13, സാം രാജിന്റെ തമിഴ്​ കഥ

ടൽപക്ഷികളുടെ ശബ്ദം ഫ്രാൻസിസ്‌ക്കോ ജെറാർഡിയെ ഉണർത്തി. ഉറക്കമെണീറ്റതും കണ്ണുകളെ തുറക്കാതെ കട്ടിലിൽതന്നെ ഇരുന്നുകൊണ്ട് കുരിശ് നെഞ്ചിലണിഞ്ഞു. അതുകഴിഞ്ഞ് കണ്ണുകൾ സാവധാനം തുറന്നുകൊണ്ട് കാലുകളെ റബ്ബർ ചെരുപ്പുകളിലേക്ക് കടത്തിയ അയാൾ മെല്ലെ നടന്ന് ജനാലയെ തുറന്നു. വെളിയിൽ കൊച്ചി ഇടതൂർന്ന പച്ചയിൽ കുളിച്ചു കിടന്നിരുന്നു. രാത്രിയിൽ നന്നായി മഴ പെയ്തിരുന്നിരിക്കണം.

ഈ മഴക്കാലത്തെ കൊച്ചിയിൽ താമസിക്കാനായിത്തന്നെ രണ്ടു വർഷത്തിലൊരിക്കൽ ഫ്രാൻസിസ്‌ക്കോ ഇറ്റലിയിൽനിന്ന് വരും. അയാൾ ഇന്ത്യയുടെ പല ഭാഗങ്ങളിലും താമസിച്ചിട്ടുണ്ട്. കൊല്ക്കത്ത, ഗോവ, പോണ്ടിച്ചേരി എന്നിങ്ങനെയുള്ള പല സ്ഥലങ്ങളിലെവിടെയും അയാൾ സ്വന്തത്തെ ഇത്രയളവിൽ വിട്ടുകൊടുത്തിട്ടില്ല. കൊച്ചിയെ ആദ്യമായി കണ്ടപ്പോൾ അതയാളിൽ എന്തോ തരം വികാരമുണ്ടാക്കി. പ്രത്യേകിച്ചും ഫോർട്ട് കൊച്ചി.

ഫോർട്ട് കൊച്ചിക്ക് ഒരു പുരാതന ഭംഗിയുണ്ട്. മട്ടാഞ്ചേരി മുതൽ ചെല്ലാനം വരെയുള്ള പാത ഒരു പൗരസ്ത്യദേശത്തെ തിരയുന്ന യൂറോപ്യൻ സ്വപ്നം പോലെ നീണ്ടുകിടക്കുന്നു. ഫ്രാൻസിസ്‌ക്കോയുടെ അമ്മ കാതറീന എപ്പോഴും അയാളോട് പറയും: ‘‘നാം സ്വപ്നം കാണുന്ന സ്ഥലം ഭൂമിയിലെവിടെയോ ഉണ്ട്. എല്ലാ മനുഷ്യരുടെ സ്വപ്നത്തിലും ഒരു ഭൂപ്രദേശമുണ്ട്. ഭൂരിപക്ഷവും അവിടെയെത്താതെയാണ് മരിക്കാറുള്ളത്''.

അമ്മ ജീവിതത്തിൽ തന്റെ സ്വപ്നത്തിലെ ഇടത്തെ കണ്ടുവോയെന്ന് ഫ്രാൻസിസ്‌ക്കോയ്ക്ക് അറിയില്ല. എന്നാൽ താൻ അത്തരമൊരു സ്ഥലത്തെ അണഞ്ഞതായിത്തന്നെ കരുതി. അമേരിക്കയിലും യൂറോപ്പിലുമായി ഫ്രാൻസിസ്‌ക്കോയുടെ കുടുംബം ചിതറിക്കിടക്കുന്നുണ്ട്. ഇന്റർനെറ്റിൽ അവരുടെ കുടുംബപ്പേരായ ‘ഗ്‌ളുസെപ്പേ ജെറാർഡി' എന്നടിച്ചു കൊടുത്താൽ എട്ടു പക്കങ്ങളോളം വംശാവലി കൃത്യമായി വിരിയും.

