ഒരു പാർട്ടി മെമ്പർ ചെയ്യാൻ പാടില്ലാത്ത കാര്യം ചെയ്തുവെന്നെങ്കിലും താഹയും അലനും സമ്മതിക്കണം

താഹയും അലനും സി.പി.എം മെമ്പറായിരുന്നുകൊണ്ട് മറ്റൊരു പ്രസ്ഥാനത്തിനുവേണ്ടി രഹസ്യമായി പ്രവർത്തിച്ചു എന്ന് ഞാൻ മുൻപ് പറഞ്ഞിരുന്നു. മാവോയിസ്റ്റുകളുടെ രേഖയിൽ പറഞ്ഞ ഫ്രാക്ഷൻ പ്രവർത്തനമാണിത്. അത് പറഞ്ഞത് പൊലീസ് റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയല്ല. കേസ് ഉണ്ടായ സമയം മുതൽ വ്യക്തവും കൃത്യവുമായ നിലപാടാണ് ഞാനും എന്റെ പാർട്ടിയും സ്വീകരിച്ചിട്ടുള്ളത്. ആ നിലപാടിൽ ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്. കേസിൽ ജാമ്യം ലഭിച്ചു എന്നുള്ളത് കൊണ്ട് ഉയർന്നുവന്ന പ്രസക്തമായ വിഷയങ്ങൾ ഇല്ലാതാവുന്നില്ല.

‘ട്രൂ കോപ്പി തിങ്കി'ൽ പ്രസിദ്ധീകരിച്ച ‘പി.ജയരാജൻ ഇപ്പോൾ എന്തു പറയുന്നു?' എന്ന താഹ മാടായിയുടെ കുറിപ്പിലെ ചോദ്യങ്ങൾക്കുമാത്രമല്ല, യു.എ.പി.എ കേസിൽ താഹയും അലനും ജാമ്യം നേടി പുറത്തിറങ്ങിയ ഈ അവസരത്തിൽ ഒരുപാട് പേർ എന്നോട് ഈ വിഷയത്തിൽ മുമ്പ് എടുത്ത നിലപാടുകൾ തിരുത്തുമോ എന്ന ചോദ്യവുമായി മുന്നോട്ട് വരുന്നുണ്ട്. അതുകൊണ്ട്, ഈ വിഷയത്തിലെ നിലപാട് വിശദീകരിക്കാൻ ആഗ്രഹിക്കുന്നു.

കേസ് ഉണ്ടായ സമയം മുതൽ വ്യക്തവും കൃത്യവുമായ നിലപാടാണ് ഞാനും എന്റെ പാർട്ടിയും സ്വീകരിച്ചിട്ടുള്ളത്. ആ നിലപാടിൽ ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്. കേസിൽ ജാമ്യം ലഭിച്ചു എന്നതുകൊണ്ട്, ഉയർന്നുവന്ന പ്രസക്തമായ വിഷയങ്ങൾ ഇല്ലാതാവുന്നില്ല.
വിദ്യാർത്ഥികളായ താഹയും അലനും മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടു എന്നതും അവരുടെ പേരിൽ യു.എ.പി.എ അനുസരിച്ച് കേസെടുത്തു എന്നതും വസ്തുതയാണ്. ചിലർ ചോദിക്കുന്നത് എൽ.ഡി.എഫ് സർക്കാർ കേരളം ഭരിക്കുമ്പോൾ പൊലീസ് ഇങ്ങനെ പെരുമാറാമോ എന്നതാണ്. പൊലീസിന്റെ പ്രവർത്തനത്തിൽ പ്രാഥമികമായി ഗവൺമെന്റിന് ഇടപെടാൻ കഴിയില്ല. ഒരു കുറ്റം ചെയ്താൽ ഏത് നിയമം അനുസരിച്ച് കേസ് ചാർജ്ജ് ചെയ്യണം എന്നത് തീരുമാനിക്കുന്നത് പൊലീസാണ്. എന്നാൽ ഗവണ്മെന്റ് നയം അതിൽനിന്ന് വ്യത്യസ്തമാകുമ്പോൾ അതിൽ സ്വാഭാവികമായും സർക്കാർ ഇടപെടും. യു.എ.പി.എ നിയമത്തിന്റെ കാര്യത്തിൽ കേസെടുക്കുമ്പോൾ ഗവണ്മെന്റ് അനുമതി ആവശ്യമാണെന്ന് നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ വ്യവസ്ഥ അനുസരിച്ച് നടപടി കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി അന്നുതന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ, സംസ്ഥാന സർക്കാരിനെ മറികടന്നുകൊണ്ടാണ് ഈ കേസിൽ എൻ.ഐ.എ കടന്നുവന്നത്. ക്രിമിനൽ നിയമനടപടി അനുസരിച്ച് കേസുകൾ ചാർജ്ജ് ചെയ്യാവുന്ന മേഖലകളിൽ യു.എ.പി.എ വലിച്ചുകൊണ്ടുവരേണ്ട കാര്യമില്ല. ഇങ്ങനെ മാവോയിസറ്റ് നേതാവ് രൂപേഷിനെതിരെ ചാർജ്ജ് ചെയ്ത കേസിൽ പോലും യു.എ.പി.എ നിലനിൽക്കില്ലെന്നാണ് ഹൈക്കോടതി കണ്ടത്.

