ഡിജിറ്റൽ കുടുക്കയിലെ നിക്ഷേപങ്ങൾ

ഡിജിറ്റൽ കറൻസികൾ മുന്നോട്ടു വയ്ക്കുന്ന സെൻട്രൽ ബാങ്കുകളുടെ നിഷേധം, ഗ്രേ മാർക്കറ്റ് ആധിപത്യം, ടെറർ ഫണ്ടിങ്, ഡാർക്ക് വെബ് കേന്ദ്രീകരണം എന്നിവയൊക്കെ കോർപ്പറേറ്റ് താല്പര്യങ്ങൾക്കുപരി, പൊതുജനങ്ങളുടെ സാമൂഹ്യ സുരക്ഷയ്ക്ക് ഉയർത്താവുന്ന ഭീഷണിയുടെ വെളിച്ചത്തിൽ ഗൗരവമായ പഠനം ആവശ്യപ്പെടുന്നു.

നുഷ്യാധ്വാനത്തിന്റെ നീക്കിവച്ച പ്രതിഫലമാണ്, സമ്പാദ്യമായും പിന്നീട് സാമൂഹ്യ വികസനമായും രൂപാന്തരം പ്രാപിച്ചിട്ടുള്ളത് എന്നത് നിസ്തർക്കമായ വസ്തുതയാണ്. വ്യത്യസ്ത സാഹചര്യങ്ങളോടുള്ള പരിചയപ്പെടലിലൂടെ ആർജ്ജിതമായ അറിവ് പുതിയ ആസൂത്രണങ്ങളും ഭാവനകളുമായി പരിണമിച്ചു സമൂഹത്തിന്റെ നാനാതുറകളെ സമ്പുഷ്ടീകരിക്കുമ്പോഴാണ് അത് മനുഷ്യകുലത്തിന്റെ തന്നെ പുരോഗതിയായി മാറുന്നത്. അതായത്, കാലിക ഉപഭോഗത്തിനുപരിയായി, മാറ്റിവെക്കപ്പെട്ട ഊർജമാണ് ചരിത്രത്തിൽ അറിവ് സമ്പാദനത്തിനു ഉപോൽബലകമായി വർത്തിച്ചിട്ടുള്ളതെന്നു കാണാം. മിച്ചമൂല്യം, അറിവ്, പുരോഗതി എന്നിവയുടെ അനുക്രമമായ സംഘടനത്തിന്റെ സഞ്ചിതസ്വരൂപമാണ് ഇന്നത്തെ മനുഷ്യൻ.

ഇന്ന് നാം കാണുന്നതുപോലെയുള്ള മനുഷ്യവംശം വികാസം പ്രാപിച്ചിട്ടു രണ്ടു ലക്ഷം വർഷത്തിനപ്പുറം പോകാനിടയില്ലെന്നു ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. ഭക്ഷണം കണ്ടെത്തലും പ്രത്യുല്പാദനവും പരമപ്രധാനങ്ങളായിരുന്ന പുരാതന കാലത്തു സാധാരണജീവിതം മിക്കവാറും പ്രകൃതിയുടെ നിർദ്ദേശങ്ങൾക്കു കീഴടങ്ങിക്കൊണ്ടുതന്നെയായിരുന്നു. അതുകൊണ്ടാണ്, പുരാതന മനുഷ്യജീവികൾ പ്രകൃതിയുടെ ഭാഗമായിരുന്നു എന്ന് പറഞ്ഞു കൊണ്ട് സ്റ്റീഫൻ കപ്ലാൻ തന്റെ "തിരിച്ചുപിടിക്കാവുന്ന പ്രകൃതി' (Restorative Environment) എന്ന പുസ്തകം തുടങ്ങുന്നത്. നായാടി നടന്നിരുന്ന ആ "അപരിഷ്‌കൃത കാലത്തു' കൊടുക്കൽ വാങ്ങലുകളോ ലാഭനഷ്ടങ്ങളോ ആസ്തിബാധ്യതകളോ മനുഷ്യജീവിതത്തെ അലോസരപ്പെടുത്തിയിരുന്നില്ലെന്നു കാണാം.

വേട്ടയാടി കണ്ടെത്തിയ ഭക്ഷണം അപ്പോൾത്തന്നെ കൂട്ടം ചേർന്ന് ഉപയോഗപ്പെടുത്തി അവസാനിപ്പിക്കുന്നതുകൊണ്ടു ഭക്ഷണബാക്കി മറ്റൊരിടത്തേക്ക് എത്തിക്കേണ്ടതിന്റെയോ സൂക്ഷിച്ചു വയ്ക്കേണ്ടതിന്റെയോ ചെലവും ഉത്തരവാദിത്തവും ഉണ്ടായിരുന്നില്ല. എന്നാൽ മനുഷ്യൻ മറ്റു ജീവജാലങ്ങളിൽ നിന്നും വ്യത്യസ്ഥനാണല്ലോ! സമൂഹത്തിനു അനുയോജ്യമായി അറിവ് (wisdom) രൂപപ്പെടുത്തുകയും അത് പൊതുആവശ്യത്തിലേക്കായി ഉപയോഗിക്കുകയും ചെയ്യുന്ന ഒരേയൊരു ജീവി വർഗമാണ് മനുഷ്യൻ. ദേഹാധ്വാനം കൂടിയ നായാട്ടു കർമ്മങ്ങളിൽ നിന്നും വിടുതൽ നേടി ജലാശയങ്ങൾക്കടുത്തു, കാലാവസ്ഥ അനുവദിക്കും വരെ തമ്പടിച്ചു തുടങ്ങുന്നതോടെയാണ് മനുഷ്യന്റെ ഊർജോല്പാദനം വർധിക്കുന്നതും മിച്ചമൂല്യം ഭാവി ആവശ്യങ്ങൾക്കായി സൂക്ഷിച്ചു വയ്ക്കാനുള്ള പ്രവണത ആരംഭിക്കുന്നതും എന്ന് പറയാം.

