എന്നിലെ സ്വാതന്ത്ര്യം
പെരിയാര്‍ കെട്ടഴിച്ചുവിട്ടു
എന്നിലെ സ്വാതന്ത്ര്യം പെരിയാര്‍ കെട്ടഴിച്ചുവിട്ടു
പെണ്ണായി പിറന്നതിന് കുട്ടിക്കാലത്ത് പലപ്പോഴും എനിക്ക് പേടി തോന്നിയിട്ടുണ്ട്, ലജ്ജ തോന്നിയിട്ടുണ്ട്, ബന്ധുക്കളാല്‍ ലൈംഗികമായി ആക്രമിക്കപ്പെടുമ്പോള്‍, കുട്ടിക്കാലത്തെ പ്രണയം ഭീഷണികളില്‍ അവസാനിക്കുമ്പോള്‍ എല്ലാം എനിക്ക് പാപബോധം തോന്നി. പെരിയാറിന്റെ ആധുനിക ചിന്തകള്‍ പരിചയപ്പെട്ടതോടെ എന്നില്‍ മാറ്റമുണ്ടായി. ഞാന്‍ പണിയെടുത്തു, വരുമാനമുണ്ടാക്കി, സമ്പാദിച്ചു, യാത്ര ചെയ്തു, എന്റെ സ്വപ്നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും പിന്നാലെ പോയി... പെരിയാറിന്റെ 142ാം ജന്മവാര്‍ഷികദിനത്തില്‍ ഫോട്ടോഗ്രാഫറും ആക്റ്റിവിസ്റ്റുമായ ചെന്നൈ എര്‍ണാവൂര്‍ സ്വദേശി സബരിതയുടെ വേറിട്ട ഒരു അനുഭവക്കുറിപ്പ്
17 Sep 2020, 02:20 PM
എന്റെ ജീവിതത്തെക്കുറിച്ച് ഞാന്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി.
ഞാന്‍ സ്വയം ചോദിച്ചുകൊണ്ടിരുന്നു; ‘എന്തുകൊണ്ട്?’.
എന്തുകൊണ്ട് ഞാനൊരു അലങ്കാരവസ്തുവാകണം? എന്തുകൊണ്ട് ഒരു പ്രത്യേക ഹെയര്‍സ്‌റ്റൈലിന്റെയും ഡ്രസ്‌കോഡിന്റെയും ചട്ടക്കൂടില്‍ ഞാന്‍ ഒതുക്കപ്പെടുന്നു? എന്തുകൊണ്ട് എനിക്ക് സാമ്പത്തികമായി സ്വതന്ത്രയായിക്കൂടാ? എന്തുകൊണ്ട് എനിക്ക് ആഗ്രഹിച്ച വിദ്യാഭ്യാസം നേടിക്കൂടാ? എന്തുകൊണ്ട് കുടുംബം എന്നെ ആചാരനിഷ്ഠയുള്ള പെണ്ണാകാന്‍ നിര്‍ബന്ധിക്കുന്നു? എന്തുകൊണ്ട് എനിക്ക് യാത്ര ചെയ്തുകൂടാ? ആര്‍ത്തവവുമായി ബന്ധപ്പെട്ട പലതരം ആചാരങ്ങള്‍ പാലിക്കാന്‍ എന്തുകൊണ്ട് ഞാൻ നിര്‍ബന്ധിക്കപ്പെടുന്നു? ഇരയാക്കപ്പെട്ടതിന് എന്തുകൊണ്ട് എനിക്ക് കുറ്റബോധം തോന്നണം? എന്തുകൊണ്ടാണ് സ്ത്രീകളെ കുടുംബത്തിന്റെ അഭിമാനവും സ്വത്തുമായി കണക്കാക്കുന്നത്? എന്തുകൊണ്ട് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ അനുവദിക്കുന്നില്ല?
എന്നെപ്പോലെ ഇന്ത്യയില്‍ ജീവിക്കുന്ന എല്ലാ സ്ത്രീകളും അഭിമുഖീകരിക്കുന്ന അടിസ്ഥാന പ്രശ്നങ്ങളാണ് ഇതൊക്കെ. പക്ഷേ ഈ അടിസ്ഥാന തടസ്സങ്ങള്‍ മറികടക്കുക ഏറെ വെല്ലുവിളി നിറഞ്ഞ കാര്യമാണ്.
