പു.ക.സക്ക്​ എന്തിനാണ്​ ഒരു മുഖ്യമന്ത്രി?

സാംസ്‌കാരിക വലതുപക്ഷത്തിനെതിരെ പ്രത്യയശാസ്ത്രപരമായും പ്രായോഗികമായും നിലനിൽക്കാനുള്ള ബലം സാംസ്‌കാരിക ഇടതുപക്ഷത്തിന് ഇന്ന് എത്രത്തോളമുണ്ട് എന്ന ചോദ്യം സ്വയം വിമർശനാത്മകമായി ചോദിക്കപ്പെടണം. അങ്ങനെ ചോദിക്കണമെങ്കിൽ, ഭരണകൂടത്തെയും പാർട്ടിയെയും മറികടന്നുകൊണ്ടുള്ള ഒരസ്തിത്വമായി ഇടതുപക്ഷത്തെ സമീപിക്കാനുള്ള വിവേകം പു.ക.സ വീണ്ടെടുക്കേണ്ടതുണ്ട്. സ്തുതിപാഠകരേക്കാൾ വിമർശകരും വിയോജിക്കുന്നവരും സന്ദേഹികളുമൊക്കെയായി വിനിമയം നടത്തേണ്ടതുണ്ട്. അതില്ലാതെ പോകുന്നതുകൊണ്ടാണ്, ഹരീഷ് പേരടിയെപ്പോലുള്ളവരോട് മാപ്പുചോദിക്കേണ്ട ഒരവസ്ഥയിലേക്ക് പു.ക.സ നിലംപതിക്കുന്നത്.

പുരോഗമന കലാ സാഹിത്യ സംഘം കോഴിക്കോട്ട് നടത്തിയ ‘ശാന്തനോർമ' എന്ന നാടകോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് നടൻ ഹരീഷ് പേരടിയെ ക്ഷണിച്ചശേഷം ഒഴിവാക്കിയതിൽ, സംഘടന ഔദ്യോഗികമായി തന്നെ ഹരീഷ് പേരടിയോട് നിർവ്യാജം മാപ്പ് ചോദിച്ചിട്ടുണ്ട്. അതോടൊപ്പം, പു.ക.സ എന്ന സാംസ്‌കാരിക സംഘടനയുടെ നയം വിശദമാക്കി, ജനറൽ സെക്രട്ടറി അശോകൻ ചരുവിലിന്റേതായി ‘ദേശാഭിമാനി' പ്രസിദ്ധീകരിച്ച കുറിപ്പിൽ, എന്തുകൊണ്ട് ഹരീഷ് പേരടിയെപ്പോലെ നിലപാടെടുക്കുന്നവരെ ഒഴിവാക്കുന്നതെന്നും എന്തുകൊണ്ട് സംസ്ഥാന സർക്കാറിനും മുഖ്യമന്ത്രി പിണറായി വിജയനും ഒപ്പം സംഘടന നിലയുറപ്പിക്കുന്നു എന്നും വിശദീകരിക്കുന്നുണ്ട്.

കൂടാതെ, ‘ഹരീഷ് പേരടിയുടെ നിലപാട് ഹിന്ദുത്വശക്തികളെ സഹായിക്കുന്നത്' എന്ന പേരിൽ പു.ക.സ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഒരു പ്രസ്താവനയും ജൂൺ 18ലെ ദേശാഭിമാനിയിൽ കാണാം. ‘പൊതുവേ ഒരിടതുപക്ഷ വീക്ഷണമാണ് അദ്ദേഹത്തിന്റേതെന്നും അതുകൊണ്ടാണ് പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും എന്നാൽ, ഇടതുപക്ഷ വിമർശനം അധിക്ഷേപവും അസഭ്യം പറച്ചിലുമായി മാറുമ്പോൾ യോജിച്ചുപോകാനാകില്ല' എന്നും പ്രസ്താവനയിൽ പറയുന്നു.