സ്റ്റീഫൻ കപ്ലാൻ /Photo: Steve and Rachel Kaplan

പ്രകൃതിയെ മാത്രം ഉപയോഗപ്പെടുത്തിയാണ് ഉല്പാദനവർദ്ധനവ് കൈ വരിച്ചതെങ്കിലും പ്രകൃതിയിൽ നിന്നും മനുഷ്യവർഗ്ഗത്തിന്റെ കൃത്യമായ വേർപിരിയൽ ആരംഭിക്കുന്നതും ഈ ഘട്ടത്തിലാണ് എന്നത് വൈപരീത്യമായി തോന്നാം. ഭൂമി, മനുഷ്യാധ്വാനം, മൂലധനം എന്നീ ഉല്പാദനത്തിന്റെ വിവിധ ഘടകങ്ങളിൽ ഭൂമിയിൽനിന്നും മാത്രമാണ് വരവിനനുസരിച്ചു നിജമായ ചെലവ് ഗണിച്ചെടുക്കാനാകാത്തത്. അധ്വാനത്തിന് കൂലിയും മൂലധനത്തിന് പലിശയും കൃത്യമാണ്, അതിന്റെ ഉപയോഗം നിശ്ചിതവുമാണ്. എന്നാൽ ഭൂമിയിൽ കൃഷി ചെയ്യുമ്പോൾ പുത്തൻ കൃഷിരീതികളനുസരിച്ചും അത്യുല്പാദന വിത്തിനങ്ങൾ ഉപയോഗിച്ചും പത്തോ ഇരുപതോ ഇരട്ടി ഉല്പാദനം നടത്താനാകും. അപ്പോൾ പ്രകൃതിയിൽ നിന്നുമുള്ള ഈ ഉല്പാദനവർധനവാണ് മനുഷ്യന്റെ സമ്പാദ്യശീലത്തിന്റെയും പുരോഗതിയുടെയും അടിസ്ഥാനം എന്ന് പറയാം.
ഊർജോല്പാദനവും സമ്പാദ്യവും അറിവും മനുഷ്യനെ കൂടുതൽ ഉല്പാദനത്തിലേക്കും കൂടുതൽ മിച്ചമൂല്യ സമ്പാദനത്തിലേക്കും നയിച്ചു.

ആദ്യകാലത്തു ഉൽപാദനം നേരിട്ട് പ്രകൃതിയിൽ നിന്നും മാത്രമായിരുന്നുവെങ്കിൽ പരിശ്രമ ശാലിയായ മനുഷ്യൻ അധികവരുമാനത്തിനും അമിതലാഭത്തിനും മാത്രമായി പുതുമാതൃകകൾ പരീക്ഷിക്കാൻ തയ്യാറാവുന്ന കാഴ്ചയാണ് പിന്നീട് കാണുന്നത്. തദ്ദേശീയരെ ആട്ടിയോടിച്ചു അന്യരുടെ ഭൂമി കൈയ്യടക്കുന്നതും സ്വന്തം ഭൂമിയിൽ തന്നെ നിർബന്ധിത മനുഷ്യാധ്വാനം അടിച്ചേൽപ്പിച്ച് ഉൽപാദനം നടത്തിയും, മിച്ചമൂല്യം കുമിഞ്ഞു കൂട്ടിയ വ്യക്തികളെയും, സ്ഥാപനങ്ങളെയും , രാജ്യങ്ങളെയും ചരിത്രപാതയിൽ ഉടനീളം കാണാം. എന്തായാലും കാർഷികോല്പാദനത്തിലുണ്ടായ വൻവർധനവും പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തോടെ അരങ്ങേറിയ വ്യവസായിക വിപ്ലവത്തിന്റെ പിന്തുണയും അതുമൂലമുണ്ടായ ഖനിജ ഇന്ധനങ്ങളുടെ ലഭ്യതയും മനുഷ്യചരിത്രത്തിൽ നാളതുവരെയില്ലാത്ത ഊർജോല്പാദനത്തിനും ആസ്തിവികസനത്തിനും ജീവിതശൈലീ മാറ്റങ്ങൾക്കുമാണ് വഴിവച്ചതെന്നു പറയാതെ വയ്യ.

