ഞാൻ നിന്റെ അടിമയല്ല; ഞാനുമൊരു മനുഷ്യനാണ്

എഴുത്തപ്പെട്ട ചരിത്രം കൊന്നവരുടേത് മാത്രമാണ്, എഴുതാനുള്ളത് കൊല്ലപ്പെട്ടവരുടെയും. അത്തരമൊരു ചരിത്രരചനയാണ് റൗൾ പെക്ക് I Am Not Your Negro എന്ന ഡോകുമെന്ററിയിലൂടെ നിർവഹിച്ചിരിക്കുന്നത്. അമേരിക്കൻ നോവലിസ്റ്റും ചരിത്രകാരനും ഒരുകാലത്ത് അമേരിക്കൻ വെള്ളക്കാരന്റെ മിഥ്യാഭിമാനത്തെ അളവില്ലാത്തവിധം മുറിവേൽപ്പിച്ച ജെയിംസ് ബാൾഡ്വിൻ എന്ന കറുത്തവർഗക്കാരന്റെ ജീവിതവും പോരാട്ടങ്ങളും, അമേരിക്കൻ നീഗ്രോയുടെ ഇന്നോളമുള്ള പോരാട്ടങ്ങളോട് വിളക്കിച്ചേർത്ത് നമ്മുടെ ചിന്തയ്ക്കായി വിട്ടുതരുന്ന അനുഭവമാണ് I Am Not Your Negro. കറുത്തവർഗക്കാർക്കെതിരായ അതിക്രമങ്ങൾക്കെതിരെ അമേരിക്കയിലങ്ങോളമിങ്ങോളം പ്രതിഷേധമുയരുന്ന ഈ കാലത്ത്, I Am Not Your Negro എന്ന ഡോക്യുമെന്ററിയെ അടിസ്ഥാനമാക്കി ബാഡ്വിന്റെ ജീവിതം പറയുകയാണ് ലേഖകൻ.

"The American Dream is at the expense of the American Negro'

[James Baldwin, Cambridge Debate, February 18, 1965]

ജോർജ് ഫ്‌ലൊയിഡിനു നിഷേധിക്കപ്പെട്ട പ്രാണവായു അമേരിക്കയിലങ്ങോളമിങ്ങോളം ഉയർത്തിയ പ്രതിഷേധക്കൊടുങ്കാറ്റ് കെട്ടടങ്ങും മുമ്പേ വീണ്ടുമൊരു കറുത്ത വംശജൻ വെടിയേറ്റു വീണിരിക്കുന്നു. 2020 ജൂൺ 12ന്, മെഡ്ഗർ എവേഴ്‌സ് (Medgar Evers, 1953 June 12) കൊല്ലപ്പെട്ട അതേദിവസം തന്നെ, റെയ്ഷാദ് ബ്രൂക്ക്‌സ് (Rayshard Brooks) വെടിയേറ്റു മരിക്കുന്നു. അമേരിക്കൻ നീതിന്യായ വ്യവസ്ഥ ഞങ്ങളെ മൃഗങ്ങളെപ്പോലെയാണ് കാണുന്നതെന്ന് നാല് മാസം മുമ്പ് പറഞ്ഞയാളാണ് ബ്രൂക്ക്‌സ്.

കൊലപാതകങ്ങളൊന്നും തന്നെ യാദൃശ്ചികമായി സംഭവിക്കുന്നതല്ല. പലരും കരുതും പോലെ നിഷ്‌ക്കളങ്കവുമല്ല. അനീതിക്കെതിരായി നിന്റെ വാക്കുയരുമ്പോൾ ഓർക്കുക, നിനക്കായി എവിടെയോ ഒരു വെടിയുണ്ട തയ്യാറെടുക്കുന്നുണ്ട് എന്ന്.

റെയ്ഷാദ് ബ്രൂക്ക്‌സ്

പൊലീസിന്റെ വാഹനപരിശോധനയ്ക്കിടെ അവരുമായി കലഹിച്ച് അവരുടെ ആയുധവുമായി കടന്നു കളഞ്ഞുവെന്നതായിരുന്നു ബ്രൂക്‌സിന്റെ മരണശിക്ഷയുടെ വിധിവാചകം. ഈ പറയുന്ന ആയുധം ഒരാളുടെ ശരീരം സ്തംഭിപ്പിക്കാൻ പോന്നത്ര മാരകമാണു പോലും. അതായത് ഞങ്ങളുടെ കയ്യിലിരിക്കുമ്പോൾ അത് ലീഗൽ വെപ്പൺ. നിങ്ങളുടെ കയ്യിലെത്തുമ്പോൾ അത് മാരകായുധം. ഇതേ ആയുധം കൊണ്ട് നിങ്ങളെ ഞങ്ങൾക്ക് കൊല്ലാം. നിങ്ങളതു കൈ കൊണ്ടു തൊട്ടാൽ ഞങ്ങളെ നിങ്ങൾ കൊന്നേക്കുമോ എന്നു ഭയന്നും നിങ്ങളെ ഞങ്ങൾക്ക് കൊല്ലാം. ചുരുക്കത്തിൽ, നിങ്ങൾ ചാകേണ്ടവരും ഞങ്ങൾ നിങ്ങളെ കൊല്ലേണ്ടവരുമാണ്.

എഴുത്തപ്പെട്ട ചരിത്രം കൊന്നവരുടേത് മാത്രമാണ്, എഴുതാനുള്ളത് കൊല്ലപ്പെട്ടവരുടെയും. അത്തരമൊരു ചരിത്രരചനയാണ് റൗൾ പെക്ക് (Raoul Peck) I Am Not Your Negro എന്ന ഡോകുമെന്ററിയിലൂടെ നിർവഹിച്ചിരിക്കുന്നത്. അമേരിക്കൻ നോവലിസ്റ്റും ചരിത്രകാരനും ബുദ്ധിജീവിയും ആക്ടിവിസ്റ്റും, എന്തിനേറെപ്പറയുന്നു ഒരു കാലത്ത് അമേരിക്കൻ വെള്ളക്കാരന്റെ മിഥ്യാഭിമാനത്തെ അളവില്ലാത്തവിധം മുറിവേൽപ്പിച്ച കൃശഗാത്രനായ ഒരു കറുത്ത വർഗക്കാരനാണ് ജെയിസ് ബാൾഡ്വിൻ (James Arthur Baldwin). പൂർത്തീകരിക്കാനാവാത്ത പോരാട്ടങ്ങൾക്കൊപ്പം, അപൂർണമായൊരു കയ്യെഴുത്തു പ്രതിയും ബാൾഡ്വിൻ മരണക്കിടക്കയിലവശേഷിപ്പിച്ചിരുന്നു. ബാൾഡ്വിന്റെ ഉറ്റ സഖാക്കളായിരുന്ന മെഡ്ഗർ എവേഴ്‌സ് (Medgar Evers), മാൽക്കം എക്‌സ് (Malcolm X), മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ (Martin Luther King, Jr.), ഇവരുമായുള്ള ഇടപെടലുകളും അവരുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങളും ഉൾപ്പെടുത്തിയ ഓർമ്മക്കുറിപ്പുകൾ (Remember this house). പക്ഷേ, മുപ്പതു പേജിനപ്പുറം ആ കുറിപ്പുകൾ തുടരാൻ ബാൾഡ്വിന് കഴിഞ്ഞിരുന്നില്ല. ഈ പുസ്തകം പൂർത്തിയാക്കാത്തതിന്റെ പേരിൽ മക്ഗ്രാഹിൽ കമ്പനി (McGraw-Hill) ബാൾഡ്വിൻ മുൻകൂർ വാങ്ങിയ തുകയ്ക്ക് നഷ്ടപരിഹാരം ആവശ്യപ്പെടുകയും അദ്ദേഹത്തിന്റെ സ്വത്തുക്കൾ ജപ്തി ചെയ്യുകയുമുണ്ടായി എന്ന ദൗർഭാഗ്യകരമായ സംഭവവും പിന്നീടുണ്ടായി. അങ്ങനെ നോക്കിയാൽ കണ്ടുകെട്ടിയ ചരിത്രമാണിത്.

