ഇടതുപക്ഷത്തിനെങ്ങനെ ഇങ്ങനെയൊരു ജയമുണ്ടായി?

ഈ ഗവൺമെന്റ് വന്ന ശേഷം ഒരു ഓണമോ വിഷുവോ മര്യാദയ്ക്ക് ആഘോഷിക്കാൻ പറ്റിയിട്ടുണ്ടോ എന്ന് ചാനൽ മൈക്കിനു മുന്നിൽ നിർല്ലജ്ജം ചോദിക്കുന്ന മാന്യവനിതയുടെ ദൃശ്യം കണ്ട് അതിന് പിണറായി എന്തുപിഴച്ചു എന്നവർ തലയിൽ കൈവച്ചു. വീടുവിട്ടാൽ സ്‌കൂൾ അവർക്ക് അഭിമാനകരവും പ്രിയങ്കരവുമായ ഒരിടമായിരുന്നു. അവിടെ അവർക്കു വേണ്ടതത്രയും സമയാസമയം എത്തി. അതിന്റെയൊക്കെ പ്രതിഫലനമായാണ് ഒരു കാലത്ത് ധാർഷ്ട്യത്തിന്റെ പ്രതിരൂപമായിരുന്ന ഒരു മനുഷ്യനെ സഖാവേ എന്ന് അലിഞ്ഞു വിളിക്കുന്ന ഒരു കുട്ടിയുടെ ശബ്ദം തെരഞ്ഞെടുപ്പ് പ്രചരണ വീഡിയോകളിൽ നിന്ന് കേരളം മൊത്തം മുഴങ്ങിയത്.

രു ഘട്ടത്തിലും പ്രതീക്ഷയ്‌ക്കൊത്തുയരാത്ത, നിലവാരം കുറഞ്ഞ രാഷ്ട്രീയക്കളികൾ കാഴ്ചവച്ച, ഹിന്ദുത്വക്കാർഡിറക്കുന്ന കാര്യത്തിൽ പലപ്പോഴും എൻ.ഡി.എയെപ്പോലും കടത്തിവെട്ടിയ, കെട്ടിപ്പൊക്കിയ മാധ്യമനുണകളെയും റോഡ് ഷോകളെയും യാഥാർത്ഥ്യങ്ങളെക്കാൾ വിശ്വസിച്ച പ്രതിപക്ഷത്തോട് അന്നും ആ മനുഷ്യൻ പറഞ്ഞതാണ്, നിലവാരം വിട്ടു കളിക്കരുത്, ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട് എന്ന്. അവരുടെ പോളിസി മേക്കേഴ്‌സ് പറഞ്ഞു കൊടുക്കേണ്ടതായിരുന്നു അത്, അതുണ്ടായില്ല.

കുട്ടികളും എല്ലാം കാണുന്നുണ്ടായിരുന്നു.
ഒരു മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ കുട്ടികൾക്ക് കാണാനെന്താണുണ്ടാവുക!
എന്നിട്ടും അലഞ്ഞു തിരിയുന്ന മൃഗങ്ങൾക്ക് വെള്ളം കൊടുക്കണം എന്നയാൾ പറഞ്ഞത് അവർ കേട്ടു. ആ ധൈര്യത്തിൽ ലോക്ഡൗൺ കാലത്ത് പൂച്ചയെ ചികിത്സിക്കാൻ പുറത്തിറങ്ങിയതിന് തടഞ്ഞുവച്ച പൊലീസ് ഉദ്യോഗസ്ഥനോട് മൃഗങ്ങളുടെ കാര്യം ശ്രദ്ധിക്കാൻ മറന്നു പോകരുത് എന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ലേ എന്നവർ തർക്കിച്ചു.

