പലായനങ്ങളുടെ ഭൂപടം

ഫലസ്​തീൻ, സിറിയ, ഇറാൻ, അഫ്‌ഗാനിസ്ഥാൻ, സൽമാൻ റുഷ്​ദി, അയാം അഹമ്മദ്​, ദിന നയേരി, ഖാലിദ് ഖലീഫ... അധികാരത്തിന്റെയും അധിനിവേശത്തിന്റെയും ഇരകളാവുന്നവരുടെ വ്യഥകൾ എവിടെയും ഒന്നാണ്, ഭാഷ മാത്രമേ മാറുന്നുള്ളു. ഇന്ന് 'അവർക്ക്' സംഭവിച്ച ദുർവിധി നാളെ 'നമുക്ക്' ആണെന്ന കാഴ്ചപ്പാടിലേക്ക് നാം പൂർണമായും എത്തിയിട്ടില്ല. ജീവനുവേണ്ടി അതിരുകൾ ഭേദിക്കുന്നവരുടെ തീവ്രമായ അനുഭവങ്ങൾ

‘Sometimes the facts threaten the truth'
Amos Oz ( A tale of love and darkness)

ലോകത്തിന്റെ ചരിത്രം അടയാളപ്പെടുത്തുന്നത് പലായനങ്ങളിൽ കൂടിയുമാണ്. തങ്ങളുടേതായ കാരണങ്ങൾ കൊണ്ടല്ലാതെ, അഭയാർഥികളായി മാറിയ കോടിക്കണക്കിനു മനുഷ്യരുടെ സംഘർഷങ്ങൾ അതേ തീവ്രതയോടെ രേഖപ്പെടുത്താനാവാത്തവിധം സങ്കീർണമാണ്. അസ്ഥിരതയും അസ്വസ്ഥതയും തരണം ചെയ്യാനാവാതെ ‘പ്രതീക്ഷ' എന്നത് അതിജീവിക്കാനാവാത്ത വാക്ക് മാത്രമായി അവശേഷിക്കുന്ന മനുഷ്യരെക്കുറിച്ചുള്ള ആഖ്യാനങ്ങൾ, അതിനാൽതന്നെ അവസാനമില്ലാത്തതുമാണ്. ഈ യാതനകൾ സഹിക്കേണ്ടിവരുന്നത് നമുക്ക് പരിചയമില്ലാത്ത ഒരു ജനതയ്ക്കാണല്ലോ എന്ന് ഇനി ചിന്തിക്കാനാവില്ല. ഏതുനിമിഷവും ഇങ്ങനെയുള്ള സന്ധികളെ നേരിടേണ്ടിവരാൻ സാധ്യതയുള്ളവരായി നാമെല്ലാം മാറിക്കഴിഞ്ഞു. ജനിച്ചുവളർന്ന നാട്ടിൽ നിന്ന് പ്രാണരക്ഷാർത്ഥം പലായനം ചെയ്യേണ്ടിവരുന്നതിൽപരം സങ്കടകരമായ കാര്യം മറ്റൊന്നില്ല. അധികാരത്തിന്റെയും അധിനിവേശത്തിന്റെയും ഇരകളാവുന്നവരുടെ വ്യഥകൾ എവിടെയും ഒന്നാണ്; ഭാഷ മാത്രമേ മാറുന്നുള്ളൂ. ഭൂമി വാതിലുകൾ അടയ്ക്കുന്ന പരിതസ്ഥിതിയിൽ ‘അഭയ' സ്ഥാനത്തേക്കുള്ള എത്തിച്ചേരൽ അങ്ങേയറ്റം ദുഷ്‌കരമാണ്. അശാന്തിയുടെ അധ്യായങ്ങൾ നിറഞ്ഞ പുസ്തകത്തിലെ താളുകൾ പോലെയാകുന്ന അത്തരം ജീവിതത്തിൽ നിന്നുള്ള മോചനം എളുപ്പമല്ല.പ്രക്ഷുബ്ധാവസ്ഥ നിറഞ്ഞ ദേശത്തിൽ / രാഷ്ട്രത്തിൽ നിന്നുള്ള പലായനം തുടർക്കഥ പോലെ അവസാനിക്കാത്ത അനുഭവങ്ങളിലേക്ക് എത്തുന്നു. വിടുതൽ ഇല്ലാത്ത കെടുതികളുടെ ഇരയായും സാക്ഷിയായും ജീവിച്ചുകൊണ്ടുള്ള മനുഷ്യരുടെ പ്രയാണം അനുസ്യൂതം തുടരുകയാണ്.

