truecoppy
MORE
Truecopy Home
Readers
are
Thinkers

Tuesday, 05 July 2022

truecoppy
Truecopy Logo
Readers are Thinkers

Tuesday, 05 July 2022

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
 Santhosh-Aechikkanam-resto-cafe.jpg

Life

വള്ളക്കടവ് സീ ഫുഡ് റെസ്‌റ്റോ കഫേയില്‍ സന്തോഷ് ഏച്ചിക്കാനം

വള്ളക്കടവ് സീ ഫുഡ് റെസ്‌റ്റോ കഫേ:
ഭക്ഷണത്തിന്റെയും വിശപ്പിന്റെയും 
അനുഭവങ്ങളില്‍ നിന്നൊരു ഭക്ഷണശാല

വള്ളക്കടവ് സീ ഫുഡ് റെസ്‌റ്റോ കഫേ: ഭക്ഷണത്തിന്റെയും വിശപ്പിന്റെയും  അനുഭവങ്ങളില്‍ നിന്നൊരു ഭക്ഷണശാല

കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനവും സുഹൃത്ത് ഉസ്​മാനും ചേര്‍ന്ന് കാക്കനാട് വള്ളക്കടവ് സീ ഫുഡ് റെസ്‌റ്റോ കഫേ എന്ന ഭക്ഷണശാല തുടങ്ങുകയാണ്. 'നല്ല ഭക്ഷണം കൊടുക്കാനുള്ള ഇഷ്ടം കൊണ്ടാണ് ഈ കട തുടങ്ങുന്നത്. ഇവിടെ നല്ല ഭക്ഷണം കിട്ടും, നല്ല പെരുമാറ്റമുണ്ടാകും; ഉറപ്പ്'; സന്തോഷ് പറയുന്നു.

21 Dec 2021, 10:47 AM

സന്തോഷ് ഏച്ചിക്കാനം

വള്ളക്കടവ് സീ ഫുഡ് റെസ്‌റ്റോ കഫേ.
ഭക്ഷണവും വിശപ്പുമായി ബന്ധപ്പെട്ട് കുട്ടിക്കാലം മുതല്‍ എന്നെ വിടാതെ പിന്തുടരുന്ന ചില അനുഭവങ്ങളാണ് ഇങ്ങനെയൊരു ഭക്ഷണശാല തുടങ്ങുന്നതിലേക്ക് എന്നെ എത്തിച്ചത്. കുട്ടിക്കാലം മുതലേയുള്ള ഒരാഗ്രഹമാണ് ഹോട്ടല്‍ നടത്തുക എന്നത്.

KSFE

Your browser does not support the video tag.

KSFE

Your browser does not support the video tag.

 

സന്തോഷ് ഏച്ചിക്കാനം, സുഹൃത്ത് ഉസ്മാന്‍
സന്തോഷ് ഏച്ചിക്കാനം, സുഹൃത്ത് ഉസ്മാന്‍

രണ്ട് ആഗ്രഹങ്ങളായിരുന്നു എനിക്കുണ്ടായിരുന്നത്.
ഞങ്ങളുടെ വീട്ടില്‍, അടയ്ക്കാത്തോട്ടത്തില്‍ അഞ്ച് ഹോഴ്‌സ് പവറിന്റെ ഡീസല്‍ മെഷീനാണുണ്ടായിരുന്നത്. ആ വലിയ മെഷീന്‍ കേടായാല്‍ നന്നാക്കാന്‍ കാസര്‍കോട്ടുനിന്ന് ഒരു ഫിറ്റര്‍ വരും. നൂറുകണക്കിന് സ്‌ക്രൂകളും നട്ടും ബോള്‍ട്ടും ഊരിയെടുത്ത് തിരിച്ച് ഫിറ്റ് ചെയ്യുന്ന വലിയൊരു പരിപാടിയാണത്. വീട്ടില്‍ രണ്ടു ദിവസം താമസിച്ചാണ് അദ്ദേഹത്തിന്റെ റിപ്പയറിംഗ്. ഈ സമയത്ത് ഇലയിട്ട, സമൃദ്ധമായ ഊണാണ് അദ്ദേഹത്തിന്. ഇത്രയും നട്ടും ബോള്‍ട്ടുമൊക്കെയുള്ള ഒരു സാധനം എങ്ങനെ വീണ്ടും അസംബിള്‍ ചെയ്ത് എടുക്കുന്നു എന്നത് അന്ന് എന്നെ സംബന്ധിച്ച് അല്‍ഭുതമായിരുന്നു. അന്നത്തെ എന്റെ ആഗ്രഹം അഞ്ച് ഹോഴ്‌സ് പവറിന്റെ ഡീസല്‍ മെഷീന്‍ നന്നാക്കുന്ന ഫിറ്ററാകാനായിരുന്നു. 