ഈ ഗവൺമെന്റ് വന്ന ശേഷം ഒരു ഓണമോ വിഷുവോ മര്യാദയ്ക്ക് ആഘോഷിക്കാൻ പറ്റിയിട്ടുണ്ടോ എന്ന് ചാനൽ മൈക്കിനു മുന്നിൽ നിർല്ലജ്ജം ചോദിക്കുന്ന മാന്യവനിതയുടെ ദൃശ്യം കണ്ട് അതിന് പിണറായി എന്തുപിഴച്ചു എന്നവർ തലയിൽ കൈവച്ചു. വീടുവിട്ടാൽ സ്‌കൂൾ അവർക്ക് അഭിമാനകരവും പ്രിയങ്കരവുമായ ഒരിടമായിരുന്നു. അവിടെ അവർക്കു വേണ്ടതത്രയും സമയാസമയം എത്തി. അതിന്റെയൊക്കെ പ്രതിഫലനമായാണ് ഒരു കാലത്ത് ധാർഷ്ട്യത്തിന്റെ പ്രതിരൂപമായിരുന്ന ഒരു മനുഷ്യനെ സഖാവേ എന്ന് അലിഞ്ഞു വിളിക്കുന്ന ഒരു കുട്ടിയുടെ ശബ്ദം തെരഞ്ഞെടുപ്പ് പ്രചരണ വീഡിയോകളിൽ നിന്ന് കേരളം മൊത്തം മുഴങ്ങിയത്.

ശബരിമലയുടെ പേരിൽ നടന്ന പേക്കൂത്തുകൾ കണ്ട് പെണ്ണുങ്ങളെ ഇഷ്ടമില്ലാത്ത ദൈവമുണ്ടോ എന്നവർ ചോദിച്ചു. അതിനെ ഉറപ്പിച്ചുകൊണ്ട് പെണ്ണിന് എന്താണ് കുഴപ്പം എന്ന മറ്റൊരു ചോദ്യം അന്തരീക്ഷത്തിൽ മുഴങ്ങി. സ്ത്രീ സഹജീവിയാണെന്ന ചിന്തപോലും മനസ്സിലുദിക്കാത്തവരെ, ഭക്തിയുടെ മറവിൽ കണക്കില്ലാത്ത ആഭാസ പ്രകടനങ്ങൾ നടത്തിയവരെ, ഒരു വിശ്വാസ സമൂഹത്തിന്റെ കുത്തക തങ്ങൾക്കാണെന്നു ഞെളിഞ്ഞവരെ ഭക്തി പുഴുങ്ങിയാൽ വിശപ്പു മാറുമോ എന്നു ചോദിച്ച് കേരളം പുറത്താക്കി പടിയടച്ചത് കുട്ടികൾക്ക് ഈ നാട്ടിൽ സുരക്ഷിതരായി ജീവിക്കാൻവേണ്ടി ക്കൂടിയാണ്. വേഗം സ്‌കൂളിൽ ചെന്ന് അരി വാങ്ങിക്കോ, അല്ലെങ്കിൽ ചെന്നിത്തലയും കൂട്ടരും അതുമുടക്കും എന്ന് കുട്ടികൾ മുതിർന്നവരെ ഉന്തിത്തള്ളിവിട്ടു. ഇവരുണ്ടാക്കിയതൊക്കെ അവർ ഇല്ലാതാക്കുമെന്ന് പറയുന്നതെന്തിനാണ് എന്ന കുട്ടിച്ചോദ്യത്തിൽ ഒളിഞ്ഞിരുന്നത് വികസനത്തെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ഉൾക്കാഴ്ചയില്ലായ്മയായിരുന്നു. കുട്ടികൾ കൂടി പുനർനിർമ്മിച്ച ഒരു കേരളമാണ് ഇത് എന്നോർമ്മിക്കണം. പ്രളയക്കെടുതിയിൽപ്പെട്ട് നട്ടം തിരിഞ്ഞ ഒരു സർക്കാരിനെ കുടുക്ക പൊട്ടിച്ചും വിഷുക്കൈനീട്ടം വാരിക്കൊടുത്തും അണ്ണാൻ കുഞ്ഞുങ്ങൾ സഹായിച്ചപ്പോൾ അത്ര ലളിതമായ ഒരു കാര്യംപോലും മനസ്സിൽ തോന്നാത്തവരുടെ, അതിലും വിഷം കലക്കിയവരുടെ മുഖമടച്ച് കേരളം അടിച്ചതും അവർക്കു വേണ്ടിയായിരുന്നു.