അയാളുടെ രണ്ടു സഹോദരന്മാർ അമേരിക്കയിലും ഒരു സഹോദരി പാരിസിലുമാണ് കഴിയുന്നത്. സിസിലി നഗരത്തിൽ അവർക്ക് ഗണ്യമായ സ്വത്തുണ്ട്. കയറ്റുമതി വ്യാപാരം കൂട്ടുകുടുംബത്തിന്റെ ഉടമസ്ഥതയിൽ നടന്നുവരുന്നുണ്ട്. ഫ്രാൻസിസ്‌ക്കോയുടെ ജീവിതത്തിൽ മൂന്നു വിവാഹമോചനങ്ങൾ നടന്നു; രണ്ടു കുട്ടികളുമുണ്ട്. എഴുപതു വയസിലും ജീവിതത്തിന്റെ അർഥമെന്താണെന്ന് അയാൾക്കറിയില്ല. അതിനെയാണ് ഭൂഖണ്ഡങ്ങൾ പലതും താണ്ടി തീവ്രമായി അയാൾ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.

തന്റെ ജീവിതത്തിലെപ്പോഴും തികവിനെയും ശുചിത്വത്തെയും പ്രധാനപ്പെട്ടതായി ഫ്രാൻസിസ്‌ക്കോ കരുതുന്നു. അയാളുടെ ശുചിത്വവുമായി ബന്ധപ്പെട്ട പീഡനം സഹിക്കാൻ കഴിയാതെതന്നെ രണ്ടു ഭാര്യമാർ പിരിഞ്ഞുപോയി. മൂന്നാമത്തെ ഭാര്യ ശുചിത്വത്തിൽ അയാളെക്കാളും കണിശക്കാരിയായതിനാൽ അയാളെ ഒഴിവാക്കിപ്പോയി.

ഫ്രാൻസിസ്‌ക്കോയെ സംബന്ധിച്ച് കൊച്ചിയിൽ സഹിക്കാൻ പറ്റാത്തത് അവിടെയുള്ള മാലിന്യവും ശുചിത്വമില്ലായ്മയുമാണ്. താൻ വാടകക്ക് കഴിയുന്ന വീടിനെ ആവോളം കലാഭംഗിയോടെ ഫ്രാൻസിസ്‌ക്കോ തെരെഞ്ഞെടുക്കുന്നത് പതിവാണ്. അയാൾക്ക് വേണ്ടി വീട് അന്വേഷിക്കുന്നതിനെപ്പറ്റി ആലോചിക്കുമ്പോൾ തന്നെ ബ്രോക്കർ ഷിബുവിന് ഹാലിളകും. അമ്പത് വീടുകൾ കണ്ടാലും ഫ്രാൻസിസ്‌ക്കോയ്ക്ക് തൃപ്തിയാവില്ല. ചോദിക്കുന്ന പണം ലഭിക്കുന്നതിനാൽ ഷിബു സഹിക്കും.

ഇപ്പോൾ അയാൾ താമസിക്കുന്ന വീടുതന്നെ അങ്ങനെ തെരെഞ്ഞെടുത്തതാണ്. ഡച്ച് സെമിത്തിരി റോഡിലാണ് ആ വീടുള്ളത്. എതിർവശത്ത് വലിയ കാൽപ്പന്ത് മൈതാനം. കേരളശൈലിയും യൂറോപ്യൻശൈലിയും സമ്മേളിച്ച ഒറ്റപ്പെട്ട വീടാണത്. ആ തെരുവിൽ ആ ഒരു വീട് മാത്രമാണുള്ളത്. അടുത്ത തെരുവിലുള്ള പള്ളിയിൽ നിന്ന് പെൺകുട്ടികൾ ഗുൽമോഹർ പറിക്കാൻ അയാളുടെ വീടിനു മുമ്പിലുള്ള മൈതാനത്തിലേക്ക് വൈകുന്നേരങ്ങളിൽ വരാറുണ്ട്. ചിലപ്പോൾ അയാൾ അവരെ തന്റെ മുറിയിലേക്ക് ക്ഷണിച്ച് ഇറ്റലിയിൽ നിന്ന് അയച്ചുകൊടുക്കപ്പെട്ട ചോക്ക്‌ലേറ്റുകളും മധുരങ്ങളും നൽകും. ചില പെൺകുട്ടികൾ ചോക്ലേറ്റുകൾക്കുവേണ്ടി വീണ്ടും വീണ്ടും മരത്തിനടിയിൽ നിൽക്കാറുമുണ്ട്.

