര്‍ച്ചയിലെ പെര്‍ഫോമന്‍സ് അതിലേറെ പ്രധാനമാകുന്നു. എല്ലാ മന്ത്രിമാരുടെയും ഓഫീസുകളില്‍ മുന്‍പത്രപ്രവര്‍ത്തകരെ നിയമിച്ച് പ്രചാരണായുധങ്ങള്‍ക്ക മൂര്‍ച്ച കൂട്ടുന്ന ചുമതല ഏല്‍പ്പിക്കുന്നതിലും കേട്ടാല്‍ തൊഴിലാളിവര്‍ഗ്ഗം ഞെട്ടുന്നത്ര ഉയര്‍ന്ന ശമ്പളം കൊടുക്കുന്നതും അതിപ്രധാനമായിരിക്കുന്നു.
ഇടതുപക്ഷ രാഷ്ട്രീയത്തിനുണ്ടായ ധാര്‍മികത്തകര്‍ച്ച
ഒരു യാഥാര്‍ത്ഥ്യം മറച്ചുവെക്കാനാവില്ല. ഭരണതലപ്പത്ത് ഇപ്പോഴുണ്ടായ അപവാദത്തിന് കേരളത്തില്‍ സമാനതകളില്ല. ഭരണആസ്ഥാനത്തുണ്ടായ ധാര്‍മികത്തകര്‍ച്ച ഇടതുപക്ഷ രാഷ്ട്രീയത്തോട് തെല്ലെങ്കിലും അനുഭാവം പുലര്‍ത്തുന്നവരെ വേദനിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്യും. ഒരു സ്ത്രീ ആരെയെങ്കിലും വഞ്ചിച്ചതോ അതിലേറെപ്പേര്‍ അവരെ വഞ്ചിച്ചതോ പോലുള്ള ക്രിമിനല്‍കുറ്റമല്ല ഇപ്പോഴുണ്ടായിരിക്കുന്നത്. സ്ത്രീ സാന്നിദ്ധ്യം ഇല്ലായിരുന്നുവെങ്കില്‍ ആ തട്ടിപ്പ് വലിയ വാര്‍ത്തയൊന്നുമാകാതെ ഒടുങ്ങിപ്പോകുമായിരുന്നു. ഇന്നത്തെ വിവാദത്തില്‍ സ്ത്രീ സാന്നിദ്ധ്യം അത്ര പ്രധാനമല്ല. വാര്‍ത്തയ്ക്ക് പൊലിമ കൂട്ടുന്നുണ്ടാവാം. അതിഗുരുതരമായ ആരോപണങ്ങളും കണ്ടെത്തലുകളുമാണ് വന്നുകൊണ്ടിരിക്കുന്നത്. സ്വര്‍ണ്ണക്കടത്തും വിദേശബന്ധവും രാജ്യദ്രോഹക്കുറ്റവും ഇവയോടെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിന് ഉണ്ടെന്നു പറയുന്ന ബന്ധവും എല്ലാം കൂടിച്ചേരുന്ന ഈ അപഖ്യാതിക്കു സമാനമായ മറ്റൊന്ന് ഓര്‍മയിലൊന്നുമില്ല. കോവിഡ് പെട്ടന്ന് അതിരൂക്ഷതയിലേക്കു കടന്നതു കൊണ്ടാണ് സര്‍ക്കാര്‍ തല്‍ക്കാലമൊന്ന് തടിയൂരി നില്‍ക്കുന്നതുതന്നെ.