ഒരു പെണ്ണെന്ന നിലയില്‍ എന്റെ ആഗ്രഹത്തിനൊത്ത് ജീവിക്കാന്‍ മുമ്പില്‍ ഒരുപാട് നിയന്ത്രണങ്ങളുണ്ടായിരുന്നു. പെരിയാറിന്റെ ചിന്തകള്‍ ഒന്നുകൊണ്ടുമാത്രമാണ് ഞാന്‍ ജീവിതം സ്വതന്ത്രമായി ജീവിക്കാന്‍ തുടങ്ങിയത്. ഞാന്‍ പണിയെടുത്തു, വരുമാനമുണ്ടാക്കി, സമ്പാദിച്ചു, യാത്ര ചെയ്തു, എന്റെ സ്വപ്നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും പിന്നാലെ പോയി. ഒരു പെണ്ണായി പിറന്നതിന് കുട്ടിക്കാലത്ത് പലപ്പോഴും പേടി തോന്നിയിട്ടുണ്ട്, ലജ്ജ തോന്നിയിട്ടുണ്ട്, ഭാവിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ചുറ്റുമുള്ള എല്ലാ പെണ്ണുങ്ങളെയും പോലെ എനിക്കും അനിഷ്ടം തോന്നിയിരുന്നു. ബന്ധുക്കളാല്‍ ലൈംഗികമായി ആക്രമിക്കപ്പെടുമ്പോള്‍, കുട്ടിക്കാലത്തെ പ്രണയം ഭീഷണികളില്‍ അവസാനിക്കുമ്പോള്‍ എല്ലാം എനിക്ക് പാപബോധം തോന്നി. ഞാന്‍ സോഷ്യല്‍വര്‍ക്ക് വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍, പെരിയാറിന്റെ ‘പെണ്‍ എന്‍ അടിമൈ ആനാല്‍?' (‘പെണ്ണുങ്ങള്‍ എന്തുകൊണ്ട് അടിമകളായി?') എന്ന പുസ്തകം വായിക്കാനിടയായി. അതിലൂടെയാണ് സ്ത്രീശാക്തീകരണം സംബന്ധിച്ച പെരിയാറിന്റെ ആധുനിക ചിന്തകള്‍ ഞാന്‍ പരിചയപ്പെട്ടത്.

ഇതൊരു ലളിതമായ, ചെറിയ പുസ്തകമാണ്. വെബിലും ലഭ്യമാണ്. എന്തുകൊണ്ടാണ്, എങ്ങനെയാണ് സ്ത്രീകള്‍ അടിമകളായതെന്നാണ് ഈ പുസ്തകത്തില്‍ പത്ത് ഉപതലക്കെട്ടുകളിലൂടെ പെരിയാർ വിശദീകരിക്കുന്നത്: കന്യകാത്വം, തിരുവള്ളുവറും കന്യകാത്വവും, പ്രണയം, വിവാഹം, പുനര്‍വിവാഹം, ലൈംഗിക തൊഴില്‍, വിധവകള്‍, സ്വത്തിന്മേലുള്ള അവകാശം, ഗര്‍ഭനിരോധനം, സ്ത്രീകള്‍ക്കെതിരായ വിവേചനം (women liberation and patriarchy should down to bring women liberation). പെരിയാറിനെ മാറ്റിനിര്‍ത്തി നമുക്ക് ഫെമിനിസത്തെക്കുറിച്ച് സംസാരിക്കാനാവില്ല. സ്ത്രീകളുടെ സ്ഥാനം എന്താണെന്ന് കൂടുതല്‍ മനസിലാക്കുന്നതിനും, മനുഷ്യവിമോചനത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ വിവേചനത്തെ ഏതുരീതിയില്‍ കൈകാര്യം ചെയ്യണമെന്ന് പഠിക്കാനും, അദ്ദേഹത്തിന്റെ ഈ ജന്മദിനത്തില്‍, അദ്ദേഹത്തിന്റെ എഴുത്തുകള്‍ നമ്മള്‍ വായിക്കണം, വീണ്ടും വീണ്ടും വായിക്കണം.
ഞങ്ങളുടെ ‘തന്തൈ പെരിയാർ’
1944ല്‍ ഒരു സ്ത്രീയാണ് പെരിയാറിന് ‘പെരിയാര്‍' എന്ന പേര് നല്‍കിയത്, അണ്ണൈ മീനമ്മാള്‍ എന്ന റാഡിക്കല്‍ ഫെമിനിസ്റ്റ്. സൗത്ത് ഇന്ത്യൻ പട്ടികജാതി ഫെഡറേഷന്റെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ആദ്യ വനിതാ പ്രസിഡന്റായിരുന്നു അവര്‍. അംബേദ്കര്‍ പറയാറുണ്ട്; ‘സ്ത്രീകള്‍ എത്ര പുരോഗതി കൈവരിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ ഒരു സമൂഹത്തിന്റെ പുരോഗതി വിലയിരുത്തുക' എന്ന്. അതുപോലെ സ്ത്രീകള്‍ക്കും അസ്പൃശ്യര്‍ക്കും സ്വാതന്ത്ര്യം ലഭിക്കാതെ ഇന്ത്യയുടെ സ്വാതന്ത്ര്യം പൂര്‍ണമാകില്ലെന്ന് പെരിയാറും വിശ്വസിച്ചിരുന്നു.

