സൈബർ ലോകവും ആൾക്കൂട്ടവും

നാളെയും സുനിലിനെ കാണുമോ? അറിയില്ല. തൊണ്ണൂറുകളിലെ ചാറ്റ് റൂമുകൾ അത്തരത്തിലുള്ളവയായിരുന്നു. അപരിചിതരുടെ ആൾക്കൂട്ടത്തിന്റെ ലഹരിയിൽ പരസ്പരം എന്തൊക്കെയൊ പങ്കു വെച്ചു കൊണ്ടിരുന്നു. യാഥാർത്ഥ്യങ്ങൾ, സങ്കല്പങ്ങൾ, ചിലപ്പോൾ കെട്ടുകഥകൾ-സവിത.എൻ എഴുതുന്നു

"Do you wear a bikini on the beach? യാഹൂ ചാറ്റിൽ അയാളുടെ ചോദ്യം കണ്ട് ഞാൻ ഒന്നു പരിഭ്രമിച്ചു. എങ്കിലും അത് അറിയാത്ത മട്ടിൽ വിരലുകൾ കീബോർഡിൽ അമർന്നു കൊണ്ടിരുന്നു
' Yes, of course !'
ബിക്കിനി പോയിട്ട്, കടൽ പോലും ശരിക്ക് കണ്ടിട്ടില്ല എന്ന് പറയണോ? എന്തിന്? ഇതിലും അധികം സാങ്കല്പിക കഥകൾ പരസ്പരം പറഞ്ഞു കഴിഞ്ഞിരിക്കുന്നു, അപരിചിതരായ എത്രയോ ആളുകളോട് !
വർഷങ്ങൾക്കു മുൻപ് ഒരു പതിനെട്ടു വയസ്സു കാലത്ത് കോളജിനടുത്തുള്ള ഇന്റർനെറ്റു കഫേയിൽ യാഹൂ ചാറ്റ് റൂമിൽ നിന്ന് ഞാൻ സുനിലിനെ തേടി പിടിക്കുമ്പോൾ ബാക്ക് ഗ്രൗണ്ടിൽ ബോംബെ ജയശ്രീ പാടിക്കൊണ്ടിരുന്നു - "വസീഗരാ നിൻ നെഞ്ചിനിക്ക ഉൻ പൊൻ മടിയിൽ തൂങ്കിനാൽ പോതുമതേ ... ' എന്റെയുള്ളിൽ മറ്റൊരു ലോകം നിറഞ്ഞു. സൈബർ ലോകത്തിന്റെ പലയിടങ്ങളിലും അലഞ്ഞു തിരിഞ്ഞ് ഞാൻ സുനിലിൽ എത്തി ചേർന്നിരിക്കുന്നു. അയാളുടെ പേര് ജോസഫ് എന്നാണെങ്കിലും ഒരു പക്ഷെ ഞാൻ അയാളിൽ തന്നെ എത്തിച്ചേരുമായിരുന്നു.

നാട് ഒറ്റപ്പാലം എന്നയാൾ പറഞ്ഞപ്പോൾ, താങ്കൾ ബോംബെയിൽ ജോലി ചെയ്ത് ജീവിക്കാനെ തരമുള്ളൂ എന്ന് ഉടനെ ഞാൻ ടൈപ്പ് ചെയ്തു. അതിനു കീഴെ സുനിൽ എഴുതി - "ഹ ഹ ഹ '