രാത്രിയുടെ ആദ്യ പകുതി ഫ്രാൻസിസ്‌ക്കോയ്ക്ക് ഏറെയിഷ്ടമാണ്. മട്ടുപ്പാവിലിരുന്നാൽ കടല് കാണാം. ഭീമാകാരങ്ങളായ കപ്പലുകൾ പുരാതനമായ തനിമയോടെ സോഡിയം വേപ്പർലാമ്പുകളിൽനിന്നുള്ള വെളിച്ചം വെള്ളത്തിൽ തങ്കത്തിളക്കത്തോടെ പ്രതിഫലിപ്പിച്ച് പൊങ്ങിയൊഴുകും. വലതുഭാഗത്തേക്ക് തിരിഞ്ഞാൽ ദേവാലയം. പാതിരാത്രി വിളക്കണച്ച ശേഷം കട്ടിലിൽ കിടന്നുകൊണ്ട് മിന്നുന്ന കുരിശിനെ നോക്കുന്നത് അയാളുടെ ശീലമാണ്.

ഉച്ചയ്ക്ക് മൂന്നുമണി കഴിഞ്ഞാൽ കുരിശിന്റെ ഒരു പകുതി നിഴൽ അയാളുടെ കട്ടിലിനു മീതെ കുറുകെ പതിയും. ചിലപ്പോൾ കർത്താവും കുരിശിനോടൊപ്പം കിടക്കുന്നതായി ഫ്രാൻസിസ്‌ക്കോ ഭാവന ചെയ്യും. വാടക വീടാണെങ്കിലും അതിനെ കലാചാതുരിയോടെ ഫ്രാൻസിസ്‌ക്കോ വെച്ചുകൊണ്ടിരിക്കുന്നത് മുംബൈയിലുള്ള വീട്ടുടമസ്ഥൻ ബാലൻനായർക്ക് ഇഷ്ടമാണ്. മട്ടുപ്പാവിൽ ചെറിയൊരു പൂന്തോട്ടമുണ്ട്. പാചകം ചെയ്യാനായി അവിടെത്തന്നെ സൗകര്യവുമുണ്ട്. നിലാരാത്രികളിൽ ഫ്രാൻസിസ്‌ക്കോ വളരെനേരം അവിടെ ചെലവഴിക്കും.

ഫ്രാൻസിസ്‌ക്കോയ്ക്ക് സുഹൃത്തുക്കളായി ആരുമേയില്ല. അയാളുടെ സ്വഭാവവുമായി ഇണങ്ങിപ്പോകുന്ന ആളുകളെ ജീവിതത്തിൽ അയാളധികം കണ്ടുമുട്ടിയിട്ടില്ല. ശുചിത്വമാണ് അയാൾക്ക് വളരെ പ്രാധാന്യമുള്ള വിഷയം. മിക്കവാറും അയാളുടെ പ്രസന്നമായ മനോനിലയിൽ കൂട്ടാളിയായി ഏകാന്തത മാത്രം മുന്നിലെ കസേരയിൽ ഇരിക്കുന്നുണ്ടായിരിക്കും.

