സദാചാര ഗുണ്ടായിസത്തിന് തിരുവനന്തപുരം പ്രസ് ക്ലബ്ബ് വോട്ട് ചെയ്യുമോ?

അർധരാത്രിയിൽ മാധ്യമപ്രവർത്തകയുടെ വീട്ടിൽ കയറി സദാചാര ഗുണ്ടായിസം നടത്തിയ എം. രാധാകൃഷ്ണൻ തിരുവനന്തപുരം പ്രസ് ക്ലബ് തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനാർഥി.

Open letter

തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഭരണസമിതി തിരഞ്ഞെടുപ്പ് ഒക്ടോബർ 23-ന് നടക്കുമ്പോൾ, പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് സഹപ്രവർത്തകയെ അർധരാത്രി വീട്ടിൽ കയറി ആക്രമിച്ച കേസിൽ കുറ്റാരോപിതനായ വ്യക്തിയാണ്. കേരളത്തിലെ ചെറുതല്ലാത്ത വിഭാഗമായ സ്ത്രീ മാധ്യമപ്രവർത്തകരെയാകെ നിസാരവത്കരിക്കുന്ന, ആക്ഷേപിക്കുന്ന സമീപനമാണ് തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ നടത്തിപ്പുകാർ ഈ കേസിന്റെ കാര്യത്തിൽ ഇന്നോളം സ്വീകരിച്ചിട്ടുള്ളത്.

പ്രസ് ക്ലബ് സെക്രട്ടറിയായിരിക്കെയാണ് കേരള കൗമുദിയിലെ എം. രാധാകൃഷ്ണൻ അതേ സ്ഥാപനത്തിൽ ജോലിചെയ്യുന്ന മാധ്യമപ്രവർത്തകയുടെ വീട്ടിൽ ആളുകളെ കൂട്ടിയെത്തി ഗുണ്ടാ ആക്രമണം നടത്തിയത്. തുടർന്ന് കേസിൽ വിചാരണ നേരിടുന്ന രാധാകൃഷ്ണനെ കൗമുദി പിരിച്ചുവിട്ടിരുന്നു. നിലവിൽ ജോലി ചെയ്യുന്നില്ലെങ്കിലും പഴയ സ്ഥാപനത്തിന്റെ പേരിൽ തന്നെയാണ് ഇത്തവണ ഇയാൾ മത്സരിക്കുന്നത്. പ്രമുഖരായ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളരുടെ പിന്തുണയോടെയാണ് രാധാകൃഷ്ണൻ സ്ഥാനാർഥിയാകുന്നത്.

ക്രിമിനൽ കേസിൽ കുറ്റാരോപിതനായയാളെ സ്ഥാനാർഥിയാക്കിയതിനെ നെറ്റ് വർക്ക് ഓഫ് വിമൻ ഇൻ മീഡിയ (എൻ.ഡബ്ല്യു.എം.ഐ.) അപലപിച്ചു. ഇന്ത്യയിലെ വനിതാ മാധ്യമപ്രവർത്തകരുടെ സ്വതന്ത്ര കൂട്ടായ്മയായ എൻ.ഡബ്ല്യു.എം.ഐ. സദാചാര ഗുണ്ടായിസത്തിനിരയായ മാധ്യമപ്രവർത്തകയ്ക്ക് തുടക്കം മുതൽ ശക്തമായ പിന്തുണ നൽകിയിരുന്നു.
വനിതാ മാധ്യമപ്രവർത്തകയുടെ വീട്ടിൽ അതിക്രമിച്ചുകയറുകയും അവരെയും മക്കളെയും ഭയപ്പെടുത്തുകയും ചെയ്ത എം. രാധാകൃഷ്ണൻ പ്രസ് ക്ലബ്ബിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടാണ്. ഇതേ പ്രസ് ക്ലബ്ബിന്റെ ഭരണസമിതി തിരഞ്ഞെടുപ്പിൽ പ്രധാന പാനലിനെ നയിക്കുന്നത് ക്രിമിനൽ കേസിൽ പ്രതിയായ ഇയാൾ തന്നെയാണെന്നത് അപലപനീയമാണെന്ന് എൻ.ഡബ്ല്യു.എം.ഐ. പ്രസ്താവനയിൽ പറഞ്ഞു.

മാധ്യമപ്രവർത്തകയ്ക്ക് പിന്തുണ നൽകിയവരെ ഒറ്റപ്പെടുത്താനും ഭീഷണിപ്പെടുത്താനും രാധാകൃഷ്ണൻ ശ്രമിച്ചിരുന്നു. വനിതാ മാധ്യമപ്രവർത്തകയ്‌ക്കെതിരെ ആക്രമണം നടത്തിയയാൾ നേതൃത്വം നൽകുന്ന പ്രസ് ക്ലബ്ബ് നീതിക്കുവേണ്ടി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർക്കാകെ അപമാനകരമാണ്. ഇത് എൻ.ഡബ്ല്യു.എം.ഐയെയോ അംഗങ്ങളെയോ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല, മറിച്ച് മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന ഓരോരുത്തരുടെയും പ്രശ്‌നമാണ്. ഇത്തരത്തിലുള്ള ക്രിമിനൽ ആയ ഒരാൾ നേതൃത്വം നൽകുന്ന ഒരു ഭരണസമിതിയെ എങ്ങനെയാണ് സ്ത്രീകൾക്ക്, മാത്രമല്ല, ജനാധിപത്യമൂല്യങ്ങളിൽ വിശ്വസിക്കുന്ന ഏതൊരാൾക്കും അംഗീകരിക്കാനാകുക. ആക്രമണങ്ങളെ അതിജീവിക്കുന്നവർക്കൊപ്പം നിലകൊള്ളുമെന്നും എം. രാധാകൃഷ്ണന്റെ സ്ഥാനാർഥിത്വത്തെയും അയാൾ നയിക്കുന്ന പാനലിനെയും ശക്തമായി അപലപിക്കുന്നുവെന്നും എൻ.ഡബ്ല്യു.എം.ഐ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

Comments