റൗൾ പെക്ക്

കാഫ്കയെന്ന അന്തർമുഖനായ ഇൻഷുറൻസ് കമ്പനി ഉദ്യോഗസ്ഥനെ മരണശേഷം, വിശ്വസാഹിത്യത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് തുറന്നു വിട്ടത് മാക്‌സ് ബ്രോഡാണ്. ജെയിംസ് ബാൾഡ്വിൻ ജീവിച്ചിരുന്ന കാലത്തു തന്നെ സെലിബ്രിറ്റി ആയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ചിന്തയുടെ തീപ്പന്തങ്ങൾ പുതുതലമുറയുടെ കൈകളിലേക്ക് ഏറ്റിക്കൊടുക്കാൻ റൗൾ പെക്ക് ചെയ്ത പരിശ്രമത്തെ അഭിന്ദിക്കാതെ പറ്റില്ല. മുപ്പതു പേജുകൾ മാത്രം വരുന്ന ഈ കുറിപ്പുകൾ അടിസ്ഥാനപ്പെടുത്തി, ബാൾഡ്വിന്റെ ജീവിതവും പോരാട്ടങ്ങളും, അമേരിക്കൻ നീഗ്രോയുടെ ഇന്നോളമുള്ള പോരാട്ടങ്ങളോട് വിളക്കിച്ചേർത്ത് ജീവൽസംഗീതത്തിന്റെ അകമ്പടിയോടെ സാമുവൽ ജാക്സന്റെ ശബ്ദഗാംഭീര്യത്തിൽ നമ്മുടെ ചിന്തയ്ക്കായി വിട്ടുതരുന്ന അനുഭവമാണ് I Am Not Your Negro.

അമേരിക്ക വിട്ടതിനെപ്പറ്റി ബാൾഡ്വിൻ തന്നെ പറയുന്നത് ഞാൻ ഒരു മനുഷ്യനെന്ന നിലയിൽ ജീവിക്കാൻ തുടങ്ങിയപ്പോൾ എന്നെ ഇല്ലാതാക്കാൻ ശ്രമിച്ച ഒരു സമൂഹമാണിത് എന്നാണ്. ബാൾഡ്വിനെ നമുക്ക് നഷ്ടപ്പെടാതിരുന്നത് അദ്ദേഹം അമേരിക്കയിൽ നിന്നകന്നു ജീവിച്ചതുകൊണ്ടു മാത്രമാണ്.

പള്ളിയോടും പട്ടക്കാരോടും ഭരണകൂടസ്ഥാപനങ്ങളോടും കലഹിച്ച് തന്റെ ഇരുപത്തിനാലാം വയസ്സിൽ പാരീസിലേക്ക് ബാൾഡ്വിൻ കുടിയേറി. നീണ്ട ഇരുപത്തിനാലു വർഷങ്ങൾ പാരീസിൽ ജീവിച്ച് അനേകം സാഹിത്യ സൃഷ്ടികൾ നടത്തി. അമേരിക്ക വിട്ടതിനെപ്പറ്റി ബാൾഡ്വിൻ തന്നെ പറയുന്നത് ഞാൻ ഒരു മനുഷ്യനെന്ന നിലയിൽ ജീവിക്കാൻ തുടങ്ങിയപ്പോൾ എന്നെ ഇല്ലാതാക്കാൻ ശ്രമിച്ച ഒരു സമൂഹമാണിത് എന്നാണ്. ബാൾഡ്വിനെ നമുക്ക് നഷ്ടപ്പെടാതിരുന്നത് അദ്ദേഹം അമേരിക്കയിൽ നിന്നകന്നു ജീവിച്ചതുകൊണ്ടു മാത്രമാണ്.

1957ൽ അദ്ദേഹം അമേരിക്കയിലേക്ക് മടങ്ങി വരുന്നു. റഷ്മോർ കുന്നുകളിൽ (Mount Rushmore) കൊത്തിവയ്ക്കപ്പെട്ടിരിക്കുന്ന മഹാരഥന്മാരെക്കാൾ ഒരുപക്ഷെ അമേരിക്കൻ ഹൃദയങ്ങളിൽ, ലോകമനസാക്ഷിയുടെ നെഞ്ചകങ്ങളിൽ കുടിയേറിപ്പാർക്കുന്ന മാൽക്കം എക്‌സ്, മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ എന്നിവരോട് സൗഹൃദത്തിലാകുന്നു. വ്യത്യസ്തങ്ങളായ അവരുടെ പോരാട്ട രീതികളോട് താദാന്മ്യപ്പെട്ടുകൊണ്ടു തന്നെ, തന്റേതായ പാതകളിൽ ബാൾഡ്വിൻ പോരാട്ടങ്ങൾ ആരംഭിക്കുന്നു.

വെളുത്തവന്റെ വേദികളിൽ സധൈര്യം കടന്നു ചെന്ന് കറുത്തവനു വേണ്ടി വാദിച്ചു ജയിക്കാൻ ബാൾഡ്വിന് സാധിച്ചിരുന്നു. ഈ ലേഖനത്തിന്റെ തുടക്കത്തിൽ കൊടുത്തിരിക്കുന്ന പ്രസ്താവന, 1965 ൽ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നടന്ന ചരിത്ര പ്രസിദ്ധമായ ഒരു ബാൾഡ്വിൻ - ബക്ക്‌ലി ഡിബേറ്റിൽ നിന്നാണ്. അന്ന് ബാൾഡ്വിന്റെ വാദങ്ങൾക്ക് മുൻപിൽ അടിയറവ് പറഞ്ഞത്, നാഷണൽ റിവ്യൂ സ്ഥാപകനും, പിന്നീട് അമേരിക്കൻ ഉന്നത നയതന്ത്ര വൃത്തങ്ങളിൽ ഉപദേശകതുല്യമായ സ്ഥാനങ്ങൾ വഹിച്ചിരുന്നയാളുമായ വില്യം ബക്ക്‌ലിയാണ് (William F. Buckley Jr.).
ഈ ഡിബേറ്റിന്റെ പുസ്തകരൂപം 2019 ൽ പുറത്തുവന്നിരുന്നു. [The Fire Is Upon Us: James Baldwin, William F. Buckley Jr., and the Debate Over Race in America, Author: Nicholas Buccola]

