പുനത്തില്‍
കുഞ്ഞബ്ദുള്ളയെപ്പറ്റി
അഞ്ച് വിചാരങ്ങള്‍
പുനത്തില്‍ കുഞ്ഞബ്ദുള്ളയെപ്പറ്റി അഞ്ച് വിചാരങ്ങള്‍
സംസാരം പോലെ അനായാസസുന്ദരമാണ് പുനത്തിലിന്റെ ആഖ്യാനവും. ദുഃഖം കോടമഞ്ഞ് പോലെ അതില്‍ പരന്നുകിടന്നു. വലിയ ജീവിതസങ്കീര്‍ണതകളെയും ദുരന്തങ്ങളെയും എഴുതുമ്പോഴും പക്ഷേ നര്‍മം ഓരോ അണുവിലും പ്രകാശിച്ചുനിന്നു. ആധുനികതയുടെ ചില നാട്യങ്ങളെ പരിഹസിക്കുമ്പോഴും അതിന്റെ മുഖ്യസവിശേഷതകള്‍ പിന്തുടര്‍ന്നു. അന്തരീഷ നിര്‍മിതിയുടെ കാര്യത്തില്‍ പുനത്തിലിന് അപാരമായ സിദ്ധികളുണ്ടായിരുന്നു- ഒക്ടോബർ 27ന്, പുനത്തിൽ കുഞ്ഞബ്ദുള്ള മരിച്ച് മൂന്നുവർഷം തികയുന്ന സന്ദർഭത്തിൽ അദ്ദേഹവുമായുള്ള ഇടപഴകലുകൾ ഓർത്തെടുത്ത് ഒരു ഓർമക്കുറിപ്പ്
26 Oct 2020, 10:14 AM
ഒന്ന്
വര്‍ഷങ്ങള്‍ക്കുമുന്‍പ് കോഴിക്കോട്ടെ ഒരു പകലില്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുമായി കുറച്ചുനേരം തനിച്ചിരിക്കാനും സംസാരിക്കാനും അവസരം ലഭിച്ചു. എന്റെ അഭിരുചികളെ ചെറുതായി കളിയാക്കിയാണ് അന്ന് അദ്ദേഹം സംസാരത്തിനു തുടക്കമിട്ടത്. നിന്നെ ഞാന്‍ അജയ് എന്നു വിളിക്കില്ല, ഹംസ എന്നു വിളിക്കും എന്ന് പ്രഖ്യാപിച്ചുകൊണ്ട് ആ സംസാരം പൊടുന്നനെ ഊഷ്മളമായി. ഹംസ എന്ന പേര് എവിടെനിന്നു വന്നുവെന്ന് എനിക്കു മനസിലായില്ല.
പിന്നീട് ആ ഹോട്ടല്‍ മുറിയിലേക്കു വന്ന മറ്റു സുഹൃത്തുക്കളോടും അദ്ദേഹം ആവര്‍ത്തിച്ചു, ഇവന്‍ ഇനിമുതല്‍ ഹംസ എന്ന് അറിയപ്പെടും.
ഞങ്ങള്‍ തനിച്ചായപ്പോള്‍ പുനത്തില്‍ കുറെ കഥകള്‍ പറഞ്ഞു. ഭാവനയും യാഥാര്‍ഥ്യവും കൂടിക്കുഴഞ്ഞവയായിരുന്നു അവ. എന്നാല്‍ ആ വിവരണം വായിക്കുന്നതിനെക്കാള്‍ മനോഹരമായിരുന്നു.
വൃദ്ധനായ എഴുത്തുകാരനോടു കടുത്ത ആരാധനയുമായി ഒരു ചെറുപ്പക്കാരി അദ്ദേഹത്തെ അന്വേഷിച്ചു വരികയാണ്. അവള്‍ക്ക് എഴുത്തുകാരനൊപ്പം ശയിക്കണം. എഴുത്തുകാരന്‍ പറഞ്ഞു, എനിക്കു വയ്യ. അപ്പോള്‍ അവള്‍ പറഞ്ഞു, എങ്കില്‍ എന്റെ ഉടല്‍ ഒന്നു തൊട്ടുനോക്കുകയെങ്കിലും ചെയ്യൂ. യുവതി ഉടുപ്പുകള്‍ ഓരോന്നായി അഴിച്ചു. വൃദ്ധന്‍ അവളുടെ ഉടലിലെ ഓരോ ചെരിവിലും തൊട്ടുനോക്കി. അവളെ ഉമ്മ വച്ചശേഷം യാത്രയാക്കുന്നതായിരുന്നു അതിലൊരു കഥ.