photo : unhcr

അതോടൊപ്പം മതിലുകളും വേലിക്കെട്ടുകളും അനുദിനം ഉയരുകയും പലായനങ്ങളും ‘അനധികൃത'മായ നുഴഞ്ഞുകയറ്റങ്ങളും സാധാരണകാഴ്ചയാവുകയും ചെയ്യുന്നു. വേറൊരു തരത്തിൽ പറഞ്ഞാൽ, അതിരുകളില്ലാത്ത രാഷ്ട്രം എന്ന സങ്കൽപം ഭാവനയിൽ മാത്രമേ നിലനിൽക്കുന്നുള്ളു. ജീവൻ രക്ഷിക്കാൻ, ആയുഷ്‌കാലം സ്വരൂപിച്ച വസ്തുവകകൾ മറന്ന് ജനിച്ചുവളർന്ന ദേശത്തുനിന്ന് ഓടുന്ന അഭയാർഥികളുടെ ദൃശ്യം ഏകതാനമായ രംഗമായി കാണാൻ നമ്മുടെ കണ്ണുകൾ പരിശീലിച്ചുകഴിഞ്ഞു. എന്നാൽ ഇന്ന് "അവർക്ക്' സംഭവിച്ച ദുർവിധി നാളെ ‘നമുക്ക്' ആണെന്ന കാഴ്ചപ്പാടിലേക്ക് നാം പൂർണമായും എത്തിയിട്ടില്ല.

അഭയാർഥികൾ, ഓർമത്തീവണ്ടിയിലെ യാത്രികർ
പകയും വെറുപ്പും അടിച്ചമർത്തലും അടയാളവാക്യങ്ങളായ തീവ്രകലാപങ്ങളിൽ ‘ദേശ-കാല'ങ്ങൾ നഷ്ടപ്പെടുന്നത് നിരപരാധികളായ സാധാരണക്കാർക്കാണ്. അഭയം തേടുന്ന രാജ്യത്ത് തങ്ങൾ അനഭിമതരാണെന്ന വിചാരം അഭയാർത്ഥികളെ കൂടുതൽ ഏകാകികളാക്കുന്നു. ഗൃഹാതുരത നിറഞ്ഞ സാഹചര്യങ്ങളെയും ഉറ്റവരെയും ഉപേക്ഷിച്ച് തന്നിഷ്ടത്തോടെയല്ലാതെ സ്വദേശം വിട്ടുപോകേണ്ടി വരുന്നവരുടെ സ്ഥിതി കുഴഞ്ഞുമറിഞ്ഞതാണ്. പൂർണമായും മായ്ചുകളയാൻ പറ്റാത്ത ഈ ഓർമ്മകൾ മൂലമുള്ള വേദന ശമിക്കാൻ പ്രയാസമാണ്.

മതിലുകളും വേലിക്കെട്ടുകളും അനുദിനം ഉയരുകയും പലായനങ്ങളും ‘അനധികൃത'മായ നുഴഞ്ഞുകയറ്റങ്ങളും സാധാരണകാഴ്ചയാവുകയും ചെയ്യുന്നു. വേറൊരു തരത്തിൽ പറഞ്ഞാൽ, അതിരുകളില്ലാത്ത രാഷ്ട്രം എന്ന സങ്കൽപം ഭാവനയിൽ മാത്രമേ നിലനിൽക്കുന്നുള്ളു