സ്ത്രീസമൂഹവുമായി പെരിയാറിന് ശക്തമായ അടുപ്പമുണ്ടായിരുന്നു. സ്ത്രീകളുടെ ഉന്നമനത്തില്‍ അദ്ദേഹത്തിന് നിര്‍ണായക പങ്കുണ്ട്. സാംസ്‌കാരികമായ മുന്നേറ്റത്തിലും സ്ത്രീകള്‍ക്ക് നിയമപരമായ അവകാശങ്ങള്‍ ലഭ്യമാക്കുന്നതിലും, സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള പെരിയാറിന്റെ ചിന്തകള്‍ക്കും ആശയങ്ങള്‍ക്കും ശക്തമായ സ്വാധീനമുണ്ട്. പെരിയാറിന് മക്കളില്ലെങ്കിലും ഞങ്ങള്‍ അദ്ദേഹത്തെ ‘തന്തൈ പെരിയാര്‍' എന്നാണ് വിളിക്കുന്നത്. അദ്ദേഹം തമിഴ്നാടിന്റെ പിതാവാണ്, ലിംഗസമത്വത്തെക്കുറിച്ച് പറയുമ്പോള്‍ നമുക്ക് പെരിയാറിനെ മറക്കാന്‍ കഴിയില്ല.
‘ഞാന്‍ എല്ലാ മതത്തിനും എതിര്'
പെരിയാര്‍ ഹിന്ദുമതത്തിന് എതിരാണെന്നാണ് ബ്രാഹ്മണിക്കല്‍ ശക്തികള്‍ പറയുന്നത്. എന്നാല്‍ പെരിയാര്‍ പറഞ്ഞത്, ഒരു മതവും പിന്തുടരേണ്ടതില്ലെന്നാണ്. കാരണം മതം മനുഷ്യനെ വിഭജിക്കും, ഹിന്ദുമതത്തിനു മാത്രമല്ല, എല്ലാമതത്തിനും എതിരാണ് താനെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. 1936ല്‍ കൊച്ചിയില്‍ നടന്ന സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസ്താവന. ആരാണ് ഹിന്ദു എന്നതിനെ പെരിയാര്‍ നിര്‍ദ്ദയം വ്യാഖ്യാനിച്ചു. എന്തുകൊണ്ട് ഹിന്ദുക്കള്‍ ജാതീയമായി വിഭജിക്കപ്പെട്ടു? വേദങ്ങള്‍ ഹിന്ദുക്കള്‍ക്കുവേണ്ടിയുള്ളതാണെങ്കില്‍ എന്തുകൊണ്ടാണ് ബ്രാഹ്മണരല്ലാത്ത 97% ജനതയെ വേദം പഠിക്കാന്‍ അനുവദിക്കാത്തത്, അല്ലെങ്കില്‍ എന്തുകൊണ്ട് അവര്‍ക്ക് ഹിന്ദുക്കള്‍ക്ക് ലഭിക്കുന്ന അതേ പരിഗണന ലഭിക്കുന്നില്ല, ക്ഷേത്രങ്ങളില്‍ പ്രവേശനം ലഭിക്കുന്നില്ല. ഈ പ്രശ്നങ്ങള്‍ നമുക്ക് ഈ കാലഘട്ടത്തിലും കാണാം. ശബരിമല ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക് നിയമപ്രകാരം അനുമതി ലഭിച്ചിട്ടുപോലും ഹിന്ദുത്വ ഭക്തന്മാരും ബ്രാഹ്മണിക്കല്‍ ഗുണ്ടകളും നിയമവും ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനുള്ള സ്ത്രീകളുടെ അവകാശവും ലംഘിക്കുകയാണുണ്ടായത്.