പോരാട്ടം നടത്തിയത് സി.പി.എം മാത്രം

സി.പി.എം എല്ലാകാലത്തും ഇത്തരം കരിനിയമങ്ങൾക്കെതിരാണ്. യു.എ.പി.എ യുടെ മുൻഗാമിയായിരുന്നു പോട്ടയും ടാഡയും. കേരളത്തിലെ യു.ഡി.എഫ് ഗവണ്മെന്റും കേന്ദ്രസർക്കാരും ടാഡ നിയമം ദുരുപയോഗം നടത്തി സി.പി.എം ​പ്രവർത്തകരെ വേട്ടയാടിയിട്ടുണ്ട്. അതെല്ലാം ചരിത്രത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ ബി.ജെ.പിയും കോൺഗ്രസ്സും ഒരുപക്ഷത്തും ഇടതുപക്ഷം മറുപക്ഷത്തുമാണ്.

യു.എ.പി.എയും അതിനു മുന്നോടിയായ കരിനിയമങ്ങളായ ‘പോട്ടയും ടാഡയും' കേരളത്തിൽ ആദ്യമായി നിരപരാധികൾക്കെതിരെ ചാർത്തിയത് കോൺഗ്രസ് നേതൃത്വത്തിലുള്ള ഗവണ്മെന്റുകളാണ്. നിലവിലുള്ള ക്രിമിനൽ നടപടി ചട്ടം അനുസരിച്ച് ചാർജ്ജ് ചെയ്യേണ്ട കുറ്റങ്ങളിൽ പോലും ഇത്തരം കരിനിയമങ്ങൾ ദുരുപയോഗം ചെയ്ത് തങ്ങൾക്കിഷ്ടമില്ലാത്തവരെ വേട്ടയാടിയതും കോൺഗ്രസിന്റെ ചരിത്രമാണ്. കോൺഗ്രസ് ഭരണം ടാഡയും ബി.ജെ.പി ഭരണം യു.എ.പി.എ പട്ടവും എനിക്ക് ചാർത്തി തന്നു. അതിനാൽ തന്നെ എന്നെ പോലെയുള്ളവർ ഒരിക്കലും ഈ കരിനിയമങ്ങളുടെ പ്രയോഗങ്ങളെ പിന്തുണയ്ക്കില്ല. ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട നൂറുകണക്കിന് യുവാക്കളെ യു.എ.പി.എ ചുമത്തി കേന്ദ്രസർക്കാർ ജയിലിലടച്ചപ്പോൾ രാഷ്ട്രപതിക്ക് പരാതി നൽകിയും നിയമപോരാട്ടം നടത്തിയും വിഷയത്തിൽ ഇടപെട്ട് അവരെ മോചിതരാക്കാൻ പരിശ്രമിച്ചത് സി.പി.എം മാത്രമായിരുന്നു.
കേരളത്തിൽ ഞാനുൾപ്പെടെയുള്ള പത്ത് പേർക്ക് യു.എ.പി.എ കേസിൽ ജാമ്യം കിട്ടി. എന്നാൽ മറ്റ് 15 പേർ ഇപ്പോഴും ജാമ്യം കിട്ടാതെ കണ്ണൂർ സെൻട്രൽ ജയിലിലാണ്, ആറു വർഷമായി തടവറയിൽ കഴിയുകയാണ്.
സി.പി.എമ്മിനെതിരെ അന്ന് ഭീകരനിയമം പ്രയോഗിച്ചപ്പോൾ അതിനെ എതിർക്കാൻ തയ്യാറാവാത്ത ഇടതുപക്ഷവിരുദ്ധ രാഷ്ട്രീയക്കാരും വലതുമാധ്യമങ്ങളും ഇന്ന് യു.എ.പി.എ വിരുദ്ധ സമരത്തിന്റെ വക്താക്കളായി മാറിയിരിക്കുന്നു..!

