തമിഴ്‌നാട്ടിൽ പെരിയാർ ഒരു സുന്ദര വൈരുദ്ധ്യം

പെരിയാർ ഇ.വി. രാമസ്വാമി ഇപ്പോഴും ദ്രവീഡിയൻ രാഷ്ട്രീയത്തിന്റെ സ്വാധീനശക്തിയായി തുടരുകയാണ്. ദ്രവീഡിയൻ നാഷനലിസം പെരിയാറിനെ ഒരു പ്രവാചകനാക്കി മാറ്റുന്നു- പെരിയാറിൽ തുടങ്ങി പെരിയാറിൽ അവസാനിക്കുന്ന ഒരു ‘പ്രവാചകത്വ'മായി. എന്നാൽ, തമിഴ് നാഷനലിസ്റ്റുകളാകട്ടെ, പെരിയാറിനെ വിട്ടുകളയുന്നു. അതേസമയം, യുക്​തിവാദത്തോട്​ വിമുഖരായവർ തന്നെ പെരിയാറിനെ ഉൾക്കൊള്ളുന്നു. ഇത്തരം സുന്ദരമായ വൈരുധ്യങ്ങൾക്കിടയിലാണ്​ ഇന്ന്​ തമിഴ്​നാട്ടിൽ പെരിയാർ നിലകൊള്ളുന്നത്​. ഈ വിരുദ്ധ ധ്രുവങ്ങൾക്കപ്പുറം, ബ്രാഹ്മണിക്കൽ വംശീയതയും ദേശീയതയും ആധിപത്യം ചെലുത്തുന്ന സമകാലിക സാഹചര്യത്തിൽ പെരിയാർ തമിഴ്‌നാടിനെ സംബന്ധിച്ചുമാത്രമല്ല, ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും പ്രസക്തമായ സാന്നിധ്യമാകേണ്ടതുണ്ടെന്ന് എഴുത്തുകാരനും ആന്റി ന്യൂക്ലിയർ ആക്റ്റിവിസ്റ്റുമായ എസ്.പി. ഉദയകുമാർ.

പ്തംബർ 17, പെരിയാറിന്റെ 142ാമത് ജന്മദിനം. 1879ലാണ് അദ്ദേഹം ജനിച്ചത്. ഈറോഡ് വെങ്കടപ്പ രാമസ്വാമിയെന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. എന്നാൽ പെരിയാർ എന്ന നിലയിലാണ് തമിഴ്നാട്ടിൽ അദ്ദേഹം അറിയപ്പെടുന്നത്. 1919ൽ, പെരിയാറിന് 40 വയസായിരുന്നപ്പോൾ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. ഒരുപാട് കോൺട്രഡിക്ഷൻസ് ഉണ്ടായി, പാർട്ടിയിൽ ചേർന്ന് ആറുവർഷത്തിനകം 1925ൽ പാർട്ടിയിൽനിന്ന് പുറത്തുവന്നു. 1924ലാണ് പെരിയാർ വൈക്കത്തേക്ക് വരുന്നത്. ജാതി അടിച്ചമർത്തർ ഭീകരമായിരുന്ന കാലഘട്ടമായിരുന്നു അത്. ദളിതർക്കും മറ്റു പിന്നാക്ക വിഭാഗങ്ങൾക്കും വൈക്കം ക്ഷേത്രത്തിലേക്ക് പ്രവേശനം ഇല്ലെന്നുമാത്രമല്ല, അടുത്തേക്കുതന്നെ പോകാൻ പറ്റാത്ത അവസ്ഥയായിരുന്നു. അപ്പോഴാണ്, ടി.കെ. മാധവൻ, കേളപ്പൻ, വേലായുധമേനോൻ, കൃഷ്ണസ്വാമി അയ്യർ എന്നിവരൊക്കെ ചേർന്ന് വൈക്കം സത്യാഗ്രഹത്തിന് തുടക്കമിട്ടത്. മാധവനെയും കേളപ്പനെയും പോലുള്ളവരൊക്കെ അറസ്റ്റിലായപ്പോൾ പെരിയാർ ഇവിടുന്ന് വൈക്കത്തേക്ക് വന്ന് വൈക്കം സമരം നടത്തുകയായിരുന്നു. അദ്ദേഹം പങ്കെടുത്ത വലിയൊരു സമരമായിരുന്നു അത്.