ഫ്രാൻസിസ്‌ക്കോ തന്റെ ദിവസത്തെ വളരെ ശ്രദ്ധയോടെ ആസൂത്രണം ചെയ്യും. രാവിലെ കടൽക്കര വരെ ജോഗിംഗ്. ബസാർ തെരുവിലെ ഷാനുവിന്റെ ചായക്കടയിൽനിന്ന് ഒരു കട്ടൻകാപ്പി. ചില മലയാളികളുമായി കൈക്കുലുക്കലുകളും പുഞ്ചിരികളും. പല വർഷങ്ങളായി വന്നു പോകുന്ന ആളാണ്. അതിനാൽ എല്ലാവർക്കും അയാളെയറിയാം. പട്ടാള അധികാരി പോലുള്ള അയാളുടെ ആകാരം എല്ലാവരുടെ മനസ്സിലും അയാളെ പതിപ്പിക്കുക തന്നെ ചെയ്യും. വീട്ടിലേക്ക് മടങ്ങി പ്രാതൽ തയ്യാറാക്കും. അൽപനേരം സംഗീതം കേൾക്കും. പിന്നീട് ബൈബിൾ വായനയിൽ മുഴുകും. ബൈബിളിനോട് അയാൾക്ക് തീവ്രമായ അഭിനിവേശമുണ്ടായിരുന്നു. ചെറിയൊരു ലൈബ്രറിയും വീട്ടിലുണ്ട്.

പത്തര മണിയാകുമ്പോൾ സൈക്കിളെടുത്തുകൊണ്ട് നിരത്തിലേക്കിറങ്ങും. മനസിന്റെ നിലയ്‌ക്കൊത്ത് സൈക്കിൾ സഞ്ചരിക്കും. അതുകഴിഞ്ഞ് പന്ത്രണ്ടിനും ഒരു മണിക്കുമിടയിൽ ബരിസ്റ്റയിലോ കൊച്ചിൻ ഹൗസിലോ ഡാർക്ക് നൈറ്റിലോ പെപ്പർഹൗസിലോ ഏതെങ്കിലുമൊരു കോഫീ ഹൗസിലേക്ക് ചെല്ലും. ഇവിടെയെല്ലാം ഇറ്റാലിയൻ ഭക്ഷണം കിട്ടും. പോയപാടെ ഒരു ഫ്രഞ്ച് കോഫി കഴിക്കും. കൈയ്യിൽ കരുതിയിരിക്കുന്ന പുസ്തകമെടുത്ത് വായിക്കാൻ തുടങ്ങും.

പല വർഷങ്ങളായുള്ള പറ്റുകാരനായതിനാൽ ചോദിക്കാതെത്തന്നെ അയാൾക്കാവശ്യമുള്ളത് സമയത്തെത്തിച്ചേരും. ഇന്നെന്താണെന്നറിയില്ല ഫ്രാൻസിസ്‌ക്കോയ്ക്ക് വിഷാദം മൂടുന്നതായി തോന്നി. രാവിലത്തെ പതിവുകൾക്കു ശേഷം ചെടികൾക്ക് വെള്ളമൊഴിച്ചു കൊടുത്തു. വെയിൽ ആലസ്യതയോടെ ഇഴഞ്ഞു നീങ്ങുന്നുണ്ടായിരുന്നു. പതിവായി പത്തുമണിക്ക് വരാറുള്ള കുരുവികൾ പറന്നുവന്ന് പോയി.

മനസ്സിന്റെ ഗതിക്കൊത്ത് ബൈബിൾ മറിച്ചു നോക്കി. ‘ഞാനെന്റെ സഹോദരന്മാർക്ക് എത്ര തവണ മാപ്പു നൽകണം'. യാക്കോബ് യഹോവയോട് ചോദിച്ചു. അയാൾ ബൈബിൾ മൂടിവെച്ചു.
മദ്യകുപ്പികളെല്ലാം തന്നെ കാലിയായി കിടക്കുന്നു. പതിവായി അതു കൊണ്ടുവരുന്ന വർഗീസിനെ രണ്ടു മൂന്നു നാളായി കാണാനേയില്ല.

