വേര്​ വെട്ടുന്ന പി.എസ്​.സി

എൽ.പി / യു.പി ക്ലാസുകളിൽ പഠിപ്പിക്കാനുള്ള അധ്യാപകരെ തെരഞ്ഞെടുക്കാൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന എഴുത്തുപരീക്ഷയുടെ സിലബസിൽ നിന്ന് മാതൃഭാഷയെ ഒരു വിഷയമെന്ന നിലയിൽ ഒഴിവാക്കിയിരിക്കുകയാണ്. മാതൃഭാഷയുടെ ഔദ്യോഗികവും അക്കാദമികവുമായ നിലനിൽപ്പിനുതന്നെ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്നതാണ് തീരുമാനമെന്ന് ലേഖകൻ

കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ എൽ.പി / യു.പി ക്ലാസുകളിൽ പഠിപ്പിക്കാനുള്ള അധ്യാപകരെ തെരഞ്ഞെടുക്കാൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന എഴുത്തുപരീക്ഷയുടെ സിലബസിൽ നിന്ന് മാതൃഭാഷയെ ഒരു വിഷയമെന്ന നിലയിൽ ഒഴിവാക്കിയിരിക്കുകയാണ്. മാതൃഭാഷയുടെ ഔദ്യോഗികവും അക്കാദമികവുമായ നിലനിൽപ്പിനുതന്നെ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്നതാണ് ഈ തീരുമാനം. എത്രമാത്രം ആലോചിച്ച്, ഏതൊക്കെ തലങ്ങളിൽ ചർച്ചചെയ്യപ്പെട്ടാണ് ഈ തീരുമാനം പി.എസ്. സി എടുത്തത് എന്ന് അറിയാൻ മലയാളം മാതൃഭാഷയായ ജനത എന്ന നിലയിൽ നമുക്ക് അവകാശമുണ്ട്. അക്കാദമിക ഔദ്യോഗിക മേഖലകളിൽനിന്ന് മാതൃഭാഷയെ പടിയടച്ച് പിണ്ഡം വെക്കാനുള്ള ഈ മുഷ്‌ക്ക് ഒരു രാഷ്ട്രീയ തീരുമാനത്തിന്റെ കൂടി ഭാഗമാണോ എന്ന് വ്യക്തമാക്കപ്പെടേണ്ടതുണ്ട് എന്നർത്ഥം.

നമ്മുടെ പ്രൈമറി ക്ലാസുകളിലെ പഠനം/കരിക്കുലം എന്നത് സംബന്ധിച്ച പ്രാഥമിക ധാരണയെങ്കിലും ഉള്ളവരാണോ ഈ സിലബസ് തയ്യാറാക്കിയത് എന്നതാണ് അത്ഭുതകരം. ഇത്ര ഉദാസീനവും അലംഭാവപൂർണവും ആയാണോ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം കരുപ്പിടിപ്പിക്കാനുള്ള പ്രക്രിയയിൽ പി.എസ്.സി പോലുള്ള ഒരു സ്ഥാപനം ഇടപെടുന്നത് എന്നത് സത്യത്തിൽ പേടിപ്പിക്കുന്നതാണ്. ലോവർ പ്രൈമറി ക്ലാസ്സുകളിൽ പൊതുവിൽ സംയോജിത (integrated) വിഷയസമീപനം ആണ് കൈക്കൊണ്ടിട്ടുള്ളത്. ഒന്ന്, രണ്ട് ക്ലാസുകളിൽ ഓരോ വിഷയത്തിനും പ്രത്യേകം പുസ്തകം പോലുമില്ല. മാതൃഭാഷയിലൂന്നിയാണ് പരിസരപഠനവും ഗണിതപഠനവും പോലും (കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്ന പരിഷ്‌കരണത്തിൽ ഗണിതപഠനത്തിന് പ്രത്യേകം പുസ്തകമാക്കിയിരുന്നു). മൂന്ന്, നാല് ക്ലാസുകളിൽ വ്യത്യസ്ത പുസ്തകങ്ങൾ ഉണ്ടെങ്കിലും അവിടെയും പ്രാധാന്യം മാതൃഭാഷാ പഠനത്തിനുതന്നെയാണ്. നമ്മുടെ പാഠപുസ്തകങ്ങളും പഠനസമയവും നിശ്ചയിക്കപ്പെട്ടത് പോലും ഈ രീതിയിലാണ്. മാതൃഭാഷയിൽ അനുഭവങ്ങൾ പ്രദാനം ചെയ്​തുവേണം മറ്റെല്ലാ വിഷയത്തിന്റെയും പ്രാഥമിക ധാരണയിലേക്ക് ഈ ഘട്ടത്തിൽ കടക്കാൻ. അതിലേക്ക് കുട്ടികളെ ശ്രദ്ധാപൂർവ്വം കൈപിടിച്ച് നടത്താൻ മാതൃഭാഷ പഠിച്ചിട്ടില്ലാത്ത ഒരാൾക്ക് എങ്ങനെയാണ് കഴിയുക? കുഞ്ഞുങ്ങളുടെ ഭാഷാശേഷിയെ അവർക്ക് എങ്ങനെ വളർത്തിയെടുക്കാനാകും?