അഞ്ചാം വയസ്സില്‍ ബാല ടി.ബി വന്ന് ഞാനാകെ മെലിഞ്ഞുണങ്ങി. എനിക്ക് ഈ അസുഖം വന്നതിന്റെ പിറ്റേക്കൊല്ലമാണ് അതിന് ടാബ്‌ലറ്റൊക്കെ കണ്ടുപിടിച്ചത്. എനിക്ക് ഈ അസുഖം വന്ന വര്‍ഷം നൂറ് ഇഞ്ചക്ഷനാണ് ചികിത്സ. ദിവസവും സ്‌കൂളില്‍ പോകുന്ന സമയത്താണ്, അമ്മാവനോടൊപ്പം സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് ഇഞ്ചക്ഷനെടുക്കുക. പതുക്കെപ്പതുക്കെ, ഇഞ്ചക്ഷന്റെ വേദനയുമായി ഇണങ്ങി. പേടിയും വേദനയും മാറ്റാന്‍, അവിടെയുള്ള ഒരു പട്ടരുടെ ഹോട്ടലിലേക്ക് കൊണ്ടുപോകും അമ്മാവന്‍. ചെറിയൊരു ഹോട്ടലാണ്. അവിടെ വെള്ളപ്പവും കടലക്കറിയും കിട്ടും. ജീവിതത്തില്‍ ഞാന്‍ കഴിച്ചതില്‍ ഏറ്റവും രുചികരമായ വെള്ളപ്പവും കടലക്കറിയുമാണത്. ഇത് കഴിക്കാനാണ് ഞാന്‍ ശരിക്കും ആശുപത്രിയിലേക്ക് പോയിരുന്നത്. അന്നത്തെ എന്റെ ആരാധനാ കഥാപാത്രമാണ് ഈ പട്ടര്. അന്ന് ഞങ്ങളുടെ വീട്ടിലൊന്നും വെള്ളപ്പമില്ല. അത് അപൂര്‍വ ഭക്ഷണമാണ്. അന്ന് എനിക്കുതോന്നി, ഇതുപോലൊരു ഹോട്ടലുണ്ടാക്കി വെള്ളപ്പവും കടലക്കറിയുമുണ്ടാക്കി കഴിക്കണമെന്ന്. ഒരു ഹോട്ടലുകാരനാകണം എന്ന രണ്ടാമത്തെ ആഗ്രഹമുണ്ടായത് അങ്ങനെയാണ്. 

അരിയാട്ടുന്നതിനൊപ്പം കേട്ട കഥകൾ

ഈ കാലത്താണ്, മറ്റൊരു അനുഭവം. 
വീട്ടില്‍ മാധവിയേടത്തി എന്നൊരു ജോലിക്കാരിയുണ്ടായിരുന്നു. അവര്‍ വീട്ടിലെ അംഗത്തെപ്പോലെയാണ്. എവിടെനിന്നാണ് അവര്‍ വന്നത് എന്ന് അന്നത്തെ പത്തുവയസ്സുകാരന് അറിയില്ലായിരുന്നു. അഞ്ചടിയില്‍ താഴെ ഉയരം, ഒരു കണ്ണ് തിമിരം വന്ന് വെളുത്തുപോയിരുന്നു, ഇത്തിരി മുടന്തുള്ള ഒരു പാവം സ്ത്രീ. ഭയങ്കര എനര്‍ജറ്റിക്കാണ്. അടുക്കള ഭരണം അവര്‍ക്കാണ്. രാവിലെ എഴുന്നേറ്റ് വലിയ അരകല്ലില്‍ അരിയിടും. ഇത് അരയ്ക്കലാണ് പ്രധാന പണി. അന്നുതന്നെ അവര്‍ക്ക് 55 വയസ്സുണ്ട്. കൂട്ടുകുടുംബമായതിനാല്‍, വീട്ടില്‍ കുറെ ആളുകളുണ്ട്. പിന്നെ തോട്ടത്തില്‍ പണിയെടുക്കുന്നവരും മറ്റും. ഒരാണും അവരെ സഹായിക്കില്ല. അമ്മക്കും അനിയത്തിക്കും വേറെ ജോലിയുണ്ടാകും. മാധവിയേടത്തിയെ കാണുമ്പോള്‍ എനിക്ക് വലിയ സങ്കടം തോന്നും.
‘നീ എന്നെയൊന്ന് സഹായിക്കടാ' എന്ന് അവര്‍ പറയും.
‘എനിക്ക് വയ്യ' എന്ന് പറഞ്ഞാല്‍,  ‘നീ ഇതൊന്നു പിടിച്ചാല്‍ മതിയെടാ, നമ്മള്‍ രണ്ടുപേരും ഒന്നു പിടിച്ചാല്‍ ഇത് അരച്ചെടുക്കാം' എന്ന് അവര്‍ നിര്‍ബന്ധിക്കും.
‘നിനക്ക് ഞാന്‍ കഥയും പറഞ്ഞുതരാം'
അപ്പോള്‍ എനിക്ക് താല്‍പര്യമായി;  ‘എന്തു കഥ?'
‘മഹാഭാരതം, രാമായണം'.