ഡോകുമെന്ററിയിലേക്ക്...
ABC Networks ന്റെ പ്രസിദ്ധമായ ഡിക്ക് കവെ ഷോയിൽ (The Dick Cavett Show) നിന്നാണ് തുടക്കം. അമേരിക്കയിലെ കറുത്തവർഗക്കാർ ഇന്നനുഭിക്കുന്ന പ്രിവിലേജുകൾ ചൂണ്ടിക്കാട്ടി, എല്ലാം ശുഭമായിത്തന്നെ പോകുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് ഈ രാജ്യത്ത് കറുത്തവനു നേരെ ഇത്രയും പ്രശ്ങ്ങൾ നടക്കുമ്പോഴും അതിന്റെ മറുവശം ചൂണ്ടിക്കാട്ടി അതിനെ മറയ്ക്കാൻ ശ്രമിക്കുന്നതാണ് കറുത്തവൻ അനുഭവിക്കുന്ന യഥാർത്ഥ പ്രശ്‌നം എന്ന് ബാൾഡ്വിൻ മറുപടി നൽകുന്നുണ്ട്.ബാൾഡ്വിൻ പറയാൻ ശ്രമിക്കുന്ന യഥാർത്ഥ പ്രശ്‌നങ്ങളാണ് തുടർന്നുള്ള ഒന്നര മണിക്കൂർ റൗൾ പെക്ക് നമുക്ക് കാട്ടിത്തരുന്നത്.

ഈ രാജ്യത്ത് കറുത്തവനു നേരെ ഇത്രയും പ്രശ്ങ്ങൾ നടക്കുമ്പോഴും അതിന്റെ മറുവശം ചൂണ്ടിക്കാട്ടി അതിനെ മറയ്ക്കാൻ ശ്രമിക്കുന്നതാണ് കറുത്തവൻ അനുഭവിക്കുന്ന യഥാർത്ഥ പ്രശ്‌നം എന്ന് ബാൾഡ്വിൻ മറുപടി നൽകുന്നുണ്ട്.

കറുത്തവരുടെ അവകാശങ്ങൾക്കു വേണ്ടി ഒറ്റയ്ക്കും തെറ്റയ്ക്കും നടന്ന നിരവധി സമരങ്ങൾ. അതിനെ ഭരണകൂടം പ്രതികാര ബുദ്ധിയോടെ നേരിടുന്ന രീതികൾ, അഞ്ചു വർഷത്തെ ഇടവേളയിൽ ഇല്ലാതാക്കപ്പെട്ട പ്രിയ സുഹൃത്തുക്കൾ, മെഡ്ഗർ, മാർക്കം, കിംഗ് ഇവരുടെ മരണ വാർത്തകൾ വ്യക്തിപരവും സാമൂഹികവുമായുണ്ടാക്കിയ ആഘാതങ്ങൾ, ഇവയെല്ലാം നമ്മളിലൂടെയും കടന്നു പോകും. അഞ്ചു ഭാഗങ്ങളായാണ് ബാൾഡ്വിന്റെ ഓർമ്മക്കുറിപ്പുകൾ പെക്ക് അവതരിപ്പിക്കുന്നത്.

Part 1 - Paying My Dues

വെളുത്ത കുട്ടികളോടൊപ്പം കറുത്തവരെയും ഇരുത്തുക എന്ന മഹാപാപം ഇടിത്തീ പോലെ വെള്ളക്കാരനെ പിടിച്ചുലച്ച ലിറ്റിൽ റോക്ക് ക്രൈസിസ് (Little Rock Crisis) നടന്ന 1957 ലെ ഒരു സായാഹ്നത്തിൽ, സ്വന്തം ജനതയോടുള്ള കടം വീട്ടാനുള്ള സമയം തിരിച്ചറിഞ്ഞ ബാൾഡ്വിൻ പാരീസിനോട് വിടപറയുന്നു. വെള്ളക്കാരുടെ മക്കൾ പഠിക്കുന്ന സ്‌കൂളിൽ കറുത്തവന്റെ മക്കൾ പഠിക്കുന്നതിനെതിരെ വെള്ളക്കാർ നടത്തിയ അക്രമങ്ങൾ, കൊലപാതകവും വ്യഭിചാരവും ദൈവം ചിലപ്പോൾ ക്ഷമിച്ചേക്കും. എന്നാൽ കറുത്തവനുമായിടപഴകുന്നത് ഒരിക്കലും ക്ഷമിക്കില്ലെന്ന സുവിശേഷം പരക്കെ പടർന്ന സമയം.

I Am Not Your Negro എന്ന ഡോക്യുമെന്ററിയിൽ നിന്ന്

കൂക്കുവിളികളും ആക്രോശങ്ങളും വകവയ്ക്കാതെ സ്‌കൂളിലെത്തിയ ഡൊറോത്തി പാർക്കർ എന്ന പതിനഞ്ചു വയസ്സുകാരി. അക്കാലം അടയാളപ്പെടുത്തിയ നിരവധി ദൃശ്യങ്ങൾ പെക്ക് കാട്ടിത്തരുന്നു. അന്യനിറക്കാരനുമായി ഇടകലർന്നു പോയതിന്റെ പേരിൽ സ്വന്തം ചോരയെ വരെ കടിച്ചു കീറുന്നവർ നമ്മുടെ നാട്ടിലുമുണ്ടല്ലോ. പഞ്ചമി ഇരുന്ന ബെഞ്ച് കത്തിച്ച പാരമ്പര്യം നമുക്കുമുണ്ടല്ലോ.

Part 2 - Herose

അലസനും മടിയനും തല്ലുകൊള്ളിയും പരിഹാസപാത്രവും മാത്രമായി സിനിമകളിൽ ചിത്രീകരിക്കപ്പെടുന്ന കറുത്തവൻ ബാല്യത്തിൽ ബാൾഡ്വിന്റെ ആദർശനായകന്മാരുടെ കൂട്ടത്തിലുണ്ടായിരുന്നില്ല. ചാകാൻ മാത്രം വിധിയുണ്ടായിരുന്ന, തിരിച്ചടിക്കാതെ വഴങ്ങിക്കൊടുത്ത അങ്കിൾ ടോം, ആ തലമുറയുടെ വെള്ളിത്തിരയിലെ ഹീറോ ആയിരുന്നില്ല.

ചത്തു മലച്ചവരുടെ നിറവും നമ്മളുടേതും ഒന്നാണെന്ന് നമ്മൾ തിരിച്ചറിയും വരെ നമ്മൾ കയ്യടി തുടരുന്നു. അവർ ചെയ്തുകൊണ്ടിരുന്നത് ഹീറോയിസമല്ലെന്നും കൊലപാതകങ്ങളായിരുന്നുവെന്നും ആ ഘട്ടത്തിൽ മാത്രമാണ് നമ്മൾ തിരിച്ചറിയുക.

