ആർക്കുവേണ്ടിയാണ്
പെട്ടിമുടിയിലെ ആ ജീവനുകൾ
മണ്ണിൽ മൂടിപ്പോയത്?
ആർക്കുവേണ്ടിയാണ് പെട്ടിമുടിയിലെ ആ ജീവനുകൾ മണ്ണിൽ മൂടിപ്പോയത്?
ഓരോ മഴക്കാലം വരുമ്പോഴും പെട്ടിമുടി ദുരന്തത്തിന്റെ ആഘാതം മൂന്നാറിലെ തൊഴിലാളികളുടെ ഹൃദയത്തില്‍ മുറിവേല്‍പ്പിച്ചുകൊണ്ടിരിക്കും; ഇനിയും മരിക്കാന്‍ പോകുന്നത് ആരാണ് എന്നതിന്റെ ഭീതിയും. മലയോര മേഖലയിലെ, തേയിലക്കാട്ടിലെ തൊഴിലാളികളുടെ ജീവിതം എന്നും ഇങ്ങനെയാണ്. ഈ കൊടുംമഴക്കാലത്ത്, മൂന്നാറിലിരുന്ന്, രണ്ടുവർഷം മുമ്പുനടന്ന പെട്ടിമുടി ദുരന്തത്തെ ഓർക്കുകയാണ്, കേരള സർവകലാശാലയിൽ ഗവേഷകനായ പ്രഭാഹരൻ കെ. മൂന്നാർ
6 Aug 2022, 03:36 PM
2020 ആഗസ്റ്റ് 6.
രാവിലെ ഒമ്പതുമണി കഴിഞ്ഞിരുന്നു, ഫോണടിക്കുന്നു.
പ്രിയ സുഹൃത്ത്, കേരള സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥി, ചോദിച്ചു; മൂന്നാറിലെ ഉരുള്‍പൊട്ടല്‍ നീയറിഞ്ഞോ?
ചോദിച്ചു തീരും മുമ്പ് ഞാന്‍ ടി.വിക്കുമുന്നിലെത്തി. ഓരോരോ ചാനലുകളിലായി വാര്‍ത്തകള്‍ തിരഞ്ഞു.
ഒടുവിൽ സ്ഥലം മനസിലായി; പെട്ടിമുടി. അമ്മക്കും അപ്പനും പരിചയമുള്ള ഒരുപാട് ആള്‍ക്കാര്‍ താമസിക്കുന്ന സ്ഥലം; രാജമലയുടെ പുറകുവശം.
പണ്ട് ഒരു കഥ കേട്ടിട്ടുണ്ട്. പെട്ടിമുടി വളവില്‍ ഒരു ചെറിയ ബസിന്റെ ഹാൻഡ് ബാർ പിടിച്ചുവളയ്ക്കാന്‍ രണ്ടുപേരുടെ സഹായം ആവശ്യമുണ്ട്. അത്രയും വലിയ വളവുകളാണ് അവിടെയുള്ളത്.

പെട്ടിമുടിയും ചിട്ടിവരയും തമ്മില്‍ നല്ല ദൂരമുണ്ട്. എങ്കിലും രണ്ടിടത്തെയും നാട്ടുകാർ തമ്മില്‍ നല്ല ബന്ധമാണ്. തമിഴ്നാട്ടില്‍ തിരുനെല്‍വേലി ജില്ലയിലെ കയത്താറിൽനിന്ന് നാല് തലമുറയ്ക്കുമുമ്പ് തേയില തോട്ടങ്ങളില്‍ പണിയെടുക്കാന്‍ എത്തിപ്പെട്ട തൊഴിലാളികളാവട്ടെ ചിട്ടിവര എസ്റ്റേറ്റ് സൗത്ത് ഡിവിഷനിലും രാജമല എസ്റ്റേറ്റ് പെട്ടിമുടിയിലും സമാസമമാണ്. അതുകൊണ്ടുതന്നെ മൂന്നാര്‍ ടൗണില്‍ വല്ലപ്പോഴും കണ്ടുമുട്ടുമ്പോള്‍ അവര്‍ അച്ഛന്റെ പേര് പറഞ്ഞ്, ‘കിട്ടുണന്‍ മകനാപ്പേ' എന്ന് ചോദിക്കും, വളരെ സ്‌നേഹമുള്ളവര്‍.