കുട്ടികളുടെ പിന്തുണ വോട്ടാവുകയില്ലെങ്കിലും ഇത്തവണ അവർക്കു വേണ്ടിക്കൂടിയാണ് കേരളം പ്രതികരിച്ചത്. അവരാണല്ലോ ഭാവിയിലെ ജനം.

രാഷ്ട്രീയക്കൊലപാതകങ്ങൾക്കെതിരെയും അരാഷ്ട്രീയതയ്‌ക്കെതിരെയും ജനങ്ങളെ വിഡ്ഢികളാക്കുന്നതരം തട്ടിക്കൂട്ട് സഖ്യങ്ങൾക്കെതിരെയും കർശനമായ മുന്നറിയിപ്പു കൂടി ഈ ജനവിധിയിലുണ്ട്.

ജാതി മത സാമുദായിക മൂലധനശക്തികൾ രാഷ്ട്രീയത്തിൽ ഇടപെടുന്നതിനെ ഒരുപരിധിവരെയെങ്കിലും കേരളം പ്രതിരോധിക്കുന്നതും കാണാം.

ഒടുവിൽ പൂജ്യരാക്കി പുറത്തു കളഞ്ഞെങ്കിലും മൂന്ന് മണ്ഡലങ്ങളിൽ ആദ്യ ലാപ്പുകളിൽ എൻ.ഡി.എ ഉയർത്തിയ വൻ വെല്ലുവിളി അത്ര നിസ്സാരമല്ല. തൃശ്ശൂരിൽ പത്മജ വേണുഗോപാൽ ഒരുഘട്ടം വരെ മൂന്നാം സ്ഥാനത്തായിരുന്നു. പത്മജയെപ്പോലെ ഒരു സീനിയർ നേതാവിനു പകരം ധർമ്മജൻ ബോൾഗാട്ടിയെ പരീക്ഷിച്ചിരുന്നെങ്കിൽ പരമ്പരാഗത കോൺഗ്രസ് വോട്ടുകൾ എൻഡിഎയ്ക്ക് മറിഞ്ഞ് ചിത്രം മാറിയേനെ. സ്ഥാനാർത്ഥി നിർണ്ണയം വരുമ്പോൾ താഴേത്തട്ടിലുള്ള അണികളെയും അതുവരെ വെള്ളം കോരിയ പ്രവർത്തകരെയും തഴയുന്ന ഏർപ്പാടിനെച്ചൊല്ലി രാഷ്ട്രീയ പാർട്ടികളിൽ, വിശേഷിച്ച് കോൺഗ്രസിൽ ശണ്ഠയുണ്ടാവുന്നത് വെറുതേയല്ല. സ്ഥാനാർത്ഥി നിർണ്ണയത്തിനു പോലും രാഷ്ട്രീയത്തിൽ ഒരുപാടു ചെയ്യാനുണ്ട്. തോറ്റാലും ജയിച്ചാലും നല്ല ട്രാക്ക് റെക്കോഡുള്ള, നൂലിൽക്കെട്ടിയിറക്കാത്ത മികച്ച സ്ഥാനാർത്ഥികൾ ജനങ്ങളുടെ അവകാശമാണ്. സി.ആർ. മഹേഷ് ഉദാഹരണം. നേമത്ത് വി. ശിവൻകുട്ടിയും പാലക്കാട് ഷാഫി പറമ്പിലും എൻ.ഡി.എ സ്ഥാനാർത്ഥികളോട് അവസാന ഓവറുകളിലാണ് ജയിച്ചു കയറിയത്.

കേരളത്തിന്റെ മതേതര മനസ്സ് നെഞ്ചിൽ കൈവച്ച് ആഗ്രഹിച്ച വിജയങ്ങളായിരുന്നു അവ. ചെറിയ മാർജിനുകളിലുള്ള വിജയങ്ങൾ കൂടുതൽ ശ്രദ്ധിക്കേണ്ടതും വിശകലനം ചെയ്യേണ്ടതുമുണ്ട്.