വിക്ടോറിയ ടെർമിനസിൽ വന്നു നില്ക്കുന്ന വണ്ടിയിറങ്ങി, പ്ലാറ്റുഫോമിലെ തിരക്കിലൂടെ നടന്ന് ഓവർ ബ്രിഡ്ജ് കയറുന്ന സുനിലിനെ ഞാൻ ഊഹിച്ചു. അയാൾ നഗരത്തിലെ അത്ഭുതങ്ങളിൽ മറഞ്ഞു. ഞങ്ങളുടെ സംഭാഷണങ്ങൾക്കിടയിൽ അല്പ നേരത്തെ നിശബ്ദത ഇടയ്ക്കിടയ്ക്ക് വന്നു കൊണ്ടിരുന്നു, എന്നെ ഏകാകിനിയാക്കുവാൻ മതിയാവുന്നത്രയും.
"ഇഷ്ടപ്പെട്ട എഴുത്തുകാരൻ?' - അയാളുടെ പിശുക്കു പിടിച്ച വാക്കുകൾ പ്രതീക്ഷിച്ച് ഞാൻ ചോദിച്ചു.
വീണ്ടും മൗനത്തിന്റെ ഒരു ഇടവേളയ്ക്ക് ശേഷം ചാറ്റ് വിൻഡോയിൽ ആ പേരു വന്നു.
"ആനന്ദ് '
എന്റെ കണ്ണുകൾ തിളങ്ങിക്കാണണം.
അത് അങ്ങിനെ വരാനെ തരമുള്ളൂ. സൃഷ്ടിക്ക് സ്രഷ്ട്രാവിനെ ഇഷ്ടപ്പെടാതിരിക്കാൻ കഴിയുമോ?
ഞാൻ സുനിലിനോട് അത് പറഞ്ഞില്ല. പകരം ടൈപ്പ് ചെയ്തു - "എനിക്കും '
"സുനിൽ എന്നെ ലളിത എന്നോ രാധ എന്നോ വിളിച്ചാൽ മതി.'
അയാൾ വീണ്ടും ചിരിച്ചു
അന്നത്തെ എന്റെ സമയം കഴിഞ്ഞിരുന്നു. നാളെയും സുനിലിനെ കാണുമോ? അറിയില്ല. തൊണ്ണൂറുകളിലെ ചാറ്റ് റൂമുകൾ അത്തരത്തിലുള്ളവയായിരുന്നു. അപരിചിതരുടെ ആൾക്കൂട്ടത്തിന്റെ ലഹരിയിൽ പരസ്പരം എന്തൊക്കെയൊ പങ്കു വെച്ചു കൊണ്ടിരുന്നു. യാഥാർത്ഥ്യങ്ങൾ, സങ്കല്പങ്ങൾ, ചിലപ്പോൾ കെട്ടുകഥകൾ. പിറ്റേന്ന് ഉച്ച തിരിഞ്ഞുള്ള ഒരു അവർ ഫ്രീയായത് തരപ്പെടുത്തി ഞാൻ ഇന്റർനെറ്റ് കഫേയിലേക്ക് പാഞ്ഞു. ഭാഗ്യത്തിന് ഒരു ക്യുബിക്കിൾ ഫ്രീയായിരുന്നു. ചാറ്റ് റൂമിൽ സുനിൽ ഉണ്ട്.
"ഹൈ സുനിൽ, എങ്ങനെ ഉണ്ടായിരുന്നു ദിവസം ?' - ഞാൻ ഉത്സാഹത്തിൽ ടൈപ്പ് ചെയ്തു.
"എല്ലാ ദിവസത്തെയും പോലെ തന്നെ '- വിരസമായ വരികൾ ചാറ്റ് വിൻഡോയിൽ തെളിഞ്ഞു.
" ദിവസങ്ങൾക്കു തമ്മിൽ വ്യത്യാസമില്ലെങ്കിൽ ഇത്രയും ദിവസങ്ങളുടെ ആവശ്യമെന്താണ്?' - എനിക്ക് ദേഷ്യം തോന്നി.
"ആനന്ദിനെ വേണ്ടയിടത്തൊക്കെ പ്രയോഗിക്കുന്നുണ്ടല്ലേ ' - അയാൾ കളിയാക്കി.
എനിക്ക് സന്തോഷം തോന്നി. അടുപ്പം തോന്നിപ്പിക്കുന്ന ഒരു വാചകമെങ്കിലും അയാൾ ഉപയോഗിച്ചിരിക്കുന്നു. നാളെയും കാണുമോ? ഇടവിട്ടുള്ള സംഭാഷണങളുടെ ഇടയ്ക്കുള്ള മൗനം പങ്കു വെയ്ക്കാനെങ്കിലും? ഞാൻ ചോദിച്ചില്ല. ബാഗുമെടുത്ത് പുറത്തിറങ്ങി, കൗണ്ടറിൽ പൈസ കൊടുക്കുമ്പോൾ വല്ലാത്ത വിഷാദം എന്നെ പൊതിഞ്ഞു. ബസ് സ്റ്റോപ്പിലേക്ക് നടക്കുന്നതിനിടയിൽ മുന്നിൽ അയാൾ നടക്കുന്നുണ്ടെന്ന് തോന്നി. പിന്നീട് ബസിൽ കയറി സീറ്റിൽ ചാരി ഇരുന്നപ്പോൾ വെറുതെ ഒരു സങ്കടം കൂടെ വന്നു.