പുസ്തകത്തട്ടിലേക്ക് കണ്ണോടിച്ചു. ഹെമിംഗ്‌വേയുടെ ‘കിഴവനും കടലും' കണ്ണിൽപ്പെട്ടു. തലക്കെട്ട് നോക്കി തനിക്കുള്ളിൽതന്നെ ഒന്നു ചിരിച്ചു. രാവിലെ കഴിച്ച ബ്രെഡിന്റെ ബാക്കികിടന്ന കഷ്ണങ്ങൾ പിറകുവശത്ത് തൂങ്ങിക്കിടക്കുന്ന പൂച്ചെട്ടിയിലിട്ടു, അവ കാക്കകൾക്ക്. തലേന്നാളിലെ മീനിന്റെ ബാക്കി ഒരു പ്ലേറ്റിലാക്കി ബാൽക്കണിയുടെ ഓരത്തെത്തിച്ചു, അത്തവിട്ടുനിറത്തിലുള്ള തെരേസയെന്ന പൂച്ചയ്ക്ക്.

വീടും പൂട്ടി സൈക്കിളുമായി അയാൾ തെരുവിലേക്കിറങ്ങി. അന്നേരം മൊബൈൽ ഫോൺ ചിണുങ്ങി. നോക്കിയപ്പോൾ മൊബൈൽ ഫോൺ സേവനദാതാവിൽനിന്നുള്ള സന്ദേശമാണ്. അയാൾക്ക് ആഴ്ചയിൽ ഒരു വിളി വന്നാൽതന്നെ അധികമാണ്. അയാളും ആരെയും വിളിക്കാറില്ല. അയാളെയും ആരും വിളിക്കാറുമില്ല.

ഇറ്റലിയിൽനിന്ന് മാസത്തിലൊരു തവണ ആ മാസത്തെ വരവുചെലവ് കണക്ക് അയച്ചിട്ടുണ്ടെന്ന് പറയാനായി ഇടയ്ക്ക് അയാളുടെ സഹോദരി വിളിക്കും. അതൊഴിച്ച് ആരും അയാളെ വിളിക്കാറില്ല. വർഗീസ് തന്നെ അയാളോട് പല പ്രാവശ്യം ഫോൺ നമ്പർ ചോദിച്ചിട്ടുണ്ട്. ‘ഞാൻ ആർക്കും നമ്പർ കൊടുക്കാറില്ല. ഞാനെല്ലാ ദിവസവും കോഫീ ഷോപ്പിലുണ്ടാവും. എന്നെ അവിടെ വന്നു കാണുക'. അയാൾ പറയും.

അന്ന് അയാൾക്ക് മട്ടാഞ്ചേരി ഭാഗത്തേക്ക് പോകണമെന്ന തോന്നലുണ്ടായി. പഴയ ഇസ്​ലാമിക ശൈലിയിലുള്ള കെട്ടിടങ്ങളും വീടിന്റെ അവസാനത്തെ കതകുകൾ കടലിൽ ചെന്നവസാനിക്കുന്നതും അയാളുടെയുള്ളിൽ എന്തൊക്കെയോ ഉണ്ടാക്കും. തെരുവോരം മുഴുവൻ ഏലക്കയും ഗ്രാമ്പുവും പോലുള്ള സുഗന്ധദ്രവ്യങ്ങൾ വിൽക്കുന്ന കടകൾ. അവയുടെ ഗന്ധത്തിൽ നൂറ്റാണ്ടു കാലത്തെ കച്ചവടത്തിന്റെ മണമുണ്ടാകും.

മഴയുടെ ലക്ഷണം മാഞ്ഞ് നല്ല വെയിലടിക്കാൻ തുടങ്ങി. ദേവാലയത്തോട് ചേർന്നുള്ള സ്‌കൂളിലേക്ക് പത്തു പന്ത്രണ്ടു വയസ്സുള്ള പെൺകുട്ടികൾ നടന്നു പോകുന്നുണ്ടായിരുന്നു. ഫ്രാൻസിസ്‌ക്കോ സൈക്കിൾബെൽ നിർത്താതെ മുഴക്കിക്കൊണ്ടിരുന്നു. അവർ നടത്തം നിർത്തി പുറംതിരിഞ്ഞ് നോക്കി. അയാൾ അവരുടെ തലകളെ മൃദുവായി തഴുകിക്കൊണ്ട് കടന്നുപോയി.