മുഖ്യമന്ത്രി കഴിഞ്ഞദിവസങ്ങളിൽ പങ്കെടുത്ത പരിപാടിയിൽ, ചില പൊലീസുകാർ കറുത്ത മാസ്‌ക് അഴിപ്പിച്ചതിനെതിരെയായിരുന്നു ഹരീഷ് പേരടിയുടെ വിവാദ പോസ്റ്റ്: ‘‘രണ്ടു ദിവസത്തേക്കെങ്കിലും കറുത്ത കുപ്പായവും കറുത്ത മാസ്‌കും ധരിക്കുക... ഇത് പേടിത്തൂറനായ ഒരു ഫാസിസ്റ്റിനുനേരെയുള്ള പ്രതിഷേധമാണ്' എന്ന കുറിപ്പോടെ ഹരീഷ് കറുത്ത മാസ്‌ക് ധരിച്ച ഒരു പടവും പോസ്റ്റു ചെയ്തിരുന്നു. മുഖ്യമന്ത്രിക്കെതിരെ, സമീപകാലത്ത് സ്വപ്‌ന സുരേഷ് ഉയർത്തിയ ആരോപണങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ച്, ‘മാധ്യമ നെറികേടിനെതിരെ സാംസ്‌കാരിക കേരളം മുഖ്യമന്ത്രിക്കൊപ്പം' എന്ന പേരിൽ പു.ക.സ സാംസ്‌കാരിക സദസ്സ് സംഘടിപ്പിച്ചുവരുന്നതും ഇതോടൊപ്പം ചേർത്തുവായിക്കാം.

ഹരീഷ് പേരടിയുമായി ബന്ധപ്പെട്ട വിഷയം, സംഘടന നിർവ്യാജം മാപ്പ് ചോദിച്ചതോടെ തീരേണ്ടതാണ്. കാരണം, അദ്ദേഹത്തെ ക്ഷണിച്ചശേഷം ഒഴിവാക്കിയത് തെറ്റാണ് എന്ന് പു.ക.സ സമ്മതിച്ചുകഴിഞ്ഞു. എന്നാൽ, പു.ക.സയുടെ നിലപാടുകളുമായി ബന്ധപ്പെട്ട ചർച്ച, ഈ മാപ്പിന്റെ പേരിൽ അവസാനിപ്പിക്കേണ്ടതല്ല എന്ന്, തുടർച്ചയായ ചില അപഭ്രംശങ്ങൾ സൂചിപ്പിക്കുന്നു.

സി.പി.എമ്മിന്റെ ഒരു ‘പോഷകസംഘടന' എന്ന നിലയിൽ, കഴിഞ്ഞവർഷം നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് പു.ക.സ എറണാകുളം ജില്ലാ കമ്മിറ്റി തയാറാക്കിയ 'ചമയങ്ങളില്ലാത്ത യാഥാർഥ്യങ്ങൾ' എന്ന വീഡിയോ വായനക്കാർ ഓർക്കുന്നുണ്ടാകും. ബ്രാഹ്മണ്യത്തെയും ഇസ്‌ലാമിനെയും കുറിച്ചുള്ള പിന്തിരിപ്പൻ പൊതുബോധത്തെ പച്ചയായി അരക്കിട്ടുറപ്പിക്കുന്ന വീഡിയോകളായിരുന്നു, ഇടതുപക്ഷത്തിനുവേണ്ടിയെന്ന നിലയ്ക്ക് അവതരിപ്പിച്ചത്. അതും, അന്ന് വിവാദമായപ്പോൾ പിൻവലിച്ചിരുന്നുവെന്ന് പ്രത്യേകം സൂചിപ്പിക്കട്ടെ. കോവിഡ് കാലത്ത്, തൃശൂർ ജില്ലാ കമ്മിറ്റി ഇറക്കിയ ‘ഒരു തീണ്ടാപ്പാടകലെ' എന്ന ഹ്രസ്യചിത്രത്തിനും, പു.ക.സ അവകാശപ്പെടുന്ന ഇടതുപക്ഷ രാഷ്ട്രീയമല്ല, പ്രതിലോമ രാഷ്ട്രീയമാണുണ്ടായിരുന്നത്.

ദേശീയ വിമോചന സമരത്തിന്റെ കാലത്തുപോലും, അശോകൻ ചരുവിൽ പറയുന്ന തരത്തിൽ, പിന്തിരിപ്പൻ ശക്തികളുടെ ‘എക്‌സ്‌ക്ലൂഷൻ' സാധ്യമായിരുന്നുവെങ്കിൽ, ഇത്രയും കാലത്തെ രാഷ്ട്രീയബോധ്യം എന്തുകൊണ്ട്, ഏറ്റവും നിർണായകമായ ഒരു രാഷ്ട്രീയ- സാംസ്‌കാരികാന്തരീക്ഷത്തിൽ, പു.ക.സക്ക് പല സന്ദർഭങ്ങളിലും നഷ്ടപ്പെട്ടുപോകുന്നു എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. അതിൽ, ഇടതുപക്ഷത്തെ ഉപാധിരഹിതമായി പിന്തുണക്കാനുള്ള സംഘടനയുടെ ഇപ്പോഴത്തെ നിലപാടുകൂടി വിമർശനവിധേയമാക്കണം. കാരണം, കക്ഷിരാഷ്ട്രീയത്തിന്റെ ഒരു പോഷകസംഘടന എന്ന നിലയ്ക്കാണ് ഇപ്പോൾ പു.ക.സ ഇടപെട്ടുകൊണ്ടിരിക്കുന്നത്. അതാണ്, സംഘടന പ്രതിനിധാനം ചെയ്യുന്ന ഇടതുപക്ഷം എന്ന് സ്വയം ധരിച്ചുവശായിരിക്കുകയും ചെയ്യുന്നു.