രണ്ടാമത്തേത്, കര്‍ണാടകയില്‍ ജനിച്ചതുകൊണ്ടുതന്നെ പെരിയാറിന് തമിഴിനോടിനോട് ആത്മബന്ധമുണ്ടായിരുന്നില്ലെന്നും അദ്ദേഹം തമിഴ് ഭാഷയ്ക്ക് എതിരായിരുന്നുവെന്നുമുള്ള തെറ്റായ ആരോപണമാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അദ്ദേഹം തമിഴ്ഭാഷയെ പരിഷ്‌കരിക്കുകയാണ് ചെയ്തത്, അതുവഴി വികസിത ഭാഷകളില്‍ തമിഴിന് കൂടുതല്‍ കാര്യശേഷിയുണ്ടായി. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ തമിഴ്നാട്ടില്‍ ചരിത്രപരമായ പ്രതിഷേധം അരങ്ങേറിയിരുന്നു. ഹിന്ദിയേക്കാള്‍ ഇംഗ്ലീഷ് പഠിക്കുന്നതിനെയാണ് പെരിയാര്‍ പ്രോത്സാഹിപ്പിച്ചത്. 2020ലെ ദേശീയ വിദ്യാഭ്യാസ നയവേളയിലും ഇത് പ്രസക്തമാണ്.
മൂന്നാമതായി, ബ്രാഹ്മണിക്കൽ മിത്തുകളാണ്. ബ്രാഹ്മണിക്കല്‍ ചിന്താഗതിക്കും ആശയങ്ങള്‍ക്കും എതിരെയാണ് പെരിയാര്‍ പ്രവര്‍ത്തിച്ചത്. അല്ലാതെ ബ്രാഹ്മണര്‍ക്കെതിരെയല്ല. എല്ലാ മനുഷ്യരും തുല്യരായി പരിഗണിക്കപ്പെടാനാണ് പെരിയാര്‍ ആഗ്രഹിച്ചത്. എന്നാല്‍ ബ്രാഹ്മണിക്കലായ ആശയങ്ങള്‍ മനുഷ്യരില്‍ വിവേചനം സൃഷ്ടിക്കുകയാണ്. വിദ്യാഭ്യാസ മേഖലയുടെയും തൊഴില്‍ അവസരങ്ങളുടെയും കാര്യത്തിലെ പഴയകാല അവസ്ഥവെച്ച് നമുക്കൊന്ന് താരതമ്യം ചെയ്യാം. അന്ന് എല്ലായിടത്തും ബ്രാഹ്മണര്‍ക്കുമാത്രമാണ് അവസരങ്ങളുണ്ടായിരുന്നത്, അവരായിരുന്നു മേധാവിത്വം പുലര്‍ത്തിയത്. ഇതേസ്ഥിതിയാണ് ‘നീറ്റ്' എന്ന പേരില്‍ ഇപ്പോള്‍ വീണ്ടും കൊണ്ടുവന്നിരിക്കുന്നത്, അടുത്തിടെയിറക്കിയ വാര്‍ത്താകുറിപ്പില്‍ തമിഴ് നടന്‍ സൂര്യയും ‘നീറ്റ് പോലുള്ള മനുനീതി ടെസ്റ്റ്' എന്ന് പരാമര്‍ശിച്ചിരുന്നു.
പെരിയാര്‍ ഒരിക്കലും ചിന്തിക്കാനുള്ള സ്വാതന്ത്ര്യത്തിന് എതിരായിരുന്നില്ല. അദ്ദേഹമൊരു ബുദ്ധിജീവിയാണ്, സാമൂഹ്യ ചിന്തകനാണ്, സ്വന്തം ആശയങ്ങള്‍ ഒരിക്കലും മറ്റുള്ളവര്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചിട്ടില്ല, കൂടുതല്‍ വിശകലനം ചെയ്തശേഷം മാത്രം തന്റെ ചിന്തകളെ സ്വീകരിക്കാനാണ് അദ്ദേഹം എല്ലാകാലത്തും പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ പ്രസ്താവന ഉചിതമല്ലെന്ന് ആരെങ്കിലും അറിയിക്കുകയാണെങ്കില്‍ ആരോഗ്യകരമായ സംവാദത്തില്‍ ഏര്‍പ്പെടാനാണ് പെരിയാറിസം പ്രേരിപ്പിക്കുന്നത്. വിമര്‍ശനത്തെ സ്വീകരിക്കുന്ന അദ്ദേഹത്തിന്റെ രീതിയെ ഗാന്ധി മുതല്‍ ഗൗരി ലങ്കേഷിനെവരെ ആക്രമിച്ച ഹിന്ദുത്വയുമായി താരതമ്യം ചെയ്യുന്നത് അനീതിയാണ്.