വേദന തിന്നുതിന്ന് അതിനോട് താദാത്മ്യം പ്രാപിക്കാനോ, ഓർമകൾ ഇല്ലെന്നു നടിക്കാനോ മാത്രമേ സാധിക്കൂ. മറ്റൊരുതരത്തിൽ പറഞ്ഞാൽ, ഓർമകളുടെ തീവണ്ടിയിൽ സഞ്ചരിക്കുന്ന യാത്രികരാണ് അഭയാർത്ഥികൾ. പ്രതിരോധിക്കാനാവാത്ത സന്നിഗ്ധസന്ദർഭങ്ങൾ ആ വണ്ടി നിർത്തുന്ന തീവണ്ടിനിലയങ്ങളായി വർത്തിക്കുന്നു. അത്തരം ഓർമകൾ അർത്ഥപൂർണമാകുന്നത് അവ മറ്റുള്ളവർക്ക് പങ്കുവെക്കുമ്പോഴാണ്. നിങ്ങൾ ഒറ്റയ്ക്കാവുകയും അപമാനകരമായ ഓർമകളെ ശരിവെയ്ക്കാൻ പോലും ആരുമില്ലാതെ വരികയും ചെയ്യുമ്പോൾ ഓർത്തുവെയ്ക്കാനുള്ള കഴിവുപോലും നിങ്ങൾക്ക് ഇല്ലാതാവുകയാണ് എന്ന ഉർവശി ബൂട്ടാലിയയുടെ അഭിപ്രായം ഈ സന്ദർഭത്തിൽ ഓർക്കുന്നത് ഉചിതമാണ്. (Urvashi Butalia-The Other Side of Silence).

ഉർവശി ഭൂട്ടാലിയ ( Urvashi Butalia )

സംഘട്ടനങ്ങളാൽ അലങ്കോലപ്പെട്ട സമൂഹത്തിലെ അരാജകത്വം നിറഞ്ഞ ഓർമകൾ മിക്കപ്പോഴും ഒരേ തരത്തിൽ പെട്ടതാവും. വിശപ്പ് മൂലം മരിക്കാതിരിക്കാൻ യാതനകൾ സഹിച്ചു, നീണ്ടവരിയിൽ ഭക്ഷണപ്പൊതി ക്കായി കാത്തുനിൽക്കുന്ന വയോധികരുടെയും സ്ത്രീകളുടെയും ചിത്രം ലോകത്തെവിടെയും കാണാം. ഇങ്ങനെ കഷ്ടപ്പെട്ട് ലഭിച്ച പൊതിച്ചോറുമായി മടങ്ങുന്നതിനിടയിൽ വെടിയേറ്റ് മരിച്ചു വീഴുന്നവർ ഏതു കലാപഭൂമിയിലും ഉണ്ടാകും. ആരാണെന്നു പോലും നോക്കാതെ അക്രമം അഴിച്ചുവിട്ടു രക്തച്ചൊരിച്ചിൽ ഉണ്ടാക്കുന്നത് ക്രമമായ ഒരു രൂപം പോലെയായിട്ടുണ്ട്.
കലാപങ്ങളുടെ ഭൂമികകൾക്ക് പറയാനുള്ളത് ഒരേ കാര്യമാണെങ്കിലും ചെറുത്തുനിൽപ്പുകളുടെ ചില രംഗങ്ങളെ പ്രത്യേകം എടുത്തുപറയണ്ടിവരും. വ്യത്യസ്തമായ രീതിയിൽ ആക്രമണങ്ങളെ പ്രതിരോധിക്കുന്ന ചിലരുടെ സൃഷ്ടിപരമായ ഉൾക്കാഴ്ച പ്രത്യാശ നൽകുന്നതാണ്. സംഘർഷങ്ങളെ കലയിലൂടെ അഭിമുഖീകരിക്കുന്ന തരത്തിലുള്ള ഒറ്റയ്ക്കും കൂട്ടായുമുള്ള ശ്രമങ്ങൾ ഉണ്ടാകുന്നുണ്ട്. അസംഘടിതമായ ഉദ്യമമെന്നു പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും, ഇത്തരത്തിലുള്ള അനേകം വ്യവഹാരങ്ങളിലൂടെയാണ് മനുഷ്യരുടെ അസ്തിത്വം നിലനിൽക്കുന്നത്.

കലാപകാരികൾക്കുനടുവിൽ അയാം അഹമ്മദിന്റെ പിയാനോ

അശാന്തിയുടെ അന്തരീക്ഷത്തിൽ ആശ്വാസത്തിന്റെ സംഗീതം നിറയ്ക്കുന്ന അയാം അഹമ്മദ് (Aeham Ahmad) എന്ന സംഗീതജ്ഞന്റെ ആത്മകഥയാണ് ‘The Pianist of Yarmouk'. കലാപങ്ങളും അന്തഃച്ഛിദ്രങ്ങളും സാധാരണജീവിതത്തെ ദുഷ്‌കരമാക്കുന്ന സിറിയയിലെ യാർമൊക്കിൽ വസിച്ചിരുന്ന അയാം ഫലസ്തീൻ വംശജനാണ്. അന്ധനായ അച്ഛന്റെ സംഗീതമാണ് അയാളിലേക്ക് പകർന്നു കിട്ടിയത്. മകൻ കേൾവികേട്ട സംഗീതകാരൻ ആവുന്നതിനുവേണ്ടി സ്വജീവിതം ഉഴിഞ്ഞു വെച്ച അച്ഛന്റെ യത്‌നങ്ങളുടെയും മകന്റെ അതിജീവനത്തിന്റെയും അദ്ധ്യായങ്ങളാണ് ഈ പുസ്തകത്തിൽ വിവരിക്കുന്നത്.