ഇടതുപക്ഷ രാഷ്ട്രീയത്തിനുണ്ടായ ഗുരുതരമായ ധാര്‍മികത്തകര്‍ച്ച ഇപ്പോള്‍ വെളിച്ചത്തിലേക്കു വന്നുകൊണ്ടിരിക്കുന്നു. മന്ത്രിസഭയും നിയമസഭയും ഭരണമുന്നണി ഏകോപന സമിതിയും സെക്രട്ടേറിയറ്റും ചേര്‍ന്ന് സംസ്ഥാനം ഭരിക്കുന്ന ചിത്രമാണ് നമ്മുടെ മനസ്സില്‍ പണ്ടേ ഉള്ളത്. രാഷ്ട്രീയതലത്തിലാണ് എല്ലാ നയതീരുമാനങ്ങളും ഉണ്ടായിരുന്നത്. നിയമനങ്ങള്‍ക്ക് കൃത്യമായ വ്യവസ്ഥകള്‍ നിയമങ്ങളായിത്തന്നെയുണ്ട്. അതിന് പി.എസ്.സി എന്ന വലിയൊരു സ്ഥാപനമുണ്ട്. രണ്ടോ മൂന്നോ മന്ത്രിസഭകള്‍ക്ക് മുമ്പുപോലും ഈ സംവിധാനത്തിന് വലിയ കോട്ടമൊന്നും സംഭവിച്ചിരുന്നില്ല. കരുത്തന്മാരും പരിചയ സമ്പന്നരുമായ നേതാക്കന്മാര്‍ പല തലത്തില്‍ ഉള്ളുതുറന്നു ചര്‍ച്ച ചെയ്തേ തീരുമാനങ്ങള്‍ എടുക്കാറുള്ളൂ. ആരുടെ മുഖത്തു നോക്കിയും അഭിപ്രായങ്ങള്‍ തുറന്നടിച്ചു പറയാന്‍ ധൈര്യമുള്ള നേതാക്കളായിരുന്നു അവര്‍. അതുകൊണ്ടുതന്നെ തെറ്റുകളും കുറ്റങ്ങളും കുറവുതന്നെയായിരുന്നു.
പാര്‍ട്ടിയുടെ ഭരണകാര്യസമിതികളോ മറ്റു കൂടിയാലോചനാ സമിതികളോ ഒന്നും ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നില്ല. എല്ലാറ്റിനും പകരമായി ഒരു പുതിയ ഭരണകേന്ദ്രം ഉയര്‍ന്നുവന്നിരിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് ആണ് പുതിയ അധികാരകേന്ദ്രം. എല്ലാം തീരുമാനിക്കുന്നത് അവിടെയാണ്
മന്ത്രിസഭ എന്നു പറയുന്നത് ഏതാണ്ട് തുല്യരായ, യോഗ്യരായ വ്യക്തിത്വങ്ങളുടെ കൂട്ടായ്മകള്‍ ആയിരുന്നു. തുല്യരില്‍ ഒന്നാമന്‍ മാത്രമായിരുന്നു മുഖ്യമന്ത്രി. 1967-ലെ ഇ.എം.എസ് മന്ത്രിസഭ എടുത്തുനോക്കൂ- ഇ.എം.എസ് അതികേമനായിരുന്നു. സമ്മതിച്ചു. പക്ഷേ, മന്ത്രിസഭയില്‍ ആരായിരുന്നു കേമന്‍/ കേമി അല്ലാതിരുന്നത്? ഗൗരിയമ്മയോ ഇമ്പിച്ചിബാവയോ എം.എന്‍. ഗോവിന്ദന്‍നായരോ പി.ആര്‍. കുറുപ്പോ ടി.വി. തോമസോ മത്തായി മാഞ്ഞൂരാനോ സി.എച്ച്. മുഹമ്മദ്‌കോയയോ ടി.കെ. ദിവാകരനോ.......? പതിമൂന്നു പേരുകളില്‍ ഒന്നു പോലും പതിരായിരുന്നില്ല. 1977-ലെ എ.കെ.ആന്റണി മന്ത്രിസഭ എടുത്തുനോക്കൂ. ആന്റണിയേക്കാള്‍ പരിചയസമ്പന്നരും യോഗ്യരും ആയിരുന്നു എല്ലാവരും...ജോണ്‍ ജേക്കബ്, പി.കെ. വാസുദേവന്‍നായര്‍, ബേബി ജോണ്‍, കെ.എം. മാണി, കെ.ശങ്കരനാരായണന്‍...അങ്ങനെ പോകുന്നു പട്ടിക.

