ഡൗൺസ് സിൻഡ്രോമുള്ള കുഞ്ഞിന്റെ അമ്മ

ഡൗൺസ് സിൻഡ്രോം എന്ന ജനിതക വൈകല്യമുള്ള കുഞ്ഞ്. സാധാരണ ജീവിതം വീണ്ടെടുക്കാനുള്ള അമ്മയുടെയും കുഞ്ഞിന്റെയും പോരാട്ടത്തിനിടെ, രണ്ടുവയസ്സായപ്പോൾ കുഞ്ഞിന് രക്താർബുദം...ഒടുവിൽ, മരണത്തിന്റെ പിടച്ചിൽ... ജീവിതം കൈവിട്ടുപോയ വഴികളിലൂടെ ഒരമ്മ പിടിച്ചുകയറിയ അനുഭവം

രോ ദിവസവും വളരുന്ന ആധിയുടെ ആസ്തി ബാദ്ധ്യതയാണ്, യാഥാസ്ഥിക കുടുംബത്തിന്റെ കണക്കുപുസ്തകത്തിലെ പെൺകുട്ടി.

എത്രയും പെട്ടെന്ന് വിവാഹം കഴിപ്പിച്ച് ആധിയും വ്യാധിയും തീർക്കുക എന്ന ലക്ഷ്യത്തിലേക്കെത്താൻ സംവിധാനം നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. പെട്ടെന്നാണ് എല്ലാവരും ആഗ്രഹിച്ച പോലെ ഒരു വിവാഹാലോചന വരുകയും നാട്ടുനടപ്പിനനുസരിച്ച് നടക്കുകയും ചെയ്തത്. കല്യാണം കഴിഞ്ഞ പിറ്റേമാസം മുതൽ തീണ്ടാരി മുറിഞ്ഞോ എന്നന്വേഷിക്കുന്ന ജനക്കൂട്ടത്തിനുനടുവിലാണ് ചെന്നുപെട്ടത്. വ്യക്തിജീവിതത്തിലുള്ള സാമൂഹിക സമ്മർദ്ദങ്ങളെ അതിജീവിക്കാൻ വ്യവസ്ഥയ്ക്ക് അനുകൂലമായി രൂപപെട്ടവർക്ക് പെട്ടെന്ന് കഴിയില്ലലോ. അങ്ങനെ, "വിശേഷം ആയില്ലേ' എന്ന ചോദ്യങ്ങൾക്ക് വിരാമമിട്ട് മൂന്നാമത്തെ മാസം ഗർഭിണിയായി. സത്യത്തിൽ കുട്ടികൾ ഇപ്പോൾ വേണോ വേണ്ടയോ എന്നൊന്നും ഞങ്ങൾ തീരുമാനിച്ചിരുന്നില്ല. അതിനെക്കുറിച്ച് വേണ്ടത്ര ചിന്തിച്ചിരുന്നില്ല, മാനസികമായി പാകപ്പെട്ടിരുന്നുമില്ല.

എന്റെ ഛർദിയും തലചുറ്റലും ആഘോഷിക്കുന്ന ഒരു കൂട്ടത്തിനിടയിൽ ഞാൻ അസ്വസ്ഥയായിരുന്നു. തുടർച്ചയായ അസുഖങ്ങൾ... ആശുപത്രിയിൽനിന്നിറങ്ങാൻ നേരമുണ്ടായിരുന്നില്ല. എന്ത് കഴിച്ചാലും ഛർദി. ഗ്ലൂക്കോസ് കയറ്റുക മാത്രേ നിവൃത്തി ഉണ്ടായിരുന്നുള്ളു. ഗർഭകാലം കൂടുതലും ആശുപത്രിയിലായിരുന്നു. ഓരോ സ്‌കാനിങ് റിപ്പോർട്ട് വരുമ്പോഴും കുഴപ്പമില്ല എന്ന് ഡോക്ടർ പറയുമ്പോഴും ആശ്വാസപ്പെട്ടിരുന്നില്ല. 43 കിലോഗ്രാം മാത്രമുള്ള ശരീരത്തിന് താങ്ങാനാവുന്നതിലും അധികം അസ്വസ്ഥതകളാണ് ഗർഭകാലം തന്നത്. ഒരുദിവസം പോലും സന്തോഷത്തോടെ ജീവിച്ചിരുന്നില്ല. ഓരോ നിമിഷം ഓരോ യുഗങ്ങളായി ആശുപത്രിവരാന്തയിലൂടെ വലിയ വയർ വലിച്ചു നടന്നു.

എട്ടാമത്തെ മാസം ചെക്കപ്പിന് പോയപ്പോൾ, എന്റെ ഊഴത്തിന് കാത്തുനിൽക്കവേ സാരി നനഞ്ഞുവരുന്നതുപോലെ തോന്നി. അമ്‌നിയോട്ടിക് ദ്രവം മുഴുവനും ഒ.പി റൂമിനുമുന്നിൽ ഒഴുകിപ്പരക്കുമ്പോഴും ഞാൻ പേടിച്ചുവിറച്ച് ഉറക്കെ കരഞ്ഞുകൊണ്ടിരുന്നത് മാത്രമാണ് ഓർമ. ഉടൻ സിസ്സേറിയൻ നടത്തി കുഞ്ഞിനെ പുറത്തെടുത്തു എന്ന് നഴ്‌സ് ആണ് പറഞ്ഞത്.

ആൺകുട്ടിയാണ്. രണ്ടു കിലോയിൽ താഴെ മാത്രം തൂക്കം ഉള്ളതിനാൽ എൻ.ഐ.സി.യുവിലായിരുന്നു.

പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിൽ എന്നെ കാണാൻ വന്ന ഭർത്താവിന്റെയും വീട്ടുകാരുടെയും മുഖത്ത് സന്തോഷമില്ലായിരുന്നു. കുട്ടി ആരുടെ മാതിരിയാണ് എന്ന എന്റെ ചോദ്യത്തിനുമുന്നിൽ നിശബ്ദത. റൂമിലേക്ക് മാറ്റിയപ്പോഴും മരണവീടിന്റെ കനത്ത മൗനം. നാലുദിവസത്തിനുശേഷമാണ് കുഞ്ഞിനെ കണ്ടത്. സൂചി തറക്കുന്ന സ്റ്റിച്ചിന്റെ വേദനയിലും വീൽചെയറിലിരുന്ന് കുഞ്ഞിനെ കൈയിലെടുത്തു. അവനെ മുഴുവനായി നോക്കി. ചുവന്ന കയ്യും കാലും വിടർത്തി പരിശോധിച്ചു. കുഞ്ഞിന് പാല് കൊടുക്കേണ്ട എന്ന് സിസ്റ്റർ പറഞ്ഞപ്പോൾ ഞാൻ ഞെട്ടി. എന്നെ പോലെയുള്ള അമ്മമാർ എൻ.ഐ.സി.യുവിലിരുന്ന് പാല് കൊടുക്കുന്നുണ്ട്. എന്തുകൊണ്ട് എന്റെ കുഞ്ഞിന് പാൽ കൊടുക്കേണ്ട എന്ന ചോദ്യത്തിന് ആർക്കും മറുപടിയില്ല. പിന്നീട് എന്റെ ജീവിതത്തിലുണ്ടായ ചോദ്യങ്ങൾ ആരും കണ്ടില്ല, കേട്ടില്ല, കേട്ടിട്ടും മറുപടി തന്നില്ല.

അവന് സിദ്ധാർഥ് എന്ന് പേരിട്ടു. കുഞ്ഞിനെ കാണാൻ വരുന്നവർ കണ്ണിന് എന്തോ കുഴപ്പമുണ്ടല്ലോ, കമിഴ്ന്നില്ലേ? മുട്ട് കുത്തിയില്ലേ? എന്നൊക്കെ ചോദിക്കുമ്പോഴും ഒരു സംശയവും തോന്നിയില്ല. വാക്സിൻ കൊടുക്കാൻ പോകുമ്പോഴും ഡോക്ടറും സിസ്റ്ററുമായി ഇടപഴകാൻ എന്നെ ആരും സമ്മതിക്കാറില്ല. ആ സമയത്ത് കുട്ടിയെ എന്റെ കയ്യിൽ നിന്ന് അമ്മയും ഭർത്താവും വാങ്ങിക്കൊണ്ടു പോകും, കല്യാണങ്ങളിലും പാർട്ടികളിലും പങ്കെടുക്കാൻ പോയാൽ ആളുകൾക്ക് കുട്ടിയെ പറ്റി ചോദ്യങ്ങളാണ്. കുട്ടിക്ക് എന്തോ കുഴപ്പമുണ്ട് എന്ന് ആളുകൾ എന്റെ മുഖത്തു നോക്കി പറയാൻ തുടങ്ങിയപ്പോഴും ഞാൻ ശക്തമായി ഡിഫെൻഡ് ചെയ്തു. പിന്നീട് ആളുകളെ പേടിച്ച് പുറത്തിറങ്ങാതെയായി. ഞാനും അവനും മാത്രമുള്ള ഒരു വൈകാരികാന്തരീക്ഷത്തിൽ ഞങ്ങൾ പരസ്പരം സന്തോഷം കണ്ടെത്തി. അതിനിടയിൽ കുട്ടിയെ അമ്മയുടെ അടുത്ത് ഏൽപ്പിച്ച് ഞാൻ എംഫിൽ ചെയ്യാൻ യൂണിവേഴ്‌സിറ്റിയിൽ ചേർന്നു. പാർട് ടൈം ആയി ഗസ്റ്റ് ലക്ചറർ ജോലിയും ചെയ്തു.

ഇതിനിടെ, കുഞ്ഞിനെയും കൊണ്ട് കോഴിക്കോട്ടെ ഒരു ഇലക്ട്രോണിക്ക് ഷോപ്പിൽ ഭർത്താവിനോടൊപ്പം പോയപ്പോൾ ഒരാൾ എന്നെയും കുട്ടിയേയും മാറി നോക്കുന്നു. എന്തോ അസ്വാഭാവികതയുണ്ടായിരുന്നതിനാൽ അയാളുടെ കാഴ്ചവട്ടത്തിൽ നിന്ന് മാറി നടന്നു, എന്നിട്ടും അയാൾ എന്റെ പിന്നാലെ വരുന്നു. ഇവിടെ നിന്ന് പെട്ടെന്ന് പോകണം എന്ന് ഭർത്താവിനോട് പറഞ്ഞപ്പോഴേക്കും അയാൾ തൊട്ടുപുറകിൽ. ഒക്കത്തുള്ള കുഞ്ഞിന്റെ മുഖത്തേക്ക് വിരൽ ചൂണ്ടി അയാൾ പറഞ്ഞു, ഈ കുട്ടിക്ക് ഡൗൺസ് സിൻഡ്രോം ആണ്. "എനിക്കറിയാം, ഞാൻ കോഴിക്കോട് മെഡിക്കൽ കോളേജിലെ പീഡിയാട്രീഷ്യൻ ആണ്' എന്ന് അഭിപ്രായത്തെ ഉറപ്പിക്കാൻ ആധികാരികതക്ക് വേണ്ടി അയാൾ പറഞ്ഞു.
റിയാലിറ്റി എന്തെന്ന് അന്നാണ് ഞാൻ ഞെട്ടലോടെ മനസിലാക്കിയത്. അതൊരു ജനിതക വൈകല്യമാണ് എന്നും മനുഷ്യരിൽ സാധാരണയുള്ള 23 ക്രോമോസോം ജോഡിയിൽ 23-ാമത്തെ ജോഡിയിൽ ഒന്ന് അധികരിച്ചുവരുന്ന അവസ്ഥയാണ് എന്നും ബി.എസ്സിക്ക് ജനറ്റിക്‌സിൽ പഠിച്ചിരുന്നതായി ഓർത്തെടുത്തു.

ഭർത്താവിനും വീട്ടുകാർക്കും അറിയാവുന്ന സത്യം എന്നിൽനിന്ന് മറച്ചുവെച്ചതിനെ ഒരു ഭ്രാന്തിയെപോലെ ചോദ്യം ചെയ്തു. നിസ്സഹായരായ കുറെ കണ്ണുകൾ എനിക്കും ചുറ്റും കണ്ണീർ വാർക്കുന്നതുമാത്രമായിരുന്നു ഞാൻ കണ്ടത്. 23-ാം വയസിൽ ഇങ്ങിനെ ഒരു കുഞ്ഞുണ്ടാവാൻ യാതൊരു ചാൻസുമില്ല, അല്ലെങ്കിൽ പ്രീവിയസ് ഫാമിലി ഹിസ്റ്ററി വേണം, അതും ഈ കേസിൽ ഇല്ല, അല്ലെങ്കിൽ ദമ്പതികൾ തമ്മിൽ രക്തബന്ധമുണ്ടാകണം എന്നൊക്കെ ഡോക്ടർമാർ പറയുമ്പോഴും എന്റെ കൈയിലിരുന്ന മംഗോളിയൻ കണ്ണുകൾ സത്യം ഉറക്കെ വിളിച്ചു പറഞ്ഞു.

എല്ലാവരും കുട്ടിയെ വിചിത്രജീവിയെ പോലെ നോക്കുന്നത് കാണുമ്പോൾ ആദ്യമാദ്യം ഞാൻ തളർന്നു. പിന്നീട് എനിക്ക് വാശിയായി. അവനുവേണ്ടി ജീവിക്കണം. അവനെ ട്രെയിൻ ചെയ്‌തെടുക്കാൻ ഡൗൺസ് സിൻഡ്രോമിനെക്കുറിച്ച് കൂടുതൽ വായിച്ചു. ഡോക്ടർമാരോട് സംശയങ്ങൾ ചോദിച്ചു, അവന്റെ അബ്‌നോർമാലിറ്റി നോർമൽ മനുഷ്യന്റേതുപോലെ ആക്കിയെടുക്കാൻ ശക്തമായ മനസ്സോടെ അവനോടൊപ്പം പൊരുതാൻ തീരുമാനിച്ചു. ഈ സമയത്തു ഞാനും അവനും വൈകാരികമായി അടുത്തു. അപ്പോഴും നാട്ടുകാർ എന്നെയും കുഞ്ഞിനേയും വെറുതെ വിട്ടില്ല. ഒളിഞ്ഞും തെളിഞ്ഞും അടക്കിപ്പിടിച്ചും അവർ കുട്ടിയുടെ അബ്‌നോർമാലിറ്റിയെക്കുറിച്ച് വാചാലരായി.

ഡിപ്പാർട്ടുമെന്റിൽ പോയാലും പെട്ടെന്ന് തിരിച്ചുവന്നു. ഒരു നിമിഷം പോലും പിരിഞ്ഞു നിൽക്കാൻ കഴിയുന്നില്ല. ഞാൻ പോകുമ്പോൾ അവൻ വാവിട്ട് കരഞ്ഞു. ഇതിനിടയിലും ഞാൻ അവന്റെ പ്രായത്തിലുള്ള മറ്റുള്ള കുട്ടികളെ നോക്കി, എന്തേ എനിക്കുമാത്രം ഇങ്ങിനെ എന്ന് നെടുവീർപ്പിട്ടു.

രണ്ടു വയസായപ്പോഴേക്കും അവൻ സാധാരണ കുട്ടികൾ ചെയ്യുന്ന കാര്യങ്ങളിലേക്ക് വളരാൻ തുടങ്ങി. ഇടക്കിടെ അവന് പനി വന്നുകൊണ്ടിരുന്നു. ഡോക്ടർമാരെ കാണിക്കുമ്പോൾ ആന്റിബയോട്ടിക് തരുകയും രണ്ടു ദിവസത്തിനുള്ളിൽ മാറുകയും ചെയ്തു. മരുന്ന് കഴിഞ്ഞാൽ വീണ്ടും ശക്തമായി പനി വരും. കാലിലും കയ്യിലും കറുത്ത പാടുകൾ പ്രത്യക്ഷപ്പെട്ടു. പ്രസവിച്ചപ്പോൾ മുതൽ കാണിച്ച ഡോക്ടറെ കാണിച്ചപ്പോൾ രക്തം പരിശോധിക്കണം എന്ന് പറഞ്ഞു. ബ്ലഡ് കൗണ്ട് പരിശോധന റിസൾട്ടിൽ അബ്‌നോർമൽ സെൽ എന്ന് ഞാൻ വായിച്ചെടുത്തത് ഞെട്ടലോടെയാണ്. മറ്റൊരു രക്തപരിശോധന റിപ്പോർട്ട് വന്നപ്പോൾ ഡോക്ടർ ഭർത്താവിനോടൊപ്പം എന്നെയും വിളിപ്പിച്ചു: രണ്ടു വയസ്സ് മാത്രമായ, ഡൗൺ സിൻഡ്രോം ഉള്ള കുട്ടിക്ക് അക്യൂട്ട് ലിംഫോബ്ളാസ്റ്റിക് ലുക്കേമിയ എന്ന രോഗം ബാധിച്ചിരിക്കുന്നു.

ഈ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം:ഡൗൺസ് സിൻഡ്രോമുള്ള കുഞ്ഞിന്റെ അമ്മ

എനിക്ക് സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല, പരിഭ്രാന്തയായി കുറെ കരഞ്ഞു, അതിനുശേഷം ഒരു ശൂന്യത നിറഞ്ഞു. കണ്ണീരൊഴുകുന്ന കവിളിൽ അവന്റെ തണുത്ത വിരൽ സ്പർശം ഞാനറിഞ്ഞു.

കോഴിക്കോട്ടുനിന്ന് കുടുംബത്തോടൊപ്പം സിദ്ധാർത്ഥിന്റെ ചികിത്സക്ക് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലേക്ക് കുടുംബത്തോടെ യാത്ര. പീഡിയാട്രിക് ഓങ്കോളജി വാർഡിലെത്തിയപ്പോൾ എന്റെ ദുഃഖം നിസ്സാരമായി തോന്നി. എനിക്കുചുറ്റും എന്നെപ്പോലെ നിരവധി അമ്മമാരുണ്ടായിരുന്നു. അപ്പോഴും ഞാൻ ശ്രദ്ധിച്ച ഒരേ വ്യത്യാസം, എനിക്കുമാത്രമാണ് ഡൗൺസ് ഉള്ള കുട്ടി. എനിക്ക് മാത്രമല്ല, ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർത്ഥികൾക്കും അവൻ പഠിക്കാനുള്ള സ്‌പെസിമെൻ ആയിരുന്നു. "ഡൗൺസ് വിത്ത് എ എൽ എൽ' എന്നായിരുന്നു അവന്റെ മെഡിക്കൽ നെയിം. ഓരോ തവണ കീമോ കഴിയുമ്പോഴും അവൻ തളർന്നു. ഉറക്കമില്ലാത്ത കുഞ്ഞിനെ തോളിലിട്ട് രാത്രി വരാന്തകളിൽ നടന്ന് നേരം വെളുപ്പിച്ചു. എന്നെപ്പോലെ അവനെ നോക്കിയിരുന്ന മറ്റൊരാൾ എന്റെ അമ്മയാണ്. ഐ.സി.യുവിൽ അമ്മയുടെ ഉറക്കമില്ലാത്ത മുഖം കണ്ട് ഡോക്ടർമാർ വരെ സങ്കടപ്പെട്ടു.

ഓരോ തവണയും രക്തപരിശോധനാഫലം വരുമ്പോൾ അടുത്ത കീമോ ചെയ്യാനുള്ള WBC അവന് ഉണ്ടാവണേ എന്നുമാത്രമായിരുന്നു പ്രാർത്ഥന. ഓങ്കോളജി വാർഡിലുള്ള തൂണുകളിൽ പോലും ദൈവത്തെ ഞാൻ കണ്ടു. പാസ്റ്റർമാരുടെ പ്രാർത്ഥനയിൽ പങ്കെടുത്തു. യുക്തിക്ക് നിരക്കാത്ത പ്രവൃത്തികളിൽ ആവേശത്തോടെ പങ്കെടുത്തു. വെല്ലൂർ മെഡിക്കൽ കോളേജിനടുത്തുള്ള ക്രിസ്ത്യൻ പള്ളിയിൽ മെഴുകുതിരി കത്തിച്ചു. ബംഗളൂരു വൈറ്റ് ഫീൽഡിൽ സായിബാബയെ കാണാൻ പോയി, എന്തിന് അമൃതാനന്ദമയിയെ കണ്ട് കെട്ടിപ്പിടിച്ചുകരഞ്ഞു.

ഇപ്പോഴും ആളുകൾ ഇത്തരം യുക്തിരഹിതമായ കാര്യങ്ങൾ ചെയ്യുമ്പോൾ പരിഹസിക്കാറില്ല, കുറ്റപ്പെടുത്താറില്ല; കാരണം എനിക്കറിയാം, മനുഷ്യൻ പ്രതീക്ഷയുടെ കച്ചിത്തുരുമ്പ് അന്വേഷിക്കുന്ന ധൃതിയിലാണ്, ഒരുപക്ഷെ എന്താണ് ചെയ്യുന്നത് എന്നറിയാത്ത ഭ്രാന്തമായ അവസ്ഥ. മനുഷ്യന്റെ നിസ്സഹായാവസ്ഥകളിൽ പ്രതിമ പോലും ദൈവമാക്കാൻ അവന് പ്രത്യേക കഴിവാണ്.

ദിവസം ചെല്ലുംതോറും അവന്റെ അവസ്ഥ മോശമായി, ശരീരം മരുന്നിനോട് പ്രതികരിക്കാതെയായി. അവസാന കീമോതെറാപ്പിക്കുശേഷം ഡോക്ടർ ഞങ്ങളെ വിളിപ്പിച്ചു. ഡൗൺസ് ഉള്ള കുട്ടിക്ക് ഇന്റൻസീവ് കീമോതെറാപ്പി ആവശ്യമാണ്. പക്ഷെ അത് ചെയ്യാനുള്ള WBC യും ആരോഗ്യവും ഇല്ലാത്ത കുഞ്ഞായതുകൊണ്ട് തുടർ ചികിത്സ നടക്കില്ല എന്ന് വെല്ലൂരിലെ ഓങ്കോളജി ഡോക്ടർമാർ വെട്ടിത്തുറന്നുപറഞ്ഞു.
ഡോക്ടറുടെ മുറിയിൽ നിന്നിറങ്ങിയപ്പോൾ ഞങ്ങൾ നിസ്സംഗരായിരുന്നു. വെല്ലൂർ മെഡിക്കൽ കോളേജ് വരാന്തയിലൂടെ നടക്കുമ്പോൾ ആരോ കവറിൽ കൊണ്ടുപോകുന്ന ചോറിന്റെ കൂടെയുള്ള വലിയ പപ്പടം നോക്കി ഞാൻ ഓക്കാനിച്ചു ഛർദിച്ചു. എന്റെ ഉള്ളിലുള്ള ഉത്കണ്ഠ തറയെ വൃത്തികേടാക്കി. അവിടെനിന്ന് നേരെ എറണാകുളം അമൃതയിൽ രണ്ടു മാസം, അവിടെ നിന്ന് കോഴിക്കോട് മിംസിൽ, അവസാനം കോഴിക്കോട് ബേബി മെമ്മോറിയലിൽ.

അന്ന് ജൂലൈ മൂന്ന്. കുറെക്കാലമായി ആശുപത്രിവാസമായതുകൊണ്ട് അന്ന് എനിക്ക് യൂണിവേഴ്‌സിറ്റിയിൽ പോകണം എന്നു തോന്നി. കുറെ ദിവസമായി ഐ.സി.യുവിനുമുന്നിൽ ഇരിക്കുന്നു. ഓടിപ്പോയി വന്നാലോ എന്നുകരുതി ഡോക്ടറോട് ചോദിച്ചു. പോയിട്ട് വന്നോളൂ എന്ന് ഡോക്ടർ ആവേശത്തോടെ പറഞ്ഞു. അന്ന് ഡിപ്പാർട്ടുമെന്റിൽ കയറിയപ്പോൾ കുട്ടികൾ മാത്രം ഇരിക്കുന്ന, ടീച്ചർ ഇല്ലാത്ത ക്ലാസിൽ തിടുക്കത്തിൽ കയറി ക്ലാസെടുത്തു.
കുറെ കാലത്തിനുശേഷം എന്നെ കണ്ടപ്പോൾ എല്ലാവർക്കും അത്ഭുതവും അമ്പരപ്പും. ക്ലാസെടുക്കുമ്പോൾ പെട്ടെന്ന് കുഞ്ഞിനെ ഓർമ്മ വന്നതിനാൽ പിന്നീട് എന്താണ് ഞാൻ പറയുന്നത് എന്ന് ഓർമയില്ലായിരുന്നു. പെട്ടെന്ന് ക്ലാസിൽ നിന്നിറങ്ങി നേരെ ആശുപത്രിയിലെത്തി, അവിടെ എത്തിയപ്പോൾ ഫോണിൽ ടീച്ചറുടെ വിളി: "ശ്രീകല അനുവാദം വാങ്ങാതെയാണ് ക്ലാസ്സിൽ കയറിയത്'. അപ്പോഴാണെല്ലോ ഞാൻ അതോർത്തത്, സോറി മാം എന്ന് പറഞ്ഞു ഫോൺ വെച്ചപ്പോൾ ഡോക്ടർമാർ ഐ.സി.യുവിൽ കയറുന്നു. അര മണിക്കൂറിനകം നാട്ടുകാരെക്കൊണ്ടും ബന്ധുക്കളെക്കൊണ്ടും ആശുപത്രി നിറഞ്ഞു.

അവസാനമായി അവനെ കാണാൻ എന്നെ നിർബന്ധിച്ച് കൊണ്ടുപോയപ്പോൾ അവൻ വെന്റിലേറ്ററിലായിരുന്നു. അപ്പോഴേക്കും അവൻ മരണത്തിന് കീഴടങ്ങി എന്ന് ഞാൻ മനസിലാക്കിയിരുന്നു. എനിക്ക് ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ, ഏതെങ്കിലും വാഹനത്തിനുമുന്നിൽ തലവെക്കണം.
അവിടെ നിന്ന് ഇറങ്ങി ഓടാൻ ശ്രമിച്ചപ്പോൾ ആരുടെയൊക്കയോ കൈകളിൽ കിടന്ന് ഞാൻ പിടഞ്ഞതുമാത്രമാണ് ഓർമ. സെഡേഷൻ തന്നതുകൊണ്ട് അവസാനമായി അവനെ നോക്കി ഞാൻ കരഞ്ഞതുപോലുമില്ല.

വർഷം പലതുകഴിഞ്ഞു. എനിക്ക് മുന്നോട്ടുപോയേ തീരൂ. ആദ്യ ജീവൻ മുതൽ പരിണാമം ഓരോ ജീവകോശങ്ങളിലും ചേർത്തുവിട്ട അതിജീവനത്വര എന്നെ ഇപ്പോൾ നിൽക്കുന്നിടത്തെത്തിച്ചു. രണ്ടു കുട്ടികൾ കൂടിയുണ്ടായി. ഓരോ ഗർഭാവസ്ഥയിലും പ്രസവത്തിലും കുഞ്ഞുങ്ങളുടെ ശൈശവകാലത്തും ഒരു ആവർത്തനത്തെ ബോധത്തിലും അബോധത്തിലും ഭയന്ന് കരഞ്ഞും പ്രാർത്ഥിച്ചും കഴിച്ചു. ഭയന്നതൊന്നും സംഭവിച്ചില്ല, ആരോഗ്യമുള്ള രണ്ട് കുട്ടികൾ കൂടെയുണ്ട്. വാശിയോടെ അദ്ധ്വാനിച്ചു, കണ്ണീരിലൂടെ പിറ്റേന്നത്തേക്കുള്ള പോർഷനുകൾ വായിച്ചു. പറ്റാവുന്നതൊക്കെ എഴുതി. ഒരു സാമൂഹ്യജീവിയിലേക്ക് പരിണമിക്കാൻ ആഞ്ഞുശ്രമിച്ചു. അതിലെ വിജയവും പരാജയവും എനിക്കറിയില്ല, ഞാനതിനെക്കുറിച്ച് ആകുലപ്പെടുന്നതേയില്ല. ചെയ്യാനുള്ളത് എന്ന് കരുതുന്നത് ചെയ്തുകൊണ്ടേയിരിക്കുന്നു.

ഇതെഴുതുമ്പോൾ ആലോചിക്കുകയായിരുന്നു; അന്ന് ഞാൻ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചിരുന്നുവെങ്കിൽ ഇന്ന് ഇങ്ങിനെ ഒരു ജീവിതം ജീവിക്കാൻ കഴിയുമായിരുന്നോ? എന്റെ രണ്ട് കുഞ്ഞുങ്ങളോടൊപ്പം ജീവിതം ആസ്വദിക്കാൻ കഴിയുമായിരുന്നോ? തിരിഞ്ഞുനോക്കുമ്പോൾ 25 വയസ്സിനുള്ളിൽ ജീവിച്ച ജീവിതം കയ്പ്പുള്ള ഒരു സിനിമ കണ്ടിറങ്ങിയതുപോലെയുണ്ട്. മറന്നിട്ടില്ല ഒന്നും, മറക്കാൻ പറ്റുകയുമില്ല. എല്ലാം അവിടെത്തന്നെയുണ്ട്. ഒരേസമയം കരുത്തും കരച്ചിലും തരുന്ന, ഇതെഴുതുമ്പോഴും അക്ഷരങ്ങൾ കണ്ണിൽ നിറയുന്ന ജലത്തിലൂടെ അവ്യക്തമാകുന്ന, ക്രൂരമായ ഓർമ.

ശ്രീകല മുല്ലശ്ശേരിയുടെ മറ്റ് ലേഖനങ്ങൾ

വാക്കുകൾ വേണ്ടാത്ത പാട്ട്

ഇതാ ഹെമിങ്‌വേയുടെ അപ്രകാശിത കഥ

Comments