പ്രസ്​ ക്ലബിലെ ജെന്റർ ക്രിമിനലിനോടൊപ്പം വേദി പങ്കിടരുത്​: രാഷ്ട്രീയ- സാംസ്​കാരിക നേതൃത്വങ്ങളോട് വനിതാ മാധ്യമപ്രവർത്തകർ

തിരുവനന്തപുരത്തെ ഒരു വനിതാ മാധ്യമപ്രവർത്തകക്കുനേരെ പ്രസ്​ ക്ലബ്​ ഭാരവാഹിയായിരുന്നയാളുടെ നേതൃത്വത്തിൽ നടന്ന ദുരാചാര ഗുണ്ടായിസവുമായി ബന്ധപ്പെട്ട്​ നെറ്റ് വർക്ക് ഓഫ് വിമൻ ഇൻ മീഡിയ ഇന്ത്യ (NWMI ) കേരള ഘടകം പുറത്തിറക്കിയ പ്രസ്​താവനയുടെ പൂർണരൂപം

Open letter

രാഷ്ട്രീയ പ്രവർത്തകരും മാധ്യമ പ്രവർത്തകരും ഉൾപ്പെടുന്ന കേരളത്തിലെ സംസ്കൃത സമൂഹത്തിന്റെ സ്ത്രീവിരുദ്ധതയ്ക്കെതിരെ ഞങ്ങൾ വനിതാ മാധ്യപ്രവർത്തകർ 2019 നവംബർ മുതൽ നിരന്തര സമരത്തിലാണ് . സങ്കടത്തോടെ പറയട്ടെ, വീണ്ടും വീണ്ടും ഉരുത്തിരിയുന്ന നീതിനിഷേധങ്ങളെ തുടർന്ന്, ഒരു മഹാമാരികാലത്ത് പോലും, ഈ പ്രതിഷേധത്തിന് അവസാനമുണ്ടാക്കാൻ കഴിയുന്നില്ല .

2019 ൽ, ഞങ്ങളുടെ ഒരു സഹപ്രവർത്തകയ്ക്ക് തിരുവനന്തപുരം പ്രസ് ക്ലബിന്റെ സെക്രട്ടറി ആയിരുന്ന എം. രാധാകൃഷ്ണനിൽ നിന്ന് നേരിടേണ്ടി വന്ന അതിക്രമത്തിൽ നിന്നാണ് തുടക്കം. ആക്രമിക്കപ്പെട്ട വനിതയും അവരുടെ ഭർത്താവും ഉൾപ്പെടെ 400 ൽ പരം മാധ്യമപ്രവർത്തകർ അംഗങ്ങളായുള്ള പ്രസ് ക്ലബ്ബിന്റെ സെക്രട്ടറി ആയിരുന്നു രാധാകൃഷ്‌ണൻ. അതിനും പുറമെ, ഈ പത്രപ്രവർത്തക ജോലി ചെയ്യുന്ന സ്ഥാപനത്തിൽ അവരുടെ സഹജീവനക്കാരനും ആയിരുന്നു അയാൾ.

രാത്രി അവരുടെ വീട്ടിൽ അതിക്രമിച്ചു കയറിയെന്നു മാത്രമല്ല. ആ മാധ്യമപ്രവർത്തകയ്‌ക്കെതിരെ , അവരുടെ ചെറിയ കുട്ടികളുടെ, മുന്നിൽ വച്ച്, രാധാകൃഷ്‌ണനും കൂട്ടാളികളും നടത്തിയ ദുരാചാരഗുണ്ടായിസവും അതിക്രമവും തീർത്തും അപലപനീയമാണ്.

പത്രപ്രവർത്തകനായ ഭർത്താവ് നൈറ്റ് ഷിഫ്റ്റിൽ ജോലിയ്ക്കു പോയിരിക്കകയായിരുന്നു. അയാളെ ഫോൺ ചെയ്തു വരുത്താനൊരുങ്ങിയ അവരെ കായികമായി ആക്രമിക്കാനും രാധാകൃഷ്ണൻ ഒട്ടും മടിച്ചില്ല. ഈ ബഹളത്തെക്കുറിച്ച് കേട്ട് , ഭർത്താവ് വീട്ടിലേക്കു പാഞ്ഞെത്തി, ആ ചെയ്തിയെ ചോദ്യം ചെയ്യുന്നതുവരെ, രാധാകൃഷ്ണന്റെയും കൂട്ടാളികളുടെയും ലഹള തുടർന്നു കൊണ്ടിരുന്നു.