അമ്മയുടെ സമപ്രയക്കാരനായ സണ്‍മുകൈയാ മരിച്ചു എന്ന വിവരമറിഞ്ഞ്അമ്മയെ തന്നെ വിളിച്ചു. ‘അതേ, അദ്ദേഹത്തിന്റെ ഭാര്യയാണ് ആ കിടന്നു നിലവിളിക്കുന്നത് അവരുടെ പേര് കറുപ്പായി' എന്ന് അമ്മ വളരെ ശോകത്തോടെയുള്ള ശബ്ദത്തില്‍ പറഞ്ഞു.
ഒറ്റപ്പെട്ട മനുഷ്യരുടെ എസ്റ്റേറ്റുകൾ
പെട്ടിമുടി ദുരന്തത്തിലേക്ക് തിരിച്ചുപോകാം.
മൂന്നാറില്‍ ഒരാഴ്ചയായി നല്ല മഴയായിരുന്നു. കറൻറ് ഇല്ല. മൊബൈല്‍ ഫോണ്‍ നെറ്റ് വര്‍ക്കില്ല. ചില പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍, ഗതാഗതക്കുരുക്ക്. ആരെയും ബന്ധപ്പെടന്‍ സാധിക്കുന്നില്ല. 2018ലെ പ്രളയസമയത്തുണ്ടായതിനേക്കാള്‍ സംഹാരമായ അവസ്ഥ. എന്തുചെയ്യണം എന്നറിയാനാവുന്നില്ല. മൂന്നാര്‍ ഒറ്റപ്പെട്ടു, ചിട്ടിവരയിലും ബാക്കി എസ്റ്റേറ്റുകളിലും തൊഴിലാളികള്‍ ഈ ദുരന്തത്തെക്കുറിച്ചറിഞ്ഞോ? തമിഴ്നാട്ടിലുള്ള അവരുടെ ബന്ധുക്കള്‍ ഹൈറേഞ്ചില്‍ ജീവിക്കുന്നവരുടെ ബന്ധുക്കളെക്കാള്‍ മുമ്പ് ദുരന്തം അറിഞ്ഞിരുന്നു. എസ്റ്റേറ്റുകളില്‍, ഫാക്ടറികളില്‍ ലാന്‍ഡ് ഫോണ്‍ ഉള്ളതുകൊണ്ട് ആ ആശങ്ക മാറി. പക്ഷേ ഇലക്ട്രിസിറ്റി ഇല്ലാത്തത് എല്ലാവരെയും വല്ലാതെ അലട്ടുന്നു. തമിഴ്‌നാട്ടില്‍ ടോപ് സ്റ്റേഷനില്‍ നിന്ന്ചിട്ടിവര സൗത്ത് ഡിവിഷനിലേക്കുള്ള ദൂരം വെറും നാല് കിലോമീറ്ററാണ്. അതുകൊണ്ട് നേരിയതോതില്‍ ആശ്വാസമുണ്ടായിരുന്നു. കാരണം എസ്റ്റേറ്റ് ഫാക്ടറിയിൽ മെസ്സേജ് എത്തിക്കഴിഞ്ഞാല്‍ പിന്നീട് ബൈക്കില്‍ ടോപ് സ്റ്റേഷന്‍ വരെ സഞ്ചരിച്ച് തമിഴ്‌നാട്ടില്‍ ബി.എസ്.എന്‍.എല്‍ റേഞ്ച് പിടിച്ച് പെട്ടിമുടിയിലുള്ള അവരുടെ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ വിളിച്ചു വിവരം പറയാം. ഫേസ്ബുക്കിലൂടെയും വാട്‌സാപ്പിലൂടെയും ആശയവിനിമയം നടക്കും.

ഒടുവില്‍ വൈദ്യുതി മന്ത്രി, മൂന്നാറിലേക്ക് വൈദ്യുതി പുനഃസ്ഥാപിക്കാന്‍ പറഞ്ഞു. ആ ഉത്തരവിന്റെ പേരില്‍ മൂന്നു മണിക്കൂറിനകം എല്ലാ എസ്റ്റേറ്റുകളിലും വൈദ്യുതി വന്നു. ടവര്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായി. പിന്നീടാണറിഞ്ഞത്, ഈ മഴ ഇനിയും ഒരു ദിവസം തുടരുമായിരുന്നെങ്കില്‍ പെട്ടിമുടിയല്ല, മൂന്നാറിലെ നിരവധി എസ്റ്റേറ്റുകള്‍ പെട്ടിമുടിക്ക് സമാനമായ ദുരന്തഭൂമിയായി മാറുമായിരുന്നു എന്ന്.