പുനത്തിലിന്റെ കഥകളുടെ കൂട്ടത്തിലൊന്നും അങ്ങനെ ഒന്നു ഞാന്‍ വായിച്ചിരുന്നില്ല. പക്ഷേ, ഇത് യഥാര്‍ഥത്തില്‍ സംഭവിച്ചതാണോ എന്നു ഞാന്‍ ചോദിച്ചു. ശരിക്കും ഉണ്ടായതാണ്. പക്ഷേ ഇതു ഞാന്‍ എഴുതിയിട്ടില്ല എന്ന് പൊട്ടിച്ചിരിയോടെ അദ്ദേഹം മറുപടി പറഞ്ഞു. ആ ചിരി എന്നെ ആശയക്കുഴപ്പത്തിലാക്കി. ഓരോ അണുവിലും ലൈംഗികത പ്രസരിക്കുന്ന കുറേയെറെ കഥകള്‍ പുനത്തില്‍ വേറെയും എന്നോടു പറഞ്ഞു. ഇത് ശരിക്കും ഉണ്ടായതാണോ എന്ന ചോദ്യം പിന്നീടു ഞാന്‍ ചോദിച്ചില്ല. അത്രക്കും അഗാധമായിരുന്നു ആ വിവരണങ്ങളെല്ലാം.
നാം സംസാരിക്കുമ്പോള്‍ വരുന്ന അത്രയും ലൈംഗികത എഴുത്തിലേക്കു കൊണ്ടുവരാനാവില്ലെന്നും അങ്ങനെ ശ്രമിക്കുമ്പോഴെല്ലാം അതു പോണോഗ്രഫിയായിത്തീരുമെന്നും അദ്ദേഹം വിശദീകരിച്ചു. ഞാന്‍ പറഞ്ഞു, ശരിയാണ്, പക്ഷേ പോണോഗ്രഫി കഥകള്‍ എന്ന നിലയില്‍ ഇതെല്ലാം എഴുതി പുസ്തകമാക്കിയാലോ എന്ന് ഞാന്‍ ചോദിച്ചു. എഴുത്തുകാരന്‍ വീണ്ടും പൊട്ടിച്ചിരിച്ചു. ഞാന്‍ ഒരു അവതാരിക എഴുതാം എന്ന് ഞാന്‍ കൂട്ടിച്ചേര്‍ത്തു. എഴുതാം എന്ന വാഗ്ദാനത്തോടെ അദ്ദേഹം ചിരി തുടര്‍ന്നു.

ഞാന്‍ പുനത്തില്‍ എന്ന എഴുത്തുകാരനെ ഓര്‍ക്കുമ്പോഴെല്ലാം ഈ കൂടിക്കാഴ്ചയും ഓര്‍മിക്കാറുണ്ട്. അദ്ദേഹത്തിനോടുള്ള വിയോജിപ്പുകള്‍ കൂടി നേരിട്ടു പ്രകടിപ്പിക്കാനുള്ള അവസരമായിരുന്നു അത്. മലമുകളിലെ അബ്ദുള്ള എന്ന കഥ, ലൈംഗികാതിക്രമത്തെ കാല്‍പനകവല്‍ക്കരിക്കുകയോ ലഘൂകരിക്കുകയോ ചെയ്യുന്നുവെന്ന വിമര്‍ശനം ഞാന്‍ ഉന്നയിച്ചു. എന്നാല്‍, ലൈംഗികാതിക്രമങ്ങള്‍ പ്രമേയമായ എത്രയോ കഥകള്‍ താന്‍ വേറെ എഴുതിയിട്ടുണ്ട് എന്ന് അദ്ദേഹം വാദിച്ചു.