മാധവിയേടത്തിക്ക് രാമായണവും മഹാഭാരതവുമൊക്കെ അറിയാം. എവിടെനിന്നാണ് അവര്‍ ഇതൊക്കെ വായിച്ചത് എന്നറിയില്ല. അവരുടെ പഴയ തകരപ്പെട്ടിയില്‍ രാമായണത്തിന്റെ ഒരു പുസ്തകം കണ്ടിട്ടുണ്ട്. 
അങ്ങനെ അവര്‍ എനിക്ക് കഥകള്‍ പറഞ്ഞുതരാന്‍ തുടങ്ങി. ഞാന്‍ പിന്നെ ഫുള്‍ടൈം മാധവിയേടത്തിക്കൊപ്പം അരിയാട്ടലാണ് പണി. ആ സമയമത്രയും അവര്‍ കഥകള്‍ പറഞ്ഞുതരും. അരിയാട്ടുന്നതിന്റെ കഷ്ടപ്പാടും അങ്ങനെ മറക്കും. അടുക്കള അയോധ്യയും ഹസ്തിനപുരിയും ആയി മാറും.
അങ്ങനെ, കഥകള്‍ കേള്‍ക്കാന്‍ ഞാന്‍ അടുക്കളയുമായി നിരന്തരം ബന്ധപ്പെടാന്‍ തുടങ്ങി.
എനിക്ക് കഥകള്‍ കിട്ടി. മാധവിയേടത്തിക്ക് വലിയ കഷ്ടപ്പാടില്ലാതെ അരി ആട്ടിയെടുക്കാനും പറ്റി. 

കമ്മടനുവേണ്ടി അച്​ഛനുണ്ടാക്കുന്ന ഭക്ഷണം

ആറാം ക്ലാസില്‍ പഠിക്കുന്ന സമയം. 
ഞങ്ങള്‍ താമസിച്ചിരുന്നിടത്തുനിന്ന് ആറേഴുകിലോമീറ്റര്‍ ദൂരെ കീപ്പാടി എന്ന സ്ഥലമുണ്ട്. മുത്തച്ഛന്റെ വീടാണത്. അച്ഛന്, അച്ഛന്റെ അമ്മയുടെ അമ്മ കൊടുത്ത പത്തേക്കര്‍ സ്ഥലം അവിടെയുണ്ട്. കാടു പിടിച്ചുകിടന്നിരുന്ന ആ സ്ഥലത്ത് അച്ഛന്‍ ചെറിയ വീടുവച്ചു. അവിടെ സെറ്റിലാകാന്‍ തീരുമാനിച്ചു. അവിടെ പോയി കൃഷി ചെയ്യാന്‍ തെങ്ങൊക്കെ വച്ചിരുന്നു. അവ വളര്‍ന്നുകൊണ്ടിരിക്കുന്നു. ഞാന്‍ ആറാം ക്ലാസിലേക്കാണ്. കുണ്ടംകുഴി ഗവ. സ്‌കൂളിലേക്കാണ് പോകേണ്ടത്. വീട്ടില്‍നിന്ന് ആറേഴുകിലോമീറ്റുണ്ട്, കീപ്പാടിയില്‍നിന്നും ഇതേ ദൂരമാണ്. 