രമേശ് ചെന്നിത്തല

ചെറുകക്ഷികളെ പിന്തുണച്ചും പിന്നീട് വിഴുങ്ങിയും ക്ഷമയോടെ കാത്തിരുന്ന് അധികാരം പിടിക്കുന്ന ഗെയിം പ്ലാനാണ് കോൺഗ്രസിനെ തുടച്ചുമാറ്റാൻ ഇന്ത്യ മുഴുവൻ ഹിന്ദുത്വ ശക്തികൾ പയറ്റിയത്. അതുകൊണ്ട് കോൺഗ്രസിന് വോട്ടു നൽകിക്കൊണ്ടുള്ള കളികൾ കേരളത്തിൽ അവർ നിർത്താനുള്ള സമയമായി. എന്നിട്ടും തൃപ്പൂണിത്തുറയിൽ സ്വരാജിനെതിരായി അവർ കരുനീക്കി. അകത്തുള്ള സ്വരാജല്ല പുറത്തുള്ള സ്വരാജാണ് തങ്ങൾക്ക് വിനയാവുക എന്ന് ഊഹിക്കുന്നതിൽ പ്രാദേശിക നേതൃത്വത്തിനു പറ്റിയ പിഴവായിരുന്നു അതെന്ന് വരുംനാളുകൾ തെളിയിച്ചേക്കാം.

കോൺഗ്രസിലെല്ലാം തെങ്ങുകളാണ്. ചുവട്ടിൽ ഒന്നും വളരില്ല. എന്നാൽ പുതിയ നേതൃനിരയെ വളർത്തിയെടുക്കാൻ ലക്ഷ്യമിടുന്ന ഇടത് ആ പരാജയത്തിൽ നിന്ന് ഒരു ശക്തനായ നേതാവിനെ വാർത്തെടുത്തേക്കാം. രാഷ്ട്രീയത്തിൽ നത്തിംഗ് ഡൂയിംഗ് ഒന്നുമില്ല. ചിരന്തന വൈരികളും മിത്രങ്ങളുമില്ല. പരസ്പരം ആരോപണങ്ങൾ ഉന്നയിക്കാം, വിമർശിക്കാം. പക്ഷേ പറയുന്നത് എന്താണെന്നും അതിന്റെ സത്യാവസ്ഥയെന്താണെന്നും അവരവർ കൃത്യമായി അറിഞ്ഞിരിക്കണം. കേൾക്കുന്നവരുടെ സാമാന്യബുദ്ധിയെ പരീക്ഷിക്കുന്നതാവരുത്. ഈ സ്‌പെല്ലിൽ പ്രതിപക്ഷത്തിനും വിശേഷിച്ചും രമേശ് ചെന്നിത്തലയ്ക്കും തൊട്ടതെല്ലാം പിഴച്ചതിനു കാരണം അതാണ്. ഒരു ഗവൺമെന്റിന് ധാരാളം പാളിച്ചകൾ പറ്റാം. അത്തരം അവസരങ്ങൾക്കു വേണ്ടി കാത്തിരിക്കുന്നതിനു പകരം മേൽ സൂചിപ്പിച്ച പ്രളയം പകർച്ചവ്യാധി സമയങ്ങളിൽ അവർ നില തെറ്റിപ്പോയ ഒരു സംസ്ഥാനത്തെ നിർദ്ദയം ഒറ്റി.

"ഈ പാൻഡമിക് സാഹചര്യത്തിൽ പ്രതിപക്ഷം സർക്കാരിനോട് സഹകരിച്ചു പ്രവർത്തിക്കും' എന്ന് വോട്ടെണ്ണലിന് നാലു ദിവസം മുമ്പ് പ്രസ്താവന നടത്താൻ കാണിച്ച ഔചിത്യം പ്രതിപക്ഷ നേതാവിനും സംഘത്തിനും രണ്ടു വർഷം മുമ്പ് ഉണ്ടായിരുന്നെങ്കിൽ കേരളം ഒന്നുകൂടി മര്യാദ കാണിച്ചേനേ.