കോൺഗ്രസ് പാർട്ടിയിൽനിന്ന് പുറത്തുവന്നശേഷം 1939ൽ പെരിയാർ തമിഴ്നാട്ടിലെ ജസ്റ്റിസ് പാർട്ടി പ്രസിഡന്റായി. 1944ൽ ഈ പാർട്ടിയുടെ പേര് മാറ്റി ദ്രാവിഡ കഴകം എന്നാക്കി. ദ്രാവിഡ കഴകത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് റാഷനലിസം ആയിരുന്നു. എന്നുവെച്ചാൽ 'You have to be objective, scientific, rational'.
മറ്റൊന്ന് സെൽഫ് റസ്പെക്ട്. ആ സമയത്ത് ബ്രാഹ്മണ മേധാവിത്വം കാരണം മറ്റുവിഭാഗക്കാർക്ക് സെൽഫ് റസ്പെക്ട് ഉണ്ടായിരുന്നില്ല. സെൽഫ് റസ്പെക്ട് എന്നതിന്റെ ആവശ്യകതയെക്കുറിച്ച് പെരിയാർ വളരെയേറെ സംസാരിക്കുമായിരുന്നു. സ്ത്രീകളുടെ അവകാശങ്ങൾ നേടിയെടുക്കുകയെന്നതായിരുന്നു മറ്റൊന്ന്. നമുക്കറിയാം, അക്കാലത്തെ സ്ത്രീകളുടെ സ്ഥിതി. ജാതി ഉന്മൂലനമാണ് മറ്റൊന്ന്. നമ്മുടെ സമൂഹത്തിലെ ഗുരുതര പ്രശ്നങ്ങളിലൊന്നാണ് ജാതി.
ബ്രാഹ്മണമേധാവിത്വം, ബ്രാഹ്മണരുടെ ചൂഷണം എന്നിവക്കെതിരെ പെരിയാർ നിരന്തരം ശബ്ദിച്ചു. ബ്രാഹ്മണിക്കൽ യാഥാസ്ഥിതികത്വത്തിന്റെ അടിമത്തത്തിൽ നിന്ന് നമ്മൾ പുറത്തുവരണം. ജാതി, മതം, വർഗീയ മേധാവിത്വം എന്നിങ്ങനെയുള്ള പൗരാണിക അധീശത്വങ്ങൾ, അതായത് അച്ഛന്റെ കുലത്തൊഴിൽ മകൻ ചെയ്യണം, പഠിക്കാൻ പാടില്ല, കാലങ്ങളായി നിലനിൽക്കുന്ന ചെറിയ വട്ടത്തിനുള്ളിൽ തന്നെ ആ കുടുംബം ഒതുങ്ങിക്കൂടണം തുടങ്ങിയവക്കെതിരെ അദ്ദേഹം പൊരുതി.
വളരെ റവല്യൂഷണറിയായ ചിന്തകനായിരുന്നു. 1937ൽ രാജഗോപാലാചാരി മദ്രാസ് പ്രസിഡൻസിയുടെ മുഖ്യമന്ത്രിയായപ്പോൾ, ഹിന്ദി ഭാഷ നിർബന്ധമായും എല്ലാവരും പഠിക്കണമെന്ന നിർദേശം കൊണ്ടുവന്നു. പെരിയാർ അതിനെ എതിർത്തു. അന്ന് തുടങ്ങിയ ഹിന്ദി എതിർവാദം ഇന്നും സജീവമായി തമിഴ്നാട്ടിൽ തുടരുന്നുണ്ട്. ആ വർഷം തന്നെ പെരിയാർ തമിഴ്നാട് തമിഴർക്ക് എന്ന മുദ്രാവാക്യമുയർത്തി സംസാരിക്കാൻ തുടങ്ങി. ഹിന്ദി അടിച്ചേൽപ്പിക്കൽ തമിഴരുടെ വികസനത്തെ തടയും, അവരുടെ സംസ്‌കാരത്തെ തകർക്കുമെന്നൊക്കെ പെരിയാർ വിശ്വസിച്ചു. ജനങ്ങൾക്കുമുമ്പിൽ അദ്ദേഹം ഇതിനെതിരെ സംസാരിച്ചു. ആളുകൾ അത് ഏറ്റെടുത്തു. ഹിന്ദി അടിച്ചേൽപ്പിക്കൽ ശ്രമങ്ങൾ ഇന്നും തുടരുന്നുണ്ട്. തമിഴ്നാട്ടിൽ ഒരു തമിഴ് ദേശീയവാദ വികാരം ഉണ്ടാവുന്നതിന് പ്രധാന കാരണം തന്തൈ പെരിയാറാണ്.
