എന്തിനാണ് ഇങ്ങനെയൊരു
ബി.എഡ് കോഴ്‌സ്?
ഒരു വിദ്യാർഥി ചോദിക്കുന്നു
എന്തിനാണ് ഇങ്ങനെയൊരു ബി.എഡ് കോഴ്‌സ്? ഒരു വിദ്യാർഥി ചോദിക്കുന്നു
സത്യത്തില്‍ എന്തിനാണ് സര്‍വകലാശാലകള്‍ ബി.എഡ് കോഴ്‌സ് നടത്തുന്നതെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. വിധേയത്വമാണ് വിദ്യാഭ്യാസം എന്ന അലിഖിത നിയമത്തില്‍ നിന്ന് ഇതുവരെ പുറത്തു കടക്കാത്ത, ഒട്ടുമേ പരിഷ്‌കൃതമല്ലാത്ത ഒരു സിസ്റ്റത്തെയാണ് ഈ കോഴ്‌സിലൂടെ ഇന്നും നിലനിര്‍ത്തി കൊണ്ടു പോകുന്നത്. അധ്യാപനത്തെ സംബന്ധിച്ച പരമ്പരാഗതമായ ചില വാര്‍പ്പ് മാതൃകകള്‍ക്കപ്പുറം പുതിയ ലോകത്തോട് സംവദിക്കുന്ന കുട്ടികളെ അഭിസംബോധന ചെയ്യാന്‍ ഉതകുന്ന എന്ത് പ്രൊഫഷണിലസമാണ് ഇതിലൂടെ നല്‍കാന്‍ ശ്രമിക്കുന്നത്?- ഒരു ബി.എഡ് വിദ്യാർഥി, ബി.എഡ് കോഴ്‌സിനെ കുറിച്ച് പൊതുശ്രദ്ധയിൽ വരേണ്ട ഗൗരവകരമായ പ്രശ്നങ്ങൾ തുറന്നെഴുതുന്നു
20 Jan 2022, 10:42 AM
ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലാണ് ബി.എഡ് എന്നോര്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നും. സത്യത്തില്‍ എന്തിനാണ് സര്‍വകലാശാലകള്‍ ഇത്തരത്തില്‍ ഒരു കോഴ്‌സ് നടത്തുന്നതെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. വിധേയത്വമാണ് വിദ്യാഭ്യാസം എന്ന അലിഖിത നിയമത്തില്‍ നിന്ന് ഇതുവരെ പുറത്തു കടക്കാത്ത, ഒട്ടുമേ പരിഷ്‌കൃതമല്ലാത്ത ഒരു സിസ്റ്റത്തെയാണ് ഈ കോഴ്‌സിലൂടെ ഇന്നും നിലനിര്‍ത്തി കൊണ്ടു പോകുന്നത്. സ്വന്തം താല്‍പര്യത്തിനുമുപരി ജീവിതത്തെയും തൊഴിലിനെയും കരുതിയുള്ള ആശങ്കകളാണ് പല വിദ്യാര്‍ത്ഥികളേയും ഈ കോഴ്‌സ് തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരാകുന്നത്. പറയുമ്പോള്‍ ഇതൊരു പ്രൊഫഷണല്‍ കോഴ്‌സാണ്. എന്നാല്‍, അധ്യാപനത്തെ സംബന്ധിച്ച പരമ്പരാഗതമായ ചില വാര്‍പ്പ് മാതൃകകള്‍ക്കപ്പുറം പുതിയ ലോകത്തോട് സംവദിക്കുന്ന കുട്ടികളെ അഭിസംബോധന ചെയ്യാന്‍ ഉതകുന്ന എന്ത് പ്രൊഫഷണിലസമാണ് ഇതിലൂടെ നല്‍കാന്‍ ശ്രമിക്കുന്നത്?