എപ്പോഴാണ് ഇതുമാറിയത് എന്നു പറയാനാവില്ല. ക്രമാനുഗതമായ മാറ്റമായിരുന്നു. രണ്ടു മുന്നണികള്‍ക്കും ഇതില്‍ പങ്കുണ്ട്. വ്യക്തിപരമായി കഴിവുള്ളവരല്ല ഇന്നത്തെ മുഖ്യമന്ത്രി ഒഴികെയുള്ള മറ്റു മന്ത്രിമാരെല്ലാം എന്നല്ല പറയുന്നത്. മുഖ്യമന്ത്രി മാത്രമാണ് എല്ലാം അറിയുന്നതും ചെയ്യുന്നതും. പാര്‍ട്ടിയുടെ ഭരണകാര്യസമിതികളോ മറ്റു കൂടിയാലോചനാ സമിതികളോ ഒന്നും ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നില്ല. എല്ലാറ്റിനും പകരമായി ഒരു പുതിയ ഭരണകേന്ദ്രം ഉയര്‍ന്നുവന്നിരിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് ആണ് പുതിയ അധികാരകേന്ദ്രം. എല്ലാം തീരുമാനിക്കുന്നത് അവിടെയാണ്. അവര്‍ മുഖ്യമന്ത്രിയോടു മാത്രമാണ് സമാധാനം പറയേണ്ടത്. ആരാണ് തീരുമാനമെടുക്കുന്നത് എന്നോ ആരാണ് ഉത്തരവുകള്‍ നല്‍കുന്നതോ എന്നു പോലും പലര്‍ക്കും അറിയില്ല. മുഖ്യമന്ത്രി അറിഞ്ഞാണ് ചെയ്യുന്നത് എന്നു വിശ്വസിക്കപ്പെട്ട കാര്യങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ തലകുലുക്കല്‍പോലും ഉണ്ടായിരുന്നില്ല എന്നാണിപ്പോള്‍ പുറത്തുവരുന്നത്. ഇങ്ങനെ അതിശക്തമായി നിന്ന, ഭരണഘടനാതീത അധികാരകേന്ദ്രത്തിന്റെ പ്രധാന നടത്തിപ്പുകാരന്‍ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. വീണിട്ടും വീണില്ലെന്ന മട്ടില്‍ പിടഞ്ഞെഴുന്നേറ്റ ഈ സീനിയര്‍ ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ വിവാദമായ പദ്ധതികളുടെയും നിയമനങ്ങളുടെയും എല്ലാം ചരട് വലിച്ച ആള്‍. ചില നിയമനങ്ങള്‍ താന്‍ അറിഞ്ഞിട്ടേ ഇല്ലെന്നുതന്ന മുഖ്യമന്ത്രി പറഞ്ഞല്ലോ. നിയമിതരില്‍ ചിലര്‍ കള്ളക്കടത്തുകാരായിരുന്നു എന്നത് നിയമിച്ച ഉദ്യോഗസ്ഥന്‍ അറിഞ്ഞിരുന്നോ എന്നു പറയാനാവില്ല.
മുന്നണി സംവിധാനത്തിന്റെ തകര്‍ച്ച
പാര്‍ട്ടിക്കകത്തോ മുന്നണികള്‍ക്കകത്തോ വേണ്ടത്ര ചര്‍ച്ച നടത്തിയാണ് കാര്യങ്ങള്‍ ചെയ്തിരുന്നതെങ്കില്‍ ഇത്തരമൊരു പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ല എന്നു തോന്നുന്നു. ദുരൂഹപശ്ചാത്തലമുള്ള വ്യക്തികള്‍ മര്‍മ്മസ്ഥാനങ്ങളില്‍ കയറിപ്പറ്റുമായിരുന്നില്ല. കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ എല്ലാ തട്ടിപ്പുകള്‍ക്കുമുള്ള മുഖംമൂടിയാകുമായിരുന്നില്ല.
മുഖ്യമന്ത്രി അറിഞ്ഞാണ് ചെയ്യുന്നത് എന്നു വിശ്വസിക്കപ്പെട്ട കാര്യങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ തലകുലുക്കല്‍പോലും ഉണ്ടായിരുന്നില്ല എന്നാണിപ്പോള്‍ പുറത്തുവരുന്നത്
ഭരണമുന്നണിയിലെ ഘടകകക്ഷികള്‍ ഞാനൊന്നുമറിഞ്ഞില്ല എന്ന മട്ടില്‍ മൗനം ദീക്ഷിക്കുമായിരുന്നില്ല. മുന്നണി സംവിധാനത്തിന്റെ തകര്‍ച്ചയാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് അധികാരം പിടിച്ചെടുത്തിരിക്കുന്നു. ഉമ്മന്‍ചാണ്ടിയുടെ കാലത്തും ഇത് പ്രബല സംവിധാനമായി ഉയര്‍ന്നുവന്നിരുന്നെങ്കിലും ഇത്ര മോശമായിരുന്നില്ല എന്നാണ് തലസ്ഥാനഭരണവുമായി ബന്ധമുള്ളവര്‍ പറയുന്നത്. സി.പി.എമ്മില്‍ വിഭാഗീയപ്പോരില്‍ ഒരു പക്ഷം സമ്പൂര്‍ണ്ണ വിജയം നേടിയ ശേഷമാണ് ഇതു സംഭവിച്ചത്. ആ വിജയിയാണ് ഇന്ന് ഭരണത്തിന്റെ എല്ലാ ചുക്കാനും പിടിക്കുന്നത്. ഇദ്ദേഹം ആഗ്രഹിക്കുന്നവരേ മര്‍മ്മസ്ഥാനങ്ങളില്‍ എത്തൂ. ഇദ്ദേഹം ആഗ്രഹിക്കുന്ന അഭിപ്രായങ്ങളേ അവര്‍ പറയൂ. മുന്നണി യോഗങ്ങള്‍ പോലും നടക്കാതായിരിക്കുന്നു. ഇപ്പോള്‍ കോവിഡ് കൂടി വന്നതോടെ ഇതിന് വേറെ കാരണങ്ങള്‍ തിരയേണ്ടല്ലോ.