മട്ടാഞ്ചേരിയിലെ ബസാർ റോഡിൽ കച്ചവടം പൊടിപൊടിക്കുന്നു. ഇടതും വലതും ഭാഗത്ത് ലോറികൾ കൂട്ടിയിടിക്കുന്നതുപോലെ മുഖാമുഖം നിൽക്കുന്നു. ഇടവഴികളിലെ ഗതാഗതക്കുരുക്കുകളെ അയാൾ മറികടന്നു. ലോബോ എന്നു വിളിക്കപ്പെടുന്ന മുസ്‌ലിംകൾ താമസിക്കുന്ന വസതി സമുച്ചയത്തിന്റെ മുന്നിൽ കുറച്ചുനേരം അയാൾ നിന്നു. ‘U' വടിവിൽ പണിതിരിക്കുന്ന ആ കെട്ടിടം ഇറാനെ ഓർമ്മിപ്പിക്കും.

മുപ്പതു നാൽപത് കുടുംബങ്ങൾ അതിൽ താമസിച്ചു വരുന്നു. അതിന്റെ മുറ്റത്ത് ആളുകൾക്ക് കൈകാലുകൾ കഴുകാനായി വലിയൊരു വെള്ളത്തൊട്ടിയുണ്ട്. അഴകുള്ള കുട്ടികളും സ്ത്രീകളും നടമാടുന്നപോലെ അവിടെയുണ്ടായിരിക്കും. ഫ്രാൻസിസ്‌ക്കോ അതിനെ തമാശ കാണുന്നതുപോലെ നോക്കി നിന്നു. ഒരു വെള്ളക്കാരൻ എത്രനേരം വേണമെങ്കിൽ നോക്കി നിന്നാലും ആരും ചോദിക്കില്ലെന്ന് അയാൾക്കറിയാം.

കുട്ടികൾ ഊർജ്ജസ്വലരായി ഓടിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. കളങ്കമറ്റ പളുങ്കുപോലെയുള്ള മുഖങ്ങൾ. അഴകുള്ള കുട്ടികൾ. നീണ്ടനേരം അയാൾ നോക്കിക്കൊണ്ടേയിരുന്നു.

കടലോരത്ത് ചൈനീസ് വലയുമായി മീൻപിടിത്തം നടക്കുന്നുണ്ടായിരുന്നു. പൂർണ്ണമായും വല ഒരേയിടത്തേക്ക് താഴ്ന്ന് ആളുകൾ കയറിൽ പിടിച്ച് അതിനെ വലിക്കുമ്പോൾ മീനുകളോടൊപ്പം പറവകളും വെള്ളത്തിൽനിന്ന് ഉയർന്നുപൊങ്ങുന്നതുപോലുള്ള ഒരു മായക്കാഴ്ച.

എങ്ങോട്ടു പോകാമെന്ന് അയാളാലോചിച്ചു. എല്ലാ കോഫീഷോപ്പുകളും മനസ്സിൽ മിന്നിമറഞ്ഞെങ്കിലും ഒടുവിൽ പെപ്പർ ഹൗസിലേക്ക് പോകാമെന്ന് തീരുമാനിച്ചു. അവിടെയുള്ള ഇറ്റാലിയൻ ചെഫ് ആന്റോണിയോവിനെക്കൊണ്ട് ഈ ഉച്ചനേരത്ത് ഫ്രാൻസിസ്‌ക്കോയെ സിസിലിയിലേക്ക് കൊണ്ടുപോകാൻ കഴിയും. സിസിലിയിൽനിന്ന് അമ്പതു കിലോമീറ്റർ ദൂരെയാണ് ആന്റോണിയോയുടെ സ്വന്തം നാട്. സിസിലിയിലെ ഗ്രാമ്യഭാഷ തന്നെയാണ് അവനും സംസാരിക്കുന്നത്.

പഴയ പോർച്ചുഗീസ് ശൈലിയിലുള്ള കെട്ടിടനിർമ്മിതിയുടെ നടുമുറ്റത്ത് വലിയ പുൽത്തകിടോടു കൂടിയ പെപ്പർ ഹൗസിന്റെ അന്തരീക്ഷം വളരെ ശാന്തമായിരുന്നു. പരിചയമുള്ളവർ ആരുമില്ല. രണ്ടു അപരിചിതരായ യൂറോപ്യന്മാർ സാമ്പ്രദായികമായ രീതിയിൽ അഭിവാദ്യം ചെയ്തു. അയാൾ തന്റെ പ്രത്യേകമായ കസേരയിലിരുന്നുകൊണ്ട് ഹെമിംഗ്‌വേയെ വായിക്കുന്നത് തുടർന്നു. കിഴവൻ മത്സ്യവുമായി പോരാടിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു.

അധികം ആളുകളില്ലാത്തതിനാൽ ആന്റോണിയോ അയാളെ കാണാൻ വെളിയിലേക്ക് വന്നു. ഇറ്റാലിയൻ മൊഴിയിൽ കുശലന്വേഷണങ്ങൾ. ‘‘ഉച്ചഭക്ഷണം പതിവുപോലെത്തന്നെയല്ലേ?'' അവൻ ചോദിച്ചു.
‘‘അതെ, നീ തന്നെയാണ് എന്നെ സിസിലിയിലേക്ക് കൂട്ടിക്കൊണ്ടു പോകേണ്ടത്''.

അൽപനേരത്തേക്ക് പുസ്തകത്തെ മടക്കിവെച്ചു. ഉച്ചഭക്ഷണം വന്നു. അതിലൂടെ അയാൾ തന്റെ ബാല്യകാലത്തിലൂടെ അലഞ്ഞു. ഏതേതോ തുണ്ടുകളായി ഓർമകൾ കിളിർത്തു. എതിര്വശത്തെ ടേബിളിലെ ഫ്രഞ്ചു ഇണകൾ ചുംബിച്ചുകൊണ്ടിരിക്കുന്നു.

വെയിൽ മെല്ലെ മങ്ങുവാൻ തുടങ്ങി, ആ കെട്ടിടത്തിലെ ഭീമാകാരമായ തൂണിനെ പിന്നെയും മിനുസപ്പെടുത്തി. പുൽത്തകിടിയുടെ പച്ച വെയിലിലൂടെ മാനത്തേക്ക് കയറിപ്പോകാൻ നോക്കി. പിഞ്ഞാണപ്പാത്രങ്ങൾ വെയിലിൽപ്പെട്ട് മറ്റേതോ കാലത്തേക്ക് പോയി. ജനാലയിലൂടെ കടൽ കഷ്ണങ്ങളായി കാണപ്പെട്ടു.

സീക്ക് സീക്ക് എന്നുറക്കെ ശബ്ദിച്ചുകൊണ്ട് കടൽ പക്ഷികൾ പറന്നുപോയി. കപ്പലിന്റെ സൈറൺവിളി പെപ്പർഹൗസിലെ ചുവരുകളിൽ തട്ടി. ദേവാലയത്തിൽ നിന്ന് വൈകുന്നേര പ്രാർനയ്ക്കുളള മണിയടി ശബ്ദം കേൾക്കാൻ തുടങ്ങി.

അകലെനിന്ന് ഒരു പൂച്ച തന്റെ ഇണയെ ഒതുക്കുവാൻ ശ്രമിക്കുന്ന ശബ്ദം കേട്ടു. ഫ്രാൻസിസ്‌ക്കോ എല്ലാറ്റിനെയും കേട്ടവിധം അമർന്നിരുന്നു. മൊബൈൽഫോൺ ചെറുതായി ചിണുങ്ങി. എതിർവശത്തുണ്ടായിരുന്ന ഫ്രഞ്ച് ഇണകളെ കാണാനില്ല. ഒരു ചെറിയ സന്ദേശം വന്നിരിക്കുന്നു.

‘‘പതിമൂന്ന് വയസ്സ്, വേണോ?''