രണ്ട്
സംസാരം പോലെ അനായാസസുന്ദരമാണ് പുനത്തിലിന്റെ ആഖ്യാനവും. ദുഃഖം കോടമഞ്ഞ് പോലെ അതില്‍ പരന്നുകിടന്നു. വലിയ ജീവിതസങ്കീര്‍ണതകളെയും ദുരന്തങ്ങളെയും എഴുതുമ്പോഴും പക്ഷേ നര്‍മം ഓരോ അണുവിലും പ്രകാശിച്ചുനിന്നു. ആധുനികതയുടെ ചില നാട്യങ്ങളെ പരിഹസിക്കുമ്പോഴും അതിന്റെ മുഖ്യസവിശേഷതകള്‍ പിന്തുടര്‍ന്നു. അന്തരീഷ നിര്‍മിതിയുടെ കാര്യത്തില്‍ പുനത്തിലിന് അപാരമായ സിദ്ധികളുണ്ടായിരുന്നു.
ക്ഷേത്രവിളക്കുകള്‍ എന്ന കഥയില്‍, മെല്ലെ ഇരുട്ടു പരക്കുന്ന അമ്പലത്തിന്റെ പരിസര ചിത്രീകരണം ഉദാഹരണം. ഒരു സായാഹ്ന നടത്തത്തിനിടെ കണ്ടുമുട്ടിയ ഒരു സ്ത്രീയും പുരുഷനും ചിരകാല സുഹൃത്തുക്കളെപ്പോലെ സംസാരിക്കുകയാണ്. എന്താണ് അവരെ ആ സന്ധ്യാവെളിച്ചത്തില്‍ കൂട്ടിമുട്ടിച്ചതെന്ന് അറിയില്ല. അമ്പലത്തില്‍ കൊളുത്തിവച്ച തിരികള്‍ ഓരോന്നായി അണയുന്നു. പരിസരം ഇരുട്ടിലാകുന്നു. അയാള്‍ പിരിയാന്‍ ഒരുങ്ങുന്നു. അപ്പോള്‍ അവള്‍ ചോദിക്കുന്നു, ആ വിളക്കു കൂടി അണഞ്ഞശേഷം പോയാല്‍ പോരെ..
പുനത്തിലിന്റെ മിക്കവാറും നല്ല കഥകളെല്ലാം ആശുപത്രി പശ്ചാത്തലത്തിലുള്ളതാണ്. ഉത്തരേന്ത്യയിലെ ജീവിതമാണ് അവയിലേറെയും. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കീറിമുറിച്ച ശരീരഭാഗങ്ങള്‍ ശേഖരിച്ച് തലയോടും അസ്ഥികളും വേര്‍തിരിച്ചെടുക്കുന്ന ജോലി ചെയ്യുന്ന ഒരു ചെറുപ്പക്കാരന്റെ കഥയുണ്ട്, ഒരുപാടു തലയോടുകളും അസ്ഥികളും നിര്‍വികാരമായി വെട്ടിപ്പൊളിച്ചിട്ടുള്ള ആ ദരിദ്ര യുവാവ്, ജീവനൊടുക്കിയ തന്റെ കാമുകിയുടെ ശരീരം കീറിമുറിക്കാനും തലയോട് വെട്ടിപ്പൊളിക്കാനും നിര്‍ബന്ധിതനായി തീരുന്നു. ആ കഥയില്‍ ഒരിടത്ത് അനാട്ടമി ക്ലാസില്‍ വിദ്യാര്‍ഥികള്‍ക്കുമുന്നില്‍ ഈ പാവം അര്‍ധനഗ്‌നനായി പോയി നില്‍ക്കുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്കു ശരീരഭാഗങ്ങള്‍ ലൈവ് ആയി പഠിക്കാനുള്ള ഒരു വസ്തുവായി.
