20-20 യ്ക്കും ആം ആദ്മിക്കും
യോജിപ്പു തോന്നണമെങ്കിൽ നിങ്ങളുടെ
പ്രത്യയ ശാസ്ത്രത്തിന്റെ പേരെന്താണ് സ്വരാജ്?
20-20 യ്ക്കും ആം ആദ്മിക്കും ആശയപരമായി യോജിപ്പു തോന്നണമെങ്കിൽ നിങ്ങളുടെ പ്രത്യയ ശാസ്ത്രത്തിന്റെ പേരെന്താണ് സ്വരാജ്?
എന്തുകൊണ്ടാണ് ഇങ്ങനെയൊരു പ്രത്യയശാസ്ത്ര ശൂന്യതയുടെ പൊള്ളത്തരങ്ങളിലേക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം പോകുന്നത്? അത് വ്യക്തിപരമായ വീഴ്ചയല്ല, മറിച്ച് അതൊരു രാഷ്ട്രീയമാറ്റമാണ്. അത്തരത്തിലൊരു രാഷ്ട്രീയസ്വഭാവത്തിലേക്ക് പാര്‍ട്ടി മാറുമ്പോഴാണ് അതിനുപറ്റിയ നേതൃത്വത്തിന് അതിനുള്ളില്‍ തഴച്ചുവളരാന്‍ കഴിയുന്നത്. പാര്‍ട്ടിയുടെ പുതിയ തലമുറയുടെ പ്രതിനിധികളായി സെക്രട്ടേറിയറ്റില്‍ വന്നവരെ നോക്കൂ. തൊഴിലാളിവര്‍ഗത്തില്‍ പെട്ടവരോ അടിസ്ഥാനവിഭാഗങ്ങളില്‍ നിന്നുള്ളവരോ ആയി ഒരാളെപ്പോലും കാണാനാവില്ല.
16 May 2022, 02:33 PM
ആം ആദ്മി - ട്വന്റി-ട്വന്റി സഖ്യത്തിന്റെ ആശയങ്ങള്‍ ഇടതുപക്ഷത്തോട് ചേര്‍ന്ന് നില്‍ക്കുന്നവയാണെന്നും അവര്‍ക്ക് ഇടതുപക്ഷത്തോടേ യോജിക്കാന്‍ കഴിയൂ എന്നും അതുകൊണ്ട് അവരുടെ വോട്ടുകള്‍ തൃക്കാക്കരയില്‍ കിട്ടുമെന്നുമാണ് ഉപതെരഞ്ഞെടുപ്പിന്റെ ചുമതലയിലുള്ള ഒരു സി.പി.ഐ (എം) സെക്രട്ടേറിയറ്റംഗം പറയുന്നത്. ആശയത്തെക്കുറിച്ചും മുദ്രാവാക്യങ്ങളെക്കുറിച്ചും രാഷ്ട്രീയകക്ഷികളുടെ ലക്ഷ്യങ്ങളെക്കുറിച്ചുമെല്ലാം അദ്ദേഹത്തിനുള്ള ധാരണകള്‍ എന്തൊക്കെയാണെങ്കിലും ടിയാന്‍ പറഞ്ഞത് സി പി എമ്മിന്റെ അഭിപ്രായമായിരിക്കുമെന്നാണ് നമുക്ക് കരുതാനാവുക.
അഴിമതിരഹിത രാഷ്ട്രീയം, പ്രൊഫഷനലുകള്‍ രാഷ്ട്രീയത്തിലേക്ക് വരിക, വികസന നയങ്ങള്‍ എന്നിവയാണ് AAP -20/ 20 കക്ഷികളുടെ രാഷ്ട്രീയ ആശയങ്ങളെന്നും അവ നടപ്പാക്കുന്നത് തങ്ങളാണെന്നുമാണ് ടി സെക്രട്ടേറിയറ്റ് അംഗം അവകാശപ്പെടുന്നത്. വാസ്തവത്തില്‍ വലിയ തോതില്‍ സത്യസന്ധതയുള്ള ഒരു പ്രസ്താവനയായാണ് ഞാനതിനെ കാണുന്നത്.