അധികാരത്തിന്റെ എന്തെല്ലാം നക്കാപ്പിച്ചകള്‍ വീണുകിട്ടുമോ എന്ന് അന്വേഷിച്ച് നടക്കുന്നവരുടെ എണ്ണം ഒരോ ഭരണം മാറിവരുമ്പോഴും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇടതുപക്ഷ പാര്‍ട്ടികളില്‍ അത്തരക്കാര്‍ കുറവായിരിക്കും എന്നൊരു പൊതുബോധം നിലവിലുണ്ടായിരുന്നു. അതെല്ലാം എന്നോ അപ്രത്യക്ഷമായി. എന്തെങ്കിലും അധികാരസ്ഥാനങ്ങളിലോ കമ്മിറ്റികളോ അംഗമായിട്ടുള്ള എത്രപേര്‍ ഓരോ പാര്‍ട്ടിയിലുമുണ്ട് എന്നത് പഠിക്കേണ്ട വിഷയമാണ്. പാര്‍ട്ടി ഭാരവാഹിത്വം കൈയ്യിലെടുത്ത് ഉദ്യോഗസ്ഥരെ വിരട്ടി കാര്യം നേടുക ഇന്നൊരു സാധാരണ കാര്യമാണ്. തിരിച്ചൊന്ന് പറയാന്‍ പോലും ഉദ്യോഗസ്ഥര്‍ക്ക് കഴിയില്ല. അനുസരിച്ചില്ലെങ്കില്‍ "റോഡില്‍ കെട്ടിയിട്ടു തല്ലി'യെന്നു വരും. അതല്ല, ഒരു സ്ഥലംമാറ്റമോ വിജിലന്‍സ് എന്‍ക്വയറിയോ മതി ഉദ്യോഗസ്ഥന്‍ പാഠം പഠിക്കാന്‍. ഇക്കാര്യത്തില്‍ യു.ഡി.എഫ്-എല്‍.ഡി.എഫ് ഭരണങ്ങള്‍ തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടെന്ന് ആരെങ്കിലും പറയുമോ?
സ്പ്രിങ്ളര്‍ വിവാദത്തെത്തുടര്‍ന്ന് മുഖ്യമന്ത്രിക്ക് നിലപാട് തിരുത്തേണ്ടി വന്നപ്പോഴെങ്കിലും പാര്‍ട്ടി-മുന്നണി നേതാക്കള്‍ ഉണര്‍ന്നെഴുന്നേറ്റ് ആത്മപരിശോധന നടത്തിയിരുന്നുവെങ്കില്‍ കാര്യങ്ങള്‍ ഇത്ര മോശമാകുമായിരുന്നില്ല.
സി.പി.എമ്മില്‍ വിഭാഗീയപ്പോരില്‍ ഒരു പക്ഷം സമ്പൂര്‍ണ്ണ വിജയം നേടിയ ശേഷമാണ് ഇതു സംഭവിച്ചത്. ആ വിജയിയാണ് ഇന്ന് ഭരണത്തിന്റെ എല്ലാ ചുക്കാനും പിടിക്കുന്നത്. ഇദ്ദേഹം ആഗ്രഹിക്കുന്നവരേ മര്‍മ്മസ്ഥാനങ്ങളില്‍ എത്തൂ. ഇദ്ദേഹം ആഗ്രഹിക്കുന്ന അഭിപ്രായങ്ങളേ അവര്‍ പറയൂ
കേരള പൊലീസിന് ഇന്റലിജന്‍സ് സംവിധാനമൊന്നുമില്ലേ? മുഖ്യമന്ത്രിയുടെ ഓഫീസിനെ നയിക്കുന്ന ഒരു ഉദ്യോഗസ്ഥന്റെ താമസസ്ഥലത്ത് നടക്കുന്ന ദുരൂഹകൂട്ടായ്മകളെക്കുറിച്ചോ നടത്തുന്ന ഇടപാടുകളെക്കുറിച്ചോ അവര്‍ മുഖ്യമന്ത്രിയ്ക്കു സൂചനകള്‍ പോലും നല്‍കിയില്ലേ? പോട്ടെ, തലങ്ങും വിലങ്ങും സ്റ്റേറ്റ് കാറിലും അല്ലാതെയും പറക്കുന്ന പാര്‍ട്ടി നേതാക്കള്‍ക്ക് ഇതിനെക്കുറിച്ചൊന്നും അണികളില്‍നിന്നുപോലും ഒരു വിവരവും ലഭിച്ചില്ലേ? അധോലോകശക്തികള്‍ ഭരണത്തെ കയ്യിലിട്ട് അമ്മാനമാടുന്നത് ഇവരാരും കണ്ടില്ലേ?