അങ്കിൾ ടോംസ് ക്യാബിൻ (Uncle Tom's Cabin | Novel | Harriet Beecher Stowe) എന്ന പുസ്തകം, പക്ഷെ അമേരിക്കൻ സിവിൽ റൈറ്‌സ് മൂവേമെന്റിനു പുതുജീവൻ നൽകിയ ഒന്നാണ്. തടിച്ച് കറുത്ത് പല്ലുന്തിയ മനുഷ്യരെ അശ്ലീലങ്ങളായി ചിത്രീകരിച്ച് കോമഡിയുൽപ്പാദിപ്പിക്കുന്ന ചാനൽ ഫാക്ടറികൾ നമ്മുടെ സ്വീകരണമുറികളെയും ചിരിയിലാറാടിക്കുന്നുണ്ട് എന്ന കാര്യം ഇതിനോടു കൂട്ടി വായിക്കാം. നമ്മുടെ കുട്ടികളുടെയും ഹീറോകളെ അവർ നേരത്തെ തന്നെ തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു.

1965 ൽ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഡിബേറ്റിൽ, ബാൾഡ്വിൻ പറഞ്ഞു വയ്ക്കുന്ന ചില വസ്തുതകളുണ്ട്. ""നമ്മൾ ജനിച്ചു വളർന്ന നാട്ടിൽ നിന്ന് നമ്മളെ തുടച്ചു മാറ്റാൻ അവർ ശ്രമിക്കുന്നത് കണ്ട് നമ്മൾ കയ്യടിക്കുന്നു. അമരിന്ത്യക്കാരെ വെടിവച്ചു വീഴ്ത്തുന്ന ജോൺ വെയിനും (John Wayne) ഗാരി കൂപ്പറുമൊക്കെ (Gary Cooper) നമ്മുടെ ഹീറോകളാകുന്നു. അങ്ങനെ ചത്തു മലച്ചവരുടെ നിറവും നമ്മളുടേതും ഒന്നാണെന്ന് നമ്മൾ തിരിച്ചറിയും വരെ നമ്മൾ കയ്യടി തുടരുന്നു. അവർ ചെയ്തുകൊണ്ടിരുന്നത് ഹീറോയിസമല്ലെന്നും കൊലപാതകങ്ങളായിരുന്നുവെന്നും ആ ഘട്ടത്തിൽ മാത്രമാണ് നമ്മൾ തിരിച്ചറിയുക.''

Part 3 - Witness

രാജ്യതാൽപ്പര്യം അതായത് രാജ്യം ഭരിക്കുന്നവരുടെ താൽപ്പര്യം, അതു സംരക്ഷിക്കാനായി രഹസ്യാന്വേഷണ ഏജൻസികൾ ഭരണകൂടങ്ങൾക്ക് ഒഴിച്ചുകൂടാനാവാത്തവയാണ്. ഗവൺമെന്റിനെതിരായ സായുധ നീക്കങ്ങളെ, വിഘടനവാദ പ്രസ്ഥാനങ്ങളെ അവർ നിരീക്ഷിക്കുകയും അതത്

ജെയിസ് ബാൾഡ്വിൻ

സമയങ്ങളിൽ അടിച്ചമർത്തുകയും ചെയ്യും. എന്നാൽ സായുധ നീക്കങ്ങളെക്കാളും ഭരണകൂടങ്ങൾ ഭയപ്പെടുന്ന ഒരു കൂട്ടരുണ്ട്. ബുദ്ധിജീവികൾ; ആശയതലത്തിൽ തീവ്രതയുള്ളവർ. അവർ ചിതറിക്കുന്ന തീപ്പൊരികൾ ഏതെല്ലാം ഇടങ്ങളിൽ ആളിപ്പടരും എന്ന കാര്യത്തിൽ ഭരണകൂടങ്ങൾക്ക് വല്ലാത്ത ആവലാതിയാണ്. ആരോഗ്യ അടിയന്തിരാവസ്ഥയിലൂടെ രാജ്യം കടന്നു പൊയ്‌ക്കൊണ്ടിരിക്കുമ്പോൾപ്പോലും, ബുദ്ധിജീവികളെ കൃത്യമായി ടാർജറ്റ് ചെയ്ത് വീഴ്ത്തുന്നതിൽ നമ്മുടെ ഭരണകൂടവും കണിശത കാട്ടിയത് നമ്മൾ കണ്ടതാണ്.

1966 മുതൽ എഫ്.ബി.ഐ (FBI, Federal Bureau of Investigation) ബാൾഡ്വിനെ ഭയക്കാൻ തുടങ്ങി. പിന്തുടരാനും. ബാൾഡ്വിൻ സ്വവർഗാനുരാഗിയാണെന്നത് അവരുടെ അന്വേഷണത്വരയെ ഉത്സാഹപ്പെടുത്തുകയും ചെയ്തു. NAACP (National Association for the Advancement of Colored People) യുടെ ഫീൽഡ് സെക്രട്ടറി ആയിരുന്ന മെഡ്ഗർ ആയിടെ നടന്ന ഒരു കറുത്തവർഗക്കാരനായ യുവാവിന്റെ കൊലപാതകം അന്വേഷിക്കുന്ന കമ്മീഷനിൽ അംഗമായിരുന്നു. 1963 ജൂൺ 12 ന് മെഡ്ഗർ സ്വന്തം വീടിന്റെ കാർപോർച്ചിൽ വച്ചു വെടിയേറ്റു മരിക്കുന്നു. മെഡ്ഗറും കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ബാൾഡ്വിനെ വല്ലാതെ ഉലച്ച സംഭവമായിരുന്നു അത്. മരിക്കുമ്പോൾ മെഡ്ഗറിന് വയസ് 37.

അവർ ചിതറിക്കുന്ന തീപ്പൊരികൾ ഏതെല്ലാം ഇടങ്ങളിൽ ആളിപ്പടരും എന്ന കാര്യത്തിൽ ഭരണകൂടങ്ങൾക്ക് വല്ലാത്ത ആവലാതിയാണ്. ആരോഗ്യ അടിയന്തിരാവസ്ഥയിലൂടെ രാജ്യം കടന്നു പൊയ്‌ക്കൊണ്ടിരിക്കുമ്പോൾപ്പോലും, ബുദ്ധിജീവികളെ കൃത്യമായി ടാർജറ്റ് ചെയ്ത് വീഴ്ത്തുന്നതിൽ നമ്മുടെ ഭരണകൂടവും കണിശത കാട്ടിയത് നമ്മൾ കണ്ടതാണ്.

പെക്ക് പിന്നീട് നമ്മളെ കാട്ടുന്നത് കുറച്ചു കൗമാരക്കാരെയാണ്. നിറത്തിന്റെ പേരിൽ മാത്രം തുടർന്നു ജീവിക്കാൻ അവസരം നിഷേധിക്കപ്പെട്ട കുരുന്നുകൾ. പന്ത്രണ്ട് വയസുകാരൻ റ്റമീർ റൈസ് (Tamir Rice | November 22, 2014) കളിത്തോക്ക് കയ്യിൽ വച്ച് ആളുകളെ ഭയപ്പെടുത്തി എന്ന കുറ്റത്തിനു പൊലീസിന്റെ വെടിയേറ്റു കൊല്ലപ്പെടുന്നു.