ആര്യൻ മേധാവിത്വം, അവരുടെ മതം, വർണാശ്രമ ധർമം, അവരുടെ ജാതി വ്യവസ്ഥ എന്നിവയാണ് നമുക്ക് എതിരായി നിൽക്കുന്നതെന്നും, അതിനൊരു ദ്രവീഡിയൻ പുരോഗമന മുന്നേറ്റം ആവശ്യമാണ്, സെൽഫ് റസ്പെക്ട് മൂവ്മെന്റ് ആവശ്യമാണെന്ന് എന്നും അദ്ദേഹം വളരെ ശക്തമായി വിശ്വസിച്ചു. ഒരുഘട്ടത്തിൽ ദ്രാവിഡ നാട് എന്നു പറയുന്ന പ്രത്യേക രാജ്യം തന്നെ വേണമെന്നുവാദിച്ചു. 1940ൽ കാഞ്ചീപുരത്തിൽ വെച്ച് അദ്ദേഹം ഒരു മാപ്പുതന്നെ പുറത്തിറക്കി. ഇന്നത്തെ തമിഴ്നാട്, കേരളം, കർണാടക, ആന്ധ്ര വരെ ചേർന്ന്, അതായത് പഴയ മദ്രാസ് പ്രസിഡൻസിയും അടുത്തുള്ള മറ്റു പ്രദേശങ്ങളുമായി ചേർന്ന് ഒരു ദ്രാവിഡ നാട് വേണം എന്ന് അദ്ദേഹം വാദിച്ചു. പിന്നീട് seperatist movement വിട്ടു. ചൈനീസ് അഗ്രഷൻ സമയത്ത്, 1962 കഴിഞ്ഞ് വിഭജനവാദങ്ങളൊക്കെ കൈവിട്ടു. അദ്ദേഹത്തിന്റെ പൊളിറ്റിക്സ് ബ്രാഹ്മണ വിരുദ്ധമല്ല, ബ്രാഹ്മണിസ വിരുദ്ധമാണ്. ഒരു പ്രത്യേക ജാതിക്കെതിരായ രാഷ്ട്രീയമല്ല അദ്ദേഹം പറഞ്ഞത്, ജാതിയുടെ പേരിലുള്ള അടിച്ചമർത്തലിനെതിരായ, ജാതി മേധാവിത്വത്തിനെതിരായ രാഷ്ട്രീയമാണ്. ഇപ്പോഴും തമിഴ്നാട്ടിൽ, ഹിന്ദി വിരുദ്ധ, ബ്രാഹ്മണ വിരുദ്ധ മൂല്യങ്ങൾ ഇന്നും നിലനിൽക്കാൻ കാരണം പെരിയാറിന്റെ സ്വാധീനമാണ്.