സംഗീതം സ്‌നേഹത്തിന്റെ ഭാഷയാണ് എന്ന് സ്വജീവിതത്താൽ പല തവണ ഉറപ്പിച്ച അയാം നടത്തിയ അതിജീവനം അധികാരത്തിന്റെ അസംബന്ധലീലകൾക്കുള്ള ദൃഢമായ മറുപടിയാണ്

സിറിയയിലെ ദമാസ്‌ക്കസിൽ 1988ൽ ജനിച്ച അയാമിന്റെ പൂർവികർ അയാൾ ജനിക്കുന്നതിനും നാൽപ്പത് കൊല്ലങ്ങൾക്ക് മുന്നേ ഫലസ്തീനിൽ നിന്ന് സിറിയയിലേക്ക് കുടിയേറിയതാണ്. ഏറെക്കുറെ സമാധാനപരമായ അന്തരീക്ഷമായിരുന്ന യാർമൊക്കിലെ സ്ഥിതിഗതികൾ മാറിയത് പെട്ടെന്നായിരുന്നു. മരിച്ചവരെ അടക്കം ചെയ്യാനുള്ള ശവപ്പെട്ടികൾക്ക് വരെ ദൗർബല്യം വന്നു തുടങ്ങിയ ദുർദിനങ്ങളിൽ ഏതാണ്ട് ആറുലക്ഷത്തി മുപ്പതിനായിരം പേരോളം, ഭരണകൂടവും തീവ്രവാദികളും തമ്മിലുള്ള യുദ്ധത്തിന്റെ ഇരകളായിത്തീർന്നു. ഇത്തരം അവസ്ഥയ്ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്ന അയാം അവിടെ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതനായി.

അയാം അഹമ്മദ് (Aeham Ahmad)

ലഹളകളും ആക്രമങ്ങളും അഴിഞ്ഞാടിയ സിറിയൻ തെരുവുകളിൽ ‘സ്‌നേഹം' അതിജീവിക്കുന്നത് വാക്കുകളിലൂടെ പുനരാഖ്യാനം ചെയ്യുന്ന അയാമിന്റെയും കൂട്ടരുടെയും ‘ജീവിതം' ഫിക്ഷനിൽ പോലും സങ്കൽപ്പിക്കാനാവില്ല. അന്ധനായ അച്ഛന്റെ സ്‌നേഹത്തിന്റെ നീട്ടിയെഴുത്താണ് സംഗീതത്തിലൂടെ അയാം ഉയർത്തിയ പ്രതിരോധരാഷ്ട്രീയത്തിന്റെ കാതൽ. ഫലസ്തീൻ വിഘടനവാദികളുടെ ശബ്ദമുഖരിതമായ ഇടങ്ങളിൽ ഇരുന്നാണ് അയാം പിയാനോ പരിശീലിച്ചത് എന്നത് പ്രത്യേകം പറയണം. ഏതുനേരവും മുദ്രാവാക്യം മുഴക്കി റോന്തുചുറ്റുന്ന കലാപകാരികൾക്കു നടുവിലായിരുന്നു മൊസാർട്ടിന്റെയും ബിഥോവന്റെയും രചനകൾ അയാൾ അഭ്യസിച്ചത്. അതിരുകൾ ഭേദിക്കുന്ന സംഗീതത്തിന്റെ വഴികളിലേക്ക് അച്ഛന്റെ സഹായത്തോടെ നടക്കുന്ന അയാമിന്റെ വ്യക്തിത്വം സ്വാഭാവികമായി ഉരുവപ്പെടുന്ന കാഴ്ച ഈ പുസ്തകത്തിലൂടെ വ്യക്തമാണ്.