വള്ളക്കടവ് സീ ഫുഡ് റെസ്‌റ്റോ കഫേ


അമ്മയും പെങ്ങളും ഇപ്പോള്‍ വരേണ്ട, കാട് വെട്ടിത്തെളിച്ചശേഷം വന്നാല്‍ മതിയെന്നു പറഞ്ഞ് എന്നെയും കൂട്ടി അച്ഛന്‍ അങ്ങോട്ടുപോയി. ദാമു എന്നുപേരായ ഒരു പട്ടിയും അച്ഛനും ഞാനും കൂടിയാണ് പോയത്. 
അതിഭീകരമായ പേടിയായിരുന്നു എനിക്ക്. അവിടെയൊന്നും ഒരു വീടുപോലുമില്ല, തീര്‍ത്തും ഒറ്റപ്പെട്ട സ്ഥലം. അരിച്ചുപെറുക്കിയാല്‍ ഒരു വീടു മാത്രം, കാര്‍പെന്റര്‍ ഗോവിന്ദന്റെ.
പത്തേക്കറില്‍ ചന്ദന മരങ്ങള്‍. ബാക്കി കാട്. കൊല്ലി എന്നാണ് പറയുക, വ്യാളി വന്ന് ഒരാളെ പിടിച്ചിട്ടുണ്ട്, പെരുമ്പാമ്പ് ഒരാളെ പിടിച്ചിട്ടുണ്ട് എന്നൊക്കെയുള്ള കഥകളാണ് അവിടെ. ഇതൊക്കെ കേട്ട് രാത്രി ആകെ പേടിച്ചുവിറച്ച് കിടക്കും. നന്നായി കടഞ്ഞെടുത്ത വീട്ടിയുടെ രാജകീയ കട്ടിലിലാണ് അച്ഛന്‍ കിടക്കുക. നിലത്ത് തടിയില്‍ ഞാനും.  
കുറുക്കന്റെയും മൂങ്ങയുടെയും ശബ്ദം കേട്ട് അത് വ്യാളിയാകുമെന്ന് പേടിച്ച്...
പകല്‍ വെട്ടിയ കാട് രാത്രി കൂട്ടിയിട്ട് കത്തിക്കും. ആകാശത്തേക്കുയരുന്ന തീനാളങ്ങളുടെ വെളിച്ചത്തിലിരിക്കുന്നത് അക്കാലത്തെ നല്ല ഓര്‍മയാണ്.
കാട് വെട്ടിത്തെളിക്കാന്‍ പണിക്കാര്‍ വരും. പണിക്കാര്‍ക്ക് ഭക്ഷണമുണ്ടാക്കാന്‍ ഒരു സ്ത്രീയുണ്ട്. 
അവരില്ലെങ്കില്‍ അച്ഛനാണ് ഭക്ഷണമുണ്ടാക്കുക. തോരപ്പുഴുക്ക്, മുതിരപ്പുഴുക്ക്, ചെറുപയര്‍, ഉണക്കമീന്‍...ഇതൊക്കൊയാണുണ്ടാക്കുക. അ്ചഛന്‍ നല്ല രുചിയില്‍ ഭക്ഷണമുണ്ടാക്കും. എല്ലാവര്‍ക്കും ഭക്ഷണം കൊടുക്കാനും ഇഷ്ടമാണ്. ഞാനും അതേ. എന്റെ ഫ്‌ളാറ്റില്‍ ആരു വന്നാലും ആദ്യം ചോദിക്കുക, ഭക്ഷണം കഴിച്ചോ എന്നാണ്. അത് ഒരു ശീലത്തിന്റെ ഭാഗമായി വരുന്നതാണ്. 
അന്ന് ഞാന്‍ അച്ഛനെ സഹായിക്കും. 
മുതിരപ്പുഴുക്കുണ്ടാക്കിയാല്‍ എങ്ങനെയിരിക്കും എന്ന് ഞാന്‍ അച്ഛനോട് ചോദിക്കും.
‘നീ ഉണ്ടാക്ക്' എന്ന് അദ്ദേഹം സമ്മതം തരും.
ഞാനുണ്ടാക്കുന്ന മുതിരപ്പുഴുക്ക് നന്നായിട്ടില്ലെങ്കിലും  ‘നന്നായി' എന്ന് അച്ഛന്‍ പറയും.
കാലിനു മുടന്തുള്ള, കമ്മടന്‍ എന്നൊരാളുണ്ടായിരുന്നു അവിടെ. പനമ്പ് മെടയുന്നയാളാണ്. നാല് തൂണിനുതാഴെ ഓലയിട്ട് മറച്ച ചെറ്റക്കുടിലില്‍ മൂന്നാലു പൊടിക്കുഞ്ഞുങ്ങളും ഭാര്യയും അയാളുമാണ് കഴിയുന്നത്. ഇയാള്‍ കുട്ടകള്‍ നെയ്ത് കൊണ്ടുവരും. 
ചിലപ്പോള്‍ അച്ഛന്‍ അദ്ദേഹത്തെ വീട്ടിലേക്ക് വിളിക്കും, ഭക്ഷണം കൊടുക്കാന്‍. 
ഭക്ഷണം കഴിക്കാൻ വിളിച്ചാൽ അദ്ദേഹത്തിന്​ വലിയ സന്തോഷമാണ്​.
അച്ഛന്‍ കമ്മടനുവേണ്ടി ഭക്ഷണമുണ്ടാക്കും. കമ്മടന്‍ ഒരു കുട്ടിയെയും കൊണ്ടാണ് വരിക. കൈയില്‍ കുട്ടയുണ്ടാകും. അച്ഛന്‍ അത് കാശുകൊടുത്ത് വാങ്ങും.