മൂന്ന്
മലയാള ആധുനികതയുടെ പൊതുപ്രവണത പിന്തുടര്‍ന്ന് പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ കഥാലോകത്തും പുരുഷന്റെ അസ്തിത്വപ്രശ്‌നങ്ങളാണ് ആവിഷ്‌കരിക്കപ്പെട്ടത്. അതില്‍ മുഖ്യം പുരുഷ ലൈംഗികതയായിരുന്നു. സ്വാഭാവികമായും അവിടെ കഥാപാത്രങ്ങള്‍ ശരീരംകൊണ്ട് സഹിക്കുകയും ശരീരത്താല്‍ രസിക്കുകയും ചെയ്യുന്നു. ‘കന്യാവനങ്ങള്‍' എന്ന നോവല്‍ എടുക്കുക - അറബ് നാടിന്റെ ഇന്ദ്രിയാനുഭൂതിയാണ് ഈ നോവലിന്റെ ഒരു സവിശേഷത. അറബികളായാലും പ്രവാസികളായാലും വ്യര്‍ത്ഥതയ്ക്കു അവസാനമില്ല.
നോവലിലെ കുഞ്ഞാവയെ നോക്കൂ. ഒരു പാവം ചെറുപ്പക്കാരന്‍. അയാളും കാമമോഹങ്ങളുടെ ഇരയാണ്. റസിയ സുന്ദരിയാണ്. ധനികയാണ്. ഉദാരത അവര്‍ക്കുണ്ടെങ്കിലും അവര്‍ കാമാന്ധതയുടെ ഇരയാണ്.
കന്യാവനങ്ങള്‍ എന്നാണു പേരെങ്കിലും പച്ചപ്പോ നിഷ്‌ക്കളങ്കതയോ ഒരിടത്തുമില്ല. നഗരത്തിലായാലും മരുഭൂമിയിലായാലും മനുഷ്യനെ കാത്തിരിക്കുന്നതു പരാജയങ്ങളാണ്. ഈ പരാജയങ്ങളിലേക്കുളള പാതയില്‍ ഒരിക്കല്‍ നാം വിജയിച്ചതായി തോന്നും. വൈകാതെ നാം നിലത്തേക്കു വലിച്ചെറിയപ്പെടുകയും ചെയ്യും. ദസ്‌തോവ്‌സ്‌കിയുടെ ദി ഇഡിയറ്റ് ആരംഭിക്കുന്നതു വധശിക്ഷയെപ്പറ്റി ട്രെയിനില്‍ നടക്കുന്ന ഒരു സംവാദത്തോടെയാണ്. പ്രിന്‍സ് മിഷ്‌കിന്‍ താന്‍ നേരില്‍ കണ്ട ഒരു വധശിക്ഷ, ഗില്ലറനില്‍ ഒരാളെ കഴുത്തറുത്തു കൊല്ലുന്നത്, വിവരിക്കുകയാണ്സഹയാത്രികരോട്. വധശിക്ഷയ്‌ക്കെതിരായ ഒരു മാനിഫെസ്റ്റോ കൂടിയാണ് ഇഡിയറ്റിലെ ആ അധ്യായങ്ങള്‍.
ദസ്‌തോവ്‌സ്‌കി വധശിക്ഷയില്‍നിന്ന് അവസാന നിമിഷം അദ്ഭുതകരമായി മോചിതനായ ആളാണ്. ആ അനുഭവം അദ്ദേഹത്തെ വലിയ എഴുത്തുകാരനാക്കി. ജീവിത രഹസ്യമന്വേഷിക്കുന്നവനാക്കി, വധശിക്ഷാവിരുദ്ധനാക്കി. അഹിംസയുടെ ഈ കലാതത്വം നിരീക്ഷിക്കാവുന്ന സന്ദര്‍ഭങ്ങളാണ് പുനത്തിലിന്റെ നോവലിലുമുളളത്. കന്യാവനങ്ങളില്‍ സൗദിയിലെ പരസ്യവധശിക്ഷയുടെ രണ്ടു വിവരണങ്ങളുണ്ട്.