ആശയ സമരത്തിൽ പങ്കെടുക്കാൻ തയ്യാറുണ്ടോ?

യഥാർത്ഥത്തിൽ യു.ഡി.എഫ് ഗവൺമെന്റ് ചാർജ്ജ് ചെയ്ത കേസുകളിലും യു.എ.പി.എ എടുത്തുമാറ്റുകയാണ് എൽ.ഡി.എഫ് സർക്കാർ ചെയ്തത്. ഇവിടെ എൽ.ഡി.എഫിന്റെ നയം വ്യക്തമാണ്. യു.എ.പി.എ നിയമം അനുസരിച്ച് ഗവൺമെന്റ് അനുമതി നൽകിയാലേ യു.എ.പി.എ അനുസരിച്ചുള്ള കുറ്റം നിലനിൽക്കൂ.

ഇവിടെ മാവോയിസ്റ്റുകൾക്കെതിരായ ആശയസമരം വളരെ പ്രധാനമാണ്. യുവാക്കളെ തെറ്റായ ദിശയിലേക്ക് നയിക്കുന്ന പ്രസ്ഥാനമാണത്. ആ ആശയ സമരത്തിൽ പങ്കെടുക്കാൻ ജനാധിപത്യത്തിലും മതനിരപേക്ഷതയിലും സാമൂഹ്യനീതിയിലും വിശ്വസിക്കുന്നവർ തയ്യാറുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. ആ ചോദ്യത്തിന് ഒന്നുകിൽ ശരി അല്ലെങ്കിൽ തെറ്റ് എന്നാണ് പറയേണ്ടത്.

താഹയും അലനും സി.പി.എം മെമ്പറായിരുന്നുകൊണ്ട് മറ്റൊരു പ്രസ്ഥാനത്തിനുവേണ്ടി രഹസ്യമായി പ്രവർത്തിച്ചു എന്ന് ഞാൻ മുൻപ് പറഞ്ഞിരുന്നു. മാവോയിസ്റ്റുകളുടെ രേഖയിൽ പറഞ്ഞ ഫ്രാക്ഷൻ പ്രവർത്തനമാണിത്. അത് പറഞ്ഞത് പൊലീസ് റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയല്ല. പാലയാട് യൂനിവേഴ്‌സിറ്റി സെന്ററിലുള്ള ജമാഅത്തെ ഇസ്‌ലാമി സംഘടനയായ ഫ്രറ്റേണിറ്റിയുമായി യോജിച്ച് സ്റ്റുഡന്റ്‌സ് കൾച്ചറൽ ഫോറം എന്ന വേദി രൂപീകരിക്കാൻ ശ്രമിച്ചതും അതിന്റെ നേതൃത്വത്തിൽ സെമിനാർ നടത്താൻ തീരുമാനിച്ചതും എസ്.എഫ്.ഐ നേതൃത്വം ഇടപെട്ട് തടയുകയായിരുന്നു. ഒരു പാർട്ടി മെമ്പർ ചെയ്യാൻ പാടില്ലാത്ത കാര്യം ചെയ്തുവെന്നെങ്കിലും സമ്മതിക്കണം. തങ്ങളെ എതിർക്കുന്നവരെയാകെ ഉന്മൂലനം ചെയ്യുക എന്ന സിദ്ധാന്തമാണ് മാവോയിസ്റ്റുകൾ നടപ്പിലാക്കുന്നത്. ഇതിനോട് ഒരു കമ്യൂണിസ്റ്റുകാരനും യോജിക്കാനാവില്ല.

ആ സംഘടനകളുടെ പിന്നിൽ മതതീവ്രവാദ ശക്തികൾ

യഥാർത്ഥത്തിൽ ഇന്നത്തെ ഇന്ത്യൻ മാവോയിസ്റ്റുകളെ പിന്തുണക്കാൻ മനുഷ്യാവകാശ ലേബലൊട്ടിച്ച് ചിലർ മുന്നോട്ട് വരുന്നുണ്ട്. ആ സംഘടനകളുടെ പിന്നിലുള്ളത് മതതീവ്രവാദ ശക്തികളാണ്. ഓരോ ദിവസവും പുറത്തുവരുന്ന വാർത്തകൾ ഇത് ശരിവെക്കുന്നതാണ്. താഹയും അലനും വസ്തുതകൾ തിരിച്ചറിഞ്ഞ് നേരായ പാതയിലേക്ക് നടന്നുനീങ്ങട്ടെ എന്ന് ആഗ്രഹിക്കുന്നു. അതാണ് ഇപ്പോൾ കോടതിയും പറഞ്ഞത്.