ഒരു ബി.എഡ് വിദ്യാര്‍ത്ഥി എന്ന നിലയില്‍ ഈ കോഴ്‌സിനെ സംബന്ധിച്ച് പൊതു ശ്രദ്ധയിലേക്ക് ഉയന്നു വരേണ്ട ചില കാര്യങ്ങളാണ് ഇവിടെ സൂചിപ്പിക്കുന്നത്.
കേരളത്തില്‍ ഇന്ന് ഏറ്റവും തിരക്കേറിയ കോഴ്‌സുകളില്‍ ഒന്നാണ് ബി.എഡ്. എം.ജി, കാലിക്കറ്റ്, കണ്ണൂര്‍, കേരള സര്‍വകലാശാലകളിലായി ഏകദേശം 11,250 വിദ്യാര്‍ത്ഥികളാണ് ഓരോ അധ്യയന വര്‍ഷവും ഈ കോഴ്‌സില്‍ പ്രവേശനം നേടുന്നത്. ഇതില്‍ വിരലിലെണ്ണാവുന്ന കോളേജുകള്‍ മാത്രമാണ് ഗവണ്‍മെൻറ്, എയ്ഡഡ് മേഖലകളിലുള്ളത്. അധികവും സെല്‍ഫ് - ഫിനാന്‍സിംഗ് കോളേജുകളും യൂണിവേഴ്‌സിറ്റി സെന്‍ന്ററുകളുമാണ്. എം.ജി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള സെന്ററുകള്‍ ഒഴികെയുള്ളവയെല്ലാം അതതു യുണിവേഴ്‌സിറ്റികളുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. എം. ജി. സര്‍വകലാശാല ഇത്തരം സെന്ററുകളുടെ നടത്തിപ്പിനായി CPAS (center for professional and advanced studies) എന്ന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഈ പറഞ്ഞ യൂണിവേഴ്‌സിറ്റി സെന്റന്ററുകളില്‍ പലതുമാണ് ബി.എഡ് കോളേജുകളില്‍ ഏറ്റവും കുത്തഴിഞ്ഞ രീതിയില്‍ പ്രവര്‍ത്തിക്കുന്നവ.
സര്‍ക്കാര്‍, എയ്ഡഡ്, സെല്‍ ഫിനാന്‍സിങ് കോളേജുകള്‍ NCTE(national council for teacher education) യുടെ മാനദണ്ഡപ്രകാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നിലനിര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍, മിക്ക യൂണിവേഴ്‌സിറ്റി സെന്ററുകളുടെയും കാര്യം പരിതാപകരമാണ്. പലയിടത്തും സ്വന്തമായി കെട്ടിടങ്ങളോ ആവശ്യത്തിന് അധ്യാപകരോ പോലുമില്ല. ഉള്ള അദ്ധ്യാപകരുടെ നിലവാരത്തെ പറ്റി ആര്‍ക്കും ആശങ്കകളുമില്ല.