അവിഹിതബന്ധത്തിനു ശിക്ഷിക്കപ്പെട്ട പ്രവാസിയായ ചെറുപ്പക്കാരനെ മരുഭൂമിയിലെ സൂര്യനു കീഴെ നിര്‍ത്തി, ജനക്കൂട്ടം നോക്കിനില്‍ക്കെ തലവെട്ടിക്കൊല്ലുന്നതാണ് ആദ്യത്തേത്: ‘വാളേന്തിയ ആള്‍ വാള്‍ ആകാശത്തേക്കുയര്‍ത്തി. അതിന്റെ മുന ദൈവത്തിന്റെ നേരെ നീണ്ടു' എന്നാണ്പുനത്തില് എഴുതുന്നത്. ദൈവത്തിനുനേരെയാണ് വ്യര്‍ഥപ്രാണന്റെ വേദനയുടെ മുന നീളുന്നത്. രണ്ടാമത്തെ മരണശിക്ഷയിലേക്കുപോകും മുന്‍പ് നോവലിലെ മാദകാനുഭൂതിയുടെ ഒരു അനുഭവം പറയാം.
കന്യാവനങ്ങള്‍ ഓര്‍ക്കുമ്പോഴൊക്കെ മദാലസയായ റസിയ എന്ന കഥാപാത്രം അവരുടെ നേര്‍ത്ത രാത്രിവേഷത്തില്‍ വരും. സ്ത്രീയുടെ കാമം ഒരു യക്ഷിക്കഥ പോലെയാണു പുനത്തില്‍ എഴുതുക. ഇപ്പോള്‍ നോക്കുമ്പോള്‍ റസിയ ആയിരത്തൊന്നുരാവുകളില്‍നിന്നിറങ്ങുവന്ന കഥാപാത്രമായിട്ടാണ് എനിക്കുതോന്നുന്നത്. ആയിരത്തൊന്നുരാവുകളിലും മരണവിധിയുടെ വാള്‍മുനയ്ക്കു മുന്നിലിരുന്നാണല്ലോ ആ കഥകളത്രയും പറയുന്നത്.
ഇനി കന്യാവനങ്ങളിലെ രണ്ടാമത്തെ മരണശിക്ഷയുടെ വിവരണം പറയാം. അതു നോവലിലെ അന്ത്യരംഗം കൂടിയാണ്.
മരുഭൂമിയിലെ വലിയ അലച്ചിലുകള്‍ക്കൊടുവില്‍ ഹബീബ് എന്ന കഥാപാത്രം ജിദ്ദയിലേക്കു തിരിച്ചെത്തുന്നു. ‘ആദിമാതാവിന്റെ മണ്ണില്‍ ഹബീബ് വന്നിറങ്ങി. കാലം ഹബീബിനെ കാത്തിരിക്കുകയായിരുന്നു' ; കാലം എന്തിനുവേണ്ടിയാണ് അയാളെ കാത്തുനിന്നത്? എല്ലാ പ്രയത്‌നങ്ങള്‍ക്കുമൊടുവില്‍ മനുഷ്യന്‍ പരാജിതനോ, മൃതനോ ആയിത്തീരുമെന്നു പഠിപ്പിക്കാനോ? അതോ തളരാതെ, അടുത്ത പച്ചപ്പിനെ ലക്ഷ്യമാക്കി നീങ്ങാനോ? നോവലിസ്റ്റ് ഉത്തരം തരുന്നില്ല പകരം ഭാവിയുടെ ശൂന്യതയുമായി ഹബീബ് ഒരു മൈതാനത്തു പോയിരിക്കുന്നു. അപ്പോഴാണ് അയാള്‍ അറിയുന്നതു തലേന്ന് ഒരു പ്രവാസിസ്ത്രീയെ അവിടെയാണു കല്ലെറിഞ്ഞുകൊന്നതെന്ന്. ചോരയുടെ അടയാളമുളള ഒരു കല്ല് അയാള്‍ എടുത്തുനോക്കുന്നു. വായനക്കാരന് അറിയാം ആ സ്ത്രീ ആരാണെന്ന്. കൊലയുടെ ആഹ്ലാദം പങ്കിടാന്‍ ഒരു ജനക്കൂട്ടം ഒത്തുകൂടിനില്‍പുണ്ട്. കന്യാവനങ്ങളിലെ അവസാന വാക്യങ്ങള്‍ ഇങ്ങനെ: ‘അപ്പോള്‍- ഹവ്വയുടെ കബറിടത്തില്‍നിന്ന് ആദിമാതാവിന്റെ രോദനം കേള്‍ക്കുന്നു. അതു വനരോദനമായി മാറുന്നു'.
