ദൈവത്തെപോലും
സംശയനിഴലില്‍ നിര്‍ത്തുന്ന
പുതിയ ജീവി, മനുഷ്യന്‍
ദൈവത്തെപോലും സംശയനിഴലില്‍ നിര്‍ത്തുന്ന പുതിയ ജീവി, മനുഷ്യന്‍
കോവിഡ് നമ്മുടെ സര്‍വത്രനിലയും തെറ്റിച്ചു. ജീവിതരീതിയെ, സാമൂഹിക ഇടപെടലുകളെ എല്ലാം അത് തിരുത്തി. നമ്മള്‍ ഇതുവരെ പരിചയിച്ച അല്ലെങ്കില്‍ നേടിയെടുത്ത അറിവും അഭ്യാസവും തീര്‍ത്തും നിശ്ചലമാവുന്ന അനിശ്ചിതാവസ്ഥ. ഓരോ അനിശ്ചിതാവസ്ഥയും ദൈവത്തിന്റെയും മനുഷ്യന്റെയും കൈയൊപ്പില്ലാതെ പ്രകൃതിയെ പഠിക്കാന്‍ കിട്ടുന്ന സുവര്‍ണാവസരമാണ്- കോവിഡുമായി ബന്ധപ്പെട്ട അനിശ്ചിതാവസ്ഥയെക്കുറിച്ച് നവീന തത്വശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ ഒരു അന്വേഷണം
29 Oct 2020, 05:18 PM
ഒരു സംസ്‌കാരത്തിനോ വ്യക്തിക്കോ ബുദ്ധിക്കോ വ്യക്തമായ തീര്‍ച്ചകളും തീരുമാനങ്ങളും ഇടപാടുകളുമൊക്കെ അസാധ്യമാകുന്ന നിമിഷങ്ങളെയാണ് അനിശ്ചിതത്വം (uncertainty) എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുക. നമ്മള്‍ ഇതുവരെ പരിചയിച്ച അല്ലെങ്കില്‍ നേടിയെടുത്ത അറിവും അഭ്യാസവും തീര്‍ത്തും നിശ്ചലമാവുന്ന മുഹൂര്‍ത്തങ്ങള്‍ക്ക് മാത്രമേ അനിശ്ചിതത്വം എന്ന പേര് ചാര്‍ത്തികൊടുക്കൂ. അറിവും അഭ്യാസവും വ്യക്തിയില്‍ നിഷ്ഠമായതിനാല്‍ ഒരു വ്യക്തിയുടെ അനുഭവമാണ് അനിശ്ചിതത്വം. കൃത്യമായി പറഞ്ഞാല്‍ അനിശ്ചിതാവസ്ഥ ഒരു വ്യക്തിയുടെ അറിവിന്റെയും അഭ്യാസത്തിന്റെയും പരിധി (limit) വെളിവാക്കുന്ന നിമിഷങ്ങളാണ്.
എങ്ങും അനിശ്ചിതത്വം
അറിവും അഭ്യാസവുമാണ് അനിശ്ചിതാവസ്ഥയുടെ ആദ്യ ഇരകളെന്നതിനാല്‍ മനുഷ്യജീവിതത്തിന്റെ ഒരുവിധം എല്ലാ വശങ്ങളെയും അനിശ്ചിതത്വം സ്പര്‍ശിക്കുന്നുണ്ട്. ചിലപ്പോള്‍ അനിശ്ചിതത്വം ഉരുള്‍പൊട്ടുന്നത് സാമ്പത്തിക മേഖലയില്‍ ആവാം, അല്ലെങ്കില്‍ ധാര്‍മിക ഇടപാടുകള്‍ക്കിടയിലാവാം, അതുമല്ലങ്കില്‍ ആരോഗ്യമേഖലയിലോ സാഹിത്യത്തിലോ ആവാം.
എവിടെയാണെങ്കിലും ഒന്നുറപ്പാണ്, സാധാരണക്കാര്‍ ഇത്തരം സാഹചര്യങ്ങളില്‍ അടിയും തടയും മറന്ന് ഗതികെട്ട് നില്‍ക്കും. എന്നാല്‍ മറ്റുചിലരുണ്ട്, അവര്‍ അസാധാരണക്കാരാണ്. അവരെ സംബന്ധിച്ച് അനിശ്ചിതാവസ്ഥ മുതല്‍ വാരിക്കൂട്ടാനുള്ള ഏറ്റവും നല്ല മുഹൂര്‍ത്തമാണ്. മനുഷ്യബുദ്ധി നിശ്ചലമാവുന്ന നിമിഷങ്ങള്‍ക്കുവേണ്ടി കാത്തിരിക്കുന്ന അസാധാരണക്കാരാണ്; പ്രവാചകന്മാര്‍, ആള്‍ദൈവങ്ങള്‍, കൈനോട്ടക്കാര്‍, പ്രകൃതിചികിത്സകര്‍ മുതലായവര്‍. തിരുമാനമെടുക്കാന്‍ പറ്റാതെ സ്തബ്ധരായി പോകുന്ന ഒരു ശരാശരി മനുഷ്യന് പരിഹാരം എന്ന വ്യാജേന നിഷ്ഫലമായ തിരുമാനകള്‍ വില്‍ക്കുന്നവരാണ് ഇപ്പറഞ്ഞവര്‍.
അനിശ്ചിതത്വത്തെ ഏതു വിധേനയും വിറ്റ് കാശാക്കുന്ന ഇവര്‍ അനിശ്ചിതത്വം കുറയ്ക്കാനുള്ള എല്ലാ ശ്രമങ്ങളെയും എതിര്‍ത്ത് തോല്‍പ്പിക്കാന്‍ ശ്രമിക്കും. അതുകൊണ്ടുതന്നെ ശാസ്ത്രവും ചിന്തയും സാഹിത്യവുമെല്ലാം ഇവര്ക്ക്പുച്ഛമായിരിക്കും. എന്നാല്‍, ഈ പുച്ഛത്തിനിടയിലും ശാസ്ത്രത്തിന്റെയും സാഹിത്യത്തിന്റെയും വിപണന സാധ്യത ഇവര്‍ തേടും. അതില്‍ അതിശോക്തിയൊന്നുംവേണ്ട. മുതലെടുപ്പാണ് ലക്ഷ്യമെങ്കില്‍ പിന്നെ മാര്‍ഗത്തിന് പഞ്ഞമില്ലല്ലോ!
സയന്റിഫിക് റീസണ്‍
എന്നാല്‍ വ്യക്തമായ അറിവ് രൂപപ്പെടുത്തി അനിശ്ചിതത്വം കുറയ്ക്കുക എന്ന വിവേകപൂര്‍ണമായ തന്ത്രമാണ് ശാസ്ത്രം പയറ്റുക. അതിന്റെ ആദ്യപടിയായി, ശാസ്ത്രം മനുഷ്യസഹജമായ എല്ലാ ആശകളും പ്രതീക്ഷകളും സാമാന്യവല്‍ക്കരണങ്ങളും ഗവേഷണത്തില്‍നിന്നും അതിന്റെ രീതിശാസ്ത്രത്തില്‍നിന്നും മാറ്റിനിര്‍ത്തുന്നു. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, പ്രകൃതിയുടെ പ്രതിച്ഛായയില്‍ മനസിന്റെ ഭാവങ്ങള്‍ ചേര്‍ത്തിളക്കരുതെന്ന മുന്നറിയിപ്പ് പാലിക്കുകയാണ് ശാസ്ത്രീയ അനേഷണത്തിനുവേണ്ട മുന്നൊരുക്കം.
ഈ മുന്നറിയിപ്പും അതിനെ പിന്‍ചെല്ലുന്ന അറിവുമെല്ലാം ഒരു പരിധിവരെ അനിശ്ചിതാവസ്ഥയുടെ മൂര്‍ത്തഭാവങ്ങളെ മനസ്സിലാക്കുന്നതില്‍ നമ്മെ സഹായിച്ചിട്ടുണ്ട്, അല്ലെങ്കില്‍ സഹായിക്കും എന്ന വിശ്വാസമുള്ളതുകൊണ്ടാണ് നമ്മില്‍ പലരും സയന്റിഫിക് റീസണ്‍ എന്ന കുപ്പായം അണിയുന്നത്. അതുകൊണ്ടുതന്നെ സാധാരണ മനുഷ്യര്‍, ഒരു പരിധിവരെ, അനിശ്ചിതത്വത്തെ നേരിടാന്‍ കോലം കെട്ടാറില്ല. മറിച്ച്, ഒരു കോലംകെട്ടും ശാശ്വത പരിഹാരമല്ല എന്ന നിശ്ചയമാണ് അത്തരക്കാരെ നയിക്കാറ്.