ഒരു പരീക്ഷയിലോ സിലബസിലോ മാതൃഭാഷയെ ഉൾപ്പെടുത്തുന്ന, കേവലം പത്തോ ഇരുപതോ മാർക്കിന്റെ കാര്യം മാത്രമല്ല ഇതിലുള്ളത്. കുട്ടികളിൽ ശരിയായ ഭാഷാവബോധം ഉറയ്ക്കുന്ന നിർണായക പടവ് പ്രൈമറി ക്ലാസുകളാണ്.
ഈ പരീക്ഷയെഴുതി പ്രൈമറി അധ്യാപകരാകാൻ വേണ്ടി മാത്രം നടത്തപ്പെടുന്ന അധ്യാപകപരിശീലന കേന്ദ്രങ്ങളിൽ പിന്നെന്തിന് മാതൃഭാഷ പഠിപ്പിക്കണം? അതിന്റെ സിലബസിൽ എന്തിന് മാതൃഭാഷ നിലനിർത്തണം? അവിടെ മലയാളം അധ്യാപകരെ എന്തിനു നിയമിക്കണം? നാലു സെമസ്റ്ററുകളിൽ വലിയ പ്രാധാന്യത്തോടെ അവിടങ്ങളിൽ പഠിപ്പിച്ചുവരുന്ന മലയാളം കൂടി ഇതുപ്രകാരം ഒഴിവാക്കപ്പെടണം. സിലബസിൽ നിന്ന് പുറത്താക്കപ്പെടുക എന്നാൽ അതിന്റെ പഠനമേഖലയിൽ നിന്ന് പുറത്താക്കുക എന്നതുതന്നെയാണ്. അങ്ങിനെ ഡി.എൽ.എഡ്ഡിന്റെ (പഴയ ടി.ടി.സി) കരിക്കുലം തന്നെ നിരസിച്ച് തന്നിഷ്ടപ്രകാരം ഒരു സ്ഥാപനത്തിന് ഇങ്ങനെ കാര്യങ്ങൾ തീരുമാനിക്കാൻ അവകാശമുണ്ടോ? ഇത്തരം തീരുമാനമെടുക്കാനുള്ള അക്കാദമികമായ അധികാരമുള്ള സ്ഥാപനമാണോ പി.എസ്.സി?