നാല്
ചെറുപ്പത്തിലെങ്ങോ കേട്ട ഏതോ കഥയുടെ സ്മരണയില്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള ആദ്യകാലത്ത് ഒരു കഥയെഴുതി. ആയിരത്തൊന്നു രാവുകളിലോ റൂമിയുടെ ദൃഷ്ടാന്തങ്ങളിലോ കേള്‍ക്കാറുള്ള മാതിരി ഒരു കഥ.
‘റസൂല്‍ അമീന്‍' എന്നാണ് ആ കഥയുടെ പേര്. ഒരു മീന്‍കാരന്റെ കഥയാണത്. ഉമ്മയും ഭാര്യയും അഞ്ചുമക്കളുമുള്ള ഒരു മീന്‍കാരന്‍. കഷ്ടപ്പാടു മാത്രമാണ് അയാളുടെ സമ്പാദ്യം. വീടുകള്‍ തോറും നടന്നാണു മീന്‍ വില്‍പന. അതി രാവിലെ ചെന്നാലേ നല്ല മീന്‍ കടപ്പുറത്തുനിന്നു കിട്ടൂ.
ക്ഷീണം മൂലം മീന്‍കാരന്‍ എന്നും വൈകിയാണുണരുക. കടപ്പുറത്തെമ്പോഴേക്കും നല്ല മീനെല്ലാം കഴിഞ്ഞ് പരല്‍മീനുകള്‍ മാത്രമായിരിക്കും ബാക്കി. അതു കൊണ്ടുനടന്ന് അന്തിവരെ വില്‍ക്കും. കൂട്ടിനോക്കിയാല്‍ വലിയ ലാഭമൊന്നുമുണ്ടാകില്ല, കുറേ കടമായും പോകും. അതാകട്ടെ തിരിച്ചുകിട്ടുകയുമില്ല. ബാക്കിവന്ന പരല്‍മീനുകളും അരിയും ഉപ്പും മുളകും വാങ്ങി വീട്ടിലെത്തുമ്പോഴേക്കും കുട്ടികളെല്ലാം വിശന്നുറങ്ങിയിട്ടുണ്ടാകും. ചോറും കറികളും ഉണ്ടാക്കി കുട്ടികളെ വിളിച്ചുണര്‍ത്തി അവരെ ഊട്ടും. അപ്പോഴേക്കും പത്തോ പതിനൊന്നോ മണിയാകും. അതോടെ മീന്‍കാരന്‍ കട്ടിലില്‍ വീഴുകയും കിടന്നയുടനെ ഉറക്കം അയാളെ പിടികൂടുകയും ചെയ്യും. അങ്ങനെയൊരു ഉറക്കത്തിലാണ് ഒരു ദിവസം അവന്‍ ഒരു മലക്കിനെ (മാലാഖ) സ്വപ്നം കണ്ടത്.
ഈ മലക്ക് തടിച്ച പുസ്തകത്തില്‍ എന്തോ എഴുതിക്കൊണ്ടിരിക്കുകയാണ്. എഴുതിത്തീര്‍ന്നു പുസ്തകം അടുക്കി വച്ചപ്പോള്‍ മീന്‍കാരന്‍ ചോദിച്ചു, എന്താ എഴുതിക്കൊണ്ടിരുന്നതെന്ന്. ‘നബിത്തിരുമേനിയെ സ്‌നേഹിക്കുന്നവരുടെ പേരുകള്‍', മലക്ക് മറുപടി പറഞ്ഞു.
‘അതില്‍ എന്റെ പേരുണ്ടോ?' മീന്‍കാരന്‍ ഉല്‍ക്കണ്ഠയോടെ ചോദിച്ചു.
മലക്ക് പുസ്തകം ഒരാവര്‍ത്തി വായിച്ചുനോക്കിയിട്ടു പറഞ്ഞു ‘താങ്കളുടെ പേര് ഇതിലില്ല.'