എന്നിരുന്നാലും ചെറുതായിട്ടൊന്ന് ബുദ്ധിയോ ശക്തിയോ പകയ്ക്കുമ്പോഴേക്കും കോലം കെട്ടാനൊരുങ്ങുകയെന്നത് മനുഷ്യന്റെ സഹജവാസനയാണുതാനും.
തന്നെ പേടിപ്പെടുത്തുന്നതിനെ ഭയപ്പെടുത്തി കീഴ്പ്പെടുത്തുക എന്നതാണ് എല്ലാ കോലംകെട്ടിന്റെയും ലക്ഷ്യം. നീണ്ടുകിടക്കുന്ന നെല്‍പ്പാടത്ത് വിള തിന്നുന്ന പക്ഷികളെ എങ്ങനെ ആട്ടിപ്പായിക്കാം എന്ന പ്രശ്നത്തില്‍ നിന്ന് തുടങ്ങിയതാണ് മനുഷ്യന്റെ കോലംകെട്ടുകള്‍.
വിള തിന്നുന്ന പക്ഷികള്‍ക്ക് കൃഷിക്കാരനെ പേടിയാണെന്ന ദൈനംദിന അറിവില്‍നിന്നാണ് മനുഷ്യകോലംകുത്തി അവയെ പേടിപ്പിക്കാന്‍ കര്‍ഷകന്‍ തീരുമാനിക്കുന്നത്. അങ്ങനെ, കിടനാശിനികളും കളനാശിനികളും വരുന്നതിനുമുമ്പ് കോലം ഭയം എറിഞ്ഞ് പക്ഷികളെ പാടത്തുനിന്ന് മാറ്റിനിര്‍ത്തി. മറ്റൊരര്‍ത്ഥത്തില്‍ ഓരോ കര്‍ഷകനും പേടിയെ, പക്ഷിയെ ഭയപ്പെടുത്തി തോല്‍പിച്ചു. ഒരുപക്ഷെ, നാം ഇന്നുതേടുന്ന ജൈവകൃഷിയുടെ ആദ്യഭാവം പേടിയുടെ ഈ നൈസര്‍ഗിക പ്രയോഗമാവാം.
എന്നാല്‍, വയലിലെ ഈ കോലംകെട്ടിന് നിനയ്ക്കാത്ത ലാഭമുണ്ടായി. പകല്‍ പറക്കുന്ന പക്ഷികള്‍ക്ക് കോലം പേടിയായിരുന്നുവെങ്കില്‍ രാത്രി ഇരപിടുത്തതിനിറങ്ങുന്ന മൂങ്ങക്ക് ഓരോ കോലവും മൂങ്ങക്കോല്‍ ആയി വേഷംമാറി. ഓരോ പ്രാണിയെയും പറന്നുപിടിക്കുന്ന മൂങ്ങക്ക് അടുത്ത പ്രാണിക്കുവേണ്ടിയുള്ള വേണ്ടിയുള്ള കാത്തിരിപ്പിന് കോലം തോളൊരുക്കികൊടുത്തു, തലയും. രാത്രി മാത്രം പുറത്തിറങ്ങുന്ന മൂങ്ങ പകല്‍ പുറത്തിറങ്ങുന്ന കര്‍ഷകനെ കാണാനും അടുത്തറിയാനും ശ്രമിക്കാറില്ലല്ലോ. അതുകൊണ്ടുതന്നെ കര്‍ഷകനെ പേടിക്കാന്‍ അതിന് അവസരം കിട്ടിയില്ല.
സ്വാഭാവികം! കോലം മൂങ്ങയെ പേടിപ്പിച്ചില്ല. പക്ഷേ, കിളികള്‍ പേടിച്ചു, വിളവ് കൂടി. അങ്ങനെ മനുഷ്യന്‍ പ്രായോഗിക ബുദ്ധിയിലൂടെ വയലിലെ അനിശ്ചിതാവസ്ഥയെ നേരിടാന്‍ തുടങ്ങി.
എന്നാല്‍, സാമൂഹിക ജിവിതത്തിലെ വെട്ടുകിളികളായ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ഒപ്പം അവ ഉല്‍പാദിപ്പിക്കുന്ന അനിശ്ചിതാവസ്ഥയെയും പ്രതിരോധിക്കുന്നതില്‍ വയല്‍വിട്ട് സമൂഹത്തിലെത്തിയ കര്‍ഷകന്‍ നന്നേ പരാജയപ്പെട്ടു.
വിളവിന്റെ നീക്കിയിരിപ്പില്‍നിന്ന് ഭവനനിര്‍മ്മാണം തുടങ്ങിയ മനുഷ്യരെ, പ്രത്യേകിച്ചും മലയാളിയെ, മറ്റൊരു ഭയം പിടികൂടി. തന്റെ നിര്‍മാണത്തിലിരിക്കുന്ന വീടിന് അസൂയാലുക്കളുടെ കണ്ണേറ് കിട്ടുമോ എന്ന് മലയാളി പേടിച്ചു. ഈ പേടിയെ, കണ്ണേറിനെ നേരിടാന്‍ വയലില്‍ വിജയകരമായി പരീക്ഷിച്ച കോലത്തെതന്നെ മലയാളി ആശ്രയിച്ചു. പണിതുടങ്ങിയ ഓരോ വീടിന്റെ മുന്‍പിലും കോലങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. കേരളത്തില്‍ കോലം താമസിക്കാതെ ഒരു വീടും ഉണ്ടാവാനുള്ള സാധ്യത കുറവാണ്.
ഭവനനിര്‍മാണത്തിലെ എല്ലാ അനിശ്ചിതാവസ്ഥയെയും കോലം തടുത്തുനിര്‍ത്തുമെന്നുള്ള നമ്മുടെ വിശ്വാസമാകാം ഒരു പക്ഷെ, എല്ലാ അനിശ്ചിതാവസ്ഥയെയും ‘കോലം കെട്ടി' നേരിടാന്‍ നമ്മെ ശീലിപ്പിച്ചത്. ഇതേ ശീലമാവാം ഈ കോവിഡുകാല അനിശ്ചിതാവസ്ഥ നേരിടാന്‍ ആള്‍ദൈവത്തിന്റെയും പ്രകൃതിചികിത്സകളുടെയും കോലംകെട്ടില്‍ ആശ്രയിക്കാന്‍ നമ്മെ നിര്‍ബന്ധിതരാകുന്നത്.
ചെറുജീവി സൃഷ്ടിച്ച പ്രതിസന്ധി
കോവിഡ് നമ്മുടെ സര്‍വത്ര നിലയും തെറ്റിച്ചു. ജീവിതരീതിയെ, സാമൂഹിക ഇടപെടലുകളെ എല്ലാം അത് തിരുത്തി. വര്‍ഷങ്ങളുടെ തഴക്കത്തില്‍നിന്ന് സ്വാഭാവികം എന്ന് കരുതി നമ്മള്‍ പരിചയപ്പെട്ടതെല്ലാം മാറ്റിവെക്കേണ്ടിവന്നു. ഒപ്പം, അസ്വാഭാവികം എന്നുകരുതിയ പലതും അടുത്തു പരിചയിച്ചും തുടങ്ങി. അപരനോടുള്ള ബന്ധങ്ങള്‍ മാത്രമല്ല, നമ്മുടെ സ്വന്തം ശരീരത്തിന്മേലുള്ള ഇടപാടുകള്‍ പോലും ഇനി ഭരണകൂടത്തിന്റെ മേല്‍നോട്ടത്തിലൂടെ മാത്രമേ സാധിക്കു എന്ന ദുരവസ്ഥയിലാണ് ആധുനിക ജനാധിപത്യവിശ്വാസികള്‍.
കോവിഡിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതാവസ്ഥ മൂന്ന് കാര്യങ്ങളിലാണ് അടങ്ങിയിരിക്കുന്നത്, ഒന്ന്, സാമൂഹിക അകലം എത്ര നാള്‍ നീളും എന്ന് ഊഹിക്കാന്‍പോലും നമുക്കോ ഭരണകൂടത്തിനോ പറ്റുന്നില്ല. രണ്ട്, കോവിഡ് നമ്മില്‍ വരുത്താന്‍ പോകുന്ന അസുഖങ്ങളുടെ പ്രത്യാഘാതം ചിന്തിച്ചെടുക്കാന്‍ കഴിയുന്നില്ല. മൂന്ന്, ഈ പാന്‍ഡെമിക്കില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏക മാര്‍ഗമായ വാക്സിന്‍ വിദൂര സാധ്യതമാത്രമായി അവസാനിക്കുന്നു.
ചുരുക്കിപ്പറഞ്ഞാല്‍. ആധുനിക വിപണിയിലേക്കും സമൂഹത്തിലേക്കും വന്നുകയറിയത് ഒരു ചെറിയ ജീവി; പക്ഷെ നമ്മുടെ കൈയിലുള്ളത് ഒത്തവലുപ്പത്തിലുള്ള ഒരു മാസ്‌ക്കും ഒപ്പം വലിയ അനിശ്ചിതാവസ്ഥയും.
ഒരുകാലത്ത് മലബാറിലേക്ക് കുടിയേറിവര്‍ക്ക് ആന മുതല്‍ പാമ്പുവരെയുള്ള വന്യജീവികളെയാണ് അനുദിന ജീവിതത്തില്‍ നേരിടേണ്ടിയിരുന്നതെങ്കില്‍ അര്‍ബന്‍ കുടിയേറ്റക്കാരായ നമുക്ക് ഇന്ന് കാണാന്‍പോലും കിട്ടാനില്ലാത്ത ഒരു വൈറസിനെയാണ് പ്രതിരോധിക്കേണ്ടത്. മാസ്‌ക് കെട്ടി ഒരു ചെറിയ കോലംകെട്ട് നടത്തുകയാണ് നമ്മള്‍. ഗതികെട്ട്, കോലംകെട്ടിന്റെ അവസാന അടവ് പോലും മലയാളി പ്രയോഗിച്ചു. ഉള്ളില്‍ പേടി ചെണ്ടയടിക്കുമ്പോള്‍ ‘ഓ, ഒരുപക്ഷെ എനിക്ക് കോവിഡ് വന്നുപോയിക്കാണുമെന്ന്' നമ്മള്‍ പരസ്പരം പറഞ്ഞാശ്വസിച്ചു. കോവിഡിനെതിരെ മലയാളി നിര്‍മിച്ച ആദ്യ വാക്സിന്‍ ആണ് ഈ പറച്ചില്‍. ഒരുപക്ഷെ, അവസാനത്തേതും.
ചുരുക്കിപ്പറഞ്ഞാല്‍, വയലിലായാലും വീട്ടിലായാലും അതുമല്ല കോവിഡാശുപത്രിയിലായാലും നമ്മള്‍ കോലംകെട്ടിയാണ് അനിശ്ചിതാവസ്ഥയെ അഭിവാദ്യം ചെയ്യാറ്. അതാണ് നമ്മുടെ ശീലം. സ്വല്പമെങ്കിലും നമ്മില്‍ അവശേഷിക്കുന്ന സയന്‍ഫിക് റീസണ്‍ മാത്രമാണ് ഈ ശീലത്തിന് അപവാദം. എന്നാല്‍ അതുപയോഗിക്കുന്ന കാര്യത്തില്‍ നല്ല നിശ്ചയമില്ലതാനും.
അനിശ്ചിതാവസ്ഥ എന്ന അനിവാര്യത
എന്നാല്‍ മനുഷ്യനെയും മനുഷ്യന്‍ കര്‍തൃത്വം ഏറ്റെടുക്കുന്ന ശാസ്ത്രത്തെയുംകുറിച്ച് മറ്റൊരു അഭിപ്രായമാണ് തത്വശാസ്ത്രത്തിന്. എത്രകണ്ട് ലോകത്തെക്കുറിച്ചുള്ള അറിവ് വാരിക്കൂട്ടിയാലും ശാസ്ത്രത്തിന് ഒരിക്കലും, അനിശ്ചിതാവസ്ഥയെ മാറ്റിനിര്‍ത്താന്‍ കഴിയില്ലെന്ന് തത്വശാസ്ത്രം വാദിക്കുന്നു. അനിശ്ചിതാവസ്ഥ മനുഷ്യന്റെ, മനുഷ്യബുദ്ധിയുടെ കൂടപ്പിറപ്പാണെന്നാണ് ആധുനിക തത്വശാസ്ത്രം (Modern Philosophy) പഠിപ്പിക്കുന്നത്. റെനേ ദെക്കാര്‍ത്തും (René Descartes) ഇമ്മാനുവേല്‍ കാന്റും (Immanuel Kant) മുതല്‍ ദെറിദ (Jacques Derrida) വരെയുള്ള ഓരോ ചിന്തകരും അനിശ്ചിതാവസ്ഥയെ കുറിച്ച്, ഒരേ ആശയമാണ് മുന്നോട്ടുവെക്കുന്നത്. അനിശ്ചിതാവസ്ഥ മനുഷ്യബുദ്ധിയുടെ അനിവാര്യ ഉല്‍പ്പന്നമാണെന്നാണ് ആധുനിക തത്വശാസ്ത്രം വാദിക്കുന്നത്.

തന്നെയും തനിക്കു ചുറ്റിലുള്ള സകലതിനെയും സംശയത്തിന്റെ കണ്ണിലൂടെ നോക്കിക്കാണാന്‍ പരിശീലിപ്പിച്ചുകൊണ്ടാണ് ആധുനികചിന്തയ്ക്കും ആധുനിക സയന്‍സിനും ദെക്കാര്‍ത്ത് തിരികൊളുത്തുന്നത്. കാര്‍ട്ടീഷ്യന്‍ ജ്യോമെട്രി (Cartesian Geometry) പോലെത്തന്നെ കാര്‍ട്ടീഷ്യന്‍ സംശയങ്ങളും ലോകപ്രശസ്തമാണ്. വസ്തുക്കളെ കൃത്യമായി, സംശയത്തിന് ഇട നല്‍കാത്തവിധം രേഖപ്പെടുത്താനാണ് ദെക്കാര്‍ത്ത് ജോമെട്രിയില്‍ ശ്രമിച്ചത്. മനുഷ്യന്റെ കണ്ണുകള്‍ക്ക്, അല്ലെങ്കില്‍, നമ്മുടെ നോട്ടത്തിന് അതിന്റെ കണ്‍വെട്ടത്ത് വരുന്നതിനേയെല്ലാം വസ്തുവാക്കി മാറ്റാൻ കഴിവുണ്ടെന്ന് ദെക്കാര്‍ത്ത് കണ്ടുപിടിച്ചു.
കേരളത്തിലെ ഓരോ പ്രാദേശിക ചായക്കടയിലും കുത്തിയിരുന്ന് വെടിപറയുന്നവര്‍ അതിലൂടെ പോവുന്ന കുട്ടികളെയും സ്ത്രീകളെയുമൊക്കെ നോക്കി, അവരെ വെറും വസ്തുക്കളായി മാറ്റുന്നത് കണ്ടിട്ടില്ലേ. ഓരോ പ്രാദേശിക ചായക്കടകളും സദാചാരവാദവും അവിടുത്തെ പ്രധാന ചായക്കടിയായ നോട്ടങ്ങളും കാഴ്ചയുടെ, അല്ലെങ്കില്‍, ഒബ്ജെക്റ്റിഫിക്കേഷന്റെ വഴിപിഴച്ച ഒരു സാധ്യതയാണ്. ഒരു ശരാശരി ചായക്കട മുതല്‍ സിനിമാവ്യവസായത്തില്‍ വരെ ഈ വഴിപിഴച്ച ഒബ്ജെക്റ്റിഫിക്കേഷന്‍ നടക്കുന്നുണ്ട്. അതുകൊണ്ടാണ്, പാര്‍വ്വതിയും, കനി കുസൃതിയുമെല്ലാം അമ്മയും ഇടവേളയും ഇല്ലാത്ത സിനിമ വേണമെന്ന് വാശി പിടിക്കുന്നത്.