പിന്നെ, ഇലയിട്ട് സമൃദ്ധമായി ഭക്ഷണം കൊടുക്കും.
ആളുകള്‍ക്ക് ഭക്ഷണം കൊടുക്കുക എന്ന ശീലം ഇതെല്ലാം കണ്ടിട്ടായിരിക്കാം എന്നിലുമുണ്ടായത്. 

ഭക്ഷണം കഴിക്കാതെ തളർന്നുവീണവർ

ഭക്ഷണം അന്വേഷിച്ചുവന്നയാളുകള്‍ എന്റെ മുന്നില്‍ തളര്‍ന്നുവീണ അനുഭവമുണ്ടായിട്ടുണ്ട്, വിശന്നിട്ട്. തിരുവനന്തപുരത്ത് താമസിച്ച് സിനിമക്ക് കഥയെഴുതുന്ന കാലം. ഞങ്ങള്‍, സുഹൃത്തുക്കൾ ചായ കുടിക്കാനിറങ്ങിയതാണ്. 
കൊടുംവെയിലില്‍ ഒരാള്‍ നടന്നുവന്ന് എന്റെ മുന്നില്‍ വീണു. 
അപസ്മാരം പോലെ അദ്ദേഹം പിടച്ചുകൊണ്ടിരിക്കുകയാണ്. വായില്‍നിന്ന് നുര വരുന്നു. 
അടുത്ത ഒരു വര്‍ക്ക്‌ഷോപ്പില്‍നിന്ന് ആരോ ഒരു താക്കോല്‍ കൊണ്ടുകൊടുത്തു. 
അദ്ദേഹം ശാന്തനായി. എവിടെനിന്നാണ് എന്ന് അയാളോട് ചോദിച്ചു.
ബാലരാമപുരത്തുനിന്ന് നടന്നാണ് ഇയാള്‍ വരുന്നത്. കുറെ ദിവസങ്ങളായി നടക്കുന്നു. 
ഫോണ്‍ നമ്പര്‍ ചോദിച്ചപ്പോള്‍ തന്നത് 12 അക്കങ്ങളുള്ള, തെറ്റായ ഒരു നമ്പര്‍.
‘എനിക്കൊരു ജോലി വേണം', അയാള്‍ പറഞ്ഞു.
അന്ന്, പത്മനാഭസ്വാമി ക്ഷേത്രത്തിലെ അഞ്ചാം നിലവറ തുറക്കണമെന്ന വിവാദം നടക്കുന്ന സമയാണ്. കോടികളുടെ ആഭരണശേഖരം ക്ഷേത്രത്തിനകത്ത് ആര്‍ക്കും തൊടാന്‍ പറ്റാതെ സൂക്ഷിച്ചിരിക്കുന്നു. ഇവിടെ ഒരാള്‍ വിശന്നുതളര്‍ന്നുവീഴുന്നു.
അവിടെയും ഒരു താക്കോലുണ്ട്, ഇയാളുടെ കൈയിലും താക്കോല്‍.
ഇയാള്‍ക്ക് താക്കോല്‍ കൊടുത്തപ്പോഴാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. അവിടെ നിലവറ തുറക്കാന്‍ താക്കോലുമായി കുറെപേര്‍ നില്‍ക്കുന്നു. ഈ വൈരുദ്ധം വച്ചാണ് ഞാന്‍  ‘മരപ്രഭു' എന്ന കഥയെഴുതിയത്.
ഇയാള്‍ക്ക് നഗരത്തില്‍ രണ്ടു ദിവസം താമസിക്കണം. എന്റെ കൈയില്‍ 250 രൂപയുണ്ട്. മറ്റുള്ളവര്‍ കൂടി എടുത്തപ്പോള്‍ 850 രൂപയായി. 
‘ഭക്ഷണം കഴിച്ച് രണ്ടു ദിവസം ഇവിടെ നിന്ന് ജോലി കണ്ടെത്താം. ഇല്ലെങ്കില്‍ വീട്ടിലേക്കു തിരിച്ചുപോകൂ', ഞാന്‍ അയാളോടു പറഞ്ഞു.
സന്തോഷത്തോടെ അയാള്‍ നടന്നുപോയി.