ഇതേക്കുറിച്ച് പൊലീസ് കേസ് നിലവിലുണ്ട്. മാധ്യമപ്രവർത്തക നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്. രാധാകൃഷ്ണനും ആക്രമിക്കപ്പെട്ട വനിതയും ജോലിചെയ്യുന്ന മാധ്യമ സ്ഥാപനം സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി. പിന്നാലെ, അവിടെ പ്രൂഫ് റീഡർ ആയി പ്രവർത്തിച്ചിരുന്ന അയാളെ അനിശ്ചിതകാലത്തേയ്ക്ക് സസ്‌പെൻഡ് ചെയ്തു. ഇതുവരെ രാധാകൃഷ്ണനെ ജോലിയിൽ തിരിച്ചെടുത്തിട്ടുമില്ല. രാധാകൃഷ്ണനും ആ മാധ്യമപ്രവർത്തകയും അംഗങ്ങളായ ​കേരള പത്രപ്രവർത്തക യൂണിയൻ അന്വേഷണ വിധേയമായി പ്രതിയെ സസ്​പെൻറ്​ ചെയ്യുകയും, തുടർന്ന് അന്വേഷണറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ യൂണിയനിൽനിന്ന്​ പുറത്താക്കുകയും ചെയ്തു.

NWMI യുടെ ( അഖിലേന്ത്യാ വനിതാ മാധ്യമ പ്രവർത്തക കൂട്ടായ്മ) നേതൃത്വത്തിൽ പൊതു സമൂഹത്തിന്റെ പിന്തുണയോടെ 2019 ഡിസംബറിൽ പ്രസ് ക്‌ളബിലേക്ക് നടത്തിയ മാർച്ചിനെ തുടർന്നാണ് രാധാകൃഷ്ണനെ പ്രസ് ക്ലബിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. ആയിടയ്ക്ക്, ഈ ക്രിമിനലിനെ പിന്തുണച്ച് പ്രസംഗിച്ച ഏക രാഷ്ട്രീയ നേതാവ് കേന്ദ്ര സഹമന്ത്രി വി. മുരളീധരനാണ്.

സ്ത്രീകളെ ആക്രമിക്കുന്ന സെക്രട്ടറിയെ അറസ്റ്റു ചെയ്യണം എന്നാവശ്യപ്പെട്ട് വനിതാ മാധ്യമപ്രവർത്തകർ തിരുവനന്തപുരം പ്രസ്​ക്ലബ്ബിലെ ഓഫീസിന് മുമ്പിൽ മുദ്രാവാക്യം വിളിയ്ക്കുന്നതും രാധാകൃഷ്ണനെ അയാളുടെ കൂട്ടാളികൾ ഓഫീസിനുള്ളിലെ ഉപമുറിയിൽ ഒളിപ്പിച്ചിരുത്തിയതും, അവസാനം പൊലീസ് വന്ന് അയാളെ അറസ്റ്റു ചെയ്തു കൊണ്ട് പോവുന്നതുമൊക്കെ ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു. ഇവയൊക്കെ, ദൃശ്യമാധ്യമങ്ങളിൽ ലൈവ് സംപ്രേക്ഷണമായും പത്രമാദ്ധ്യമങ്ങളിൽ തലക്കെട്ടായുമൊക്കെ പതിഞ്ഞത് എല്ലാവരും ഓർക്കുമല്ലോ. തുടർന്ന്, പ്രസ് ക്ലബ്, ചട്ടപ്രകാരം, ജനറൽബോഡി ചേർന്ന് അംഗത്വത്തിൽ നിന്ന് അയാളെ പുറത്താക്കുകയും ചെയ്തു. എന്നാൽ, നിർഭാഗ്യവശാൽ, ഈ സംഭവത്തിനു ഒരു രണ്ടാം ഭാഗം ഉണ്ടായത് പലരുടെയും ശ്രദ്ധയിൽ പെട്ടിട്ടില്ല എന്ന് തോന്നുന്നു .