‘‘എത്ര''

‘‘ഒരു ലക്ഷം. മൂന്നു മണിക്കൂർ''

‘‘കൂടുതലാണ്''

‘‘അതിനേക്കാൾ കൂടുതൽ നൽകാൻ ആളുകളുണ്ട്. നിങ്ങൾ പഴയ കസ്റ്റമറാണെന്നതിനാലാണ്...’’

‘‘സ്ഥലം?''

‘‘പതിവുസ്ഥലം തന്നെ''

‘‘ശരി''

‘‘അക്കൗണ്ട് നമ്പർ അയച്ചിട്ടുണ്ട്. പണം ഉടനെ ഓൺലൈനിൽ ട്രാൻസ്ഫർ ചെയ്യുക''

ഫ്രാൻസിസ്‌ക്കോ എഴുന്നേറ്റു. ആന്റോണിയോ അകത്തുനിന്ന് ‘‘ചായ എടുക്കട്ടെ'' എന്നു ചോദിച്ചു.

‘‘വേണ്ട, നേരം വൈകി'' എന്നു പറഞ്ഞ് ഫ്രാൻസിസ്‌ക്കോ അവിടെനിന്ന് പുറപ്പെട്ടു.

ജൂതത്തെരുവിൽ മൗനമായ ശാന്തതയോടെ പൂച്ചകൾ കടകളുടെ മുറ്റത്ത് കിടപ്പുണ്ടായിരുന്നു. തെരുവ് എതോ തരത്തിലുള്ള ആലസ്യവുമായി കിടക്കുന്നുണ്ടായിരുന്നു. പുറത്തു നിൽപ്പുണ്ടായിരുന്ന ഒരു ജൂതൻ അയാളെ നോക്കി തന്റെ തൊപ്പിയെടുത്ത് ചുഴറ്റി അഭിവാദ്യം ചെയ്തു. ഫ്രാനസിസ്‌ക്കോയും തൊപ്പിയെ ഉയർത്തി. ജൂതത്തെരുവിന്റെ വളവിൽ ഷക്കീറിന്റെ മീൻവണ്ടി അയാളുടെ സൈക്കിളിനെ മറികടന്ന് നിന്നു.

‘‘ചെറിയ നത്തോലിയാണ്. പെടപെടയ്ക്കണുണ്ട്. ഇപ്പളാണ് ബോട്ടീന്ന് ഇറക്കിയേ''

ഫ്രാൻസിസ്‌ക്കോ അവന്റെ കുട്ടയിലേക്ക് എത്തിനോക്കി. നത്തോലികൾ കുട്ടയ്ക്കുള്ളിൽ കൂമ്പാരമായി ഒന്നിനു മേലെ ഒന്നായി തുടിച്ചുകൊണ്ടിരുന്നു.

‘‘ഇന്ന് അത്താഴം പുറത്തു നിന്നാണ്''; അയാൾ പറഞ്ഞു.

വാങ്ങാത്തതിനാൽ കോട്ടിയ ചുണ്ടുമായി ഷക്കീർ അവിടുന്ന് നീങ്ങി. ദേവാലയത്തിന്റെ നീണ്ടുകിടക്കുന്ന മതിലിന്റെ ഓരത്തിലൂടെ സൈക്കിളുമോടിച്ചുകൊണ്ട് അയാൾ പോയി.

തന്റെ വീട്ടിലേക്കുള്ള പാതയിലേക്ക് തിരിയുമ്പോൾ പള്ളിയിൽനിന്ന് പെൺകുട്ടികൾ വീട്ടിലേക്ക് മടങ്ങുന്നുണ്ടായിരുന്നു. അവരെ നോക്കി ഉത്സാഹത്തോടെ അയാൾ കൈവീശി. അയാളുടെ കൈവിരലുകൾ പിന്നെയും ഹാൻഡിൽ ബാറിൽ മുറുകെപ്പിടിക്കവേ സൈക്കിളിന്റെ ഗതിക്ക് വേഗത കൂടി.

Comments