തമിഴ്നാട്ടിലെ ഇപ്പോഴത്തെ രാഷ്ട്രീയം ദ്രവീഡിയൻ നാഷണലിസം വേഴ്സസ് തമിഴ് നാഷണലിസം ഡിബേറ്റ് ചെയ്തു നോക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം, പെരിയാറിന്റെ സംഭാവന വളരെ സെമിനൽ ആണ്. പെരിയാറിനെ നമുക്ക് ഉപേക്ഷിക്കാൻ കഴിയില്ല. പക്ഷേ ദ്രവീഡിയൻ നാഷണലിസ്റ്റുകൾ ചെയ്യുന്ന തെറ്റ് എന്താണെന്നുവെച്ചാൽ തമിഴ് രാഷ്ട്രീയം മുഴുവൻ പെരിയാറിൽ നിന്ന് തുടങ്ങി പെരിയാറിൽ അവസാനിക്കുന്നു, പെരിയാറാണ് തമിഴ്നാട്ടിലെ എല്ലാ വികസനത്തിനും പുരോഗതിക്കും അടിസ്ഥാനം എന്ന് തെറ്റായി പറയുന്നു. തമിഴ് സംസ്‌കാരം, തമിഴ് നാഗരികത, തമിഴ് ചരിത്രം എന്നൊക്കെ പറയുന്നത് വളരെ വളരെ നീണ്ട പാരമ്പര്യമാണ്, ചരിത്രമാണ്, സംസ്‌കാരമാണ്. വളരെ പുരാതനമായ സംസ്‌കാരമാണത്. അതിന്റെ എല്ലാ ക്രഡിറ്റും ഒരു വ്യക്തിക്കു മാത്രം നൽകാൻ കഴിയില്ല. വ്യക്തിയുടെ സംഭാവന വളരെ പ്രധാനമാണ്. അതിൽ യാതൊരു തർക്കവുമില്ല. പെരിയാറിന്റെ സംഭാവന എന്നു പറയുന്നത് വളരെ പ്രധാനമാണ്. അദ്ദേഹത്തിന്റെ ആവശ്യം ഇന്നുമുണ്ട് എന്നതിൽ യാതൊരു സംശയവുമില്ല. പക്ഷേ എല്ലാ ചെറിയ കാര്യവും പെരിയാറിനുമേൽ ചാർത്തി നൽകാൻ കഴിയില്ല. അതാണ് ദ്രവീഡിയൻ ദേശീയവാദികൾ ചെയ്യുന്ന തെറ്റ്. പെരിയാറിൽ തുടങ്ങി പെരിയാറിൽ അവസാനിക്കുന്നു, അദ്ദേഹമാണ് ഏറ്റവും വലിയ സംഭാവന, അദ്ദേഹത്തിനുശേഷം നേട്ടമൊന്നുമുണ്ടായിട്ടില്ല, എന്നതരത്തിലുള്ള വിവാദമായ നിലപാട് അവർ എടുക്കുന്നു.
മറുവശത്ത് തമിഴ് ദേശീയവാദികൾ പെരിയാറിനെ ഉപേക്ഷിക്കുന്നു. അതും തെറ്റായ തന്ത്രമാണ്. കാരണം പെരിയാർ വളരെയേറെ സംഭാവന നൽകിയിട്ടുണ്ട്. എവിടെയോ ഇരിക്കുന്ന കാൾ മാർക്സിനെപ്പറ്റിയും ലെനിനെപ്പറ്റിയും ഗാന്ധിയെപ്പറ്റിയും അംബേദ്കറെപ്പറ്റിയുമൊക്ക നമ്മൾ സംസാരിക്കുന്നു, അവരെയൊക്കെ ഏറ്റെടുക്കുന്നു. നമ്മുടെ നാട്ടിൽ ജനിച്ച പെരിയാറിനെ വേണ്ടെന്നു പറയുന്നത് ശരിയല്ല. പെരിയാറിന്റെ നിരീശ്വരവാദം, 'കടവുളില്ലെ, കടവുളില്ലൈ, കടവുൾ ഇല്ലവേ ഇല്ലൈ.' ദൈവം എന്ന ഒന്നില്ല, അത് വിഡ്ഢിത്തമാണ് എന്ന് പെരിയാർ ശക്തമായി വാദിച്ചു. അതല്ലാം ഏറെ സ്വീകാര്യമായ കാര്യമാണ്.