പതിമൂന്നു വയസുകാരൻ ഡാരിയസ് സിമ്മൺസിനെ (Darius Simmons | May 31, 2012) അയൽവാസിയായ വെള്ളക്കാരൻ വൃദ്ധൻ (75 വയസ്സ്), ഒരു കൈപ്പാടകലെ നിന്ന് വെടിവച്ചു കൊല്ലുന്നു. ആരോപിക്കപ്പെടും പോലെ ഒരു ക്രിമിനലായിരുന്നു അവനെങ്കിൽ അയാളെ അവനു നിഷ്പ്രയാസം കീഴ്‌പ്പെടുത്താമായിരുന്നു. ഈ കേസിന്റെ വിചാരണ വേളയിൽ ആ കുട്ടിയുടെ അമ്മ കണ്ണീരോടെ പറഞ്ഞത് ഈ നാട്ടിൽ നിന്ന് തോക്കുകൾ ഇല്ലാതാകുന്ന ദിവസം മാത്രമേ അമ്മമാർക്കിവിടെ സമാധാനമായി ഉറങ്ങാൻ കഴിയൂ എന്നാണ്. Gun Culture ആണ് അമേരിക്കയുടെ ഏറ്റവും വലിയ ശാപം. ഈ സംസ്‌ക്കാരത്തിന്റെ ഇരകളിൽ ഭൂരിപക്ഷവും കറുത്തവരുമാണ്.

മെഡ്ഗർ

പതിനേഴു വയസുകാരൻ ട്രെയ്വോൺ മാർട്ടിൻ (Trayvon Benjamin Martin | February 26, 2012) ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു. കൊലയാളിയെ, പ്രാണരക്ഷാർത്ഥം ചെയ്ത കൊലപാതകം എന്ന പഴുതിലൂടെ വെറുതെ വിടുകയും ചെയ്തു. ഏഴു വയസുകാരി അയന ജോൺസ് (Aiyana Mo'Nay Stanley Jones | May 16, 2010) കൊല്ലപ്പെട്ടത്, പോലീസ് റെയ്ഡിനിടെയാണ്. അലക്ഷ്യമായി ആയുധം കൈകാര്യം ചെയ്തു എന്നതു മാത്രമായിരുന്നു ആ പൊലീസ് ഓഫീസറുടെ മേൽ ചാർത്തപ്പെട്ട കുറ്റം.

സംശയാസ്പദമായ സാഹചര്യത്തിൽ പൊലീസ് വാഹനമിടിച്ചു മരിച്ച പതിനേഴുവയസുകാരൻ ക്രിസ്റ്റഫർ മക്രെയ് (Christopher Maosn McCray | October 27, 2014). പതിനാലുകാരൻ കാമറൂൺ റ്റിൽമാൻ (Cameron Tillman | September 23, 2014). പൊലീസിന്റെ വെടിയേറ്റ് മുക്കാൽ മണിക്കൂറോളം ചോരവാർന്നാണ് മരിക്കുന്നത്. പൊലീസ് പിന്തുടർന്നതിനെത്തുടർന്ന് ബൈക്ക് മരത്തിലിടിച്ച് കൊല്ലപ്പെട്ട, പതിനേഴുകാരൻ അമീർ ബ്രൂക്ക്‌സ് (Amir Brooks | August 6, 2014).

Part 4 - Purtiy
വർണ്ണവിവേചനവുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങൾ നീറിപ്പുകഞ്ഞുകൊണ്ടിരുന്ന ഒരു ഘട്ടമായിരുന്നു അത്. ഈ പശ്ചാത്തലത്തിൽ, ജോൺ എഫ് കെന്നഡിയുടെ ഇളയ സഹോദരനും അറ്റോർണി ജനറലുമായിരുന്ന റോബർട്ട് കെന്നഡിയുമായി ബാൾഡ്വിനും സംഘവും 1963 മെയ് 24ന് ഒരു കൂടിക്കാഴ്ച നടത്തി. മൂന്നു മണിക്കൂറോളം നീണ്ട വാഗ്വാദങ്ങൾക്കൊടുവിൽ ബാൾഡ്വിനും സംഘവും ഇറങ്ങിപ്പോരുകയാണുണ്ടായത്.

അവിടെ നിന്ന് നാല്പതിനാല് വർഷങ്ങൾ കഴിയേണ്ടി വന്നു ഒരു പാതി കറുത്തവർഗക്കാരൻ അമേരിക്കൻ പ്രസിഡന്റാവാൻ. എട്ടു വർഷങ്ങൾ അയാൾ ആ നിലയിൽ തുടർന്നു. അടിസ്ഥാനപരമായി ഒന്നും മാറിയില്ല. കറുത്തവന്റെ ജീവനും ജീവിതവും ഇന്നും വെളുത്തവന്റെ ഔദാര്യത്തിൽത്തന്നെയാണ്.

ആ സംഘത്തിൽ ഉൾപ്പെട്ടിരുന്ന, കെന്നഡിയെ ഉത്തരം മുട്ടിച്ച ചോദ്യങ്ങളുന്നയിച്ച, ലൊറെയ്ൻ ഹാൻസ്ബെറിയുമായുള്ള (Lorraine Vivian Hansberry) ബാൾഡ്വിന്റെ സൗഹൃദം ചെറുതായൊന്നു പരാമർശിച്ചു പോകുന്നുണ്ട് പെക്ക്. 34ാം വയസ്സിൽ ക്യാൻസർ ബാധിതയായി ലൊറെയ്ൻ മരിച്ചു. ആ മരണത്തെപ്പറ്റി ബാൾഡ്വിൻ പറഞ്ഞതിങ്ങനെയാണ്. ""ലൊറെയ്ൻ ഉൾക്കൊണ്ടിരുന്ന പോരാട്ടങ്ങളുടെ തീച്ചൂളയിൽ അവർ സ്വയം എരിഞ്ഞടങ്ങുകയായിരുന്നു.''

ബാൾഡ്വിൻ - കെന്നഡി ചർച്ചയ്ക്കിടയിൽ കെന്നഡി ഇങ്ങനെയൊരഭിപ്രായം പറഞ്ഞിരുന്നു. ""ഈ രാജ്യത്ത് കറുത്തവർഗക്കാർ മുൻപില്ലാത്തവിധം പുരോഗതി നേടിക്കൊണ്ടിരിക്കുകയാണ്. ഭാവിയിൽ ഒരു കറുത്ത പ്രസിഡന്റ് നമുക്കുണ്ടായിക്കൂടായ്കയില്ല.''