മീന്‍കാരന് ഇത്രയും നിരാശ തോന്നിയ ഒരു സന്ദര്‍ഭം ജീവിതത്തില്‍ വേറെയുണ്ടായിട്ടില്ല.
‘യാ റസൂല്‍, യാ റസൂല്‍'. എന്നാണു മീന്‍കാരന്റെ വചനം.
റസൂലിനെയും റസൂലിന്റെ വിശ്വാസികളെയും ഇത്രയേറെ സ്‌നേഹിക്കുന്ന തന്റെ പേര് ആ പട്ടികയില്‍ ഇല്ലാത്തതോര്‍ത്ത് അയാള്‍ കരഞ്ഞു.
പിറ്റേന്ന് ഉറക്കത്തിലും മീന്‍കാരന്‍ അതേസ്വപ്നം കണ്ടു. അതേ പ്രകാശം. അതേ മലക്ക്. മലക്ക് എന്തോ എഴുതിക്കൊണ്ടിരിക്കുന്നു. എഴുതിത്തീര്‍ന്നപ്പോള്‍ മീന്‍കാരന്‍ ചോദിച്ചു, എന്തായിരുന്നു എഴുതിക്കൊണ്ടിരുന്നത്?
‘റസൂല്‍ അമീന്‍ സ്‌നേഹിക്കുന്നവരുടെ പേരുകള്‍'. നബി സ്‌നേഹിക്കുന്നവരുടെ പേരുകളാണ് ആ പുസ്തകം. മീന്‍കാരന് ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല.
‘എന്റെ പേര് അതിലുണ്ടോ?' അവന്‍ ചോദിച്ചു.
മലക്ക് ആ ഗ്രന്ഥം മീന്‍കാരന്റെ കയ്യില്‍ കൊടുത്തു. അവനു തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. അതില്‍ ആദ്യത്തെ പേര് അവന്റേതാണ്.
അഞ്ച്
പുനത്തില്‍ എഴുതുമ്പോള്‍ എല്ലാ ഖിന്നതകള്‍ക്കുമിടയിലും സ്‌നേഹത്തിന്റെ ഒരു തരി വെട്ടം തെളിഞ്ഞുവരും. കാമം സ്വര്‍ണം പോലെ തിളങ്ങും. അന്തമില്ലാത്ത കാമനകള്‍ക്കും ക്രോധങ്ങള്‍ക്കും വേദനകള്‍ക്കും നടുവിലും ജീവിതത്തെ അന്ധമായി പ്രേമിക്കുന്ന മനുഷ്യനാണ് എഴുത്തുകാരനോ എഴുത്തുകാരിയോ ആകുന്നത്. ആ പ്രപഞ്ചസ്‌നേഹികളുടെ പുസ്തകത്തില്‍ പേരുള്ള മനുഷ്യനാണു പുനത്തില്‍. കഥയില്‍നിന്നു ജീവിതത്തിലേക്കും ജീവിതത്തില്‍നിന്നു കഥയിലേക്കും ആ സ്‌നേഹം പ്രസരിച്ചുകൊണ്ടിരുന്നു.
വൈക്കം മുഹമ്മദ് ബഷീറിനെ, ഗുരു എന്നാണ് പുനത്തില്‍ വിളിച്ചിരുന്നത്. എഴുത്തുകാരനേക്കാള്‍ വലിയ മനുഷ്യനാണ് ബഷീറിലുണ്ടായിരുന്നതെന്ന് പുനത്തില്‍ പറയാറുണ്ട്. ബഷീര്‍ എഴുതാതിരുന്ന വര്‍ഷങ്ങളില്‍ ഒരിക്കല്‍ പുനത്തില്‍ അദ്ദേഹത്തോടു ചോദിച്ചു: ‘എന്തിനാണീ നിശബ്ദത?' കണ്ണുകള്‍ തുറുപ്പിച്ചുകൊണ്ട് ബഷീര്‍ പറഞ്ഞു: ‘ഞാന്‍ എഴുത്തിന്റെ അടിമവേലക്കാരനല്ല'.