അത്തരത്തിലൊരു നേതൃത്വമാണ് തങ്ങള്‍ ഇടതുപക്ഷത്തിനുവേണ്ടി ഉണ്ടാക്കിക്കൊണ്ടുവരുന്നത് എന്നതിന്റെ തെളിമയുള്ള കാഴ്ച കൂടിയാണത്. പൊതുവെ കേരളത്തിലിനിയങ്ങോട്ട് കൂടുതല്‍ ശക്തിയാര്‍ജ്ജിക്കാന്‍ പോകുന്ന സര്‍വ്വകക്ഷി രാഷ്ട്രീയ വ്യവഹാരത്തിന്റെ പൊതുഭാഷയും ഇതുതന്നെയാണ്.
എന്നാല്‍, ശക്തിപ്പെടുകയും പ്രബലമാവുകയും ചെയ്യുന്ന പൊതുബോധത്തിനൊപ്പം ആര്‍പ്പുവിളിക്കുക എന്ന എളുപ്പവഴിയല്ല രാഷ്ട്രീയ നിലപാടുകള്‍. പൊതുബോധം പിന്തിരിപ്പനാണെങ്കില്‍ പൊതുബോധത്തെ മാറ്റുക എന്നതാണ് വേണ്ടത്. എന്താണ് AAP -20/ 20 സഖ്യത്തിനോടുള്ള ഇടതുപക്ഷ നിലപാടും ഇപ്പോഴത്തെ സി പി എം നിലപാടും തമ്മിലുള്ള വ്യത്യാസം? മുദ്രാവാക്യങ്ങളുടെ സമാനതയല്ല ആശയങ്ങള്‍ ഒന്നാണെന്ന് പറയുന്നതിലേക്ക് എത്തിക്കേണ്ടത്. അത് വളരെ ഉപരിപ്ലവമായ, അവസരവാദപരമായ, പൊള്ളയായ കസര്‍ത്ത് മാത്രമാണ്. അഴിമതിരഹിത ഭരണവും സദ്ഭരണവും സോഷ്യലിസവും വാഗ്ദാനം ചെയ്യാത്ത ഒരു കക്ഷിയും നാട്ടിലില്ല എന്നുതന്നെ പറയാം. "എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം' എന്ന ബി.ജെ.പിയുടെ മുദ്രാവാക്യത്തിലെ പ്രശ്‌നം എന്താണ് ബി.ജെ.പിയുടെ രാഷ്ട്രീയം എന്നതാണ്. ഏറ്റവും കൂടുതല്‍ ആളുകളുള്ള ജാഥയില്‍ ചേരുകയോ, നമ്മള്‍ ചേര്‍ന്നുനില്‍ക്കുന്ന രാഷ്ട്രീയകക്ഷി അതിന്റെ സ്വഭാവത്തെത്തന്നെ മാറ്റിക്കൊണ്ട് മറ്റൊരുതരം രാഷ്ട്രീയവര്‍ത്തമാനത്തിലേക്ക് ഉള്‍പരിവര്‍ത്തനം നടത്തുകയോ ചെയ്യുമ്പോള്‍ (mutation) അതിനൊപ്പം ചേര്‍ന്ന് ബലവാന്റെ മഹിമ പാടുകയല്ല മാര്‍ക്‌സിസ്റ്റ് രാഷ്ട്രീയം. മറിച്ച് അതിനെക്കുറിച്ച് നിശിതമായ പ്രത്യയശാസ്ത്ര-പ്രയോഗ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുകയാണ് വേണ്ടത്.