പിറ്റേന്ന് കോളേജിൽ സമരമായിരുന്നു. ആൺകുട്ടികളുടെ ഹോസ്റ്റലിൽ വെള്ളം ഇല്ലാത്തത് ആണ് കാരണം. ഇപ്രാവശ്യം എല്ലാ പാർട്ടിക്കാരും പാട്ടയും ബക്കറ്റുമായി സമരത്തിന് വന്നിട്ടുണ്ട്. സമരമായാലും കോളേജിൽ അവിടിവിടെ ചുറ്റി നടന്ന് കുറേ കഴിഞ്ഞ് വീട്ടിൽ പോവുകയാണ് പതിവ്. ഇപ്രാവശ്യം വെറുതെ റോഡിലൂടെ ഇറങ്ങി നടന്നു. പതിവ് ഇന്റർനെറ്റ് കഫെയുടെ മുന്നിലെത്തിയപ്പോൾ ഒന്നു നിന്നു. തിരക്കാണ്, സാധാരണ സമര ദിവസങ്ങൾ പോലെ. ഞാൻ ഉള്ളിൽ കയറിയില്ല. സുനിലുമായുള്ള ആദ്യ ചാറ്റ് ദിവസം ഓർത്തു കൊണ്ട് വീണ്ടും നടന്നു.

അയാൾ പുഞ്ചിരിയുടെ ഒരു ഇമോജിയിൽ മറഞ്ഞു. ബോംബെയിലെവിടെയൊ അയാൾ ഉണ്ടാവണം. കൂടെ ജോസഫും പ്രേമും സുന്ദറും ലളിതയും രാധയും.

"ശരിക്ക് പരിചയപ്പെട്ടില്ലെന്ന് തോന്നുന്നു'' - ഞാൻ എഴുതി.
"നന്നായി. അങ്ങിനെ തന്നെ ഇരിക്കട്ടെ. പരിചിതനാവുക എന്ന് വെച്ചാൽ അടിമയാവുക എന്നർത്ഥം'.
" ഓ! ശരിക്കും?'
അയാൾ പുഞ്ചിരിയുടെ ഒരു ഇമോജിയിൽ മറഞ്ഞു. ബോംബെയിലെവിടെയൊ അയാൾ ഉണ്ടാവണം. കൂടെ ജോസഫും പ്രേമും സുന്ദറും ലളിതയും രാധയും. ബോംബെ നഗരം ഞാൻ കണ്ടിട്ടില്ല. കേരളത്തിലെ ഈ ചെറിയ ജില്ല വിട്ട് മറ്റെങ്ങും പോയിട്ടില്ല. എന്റെ അയൽപക്കത്തെ കളിക്കൂട്ടുകാരിയുടെ വീട്ടിൽ ബോംബെയിൽ നിന്നു വന്ന ബന്ധുക്കളെ ഓർത്തു. റോസ് മേരി എന്നു പേരുള്ള ബോംബെക്കാരി കുട്ടി ഞങ്ങളോടൊപ്പം കളിക്കാൻ കൂടിയിരുന്നു. അവളുടെ വെള്ളാരങ്കണ്ണുകളിൽ കണ്ട ബോംബെ കഴിഞ്ഞാൽ പിന്നീട് ആനന്ദിലൂടെയാവണം ഞാൻ ആ സ്ഥലം കണ്ടതും, കേട്ടതും. സുനിലിനെ ചാറ്റ് റൂമിൽ പിന്നീട് കുറെ ദിവസത്തേയ്ക്ക് കണ്ടില്ല. പല ദിവസങ്ങളിലും ഞാൻ പോയതുമില്ല. പക്ഷെ, അയാൾ അദൃശ്യ സാന്നിദ്ധ്യമായി എന്റെ കൂടെ ഉണ്ടായിരുന്നു. ചിലപ്പോൾ കൂടെ നടന്നു. മറ്റു ചിലപ്പോൾ അല്പം മാത്രം സംസാരിച്ചു കൊണ്ട് മറഞ്ഞു നിന്നു. പഠിക്കാനെന്ന മട്ടിൽ സന്ധ്യയ്ക്ക് ടെറസിൽ ഉലാത്തിക്കൊണ്ടിരുന്നപ്പോൾ അയാൾ വീണ്ടും വന്നു. പക്ഷികൾ കൂട്ടമായി പൂമരത്തിൽ ചേക്കേറി തുടങ്ങിയിരുന്നു. ഞാൻ പുസ്തകം മടിയിൽ മലർത്തി വെച്ച് അത് നോക്കിയിരുന്നു.
"എനിക്ക് ചിലപ്പോൾ തോന്നുന്നു നമ്മുടെ ജീവിതം പ്രധാനമായും സ്വപ്നമാണെന്ന്. ജീവിതത്തിന്റെ മുഖ്യമായ തലം സ്വപ്നത്തിൽ കഴിഞ്ഞു പോകുന്നു. യഥാർത്ഥ്യത്തിന്റെ ജീവിതം വെറും രണ്ടാം തരമാണ് ' - അയാൾ പറഞ്ഞു.
എങ്കിൽ എന്റെ ജീവിതം കുറേ കഴിഞ്ഞു പോയിരിക്കുന്നു. പൂമരത്തിലെ കിളി ബഹളങ്ങൾക്കിടയിൽ ഞാൻ എന്തോ ഓർത്തു ചിരിച്ചു.