അയാം പഠിച്ചത് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള സ്‌കൂളിലായിരുന്നു. അവിടത്തെ പ്രധാനാദ്ധ്യാപകൻ ഫലസ്തീൻകാരനായിരുന്നുവെങ്കിലും സിറിയയിലെ ദേശീയഗാനം ആലപിക്കുന്നതിലും മറ്റും അയാൾ നിഷ്‌കർഷ വെച്ചുപുലർത്തിയിരുന്നു. യാതൊരു സാമ്പത്തിക സഹായങ്ങളും വിദ്യാലയത്തിന് നൽകിയിരുന്നില്ലെങ്കിലും സിറിയയിലെ ഭരണകൂടത്തിനോട് അയാൾക്ക് ചില താൽപര്യങ്ങൾ ഉണ്ടായിരുന്നു എന്നു വേണം കരുതാൻ. ഒരു ദിവസം വൈകിയെത്തിയ അയാമിനെ അയാൾ ശാസിച്ചു, ‘ദേശീയ'ഗീതം പാടുമ്പോൾ പിയാനിസ്റ്റായ അയാം അവിടെ ഇല്ലായിരുന്നത് അയാളെ ചൊടിപ്പിച്ചു. സങ്കീർത്തനം പോലെ ആ ഗാനത്തെ കണ്ടിരുന്ന അയാളോട്, അത് ‘‘നമ്മുടെ രാജ്യത്തിന്റെ ഗാനമല്ല'' എന്ന് ഉച്ചത്തിൽ പറഞ്ഞ അയാമിനോട് അച്ഛനെ വിളിച്ചു കൊണ്ടുവരാൻ പ്രധാനാധ്യാപകൻ ആവശ്യപ്പെടുകയും അച്ഛനെക്കൊണ്ട് മാപ്പു പറയിപ്പിക്കുകയും ചെയ്തു. സുരക്ഷിതമായ "താവള'ത്തിൽ ഒളിച്ചിരിക്കുന്ന ‘ദേശീയത' നിഷ്‌കളങ്കരെ എങ്ങനെയെല്ലാം വേട്ടയാടാനിറങ്ങും എന്ന് ഈ രംഗം അനുസ്മരിപ്പിക്കുന്നു.

ജീവിതത്തെ ഉഴുതുമറിച്ച പ്രതിസന്ധികൾക്കൊടുവിൽ പിയാനോയും ഉരുട്ടിക്കൊണ്ട് ഭ്രാന്തമായ തെരുവുവീഥികളിലൂടെ അയാം മാനവികതയുടെ പ്രതീകമാണ്. ഉറ്റവർ നഷ്ടപ്പെട്ടവരെയും അഭയം ലഭിക്കാത്തവരെയും കുഞ്ഞുങ്ങളെയും ചേർത്തുവെച്ചു അയാൾ പിയാനോ വായിച്ചു

സംഗീതം സ്‌നേഹത്തിന്റെ ഭാഷയാണ് എന്ന് സ്വജീവിതത്താൽ പല തവണ ഉറപ്പിച്ച അയാം നടത്തിയ അതിജീവനം അധികാരത്തിന്റെ അസംബന്ധലീലകൾക്കുള്ള ദൃഢമായ മറുപടിയാണ്. സംഗീതത്തിലൂടെ നിർമിച്ചെടുക്കുന്ന നിലപാടുതറയിൽ നിന്ന്, സ്വന്തം നാടിനും നാട്ടുകാർക്കും വേണ്ടി കലഹിക്കുന്ന യുക്തിബോധത്തെയാണ് അയാമിലൂടെ പ്രകടമാകുന്നത്. സ്വജീവിതത്തെ രാഷ്ട്രീയമായി പരിണമിപ്പിക്കുന്ന/ പരിണമിപ്പിക്കേണ്ടി വരുന്ന സമകാല മനുഷ്യരുടെ പ്രതിനിധിയാണ് അയാൾ. ജീവിതത്തെ ഉഴുതുമറിച്ച പ്രതിസന്ധികൾക്കൊടുവിൽ പിയാനോയും ഉരുട്ടിക്കൊണ്ട് ഭ്രാന്തമായ തെരുവുവീഥികളിലൂടെ അലയുന്ന അയാൾ മാനവികതയുടെ പ്രതീകമാണ്. ഉറ്റവർ നഷ്ടപ്പെട്ടവരെയും അഭയം ലഭിക്കാത്തവരെയും കുഞ്ഞുങ്ങളെയും ചേർത്തുവെച്ചു അയാൾ പിയാനോ വായിച്ചു.