കേരളത്തിൽ പുരോഗമന സാഹിത്യവുമായും അതിന്റെ രാഷ്ട്രീയപക്ഷവുമായും ബന്ധപ്പെട്ടുനടന്ന തർക്കവിതർക്കങ്ങളിലും വാദപ്രതിവാദങ്ങളിലും സംവാദങ്ങളിലുമെല്ലാം ആരോഗ്യകരമായ ഒരു ‘ഇൻക്ലൂഷൻ' ഉണ്ടായിരുന്നു എന്ന് പ്രത്യേകം ഓർക്കേണ്ടതാണ്. പ്രത്യേകിച്ച്, വിമർശകപക്ഷത്തെ അത് ശ്രദ്ധാപൂർവമാണ് കേട്ടുകൊണ്ടിരുന്നത്. അതുകൊണ്ടാണ്, തകഴിയും കേശവദേവും പൊൻകുന്നം വർക്കിയും എം.പി. പോളും കേസരി എ. ബാലകൃഷ്ണപിള്ളയും വള്ളത്തോളും ചങ്ങമ്പുഴയും ജി. ശങ്കരക്കുറുപ്പുമെല്ലാം ഈ സംവാദങ്ങളുടെ ഭാഗമായി മാറിയത്. അതിലൂടെയാണ്, കേരളത്തിലെ പുരോഗമന സാഹിത്യപ്രസ്ഥാനം യഥാർഥ ഇടതുപക്ഷം പോലുമായത്. സാംസ്‌കാരിക വിമർശനങ്ങളുടെ കാര്യത്തിൽ, ഇം.എം.എസ് പുലർത്തിയ തുറന്ന സമീപനങ്ങൾ, ഈ ഇടതുപക്ഷബോധ്യത്തിന് ഉറച്ച കാമ്പു നൽകി. അപ്പോഴൊന്നും, ഈ പ്രസ്ഥാനം ഇടതുപക്ഷ രാഷ്ട്രീയത്തെ ഒരു കക്ഷിരാഷ്ട്രീയമായി, സങ്കുചിതപ്പെടുത്തിയിട്ടില്ല എന്ന് പ്രത്യേകം ഓർക്കണം. ‘ഞങ്ങളെന്നുമൊരു സൗവർണ പ്രതിപക്ഷം' എന്ന് വൈലോപ്പിള്ളി പറഞ്ഞതിന്റെ പൊരുൾ, സാംസ്‌കാരികലോകത്തേക്ക് വിവർത്തനം ചെയ്താൽ കിട്ടുന്നത് എന്താണോ അതാണ് പുരോഗമന സാഹിത്യ പ്രസ്ഥാനത്തെ എന്നും പ്രസക്തമാക്കുന്നത്.