ഇതിനെതിരെ രാധാകൃഷ്‌ണൻ കോടതിയെ സമീപിച്ചതിൽ അനുകൂല വിധി വന്നു എന്ന അവകാശവാദത്തിൽ ഏപ്രിൽ 2021 മുതൽ അയാൾ വീണ്ടും പ്രസ് ക്ലബിൽ സജീവമായിരിക്കയാണ്. ദുരന്ത കാലത്തെ കമ്യൂണിറ്റി കിച്ചൻ തുടങ്ങിയ പ്രസ്​ക്ലബ്ബിന്റെ സ്വാഭാവികപ്രവർത്തനങ്ങൾ, ഈ സ്ത്രീവിരുദ്ധന്, മഹാമാരികാലത്തെ അന്നദാനക്കാരന്റെ മേലങ്കിയണിയാൻ ഒരു അവസരമായി എന്ന് പറയാം. രാഷ്ട്രീയ നേതാക്കളുമായി വേദി പങ്കിട്ട്​ സ്വന്തം കുറ്റകൃത്യം വെള്ള പൂശാൻ ശ്രമം തുടങ്ങി. ഈ സമരത്തിൽ സജീവമായി ഇടപെട്ട വനിത മാധ്യമ പ്രവർത്തകരെ വ്യക്തിഹത്യ നടത്തുകയും അവർക്കെതിരെ അശ്ലീല അപവാദ പ്രചാരങ്ങൾ അഴിച്ചു വിടുകയും ചെയ്തു. അതോടെ വീണ്ടും ഞങ്ങൾക്ക് പ്രതിരോധം തീർക്കേണ്ടി വന്നു.

ക്ലബ്ജീവിതത്തിൽ, രാധാകൃഷ്ണന് വലംകൈ ആയി നിൽക്കുന്നയാൾ ജോലി ചെയ്യുന്നത് കേരളത്തിലെ ഏറ്റവും പഴക്കമേറിയ മാധ്യമസ്ഥാപനങ്ങളിലൊന്നാണ് എന്ന യശസ്സാണ് ഇപ്പോൾ അയാളുടെ ഏക പിടി വള്ളി. 2020ൽ തന്നെ, വനിതാ മാധ്യമപ്രവർത്തകരുടെ ഒരു പ്രതിനിധി സംഘം ഈ മുഖ്യധാരാ മാധ്യമ സ്ഥാപനത്തിന്റെ റസിഡന്റ് എഡിറ്ററെ കണ്ടു ഈ കാര്യത്തിലെ അനീതിയെക്കുറിച്ച് ധരിപ്പിച്ചിരുന്നു. സ്ത്രീകൾക്കെതിരായ അക്രമത്തിന് മറ്റൊരു മാധ്യമസ്ഥാപനം സസ്‌പെൻഡ് ചെയ്ത ഒരാളെ തങ്ങളുടെ സ്ഥാപനത്തിലെ ഒരു പത്രപ്രവർത്തകൻ പിന്തുണയ്ക്കില്ല എന്ന ഉറച്ച നിലപാട് മാന്യനായ ആ എഡിറ്റർ അസന്ദിഗ്ധമായി ഞങ്ങളെ അറിയിക്കുകയും ചെയ്തതാണ്. ആ ഉറപ്പ് ഇപ്പോൾ ലംഘിക്കപ്പെടുന്നത്, ആ മാധ്യമമേധാവികളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാവില്ല എന്ന് വേണം കരുതാൻ .

പ്രസ്‌ക്ലബ് ഭാരവാഹി എന്ന അധികാരത്തിന് വേണ്ടി ഏതറ്റം വരെയും പോകുന്ന തരത്തിൽ ആണ് രാധാകൃഷ്ണന്റെ നീക്കങ്ങൾ. അയാളുടെ പാനലിൽ നിന്ന് പ്രസ് ക്ലബ് ഇലക്ഷൻ ജയിച്ച മാധ്യമ സ്ഥാപനങ്ങളിൽ ഉള്ളവർ അന്ധമായി അയാളെ പിന്തുണയ്ക്കുന്നു. അവർക്ക് ഇതു പ്രസ് ക്ലബ് അധികാരത്തോടൊപ്പം കിട്ടുന്ന ചില സാമൂഹ്യപദവികളുടെയും മാത്രം വിഷയമാണ്. എന്നാൽ മറുഭാഗത്തു കടുത്ത നീതി നിഷേധത്തിന് ഇരയാകുന്നത് ഒരു സ്ത്രീയും അവർക്കൊപ്പം നിന്ന ഒരു കൂട്ടം സ്ത്രീകളുമാണ് എന്ന് ഓർക്കണം. അക്രമത്തിനും തുടർന്നുള്ള സംഘടിതമായ വിധേയയായ മാധ്യമപ്രവർത്തക ഇപ്പോഴും അതിന്റെ കനത്ത മാനസികാഘാതങ്ങൾക്ക് വൈദ്യചികിത്സയിലാണ്.