ഫീസിന്റെ കാര്യത്തിലേക്ക് കടന്നാല്‍, കുറച്ച് ദിവസങ്ങള്‍ക്കുമുന്‍പാണ് സ്വാശ്രയ ബി. എഡ് കോളേജുകൾക്ക് 2021-22 അക്കാദമിക വര്‍ഷം ഉയര്‍ന്ന ഫീസ് ഈടാക്കാന്‍ ഹൈക്കോടതി നല്‍കിയ അനുമതി സുപ്രീം കോടതി ശരി വെച്ചു കൊണ്ടുള്ള വാര്‍ത്ത പുറത്തുവന്നത്. 2008 മുതല്‍ ഫീസ് വര്‍ധിപ്പിച്ചിട്ടില്ലെന്നും ഇതിനിടെ കോളേജുകളുടെ നടത്തിപ്പ് ചെലവ് ഗണ്യമായി കൂടിയിട്ടുണ്ട് എന്നുമുള്ള സ്വാശ്രയ മാനേജ്‌മെന്റുകളുടെ വാദം ശരിവെച്ചു കൊണ്ടാണ് കോടതി വിധി. കോവിഡ് സാഹചര്യത്തില്‍ ഫീസ് വര്‍ധിപ്പിക്കുന്നത് ശരിയല്ല എന്ന സര്‍ക്കാര്‍ വാദം തള്ളിയാണ് മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമായ ഈ വിധി. ഫീസില്‍ കാലാനുസൃത മാറ്റം അനിവാര്യമാണെന്ന കാര്യത്തില്‍ മാനേജ്‌മെന്റുകള്‍ കാണിക്കുന്ന ഉത്സാഹം വിദ്യാര്‍ത്ഥികളോടുള്ള മനോഭാവത്തിലോ അധ്യാപകരുടെ നിലവാരത്തിലോ എന്തുകൊണ്ട് കാണിക്കുന്നില്ല? അക്കാര്യത്തില്‍ മാത്രം ഇപ്പോഴും യാതൊരു മാറ്റവുമില്ല. ആദ്യം നിലനില്‍ക്കുന്ന സിസ്റ്റത്തെ നിലവാരമുള്ളതാക്കി മാറ്റാനാണ് ശ്രമിക്കേണ്ടത്. അതില്ലാതെ ഫീസ് മാത്രം വര്‍ധിപ്പിക്കുന്നതിലൂടെ നിലവാരമില്ലാത്ത വിദ്യാഭ്യാസം ഉയര്‍ന്ന ഫീസ് കൊടുത്ത് നേടേണ്ട ഗതികേടിലേക്കാണ് വിദ്യാര്‍ഥികളെ കൊണ്ടെത്തിക്കുന്നത്
സിലബസും കരിക്കുലവും
ചില വ്യവസ്ഥാപിത കീഴ്വഴക്കങ്ങളിലും മുന്‍വിധികളിലുമാണ് ബി.എഡ് കരിക്കുലത്തിന്റെ അടിത്തറ കെട്ടിപ്പടുത്തിട്ടുള്ളത്. വിദ്യാര്‍ത്ഥികളുടെ ബൗദ്ധികതയെക്കാള്‍ യാന്ത്രികമായ പരുവപ്പെടലിനാണ് ഇവിടെ പ്രാധാന്യം. അനാവശ്യമായി വര്‍ക്ക്‌ലോഡ് വര്‍ദ്ധിപ്പിച്ച് വിദ്യാര്‍ത്ഥികളെ സമ്മര്‍ദത്തിലാക്കുന്നതിനു പകരം ചെയ്യുന്ന വര്‍ക്കുകള്‍ക്ക് കൃത്യമായൊരു ഔട്ട്കം ലഭ്യമാക്കുകയാണ് വേണ്ടത്. ഇക്കാര്യത്തില്‍ പാഠ്യപദ്ധതി ഒരു പരാജയം തന്നെയാണ്. വിദ്യാര്‍ത്ഥികള്‍ അഡ്മിഷന്‍ എടുക്കുന്ന സമയം തൊട്ട് കേള്‍ക്കുന്ന കാര്യമാണ്, ബി.എഡ് കാലത്തെ വര്‍ക്കുകളെ പറ്റി. എന്തോ ഒരു ഭീകരസത്വമായാണ് പലപ്പോഴും അധ്യാപകര്‍ പോലും വര്‍ക്കുകളെപ്പറ്റി പറയാറ്. കോഴ്‌സിലേക്ക് കടന്നതിനു ശേഷമാകും ഒരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ച് ഈ പറച്ചിലുകളുടെ ഒക്കെ നിജസ്ഥിതി മനസ്സിലാക്കാന്‍ സാധിക്കുന്നത്. "എന്തിനാ.. ഇതൊക്കെ ചെയ്യുന്നത്' എന്ന് അവരവരോടു തന്നെ നിരന്തരം ചോദിച്ചു കൊണ്ടാണ് പല വര്‍ക്കുകളും പൂര്‍ത്തിയാക്കണ്ടി വരുന്നത്. പോകെപ്പോകെ ഉപകാരമുള്ളതോ ഇല്ലാത്തതോ എന്ന ചോദ്യങ്ങള്‍ക്കൊന്നും പ്രസക്തിയില്ലത്ത, തരുന്നതെന്തും ചെയ്യാന്‍ തയ്യാറായ ഒരു യന്ത്രം കണക്കെ സിസ്റ്റത്തോട് നിരന്തരം പൊരുത്തപ്പെടുന്നു. ഇതാണ് കോഴ്‌സിന്റെ കരിക്കുലവും സിലബസും കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് തോന്നിപ്പോകും.