ലൊറെയ്ൻ ഹാൻസ്ബെറി

കേംബ്രിഡ്ജ് ഡിബേറ്റിൽ ബാൾഡ്വിൻ ഈ പ്രവചനത്തെ ഇങ്ങനെ പരിഹസിച്ചു.
""കഴിഞ്ഞ നാനൂറു വർഷങ്ങളിൽ കറുത്തവന്റെ കണ്ണീരിലും വിയർപ്പിലും പടുത്തുയർത്തിയ സാമ്രാജ്യത്തിന്റെ നട്ടപ്പുറത്ത് നിന്ന്, ഇന്നലെ മാത്രം ഇവിടെ എത്തി, നാളെത്തന്നെ അമേരിക്കയുടെ പ്രസിഡണ്ടായേക്കാവുന്ന ഒരാൾ പറയുന്നു, കറുത്തവർ ഇത്തരത്തിൽ നല്ല നടപ്പ് തുടർന്നാൽ ഭാവിയിൽ ഒരുപക്ഷേ അവരിലൊരുവൻ അമേരിക്കൻ പ്രസിഡണ്ടായേക്കാം എന്ന്. എന്തൊരു മഹാമനസ്‌കത.''

അവിടെ നിന്ന് നാല്പതിനാല് വർഷങ്ങൾ കഴിയേണ്ടി വന്നു ഒരു പാതി കറുത്തവർഗക്കാരൻ അമേരിക്കൻ പ്രസിഡന്റാവാൻ. എട്ടു വർഷങ്ങൾ അയാൾ ആ നിലയിൽ തുടർന്നു. അടിസ്ഥാനപരമായി ഒന്നും മാറിയില്ല. കറുത്തവന്റെ ജീവനും ജീവിതവും ഇന്നും വെളുത്തവന്റെ ഔദാര്യത്തിൽത്തന്നെയാണ്.

Part 5 - Selling the Negro
1965 ഫെബ്രുവരി 21 നു, ഇരുപത്തിയൊന്ന് വെടിയുണ്ടകളേറ്റു വാങ്ങി മാൽക്കം എക്‌സ് തന്റെ പോരാട്ടം എന്നെന്നേക്കുമായവസാനിപ്പിച്ചു. മാൽക്കം ലിറ്റിൽ (Malcolm Little) ആയി ജനിച്ച് മാൽക്കം എക്സായി (Malcolm X) മാറിയ, കറുത്തവന്റെ പോരാട്ടങ്ങൾക്ക് മുന്നിൽപ്പിടിച്ച തീപ്പന്തം. തീവ്രമായി സംസാരിച്ചിരുന്നപ്പോഴും നിഷ്‌ക്കളങ്കമായി ചിരിച്ചിരുന്ന മാൽക്കം. ആ തീപ്പന്തവും അവർ തല്ലിക്കെടുത്തി.

മാൽക്കം എക്‌സ്

സ്വാതന്ത്ര്യം, അല്ലെങ്കിൽ മരണം എന്ന് വെളുത്തവൻ പ്രഖ്യാപിക്കുമ്പോൾ വെള്ളക്കാർ ആവേശത്തോടെ കയ്യടിച്ചതിനെ സ്വാഗതം ചെയ്യും. എന്നാൽ ഇതേ വാക്കുകൾ വള്ളിപുള്ളി തെറ്റാതെ ഒരു കറുത്തവനാണു പറയുന്നതെങ്കിലോ, അവൻ കൊടും ക്രിമിനലായി മുദ്രകുത്തപ്പെടുകയും, മറ്റൊരു കറുത്തവൻ ഇതേറ്റു പറയാനിടയാകാത്തവണ്ണം, അവനെയൊരു പാഠം പഠിപ്പിയ്ക്കുകയും ചെയ്യും എന്ന് ബാൾഡ്വിൻ പറയുന്നു.

അമേരിക്കൻ റിയാലിറ്റിയുടെ കാപട്യങ്ങൾ ഈച്ചക്കോപ്പി ചെയ്ത ഇന്ത്യൻ കാഴ്ചയുത്സവങ്ങൾ, എങ്ങനെയെല്ലാം വികലമായ വെളിപാടുകൾക്ക് വേദിയാകുമെന്ന് മുമ്പ് സൂചിപ്പിച്ചിരുന്നുവല്ലോ. അക്രമോത്സുകതയും, വംശീയതയും സ്ത്രീവിരുദ്ധതയും പാകത്തിന് ചേർത്തിളക്കി പ്രിപ്പെയർ ചെയ്യുന്ന സോപ്പു തേച്ചു കുളിക്കാതെ ഉറക്കം വരാത്ത മാതൃകാ കുടുംബങ്ങൾ എണ്ണത്തിൽക്കൂടുന്നുണ്ട്. വരിയുടയ്ക്കലും നിലവിളികളും ചാവും മറുവശത്തും കുമിഞ്ഞു കൂടുന്നു.

സ്വാതന്ത്ര്യം, അല്ലെങ്കിൽ മരണം എന്ന് വെളുത്തവൻ പ്രഖ്യാപിക്കുമ്പോൾ വെള്ളക്കാർ ആവേശത്തോടെ കയ്യടിച്ചതിനെ സ്വാഗതം ചെയ്യും. ഇതേ വാക്കുകൾ ഒരു കറുത്തവനാണു പറയുന്നതെങ്കിലോ, അവൻ കൊടും ക്രിമിനലായി മുദ്രകുത്തപ്പെടുകയും, മറ്റൊരു കറുത്തവൻ ഇതേറ്റു പറയാനിടയാകാത്തവണ്ണം, അവനെയൊരു പാഠം പഠിപ്പിയ്ക്കുകയും ചെയ്യും

ഈ ഡോകുമെന്ററിയുടെ തുടക്കത്തിൽത്തന്നെ കാണിക്കുന്ന ഡിക്ക് കവെ ഷോയിൽ പങ്കെടുത്തുകൊണ്ട് യേൽ യൂണിവേഴ്സിറ്റി സ്റ്റെർലിങ് പ്രൊഫസറായിരുന്നു പോൽ വെയിസുമായി ബാൾഡ്വിൻ നടത്തിയ ഡിബേറ്റിലേക്ക് പെക്ക് വിശദമായി നമ്മളെ കൂട്ടിക്കൊണ്ടു പോകുന്നു.

പോൾ വെയിസ്: ""നമ്മളെല്ലാവരും വ്യക്തികളെന്ന നിലയിൽ ഒറ്റപ്പെട്ടവരല്ലേ. വർണ്ണ വർഗവ്യതാസങ്ങൾക്കുമപ്പുറം മനുഷ്യനാവുകയല്ലേ പ്രധാനം.''

ബാൾഡ്വിൻ : ""ഒരു കറുത്ത മനുഷ്യൻ, മനുഷ്യനാകാൻ ശ്രമിക്കുമ്പോൾ, സമൂഹം അവനെ അങ്ങിനെ ആകുന്നതിൽ നിന്നും എങ്ങനെയെല്ലാം തടയാമോ അങ്ങിനെയെല്ലാം ചെയ്യുന്നു. അറ്റകൈക്ക് അവരവനെ കൊന്നു കളയുക പോലും ചെയ്‌തേക്കാം.''