പത്തു പന്ത്രണ്ടായിരം വർഷം മുൻപു മുതലേ മനുഷ്യൻ കാർഷികോല്പാദനത്തിലൂടെ മിച്ച മൂല്യ ധനസമ്പാദനം സമാരംഭിച്ചിരുന്നുവെങ്കിലും സമ്പാദ്യത്തിന്റെ ബഹുമുഖമായ നിക്ഷേപരൂപങ്ങൾ പുറത്തു വരുന്നതും പരീക്ഷിക്കപ്പെടുന്നതും പത്തൊൻപതാം നൂറ്റാണ്ടുമുതലാണ്. കൈവശമുള്ള സമ്പാദ്യം ലാഭത്തോടെ തിരിച്ചു കിട്ടുന്നതിനായി നിക്ഷേപിക്കാൻ അവനെ പ്രാപ്തനാക്കിയത് അറിവ് സമ്പാദ്യത്തിന്റെ ആത്മവിശ്വാസവും ഭാവിയെക്കുറിച്ചുള്ള ഉത്തമബോധ്യവുമാണ്.

പ്രകൃതിയിൽ മനുഷ്യന്റെ കടന്നാക്രമണം ഏറിയതോടെ ധനസമ്പാദനത്തിലും അതിന്റെ സൂക്ഷിപ്പിലും പുത്തൻ സാങ്കേതികവിദ്യകളുടെ കടന്നുവരവ് ഒഴിച്ചുകൂടാനായില്ല. മാർക്കറ്റിൽ ലഭ്യമായ ആഡംബര വസ്തുക്കളുടെ ധാരാളിത്തവും അവ സ്വന്തമാക്കി ജീവിതം അനായാസവും സുഖകരവുമാക്കാനുള്ള മനുഷ്യന്റെ കൂടിക്കൂടിവരുന്ന വ്യഗ്രതയുമാണ് മിച്ചമൂല്യത്തിന്റെ നിക്ഷേപത്തിനും കൈമാറ്റത്തിനും വ്യവസ്ഥാപിത കറൻസി തന്നെ നിർബന്ധമില്ല എന്ന തീരുമാനത്തിലേക്ക് മനുഷ്യരാശിയെ നയിച്ചത്. ഉപഭോക്താവിന്റെ അഭീഷ്ടങ്ങൾക്കനുസരിച്ചു കൈമാറ്റനടപടികൾ ലഘൂകരിക്കാനും കാര്യക്ഷമമാക്കാനും മുതലാളിത്ത ശ്രേണികൾ തയ്യാറായി എന്നതും എടുത്തുപറയേണ്ടതാണ്. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയുടെ അരികു പിടിച്ചു അന്തർദേശീയവിപണനവും സമ്പത്തു കൈമാറ്റവും ഇങ്ങനെ ആരോഗ്യകരമായി മുന്നേറിക്കൊണ്ടിരിക്കുമ്പോൾ പണം, അരൂപിയും അദൃശ്യവും സർവവ്യാപിയുമായി മാറുകയാണ്. കൈമാറ്റത്തിലെ രഹസ്യാത്മകതയും നിഷ്‌കർഷയും വച്ചുപുലർത്തുമ്പോൾ തന്നെ വേഗതയും കൃത്യതയും പുത്തൻ സാങ്കേതികമാർഗ്ഗങ്ങൾ ഉപഭോക്താവിന് വാഗ്ദാനം ചെയ്യുന്നു. അതുകൊണ്ടാണ് വ്യാപാരസ്ഥാപനങ്ങളിൽ ഇ-കോമേഴ്സ് മുഖേനയുള്ള വില്പന 19 ശതമാനം വച്ച് പ്രതിവർഷം വർധിച്ചു വരുന്നത് (1).
ഉത്പാദനം കൂടുന്നതോടെ, സമ്പാദ്യം വർധിക്കുന്നതുകൊണ്ടു അത് സുരക്ഷിതമായി വരുംകാലത്തേക്കു സൂക്ഷിച്ചു വയ്ക്കുക എന്നത് ആധുനിക മനുഷ്യൻ നേരിട്ട വലിയൊരു വെല്ലുവിളി തന്നെയായിരുന്നു. ആദ്യകാലങ്ങളിൽ ഉല്പാദനോപകരണങ്ങളിലും കന്നുകാലികളിലും നടത്തിയ ഈ നിക്ഷേപങ്ങൾ ലാഭത്തിന്റെ കുമിഞ്ഞു കൂടലിനനുസരിച്ചു പുതു വഴികൾ കണ്ടെത്താതെ നിവൃത്തിയില്ലായിരുന്നു. അത്രത്തോളം അമിതമായിരുന്നു കാർഷികവൃത്തി വഴി ഭൂമി, മനുഷ്യന് തിരിച്ചു നൽകിയ ആദായം എന്ന് ചുരുക്കം. ഉപകരണങ്ങളിലും കന്നുകാലികളിലുമുള്ള നിക്ഷേപം കൂടുതൽ ചെലവ് വരുന്നതും കൃത്യമായ ആദായം ഉറപ്പാക്കാത്തതുമാണെന്ന തിരിച്ചറിവ് പുതിയ ലാഭ അന്വേഷണങ്ങൾക്ക് തുടക്കമിട്ടു. കമ്പനി രൂപീകരണങ്ങളിലെ ഓഹരി പങ്കാളിത്തവും കച്ചവട സംരംഭങ്ങളും ബാങ്കിങ്ങ് സ്ഥാപനങ്ങളും രൂപം കൊള്ളുന്നത് അങ്ങനെയാണ്.