സിറിയൻ കലാപം - image:AP

അതുവഴി അച്ഛനോടുള്ള കടമ കൂടി പരോക്ഷമായി നിർവഹിക്കുന്ന മകനായിത്തീരുകയാണ് അയാം. അക്രമം കണ്ടു വിറങ്ങലിച്ചു പോയ കുട്ടികൾക്ക് അയാമിന്റെ കൂടെ പാടുന്നത് ആശ്വാസകരമായി തോന്നി. എന്നാലൊരു ദിവസം, പാടാൻ വേണ്ടി അയാളുടെ അടുത്തുവന്ന സൈനബ് എന്ന പെൺകുട്ടി, പാടാൻ തുടങ്ങുന്നതിനിടയിൽ വെടിയേറ്റ് മരിക്കുകയാണ്. അയാമിനെ വൈകാരികമായി ബാധിച്ച സംഭവമായിരുന്നു ഇത്. രണ്ടായിരത്തിപതിനഞ്ചോടെ കാര്യങ്ങൾ കൂടുതൽ വഷളാകുകയാണ് ചെയ്തത്. അയാമിന്റെ പിയാനോ അഗ്‌നിക്കിരയാക്കിയ തീവ്രവാദികളെ തടയാൻ പോലും അയാൾക്കായില്ല. രണ്ടായിരത്തിപതിനഞ്ചുവരെ സിറിയ വിട്ടു എങ്ങും പോകാതിരുന്ന അയാമിന്റെ ജീവിതം അവിശ്വസീനയമായ പലായനങ്ങളുടേത് ആയിത്തീരാൻ അധികം സമയം എടുത്തില്ല. തുർക്കിയിലൂടെ യൂറോപ്പിലെത്തിയ അയാൾ ജർമനിയിൽ അഭയം പ്രാപിക്കുകയാണ്.

പൗരത്വരേഖകളും തെളിവുകളും ഇല്ലാതെ
രക്ഷപ്പെടാൻ പഴുതുകൾ ബാക്കിയാവാത്തപ്പോൾ, ജീവിതം സ്വപ്നങ്ങളിലൂടെയേ കരുപ്പിടിപ്പിക്കാൻ സാധ്യമാവൂ എന്ന് കരുതേണ്ടി വരും. ഏറ്റവും അവസാനത്തെ അതിർത്തിക്കുശേഷം ‘കര'യില്ലാത്ത സ്ഥിതിയാണ്. നിൽക്കാൻ പോലും ഇടമില്ലാത്ത നിലമില്ലായ്മയിലേക്കാണ് ലോകം സഞ്ചരിക്കുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, തന്നിടം പൂർണമായും നഷ്ടപ്പെടുന്നവർക്ക് കാലത്തെ തന്നെയാണ് നഷ്ടമാവുന്നത്. സ്ഥാനചലനത്തിന്റെയും പ്രവാസത്തിന്റെയും സ്വത്വനഷ്ടത്തിന്റെയും വിഷാദം കലർന്ന പുറങ്ങളിലൂടെയേ അവരുടെ ആഖ്യാനം എഴുതാനാവൂ. പൗരത്വരേഖകളും തെളിവുകളും ഇല്ലാതെ, ജീവനുവേണ്ടി അതിരുകൾ ഭേദിക്കുന്നവർക്ക് ‘മനുഷ്യർ' ആണെന്ന് സ്ഥാപിക്കുന്ന ആധാരങ്ങൾ ആരാണ് കൊടുക്കുന്നത്? ആഭ്യന്തര കലഹത്തെ തുടർന്നു യുദ്ധക്കെടുതിയാൽ കാരണമോ സ്വദേശം വിടേണ്ടി വരുന്നവർ കൂടെകൊണ്ടുപോകുന്നത് ഏതാനും അവശ്യവസ്തുക്കൾ മാത്രമാവില്ല; അതുവരെ ജീവിച്ച ഭൂമിയുടെ ഗന്ധനിശ്വാസങ്ങൾ കൂടെയാണ്.
ഉത്കണ്ഠയുടെ മുനമ്പിൽ നിന്ന് ഭയത്തിന്റെ നിലയില്ലാക്കയത്തിലേക്ക് വീഴ്ത്തുന്ന അസാധാരണ മുഹൂർത്തങ്ങൾ സൃഷ്ടിച്ചു സാധാരണക്കാരെ പരിഭ്രാന്തരാക്കുന്ന അധികാരത്തിന്റെ ഉപജാപങ്ങൾ രാഷ്ട്രഭേദമെന്യേ കാണാനാകും. ഇതിനെ അഭിസംബോധന ചെയ്യാൻ അബോധപൂർവം കല/ സംഗീതം ഉപാധിയാക്കുന്ന അയാം സംഗീതത്തിന്റെ ആയത്തെ ക്രിയാത്മകമായി ഉപയോഗിക്കുകയാണ്.