മാതൃഭാഷ എഴുതാനും വായിക്കാനും മാത്രം അറിഞ്ഞാൽ മതി എന്നും അതുവെച്ച് കുഞ്ഞുങ്ങളുടെ ഭാഷാശേഷീവികസനത്തിന് ആവശ്യമായ കാര്യങ്ങളെല്ലാം ചെയ്യാൻ ഒരാൾക്ക് കഴിയും എന്നും തീരുമാനിക്കുന്നത് ഏതു ശാസ്ത്രീയബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്? അടിസ്ഥാന വ്യാകരണപാഠങ്ങൾ, ഭാഷയുടെയും സാഹിത്യത്തിന്റെയും ചരിത്രപരമായ പഠനം, സാഹിത്യ പ്രസ്ഥാനങ്ങളെ കുറിച്ചുള്ള അടിസ്ഥാന ധാരണ ഇവയെല്ലാം ഇത്രയും കാലം ഡി.എൽ.എഡ്ഡിന്റെ ഭാഗമായി പഠിച്ചത് എല്ലാം മറക്കണമെന്നാണോ? കെ.ടെറ്റിൽ അടക്കം ഉൾപ്പെടുത്തിയിട്ടുള്ള മലയാളം സിലബസ് കൂടി ഈ വഴി പിന്തുടർന്ന് ഇല്ലാതാവില്ലേ? പ്രധാന വ്യാകരണ നിയമങ്ങൾ, ഭാഷയുടെ തനിമയുടെ ഭാഗമായ പഴഞ്ചൊല്ലുകളും ശൈലികളും, തെറ്റും ശരിയുമായ ഭാഷാപ്രയോഗങ്ങൾ മുതലായവയെല്ലാം ഇനി മുതൽ പഠനത്തിന്റെയും പരീക്ഷയുടെയും ഭാഗമാല്ലാതാവുമ്പോൾ എന്തായിരിക്കും നാളെ മാതൃഭാഷയുടെ അവസ്ഥ.?

തെരഞ്ഞെടുക്കാനുള്ള വിഷയങ്ങളിൽ ഉൾപ്പെടാത്ത വിഷയങ്ങൾ കൈകാര്യം ചെയ്യാൻ തനിക്ക് കഴിയില്ല എന്ന് ഈ പരീക്ഷ വഴി ജോലിയിൽ എത്തപ്പെടുന്ന അധ്യാപകർ നാളെ പറഞ്ഞാൽ നിയമപരമായി അവർക്കൊപ്പം നിൽക്കാൻ മാത്രമേ ആർക്കും കഴിയൂ. പ്രസ്തുത തൊഴിലിനായുള്ള പരീക്ഷയുടെ സന്ദർഭത്തിൽ അവരോട് സാമാന്യമായി പഠിക്കാൻ പോലും ആവശ്യപ്പെടാത്ത ഒരു വിഷയം തൊഴിൽ ലഭിച്ചശേഷം അതിവിദഗ്ധമായി കൈകാര്യം ചെയ്യാൻ ആവശ്യപ്പെടുന്നത് ഒരർത്ഥത്തിൽ അനീതി തന്നെയാണ്. അതുകൊണ്ട് പരീക്ഷാ സിലബസിൽനിന്ന് ഒരു വിഷയം മാറ്റിനിർത്തുന്നത് കേവലം സാങ്കേതികമായ കാര്യം മാത്രമല്ല. മാതൃഭാഷയിൽ അഭിമാനിക്കുന്ന ഒരു ജനതയെ നിരന്തരമായി അപമാനിക്കുന്ന പി.എസ്.സി നടപടികളുടെ തുടർച്ച മാത്രമാണ്.