Photo: rajgors.com

അറിവിന്റെ നാനാതുറകളിലുള്ള ബഹുമുഖമായ ഉപയോഗം ലാഭത്തിന്റെ വർധനവിനോടൊപ്പം തന്നെ സമൂഹത്തിലും രാജ്യങ്ങൾക്കിടയിലും അസന്തുലിതാവസ്ഥയും പ്രദാനം ചെയ്തു. വ്യക്തികൾക്കിടയിലും സമൂഹങ്ങൾക്കിടയിലും അറിവിന്റെയും ഉല്പാദനത്തിന്റെയും സ്രോതസ്സുകളെ കൈവശപ്പെടുത്താനുള്ള മത്സരം കോർപ്പറേറ്റ് ചൂഷണത്തിലേക്കും സമ്പത്തിന്റെ കേന്ദ്രീകരണത്തിലേക്കും നയിച്ചു. അമിതമായ അളവിലുള്ള, മിക്കവാറും കണക്കിൽപ്പെടാത്ത, സമ്പാദ്യം മനുഷ്യന് എടുത്തുകൊണ്ടു നടക്കാനോ സൂക്ഷിച്ചുവയ്ക്കനോ കഴിയാത്ത വിധം വളർന്നു പെരുകിയപ്പോഴാണ് ഊഹക്കച്ചവടസാധ്യതകൾ വർധിക്കുന്നത്. ആർഭാടങ്ങൾക്കും അനാവശ്യചെലവുകൾക്കും ശേഷം മിച്ചം വരുന്ന തുക എങ്ങനെ സൂക്ഷിച്ചുവെക്കും എന്ന ആധുനിക മനുഷ്യന്റെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിക്കുള്ള കൃത്യമായ മറുപടിയായി ആണ് ഡിജിറ്റൽ കറൻസികൾ ഊഹക്കച്ചവടത്തിന്റെ അപാര സാധ്യതകളുമായി രംഗപ്രവേശം ചെയ്യുന്നത്.

ഡിജിറ്റൽ കറൻസി

കമ്പ്യൂട്ടർ ഡാറ്റാബേസിലെ ഡിജിറ്റൽ ഫയലുകളിൽ കണക്കു രേഖപ്പെടുത്തി സൂക്ഷിക്കുന്ന സങ്കല്പികമൂല്യമാണ് ഡിജിറ്റൽ കറൻസികൾ (2). ഇടപാടുവേഗം, സുരക്ഷാ, സ്വീകാര്യത എന്നിവയിൽ മുന്നിട്ടു നിൽക്കുന്ന ഇത്തരം കറൻസികൾ, ക്രെഡിറ്റ് കാർഡ്, ഇ ബാങ്കിങ്ങ്, തുടങ്ങി വിവിധ രൂപങ്ങളിൽ കമ്പോളത്തിൽ ലഭ്യമാണ് എങ്കിലും കമ്പ്യൂട്ടർ ഫയലുകളിലെ കേന്ദ്രീകൃത രേഖപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പൊതുവെ ഇവയെ രണ്ടായി തരം തിരിക്കാം.
ഏതെങ്കിലുമൊരു സെൻട്രൽ ബാങ്കിന്റെ ആഭിമുഖ്യത്തിൽ പുറത്തിറക്കുന്ന നിയമാനുസൃതമായ സർക്കാർ ആധികാരിക ഡിജിറ്റൽ കറൻസികളാണ് ഒന്നാമത്തേത് (3). അവ വിശ്വാസയോഗ്യവുമാണ്. അതിഗഹനങ്ങളായ സുരക്ഷാ മാനദണ്ഡങ്ങളുൾപ്പെടുന്ന നിബന്ധനകൾ പാലിച്ചുമാത്രമേ ഇവയുടെ ഇടപാടുകൾ നടത്താവൂ എന്നുണ്ട്. അതാതു സെൻട്രൽ ബാങ്കുകളുടെ ഡാറ്റാബേസ് ഉപയോഗിച്ചുള്ള കേന്ദ്രീകൃത കമ്പ്യൂട്ടർ ശൃംഖലയിലൂടെയാണ് ഇത്തരം ഡിജിറ്റൽ കറൻസികളുടെ നടത്തിപ്പ്. കാര്യക്ഷമതയും ധനസുരക്ഷയും വേഗതയും അതുകൊണ്ടുതന്നെ ഉറപ്പാക്കാവുന്നതാണ്. നികുതിതട്ടിപ്പിനോ മറ്റു സാമ്പത്തിക അഴിമതികൾക്കോ യാതൊരു അവസരവും ഇത്തരം കൈമാറ്റങ്ങളിൽ സാധ്യതയില്ല. ഇംഗ്ലണ്ട്, സ്വീഡൻ, ഉറുഗ്വായ്, ചൈന തുടങ്ങിയ രാജ്യങ്ങളൊക്കെ അതാതു സെൻട്രൽ ബാങ്കുകളിലൂടെ ഇത്തരം ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. (4).