ഇപ്പോൾ തമിഴ്നാട്ടിൽ, മിക്കയാളുകളും മതവിശ്വാസികളാണ്. അത് ഹിന്ദുവാകട്ടെ, ക്രിസ്ത്യൻ ആകട്ടെ, മൂസ്ലിംകളാകട്ടെ എല്ലാവരും ദൈവവിശ്വാസികളാണ്. അതേസമയത്ത് പെരിയാറിനെയും ഏറ്റെടുക്കുന്നു. അത് മനോഹരമായ വൈരുദ്ധ്യമാണ്. വ്യവസ്ഥിതിയുടെ അടിച്ചമർത്തലും മനുഷ്യവിരുദ്ധമായ പെരുമാറ്റവുമൊക്കെ എല്ലാവർക്കും മനസിലാവുന്നുണ്ട്, എന്നിരിക്കും തമിഴർ ഒരുതരത്തിലുള്ള അമാനുഷിക ശക്തിയിൽ വിശ്വസിക്കുന്നു.
പെരിയാറിന്റെ പ്രസക്തിയെക്കുറിച്ച് നമ്മൾ ഇന്ന് സംസാരിക്കേണ്ടതുണ്ട്. ഇന്ന് തമിഴ്നാട്ടിൽ മാത്രമല്ല, ഇന്ത്യയിൽ മുഴുവൻ ബ്രാഹ്മണിക് ശക്തികൾ, ദേശീയ ഇന്റഗ്രിറ്റിയുടെയും ദേശീയ യൂണിഫോമിറ്റിയുടെയും പേരിൽ, നമ്മളെയെല്ലാം ചേർത്തുകെട്ടി വൺ നാഷൻ, വൻ ലാംഗ്വേജ്, വൺ റിലീജിയൻ എന്നൊക്കെ ചെയ്യാൻ ശ്രമിക്കുന്ന കാലത്ത്, പെരിയാറിന്റെ പ്രസക്തി ഏറെ പ്രധാനമാണ്. നമ്മൾ എല്ലാവരും, തമിഴ്നാട്ടിലുള്ളവർ മാത്രമല്ല, ഇന്ത്യക്കാർ മുഴുവൻ പെരിയാറിനെ വായിക്കുകയും നമുക്ക് ആവശ്യമുള്ളതെല്ലാം അദ്ദേഹത്തിൽ നിന്നും സ്വീകരിക്കുകയും ചെയ്യണം. ഒരു നേതാവിനെയും നമുക്ക് 100% ഏറ്റെടുക്കാൻ കഴിയില്ല. കാരണം അവരുടെ ചിന്തകളിലും പ്രവർത്തനങ്ങളിലും ചില വൈരുദ്ധ്യങ്ങളുണ്ടാവാം, ചില ബുദ്ധിമുട്ടുകളുണ്ടാവാം. കാരണം അവരും മനുഷ്യരല്ലേ. ആരും സമ്പൂർണരല്ല. നമ്മുടെ അച്ഛനെയും അമ്മയെയും പോലും 100% അംഗീകരിക്കാൻ കഴിയില്ല, പിന്നെ ഒരു രാഷ്ട്രീയ നേതാവിനെ 100% അംഗീകരിക്കാൻ എങ്ങനെ സാധ്യമാകും. അതുകൊണ്ടുതന്നെ ആന്തരിക വൈരുദ്ധ്യങ്ങളെക്കുറിച്ച് നമ്മൾ ഭയപ്പെടേണ്ടതില്ല. പെരിയാർ മുന്നോട്ടുവെച്ച വിശാലമായ കാഴ്ചപ്പാടിനെ, ആ സന്ദേശങ്ങളെ നമുക്ക് സ്വീകരിക്കാം. സമകാലിക രാഷ്ട്രീയ സാഹചര്യത്തിൽ തമിഴർക്കുമാത്രമല്ല, യാഥാസ്ഥിതിക ബ്രാഹ്മണിക് മേധാവിത്വത്തെ എതിർക്കുന്ന, അതിന്റെ മേൽക്കോയ്മാ രാഷ്ട്രീയത്തെ എതിർക്കുന്ന എല്ലാ ഇന്ത്യക്കാരെ സംബന്ധിച്ചും പെരിയാർ റിലവന്റാണ്.

Comments