ഭരണഭാഷ മലയാളമാണ് എന്ന് നാഴികയ്ക്ക് നാൽപ്പതുവട്ടം പറയുന്ന ഒരു സർക്കാരിന്റെ കാലത്താണ് പി. എസ്.സി തന്നിഷ്ടപ്രകാരം ഇത്തരം ഒരു തീരുമാനം എടുക്കുന്നത്. മലയാളം എഴുതാനും വായിക്കാനും അറിഞ്ഞാൽ മതി എന്ന് പി.എസ്.സി അങ്ങ് തീരുമാനിക്കുകയാണ്. പി.എസ്.സി ചെയർമാൻ അതാണ് പറഞ്ഞത്. ചോദ്യങ്ങൾ മാതൃഭാഷയിൽ ആണല്ലോ എന്ന്! അങ്ങിനെയെങ്കിൽ അദ്ദേഹത്തിന്റെ നയപ്രകാരം നമ്മുടെ സ്‌കൂൾ- കോളേജ് തലങ്ങളിൽ നിന്ന് മാതൃഭാഷാപഠനം അടിയന്തിരമായി സർക്കാർ പിൻവലിക്കണം. എസ്.സി.ഇ.ആർ.ടി, സർവകലാശാലകളിലെ ബോർഡ് ഓഫ് സ്റ്റഡീസ് എന്നിങ്ങനെയുള്ള എല്ലാ അക്കാദമിക് സ്ഥാപനങ്ങളും പിരിച്ചുവിട്ട് കേരളത്തിലെ ഏറ്റവും വലിയ അക്കാദമിക സ്ഥാപനമായി പി.എസ്.സിയെ നിശ്ചയിക്കണം. അവർ തീരുമാനിക്കട്ടെ, കേരളത്തിലെ വിദ്യാഭ്യാസനയം എന്തായിരിക്കണം എന്ന്. നമുക്ക് ദേശീയ വിദ്യാഭ്യാസനയത്തിന്റെ സാമൂഹിക- രാഷ്ട്രീയ അടിയൊഴുക്കുകളെക്കുറിച്ച് വെബിനാറുകൾ നടത്തി രസിക്കാം.
വിദ്യാഭ്യാസ മനഃശ്ശാസ്ത്ര സിദ്ധാന്തങ്ങൾ പ്രാഥമിക തലങ്ങളിൽ മാതൃഭാഷക്കുനൽകുന്ന പ്രാധാന്യത്തിൽ നമ്മൾ ഇന്നത്തെതിനെക്കാൾ ശ്രദ്ധ മുൻപ് നൽകിയിരുന്നു. തൊണ്ണൂറുകൾക്ക് മുൻപ് കേരളത്തിൽ പ്രൈമറി ക്ലാസുകളിലെ അധ്യാപകരാകാൻ നടത്തിയ പി.എസ്.സി പരീക്ഷയിൽ 50 ശതമാനം ചോദ്യവും മാതൃഭാഷയിൽ നിന്നായിരുന്നു. 94നുശേഷം നടന്ന പരീക്ഷകളിലാണ് അത് 20 ശതമാനമായി കുറഞ്ഞത്. ഇപ്പോൾ അത് സമ്പൂർണമായി ഒഴിവാക്കപ്പെടുന്നു, അതും മാതൃഭാഷയ്ക്ക് എല്ലാ തലങ്ങളിലും ആവുന്നത്ര സ്ഥാനം നൽകും എന്ന് പ്രകടന പത്രികയിൽ തന്നെ പ്രഖ്യാപിച്ച, അതിന്റെ അടിസ്ഥാനത്തിൽ കൂടി ഭരണത്തിൽ ഇരിക്കുന്ന ഇടതുമുന്നണിയുടെ കാലത്ത്!

മാതൃഭാഷയിലൂടെ വേണം പ്രൈമറി ക്ലാസുകളിലെ പഠനം എന്നാണ് ദേശീയ വിദ്യാഭ്യാസ നയം പറഞ്ഞത്. ആ സമയത്താണ് പ്രൈമറി ക്ലാസുകളിലെ അധ്യാപക പരീക്ഷാ സിലബസ്സിൽ നിന്ന് മാതൃഭാഷയെ പൂർണമായും വെട്ടിമാറ്റുന്നത്. ഇത് സിലബസിന്റെയോ പരീക്ഷയുടെയോ പ്രശ്‌നം മാത്രമല്ല. നാളത്തെ കേരളത്തിന്റെ മനസ്സ് ഈ ദേശത്തിന്റെ സാംസ്‌കാരികവും സാമൂഹികവും സൗന്ദര്യശാസ്ത്രപരവും ആയ പരിസരങ്ങളെ എങ്ങിനെ സ്വാംശീകരിക്കും എന്ന വലിയ ചോദ്യമാണ് ഇതിലൂടെ ഉയർന്നുവരുന്നത്. മാതൃഭാഷയുടെ വേരുകൾ വെട്ടിമാറ്റാനുള്ള നിർണായക നീക്കമാണ് പി.എസ്.സി നടത്തിയിരിക്കുന്നത്. ഈ വഴി ഇവർ ഇനിയും മുന്നോട്ട് സുഗമമായി പോകുമെങ്കിൽ നമ്മുടെ ഭാഷയുടെ മരണത്തിന് കാലം ഇനി അധികം വേണ്ടിവരില്ല.

Comments