ഫോണില്‍ ബന്ധുക്കളെ വിളിച്ചു തിരക്കിയപ്പോള്‍ അവര്‍ പറഞ്ഞു, മൂന്നുനാല് ദിവസങ്ങളായി ജീവിതം തിരിച്ചുകിട്ടുമെന്ന് ഉറപ്പില്ലാത്ത അവസ്ഥയായിരുന്നുവെന്ന്. കറന്റില്ല, ഗതാഗതമില്ല, വിടിഞ്ഞാലും അടഞ്ഞാലും മഴ മഴ മഴ മാത്രം. ഒരുകാലത്തും ഇങ്ങനെയൊരു മഴ പെയ്തിട്ടില്ല. പെട്ടിമുടിയിലെ ദുരന്തം ഞങ്ങളറിഞ്ഞത് 11 മണിക്കുശേഷമാണ്. ബാക്കി എസ്റ്റേറ്റുകളില്‍ എന്ത് സംഭവിച്ചു എന്നുപോലും അറിയത്തില്ല. കാരണം എല്ലാ മഴക്കാലത്തും മൂന്നാര്‍ തോട്ടം തൊഴിലാളികള്‍ ഇങ്ങനെ ഒറ്റപ്പെടും. ചില സമയങ്ങളില്‍ ഭൂലോകത്തില്‍ ഒരു ദ്വീപിനെ പോലെ, ഭൂമിയില്‍ നിന്ന് 2000 അടി മുകളില്‍ ജീവിക്കുന്ന മാട്ടുപ്പെട്ടി, അരുവിക്കാട്, കുണ്ടല, ചെണ്ടുവര, എല്ലപ്പെട്ടി, ചിട്ടിവര ടോപ്‌സ്റ്റേഷന്‍ (തമിഴ്‌നാട്ടിലെ കൊട്ടകുടി ഗ്രാമം) തുടങ്ങിയ എസ്റ്റേറ്റുകളില്‍ ജീവിക്കുന്ന ജനങ്ങള്‍ തികച്ചും ഒറ്റപ്പെടും. കാരണം, മൂന്നാര്‍ ടൗണില്‍ നിന്ന് 30 കിലോമീറ്റര്‍ മുകളിലോട്ടാണ് ഇവര്‍ ജീവിക്കുന്നത്. അതുകൊണ്ട് മൂന്നാര്‍ ടൗണിന് എന്തെങ്കിലും പറ്റിയാല്‍ തമിഴ്‌നാട് കുരങ്ങണി വഴി മാത്രമേ ഇവര്‍ക്ക് പുറത്തോട്ട് കടക്കാന്‍ പറ്റൂ. അങ്ങനത്തെ ഒരു ഭൂപ്രകൃതിയാണ് മാട്ടുപ്പെട്ടിയിലും തമിഴ്‌നാടിനോട് ചേര്‍ന്നുകിടക്കുന്ന എസ്റ്റേറ്റ് പ്രദേശങ്ങളിലുമുള്ളത്.
അവര്‍ ഒറ്റപ്പെട്ട ജീവിതമാണ് നയിക്കുന്നത്. അവര്‍ക്കറിയാവുന്നത് എസ്റ്റേറ്റ്, അതിനെ ചുറ്റിയുള്ള മലകള്‍, തേയിലക്കാട് എന്നിവ മാത്രം. സ്വന്തം ജനതയ്ക്ക് എന്തെങ്കിലും പറ്റിക്കഴിഞ്ഞാല്‍ പോലും ദിവസങ്ങള്‍ക്കുശേഷം മാത്രമേ അറിയാനും അറിയിക്കാനും പറ്റൂ. ഈ ജീവിതമാണ് അവര്‍ ബ്രിട്ടീഷ് ഇന്ത്യാ കാലഘട്ടം മുതല്‍ ഇന്നുവരെ ജീവിച്ചുതീർക്കുന്നത്, അതാണ് അവരുടെ ഏറ്റവും വലിയ പ്രശ്നവും. മൂന്നാറില്‍ എത്തിപ്പെടണമെങ്കില്‍ ഒരു മണിക്കൂറിലേറെ ജീപ്പിലോ ബസിലോ യാത്ര ചെയ്യേണ്ടിവരും. അതിനിടയില്‍ രണ്ട് ഡാമുകള്‍ കൂടി കടക്കേണ്ടിവരും.
ഒന്ന് ഗുണ്ടല ഡാം, രണ്ട് മാട്ടുപെട്ടി ഡാം. ഈ സാഹചര്യത്തിലാണ് തൊഴിലാളികള്‍ അവരുടെ ജീവിതം ജീവിച്ചുതീർക്കുന്നത്. പരിമിതികളില്‍ നിന്ന്പരിമിതികളിലേക്ക് ചുരുങ്ങിയാണ് അവരുടെ ജീവിതം. പെട്ടിമുടിയില്‍ ദുരന്തമുണ്ടായി അവിടേക്ക് എത്തിപ്പെടാന്‍ നാലോ അഞ്ചോ മണിക്കൂര്‍ വേണ്ടിവന്നു. മാത്രമല്ല, കേരളത്തിൽ ഭാഗികമായ ലോക്ക് ഡൗണ്‍ നിലവിലുണ്ടായതുകൊണ്ട് പലർക്കും അവസാനമായി ബന്ധുക്കളെ കാണാന്‍ പറ്റിയില്ല.

തോട്ടം തൊഴിലാളികൾ; ജീവിച്ചിരിക്കുന്ന രക്തസാക്ഷികൾ
പെട്ടിമുടി ദുരന്തം മൂന്നാറിലെ തൊഴിലാളികളുടെ മനസ്സിലാണ് മുറിവേല്‍പ്പിച്ചത്. ഇതുവരെ തൊഴിലാളികളുടെ ജീവിതത്തില്‍ കാണാത്ത വലിയ ദുരന്തമാണ് പെട്ടിമുടി അവരുടെ മുമ്പില്‍ കാണിച്ചുകൊടുത്തത്.
രാത്രി 10.45 ആയപ്പോൾ മൂത്രമൊഴിക്കാൻ പുറത്തേക്ക് വന്നതുകൊണ്ടുമാത്രം രക്ഷപ്പെട്ടയാളാണ് കറുപ്പായി. അതും ടോയ്‌ലറ്റ് അകത്തില്ലാത്തതുകൊണ്ടു മാത്രമാണ് അവര്‍ രക്ഷപ്പെട്ടത്. അതുകൊണ്ട് ആ മഹാദുരന്തത്തിന്റെ ദൃക്‌സാക്ഷിയായി ഇന്നും ജീവിക്കുന്നു. അവര്‍ക്ക് നഷ്ടപ്പെട്ടത് ഭര്‍ത്താവും മക്കളും അടങ്ങുന്ന 13 പേരെയാണ്. തമിഴ്‌നാട്ടില്‍ കയത്താര്‍ ഭാരതി നഗറില്‍ നിന്ന് പെട്ടിമുടിയിലേക്ക് പണിയെടുത്ത് ജീവിക്കാന്‍ എത്തിയ 25ലേറെ പേരാണ് സംഭവത്തില്‍ മരിച്ചത്. ഇവരെല്ലാവരും ബന്ധുക്കളാണ് എന്നത് മറ്റൊരു ദുഃഖം. മഴ പെയ്യുമ്പോള്‍ തൊഴിലാളികളുടെ ഓടിട്ട വീടുകള്‍ മാത്രമല്ല ചോരുന്നത്; മറിച്ച് അവരുടെ ജീവിതം കൂടിയാണ്. തൊഴിലാളികളായി ജനിച്ച് തൊഴിലാളികളായി ജീവിച്ച് തൊഴിലാളികളായി മരിച്ചുപോയ ഒരു കൂട്ടം ജനതയുടെ വേദനാജനകമായ കഥയാണ് പെട്ടിമുടി ദുരന്തം. സ്വന്തം എന്നുപറയാന്‍ അധ്വാനം മാത്രമുള്ള ഒരു ജനക്കൂട്ടമാണ് ആ പാതിരാത്രിയില്‍ മണ്ണില്‍ പുതഞ്ഞുപോയത്.
അവർക്ക് സ്വന്തമായി വീടില്ല, നിലമില്ല, അവരെ സംസ്‌കരിച്ചതുപോലും കൂട്ടമായിട്ടാണ്. ആധുനിക മുതലാളിത്തത്തിന്റെയും രൂക്ഷമായ പോസ്റ്റ് കൊളോണിയല്‍ അവസ്ഥയുടെയും ബിംബമാണ് മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ ജീവിതം. ഈ ജീവിതം എങ്ങനെ അര്‍ത്ഥവത്താകും, എങ്ങനെ പുരോഗമിക്കും എന്നതിനെക്കുറിച്ച് എപ്പോഴും ആശങ്ക മാത്രമാണ് ബാക്കി. പരിസ്ഥിതിദുരന്തത്തിന്റെ ആഘാതം ഏറ്റുവാങ്ങുന്നത് കോര്‍പറേറ്റ് മുതലാളിമാരല്ല; നിത്യദരിദ്രരായി ജനിച്ചു മരിച്ചു പോവുന്ന പാവം കുടിയേറ്റ തൊഴിലാളികളാണ്.
പുത്തുമല തുടങ്ങിയ സ്ഥലങ്ങളില്‍ ലയങ്ങളില്‍ താമസിച്ചിരുന്ന തൊഴിലാളികളാണ് ആഘാതം ഏറ്റുവാങ്ങിയത് എന്നുകൂടി ഓര്‍ക്കണം. മലയോര പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചലും എല്ലാ മഴക്കാലത്തും പതിവാകുമ്പോള്‍ നമ്മള്‍ ആരെയാണ് സംരക്ഷിക്കേണ്ടത്? പെട്ടിമുടികള്‍ ഇനിയും ആവര്‍ത്തിക്കുമെന്ന സൂചന നല്‍കി, ഈ ദുരന്തത്തിന്റെ രണ്ടാം വാര്‍ഷികദിനത്തില്‍ മൂന്നാര്‍ കുണ്ടള പുതുക്കുടി എസ്‌റ്റേറ്റില്‍ ഉരുള്‍പൊട്ടലുണ്ടായി. 150ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. അര്‍ധരാത്രിയാണ് കല്ലും മണ്ണും ഇടിഞ്ഞ് ക്ഷേത്രവും കടകളും മണ്ണിനടിയിലായത്. 45,000 ലീറ്ററിന്റെ കുടിവെള്ള സംഭരണിയും തകര്‍ന്നു.
മഴയിൽ കുതിർന്നുപോകുന്ന ലയങ്ങൾ
പെട്ടിമുടി ദുരന്തത്തെ തുടർന്ന് മുഖ്യമന്ത്രിയും ഗവര്‍ണറും സ്ഥലം സന്ദര്‍ശിച്ച് നഷ്ടപരിഹാരം വാഗ്ദാനം ചെയ്തു. എന്നാല്‍, പെട്ടിമുടി അഭിമുഖീകരിക്കുന്ന അടിസ്ഥാനപ്രശ്‌നങ്ങള്‍ അതേ പടി ഇന്നും നിലനില്‍ക്കുകയാണ്. 'എന്തുകൊണ്ടാണ് ഞങ്ങളെ ഒരുമിച്ച് അടക്കേണ്ടിവന്നത്' എന്ന തോട്ടം തൊഴിലാളി പ്രവര്‍ത്തക ഗോമതിയെപ്പോലുള്ളവരുടെ ചോദ്യത്തിന് ഇന്നും ഭരണകൂടം ഉത്തരം നല്‍കിയിട്ടില്ല. ഇവിടെ, ദരിദ്രരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ മനുഷ്യരുടെ ജീവിതസാഹചര്യമാണ് ദുരന്തം ഇത്രക്ക് രൂക്ഷമാക്കിയത്. ഇവിടുത്തെ തൊഴിലാളികള്‍ താമസിച്ചിരുന്ന ലയങ്ങള്‍, താമസിക്കാന്‍ കൊള്ളാത്തവിധം പഴക്കമുള്ളതായിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നുവെങ്കിലും ഇത് അവഗണിക്കപ്പെട്ടു. അതിനുപകരം, കണ്ണന്‍ദേവന്‍ കമ്പനി നല്‍കിയ വിവരങ്ങളാണ് ഔദ്യോഗിക സംവിധാനങ്ങളെല്ലാം ആശ്രയിച്ചത്.

മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ 1924 ല്‍ ആദ്യ പ്രളയത്തില്‍ മരിച്ചതിന് ബ്രിട്ടീഷ് കണക്കുകള്‍ പ്രകാരം തെളിവില്ല. അത്രത്തോളം ജീവന് ഉത്തരവാദിത്വം നല്‍കാത്ത ജീവിതമാണ് അവര്‍ കാലങ്ങളായി ജീവിച്ചു വരുന്നത്. 1956ല്‍ ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപപ്പെട്ടപ്പോള്‍ കേരളത്തിന്റെ ഭാഗമായാണ് മൂന്നാര്‍ തുടരുന്നത്. എന്നാൽ, മലയാളത്തിലെ പ്രമുഖ ചാനല്‍, മൂന്നാറിലെ തൊഴിലാളികള്‍ തമിഴ്നാട്ടില്‍ നിന്ന്പണിയെടുക്കാന് വന്നവരാണ് എന്നാണ് 2020ൽ വാര്‍ത്ത കൊടുത്തത്. ഇന്നത്തെ മൂന്നാറിനെ മൂന്നാര്‍ ആക്കിയത് തൊഴിലാളികളാണ്, മൂന്നാറുകാരുടെ മുത്തപ്പന്മാരും മുത്തമ്മമാരുമാണ്. അവരുടെ അധ്വാനവും രക്തവും വിയര്‍പ്പും അറിയാതെ ചിലര്‍ ചരിത്രബോധമില്ലാത്ത വാര്‍ത്തകള്‍ കൊടുക്കുന്നു.
പെട്ടിമുടിയില്‍ തോട്ടം തൊഴിലാളിയായ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട ഹേമലത എന്ന വിദ്യാര്‍ത്ഥിനി 2021 മാര്‍ച്ചില്‍ പ്ലസ്ടു റിസള്‍ട്ട് വന്നപ്പോള്‍ തന്റെ അച്ഛന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. മരിക്കുന്നതിനുമുമ്പ് അച്ഛന്‍ തന്റെ മകളെ ഡോക്ടര്‍ ആക്കണം എന്ന സ്വപ്നത്തോടെയാണ് തിരുവനന്തപുരം പട്ടം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് പറഞ്ഞയച്ചത്. ഒരാഴ്ച കഴിഞ്ഞപ്പോൾ, തങ്ങളുടെ മാതാപിതാക്കൾ മണ്‍മറഞ്ഞ മണ്ണുമാത്രമാണ് ഹേമലതക്കും അവളുടെ അനിയത്തിയ്ക്കും കാണാന്‍ സാധിച്ചത്. ഇങ്ങനെ ചില സ്വപ്നങ്ങളുടെയും നാടുകൂടിയാണ് ആ മലനാട്.

ഓരോ മഴക്കാലം വരുമ്പോഴും പെട്ടിമുടി ദുരന്തത്തിന്റെ ആഘാതം മൂന്നാറിലെ തൊഴിലാളികളുടെ ഹൃദയത്തില്‍ മുറിവേല്‍പ്പിച്ചുകൊണ്ടിരിക്കും; ഇനിയും മരിക്കാന്‍ പോകുന്നത് ആരാണ് എന്നതിന്റെ ഭീതിയും. മലയോര മേഖലയിലെ, തേയിലക്കാട്ടിലെ തൊഴിലാളികളുടെ ജീവിതം എന്നും ഇങ്ങനെയാണ്. കുളിര്‍കായാനാഗ്രഹിക്കുന്ന മഴക്കാട്ടിലെ സഞ്ചാരിയെ പോലെ. കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍ കമ്പനിക്കാര്‍ക്ക് നഷ്ടപ്പെട്ടത് വെറും നമ്പറുകള്‍ മാത്രം, പക്ഷേ ഹേമലതയെ പോലുള്ളവര്‍ക്ക് നഷ്ടപ്പെട്ടത് അവരുടെ ജീവിതവും.
കറുപ്പായിയെ പോലുള്ള വയസ്സായ അമ്മയ്ക്ക് നഷ്ടപ്പെട്ടത് ജീവിതത്തില്‍ തിരിച്ചുകിട്ടാത്ത ഭര്‍ത്താവിനെയും മക്കളെയും പേരക്കുട്ടികളെയുമാണ്. ആരാണ് ഈ ദുരന്തത്തിന് ഉത്തരവാദികള്‍? ആര്‍ക്കുവേണ്ടിയാണ് ഇത്രയും ജീവനുകൾ മണ്ണില്‍ മൂടിപ്പോയത്?
പാലക്കാട് കൊഴിഞ്ഞാമ്പാറ ഗവ. കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ
പ്രഭാഹരൻ കെ. മൂന്നാർ
Dec 21, 2022
8 minutes read
വി.കെ. ബാബു
Aug 12, 2022
6 Minutes Read
Delhi Lens
Jun 04, 2022
8.3 minutes Read
ടി.എം. ഹര്‍ഷന്‍
Mar 01, 2022
58 Minutes Watch
എസ്. മുഹമ്മദ് ഇര്‍ഷാദ്
Oct 04, 2021
3 Minutes Read
അരുണ്‍ ടി. വിജയന്‍
Aug 05, 2021
10 Minutes Read
അരുണ്‍ ടി. വിജയന്‍
Jul 31, 2021
20 Minutes Read