സംശയത്തിന്റെ നാടകത്തില്‍നിന്ന് ഇടവേളക്ക് ഉറങ്ങിപ്പോയ ഒരു കഥാപാത്രം; മനുഷ്യന്‍
വ്യക്തിയുടെ കാഴ്ച്ചയില്‍ X & Y കോര്‍ഡിനേറ്റുകളെ കണ്ടെത്തിയാണ് ദെക്കാര്‍ത്ത് തീര്‍ത്തും വസ്തുനിഷ്ഠമായി വസ്തുക്കളെ അടയാളപ്പെടുത്തിയത്. ഇത് മനുഷ്യകാഴ്ചപ്പാടിന്റെ ഒരു സാധ്യതയാണ്. അതുകൊണ്ടുതന്നെ, ജ്യോമെട്രി ദെക്കാര്‍ത്തിന് മനുഷ്യകാഴ്ചപ്പാടിന്റെ (Human Perspective) ഏറ്റവും വലിയ സാധ്യതയാണ്.
എന്നിരുന്നാലും ലോകത്തിന് ഈ പറഞ്ഞ കോര്‍ഡിനേറ്റ്സുമായി യാതൊരു കരാറുകളുമില്ല. പക്ഷെ, ലോകവുമായുള്ള നമ്മുടെ കരാറുകള്‍ കൃത്യമായി ഉറപ്പിക്കാന്‍ കാര്‍ട്ടീഷ്യന്‍ കോര്‍ഡിനേറ്റ്സ് സഹായിക്കും. ഈ വിരുതാണ് ജ്യോമെട്രിയുടെ പൊരുള്‍.
ജ്യോമെട്രിയിലേതുപോലെതന്നെ, മുന്‍വിധികള്‍ (presuppositions) പരമാവധി ഒഴിവാക്കിയാണ് ചിന്തയുടെ കോര്ഡിനേറ്റ്സിനെയും അതുപയോഗിച്ചു നിര്‍മിച്ചെടുക്കാവുന്ന തെളിവാര്‍ന്ന സത്യങ്ങളെയും ദെക്കാര്‍ത്ത് അന്വേഷിക്കുന്നത്. സംശയത്തെ മുന്‍നിര്‍ത്തിയാണ് അന്വേഷണമെങ്കിലും, അയല്‍ക്കാരനെയും ഭാര്യയെയും ഭര്‍ത്താവിനെയുമെല്ലാം സംശയത്തോടെ നോക്കിക്കാണുന്ന ഒരു സംശയരോഗിയുടെ രീതിയല്ല ദെക്കാര്‍ത്ത് അവലംബിക്കുന്നത്. മറിച്ച്, സംശയം എപ്പോള്‍ നിര്‍ത്തണമെന്ന് ദെക്കാര്‍ത്തിന് നല്ല നിശ്ചയമുണ്ട്.
ഉറപ്പുള്ള ഒരു സത്യം കിട്ടുംവരെമാത്രം അവധാനപൂര്‍വ്വം ശീലിച്ച ഒരു മാര്‍ഗ്ഗമാണ് സംശയം. കാഴ്ചയുടെ നോട്ടത്തില്‍ X&Y കോര്ഡിനേറ്റ്സാണ് ദെക്കാര്‍ത്ത് കണ്ടുപിടിച്ചതെങ്കില്‍ മനുഷ്യന്റെ ഉള്‍ക്കാഴ്ചയില്‍, ചിന്തയില്‍ ചിന്തയുടേതല്ലാത്ത ഒരു അസാമാന്യ കൈയൊപ്പ് ദെക്കാര്‍ത്ത് കണ്ടെത്തി. ഈ കൈയൊപ്പിനെ, ചിന്തയുടെ മൂലക്കല്ലായി പ്രതിഷ്ഠിച്ചാണ് ദെക്കാര്‍ത്ത് ആധുനിക തത്വചിന്തക്ക് പച്ചക്കൊടി വീശുന്നത്. ദെക്കാര്‍ത്തിനെ സംബന്ധിച്ച് ദൈവമാണ് ഉള്‍ക്കാഴ്ചയുടെ പ്രധാന കോര്‍ഡിനേറ്റ്. ദൈവമാണ് ചിന്തയുടെ മൂലക്കല്ലും മൂലധനവും.
ദെക്കാര്‍ത്ത് സംശയത്തെ പാതിവഴിയില്‍ കൈവിട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇമ്മാനുവേല്‍ കാന്റ്, അനിശ്ചിതാവസ്ഥയുടെ ഏറ്റവും നല്ല കൈയൊപ്പായ ആധുനിക മനുഷ്യനെ തത്വചിന്തക്ക് പരിചയപ്പെടുത്തുന്നത്. ദൈവത്തെ മൂലക്കല്ലായി പ്രതിഷ്ഠിച്ച ദെക്കാര്‍ത്തിന് തെറ്റി എന്നാണ് കാന്റ് പറയുന്നത്. കാന്റിനെ സംബന്ധിച്ച് ദെക്കാര്‍ത്തും അദ്ദേഹം അവതരിപ്പിച്ച മനുഷ്യനും സംശയത്തിന്റെ നാടകത്തില്‍നിന്ന് ഇടവേളയ്ക്ക് ഉറങ്ങിപ്പോയ ഒരു കഥാപാത്രമാണ്. സംശയം അവസാനിപ്പിക്കുന്നതില്‍ ദെക്കാര്‍ത്തിന് സ്വല്‍പം തിടുക്കം കൂടിപ്പോയി എന്നാണ് കാന്റിന്റെ പക്ഷം.
ദൈവം ഉണ്ടോ അതോ ഇല്ലയോ എന്ന ചോദ്യത്തിന് അറുത്തുമുറിച്ച്, നിസംശയം പറയാവുന്ന ഉത്തരങ്ങളില്ലെന്ന് കാന്റ് ചൂണ്ടിക്കാണിച്ചു. ദൈവം ഒരു പ്രഹേളികയാണ്. ദൈവത്തിന്റെ അസ്തിത്വം മനുഷ്യബുദ്ധിക്ക് ഒരു വിരോധാഭാസവും.

കാന്റിന്റെ ദൈവം ഒരിക്കലും ചിന്തയുടെയോ മനുഷ്യന്റെയോ അടിസ്ഥാനമല്ല. മറിച്ച് ചിന്തയുടെ വിഷയങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്ന കോര്‍ഡിനേറ്റ്സ് ആണ്. ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പിച്ചുപറയാന്‍ പറ്റാത്തതിനെ പിടിച്ചു അടിസ്ഥാനമാകാന്‍ ആധുനിക മനുഷ്യന്‍ തയാറല്ല. മറ്റൊരുരീതിയില്‍ പറഞ്ഞാല്‍, ഉറപ്പില്ലാത്ത അടിസ്ഥാനത്തില്‍ ഭവനം പണിയാനും അതിന്മേല്‍ കോലംകെട്ടിന്റെ ചുമരൊരുക്കാനും മടികാണിക്കുന്ന വിവേകിക്കുമാത്രമേ മനുഷ്യന്‍ എന്ന പേരിടാന്‍ ആധുനിക തത്വചിന്ത തയ്യാറാവൂ.
ചുരുക്കിപ്പറഞ്ഞാല്‍, ഒന്നും ഉറപ്പിച്ചു പറയാന്‍ പറ്റാത്ത, ദൈവത്തെ പോലും സംശയനിഴലില്‍ നിര്‍ത്തുന്ന ഒരു പുതിയ ജീവിയെയാണ് മനുഷ്യനെന്ന പേരില്‍ ആധുനിക തത്വശാസ്ത്രം അവതരിപ്പിക്കുന്നത്. ഒന്നുകൂടി വ്യക്തമാക്കിയാല്‍, ദൈവം വചനമാന്നെന്ന് വിശ്വസിച്ച വിശ്വാസിയെ പുറകോട്ടു മാറ്റിയിരുത്തി ഭാഷയും വചനവും മനുഷ്യസത്തയില്‍മാത്രം വിരിയുന്ന അനുഭവങ്ങള്‍ ആന്നെന്ന് ആധുനിക ചിന്ത വാദിച്ചു. അതുവഴി, ഭാഷയുടെയും ഭാവനയുടെയും അതിര്‍വരമ്പുകള്‍ക്കപ്പുറമുള്ളതെല്ലാം മനുഷ്യന് എന്നെന്നേക്കുമായി അന്യം നിന്നവയാണെന്നു കാന്റ് ചൂണ്ടിക്കാട്ടി.