കാഞ്ഞൂരില്‍ താമസിക്കുമ്പോള്‍ ഒരിക്കല്‍ ഒരു തമിഴ്‌നാട്ടുകാരന്‍ നടന്നുവന്ന് കാര്‍ പോര്‍ച്ചില്‍ നിന്നു. 
അന്ന് ഞാന്‍ ഒന്നും ഉണ്ടാക്കിയിട്ടില്ല. ബ്രഡാണ് കഴിച്ചത്, അതും കഴിഞ്ഞു. 
ഇയാള്‍ ശാപ്പാട് ചോദിക്കുന്നു. 
ശാപ്പാട് ഇല്ല. 
കുറച്ച് തണ്ണിയായാലും മതി. 
വെള്ളമെടുത്ത് വരുമ്പോഴേക്കും അയാള്‍ മുട്ടും കുത്തി നമസ്‌കരിക്കുന്നപോലെ നിലത്തുവീണു. 
അയാള്‍ ആലുവയില്‍നിന്ന് പൊരിവെയിലത്ത് നടക്കുകയാണ്, ജോലി അന്വേഷിച്ച്. നടന്നുനടന്ന് കാല് പൊട്ടി. ഈ സമയത്ത്, ഇതേപോലെ മലയാറ്റൂരിലേക്ക് ആളുകള്‍ ആത്മീയയാത്ര നടത്തിക്കൊണ്ടിരിക്കുകയാണ്, കുരിശ് ചുമന്ന്. ഈ സമയത്താണ് ഒരാള്‍ പട്ടിണി കിടന്ന് യാത്ര നടത്തുന്നത്. 
ഞാന്‍ അമ്പതോ നൂറോ രൂപ കൊടുത്തു, ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിക്കൂ എന്നു പറഞ്ഞ്. 

ബി.എഡിന് പഠിക്കുമ്പോള്‍, ഒരു വീട് എടുത്തായിരുന്നു താമസം. ബാക്കിയുള്ളവരുടെ കുക്കിംഗ് അബദ്ധമാണ്. എന്റെ കുക്കിംഗ് ഡേ വരുന്ന ദിവസം അമ്മയോട് ചോദിച്ച്, വീട്ടിലുണ്ടാക്കുന്നതുപോലത്തെ രുചിയുള്ള ഭക്ഷണമുണ്ടാക്കും. കൂട്ടുകാര്‍ എന്നെ  ‘അമ്മത്തെയ്യം' എന്നാണ് വിളിക്കുക. അമ്മയെപ്പോലെ ഭക്ഷണമുണ്ടാക്കിക്കൊടുക്കുന്നയാള്‍ എന്ന അര്‍ഥത്തില്‍. 
ഒരിക്കല്‍, ഫ്‌ളാറ്റില്‍ വച്ച്, കൂട്ടുകാരുമൊത്ത് ഭക്ഷണത്തിന് ചിക്കന്‍ കറിയുണ്ടാക്കാന്‍ തീരുമാനിച്ചു. തേങ്ങാപ്പാലൊഴിച്ച ചിക്കന്‍ കറി. 
തേങ്ങയില്ല എന്ന കാര്യം മറന്നുപോയി. രാത്രി വൈകി, തേങ്ങാപ്പാല്‍ കിട്ടില്ല. പകരം ആരുമറിയാതെ, പശുവില്‍ പാല്‍ ഒഴിച്ച് കറിയുണ്ടാക്കി. 
‘സൂപ്പറായിട്ടുണ്ട്' എന്ന് എല്ലാവരും പറഞ്ഞു. 