എന്തു തന്നെയായാലും കോൺഗ്രസ് തകർന്നു പോകുന്നത് കൃത്യമായ അശുഭലക്ഷണമാണ്. കേരളം ഹിന്ദുത്വ ശക്തികളുടെ പിടിയിലേക്ക് അടുക്കുന്നതിനെ പ്രതിരോധിക്കാൻ അവരിവിടെ ഉണ്ടായേ പറ്റൂ. അതുപക്ഷേ സംഘപരിവാറിനെക്കാൾ വലിയ ബ്രാഹ്മണിക് ഐഡിയോളജി അവതരിപ്പിച്ചു കൊണ്ടോ അവർ പ്രചരിപ്പിക്കുന്ന ഇതര മതദ്വേഷവും മനുഷ്യവിരുദ്ധതയും സ്വാംശീകരിച്ചു കൊണ്ടോ ആവരുത്. തെരഞ്ഞെടുപ്പു സമയത്തു വച്ച ആചാരഫ്‌ളക്‌സുകളും സ്ത്രീകളെ മൊത്തം കുറ്റവാളിഗോത്രമാക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള ആചാര സംരക്ഷണ ബില്ലുമൊക്കെ ആരുടെ തലയിൽ ഉദിച്ചതായിരുന്നു? നിലവിൽ ഹിന്ദുത്വ ശക്തികൾ ചേർന്ന ഒന്നുണ്ടല്ലോ, ഒരെണ്ണം കൂടി എന്തിന് എന്ന് ജനങ്ങൾ ചിന്തിച്ചതിന് കേരളം ഗുണം പിടിക്കാതെ പോട്ടെ എന്നു തലയിൽ കൈവച്ച് പ്രാകുകയല്ല വേണ്ടത്. അതും മറ്റേ കൂട്ടർ വൃത്തിയായി ചെയ്യുന്നുണ്ട്!

കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തോടു താൽപര്യമുള്ള ഒരു വലിയ വിഭാഗം ഇപ്പോഴുമുണ്ട്. സംഘപരിവാറിനെതിരായി ഒരു ബദലിനെ ഏകോപിപ്പിക്കാൻ ശക്തിയുള്ള ഒരു ദേശീയ പാർട്ടിയായി കോൺഗ്രസിനെ കാണുന്നതുകൊണ്ടാണ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ അത്രയും എം.പിമാരെ കേരളം നല്കിയത്. അത് ഇവിടുത്തെ പ്രതിപക്ഷത്തിന്റെ പ്രവർത്തന മികവല്ലെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും തെളിയിക്കുന്നുണ്ട്. കോൺഗ്രസിനു വേണ്ടി പ്രചരണത്തിനെത്തുന്ന രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലുള്ള ദേശീയ നേതാക്കളോട് ഇനിയെങ്കിലും ഗ്രൗണ്ട് റിയാലിറ്റി എന്താണെന്ന് വിശദീകരിക്കാനുള്ള സംവിധാനമുണ്ടാവുന്നത് അവർ അഴിമതിയെക്കുറിച്ച് സംസാരിക്കുമ്പോൾ ജനം ചിരിക്കാതിരിക്കാൻ സഹായിക്കും. ഇടതുപക്ഷം ഇങ്ങനെ ജയിക്കാനുള്ള അന്തരീക്ഷം കേരളത്തിലെന്തായിരുന്നു എന്ന് മനസ്സിലായിലായിട്ടില്ലാത്ത നേതാക്കളിൽ നിന്ന് അത് പ്രതീക്ഷിക്കുന്നത് കടന്ന കയ്യാവുമെങ്കിലും.

ഇടതു മുന്നണിക്ക് ഭരണത്തുടർച്ചയാണ്, ഒപ്പം കൂടുതൽ വെല്ലുവിളികൾ, കൂടുതൽ ഉത്തരവാദിത്തങ്ങൾ. തെറ്റുകൾ തിരുത്തി വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചുപണികൾ നടത്തി ജനവിരുദ്ധരെയും സ്വാർത്ഥ മോഹികളെയും പുറന്തള്ളി മികച്ച ഭരണം നടത്താനാവട്ടെ എന്ന് ആശംസിക്കുന്നു.



ആർ. രാജശ്രീ

എഴുത്തുകാരി, നോവലിസ്റ്റ് കല്ല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത, അപസർപ്പകാഖ്യാനങ്ങൾ: ഭാവനയും രാഷ്ട്രീയവും തുടങ്ങിയവ പ്രധാന കൃതികളാണ്.

Comments