തെരഞ്ഞെടുപ്പിനെ ഇടതുപക്ഷം ഉപയോഗിക്കേണ്ടത് തങ്ങളുടെ രാഷ്ട്രീയം ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനും അതിനു കൂടുതല്‍ ജനസമ്മതി നേടാനും വേണ്ടിയാണ്. അതിനുപകരം വെള്ളാപ്പള്ളി നടേശന്‍ വയറു നിറയെ ഭക്ഷണവും അനുഗ്രഹവും തന്നു എന്നും നായന്മാരുടെ പോപ്പ് അനുഗ്രഹിച്ചാശീര്‍വദിച്ചു എന്നും സ്ഥാനാര്‍ത്ഥിയെക്കൊണ്ട് പറയിപ്പിക്കുന്ന രാഷ്ട്രീയത്തിന് ആം ആദ്മി -20/ 0 രാഷ്ട്രീയത്തില്‍ നിന്നും വലിയ അകലമൊന്നുമില്ല. എന്തുകൊണ്ടാണ് AAP -20/ 20 തള്ളിക്കളയേണ്ട രാഷ്ട്രീയം മുന്നോട്ടുവെക്കുന്നത് എന്ന് ജനങ്ങളോട് പറയുകയും അവയുടെ പൊള്ളത്തരത്തെ തുറന്നുകാട്ടുകയും ചെയ്യുന്നതിന് പകരം AAP -20/ 20 സഖ്യത്തിന്റെ രാഷ്ട്രീയം അവരേക്കാള്‍ ഭംഗിയായി തങ്ങളാണ് ചെയ്യുന്നത് എന്ന് പറഞ്ഞുകൊണ്ട് വോട്ട് ചോദിക്കുന്നത് വര്‍ഗ്ഗരാഷ്ട്രീയ നിലപാടുകള്‍ വിദൂരമായൊരു സാന്നിധ്യം പോലുമല്ലാതാകുന്ന നേതൃസഭകളെയാണ് കാണിക്കുന്നത്.
Technocrats / Professionals ഒക്കെ രാഷ്ട്രീയത്തില്‍ വരണമെന്ന AAP രാഷ്ട്രീയവും ജനങ്ങളുടെ കൂട്ടായ രാഷ്ട്രീയ പങ്കാളിത്തവും തമ്മില്‍ അജഗജാന്തരമുണ്ട്. രാഷ്ട്രീയ-സാമ്പത്തിക ഘടനയുടെ ഭാഗമായി അഴിമതിയും വികസനവും അടക്കമുള്ള പ്രശ്‌നങ്ങളെ കാണുകയും അവയെ ജനങ്ങള്‍ ഒരു കൂട്ടായ ശക്തി (Collecive force) എന്ന നിലയില്‍ നേരിടുകയും മാറ്റുകയും ചെയ്യുന്നതിന് പകരം പ്രശ്നപരിഹാരത്തിന് വിദഗ്ധരായ ഒരു കൂട്ടം രക്ഷകരെ കാലാകാലം തെരഞ്ഞെടുപ്പില്‍ ജയിപ്പിച്ചുവിട്ടാല്‍ മതിയെന്ന ജനാധിപത്യവിരുദ്ധമായ രാഷ്ട്രീയ സങ്കല്പ്പനമാണ് AAP മുന്നോട്ടുവെക്കുന്നത്. വിദ്യാസമ്പന്നരും പ്രൊഫഷണലുകളും രാഷ്ട്രീയത്തില്‍ ഉണ്ടാകണമെന്ന ഇടതുപക്ഷക്കാഴ്ചപ്പാട് ഇത്തരത്തിലല്ല. മറിച്ച് നിലവിലെ രാഷ്ട്രീയ- സാമ്പത്തിക ഘടനക്കെതിരായ സമരത്തില്‍ ചൂഷിതരായ ജനങ്ങളുടെ രാഷ്ട്രീയ - പ്രത്യയശാസ്ത്ര നേതൃത്വത്തിലുള്ള സമരത്തിന്റെ ഭാഗമായാണ് ഏതു വിഭാഗത്തില്‍പ്പെട്ട മനുഷ്യരും ഈ രാഷ്ട്രീയ സമരത്തില്‍ പങ്കാളികളാകേണ്ടത്. അങ്ങനെയെല്ലാതെ വരുമ്പോഴാണ് വോട്ടു ചോദിക്കുന്ന "ഡോക്ടര്‍' സ്ഥാനാര്‍ത്ഥി മരുന്ന് നിര്‍ദ്ദേശിക്കുന്ന കോമാളിത്തമൊക്കെ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