2019 ലെ ബാങ്ക് ഓഫ് ഇന്റർനാഷണൽ സെറ്റിൽമെന്റ് സർവേ പ്രകാരം ലോകമൊട്ടാകെയുള്ള 66 സെൻട്രൽ ബാങ്കുകളിൽ 80 ശതമാനവും ഡിജിറ്റൽ കറൻസി പ്രവർത്തനങ്ങളിൽ വ്യാപൃതരാണ്. എന്നാൽ, നൂറിലധികം രാജ്യങ്ങൾ ഇത്തരം കറൻസികളുടെ അവതരണ നടപടികളുമായി മുന്നോട്ടു പോകുന്നുണ്ടെന്നാണ് ഐഎംഎഫ് അഭിപ്രായപ്പെടുന്നത്.
2022 , ഫെബ്രുവരി ഒന്നാം തിയതി, കേന്ദ്ര ധനമന്ത്രി നടത്തിയ ബജറ്റ് പ്രസംഗത്തിൽ 2022 - 23 സാമ്പത്തിക വർഷത്തോടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റൽ കറൻസി മേഖലയിലേക്ക് കാൽ വെക്കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. ഇതേതുടർന്ന്, ഇക്കഴിഞ്ഞ ഒക്ടോബർ ഏഴാംതീയതി ആർബിഐ പ്രസിദ്ധീകരിച്ച കൺസെപ്റ്റ് നോട്ടുപ്രകാരം രണ്ടു തരത്തിലുള്ള ഡിജിറ്റൽ കറൻസികളാണ് പുറത്തിറങ്ങാൻ പോകുന്നത് എന്നറിയുന്നു. അന്തർബാങ്ക് നടപടികൾക്കായി ഒരു ഹോൾസെയിൽ വേർഷനും പൊതുജനങ്ങളുടെ ഉപയോഗത്തിലേക്കായി ഒരു റീട്ടെയിൽ വേർഷനും.

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ

ഏതെങ്കിലും ബാങ്കുകളുമായി ബന്ധപ്പെടുത്തിയുള്ള വാലറ്റ് സർവീസിൽ നിക്ഷേപിച്ചുകൊണ്ടു മാത്രമേ കൈമാറ്റങ്ങൾ നടത്താൻ അനുവദിക്കുകയുള്ളൂ എന്നും ഉറപ്പാക്കുന്നുണ്ട് (5). ഇത്തരം കറൻസികളുടെ നിയമപരമായ അസ്തിത്വം ഇനിയും വ്യക്തമായിട്ടില്ലെങ്കിലും, അവയുടെ കൈമാറ്റത്തിന് മേൽ 30 ശതമാനം നികുതി (സർചാർജ്, സെസ്സിനു പുറമെ) ഈടാക്കുമെന്ന് ആദായനികുതി നിയമം ഇന്ത്യയിൽ വ്യവസ്ഥ ചെയ്യുന്നുണ്ട് (6).

ക്രിപ്‌റ്റോ കറൻസികൾ

സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികളെപ്പോലെ തന്നെ ഭൗതികരൂപം അവകാശപ്പെടാനില്ലാത്ത മൂല്യ കൈമാറ്റ മാധ്യമങ്ങളാണ് ക്രിപ്‌റ്റോ കറൻസികൾ. ഇവക്കു പക്ഷേ, ഏതെങ്കിലും സർക്കാരിന്റെ അധികാരികതയോ സെൻട്രൽ ബാങ്കിന്റെ പിന്തുണയോ അവകാശപ്പെടാനില്ല എന്നത് മേല്പറഞ്ഞ ഡിജിറ്റൽ കറൻസികളിൽ നിന്നും ക്രിപ്‌റ്റോ കറൻസികളെ വ്യത്യസ്തമാക്കുന്നു. അതുകൊണ്ടു തന്നെ സർക്കാർ ഇടപെടലുകളെക്കുറിച്ചു ആധിപ്പെടേണ്ടതില്ലാത്ത സ്വകാര്യ സംരംഭങ്ങളാണ് ഇവ (7) സാധാരണ കറൻസികൾ പ്രിന്റ് ചെയ്‌തെടുക്കുന്നതുപോലെ ക്രിപ്‌റ്റോ കറൻസികൾ (സാങ്കേതിക വിദഗ്ധർ) മിന്റ് ചെയ്യുകയാണ് പതിവ്. മിന്റ് ചെയ്യുന്നവരെ മിന്റർമാർ എന്നും പറയും. എത്രത്തോളം കറൻസികൾ മിന്റ് ചെയ്യുന്നു എന്നതിൽ മാത്രമേ നിയന്ത്രണം നടപ്പാക്കുന്നുള്ളൂ. ഓരോ കറൻസിയും പ്രചാരത്തിലായിക്കഴിഞ്ഞാൽ പിന്നെ അതിന്റെ ഉടമസ്ഥാവകാശം ഉപയോഗിക്കപ്പെടുന്നതും കൈമാറ്റം ചെയ്യപ്പെടുന്നതുമൊക്കെ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും മിന്റർമാർ വിന്യസിക്കുന്ന രഹസ്യലിപികളിലുള്ള ബ്ലോക്ക് ചെയിനുകളിലൂടെയാണ് (8 ).