കേരള പൊലീസിനു മാത്രമല്ല, ഇപ്പോള്‍ വലിയ വീമ്പ് പറഞ്ഞു നടക്കുന്ന കേന്ദ്രഭരണ വക്താക്കള്‍ക്കും ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്. നയതന്ത്രസ്ഥാപനങ്ങളെ ദേശവിരുദ്ധ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തിയ സംഭവങ്ങള്‍ മുന്‍കാലത്തില്ല. ഒരു എംബസിയിലെയോ കോണ്‍സുലേറ്റിലെയോ ഉദ്യോഗസ്ഥര്‍ വിചാരിച്ചാല്‍ ഇത്ര അനായാസം ഡിപ്ലോമാറ്റിക് ബഗേജ് ദുരുപയോഗപ്പെടുത്താമെന്ന് ഇപ്പോള്‍ മാത്രമാണോ വ്യക്തമാകുന്നത്? ഇത് ആദ്യം നടക്കുന്ന സംഭവമാകുമോ? കേന്ദ്ര സുരക്ഷാവകുപ്പിനോ രഹസ്യപൊലീസ് വിഭാഗങ്ങള്‍ക്കോ ഇത് നിരീക്ഷിക്കാനുള്ള സംവിധാനങ്ങളൊന്നുമില്ലേ? കേരള മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ മാത്രമായാണ് തനിക്ക് കേന്ദ്രമന്ത്രിസ്ഥാനം ലഭിച്ചതെന്ന മട്ടില്‍ കേരളത്തില്‍ വന്നുപോകുന്ന മലയാളിയായ കേന്ദ്രമന്ത്രിയുണ്ട്. അദ്ദേഹവും ഇതിനെക്കുറിച്ചൊന്നും പറഞ്ഞുകേട്ടില്ല.

കേന്ദ്രം എന്തു ചെയ്യുന്നു?
സ്വര്‍ണ്ണക്കടത്തു കേസ്സില്‍ അന്വേഷണം തുടങ്ങുക പോലും ചെയ്യുംമുന്‍പാണ് അതില്‍ തീവ്രവാദി ബന്ധമുണ്ടെന്ന നിഗമനം കേന്ദ്ര ഭരണാധികാരികള്‍ പ്രഖ്യാപിച്ചതും എന്‍.ഐ.എയെ (National Investigation Agency)അന്വേഷണച്ചുമതല ഏല്‍പ്പിച്ചതും. എന്‍.ഐ.എ ക്ക് ആദ്യമായി ഒരു കള്ളക്കടത്ത് അന്വേഷിക്കാന്‍ അവസരം കൊടുത്തതില്‍ ഒട്ടും വിരോധമില്ല. പക്ഷേ, ഇതിനകത്ത് ബി.ജെ.പി രാഷ്ട്രീയത്തിന്റെ ചില ദുരുദ്ദേശ്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടോ എന്നു സംശയിക്കേണ്ടതുണ്ട്. തീവ്രവാദികള്‍ക്ക് പണം കടത്താന്‍ ആദ്യം സ്വര്‍ണ്ണം കടത്തുക, പിന്നെ അതു വിറ്റു കാശാക്കുക തുടങ്ങിയ വളഞ്ഞ വഴികള്‍ ആര്‍ക്കെങ്കിലും ആവശ്യമുണ്ടായിരുന്നോ? സംശയമുണ്ട്. എന്‍.ഐ.എ അന്വേഷണത്തെ എതിര്‍ക്കാനാകട്ടെ കേരള സര്‍ക്കാറിനോ പാര്‍ട്ടികള്‍ക്കോ ധൈര്യമുണ്ടാവില്ല താനും. സംസ്ഥാന സര്‍ക്കാറിനെയും അതിലെ പ്രമുഖരെയും പ്രതിക്കൂട്ടില്‍ കയറ്റാന്‍ വല്ല വഴിയുമുണ്ടോ എന്നു നോക്കുകയാവാം അവര്‍. നോക്കട്ടെ.