സാഹിത്യത്തെയും ജയിക്കുന്ന മനുഷ്യനാകാനാണ് ഗുരു തന്നെ പഠിപ്പിച്ചതെന്നു പുനത്തില്‍ എഴുതി. അതുകൊണ്ടാണു ബഷീര്‍ വിടവാങ്ങിയപ്പോള്‍, പുനത്തില്‍ ‘വിന്‍സന്റ് വാന്‍ഗോഗ്' എന്ന മനോഹരമായ കഥയെഴുതിയത്. ബഷീറിന്റെ വീട്ടിലേക്ക് വാന്‍ഗോഗ് അതിഥിയായെത്തുന്ന കഥയാണത്.
വിഷാദരോഗം മൂര്‍ച്ഛിച്ചു മരിച്ച ഉമ്മയെപ്പറ്റി പുനത്തില്‍ എഴുതിയിട്ടുണ്ട്. ആ സ്മരണകളിലൊരിടത്ത് എഴുത്തുകാരന്‍ ജീവിച്ച വിവിധ സ്ഥലങ്ങളെ പരാമര്‍ശിക്കുമ്പോള്‍ ഇങ്ങനെ എഴുതി: ‘പാര്‍ക്കുന്ന ഇടമാണു പാര്‍പ്പിടം. എങ്കില്‍ ആദ്യം പാര്‍ത്ത ഇടം അമ്മയുടെ ഗര്‍ഭപാത്രമാണ്. എല്ലാ മനുഷ്യരുടെയും ആദ്യത്തെ വീട് ഗര്‍ഭപാത്രമാണ്. അമ്മവീട്ടില്‍നിന്നു പുറത്തുവന്ന ആ നിമിഷങ്ങളെക്കുറിച്ചു പിന്നീട് ഓര്‍ക്കാന്‍ കഴിയില്ലെങ്കിലും ഒരു ഡോക്ടറായി പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കെ ഗര്‍ഭിണികളെ കാണുമ്പോവ് ആദ്യത്തെ വീട് എനിക്കോര്‍മ വരും. വീര്‍ത്ത വയര്‍ തൊട്ടു ഞാന്‍ മനസ്സില്‍ പറയും: ഇതാ പള്‍സുള്ള ഒരു വീട്.'
കഥകള്‍ക്കും കഥാപാത്രങ്ങളള്‍ക്കും പാര്‍ക്കാനുള്ള ഒരു കൂടായിട്ടാണു പുനത്തില്‍ തന്റെ ശരീരത്തെ സങ്കല്‍പിച്ചത്. കൂടു ജീര്‍ണിച്ചാലും കഥയുടെ പ്രാണന്‍ മിടിച്ചുകൊണ്ടിരിക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. ഒരിക്കല്‍ പുനത്തില്‍ എഴുതി- ‘എനിക്ക് 74 വയസ്സായി. ഇപ്പോള്‍ ഭാവിയെക്കുറിച്ച് ഞാന്‍ ഒരു ആഗ്രഹം സൂക്ഷിക്കുന്നുണ്ട്. എന്റെ ഏറ്റവും വലിയ ആഗ്രഹം. കോഴിക്കോട് ബീച്ചില്‍ സീ ക്വീനു മുന്നിലെ കടലിലേക്കു മെല്ലെയങ്ങു നടന്നുപോകണം എന്നാണ്. കുറേ നടക്കുമ്പോള്‍ തിര വലിച്ചുകൊണ്ടുപോകും..... '
പി ജെ മാത്യു
26 Oct 2020, 03:32 PM
അജയ് പി മാങ്ങാട്ടിന്റെ പുനത്തിൽ ഗ്രന്ഥപ്പുര. അസ്സലായിരുന്നു.
എ. കെ. റിയാസ് മുഹമ്മദ്
26 Oct 2020, 03:24 PM
നല്ലെഴുത്ത്. അഭിനന്ദങ്ങൾ 💐
വിനീത വെള്ളിമന
Jan 07, 2021
6 Minutes Read
യമ
Dec 26, 2020
3 Minutes Read
മനീഷ് നാരായണന്‍
Dec 25, 2020
5 Minutes Read
വിജു നായരങ്ങാടി
Dec 24, 2020
7 minutes read
Karthikeyan
26 Oct 2020, 06:50 PM
Smart