അതുകൊണ്ട്, കറൻസിയുടെ കൈമാറ്റത്തിന്റെ രേഖപ്പെടുത്തലുകൾ, ഡിസ്ട്രിബ്യുട്ടഡ് ലെഡ്ജർ ടെക്‌നോളജി എന്ന ബ്ലോക്ക് ചെയിൻ ശൃംഖല മുഖേനയുള്ള രഹസ്യകോഡുകളുപയോഗിച്ചുകൊണ്ടാണ്. ക്രിപ്‌റ്റോ കറൻസി ഇടപാടുകളുടെ നട്ടെല്ലാണ്, നടപടിക്രമങ്ങളുടെ സാധുതയും സത്യാവസ്ഥയും ഉറപ്പുവരുത്തുന്ന ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ (9). ഓരോ പുതിയ ഇടപാടും ഡാറ്റാബേസുകൾ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തി വികേന്ദ്രീകൃത കമ്പ്യൂട്ടർ ലെഡ്ജറുകളിൽ രേഖപ്പെടുത്തുന്നതു വഴി കള്ളത്തരം, ആവർത്തനം എന്നിവയ്ക്കുള്ള സാധ്യതകൾ ദൂരീകരിക്കപ്പെടുന്നു. ഇന്ന് കമ്പോളത്തിൽ ബിറ്റ്കോയിൻ, എഥീറിയം, റിപ്പിൾ, ലൈറ്റ്‌കോയിൻ, മോനിറോ തുടങ്ങി 1600 ൽ പരം ക്രിപ്‌റ്റോ കറൻസികൾ പ്രചാരത്തിലുണ്ട്. ഓരോന്നും മേല്പറഞ്ഞപോലെ തനതായ ബ്ലോക്ക് ചെയിൻ നെറ്റ് വർക്കുകളുടെ നിർവഹണത്തിനുകീഴിലും പരിരക്ഷണത്തിലുമാണ്. വികേന്ദ്രീകൃത ലെഡ്ജറോ, ബ്ലോക്ക് ചെയിൻ പദ്ധതിയോ ആരുടെയും ഉടമസ്ഥതയിലല്ല. ഒരു മൂന്നാംകക്ഷിയുടെയും ഇടപെടൽ സാധ്യതയില്ലാത്ത സ്വയം നിയന്ത്രിത നിർവഹണ പ്രോട്ടോക്കോളായി അത് ഇടപാടുകൾ രേഖപ്പെടുത്തുന്നു. 2009 ൽ സറ്റോഷി നാകമോട്ടോ എന്ന വ്യക്തി (ഇതൊരു വ്യാജനാമമാണെന്നും അതല്ല, ഒരു സ്ഥാപനമാണെന്നും വ്യത്യസ്താഭിപ്രായങ്ങൾ ഉണ്ട്) പുറത്തിറക്കിയ ബിറ്റ്കോയിൻ ഇന്ന് 96 രാജ്യങ്ങളിൽ 25 ദശലക്ഷം പേര് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. രണ്ടു വിധത്തിലാണ് ഒരാൾക്ക് ബിറ്റ്കോയിൻ കൈവശപ്പെടുത്താൻ സാധിക്കുക. ഒന്നെങ്കിൽ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളിൽ നിന്നും പണം കൊടുത്തു വാങ്ങാം. അല്ലെങ്കിൽ മിന്റിങ് പ്രവർത്തനത്തിനുള്ള പ്രതിഫലമായി നേടാം. ബിറ്റ്കോയിൻ ഉൾപ്പെടെ വിവിധങ്ങളായ ഡിജിറ്റൽ കറൻസികൾ വാങ്ങുന്നതിനും വിൽക്കുന്നതിനും സ്റ്റോക്ക് എക്‌സ്‌ചെഞ്ചുകൾ പോലെ നിരവധി ക്രിപ്‌റ്റോ എക്‌സ്‌ചെഞ്ചുകൾ വെർച്ച്വൽ തലത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഒരു മണിക്കൂറിൽ ഏതാണ്ട് 12000 -ത്തോളം ബിറ്റ്കോയിൻ ഇടപാടുകൾ നടക്കുന്നുണ്ടത്രേ. ഒരു ബിറ്റ് കോയിന്റെ ഇന്നത്തെ വില 1577011 രൂപയ്ക്കു സമമാണ് (10)

പുത്തൻ മുതലാളിത്തവ്യവസ്ഥയിൽ ധനം അല്ലെങ്കിൽ ലാഭം രഹസ്യവും സുരക്ഷിതവുമായി സൂക്ഷിക്കാവുന്ന എളുപ്പ വഴികളെക്കുറിച്ചുള്ള അന്വേഷണങ്ങൾ തുടർന്നുകൊണ്ടേയിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. അത്തരം പോംവഴികളാവട്ടെ, സർക്കാർ നിയന്ത്രണങ്ങളിലോ ദൃഷ്ടിഗോചരമോ അല്ലെങ്കിൽ പോലും ആകർഷണീയത വർധിക്കുകയും ചൂഷണത്തിന്റെയും ലാഭനിർമിതിയുടെയും ധനസഞ്ചയപ്രവണതയുടെയും ആക്കം കൂട്ടുകയും ചെയ്യും. വികസ്വര രാജ്യങ്ങളിൽ കൊള്ളലാഭവും വരേണ്യ അനുകൂലനയങ്ങളും പ്രോത്സാഹിപ്പിക്കപ്പെടാനുള്ള അന്തർദേശീയ ധാരണകൾക്ക് സ്വീകാര്യത കൂട്ടുമെന്നതാണ് ഇത്തരം സംവിധാനങ്ങളുടെ മറുവശം. അമിത ലാഭത്തിന്റെ സുരക്ഷ, ക്രിപ്‌റ്റോ കറൻസികൾപോലെയുള്ള അതിസൂക്ഷ്മ ഉത്പന്നങ്ങളിൽ അതീവ രഹസ്യമായി സമ്പന്നർ നിർവഹിക്കുമ്പോൾ മിച്ചമൂല്യത്തിന്റെ അടിസ്ഥാനമായ പ്രകൃതി മൂലധനത്തിന് എന്ത് സംഭവിക്കുന്നു എന്ന് പലപ്പോഴും പരിഗണിക്കപ്പെടുന്നില്ല. ഒരു വാഹനം പോലും സ്വന്തമായി ഇല്ലാത്ത കമ്പനി ലോകത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട് കമ്പനി ആകുന്നതുപോലെയും ഒരൊറ്റ ഹോട്ടൽ പോലും സ്വന്തമാക്കാതെ ഏറ്റവും വലിയ ഹോട്ടൽ ശൃംഖല രൂപം കൊള്ളുന്നതുപോലെയും തന്നെയാണ്, അധ്വാനിക്കാതെ ലാഭം കൊയ്യുന്നത് എന്ന് പറയേണ്ടിവരും.