അതിരിനപ്പുറമുള്ളത്, അറിവിനപ്പുറമാണ്. ദൈവം ഉണ്ടോയെന്നോ ഇല്ലയെന്നോ തീര്‍ച്ചപ്പെടുത്താന്‍ ബുദ്ധിക്കാവില്ല. ഇത് നമ്മുടെ പരിമിതിയുടെ ആദ്യലക്ഷണമാണ്. ഈ ലക്ഷണത്തെ പ്രശ്നവത്കരിക്കുന്ന ലക്ഷണശാസ്ത്രമാണ് ആധുനിക തത്വചിന്ത. പക്ഷേ, മനുഷ്യബുദ്ധിയുടെ അനിശ്ചിതാവസ്ഥകള്‍ ഒരു കുറച്ചിലായി കരുതരുത്, മറിച്ചു അനിശ്ചിതാവസ്ഥ മനുഷ്യന് കരുത്തും കരുതലുമാണെന്നാണ് കാന്റിന്റെ വാദം.
ഉപദേശക സ്ഥാനം നഷ്ടമായ ദൈവശാസ്ത്രം
അറിവിന്റെ ഈ അനിശ്ചിതാവസ്ഥ ശാസ്ത്രം എത്രകണ്ട് വളര്‍ന്നാലും, എന്നെങ്കിലും ഒരിക്കല്‍, മാറ്റിയെടുക്കാവുന്ന ഒരു ശോച്യാവസ്ഥയല്ല. പിന്നെയോ, ഈ അനിശ്ചിതാവസ്ഥയിൽ നിന്നാണ് മനുഷ്യന്‍ പുതിയ നിയമങ്ങളെയും പുതിയ അനുഭവത്തെയും തേടുന്നത്. മറ്റൊരര്‍ത്ഥത്തില്‍, അറിവിന്റെ അതിര്‍ത്തികള്‍ മനുഷ്യന് ഒരു അലങ്കാരമാണ്.
ദൈവങ്ങളുടെ അസ്തിത്വം സംശയത്തിന്റെ നിഴലില്‍ ആയതോടെ ദൈവികമെന്നു കരുതി അംഗീകരിച്ചുപോന്ന നിയമങ്ങള്‍ക്ക് പുതിയൊരു അടിത്തറ ആവശ്യമായിവന്നു. ആധുനിക മനുഷ്യന്‍ നിയമനിര്‍മാണത്തിലും രാഷ്ട്രനിര്‍മാണത്തിലും ദൈവത്തിന്റെ കോലങ്ങള്‍ എടുത്തുമാറ്റാന്‍ തീരുമാനിച്ചു. അങ്ങനെ, നിയമങ്ങള്‍ക്കും നിയമങ്ങളുടെ ചട്ടക്കൂടുകള്‍ക്കും ഭേദഗതികള്‍ക്കും കാലാതീതമായ ഒരു മാനദണ്ഡം അന്വേഷിക്കുക നിര്‍ബന്ധമായി വന്നു. ദൈവങ്ങളിലെ ഉറപ്പില്ലായ്മയും പ്രകൃതിനിയമങ്ങളിലുള്ള അസംതൃപ്തിയും മനുഷ്യനെ ധാര്‍മ്മികമായ അനിശ്ചിതാവസ്ഥയിലേക്ക് തുറന്നുവെച്ചു.
മരണത്തെ തോല്‍പിച്ച ദൈവികനിയമങ്ങള്‍ മരണത്തെച്ചുറ്റിപ്പറ്റി ജീവിക്കുന്ന ആധുനിക മനുഷ്യന് ഭൂഷണമല്ല. അതുകൊണ്ടുതന്നെ, നീതിയെ കുറിച്ചുള്ള അന്വേഷണത്തില്‍ ദൈവശാസ്ത്രത്തെ ഉപദേശക സ്ഥാനത്തിരുത്താന്‍ ആധുനികചിന്ത തയാറായില്ല. പ്രകൃതി നിയമങ്ങള്‍ തികച്ചും യാദൃച്ഛികവും മാറ്റത്തിന് വിധേയവുമായതിനാല്‍ അവയും ഒരു ഉത്തമമാതൃക അല്ലാതെ വന്നു. അങ്ങനെ അനിശ്ചിതാവസ്ഥയില്‍ വിയര്‍ത്തും ആ വിയര്‍പ്പില്‍ ജീവിതം ഭക്ഷിച്ചുമാണ് ആധുനിക മനുഷ്യന്‍ മുന്നോട്ട് പോകുന്നത്. അതുകൊണ്ടുതന്നെ, ജീവനവും അതിജീവനവും ആധുനിക മനുഷ്യന് ഒരു പ്രശ്നമാണ്.
നമ്മള്‍ ഇതുവരെ കണ്ടത്, അനിശ്ചിതാവസ്ഥയെ മുന്‍നിര്‍ത്തി മനുഷ്യന്‍ അറിവിന്റെയും അനുഭുതിയുടേയുമെല്ലാം അതിര്‍വരമ്പ് അന്വേഷിക്കുന്നതും, ചിലപ്പോഴൊക്കെ ആ വരമ്പുമാന്താന്‍ ശ്രമിക്കുന്നതുമൊക്കെയാണ്.
അറിവിന്റെയും അനുഭവത്തിന്റെയും അതിര്‍ത്തി അനേഷിക്കുക, അവയെ കൃത്യമായി രേഖപ്പെടുത്തുക എന്നിവയാണ് കാന്റിനെ സബന്ധിച്ച്തത്വശാസ്ത്രത്തിന്റെ പ്രധാന കടമകള്‍. അറിയാനുള്ള തൃഷ്ണ യുക്തിയുടെ അതിരുഭേദിക്കുമ്പോഴാണ് ഭൂരിഭാഗം പ്രശ്നങ്ങളും ഉണ്ടാകുന്നതെന്ന് കാന്റ് പറഞ്ഞുവെച്ചു, നമ്മില്‍ ഭൂരിഭാഗംപേരും ഇങ്ങനെ അതിരുചാടി കോലംകെട്ടുന്നവരാണ്. അല്ലെങ്കിലും ഓരോ അതിരുചാട്ടങ്ങളും ഓരോ കോലംകെട്ടുകള്‍തന്നെയാണല്ലോ!.
ശാസ്ത്രത്തിനും തത്വശാസ്ത്രത്തിനും പറ്റിയ തെറ്റ്
എന്നാല്‍ ഇതൊന്നുമല്ലാതെ, അനിശ്ചിതാവസ്ഥയെ നമ്മുടെ, അതായത്, മനുഷ്യരുടെ അറിവിന്റെയും അനുഭവത്തിന്റെയും ഉപോത്പന്നം എന്ന രീതിയിലല്ലാതെ, സമീപിക്കാന്‍ പറ്റുമോ എന്ന ചോദ്യം ഈ അടുത്തകാലത്തായി ഒരുകൂട്ടം ചിന്തകര്‍ മുന്നോട്ടുവെക്കുകയുണ്ടായി. അവരെ സംബന്ധിച്ച്, കാന്റിന്റെ മുഖവുരയോടെ തുടങ്ങുന്ന എല്ലാ ചിന്താപദ്ധതികളും ശുദ്ധ കോലംകെട്ടാണ്. ഈ കോലംകെട്ടലുകളില്‍നിന്നു തത്വചിന്തയെയും സ്വതന്ത്രമാകുന്നതില്‍ പ്രധാനിയാണ് ക്വണ്ടിന്‍ മെയിലസു (Quentin Meillassoux).