പൗരത്വരേഖകളും തെളിവുകളും ഇല്ലാതെ, ജീവനുവേണ്ടി അതിരുകൾ ഭേദിക്കുന്നവർക്ക് ‘മനുഷ്യർ' ആണെന്ന് സ്ഥാപിക്കുന്ന ആധാരങ്ങൾ ആരാണ് കൊടുക്കുന്നത്?

ചരിത്രഗ്രന്ഥത്തെക്കാളും വ്യക്തതയോടെ കലാപങ്ങൾക്ക് ഗൃഹപാഠം നടത്തുന്ന രീതിശാസ്ത്രത്തെ ലളിതമായി വിശദീകരിക്കുന്ന ഈ പുസ്തകം അഭയാർത്ഥികളുടെ നിസ്സഹായതയെ കൃത്യമായി അടയാളപ്പെടുത്തുന്നു.
‘സ്ഥലവും കാലവും വ്യക്തിയും തിരിച്ചുകൊണ്ടുവരാനാകാത്തവണ്ണം കുഴഞ്ഞുകിടക്കുന്ന ഈ നാടകത്തിൽ ആര് എപ്പോൾ അരങ്ങത്തു നിന്നിറങ്ങി കാണികൾക്കിടയിൽ വന്നിരിക്കുമെന്നോ കാണികൾക്കിടയിൽ നിന്ന് അരങ്ങത്തേക്ക് കയറിപ്പോകുമോ എന്ന് പറയാനാവില്ല. ‘എവിടെയും പൊരുതാം, അഭയം തേടാം' എന്ന് ആനന്ദ് ‘അഭയാർത്ഥികളി'ൽ പറയുന്നുണ്ട്. സ്വയംരക്ഷ തേടിയുള്ള ഓട്ടത്തിൽ ഭൂമിശാസ്ത്രപരമായ പരികല്പനകളോ സ്ഥലത്തിന്റെ രാഷ്ട്രീയമോ കണക്കിലെടുക്കാൻ കഴിയാത്ത അവസ്ഥയാണ് സംജാതമാവുന്നത്. ശ്മശാനഭൂമിയായി പരിവർത്തനം ചെയ്ത യാർമൊക്കിൽ നിന്ന് ഉറ്റവരെയും കൂട്ടി രക്ഷപ്പെടുക എന്നത് മാത്രമായിരുന്നു , ഒരു ഘട്ടത്തിൽ അയാമിന്റെ ചിന്ത. അതേത് സ്ഥലത്തേക്ക് എന്നത് അയാളുടെ പരിഗണനയിൽ ഉണ്ടായിരുന്നില്ല. വേരുകളില്ലാത്ത, തികച്ചും അപരിചിതമായ ഇടത്തേക്കുള്ള കുടിയേറ്റത്തിന്റെ ദാർശനിക പ്രശ്‌നങ്ങൾ അയാമിനെ പോലൊരു അഭയാർത്ഥിയുടെ ആലോചനാവിഷയമാണോ എന്നത് സംശയമാണ്. സംഘർഷങ്ങൾ ഇടകലർന്ന വഴികളിലൂടെ ഒരു രാജ്യത്ത് നിന്ന് മറ്റൊരിടത്തു എത്തുന്ന മനുഷ്യർക്ക് ഒരുപക്ഷെ പേരോ, സ്വത്വമോ ഇല്ലാതാവുന്നതിൽ അമ്പരക്കേണ്ടതില്ല. ശബ്ദങ്ങളുടെയും ഉച്ചാരണത്തിന്റെയും വകഭേദങ്ങൾ ഒരാളുടെ വ്യക്തിത്വത്തിൽ മാറ്റങ്ങളുണ്ടാക്കുകയില്ലായിരിക്കാം; എന്നാൽ അയാൾ/അവർ കടന്നു പോകുന്ന സാംസ്‌കാരിക പരിവർത്തനം ഉച്ചാരണവൈകല്യത്തെക്കാൾ പ്രധാനമാണ്. സ്വന്തം ഭാഷയെയും പിതൃഭൂമിയെയും അവർക്ക് ഉപേക്ഷിക്കേണ്ടി വരുന്നു. ജർമൻ ഭാഷ പഠിക്കുന്ന അയാമിനെ ഈ അവസരത്തിൽ പരാമർശിക്കണം.