ഡല്‍ഹിയില്‍ ഒന്നിലേറെത്തവണ ആം ആദ്മി കക്ഷിയെ തെരഞ്ഞെടുത്ത അതേ ജനങ്ങള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്ക് വോട്ടു ചെയ്തത് ആം ആദ്മിയുടെ ഭൂരിപക്ഷ / ഹിന്ദുമത പ്രതീകാത്മകതയും ബി ജെ പിയുടെ ഹിന്ദുത്വ നിലപാടുകളോടുള്ള മൗനവും കൊണ്ടുമാത്രമല്ല; വികസനം, മികച്ച രക്ഷകര്‍, സദ്ഭരണം എന്നീ അജണ്ടകള്‍ക്ക് ഇത്തരത്തിലൊരു പരസ്പര സഞ്ചാരം സാധ്യമാകുന്നതുകൊണ്ടാണ്. രക്ഷകനെ തെരഞ്ഞെടുക്കാന്‍ നിങ്ങള്‍ തീരുമാനിച്ചാല്‍ അത് മോഡിയാകാം, കെജ്രിവാളാകാം, പിണറായി വിജയനുമാകാം. അതിന് പ്രത്യയശാസ്ത്ര രാഷ്ട്രീയത്തിന്റെ "അമിതഭാരങ്ങളില്ല'. അത് നിങ്ങളെ കൂടുതല്‍ ചിന്തിച്ചു കാര്യങ്ങള്‍ വഷളാക്കുന്നതില്‍ നിന്നും രക്ഷിക്കുന്നു. അവിടെ വേണ്ടത് വളരെ ലളിതമായ പണിയാണ്; നേതൃത്വത്തിന്റെ അപ്രമാദിത്വത്തിലും കഴിവിലും സമ്പൂര്‍ണമായ വിശ്വാസവും വിധേയത്വവും രേഖപ്പെടുത്തുക, ശേഷം പൊതുയോഗങ്ങളില്‍ "അച്ചടക്കമുള്ള ജനക്കൂട്ടമാവുക', ഇറക്കിവിടുന്ന പ്രദേശത്ത് ആക്രമണം നടത്തുന്ന സൈന്യത്തെപ്പോലെ ചോദ്യങ്ങളോ സന്ദേഹങ്ങളോ ഇല്ലാതെ ആക്രമിച്ച് ജയിക്കുക; ജയം ആഘോഷിക്കാന്‍ വരുന്ന നേതാവിന്റെ രഥത്തിനു പിന്നില്‍ പദവികളനുസരിച്ചും ഭടന്മാരായും വാഴ്ത്തുപാട്ടുകളുമായി അണിനിരക്കുക.
പങ്കെടുക്കുന്നവരില്‍ നിന്നും വളരെ ലളിതമായ രാഷ്ട്രീയ ബൗദ്ധിക വ്യായാമം മാത്രം ആവശ്യപ്പെടുന്നൊരു പരിപാടിയാണിത്. ഒരു pornographic ചിത്രം കാണുമ്പോലെ instant gratification തരുന്ന ഒന്നാണത്. പ്രത്യേകമായി സജ്ജരായ അഭിനേതാക്കള്‍ നിങ്ങളുടെ വിചിത്രമായ ഭ്രമകല്പനകളെ പ്രത്യേകമായി ഉണ്ടാക്കിയെടുക്കുന്ന വൈദഗ്ധ്യത്തില്‍ ഒരു നിശ്ചിത സമയത്തില്‍ അവതരിപ്പിക്കുകയും തൃപ്തിപ്പെടുത്തുകയുമാണ്. കണ്ടുകൊണ്ടിരുന്നാല്‍ മതി. പരമാവധി ചെയ്യാനുള്ളത് അതിനൊപ്പം സ്വയംഭോഗം ചെയ്യുക എന്നതാണ്. ഇതൊരുതരത്തില്‍ ഒരു പരോക്ഷാനന്ദം -vicarious pleasure- ഉണ്ടാക്കും. എന്നാല്‍ ഒരു വര്‍ഗരാഷ്ട്രീയ പരിപാടിയുടെ അടിസ്ഥാനത്തില്‍ ജനങ്ങളുടെ collective force മുന്നോട്ടുപോകുന്നത് ഇങ്ങനെയല്ല.

രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ തെരഞ്ഞെടുപ്പില്‍ നിന്നും "പ്രായോഗിക രാഷ്ട്രീയത്തില്‍' നിന്നും തീര്‍ത്തും മാറ്റിവെക്കുകയും പ്രത്യയശാസ്ത്രം ഒരു ഭൂതകാലവ്യവഹാരമായിരുന്നു എന്നുറപ്പിക്കുകയുമാണ് പ്രൊഫഷണലുകളും, വിദ്യാസമ്പന്നരും ഒക്കെ നയിക്കുന്ന AAP മാതൃകയിലുള്ള രാഷ്ട്രീയം ചെയ്യുന്നത്. പ്രഭാത് പട്‌നായിക് ഇതിനെക്കുറിച്ച് പറയുന്നത് "A.A.P ideology, which amounts to apotheosising non-thought, is therefore opposed to the Left ideology that apotheosises thought.' എന്നാണ്. (എന്താണ് AAP ആശയങ്ങളും ഇടതുപക്ഷ ആശയങ്ങളും തമ്മിലുള്ള പ്രത്യയശാസ്ത്ര പ്രശ്‌നങ്ങള്‍ എന്നുള്ളത് വളരെ ചുരുക്കത്തില്‍ സൂചിപ്പിക്കുന്ന പ്രഭാത് പട്‌നായ്ക്കിന്റെ ലേഖനം)
ഇത്തരത്തിലുള്ള പ്രശ്‌നങ്ങളൊന്നും ടി സെക്രട്ടേറിയറ്റ് അംഗത്തിനോ അദ്ദേഹമടക്കമുള്ള നേതൃത്വത്തിനോ തോന്നാത്തതില്‍ അത്ഭുതമില്ല. കാരണം AAP യും 20-20-യും മുന്നോട്ടുവെക്കുന്ന ആശയങ്ങളെ അത് വികസനമായാലും "പ്രൊഫഷനലുകളുടെയും വിദ്യാസമ്പന്നരുടെയും' കൂടുതലായുള്ള കടന്നുവരലായാലും സ്വീകരിക്കുകയും അവരേക്കാള്‍ മെച്ചമായി നടപ്പാക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് തങ്ങളെന്നാണ് അവരവകാശപ്പെടുന്നത്. അവിടെയാണ്' വികസനത്തിന്റെ രാഷ്ട്രീയം ചര്‍ച്ചയാകുന്നത്. വികസനം ഒരു നടത്തിപ്പ് പ്രശ്‌നമല്ല അതൊരു രാഷ്ട്രീയ ഉള്ളടക്കത്തിന്റെ പ്രശ്‌നമാണ്.

എന്തുകൊണ്ടാണ് ഇങ്ങനെയൊരു പ്രത്യയശാസ്ത്ര ശൂന്യതയുടെ പൊള്ളത്തരങ്ങളിലേക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം പോകുന്നത്? അത് വ്യക്തിപരമായ വീഴ്ചയല്ല, മറിച്ച് അതൊരു രാഷ്ട്രീയമാറ്റമാണ്. അത്തരത്തിലൊരു രാഷ്ട്രീയസ്വഭാവത്തിലേക്ക് പാര്‍ട്ടി മാറുമ്പോഴാണ് അതിനുപറ്റിയ നേതൃത്വത്തിന് അതിനുള്ളില്‍ തഴച്ചുവളരാന്‍ കഴിയുന്നത്. പാര്‍ട്ടിയുടെ പുതിയ തലമുറയുടെ പ്രതിനിധികളായി സെക്രട്ടേറിയറ്റില്‍ വന്നവരെ നോക്കൂ. തൊഴിലാളിവര്‍ഗത്തില്‍ പെട്ടവരോ അടിസ്ഥാനവിഭാഗങ്ങളില്‍ നിന്നുള്ളവരോ ആയി ഒരാളെപ്പോലും കാണാനാവില്ല. അങ്ങനെയാണ് പാര്‍ട്ടി നേതൃത്വം ഭാവിയിലേക്ക് രൂപപ്പെടുന്നത്. ട്രേഡ് യൂണിയനുകള്‍ വികസനം മുടക്കികളാണെന്ന പൊതുവലതുപക്ഷ ബോധത്തെ ഊട്ടിയുറപ്പിക്കുന്ന ഗതാഗത മന്ത്രിയും KSEB ചെയര്‍മാനുമൊക്കെ ഒരു ബുദ്ധിമുട്ടുമില്ലാതെ ഈ ഭരണസംവിധാനത്തിന്റെ ഭാഗമാണ്.