അനിശ്ചിതാവസ്ഥയെ പഠിക്കുന്നതില്‍ ശാസ്ത്രത്തിനും തത്വശാസ്ത്രത്തിനും കാതലായ തെറ്റുപറ്റി എന്ന അഭിപ്രായമാണ് അദ്ദേഹം മുന്നോട്ടുവെയ്ക്കുന്നത്. മെയിലസുവിന് അനിശ്ചിതാവസ്ഥ ഒരു മാനുഷിക പ്രശ്നമല്ല, മറിച്ച്, പ്രകൃതിയുടെ ഒരു അവസ്ഥയാണ്. ഓരോ അനിശ്ചിതാവസ്ഥയും ദൈവത്തിന്റെയും മനുഷ്യന്റെയും കൈയൊപ്പില്ലാതെ പ്രകൃതിയെ പഠിക്കാന്‍ കിട്ടുന്ന സുവര്‍ണാവസരമാണ്.
പ്രകൃതിയുടെ അല്ലെങ്കില്‍ ദ്രവ്യത്തിന്റെ തനതുസ്വഭാവമാണ് ഓരോ അനിശ്ചിതാവസ്ഥയിലുടെയും വെളിവാകുന്നത്. പലപ്പോഴും വളര്‍ത്തുദോഷംകൊണ്ട് വെളിവുപോയ നമുക്ക്, അനിശ്ചിതാവസ്ഥ അറിവിന്റെ പരിമിതിയായി (Epistemological Problem) തോന്നുന്നതാണ്. നമ്മുടെ വെളിവ് നശിപ്പിക്കുന്നത് പ്രധാനമായും രണ്ടുകാര്യങ്ങളാണ്: ഒന്ന് മതം, രണ്ട്, മതത്തില്‍ നീലം മുക്കിയുടുത്ത ആധുനിക തത്വചിന്ത. ഇവ രണ്ടും പ്രകൃതിയെ നമ്മുടെ അനുഭവത്തിന്റെയും അറിവിന്റെയും വിഷയമാകുന്നതില്‍നിന്ന് തടയിടുന്നു.
പ്രകൃതി ദൈവത്തിന്റെ കൃതിയാന്നെന്ന് മതവും അതിനെ പിന്‍ചെല്ലുന്ന ആധുനികതത്വശാസ്ത്രവും നന്നേ ചെറുപ്പത്തിലേ നമ്മെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. ഈ തെറ്റിദ്ധാരണയുടെ കുടുക്ക് പൊട്ടിക്കുക അത്ര എളുപ്പമല്ല. ഇനി ദൈവത്തെക്കൂടാതെ എന്തെകിലും പ്രകൃതിയില്‍ ഉണ്ടായാല്‍തന്നെ അത് പ്രകൃതിയുടെ വികൃതിയായി ചിത്രീകരിക്കാനാണ് ദൈവാരാധകര്‍ക്കിഷ്ടം.
ഇത്തരത്തിലുള്ള തന്നിഷ്ടത്തിന്റെയും തെറ്റിദ്ധാരണയുടെയും ഫലമായി പ്രകൃതിയുടെ തനിസ്വഭാവങ്ങള്‍ നമ്മുടെ ശ്രദ്ധയില്‍പെടാതെ പോകുന്നു. അതുകൊണ്ടാണ്, അനിശ്ചിതാവസ്ഥയില്‍ പ്രകൃതിയുടെ സ്രഷ്ടാവെന്ന് കരുതി നമ്മള്‍ ദൈവത്തെ വിളിക്കുന്നത്. എന്നാല്‍ അനിശ്ചിതാവസ്ഥയെ പ്രകൃതിയുടെ അനന്തസാധ്യതകളുടെ നോട്ടീസായി കാണാനാണ് മെയിലസുവിനിഷ്ടം. ശാസ്ത്രത്തിനും തത്വചിന്തയ്ക്കും സുപരിചിതമായ പ്രോബ്ലം ഓഫ് ഇന്‍ഡക്ഷനാണ് (Problem of Induction) അനിശ്ചിതത്വത്തെ പ്രകൃതിയുടെ ഭാവമായി പഠിക്കാന്‍ മെയിലസു തിരഞ്ഞെടുക്കുന്നത്.
ഒരു പ്രതിഭാസത്തിന്റെ ഒന്നിലധികമുള്ള ആവര്‍ത്തനങ്ങളെ ക്രോഡീകരിച്ചു പൊതുവായ നിയമങ്ങളും തത്വങ്ങളും രൂപപ്പെടുത്തുന്ന രീതിയെയാണ് ഇന്‍ഡക്റ്റീവ് മെത്തേഡ് (Inductive Method) എന്ന് വിളിക്കുന്നത്. എന്നാല്‍ ഇങ്ങനെ രൂപീകരിക്കുന്ന തത്വങ്ങളെയും നിയമങ്ങളെയും ന്യായീകരിക്കുന്നതില്‍ നേരിടുന്ന ബുദ്ധിമുട്ടാണ് പ്രോബ്ലം ഓഫ് ഇന്‍ഡക്ഷന്‍.
ഇന്‍ഡക്റ്റീവ് മെത്തേഡിലൂടെ രൂപപ്പെടുത്തിയെടുക്കുന്ന നിയമങ്ങള്‍ക്ക് കറകളഞ്ഞ ഒരു ന്യായീകരണം അസാധ്യമാണെന്നാണ് തത്വശാസ്ത്രത്തില്‍ ഇന്ന് പൊതുവെ ധാരണ. തോറ്റുപോയവന്റെ ജല്‍പനം എന്ന രീതിക്ക് ചിലരൊക്കെ ‘എന്തിനാണ് ഇത്ര കഷ്ടപ്പെട്ട് ന്യായീകരിക്കുന്നത്' എന്നൊക്കെ ചോദിക്കും. ചിലര്‍ക്ക് ശാസ്ത്രം ഇന്‍ഡക്ഷനെ ഉപയോഗിക്കുന്നില്ല അതുകൊണ്ടുതന്നെ ഇതൊന്നും ഒരു പ്രശ്നമേ അല്ല എന്ന നിലപാട് എടുത്ത് പിലാത്തോസ് കളിക്കും.
എന്നാല്‍ ഈ കള്ളക്കളികളിലൊന്നും മെയിലസുവിന് താല്പര്യമില്ല. അദ്ദേഹത്തിന് പ്രോബ്ലം ഓഫ് ഇന്‍ഡക്ഷന്‍ ശാസ്ത്രവും തത്വചിന്തയും പര്യവേക്ഷണം ചെയ്യാതെ മാറ്റിവെച്ച ഒരു വലിയ അറിവിലേക്കുള്ള വാതായനമാണ്. എന്തുകൊണ്ട് ഇന്‍ഡക്ഷന്‍ ഒരു പ്രശ്നം ആകുന്നു എന്ന ചോദ്യത്തിന് മെയിലസു ലളിതമായ ഒരു ഉത്തരമാണ് കൊടുക്കുന്നത്. വീഴുന്ന പത്തുപതിനാറു ആപ്പിളുകളുടെ വീഴുന്ന രീതിയും ഭാരവും പതനത്തിന്റെ വേഗതയും പരിശോധിച്ച് ഗുരുത്വാകര്‍ഷണം എന്ന ഒരു നിയമം ന്യൂട്ടന്‍ ഉണ്ടാക്കുന്നു. ഗുരുതാകര്‍ഷണം കണ്ണുകൊണ്ടു കാണാന്‍ പറ്റാത്ത ഒരു ആകര്‍ഷണം ആയതിനാല്‍ അതിനെ നമുക്ക് തെളിവിട്ടുറപ്പിക്കേണ്ടിവരുന്നു. എന്നാല്‍ ആപ്പിളിന്റെ വീഴ്ച വിശദീകരിക്കാന്‍ ഉപയോഗിച്ച ഗുരുതാകര്‍ഷണം എന്ന സങ്കല്‍പം (Presupposition) നമുക്ക് നിരുപാധികമായി (unconditional) തെളിയിക്കാന്‍ പറ്റുന്നില്ല.