പോൾ വെയിസ്: ""എന്തിനിങ്ങനെ എപ്പോഴും കറുത്തവനും വെളുത്തവനും എന്ന് വേർതിരിച്ചു നിങ്ങൾ സംസാരിക്കുന്നു. കറുത്ത പണ്ഢിതനും വെളുത്ത പണ്ഢിതനും ഒരേ നിലവാരമുള്ളവർ, കറുത്ത എഴുത്തുകാരനും വെളുത്ത എഴുത്തുകാരനും ഒരേ തരക്കാർ. അങ്ങനെ കരുതിയാൽപ്പോരേ.''

ഇതേ വർണ്ണാശ്രമ തിയറി വിളമ്പുന്ന വനിതാ പ്രൊഫസറെ, അടുത്തിടെ ഒരു മലയാളം ചാനലിലെ ടോക്ഷോയിൽ കണ്ടിരുന്നു. ഈ രണ്ടു പ്രൊഫസർമാർക്കും ബാധകമായ മറുപടിയാണ് ബാൾഡ്വിൻ തുടർന്ന് നൽകുന്നത്. ""ഇരുപത്തിനാലാം വയസ്സിൽ ഞാൻ അമേരിക്ക വിട്ടുപോയത് ഒരേയൊരു കാരണം കൊണ്ടാണ്, കറുത്തവനായതുകൊണ്ടു മാത്രം. അത്രയും കാലത്തിനിടയിൽ എനിക്കിവിടെ സംഭവിച്ചതൊന്നും തന്നെ, പാരീസിലോ ലോകത്തിന്റെ മറ്റേതൊരു കോണിലോ എനിക്ക് സംഭവിക്കാനിടയില്ല എന്നെനിക്കുറപ്പുണ്ടായിരുന്നു. എനിക്ക് ചുറ്റുമുള്ള ലോകത്തെ ഭയപ്പെട്ടുകൊണ്ട് എങ്ങനെയാണെനിക്കിവിടെയിരുന്നെഴുതാൻ കഴിയുക. പാരീസിലുള്ള വർഷങ്ങളിൽ ഞാൻ സ്വാതന്ത്രനായിരുന്നത് അത്തരമൊരു സാമൂഹിക അരക്ഷിതാവസ്ഥയിൽ നിന്നാണ്. ഈ അവസ്ഥ എന്റെ വെറും വിഭ്രാന്തിയാരുന്നില്ല. അമേരിക്കയിലെ ഓരോ പൊലീസുകാരന്റെയും, മർദകന്റെയും പ്രവൃത്തികളിൽ പ്രതിഫലിച്ചിരുന്ന അപകടകരമായ ഒരു സാമൂഹിക യാഥാർഥ്യമായിരുന്നു.''

വൂണ്ടഡ് നീ കൂട്ടക്കൊലയിൽ കൊല്ലപ്പെട്ടവരെ കുഴിച്ചുമൂടുന്നു

തുടർന്ന്, നിങ്ങൾ പറയുന്ന ഐഡിയലിസം അമേരിക്കയിലൊരിടത്തും ഇന്നേവരെ ഞാൻ കണ്ടിട്ടില്ല എന്നു പറഞ്ഞവസാനിപ്പിക്കുന്ന ബാൾഡ്വിന്റെ വാദമുഖങ്ങൾക്ക് മുന്നിൽ നിഷ്പ്രഭനായിപ്പോവുകയാണ് വെയിസ്. യാഥാർത്ഥ്യങ്ങളുടെ നിലപാടുതറയിൽ നിന്നാത്മാർത്ഥമായി സംസാരിക്കുന്നവരോട് ദന്തഗോപുരങ്ങളിലിരിക്കുന്നവർക്ക് എങ്ങനെ ജയിക്കാനാവും.

1890ൽ, നൂറ്റിയൻപതിൽപ്പരം അമരിന്ത്യൻസ് കൊല്ലപ്പെട്ട, വൂണ്ടഡ് നീ കൂട്ടക്കൊലയ്ക്ക് (Wounded Knee Massacre) 83 വർഷങ്ങൾക്കു ശേഷം 1973 ൽ എഴുപത്തിയൊന്നു ദിവസങ്ങൾ നീണ്ടു നിന്ന മറ്റൊരു സമരം വൂണ്ടഡ് നീ ക്രീക്കിൽ (Wounded Knee Creek) നടന്നു. കാടത്തം പഴയകാലത്തിന്റെ അടയാളമാണെന്ന് ലോകം മുഴുവൻ സംസ്‌കാര സമ്പന്നത വിളംബരം ചെയ്യുന്ന രാജ്യം അന്നും രണ്ടു ജീവനുകൾ കവർന്നെടുത്തു. മണ്ണിന്റെ മക്കൾക്ക് അന്നുമിന്നും കുമ്പിളിൽത്തന്നെയാണ് കഞ്ഞി എന്നു ചുരുക്കം.

മാൽകം എക്‌സിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരു സിനിമയുടെ തിരക്കഥയെഴുത്തുമായി ബാൾഡ്വിൻ ബന്ധപ്പെട്ടിരുന്നു. അതിനിടയിലാണ് ബാൾഡ്വിന്റെ ജീവിതത്തെ സാരമായി ബാധിച്ച മറ്റൊരു കൊലപാതകം നടക്കുന്നത്. 1968 April 4ന് മാർട്ടിൻ ലൂഥർ കിങ്ങിനെയും അവർ വെടിയുണ്ടകൾ കൊണ്ടവസാനിപ്പിച്ചു.

1955 ഡിസംബർ അഞ്ചിന് റോസാ പാർക്‌സ് (Rosa Parks) കൊളുത്തിയ പന്തം ഏറ്റുവാങ്ങിക്കൊണ്ട് മോന്റിഗോമേറി ബസ് ബോയ്കോട്ട് (Montgomery bus boycott, Dec 5, 1955- Dec 20, 1956) പ്രക്ഷോഭത്തിലേക്ക് സ്‌നാനപ്പെട്ട കിംഗ്, തന്റെ ഇരുപത്തിയാറാം വയസ്സിലാണ് ഒരു ജനതയുടെ തെറ്റുകളും കാപട്യങ്ങളും പ്രതീക്ഷകളും ചുമലേറ്റാൻ സധൈര്യം മുന്നോട്ടു വന്നത്. സ്വാതന്ത്രരായിരിക്കുക എന്നത് നമ്മുടെ അവകാശമല്ല, കടമയാണ് എന്ന് മോൺഗോമേറിയിൽ കിംഗ് പ്രഘോഷിച്ചു.