ആദിമനുഷ്യരെപ്പോലെ എന്തുകൊണ്ടാണ്, ആധുനിക മനുഷ്യൻ ഭാവിയിൽ സംഭവിച്ചേക്കാവുന്ന ദുരന്തങ്ങളെ നേരിടാൻ തന്റെ തന്നെ സമ്പത്തിനെ കരുതിവെക്കാത്തത്? മൂല്യവർദ്ധനവോടെയോ അല്ലാതെയോ അത് ഏതെങ്കിലും കാലത്തു തിരിച്ചു കിട്ടുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത അരൂപിയായ ഉത്പന്നങ്ങളിൽ നിക്ഷേപിക്കാൻ ധൈര്യപ്പെടുന്നത്? ഈ ചോദ്യത്തിന് വിവിധ തലത്തിലുള്ള മറുപടികൾ തയ്യാറാണ്. ഒന്നാമത്, ശാസ്ത്രരംഗത്തുണ്ടായ മനുഷ്യന്റെ മുന്നേറ്റം, രോഗം, ശുശ്രൂഷ, മരണം തുടങ്ങിയ നിർണ്ണായക സന്ദർഭങ്ങളെ ഒരു പരിധിവരെ ഒഴിവാക്കാനും വെള്ളപ്പൊക്കം, ഭൂകമ്പം പോലുള്ള പ്രകൃതിദുരന്തങ്ങളെക്കുറിച്ചു മുൻകൂട്ടി അറിയാനും സാധിക്കുന്നു എന്നതാണ്. ഇത്, ധനവ്യയം കൂടാതെതന്നെ ദുരന്തങ്ങളുമായി കൂടിച്ചേർന്നു പോകാനും അതിന്റെ തീവ്രതയെ ലഘൂകരിക്കാനും സഹായിക്കുന്നു. ഏതോ കാലത്തു സംഭവിക്കാനിരിക്കുന്ന ദുരന്തങ്ങളെയോർത്ത് ഇപ്പോഴേ ആകുലപ്പെടേണ്ടതില്ലെന്ന ആത്മവിശ്വാസമാണ് മറ്റൊരു മറുപടി. കാരണം, പ്രതിസന്ധികളെ സാമ്പത്തികമായി നേരിടാൻ ധാരാളം സംവിധാനങ്ങൾ ഇന്ന് നിലവിൽ ഉണ്ട്. സാമൂഹ്യശാസ്ത്രപരമായി പുരോഗതി പ്രാപിച്ച സമൂഹങ്ങളിൽ ജനാധിപത്യ സർക്കാരുകളും അതിന്റെ എണ്ണമറ്റ ഉപകരണങ്ങളും പൊതുജന സേവനത്തിനായി തയ്യാറായി നില്പുണ്ട്. വൈദ്യശാസ്ത്രരംഗത്തെ നേട്ടങ്ങൾ എക്കാലത്തും വിലയിട്ടു പൊതുജനങ്ങൾക്ക് വിൽക്കാൻ തയ്യാറായി സ്വകാര്യ ആതുര സ്ഥാപനങ്ങൾ കൈമെയ് മറന്നു നിൽപ്പുണ്ട്. ഇതിനൊക്കെ പുറമെയാണ് അഹിതമായി യാതൊന്നും (മറ്റുള്ളവർക്ക് സംഭവിച്ചാലും) തന്നെയൊന്നും ബാധിക്കില്ലെന്ന അമിത ആത്മവിശ്വാസം. അഥവാ അത്യാപത്ത് എന്തെങ്കിലും വന്നുഭവിച്ചാൽ തന്നെ അതിനെ പണം ഉണ്ടായതുകൊണ്ടുമാത്രം നേരിടാനാകില്ലെന്ന് അവർ സമർഥിക്കുന്നു. എന്തായാലും മനുഷ്യന്റെ ലാഭാർത്തിക്കും ഊഹക്കച്ചവടത്തിനും കമനീയ സൗകര്യങ്ങളൊരുക്കുന്നതിൽ കോർപ്പറേറ്റ് സ്ഥാപനങ്ങൾ ഒരു കാലത്തും പുറകിലല്ലല്ലോ?