photo : unhcr

നാടുവിടലിന്റെയും വിയോഗത്തിന്റെയും പരിണതഫലമായ മുറിവ് ഉണക്കാനാവാത്തതാണ്. അന്ത്യമറിയാത്ത യാത്രയുടെ സങ്കീർണതകളെ തൊട്ടറിഞ്ഞവർ ക്രമഭംഗം വന്ന സ്ഥിതിവിശേഷത്തെ നേരിടാൻ സദാ സജ്ജരായി കാലക്രമേണ മാറിയേക്കാം. തങ്ങളുടെ സംസ്‌കാരവും ശൈലിയും പുലർത്തിക്കൊണ്ട് വേറൊരു രാജ്യത്ത് ജീവിക്കുന്നവരുടെ സമവാക്യങ്ങളെ വീണ്ടുമൊരു പലായനം പ്രശ്‌നഭരിതമാക്കുമെന്നു തീർച്ചയാണ്. ഫലസ്തീൻ വംശജരുടെ ഇത്തരം അന്തഃസംഘർഷങ്ങളെ അവലോകനം ചെയ്ത എഡ്വാർഡ് സൈദിന്റെ നിരീക്ഷണങ്ങൾ ഇവിടെ പ്രസക്തമാണ്. രക്തബന്ധുക്കളെയും സുഹൃത്തുക്കളെയും ഉപേക്ഷിച്ചുകൊണ്ട് ഒരു തുണ്ടുഭൂമി പോലുമില്ലാത്തവർ ശ്വാസം കഴിക്കാൻ വേണ്ടി നേരല്ലാത്തവഴികളിലൂടെ ഓടിയും നടന്നും നുഴഞ്ഞുകയറിയും രക്ഷപ്പെടാൻ യത്‌നിക്കുകയാണ്. ഫലസ്തീൻകാരുടെ മനോനിലയെ പറ്റി പറയുന്ന സൈദ് ഒരിടത്തു നിന്ന് മറ്റൊരു രാജ്യത്തേക്കുള്ള കുടിയേറ്റത്തിലൂടെയെ നമ്മുടെ ശരിയായ യാഥാർഥ്യം സ്പഷ്ടമാകുകയുള്ളു എന്നഭിപ്രായപ്പെട്ടിരുന്നു. സാമൂഹിക-രാഷ്ട്രീയ ചുറ്റുപാടുകൾ ആണ് നമ്മെ ഇത്തരത്തിൽ കുടിയേറ്റക്കാരും സങ്കരവർഗവും ആക്കുന്നത് എന്നും അദ്ദേഹം സൂചിപ്പിക്കുന്നു. തിരിച്ചു വരാൻ സാധിക്കാത്ത വിധത്തിൽ മറ്റൊരിടത്തേക്കുള്ള പൂർണമായ കുടിയേറ്റം സമകാലത്തെ പ്രതിലോമകരമായ രാഷ്ട്രീയത്തിന്റെയും ഫാസിസത്തിന്റെയും വർഗീയതയുടെയും ആകെത്തുകയാണ് . സ്വന്തം രാജ്യം ഉപേക്ഷിച്ചു സിറിയയിൽ കുടിയേറിയ അയാമിനെ പോലെയുള്ള പലസ്തീൻകാർക്ക് വീണ്ടും പലായനം ചെയേണ്ടി വരുന്നു. വേരുകൾ മുറിച്ചുമാറ്റപ്പെട്ട അവശതയിൽ ഉള്ള അവർ മറ്റു മാർഗങ്ങളില്ലാതെ പിന്നെയും അതിർത്തി കടക്കാൻ വിധിക്കപ്പെടുകയാണ്.

(തുടരും)

Comments