മാർട്ടിൻ ലൂഥർ കിങ് 1963 മാർച്ചിലെ ചരിത്രപ്രധാനമായ 'ഐ ഹാവേ ഡ്രീം' പ്രസംഗത്തിനിടെ

photo/wikimedia commons

മഹാത്മാഗാന്ധിയുടെ അഹിംസയിലൂന്നിയ സമരരീതി ഇത്രയും വിപുലമായി മറ്റൊരു രാജ്യത്ത് ആവിഷ്‌ക്കരിച്ചത് കിങ്ങായിരുന്നിരിക്കണം. ഇന്ത്യയിൽ അത് പ്രാഥമിക ലക്ഷ്യങ്ങൾ നേടുന്നതിൽ ഒരളവുവരെ വിജയിച്ചുവെങ്കിൽ, അമേരിക്കൻ പ്രശ്നം ഇത്തരത്തിൽ പരിഹരിക്കാൻ കഴിയുന്നതായിരുന്നില്ല എന്നാണ് ചരിത്രം തെളിയിക്കുന്നത്. സംഗീതം പോലെ ആസ്വദിക്കാൻ കഴിയുമായിരുന്നു കിങ്ങിന്റെ പ്രസംഗങ്ങൾ. അതിനു കഴിയാത്തവർ അന്നും ഇന്നും എല്ലാ ദേശങ്ങളിലുമുണ്ട്.

1991 ൽ മറ്റൊരു കിങ്ങിനെ, നിർമ്മാണത്തൊഴിലാളിയായിരുന്ന റോഡ്നി ഗ്ലെൻ കിങ്ങിനെ (Rodney Glen King) ലോസ് ഏഞ്ചലസ് പൊലീസ് തലങ്ങും വിലങ്ങും അതിനിഷ്ടൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ ലോകം കണ്ടു. ദശകങ്ങൾക്കിപ്പുറവും ഒന്നും മാറിയിട്ടില്ല.

അമേരിക്കൻ നീഗ്രോയുടെ ചരിത്രം അമേരിക്കയുടെ ചരിത്രം തന്നെയാണ്, അതൊരിക്കലും പകിട്ടുള്ള ചരിത്രമല്ല. നമ്മൾ ജീവിക്കുന്ന ലോകം ഒരിക്കലും വെളുത്തവരുടേതായിരുന്നില്ല. ഒരിക്കലുമാവുകയുമില്ല. വെളുപ്പ്, അധികാരത്തിന്റെ രൂപകം മാത്രമാണ്. ചരിത്രമെന്നത്, ഭൂതകാലത്തിലുള്ള ഒന്നല്ലെന്നും, അത് വർത്തമാനമാണെന്നും, നമ്മുടെ ചരിത്രം നമ്മൊളൊടൊപ്പം നമ്മൾ തന്നെ പേറി നടക്കുന്നതാണെന്നും, നമ്മൾ തന്നെയാണ് നമ്മുടെ ചരിത്രമെന്നും ബാൾഡ്വിൻ പറഞ്ഞു നിർത്തുന്നു. ഡോകുമെന്ററി അവസാനിക്കുന്നത് ബാൾഡ്വിന്റെ പ്രസക്തമായൊരു ചോദ്യത്തോടെയാണ്. ""അമേരിക്കയിലെ കറുത്തവർഗ്ഗക്കാരുടെ ഭാവിയെന്നത്, കൃത്യമായും ഈ രാജ്യത്തിന്റെ ഭാവി തന്നെയാണ്. കറുത്തവനെ മനുഷ്യനായിക്കാണാൻ വെളുത്തവന് കഴിയുമോ എന്നതാണ് ചോദ്യം.'' ഈ ചോദ്യം അമേരിക്കയിലെ വെളുത്തവനോടു മാത്രമല്ല, ലോകമെമ്പാടും വെളുത്തവനെന്നഭിമാനിക്കുന്ന എല്ലാ അധികാരരൂപങ്ങളോടുമാണ്.
ഇതൊരു പ്രഖ്യാപനം കൂടിയാണ്. ""ഞങ്ങൾ കറുത്തവരല്ല, ഞങ്ങൾ അടിമകളല്ല, ഞങ്ങൾ മനുഷ്യരാണ്; നിങ്ങളെപ്പോലെയോ അതിലുമേറെയോ.''

നീഗ്രോ എന്ന പ്രയോഗം തന്നെ വംശീയമാണ് എന്ന് തിരിച്ചറിയുന്ന ഒരു സമൂഹത്തിലാണ് നമ്മളിപ്പോൾ ജീവിക്കുന്നത് എന്നത് വലിയൊരാശ്വാസമാണ്. അപ്പോഴും നീഗ്രോയെന്ന മനോഭാവം നമ്മളിൽ എത്രപേരുടെ മനസ്സിൽ നിന്നില്ലാതായിട്ടുണ്ട് എന്ന ചോദ്യം അവശേഷിക്കുന്നുണ്ട്. "പുലയാടി മോൻ, തിന്ന പാത്രം കഴുകാതെ പോയിരിക്കുന്നു. ഇനി അതങ്ങ് കളഞ്ഞേക്കടീ' എന്നാജ്ഞാപിക്കുന്ന വരേണ്യതയുടെ ചാരുകസേരയിരുന്നുകൊണ്ടാണ് ഇവിടെ പലരും അമേരിക്കൻ വംശവിവേചനത്തെക്കുറിച്ച് വാചാലരാകുന്നത് എന്നും കാണാതെ പോകരുത്.

"പുലയാടി മോൻ, തിന്ന പാത്രം കഴുകാതെ പോയിരിക്കുന്നു. ഇനി അതങ്ങ് കളഞ്ഞേക്കടീ' എന്നാജ്ഞാപിക്കുന്ന വരേണ്യതയുടെ ചാരുകസേരയിരുന്നുകൊണ്ടാണ് ഇവിടെ പലരും അമേരിക്കൻ വംശവിവേചനത്തെക്കുറിച്ച് വാചാലരാകുന്നത് എന്നും കാണാതെ പോകരുത്.

ഹെയ്തിയൻ ഫിലിം മേക്കറും പൊളിറ്റിക്കൽ ആക്ടിവിസ്റ്റും കുറഞ്ഞൊരു കാലം ഹെയ്തിയുടെ സാംസ്‌ക്കാരിക മന്ത്രിയുമായിരുന്ന റൗൾ പെക്ക് സംവിധാനം ചെയ്ത് 2016ൽ പുറത്തു വന്ന I Am Not Your Negro, 87 മത് അക്കാദമി അവാർഡ് കമ്മിറ്റിക്കു മുൻപാകെ ഡോകുമെന്ററി വിഭാഗത്തിൽ നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. തൊട്ടടുത്ത വർഷം പെക്ക് സംവിധാനം ചെയ്ത സിനിമ The Young Karl Marx ആയിരുന്നുവെന്നത് യാദൃശ്ചികമാവാനിടയില്ല.

നിങ്ങൾ കാണുന്ന സിനിമ നിങ്ങളുടെ രക്തത്തിൽ കലരണം. നിങ്ങളോടൊപ്പം കൊടിപിടിക്കണം, മുഷ്ടിചുരുട്ടണം, മർദ്ദനമേൽക്കണം, വെടിയുണ്ട പങ്കിടണം. നിങ്ങൾ I Am Not Your Negro കാണണം. We are all Human എന്ന മുദ്രാവാക്യം മുഴക്കണം. തൊലിപ്പുറത്തഴുകിത്തീരാൻ മാത്രം പോന്നതല്ല വർണ്ണവിവേചനമെന്നു തിരിച്ചറിയണം.

Comments