അത് മഹാമനസ്കതയല്ല, ഒളിംപിക്സ് നിയമമാണ്

കാട്ടു തീ പോലെ പടരുകയാണ് ഒരു പരമാബദ്ധം. അതുകൊണ്ടു പൊറുതി മുട്ടിയിരിക്കുകയാണ് ഞാൻ എന്റെ ഇൻബോക്സിലും സ്വകാര്യ ഫോണിലും വന്നു കൊണ്ടിരിക്കുന്ന സന്ദേശങ്ങൾക്കു കണക്കില്ല. ഖത്തറിന്റെ വിഖ്യാത ഹൈ ജംപ് ലോക ചാമ്പ്യൻ മുതാസ് ഈസ ബർഷിമിനെ ഒരു അത്ഭുത കഥാപാത്രമായി ചിത്രീകരിച്ചു കൊണ്ട് അദ്ദേഹത്തിന്റെ കാരുണ്യവും മഹാമനസ്കതയും കാരണം ഇറ്റലിയുടെ ഗിയാൻ മാർക്കോ ടംബേറിക്കും ഒളിമ്പിക് ഹൈ ജംപ് സ്വർണ്ണത്തിൽ പങ്കാളിത്തം കിട്ടി എന്നാണു വാർത്തകൾ പ്രചരിക്കുന്നത്.

ഈ മത്സരം നടന്നു കൊണ്ടിരിക്കുമ്പോൾ തന്നെ ഇത് എങ്ങോട്ടാണ് പോകുന്നത് എന്നറിഞ്ഞ ഞാൻ ഹൈ ജംപ് ടൈ ബ്രേക്കർ നിയമം എന്താണെന്നും അതനുസരിച്ചു 2.37 മീറ്റർ ഉയരം പിന്നിട്ട രണ്ടു പേർക്ക് സ്വർണ്ണ മെഡലും അതെ ഉയരം കടക്കാൻ ഒരു ചാൻസ് കൂടുതൽ വേണ്ടി വന്ന ബെലാറസുകാരനു വെങ്കല മെഡലും കിട്ടി എന്ന് മത്സരം തീർന്ന ഉടനെ എഫ്.ബിയിൽ പോസ്റ്റ് ചെയ്തു.

എന്നാൽ അതിനുള്ള എന്റെ അർഹത ചോദ്യം ചെയ്ത് കൊണ്ട് അറുപതോളം കമന്റുകൾ എനിക്ക് കിട്ടി അവരോടു ഒന്ന് പറഞ്ഞോട്ടെ ഞാൻ ആത്യന്തികമായി ഒരു അത്‌ലറ്റിക്ക് കോച്ചാണ് ഈ നിയമം പഠിപ്പിക്കുന്നയാൾ..!

ഇറ്റലിക്കാരനു പരുക്ക് പറ്റിയത് കൊണ്ട് മത്സരം അവിടെ അവസാനിപ്പിക്കണമെന്നും ഞങ്ങൾക്ക് രണ്ടു പേർക്കും സ്വർണ്ണ മെഡൽ പങ്കിട്ടു തരണമെന്നും ബർഷിം റഫറിയോടു അഭ്യർത്ഥിച്ചുവെന്നും അത് കേട്ട ഉടനെ അയാൾ അത് തലകുലുക്കി സമ്മതിച്ചു എന്നുമാണ് പ്രചരിക്കുന്നത്..!

മെഡൽ ജേതാക്കളായ ഗിയാൻ മാർക്കോ ടംബേറി, അമുഅതസ് ബർഷിം / Photo: Barshim, Twitter

എന്നാൽ അതൊരു പരമ അബദ്ധമാണ്. ഹൈ ജംപിൽ ഒരേ ഉയരം ഒരു പോലുള്ള ചാൻസുകളിൽ രണ്ടു പേര് ചാടിക്കടക്കുകയാണെങ്കിൽ അവസാനം ഒരു ടൈ ബ്രെക്കർ വേണ്ടി വരുന്നു അതിനായി ബാർ ഒരുപടി ഉയർത്തും അത് ഇവിടെ 2.39 ആയപ്പോൾ രണ്ടു പേരും പരാജയപ്പെട്ടു. ജമ്പ് ഓഫ് നിയമം
If the event remains tied for first place the jumpers have a jump-off, beginning at the next height above their highest success. Jumpers have one attempt at each height.