ദിവസങ്ങൾ കഴിഞ്ഞു പോയി. പിന്നീട് ഒന്നോ രണ്ടോ തവണ മാത്രം ഞാൻ സുനിലിനെ ചാറ്റ് റൂമിൽ കണ്ടു. കുറച്ചു മാത്രം വാക്കുകളിൽ എന്തൊക്കെയൊ പറഞ്ഞു. അതിനു ശേഷം അയാളും ആ നഗരവും എന്നെ വിട്ടകന്നു. ഞാൻ പരീക്ഷകളുടേയും ഉപരി പഠനത്തിന്റെയും തിരക്കിൽ മുഴുകി പോയി. ജോലി കിട്ടിയതിനു ശേഷം വന്ന വിവാഹ ആലോചനയുടെ ഭാഗമായി ഞാൻ ഒരാളെ ആദ്യമായി കാണുന്നത് വീണ്ടും യാഹൂ ചാറ്റ് റൂമിലാണ്. ചോദ്യങ്ങൾ പലതും എയ്തു കൊണ്ടിരിക്കുന്നതിനിടയിൽ കള്ളു കുടിയും പെണ്ണുപിടിയും ഉണ്ടോ എന്നു കൂടെ പ്രാസമൊപ്പിച്ചു ചോദിച്ചു. അത്രയ്ക്കും വ്യക്തമല്ലാത്ത മുഖത്ത് പരിഭ്രമം പടർന്നു. പിന്നെ, സ്ഥിരം ചോദ്യമായ ഇഷ്ട പുസ്തകം ഏതാണ് എന്നു കൂടെ ടൈപ്പ് ചെയ്തു. ഉത്തരം ഉടനെ വന്നു - " ആൾക്കൂട്ടം'
വിവാഹം കഴിഞ്ഞ് അയാൾ ജോലിയെടുത്ത് ജീവിക്കുന്ന നഗരത്തിലേക്ക് പുറപ്പെടുമ്പോൾ ഞാൻ ആ പുസ്തകം കൂടെ പെട്ടിയിൽ എടുത്തു വെച്ചു. ഉള്ളിലെ ആദ്യ പേജിൽ അച്ഛന്റെ കൈയ്യൊപ്പ് പതിഞ്ഞ ഏക കോപ്പി.
ഇന്ന് യാഹൂ ചാറ്റ് റൂം ഇല്ല. അതിലൂടെ വന്നു തൊടുന്ന അപരിചിതരായ ആളുകളുടെ കൂട്ടം ഇല്ല. എല്ലാം മാറിക്കഴിഞ്ഞിരിക്കുന്നു. അഥവാ മാറിക്കൊണ്ടിരിക്കുന്നു. ഞാനിപ്പോൾ അജ്ഞാതരെ തേടി പിടിച്ച് പുതിയ സാങ്കല്പിക ലോകങ്ങൾ സൃഷ്ടിക്കാറുമില്ല. എങ്കിലും ബാല്ക്കണി വാതിൽ തുറന്ന് താഴെ ഒഴുകുന്ന പാതയിലേക്ക് കണ്ണു നട്ട് നിൽക്കാറുണ്ട്. ജോസഫും രാധയും സുനിലും പിന്നെ അതു പോലുള്ള അനേകം മനുഷ്യരും ഒരു ചങ്ങലയിൽ കോർത്തതു പോലെ. എന്നാൽ പരസ്പരം തൊടാതെ നടന്നു നീങ്ങുന്നത് നോക്കി നിൽക്കാറുണ്ട്. 1991 ൽ കറന്റ് ബുക്‌സിൽ നിന്ന് അച്ഛന്റെ കൂടെ പോയി വാങ്ങിച്ച ആ പുസ്തകം കൈയ്യിൽ വെച്ചിരിക്കുമ്പോൾ പ്രിയപ്പെട്ട ഒരു സുഹൃത്തു പറഞ്ഞ വരികൾ ഓർത്തു പോവുന്നു -
" ഓരോ തവണ റെയിൽവെ സ്റ്റേഷനിൽ പോവുമ്പോഴും ഞാൻ സ്വയം രാധയായി സങ്കല്പിക്കാറുണ്ട്. അത്രയും ഏകാന്തതയോടെ, വിഷാദത്തോടെ പ്ലാറ്റ് ഫോമിലെ ബഞ്ചിൽ ചാരിയിരിക്കും. ഒരു ജീവിതം മുഴുവൻ അങ്ങിനെ ഇരിക്കണമെന്ന് തോന്നും !'


Comments