ഉല്പാദന സ്രോതസ്സുകളെ അടിസ്ഥാനപ്പെടുത്തി മനുഷ്യാധ്വാനത്തിലൂടെ പ്രകൃതിയിൽനിന്നും ജീവസന്ധാരണത്തിനുള്ള വക കണ്ടെത്തിയ അടിമ കർഷകനിൽ നിന്നും വെറും ഊഹക്കച്ചവടത്തിലൂടെ കേവലനിക്ഷേപം പോലും ഇല്ലാതെ ലാഭം കൊയ്യുന്ന പുതിയ ലാപ്‌ടോപ്പ് സംരംഭകനിലേക്കുള്ള രൂപമാറ്റത്തിന്റെ വിദൂരമായ അവലോകനത്തിനാണ് ഇവിടെ ശ്രമിച്ചത്. ഡിജിറ്റൽ കറൻസികളുടെ നന്മതിന്മകളെക്കുറിച്ചും, സർക്കാർ തന്നെ അവയുടെ നടത്തിപ്പിനായി ഒരുങ്ങിയിറങ്ങുന്ന സാഹചര്യത്തിൽ, സമ്പദ്‍വ്യവസ്ഥയിൽ അവ രേഖപ്പെടുത്താവുന്ന സ്ഥാനം എന്തായിരിക്കുമെന്നും പരിശോധിക്കേണ്ടതുണ്ട്. ഊഹക്കച്ചവടം പോലെ നിർണ്ണായകമായ ഒരു നിക്ഷേപ പദ്ധതി ഒരു മൂന്നാം ലോക രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ജനസാമാന്യത്തിനു വാഗ്ദാനം ചെയ്യുന്നത്, സമത്വത്തിന്റെ എന്ത് മൗലികാവകാശമായിരിക്കും? അതുപോലെ ബ്ലോക്ക് ചെയിൻ മിന്റർമാരുടെ അവസാനമില്ലാത്ത മിന്റിങ് പ്രവർത്തനങ്ങൾക്ക് വേണ്ടി വരുന്ന ഊർജ ഉപഭോഗവും അതിന്റെ നാനാവിധമായ പരിസ്ഥിതി ആഘാതങ്ങളെപ്പറ്റിയും ഗഹനമായ പഠനം ആവശ്യപ്പെടുന്നുണ്ട്.

ഇന്ന് പരക്കെ സ്വീകാര്യമായിക്കൊണ്ടിരിക്കുന്ന ഗിഗ്എക്കണോമി ഉയർത്തിപ്പിടിക്കുന്ന ധനത്തിന്റെ രാഷ്ട്രീയവൽക്കരണവും തൊഴിൽ നിയമങ്ങളുടെ ലംഘനങ്ങളും ജാഗ്രതയോടെ ചർച്ച ചെയ്യപ്പെടണം. ഡിജിറ്റൽ കറൻസികളുടെ നിയമപരമായ സാധുതയെക്കുറിച്ചു സർക്കാരിന് തന്നെ കൃത്യമായ നിലപാടില്ലെങ്കിലും ആദായനികുതിയിൽ നീക്കുപോക്കില്ല എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ മുന്നറിയിപ്പ്, ക്രിപ്‌റ്റോ കറൻസികളുടെ ആകർഷണീയത വർധിക്കാൻ സഹായകമാകുമോ എന്ന് സംശയിക്കേണ്ടതുണ്ട്. എന്തായാലും, ഡിജിറ്റൽ കറൻസികൾ മുന്നോട്ടു വയ്ക്കുന്ന സെൻട്രൽ ബാങ്കുകളുടെ നിഷേധം, ഗ്രേ മാർക്കറ്റ് ആധിപത്യം, ടെറർ ഫണ്ടിങ്, ഡാർക്ക് വെബ് കേന്ദ്രീകരണം എന്നിവയൊക്കെ കോർപ്പറേറ്റ് താല്പര്യങ്ങൾക്കുപരി, പൊതു ജനങ്ങളുടെ സാമൂഹ്യ സുരക്ഷയ്ക്ക് ഉയർത്താവുന്ന ഭീഷണിയുടെ വെളിച്ചത്തിൽ ഗൗരവമായ പഠനം ആവശ്യപ്പെടുന്നു.

References:
1. Mc Cue,TJ(2013) "Why Don't More Small Business Accept Credit Cards?' Forbes dated 16.08.013
2. Al-Laham. Mohammed and Abdallat Najwan (2009) 'Development of Electronic Money and its Impact on the Central Bank Role and Monetary Policy' Issues in Informing Science and Information Technology
3. Bech, Morlen and Garrat, Rodney (2017) 'Central Bank Crypto Currencies' PDF. BIS Quarterly Review. September 2017
4. "Innovation and its impact on the European retail payment landscape' PDF. European Central Bank. December 2019.
5. "Mint' dated 08.10.2022
6. Barucha, Justin M and Jain, Aashika "How Crypto Currencies are taxed in India' Forbes dated 20.10.2022
7. Alliosn, Ian (2015) "If Banks want Benefits to Block Chains, They must go Permissionless' International Business Times dated 15.09.2015
8. D'Agnoto, Matteo (2015) 'All you need to know about Bitcoin' Economic Times dated 26.10.2015
9. Narayanan, Aravind et al. (2016)' Bitcoin and Crypto currency Technologies: A Comprehensive Introduction' Princeton University Press, Princeton
10. The Economic Times - Market dated 21.10.2022

Comments