ഇവിടെ ഓരോ ഉയരത്തിനും ഒരു ചാൻസെ ലഭിക്കൂ വീണ്ടും ടൈ അവശേഷിക്കുന്നുവെങ്കിൽ അടുത്ത നടപടി ഉയരം കുറച്ചു ഒരു അവസരം കൊടുക്കുകയോ സംയുക്ത വിജയികളായി പ്രഖ്യാപിക്കുകയോ ആണ്.

നിയമം

2.39 ൽ ഇരുവരും പരാജയപ്പെട്ടത്തോടെ രണ്ടു പേരും മെഡൽ പങ്കുവയ്ക്കുന്ന നിയമം അറിയാവുന്ന ബാർഷിം അക്കാര്യം റഫറിയെ അറിയിച്ചു അങ്ങനെയാണ് നിയമം അനുസരിച്ചുള്ള മെഡൽ പങ്കുവയ്ക്കൽ നടന്നത് അതിനാണ് ഖത്തറുകാരൻ ചാട്ടക്കാരൻന്റെ മഹാമനസ്കത കൊണ്ടാണ് പരിക്കുപറ്റിയ ഇറ്റലിക്കാരനു സ്വർണ്ണത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതെന്ന വൈകാരിക കഥ പ്രചരിപ്പിക്കുന്നത് ..!

ആരുടെയെങ്കിലും നിർദ്ദേശം കേട്ട് മെഡൽ പങ്കുവയ്ക്കാനുള്ള സലോമൻ നിയമം ഒന്നും അത്ലറ്റിക്സിൽ നിലവിലില്ല. അങ്ങനെ ഏതെങ്കിലും റഫറി തീരുമാനിച്ചാൽ അയാൾക്കുള്ള ഇടം വേറെ ആകും. അതൊക്കെ ചോദിക്കാനും നിയമങ്ങൾ നടപ്പാക്കാനും ഒളിമ്പിക് സമിതിയും ലോക സ്പോർട്സ് കോടതിയും ഉള്ള കാര്യം മറക്കുകയും വേണ്ട.

ഇനി 2.37 തന്നെ പിന്നിട്ട ബെലാറസുകാരന് കൂടി എന്ത് കൊണ്ട് സ്വർണ്ണ മെഡൽ കൊടുത്തില്ല എന്നതാണ് അടുത്ത ചോദ്യം.

അവർക്കുള്ള മറുപടി അയാൾ ഈ അവസാന ടൈ ബ്രെക്കറിൽ വരുന്നില്ല കാരണം ആ ഉയരം പിന്നീടാൻ അയാൾക്ക്‌ ഒരു ചാൻസ് കൂടുതൽ വേണ്ടി വന്നു എന്നാൽ പിന്നെ എന്ത് കൊണ്ട് അയാൾക്ക്‌ വെള്ളി കൊടുത്തില്ല എന്നതാണ് മറ്റൊരു ചോദ്യം. അത് ഈ നിയമം ഉണ്ടാക്കിയവർ നിർവചിച്ചിരിക്കുന്നതു രണ്ട് സ്വർണ്ണം കഴിഞ്ഞാൽ ഒരു വെങ്കലം അല്ലങ്കിൽ രണ്ട് ഒന്നാം സ്ഥാനവും ഒരു മൂന്നാം സ്ഥാനവും എന്നാണ്. അതുകൊണ്ടു കാര്യങ്ങൾ മനസിലാക്കി സ്പോർട്സിനെ സ്പോർട്സ് ആയിക്കാണുക അല്ലാതെ വൈകാരികമായി കണ്ടാൽ അതുപോലുള്ള അബദ്ധങ്ങൾ ഉണ്ടാകും.


Comments