ബി.എഡ് പഠനകാലത്തെ ഏറ്റവും പ്രധാനപ്പെട്ട അഭ്യാസമുറകളില്‍ ഒന്നാണ് Micro teaching. ഒരു അധ്യാപകന്‍ /അധ്യാപിക താന്‍ പഠിപ്പിക്കാന്‍ പോകുന്ന ക്ലാസിലെ കുട്ടികളുടെ നിലവാരത്തെ മുന്‍വിധിയോടെ കണ്ട് ക്ലാസെടുക്കുന്ന രീതിയാണിത്. ശരിക്കും പറഞ്ഞാല്‍ കൊച്ചു കുട്ടികള്‍ക്കായുള്ള കാര്‍ട്ടൂണ്‍ പരിപാടിക്കുള്ള സ്‌ക്രിപ്റ്റാണോ എന്ന് തോന്നിപ്പോകുന്നതാണ് micro teaching ആയി തയ്യാറാക്കുന്ന ‘ലസൻ പ്ലാന്‍’. (ചിത്രം കാണുക) ഒന്‍പതിലും പത്തിലും പഠിക്കുന്ന കുട്ടികളെയാണ് ഇപ്രകാരം പഠിപ്പിക്കേണ്ടതെന്നും ഓര്‍ക്കണം.
ഹയര്‍ സെക്കന്‍ഡറി വരെയുള്ള എന്റെ പഠന കാലയളവില്‍ വിവിധ സ്‌കൂളുകളിലായി നിരവധി അധ്യാപകരുടെ ക്ലാസുകളില്‍ ഇരിന്നിട്ടുണ്ടെങ്കിലും അവരാരും ഇങ്ങനെ ക്ലാസെടുക്കുന്നതായി കണ്ടിട്ടില്ല. അധ്യാപനത്തിന്റെ ജൈവികതയേയും സ്വാഭാവികതയേയും യാന്ത്രികമാക്കുന്ന ഇത്തരം എത്രയോ കാര്യങ്ങള്‍ ഈ കോഴ്‌സില്‍ ഇപ്പോഴും നിലനില്‍ക്കുന്നു.
കോവിഡ് വ്യാപനം വിദ്യാഭ്യാസമേഖലയുടെ മുഖച്ഛായ തന്നെ മാറ്റിയിട്ടുണ്ടെന്ന് നമുക്കറിയാം. പുതിയ മാറ്റങ്ങളില്‍ പലതും ഇനിയുള്ള വിദ്യാഭ്യാസ പ്രക്രിയയില്‍ ഒഴിച്ചുകൂടാനാവത്തവയുമാണ്. ഒരുവശത്ത് കോര്‍പ്പറേറ്റുകള്‍ വിദ്യാഭ്യാസ മേഖലയെ ഒന്നാകെ വിലക്കെടുത്ത് വളരുമ്പോള്‍, കുറഞ്ഞ പക്ഷം പുതിയ ‘അധ്യാപക വിദ്യാര്‍ത്ഥികളു'ടെ സിലബസെങ്കിലും കാലാനുസൃതമായി പരിഷ്‌ക്കരിക്കേണ്ടതുണ്ട്. ഇപ്പോഴും ചാര്‍ട്ട് പേപ്പര്‍ കട്ടിങ്ങുകളും, ബ്ലാക്ക് ബോര്‍ഡ് യൂസിങ്ങ് സ്‌കില്ലുമായി ക്ലാസുകളില്‍ ചെല്ലാന്‍ പരിശീലിപ്പിക്കുമ്പോള്‍ കാലമെത്ര മുന്‍പോട്ട് പോയിട്ടുണ്ടെന്ന് ഓര്‍ക്കണം.