ഡി.വെ.എഫ്.ഐ, എസ്.എഫ്.ഐ സംഘടനകൾ ഈ വിഷയത്തിൽ പള്ളിയിലെ അൾത്താര ഗായകരെ പോലെ ‘ഭരണകൂടത്തിന് സ്‌തോത്രം പാടുക'യാണ് എന്ന് താഹ മാടായി വിമർശിക്കുന്നുണ്ട്. ഇന്ത്യനവസ്ഥയിൽ ബദൽ നയങ്ങൾക്കുവേണ്ടി പോരാടുന്ന, പാവപ്പെട്ടവർക്ക് അന്നവും എത്രയോ പേർക്ക് രക്തവും നൽകുന്ന, വേദനിക്കുകയും ആശ്രയമില്ലാതെ നിലവിളിക്കുകയും ചെയ്യുന്ന മനുഷ്യരുടെ അരികിലേക്ക് ഏത് സന്ദർഭത്തിലും ഓടിയെത്തുന്ന പ്രസ്ഥാനങ്ങളാണ് ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും. യൗവനത്തിന്റെ യഥാർഥ രാഷ്ട്രീയബദൽ ആ പ്രസ്ഥാനങ്ങൾ മാത്രമാണ്. വഴിതെറ്റുന്ന കുഞ്ഞാടുകളെല്ലാം ആ പ്രസ്ഥാനത്തിന്റെ സ്‌നേഹവലയത്തിലേക്കാണ് തിരിച്ചുവരേണ്ടത്. ഭരണകൂടത്തിൽനിന്ന് അവർ കൊണ്ട അടിയും പീഡനവും ജയിൽവാസവും മറ്റൊരു യുവജന പ്രസ്ഥാനത്തിൽ പെട്ടവരും അനുഭവിച്ചിട്ടില്ല.

പിണറായി വിജയൻ ‘ഭരണകൂട ബലപ്രയോഗം' നടത്തുന്നു എന്ന രാഷ്ട്രീയ വിമർശനവും ശരിയായി തോന്നുന്നില്ല. ഇന്ത്യൻ സാഹചര്യത്തിൽ സാമൂഹ്യ, സാമ്പത്തിക, ജനമർദ്ദക ഉപകരണമായിട്ടാണ് ഭരണകൂടം പ്രവർത്തിക്കുന്നത്. അഖിലേന്ത്യ ചട്ടക്കൂടിൽ പ്രവത്തിക്കുന്ന ഭരണകൂട നിയമ നയങ്ങളിൽ നിന്ന് വ്യത്യസ്തമായ ഭരണകൂട സമീപനം പുലർത്താൻ എൽ.ഡി.എഫ് സർക്കാറിന് ഏറെ പരിമിതിയുണ്ട്. എന്നാൽ ഇടതുപക്ഷം, ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും കരിനിയമങ്ങൾക്കെതിരെയും ഉള്ള രാഷ്ട്രീയ നിലപാടുകൾ ഉയർത്തിപ്പിടിക്കുകയും ബദൽ കാഴ്ചപ്പാട് അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ഏതായാലും, ജയിൽ മോചിതരായ താഹയക്കും അലനും അവരുടെ കുടുംബത്തിനും ആശ്വാസത്തിന്റെ ഈ നിമിഷങ്ങളിൽ ആശംസ നേരുന്നു. രാഷ്ട്രീയ സമരങ്ങൾ നടത്തി എത്രയോ തവണ ജയിലിൽ കിടന്ന ഞങ്ങൾക്കറിയാം, ജയിലിൽനിന്ന് പുറത്തു വരുമ്പോഴുള്ള സന്തോഷം.


സഖാവ് പി.ജയരാജൻ, ഇപ്പോൾ എന്തു പറയുന്നു? - താഹ മാടായി

കോടതി കണ്ടെത്തുന്നു ആ തെളിവുകളൊന്നും തെളിവുകളായിരുന്നില്ല

താഹയ്ക്കും അലനും ജാമ്യം; ഇനി മുഖ്യമന്ത്രി തിരുത്തുമോ?

Comments