അന്ന് ഒരു കാര്യം മനസ്സിലായി. ഭക്ഷണത്തിന്റെ ചേരുവയോളം പ്രധാനമാണ്, നമ്മള്‍ സ്‌നേഹത്തോടെ അത് ഉണ്ടാക്കുന്നു എന്നത്. കഴിക്കുന്നവര്‍ക്ക് തൃപ്തിയുണ്ടാകണം എന്ന് പ്രാര്‍ഥിച്ച് ഉണ്ടാക്കിക്കഴിഞ്ഞാല്‍ ഭക്ഷണം പകുതിയും ഒ.കെയാകും. 
വീട്ടിലാണെങ്കില്‍ ഇടക്കിടക്ക് ഭക്ഷണമുണ്ടാക്കും. രസമുള്ള പരിപാടിയാണത്. കഥയെഴുതുമ്പോള്‍, വെട്ടിയും തിരുത്തിയും ഭാഷ പെറുക്കിവെക്കുന്നപോലെയാണ് ഭക്ഷണത്തിലേക്ക് അതിന്റെ ചേരുവകള്‍ ചേര്‍ക്കുന്നത്. നല്ല കഥ വായിക്കുന്നതുപോലെ, നല്ല ഭക്ഷണം കഴിക്കാനും പറ്റും. 
ഭക്ഷണവുമായി ബന്ധപ്പെട്ട് ഇത്തരം അനുഭവങ്ങളുണ്ട്, ബിരിയാണി അടക്കമുള്ള കഥകള്‍ എഴുതിയത് ഇത്തരം അനുഭവങ്ങള്‍ വച്ചാണ്. 
ഭക്ഷണത്തിനുവേണ്ടി ഒരാള്‍ക്ക് മറ്റൊരാള്‍ക്കുമുന്നില്‍ കൈനീട്ടേണ്ടിവരുമ്പോഴാണ് ആ മനുഷ്യന്‍ ഏറ്റവും കൂടുതല്‍ ഇന്‍സള്‍ട്ട് ചെയ്യപ്പെടുന്നത്. ഒരു രാജ്യം എത്ര പുരോഗതിയുണ്ടാക്കിയാലും ഭക്ഷണത്തിനുവേണ്ടി മറ്റൊരാള്‍ക്കുമുന്നില്‍ കൈനീട്ടേണ്ടിവരുന്ന ഒരാള്‍ അവിടെയുണ്ടെങ്കില്‍, ആ രാജ്യം ദാരിദ്ര്യം പിടിച്ച രാജ്യമാണെന്നു ഞാന്‍ പറയും. 

ആളുകള്‍ക്ക് നല്ല ഭക്ഷണം കൊടുക്കാനാണ്  ‘വള്ളക്കടവ് സീ ഫുഡ് റെസ്‌റ്റോ കഫേ’ എന്ന കട. ചെറിയ ലാഭം മതി. ഒപ്പമുള്ളത് സുഹൃത്ത് ഉസ്​മാനാണ്. കാറ്ററിംഗ് നടത്തുന്നയാളാണ്. ഫുഡിനോട് വലിയ പാഷനുള്ളയാള്‍. നല്ല ഭക്ഷണം എല്ലാവര്‍ക്കും കൊടുക്കണം എന്നാഗ്രഹിക്കുന്നയാളാണ്. അദ്ദേഹത്തിന്  ‘വള്ളക്കടവ് ഓണ്‍ലൈന്‍’ എന്ന മത്സ്യവിപണനകേന്ദ്രമുണ്ട്, നല്ല മീനാണ് കൊടുക്കുന്നതില്‍ കണിശതയുള്ളയാളാണ്. ഉസ്മാനെ കിട്ടിയതുകൊണ്ടാണ് ഈ സംരംഭം ആരംഭിക്കുന്നത്. 