ജെന്റര്‍ ന്യൂട്രാലിറ്റി
ജന്‍ഡര്‍ ന്യൂട്രാലിറ്റിയേയും സെക്‌സ് എഡ്യൂക്കേഷനെയും സംബന്ധിച്ച് വിപ്ലവകരമായ മാറ്റങ്ങളാണ് ഇന്ന് സ്‌കൂളുകളില്‍ നടക്കുന്നത്. ഈ സന്ദര്‍ഭത്തില്‍ ഇത്തരം പുരോഗപരമായ മാറ്റങ്ങള്‍ക്ക് നേതൃത്വം കൊടുക്കേണ്ട അധ്യാപകരുടെ കാഴ്ചപ്പാടുകള്‍ എപ്രകാരമാണ് രൂപപ്പെടുന്നതെന്ന് / രൂപപ്പെടുത്തുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന അധ്യാപകപരിശീലന കേന്ദ്രങ്ങളുടെയും ജെന്‍ഡര്‍ സങ്കല്‍പ്പങ്ങള്‍ എന്താണെന്ന് അപ്പോള്‍ മനസ്സിലാകും.
പെണ്‍കുട്ടികളെ കൊണ്ട് നിര്‍ബന്ധപൂര്‍വ്വം ഷോള്‍ ധരിപ്പിക്കുന്ന, സാരി ഉടുപ്പിക്കുന്ന പഴഞ്ചന്‍ ഡ്രസ് കോഡുകള്‍ പിന്തുടരുന്നവയാണ് നമ്മുടെ അധ്യാപക പരിശോധന കേന്ദ്രങ്ങള്‍. അവിടെ നിന്ന് പുറത്തു വരുന്ന അധ്യാപകരാണ് തങ്ങളുടെ വിദ്യാര്‍ത്ഥികളെ നാളെ ജന്‍ഡ്രല്‍ ന്യൂട്രാലിറ്റിയിലേക്ക് നയിക്കേണ്ടത് എന്നത് ഒരു വിരോധാഭാസമാണ്.
"ആദ്യം നിങ്ങള് നന്നാകൂ.. എന്നിട്ട് ഞങ്ങളെ നന്നാക്കാന്‍ വന്നാൽ മതി '.. എന്ന് നാളെ ഒരു കുട്ടി എന്റെ മുഖത്തു നോക്കി പറയുമ്പോള്‍ അത് എന്റെ മാത്രം കുറ്റമാണെന്നു കരുതിയാല്‍ തീരാവുന്ന പ്രശ്‌നമേ ഇവിടെ ഉള്ളുവെങ്കില്‍ ഞാനും ഒരു നല്ല അധ്യാപകനായേക്കാം..

മുബഷിര്‍ മഞ്ഞപ്പറ്റ
Jul 02, 2022
4 Minutes Read
കെ.വി. ദിവ്യശ്രീ
Jun 25, 2022
10 Minutes Read
ആദി
Jun 24, 2022
6 Minutes Read
ഷഫീഖ് താമരശ്ശേരി
Jun 19, 2022
10 Minutes Watch
ഉമ്മർ ടി.കെ.
Jun 16, 2022
10 Minutes Read
കെ.വി. മനോജ്
May 07, 2022
8 Minutes Read
കവിത കെ
5 Feb 2022, 09:56 PM
സത്യം