അശോകൻ ചരുവിൽ, ഷാജി എൻ. കരുൺ

അന്ന് പുരോഗമ സാഹിത്യപ്രസ്ഥാനം അഭിമുഖീകരിച്ചതിനേക്കാൾ സങ്കീർണമാണ് ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥ. കോർപറേറ്റ് മൂലധനം, രാഷ്ട്രീയ ഹിന്ദുത്വം, ജനവിരുദ്ധ ഭരണകൂടം തുടങ്ങിയ വിശേഷണങ്ങൾ ഈ കാലത്തുനിന്ന് കൃത്യമായി തന്നെ അശോകൻ ചരുവിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ, അത് കൃത്യമായ ഒരു പ്രതിപക്ഷ ഇടപെടലാകണമെങ്കിൽ, കൃത്യമായ ഒരു ഇടതുപക്ഷ ഇടപെടലാകണമെങ്കിൽ, സംഘടനയുടെ ഇന്നത്തെ ‘കക്ഷിരാഷ്ട്രീയ പോഷകാ'ടിത്തറയിൽനിന്ന് മുക്തമാകേണ്ടതുണ്ട്. കാരണം, ഭരണകൂടവും സർക്കാറും പാർട്ടിയുമല്ല ഒരു സാംസ്‌കാരിക സംഘടനയെ സംബന്ധിച്ച രാഷ്ട്രീയതീരുമാനങ്ങളുടെ അടിസ്ഥാനമാകേണ്ടത്. പാർട്ടിയെയും മുഖ്യമന്ത്രിയെയും ചുമക്കാൻ ബാധ്യതപ്പെട്ട ഒരു സംഘടനയായി പു.ക.സ മാറിയത്, പാർട്ടിയും മുഖ്യമന്ത്രിയുമാണ് ഇടതുപക്ഷം എന്ന തെറ്റായ വായന മൂലമാണ്, അതുകൊണ്ടാണ്, സംഘടനയിലെ ‘പുരോഗമനം' എന്ന വാക്കിന്റെ സത്തയോടൊപ്പമുണ്ടായിരിക്കേണ്ട ഇടതുപക്ഷം ഇത്രമേൽ സങ്കുചിതമായി പ്രയോഗിക്കപ്പെടുന്നത്.

സാംസ്‌കാരിക വലതുപക്ഷത്തിന്റെ ആക്രമണങ്ങളെ പ്രതിരോധിക്കുക എന്നത് ഈ കാലഘട്ടത്തിൽ ഏറ്റെടുക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയലക്ഷ്യം തന്നെയാണ്. എന്നാൽ, ഇടതുപക്ഷ വിമർശനമോ? അതേക്കുറിച്ച് പു.ക.സ എന്താണ് നിശ്ശബ്ദമായി പോകുന്നത്? സാംസ്‌കാരിക വലതുപക്ഷത്തിനെതിരെ പ്രത്യയശാസ്ത്രപരമായും പ്രായോഗികമായും നിലനിൽക്കാനുള്ള ബലം സാംസ്‌കാരിക ഇടതുപക്ഷത്തിന് ഇന്ന് എത്രത്തോളമുണ്ട് എന്ന ചോദ്യം സ്വയം വിമർശനാത്മകമായി ചോദിക്കപ്പെടണം. അങ്ങനെ ചോദിക്കണമെങ്കിൽ, ഭരണകൂടത്തെയും പാർട്ടിയെയും മറികടന്നുകൊണ്ടുള്ള ഒരസ്തിത്വമായി ഇടതുപക്ഷത്തെ സമീപിക്കാനുള്ള വിവേകം പു.ക.സ വീണ്ടെടുക്കേണ്ടതുണ്ട്.

ഇടതുപക്ഷത്തിന് ഇന്നാവശ്യം പോഷകസംഘങ്ങളല്ല, തീർച്ചയായും വിർമശക സംഘങ്ങളാണ്, പ്രത്യേകിച്ച് സാംസ്‌കാരികമേഖലയിൽനിന്ന്. ഇത്തരമൊരു വിമർശകസംഘം ഒപ്പമുണ്ടായിരുന്നതുകൊണ്ടാണ് കേരളീയ ഇടതുപക്ഷത്തിന് അമ്പതുകളും അറുപതുകളുമെല്ലാം രാഷ്ട്രീയമായും സാംസ്‌കാരികമായും സ്വന്തമാക്കാൻ കഴിഞ്ഞത്. എന്നാൽ, ഇടതുപക്ഷമെന്നാൽ പാർട്ടിയും സർക്കാറുമായി മാറിയതോടെ, പു.ക.സ വെറുമൊരു പാർട്ടി ഫ്രാക്ഷനായി മാറുന്നതാണ് കണ്ടത്. അത്, സാംസ്‌കാരിക ഇടതുപക്ഷത്തുണ്ടാക്കിയ ശൂന്യത നികത്തപ്പെടാതെ കിടക്കുകയാണ്​. അതങ്ങനെ തുടരും എന്നാണ്​ പു.ക.സയുടെ പ്രതികരണങ്ങൾ കാണിക്കുന്നത്​.

സ്തുതിപാഠകരേക്കാൾ വിമർശകരും വിയോജിക്കുന്നവരും സന്ദേഹികളുമൊക്കെയായി മാത്രമേ ക്രിയാത്മക വിനിമയം നടത്താനാകൂ. അതില്ലാതെ പോകുന്നതുകൊണ്ടാണ്, ഹരീഷ് പേരടിയെപ്പോലുള്ളവരോട് മാപ്പുചോദിക്കേണ്ട ഒരവസ്ഥയിലേക്ക് പു.ക.സ നിലംപതിക്കുന്നത്.

Comments