‘ഞാന്‍' എന്നതില്‍ നിന്ന് തുടങ്ങണം
പെരിയാര്‍ സ്വന്തം പേരില്‍ നിന്ന് ജാതി വെട്ടിമാറ്റിയത് വലിയ മാറ്റം കൊണ്ടുവന്നു, തമിഴ്നാട്ടിലെ ജനങ്ങളില്‍ വലിയൊരു വിഭാഗം പേരിനൊപ്പം ജാതി പരാമര്‍ശിക്കാന്‍ മടിച്ചു, അവര്‍ക്കത് നാണക്കേടായി തോന്നി. തെരുവിന്റെ പേരില്‍ നിന്ന് ജാതിപ്പേര് എടുത്തുമാറ്റാനും അദ്ദേഹം സ്വാധീനം ചെലുത്തി. പെരിയാര്‍ പറയാറുണ്ട്, ‘ബ്രാഹ്മണന്‍ ഒരു സമ്പന്നനെ അവഹേളിക്കുകയാണെങ്കില്‍ ഞാന്‍ സമ്പന്നനുവേണ്ടി നിലകൊള്ളും, സമ്പന്നന്‍ അയാളുടെ തൊഴിലാളിയെ ചൂഷണം ചെയ്യുകയാണെങ്കില്‍ ഞാന്‍ തൊഴിലാളിയ്ക്കുവേണ്ടി നിലകൊള്ളും, തൊഴിലാളി വീട്ടിലെത്തി ഭാര്യയെ ഉപദ്രവിക്കുകയാണെങ്കില്‍ ആ സ്ത്രീയുടെ അവകാശത്തിനുവേണ്ടി ഞാന്‍ നിലകൊള്ളും'. അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കുവേണ്ടിയായിരുന്നു അദ്ദേഹം ശബ്ദംമുയര്‍ത്തിയത്.
യുക്തിവാദിയെന്ന നിലയില്‍ നമ്മളെല്ലാം പെരിയാറിന്റെ പ്രവര്‍ത്തനങ്ങളും ചിന്തകളും പഠിക്കണം, അടിച്ചമര്‍ത്തുന്നവര്‍ക്കെതിരെ പൊരുതാന്‍ അത് നമ്മെ തുണയ്ക്കും. നമ്മളൊരുമിച്ച് (സ്ത്രീകള്‍, പുരുഷന്മാര്‍, എല്‍.ജി.ബി.ടി) കൈകോര്‍ത്ത് മികച്ച ഭാവിയ്ക്കുവേണ്ടി പ്രവര്‍ത്തിക്കണം. സാമൂഹ്യമാറ്റത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, നമ്മള്‍ ‘ഞാന്‍' എന്നതില്‍ നിന്ന് തുടങ്ങണം, നമ്മളുടെ കുടുംബത്തില്‍ നിന്നുതുടങ്ങണം. കാരണം പെരിയാറിസത്തിന് ജീവിതരീതിയ്ക്കുമേല്‍ വലിയ സ്വാധീനമുണ്ട്.
പെരിയാര്‍ മരിച്ച് 47വര്‍ഷങ്ങള്‍ക്കിപ്പുറവും അദ്ദേഹം സ്വപ്നം കണ്ട തരത്തിലുള്ള സ്വാതന്ത്ര്യത്തിലേക്ക് സ്ത്രീകള്‍ക്ക് എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ല. മതപരവും അല്ലാത്തതുമായ ഒരുപാട് അടിച്ചമര്‍ത്തലുകളിലൂടെയാണ് ഇന്നും ഇന്ത്യന്‍ സ്ത്രീകള്‍ കടന്നുപോകുന്നത്. വ്യവസ്ഥിതിയോട് കലഹിച്ച് തങ്ങളുടെ അവകാശങ്ങള്‍ക്കായി പൊരുതുന്ന ഏതൊരു സ്ത്രീയ്ക്കും മുമ്പിലുള്ള ഏറ്റവും വലിയ പാഠപുസ്തകമാണ് പെരിയാറിന്റെ ചിന്തകള്‍.
Didil lal. M M
18 Sep 2020, 01:34 PM
ശക്തമായ ലേഖനം. സ്വതന്ത്രമായി ചിന്തിക്കാനുള്ള ആത്‌മവിശ്വാസം കൂട്ടാൻ ഉതകുന്ന അവതരണം.
ഡോ. ഉമര്‍ തറമേല്‍
Jan 21, 2021
15 Minutes Read
വിനീത വെള്ളിമന
Jan 07, 2021
6 Minutes Read
പി. ശിവപ്രസാദ്
22 Sep 2020, 08:44 PM
കാര്യങ്ങൾ കൃത്യമായി വിലയിരുത്തുന്ന ലേഖനം.വായിക്കാൻ കഴിഞ്ഞതിൽ സന്തോഷം.