അതുകൊണ്ടുതന്നെ ഇന്‍ഡക്ഷനിലുടെ രൂപപ്പെടുത്തുന്ന തത്വങ്ങളെയും നിയമങ്ങളെയും ഒരു സാര്‍വ്വലൗകിക (universal) നിയമമായി മുന്നോട്ടു വെക്കുന്നതില്‍ നമ്മള്‍ പരാജയപ്പെടുന്നു. ഇനിയാണ് ഇന്‍ഡക്ഷന്‍ എങ്ങനെ ഒരു പ്രശ്‌നമാകുന്നു എന്ന ചോദ്യത്തിന് മെയിലസു ഉത്തരം തരുന്നത്. നമുക്ക് ചിരിവരുന്ന ഉത്തരമാണ് അദ്ദേഹത്തിന്റെത്. പക്ഷേ, ഈ ചിരിയുടെ കാരണവും മിയ്യ്ലാസു പറഞ്ഞുതരും.
നിസ്സംശയം ഉറപ്പിച്ചുപറയാവുന്ന സാര്‍വലൗകികമായ ഒരു നിയമവും പ്രകൃതി മുന്നോട്ട് നീട്ടാത്തതുകൊണ്ടാണ് ഇന്‍ഡക്ഷന്‍ നമുക്ക് ഒരു പ്രശ്നമായി മാറുന്നതെന്നാണ് മെയിലസുവിന്റെ ഉത്തരം. നമ്മുടെ വെളിവുകേടിന്റെ ഉത്തരവും കഴുക്കോലുമിളക്കുന്നുണ്ട് മെയിലസുവിന്റെ ഉത്തരം. ഒരുപക്ഷെ, നമ്മുടെ താൽപര്യം കെടുത്തുന്ന ഒരു ഉത്തരമാണിത്. പ്രകൃതിക്ക് അതിന്റെ എല്ലാ നിയമങ്ങളും കണ്ടിജന്റ്‌റാണ് (contingent) ആണ്. ദൈവസന്നിധിയില്‍ ഗൃഹപാഠം ചെയ്തിട്ടൊന്നുമല്ല പ്രകൃതി സൃഷ്ടി നടത്തുന്നത്. നിയമങ്ങള്‍ നിര്‍മിക്കുന്നതിലും പാലിക്കുന്നതിലും തന്നിഷ്‌ഠക്കാരനാണ് പ്രകൃതി. പ്രകൃതി സ്വല്‍പം കുറുമ്പുള്ള ഒരു കുട്ടിയാണ്. ചുരുക്കിപ്പറഞ്ഞാല്‍, കണ്ടിജന്‍സിയാണ് പ്രകൃതിയുടെ ആകൃതി. അതാണ് അതിന്റെ സ്വഭാവം.
പ്രകൃതി അതുതന്നെ നിര്‍മിച്ച നിയമങ്ങളെയും അതിന്റെ തന്നെ സ്വഭാവത്തെയും അപനിര്‍മിച്ചുകൊണ്ടാണ് സമയം ചെലവഴിക്കുന്നത്. നിമിഷം ചെല്ലതോറും പ്രകൃതിയില്‍ സങ്കീര്‍ണത കൂടിക്കൂടിവരുന്നു. മറ്റൊരര്‍ത്ഥത്തില്‍, പ്രകൃതി അതിന്റെ സമയം സങ്കീര്‍ണതകളെ നിര്‍മിച്ചുകൊണ്ടാണ് ചെലവഴിക്കുന്നത്. തെര്‍മോ ഡയനാമിക്കല്‍ ആശയമായ എന്‍ട്രോപ്പി (entropy) ഇത്തരം സങ്കീര്‍ണതകളുടെ ചിത്രമാണ് വരക്കുന്നത്. പ്രകൃതി അതിന്റെ കണികകളെ വ്യത്യസ്തമായ മൈക്രോ സ്റ്റേറ്റുകളിലൂടെ സങ്കീര്‍ണമായി, എന്നാല്‍ നിര്‍ബന്ധങ്ങളോ പ്രത്യേകിച്ച് ഉദ്ദേശ്യങ്ങളോ ഒന്നുംതന്നെയില്ലാതെ ക്രമീകരിക്കുന്നു.
പ്രകൃതിയുടെ ഈ സമയംകൊല്ലലില്‍ അല്ലെങ്കില്‍ ഈ ക്രമീകരണത്തില്‍ നിലവിലുള്ള നിയമങ്ങള്‍ വെറും മഴവില്ലുപോലെ മാഞ്ഞുപോയേക്കാം. പ്രകൃതി ആദ്യമായി ആറ്റത്തില്‍നിന്ന് തന്മാത്രയിലേക്ക് രൂപം മാറിയപ്പോള്‍ പുതിയ നിയമങ്ങളും പുതിയ സ്വഭാവവും നിര്‍മിച്ചെടുത്തു. പഴയതിന്റെ തനിയാവര്‍ത്തനം അല്ല ആറ്റത്തില്‍നിന്ന് മോളിക്യൂളിലേക് മാറ്റിച്ചവിട്ടുമ്പോള്‍ പ്രകൃതി നടത്തുന്നത്.
മോളിക്യൂളില്‍നിന്ന് മനുഷ്യബുദ്ധിയിലേയ്ക്കുള്ള എടുത്തുചാട്ടം തികച്ചും നവീനമായ മറ്റൊരു മാറ്റമാണ്. ഇത്തരത്തിലുള്ള ഓരോ ചാട്ടത്തിലൂടെയും പ്രകൃതി ആകസ്മികമായി പുതുമയെ നിര്‍മിച്ചെടുക്കുകയാണ്. ചുരുക്കത്തില്‍ മൗലിക മാറ്റങ്ങള്‍ പ്രകൃതിയുടെ സ്വഭാവംതന്നെയാണ്.
അതിനാല്‍, അറിവിന്റെ ഓരോ അനിശ്ചിതാവസ്ഥയും പ്രകൃതിയുടെ തനിസ്വഭാവം വിളിച്ചറിയിക്കുന്നു. ആറ്റത്തില്‍നിന്ന് തന്മാത്രയിലേക്കും, തന്മാത്രയില്‍നിന്ന് സാര്‍വലൗകിക നിയമങ്ങള്‍ തേടുന്ന മനുഷ്യബോധത്തിലേക്കും കളം മാറിച്ചവിട്ടുന്ന പ്രകൃതിയുടെ അടുത്ത അതീവസങ്കീര്‍ണമായ സാധ്യത എന്തായിരിക്കും? ഈ സാധ്യതയെ ചിന്തിച്ചെടുക്കുക എന്നതാണ് മെയിലസുവിന്റെ ശ്രമങ്ങളിലൊന്ന്.
ദൈവം, ഏറ്റവും സങ്കീര്‍ണമായ സാധ്യത
പക്ഷേ, മെയിലസുവിനെ സംബന്ധിച്ച് ഈ സാധ്യതയെ ശാസ്ത്രീയമായി ചിന്തിക്കാന്‍ സമ്മതിക്കാതിരിക്കുക എന്നതാണ് ദൈവശാസ്ത്രവും അതിനെ പിന്‍ചെല്ലുന്ന ആധുനിക തത്വചിന്തയും ചെയ്യുന്നത്. പ്രകൃതിയുടെ ഏറ്റവും ഒടുവിലത്തെ മാക്രോസ്റ്റേറ്റ് എന്ന് വിളിക്കാവുന്ന, ഏറ്റവും സങ്കീര്‍ണമായ സാധ്യതയാണ് ദൈവം. സര്‍വശക്തനും സര്‍വവ്യാപിയുമാണല്ലോ ദൈവം. പക്ഷെ, ദൈവത്തെ ദൈവശാസ്ത്രം പ്രകൃതിക്ക് മുന്നേ രൂപംകൊണ്ട ജീവിയായി പ്രതിഷ്ഠിക്കുന്നു. അതുവഴി ചിന്തയുടെ ഒരു വലിയ സാധ്യതതന്നെ അടഞ്ഞുപോയി.