Vallakkadavu-Sea-Resto-cafe-Santhosh-Aechikkanam-(2)_0.jpg


നല്ല ഭക്ഷണം കൊടുക്കണം എന്ന ലക്ഷ്യമേ ഞങ്ങള്‍ക്കുള്ളൂ. മില്ലില്‍ പൊടിച്ച നല്ല കറിക്കൂട്ടുകളാണ് ഇവിടെ ഉപയോഗിക്കുന്നത്, ഒരു മായവുമില്ല, പഴയ ഭക്ഷണം ഒരിക്കലുമുണ്ടാകില്ല. ഭക്ഷണത്തില്‍ ഇത്ര മായം ചേര്‍ക്കുന്ന സ്ഥലം വേറെയുണ്ടോ എന്ന് സംശയമാണ്. കൊലപാതകത്തിന് ജീവപരന്ത്യം കൊടുക്കുന്നുണ്ടെങ്കില്‍, ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നയാള്‍ക്ക് വധശിക്ഷ കൊടുക്കണമെന്ന് വിചാരിക്കുന്നയാളാണ് ഞാന്‍. കാരണം, 
ആളുകളെ ഇഞ്ചിഞ്ചായി കൊല്ലുന്നതിന് സമമാണത്. ലോകത്ത് ഏതു രാജ്യമെടുത്താലും അവിടെയൊക്കെ ഇതിന് വലിയ ശിക്ഷയാണ്. ഭക്ഷണത്തില്‍നിന്ന് മുടി കിട്ടിയാല്‍, ഹോട്ടല്‍ പൂട്ടിക്കളയും, ദുബൈയിലൊക്കെ. ഇവിടെ, ഏത് ചീഞ്ഞ സാധനം കൊടുത്താലും ആളുകള്‍ കഴിക്കും. ചീഞ്ഞ ഭക്ഷണം പിടിച്ചു എന്നു പറഞ്ഞാലും അവിടെനിന്ന് പിന്നെയും ആളുകള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കും. 

എറണാകുളം കാക്കനാട് കുന്നുംപുറം റോഡില്‍ സിവില്‍ സ്‌റ്റേഷനടുത്ത സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍നിന്ന് 150 മീറ്റര്‍ പടമുകളിലേക്ക് പോകുന്ന വഴിയിലാണ്, 600 സ്‌ക്വയര്‍ ഫീറ്റില്‍ വള്ളക്കടവ് സീ ഫുഡ് റെസ്‌റ്റോ കഫേ എന്ന ഭക്ഷണശാല തുടങ്ങുന്നത്. ബീച്ചിലോ ഒരു വള്ളക്കടവിലോ ഇരുന്ന് ഭക്ഷണം കഴിക്കുന്നതുപോലുള്ള അനുഭവം ഇവിടെ നിങ്ങള്‍ക്ക് കിട്ടും. മീന്‍ വിഭവങ്ങളാണ് പ്രധാനമായും ഉള്ളത്. മീന്‍ ഷവര്‍മ, മീന്‍ അല്‍ഫാം, ചുട്ടെടുത്ത മീന്‍ തുടങ്ങിയവ. ഒപ്പം, ബീഫ്, ചിക്കന്‍, അല്‍ഫാം, ഷവര്‍മ വിഭവങ്ങളും.

ഭക്ഷണം കൊടുക്കാനുള്ള ഇഷ്ടം കൊണ്ടാണ് ഈ കട തുടങ്ങുന്നത്. ഇവിടെ നല്ല ഭക്ഷണം കിട്ടും, നല്ല പെരുമാറ്റമുണ്ടാകും; ഉറപ്പ്.

  • Tags
  • #Vallakkadavu Seafood Resto Cafe
  • #Santhosh Aechikkanam
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Kavana

Story

സന്തോഷ് ഏച്ചിക്കാനം

കവണ | കഥ

Dec 06, 2021

19 Minutes Read

PS Rafeeque 2

Literary Review

പി. എസ്. റഫീഖ്

"യാ... അള്ളാ..'’

Dec 04, 2020

3 Minutes Read

webzine.truecopy

Truecopy Webzine

Truecopy Webzine

‘കവണ’ സന്തോഷ്​ ഏച്ചിക്കാനത്തിന്റെ കഥ

Dec 01, 2020

1 Minutes Read

സന്തോഷ് എച്ചിക്കാനം

Life

സന്തോഷ് ഏച്ചിക്കാനം

ഭയം! അതാണ് കോവിഡിന്റെ അവതാര ദൗത്യം

Apr 14, 2020

16 Minutes Read

Next Article

മൂന്ന് ഡിസംബറുകള്‍ക്കിടയിലെ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ  ഒരു ലിപ്‌സ്റ്റിക്ക്

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster