ആദ്യ പകപ്പൊന്നു മാറിയപ്പോൾ ഞങ്ങൾ പുസ്തകക്കെട്ടഴിച്ചു, കോവിഡ്​ കാലമേ; നന്ദി...

എത്ര ദിവസം ഇങ്ങനെ കെട്ടിവെച്ച പുസ്തകങ്ങൾക്കിടയിൽ നിശ്ചലമായി ഇരിക്കാൻ കഴിയും? കെട്ടഴിക്കാതെ കിടന്ന പുതിയ പുസ്തകങ്ങൾക്കിടയിൽ ജീവിതം വഴിമുട്ടി എന്ന തോന്നലുണ്ടായി. ആദ്യത്തെ പകപ്പൊന്ന് മാറിയപ്പോൾ ഏതുതരത്തിലും ഈ അവസ്ഥ മറികടക്കുമെന്ന ചിന്ത പല വഴികളിലൂടെ സഞ്ചരിച്ചു. ഏതവസ്ഥയിലും ഞങ്ങളോടൊപ്പം നിൽക്കുന്ന കുറെ സുഹൃത്തുക്കളുണ്ട്. അവർക്ക് കാറ്റലോഗ് അയച്ചു കൊടുത്തു; അവർ തെരഞ്ഞെടുത്ത പുസ്തകങ്ങൾ അയച്ചുകൊടുത്തു. പോസ്റ്റ്മാനിലൂടെ പുസ്തകത്തിന്റെ പണം ഞങ്ങളിലേക്ക് തിരിച്ചെത്തി. ഈ അനുഭവം ഒരിക്കലും മറക്കാൻ കഴിയില്ല- കോഴിക്കോട്ടെ ഐ ബുക്‌സ് എന്ന പ്രസാധകസംരംഭത്തിന്റെ കോവിഡ് കാല ജീവിതം രേഖപ്പെടുത്തുകയാണ്​ ​ലേഖിക

2020 മാർച്ച് രണ്ടാം വാരത്തിൽ, ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലാ പുസ്തകമേളക്ക് പോകാൻ ഒരുക്കം പൂർത്തിയായി. പത്തനംതിട്ടയിലേക്ക് അയക്കുന്നതിന് പുസ്തകങ്ങൾ വലിയ പെട്ടികളിലാക്കി. ട്രെയിൻടിക്കറ്റ് ബുക്ക് ചെയ്തു. ഏതാണ്ട് മൂന്നുമാസം തുടർച്ചയായ പുസ്തക യാത്രയാണ്. ജൂൺ പകുതിവരെ തിരക്ക് തന്നെ. ഓഫീസിലും വീട്ടിലും അത്യാവശ്യം വേണ്ടതെല്ലാം ചെയ്തുതീർത്തു.

കയ്യിൽ വലിയ പൈസ ആവശ്യമില്ല. ഇക്കൊല്ലം സർക്കാർ നേരത്തേ ഗ്രാൻഡ് അനുവദിച്ചതിനാൽ, മേള തുടങ്ങിയാൽ കാശ് കയ്യിൽ വരുമല്ലോ... ഇങ്ങനെയൊക്കെയുള്ള ആശ്വാസത്തിൽ ഇരിക്കുമ്പോഴാണ് കേരളം ലോക്ക്ഡൗണിലാകുന്നത്. ആദ്യം ഈ വൈറസ് കടന്നാക്രമിച്ചത് പത്തനംതിട്ട ജില്ലയെത്തന്നെയായിരുന്നു. പകർച്ചവ്യാധിയാണ്; പുസ്തകമേള മാറ്റിയേപറ്റൂ. വിവരമറിഞ്ഞപ്പോൾ ആദ്യം പകച്ചെങ്കിലും ഒന്നോ രണ്ടോ ആഴ്ചത്തെ കാര്യമല്ലേ, എല്ലാം പെട്ടെന്ന് ശരിയാകും, പിന്നെയെല്ലാം മുറപോലെ നടക്കും എന്ന് സ്വയം സമാധാനിച്ചു.

പക്ഷേ, വൈറസ് ദിവസങ്ങൾ കൊണ്ട് കേരളമാകെ പടർന്നുപരന്നു. കേട്ടുകേൾവിപോലുമില്ലാത്ത ഒരുതരം അനിശ്ചിതത്വത്തിലേക്ക് ലോകം മുഴുവൻ ചെന്നെത്തുകയായിരുന്നു. ദിവസങ്ങൾക്കുള്ളിൽത്തന്നെ ഓരോ വ്യക്തിയും ഓരോ ചെറുതുരുത്തുകളിൽ അകപ്പെട്ടുപോയ പോലെ. ഒരടി മുന്നോട്ടു പോകാൻ കഴിയാത്ത അവസ്ഥ.

കുറച്ചുവർഷമായി, കോഴിക്കോട് ആസ്ഥാനമായി ഐ ബുക്‌സ് എന്ന പേരിൽ ഒരു പ്രസാധകസംരംഭവുമായുള്ള യാത്രയിലാണ് ഞങ്ങൾ. പുസ്തകങ്ങളോടും എഴുത്തിനോടും വായനയോടുമുള്ള അടങ്ങാത്ത ഇഷ്ടമാണ് ഞങ്ങളെ പുസ്തകപ്രസാധകരാക്കിയത്. പല മേഖലകളിലൂടെ ഒഴുകിയാണ് ഞങ്ങൾ ഈ തൊഴിലിടത്തിൽ എത്തിച്ചേർന്നത്. ഇതിൽ കാലുറപ്പിച്ച് നിൽക്കാൻ ഞങ്ങൾക്ക് ആത്മവിശ്വാസം പകർന്നത് നടന്നുതീർത്ത വഴികളിലെ സ്‌നേഹപ്പെരുക്കങ്ങൾ തന്നെയാണ്.

വായിച്ചുതീർത്ത പുസ്തകങ്ങൾ, ആത്മസത്തയെ നവീകരിച്ച സിനിമകൾ, ഉള്ളുണർത്തിയ പ്രഭാഷണങ്ങൾ, സൗഹൃദക്കൂട്ടായ്മകൾ, ആഴത്തിൽ സ്വാധീനിച്ച് നമ്മളെത്തന്നെ മാറ്റിമറിച്ച ചില വ്യക്തിത്വങ്ങൾ... ഇത് മാത്രമായിരുന്നു ഐ ബുക്‌സ് എന്ന പ്രൊജക്ട് നടപ്പിലാക്കുമ്പോൾ ഞങ്ങളുടെ കയ്യിലുണ്ടായിരുന്ന നീക്കിയിരിപ്പുകൾ.

തുടക്കത്തിൽ, പുറത്തിറങ്ങാൻ പോകുന്ന പുസ്തകത്തിന്റെ തലക്കെട്ടും കവർചിത്രവും ഉൾപേജുകളുമൊക്കെയായിരുന്നു സ്വപ്നങ്ങളിൽ പോലും. ഇങ്ങനെ കുറെ പുസ്തകങ്ങൾ യാഥാർത്ഥ്യം ആയപ്പോഴാണ് മൂലധനം ഒരു വെല്ലുവിളിയായി മാറിയത്.

വായനക്കാർ നിറഞ്ഞ മനസ്സോടെ സ്വീകരിച്ച അഞ്ച് ടൈറ്റിലുകളുമായി ഞങ്ങൾ മലയാളക്കരയാകെ സഞ്ചരിച്ചു. കൈയ്യിലെടുത്തുപോയ പുസ്തകങ്ങളെല്ലാം വിറ്റുതീർന്ന് തിരിച്ചുവരുമ്പോൾ ട്രെയിനിലും ബസിലുമൊക്കെയിരുന്ന് ഞങ്ങൾ അടുത്തതായി ഇറക്കുന്ന പുസ്തകം മനസിൽ Layout ചെയ്തു. പ്രസാധകക്കുറിപ്പുകളെഴുതി. ന്യൂസ്പ്രിന്റിൽ 'ഡമ്മി' ഉണ്ടാക്കി. അത്രക്ക് ആവേശത്തോടും സൂക്ഷ്മതയോടും കൂടിയാണ് ഞങ്ങൾ ഓരോ പുസ്തകത്തെയും സമീപിച്ചത്. ഇന്ന് സമാന്തരപ്രസാധക രംഗത്ത് ഐ ബുക്‌സി ന് ഒരു Identity ഉണ്ട്. ആരോടും മത്സരിക്കാതെതന്നെ ഞങ്ങളുടേതായ ഒരിടം ഉണ്ടാക്കിയെടുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.

കേരളത്തിന്റെ നവോത്ഥാനചരിത്രമെന്നു പറയുന്നത് കേരളത്തിലെ ഗ്രന്ഥശാലകളുടെ ചരിത്രം കൂടിയാണല്ലോ. മറ്റൊരിടത്തുമില്ലാത്ത രീതിയിൽ കേരളത്തിൽ ഗവൺമെന്റ് എല്ലാ വർഷവും ഒരു വലിയ തുക വായനശാലകൾക്കായി നീക്കിവെച്ച് വായനയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
വിപുലമായ രീതിയിൽ പുസ്തകശാലകളൊന്നുമില്ലാത്ത സമാന്തര പ്രസാധകർക്ക് ലൈബ്രറി കൗൺസിൽ പുസ്തകമേള വലിയ പ്രോത്സാഹനം തന്നെയാണ്. മലയാളത്തിൽ മുഖ്യധാരാപ്രസാധകരോട് കിടപിടിക്കുന്ന തരത്തിലുള്ള പുസ്തകങ്ങൾ ഇറക്കാൻ അതുകൊണ്ടുതന്നെ ഞങ്ങളെപ്പോലുള്ള പ്രസാധകർക്ക് കഴിയുന്നുമുണ്ട്.

എത്ര ദിവസം ഇങ്ങനെ കെട്ടിവെച്ച പുസ്തകങ്ങൾക്കിടയിൽ നിശ്ചലമായി ഇരിക്കാൻ കഴിയും? കെട്ടഴിക്കാതെ കിടന്ന പുതിയ പുസ്തകങ്ങൾക്കിടയിൽ ജീവിതം വഴിമുട്ടി എന്ന തോന്നലുണ്ടായി. ആദ്യത്തെ പകപ്പൊന്ന് മാറിയപ്പോൾ ഏതുതരത്തിലും ഈ അവസ്ഥ മറികടക്കുമെന്ന ചിന്ത പല വഴികളിലൂടെ സഞ്ചരിച്ചു.

പതുക്കെ പുസ്തകക്കെട്ടുകൾ അഴിച്ചുതുടങ്ങി. ഏതവസ്ഥയിലും ഞങ്ങളോടൊപ്പം നിൽക്കുന്ന കുറെ സുഹൃത്തുക്കളുണ്ട്. അവർക്ക് കാറ്റലോഗ് അയച്ചു കൊടുത്തു; അവർ തെരഞ്ഞെടുത്ത പുസ്തകങ്ങൾ അയച്ചുകൊടുത്തു. സുഹൃത്തുക്കളെ തെരഞ്ഞെടുക്കുമ്പോൾ ഒരിക്കലും അവരുടെ സാമ്പത്തികാവസ്ഥ ഒരു മാനദണ്ഡം ആയിരുന്നില്ല. എങ്കിലും ആദ്യമായി ഞങ്ങൾ സുഹൃത്തുക്കളുടെ ലിസ്റ്റിൽ നിന്ന് ഒരുവിധം സാമ്പത്തിക ഭദ്രതയുള്ളവരെ sort ചെയ്തു. അതിൽ പുസ്തകത്തെ സ്‌നേഹിക്കുന്നവരെ വീണ്ടും ലിസ്റ്റ് ചെയ്ത് പുസ്തകം അയച്ചു. പോസ്റ്റ്മാനിലൂടെ പുസ്തകത്തിന്റെ പണം ഞങ്ങളിലേക്ക് തിരിച്ചെത്തി. ജീവിതത്തിൽ ഈ അനുഭവം ഒരിക്കലും മറക്കാൻ കഴിയില്ല.

കോവിഡിന്റെ ആദ്യഘട്ടം കഴിഞ്ഞു. ഒന്നും പഴയതുപോലെ ആയില്ല. ഒരിക്കൽ പുസ്തകം വാങ്ങിയവരെ വീണ്ടും സമീപിക്കാൻ കഴിയില്ലല്ലോ. മികച്ച രീതിയിൽ പുസ്തകം ഉണ്ടാക്കൽ മാത്രമാണ് പ്രസാധനം എന്ന് വിശ്വസിച്ചിരുന്ന ഞങ്ങളുടെ ധാരണ അതിജീവനത്തിന്റെ ഈ രണ്ടാംഘട്ടത്തിൽ തിരുത്തപ്പെട്ടു. ആരോഗ്യപരമായ ഒരു മാർക്കറ്റിങ് സംവിധാനവും ഇതിന്റെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണെന്ന് ഞങ്ങൾ ആഴത്തിൽ മനസിലാക്കി. വലിയ ഒറ്റപ്പെടലിന്റെ വക്കിൽനിന്നുകൊണ്ട് പലരും പല പുസ്തകങ്ങളും തേടി വായിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വായനക്കുറിപ്പുകളിൽ ഐ ബുക്‌സിന്റെ പുസ്തകാനുഭവങ്ങളുമുണ്ടെന്ന് വന്നപ്പോൾ ഞങ്ങൾക്ക് ആത്മവിശ്വാസം വർദ്ധിച്ചു.

‘ഈ പുസ്തകം എവിടെ കിട്ടും' എന്ന ചോദ്യം പലരിൽനിന്നും തുടർന്നപ്പോൾ ഞങ്ങൾ ഒരു വെബ്‌സൈറ്റ് ഉണ്ടാക്കാൻ തീരുമാനിച്ചു. നമ്മൾ അറിയാത്ത, നമ്മളെ അറിയാത്ത ചിലർ പുസ്തകങ്ങളെക്കുറിച്ച് വാചാലമായി സംസാരിച്ചു. ‘വെർച്വലാ'യതെല്ലാം വെറും ഉപരിപ്ലവം മാത്രമാണെന്ന തോന്നലിന് പതുക്കെ മാറ്റം വന്നുതുടങ്ങി.

ഒരു സ്ഥാപനമെന്ന നിലയിൽ, കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ചിട്ടയോടെ പ്രവർത്തിക്കാനും വളർച്ചയുടെ ഒരു ഘട്ടം പിന്നിടാനും കോവിഡ്കാലം ഐ ബുക്‌സിനെ സഹായിച്ചിട്ടുണ്ട്. ഒരു പുസ്തകം ഇറക്കുമ്പോൾ ഐ ബുക്‌സിനെ സ്‌നേഹിക്കുന്ന ചിലർ, ആ പുസ്തകത്തിന്റെ Author ന്റെ കൂടെ നിൽക്കുന്ന ചിലർ, ആ പുസ്തകം ഉൾക്കൊള്ളുന്ന പ്രത്യേകമേഖലയിൽ ഗവേഷണം നടത്തുന്ന ചിലർ... ഇവരെയൊക്കെയായിരുന്നു ഞങ്ങൾ മുമ്പിൽ കണ്ടിരുന്നത്. എന്നാൽ നമ്മൾ പ്രസിദ്ധീകരിക്കുന്ന ഓരോ പുസ്തകവും അതിവിശാലമായ ഒരു പ്ലാറ്റ്‌ഫോമിനെയാണ് അഡ്രസ്സ് ചെയ്യുന്നതെന്നും ഇത് ഒരു കാലത്തെയാണ് അടയാളപ്പെടുത്തുന്നതെന്നും അതുകൊണ്ടുതന്നെ ഒരു വലിയ ദൗത്യമാണിതെന്നും ഇന്ന് ഞങ്ങൾ കൂടുതലായി തിരിച്ചറിയുന്നു.

കോവിഡ് തുടരുകയാണ്. സമ്പന്നരും ദരിദ്രരും ഒരുപോലെ തളയ്ക്കപ്പെട്ടിരിക്കുന്നു. കോടികൾക്ക് വിലയില്ലാതായി. മനുഷ്യവംശം നിസ്സഹായരും നിസ്സംഗരുമായി. അമ്പലങ്ങളിൽ നിന്നും പള്ളികളിൽ നിന്നും ദൈവം ഇറങ്ങിയോടി. മനുഷ്യൻ തന്നിലേക്കുതന്നെ ചുരുങ്ങി, തന്നെത്തന്നെ വിചാരണ ചെയ്യാൻ തുടങ്ങി.

പൊങ്ങച്ചത്തിന്റെയും ധാരാളിത്തത്തിന്റെയും പുളപ്പുകളിൽനിന്ന് ജൈവപരവും ഉൺമാപരവുമായ വിനിമയത്തിന്റെ ധ്യാനാത്മകമായ സാധ്യതകൾ തുറന്നുതന്ന ഈ കോവിഡ് കാലവും നമ്മൾ നന്ദിയോടെ സ്മരിക്കുന്ന ഒരു ദിവസം വന്നെത്തുക തന്നെ ചെയ്യും.

Comments