AAP-20/ 20 രാഷ്ട്രീയത്തെ നേരിടാന്‍ എത്രമാത്രം അപകടകരവും വര്‍ഗ്ഗരാഷ്ട്രീയ, ജനാധിപത്യ വിരുദ്ധവുമാണ് ആ രാഷ്ട്രീയം എന്നുപറഞ്ഞുകൊണ്ടല്ല മറിച്ച് അവരേക്കാള്‍ ഭംഗിയായി ആ ആശയങ്ങള്‍ തങ്ങളാണ് നടപ്പാക്കുന്നത് എന്ന് പറയുന്ന തെരഞ്ഞെടുപ്പ് നടത്തിപ്പുകാര്‍ വിജയിക്കാന്‍ സാധ്യതയുള്ള ഒരു പൊതുസമൂഹത്തെ സൃഷ്ടിക്കുന്ന പണിയില്‍ ചിട്ടയായി പണിയുടുക്കുന്നവരാണ്,. അതിലെ സജീവ പങ്കാളികളാണ് കിറ്റക്‌സ് സാബുവും ടി സെക്രട്ടേറിയറ്റ് അംഗവുമൊക്കെ. അവര്‍ പുത്തന്‍ വര്‍ഗത്തിന്റെ നടത്തിപ്പുകാരാണ്.

പിണറായി വിജയനാണ് വികസനത്തിന്റെ നായകന്‍ എന്ന് പാടിയ അധികാര അവസരവാദത്തിന്റെ വലതുപക്ഷ നേതാവ് എത്ര സുഗമമായി ഇടതുപക്ഷത്തിന്റെ വലിയ നേട്ടമായി കൊണ്ടാടപ്പെടുന്നുവോ അതേ താളക്രമത്തില്‍ മുദ്രാവാക്യങ്ങളുടേയും കയ്യടികളുടെയും ശബ്ദഗോപുരങ്ങള്‍ തീര്‍ത്തുകൊണ്ട് സാബു മുതലാളിയെ ആനയിക്കാന്‍ നിങ്ങളെ സജ്ജരാക്കുകയാണ്. വരി തെറ്റിക്കാതെ അണിചേരുകയും താളക്രമത്തില്‍ കയ്യടിക്കുകയും ചെയ്യുക മാത്രമാണ് നിങ്ങള്‍ക്കിതില്‍ ചെയ്യാനുള്ളതെങ്കില്‍ നിങ്ങള്‍ സംഘടനാ അച്ചടക്കം പാലിക്കുന്നുണ്ടാകും പക്ഷെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ അച്ചടക്കം പാലിക്കുന്നില്ല. പ്രത്യയശാസ്ത്രമില്ലാത്ത മനുഷ്യരുടെ സംഘടനകളെ ഉണ്ടാക്കുന്നത് മാര്‍ക്‌സിയന്‍ രാഷ്ട്രീയമല്ല. അതുവേണ്ടത് രക്ഷകരുടെ അധികാരഘടനകള്‍ക്കാണ്.
പ്രമോദ് പുഴങ്കര
Jun 28, 2022
17 minutes read
Think
Jun 10, 2022
2 Minutes Read
പ്രമോദ് പുഴങ്കര
Jun 03, 2022
4 Minutes Read
ടി.എം. ഹര്‍ഷന്‍
May 30, 2022
31 Minutes Watch
പ്രമോദ് പുഴങ്കര
May 24, 2022
9 Minutes Read
സിവിക് ചന്ദ്രൻ
May 03, 2022
1.7 minutes Read