ഐ.എന്‍.എ ക്ക് ആദ്യമായി ഒരു കള്ളക്കടത്ത് അന്വേഷിക്കാന്‍ അവസരം കൊടുത്തതില്‍ ഒട്ടും വിരോധമില്ല. പക്ഷേ, ഇതിനകത്ത് ബി.ജെ.പി രാഷ്ട്രീയത്തിന്റെ ചില ദുരുദ്ദേശ്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടോ എന്നു സംശയിക്കേണ്ടതുണ്ട്
കോവിഡ് മൂര്‍ദ്ധന്യത്തിലേക്കു കുതിക്കുന്നതു കൊണ്ട് ഇനിയുള്ള ചോദ്യങ്ങള്‍ക്ക് ഭരണാധികാരികളില്‍നിന്നു മറുപടി ലഭിക്കില്ലെന്നറിയാം. തല്‍ക്കാലം സ്‌കോര്‍ നേടാന്‍ വേണ്ടി എന്തും പറയാവുന്ന ഒരു വാക്പോര് ആവരുത് ഇത്തരം വിവാദങ്ങള്‍. പൊതുസമൂഹവും മാധ്യമങ്ങളും ചര്‍ച്ച ചെയ്യേണ്ടത് നമ്മുടെ ഭരണസംവിധാനം ഇത്തരം ഘട്ടങ്ങളില്‍ എത്രത്തോളം ദുര്‍ബലമാക്കപ്പെടുന്നു എന്നതാണ്. ഒരു മുന്നണി ഭരണം നിര്‍ത്തിയേടത്തു നിന്നാണ് അടുത്ത ഭരണം തുടങ്ങുന്നത്. തെറ്റുകള്‍ തിരുത്തുകയല്ല, മുന്‍ഗാമികള്‍ ചെയ്തതിന്റെ അപ്പുറം പോകുകയാണ് ഓരോ ഭരണവും ചെയ്യുന്നത്. എല്ലാ തെറ്റുകളും കൂടുതല്‍ മോശമായ രീതിയില്‍ ആവര്‍ത്തിക്കപ്പെടുന്നു. അതാണ് ഇവിടെ വരെ എത്തിച്ചത്. കൂടുതല്‍ മോശമാകാതിരിക്കാനെങ്കിലും പൊതുസമൂഹം പരിശ്രമിക്കേണ്ടതുണ്ട്.
വൈക്കത്ത് അനിൽ കുമാർ
24 Jul 2020, 03:57 PM
തന്റെ വിശ്വസ്തനായ ശിവ ശങ്കരനെ ആരെങ്കിലും സംശയിച്ചാലോ എന്നു കരുതി മാത്രം പുറത്താക്കിയ ബലവാനായ നമ്മുടെ മുഖ്യമന്ത്രി കള്ളക്കടത്തുമായി ബന്ധെപ്പെട്ട സംഭവ വികാസങ്ങെളെ എത്ര നിസ്സാരമായാണ് കാണുന്നെതെന്ന് അദ്ദേഹത്തിെന്റെ സായാഹ്ന പാരായണം വെളിപ്പെടുത്തൂന്നു
പിണറായി വിജയൻ
Mar 24, 2023
3 Minutes Read
ഉല്ലേഖ് എന്‍.പി.
Feb 21, 2023
54 Minutes Watch
കെ. കണ്ണന്‍
Jan 20, 2023
5 Minutes Watch
പി.ഡി.ടി. ആചാരി
Jan 11, 2023
3 Minutes Read
പ്രമോദ് പുഴങ്കര
Dec 09, 2022
10 Minutes Read
ഷാജഹാന്‍ മാടമ്പാട്ട്
Dec 08, 2022
5 Minutes Read
എന്‍.സുബ്രഹ്മണ്യന്‍
Dec 05, 2022
15 Minutes Read
പ്രമോദ് പുഴങ്കര
Nov 28, 2022
5 minute read
KISHOR KUMAR KP
31 Jul 2020, 08:07 PM
ഫ്രോഡ് സ് ഓൺ കൺട്രി