യഥാര്‍ത്ഥത്തില്‍ പ്രകൃതി ദൈവത്തിന്റെ സ്രഷ്ടാവും നമ്മള്‍ ജനിക്കാന്‍ സാധ്യതയുള്ള ദൈവത്തിന്റെ പൂര്‍വപിതാക്കന്മാരുമായിരിക്കെ നേരെ മറിച്ചുള്ള കെട്ടുകഥയാണ് മതങ്ങള്‍ പറയുന്നത്. ഒരുപക്ഷെ, അവസാനം മാത്രം സാധ്യമാവുന്ന, ഏറ്റവും സങ്കീര്‍ണമായ മാക്രോസ്റ്റേറ്റ് ആണ് ദൈവം. ചുരുക്കി പറഞ്ഞാല്‍, ഓരോ അനിശ്ചിതാവസ്ഥയും ദൈവത്തിന്റെ ജനത്തിലേക്ക് പ്രകൃതിയെ അടുപ്പിക്കുന്ന സങ്കീര്‍ണമായ സാദ്ധ്യതകളാണ്.
ദൈവം ഉണ്ടായിട്ടില്ല എന്നെ മെയിലസുവിനു ഉറപ്പുള്ളു. പക്ഷെ, ഉണ്ടാവുമെന്ന് ഉറപ്പൊന്നും ഇല്ല. ഉണ്ടാവണമെന്ന് നിര്‍ബന്ധമൊന്നുമില്ല. എന്നുവെച്ച്, ഉണ്ടായില്ലെങ്കില്‍ കുഴപ്പവും ഇല്ല. ഉണ്ടായാല്‍ നന്ന്. അത്രമാത്രം എന്നിരുന്നാലും, ഉണ്ടാവുകയാണെങ്കില്‍ അത് നമുക്കു ശേഷമേ ഉണ്ടാകു എന്ന ഉറപ്പാണ് അദ്ദേഹത്തിന്റെ തത്വശാസ്ത്രം. നിരീശ്വരവാദികളെയും ഈശ്വരവിശ്വാസികളെയും മാത്രം പരിചയിച്ച നമുക്ക് പെട്ടന്ന് ദഹിക്കാന്‍ പറ്റാത്ത ഒരു സുവിശേഷമാണ് മെയിലസുവിന്റെത്. ഒരു ചിന്തകന്റെ സുവിശേഷം ആണ് അത്. ഇനിമുതല്‍ ചിന്തയുടെ സുവിശേഷമാണ് തത്വശാസ്ത്രം.
നമുക്ക്, സ്വതവേ, ദൈവം ആരാധനാപാത്രവും മതം ദൈവാരാധകരുടെ കൂട്ടവുമാണല്ലോ. സിനിമാനടന്മാരുടെ ഫാന്‍സ് ക്ലബ് പോലെയാണ് മതം. ആരാധനാമൂര്‍ത്തയെ ചോദ്യംചെയ്താല്‍ കൊലപാതകം വരെ നടന്നേക്കാം. ദൈവം എന്നും മതത്തിന് ഒരു ആരാധനാപാത്രം മാത്രമാണ്. എന്നാല്‍, അമിതാരാധനയില്ലാതെ ദൈവത്തെ സമീപിക്കാനുള്ള ഒരു മാര്‍ഗമാണ് മെയിലസു തുറന്നുതരുന്നത്. മതത്തിന്റെയും വര്‍ഗീയവാദത്തിന്റെയും കോലം കെട്ടലുകള്‍ ഇല്ലാതെ ദൈവത്തെ സമീപിക്കാൻ ഇനി അവശേഷിക്കുന്ന ഏക മാര്‍ഗ്ഗം, ഒരുപക്ഷെ, തത്വശാസ്ത്രം മാത്രമായിരിക്കും.
ഈശ്വരവിശ്വാസിയുടെയും നിരീശ്വരവാദിയുടെയും നിത്യജീവിതത്തിന്റെ ഭാഗമായ ദൈവത്തെ പ്രകൃതിയുടെ ഭാഗമാക്കുകയാണ് മെയിലസുവും നവീനതത്വചിന്തയും. ഇനി ദൈവത്തിലേക്കുള്ള വഴി വിശ്വാസം മാത്രമല്ലെന്ന് തെളിയുന്നു. എന്നാല്‍ വഴിതെളിക്കുന്നത് ദൈവശാസ്ത്രവും മതവുമല്ല, മറിച്ച് പ്രകൃതിയെയും അതിന്റെ തനതുഭാവമായ അനിശ്ചിതാവസ്ഥയെയും ശ്രദ്ധവെയ്ക്കുന്ന നവീന തത്വശാസ്ത്രമാണ്. ദൈവത്തില്‍നിന്നുള്ള വഴിക്കല്ല നമ്മളും പ്രകൃതിയും. പ്രകൃതിയുടെ വഴിക്കാണ് ദൈവം.
അനിശ്ചിതാവസ്ഥകള്‍ നമ്മുടെ അറിവിന്റെയും അഭ്യാസത്തിന്റെയും കിതപ്പുമാത്രമല്ല, പുതുമയിലേക്കുള്ള പ്രകൃതിയുടെ നടത്തം കൂടിയാണ്. പക്ഷേ, അനിശ്ചിതാവസ്ഥകള്‍ ചിന്തയുടെയും അനുഭവത്തിന്റെയും വിഷയമായി മാറണമെങ്കില്‍ കോലംകെട്ടലുകള്‍ നമ്മള്‍ അവസാനിപ്പിച്ചേപറ്റൂ. അനിശ്ചിതാവസ്ഥയോടുള്ള ഭയം നമ്മുടെ പ്രതിരോധശക്തിയെ മാത്രമല്ല അനുഭവത്തെത്തന്നെയും കാര്‍ന്നുതിന്നും. അനിശ്ചിതാവസ്ഥകളോട് ഭയമല്ല ജാഗ്രതയാണ് വേണ്ടത്. കോലംകെട്ടലുകള്‍ ഒഴിവാക്കിയുള്ള ജാഗ്രത.
ഡോ. മനോജ് വെള്ളനാട്
Mar 03, 2021
5 Minutes Read
ഡോ. ജയകൃഷ്ണന്‍ എ.വി.
Feb 13, 2021
4 Minutes Read
ഡോ: ബി. ഇക്ബാല്‍
Jan 27, 2021
4 minutes read
അനിവര്‍ അരവിന്ദ് / ജിന്‍സി ബാലകൃഷ്ണന്‍
Jan 26, 2021
38 Minutes Listening
ഡോ. ജയകൃഷ്ണന്‍ എ.വി.
Jan 13, 2021
5 Minutes Read
ഡോ. വി.ജി. പ്രദീപ്കുമാര്‍
Jan 12, 2021
10 Minutes Read
ഡോ.എ.കെ. അബ്ദുൽ ഹക്കീം
Jan 10, 2021
7 Minutes Read
മുരുകന്‍ കോട്ടായി / അര്‍ഷക് എം.എ.
Jan 04, 2021
12 Minutes Read
PJJ Antony
30 Oct 2020, 09:04 AM
രസികൻ വായനാവിഭവം. നമ്മൾ കടന്നുപോകുന്ന Pandemic inspired uncertainilty യെ സംബന്ധിക്കുന്ന പുതുമയുള്ള ആഖ്യാനം. താർക്കികയുക്തിയുടെ ചാരുതയോടെയുള്ള എഴുത്ത് വായിക്കാൻ സുഖകരം. ഭാവനയുടെ അതിരിലാണ് ദൈവം; ഒരു പക്ഷേ അതിനപ്പുറമുള്ള അവ്യക്തതയിൽ. അതെന്നും അങ്ങിനെ തന്നെ ആയിരിക്കാനാണ് സാദ്ധ്യതയും. നിലനിൽപ്പിനെ ഭൗതികതയ്ക്ക് അപ്പുറത്തേക്ക് കൊണ്ടുപോകാൻ നമുക്കിപ്പോഴും ആയിട്ടില്ലല്ലോ. അതിനാവണമെങ്കിൽ ഹോമോസാപ്പിയൻ തിരോഭവിച്ച നവസാപ്പിയൻ വരണം. വരുമായിരിക്കും. ലേഖനം എഴുതിയ ഈ ജെ റോബിന് നന്ദി. സാധാരണരീതിയിൽ ഇങ്ങിനെയൊന്ന് പ്രസിദ്ധീകരണ യോഗ്യമാവില്ല. തിങ്കിന്റെ ചങ്കൂറ്റം പാൻഡെമിക് അൺസേർട്ടാണിറ്റി യുടെ പ്രചോദനമാവാം. രണ്ടായാലും തിങ്കിനും നന്ദി.