രണ്ടു തെറ്റിധാരണകൾ നൽകിയാണ്, രാധാകൃഷ്ണനും അയാളുടെ പാനൽ ചങ്ങാതികളും തല മുതിർന്ന രാഷ്ട്രീയനേതാക്കളെ ഇപ്പോൾ തിരുവനന്തപുരം പ്രസ്​ക്ലബ്ബ് കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് കൊണ്ടുവരുന്നത്.
ഒന്ന് - ആക്രമിക്കപ്പെട്ട മാധ്യമപ്രവർത്തക രാധാകൃഷ്ണനെതിരെയുള്ള കേസ് പിൻവലിച്ചു എന്നുപറഞ്ഞ് . രണ്ട് - വനിതാ മാധ്യമ പ്രവർത്തകരുടെ പ്രതിഷേധം, അവർക്കോ അവരുടെ വേണ്ടപ്പെട്ടവർക്കോ പ്രസ് ക്ലബ്ബിന്റെ അധികാരം ലഭിയ്ക്കാൻ വേണ്ടി മാത്രമാണ്. പൂർണമായും വസ്തുതാവിരുദ്ധമാണ് രണ്ട് കാര്യങ്ങളും .

ഒന്ന്, കേസ് പിൻവലിച്ചിട്ടില്ല . ആ മാധ്യമപ്രവർത്തകയ്ക്ക് നേരിട്ട അപമാനം ഒരു ഒത്തുതീർപ്പിലും "ഒതുക്കി'യിട്ടില്ല. രണ്ട് , തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ അധികാരം കിട്ടാൻ ഞങ്ങൾക്കാർക്കും ഒരു താല്പര്യവും ഇല്ല. ഒരു ജൻഡർ ക്രൈം കേസിൽ പ്രതി അല്ലാത്ത, ആര് വേണമെങ്കിലും ആ സ്ഥാപനം ഭരിച്ചോട്ടെ എന്നാണ് ഞങ്ങളുടെ നിലപാട്. ഒരു വർഷത്തിൽ ഏറെ ആയി സസ്പെൻഷനിൽ ആയ ഒരാൾ എങ്ങനെ പ്രസ് ക്ലബ് ഭാരവാഹിയായി തിരിച്ചെത്തി?

രാധാകൃഷ്‌ണന്റെ ക്ഷണം സ്വീകരിച്ച് അയാൾക്കൊപ്പം വേദി പങ്കിട്ട് അയാൾക്ക് വിശ്വാസ്യത പകരാൻ, അറിഞ്ഞോ അറിയാതെയോ, പല സമുന്നത രാഷ്ട്രീയനേതാക്കളും ഒരുമ്പെടാറുണ്ട്. പ്രസ്‌ക്ലബ് ഓഫിസിൽ ഒപ്പമുള്ള മാധ്യമപ്രവർത്തകൻ ജോലിചെയ്യുന്ന പ്രമുഖ പത്രസ്ഥാപനത്തിന്റെ ലേബൽ വീശി ക്ഷണിക്കുന്നത് കൊണ്ടാണ്, വിശ്വസിച്ചു പലരും ക്ഷണം സ്വീകരിക്കുന്നത് എന്ന് പറയുകയുണ്ടായി. ആ പത്രത്തിന്റെ തലപ്പത്തുള്ളവരാവട്ടെ , ആ സ്ഥാപനത്തിന്റെ പൈതൃകം ദുരുപയോഗപ്പെടുത്തുന്നത് അറിയണം എന്നില്ലല്ലോ.

ചിലരെങ്കിലും, തക്ക സമയത്ത്, അയാളുടെ ക്രിമിനൽ ഐഡന്റിറ്റി ബോദ്ധ്യപ്പെട്ടതോടെ, ആ അബദ്ധത്തിൽ ചെന്ന് പെടാതിരുന്നിട്ടുണ്ട് . എ. കെ. ആന്റണി, കാനം രാജേന്ദ്രൻ, ബിനോയ് വിശ്വം, ശിവൻകുട്ടി എന്നിവർ ഇക്കാര്യത്തിൽ വിവേചനബുദ്ധി കാട്ടി. അതേസമയം, രമേശ് ചെന്നിത്തലയ്ക്ക് നേരത്തെയും എ. വിജയരാഘവൻ , ആന്റണി രാജു എന്നിവർക്ക് കഴിഞ്ഞ ദിവസവും, ഇക്കാര്യത്തിൽ , ജാഗ്രതക്കുറവുണ്ടായി എന്ന്, നിരാശയോടെ, ചൂണ്ടികാണിക്കട്ടെ .

എന്ത് തരം സന്ദേശമാണ് ഒരു ജെണ്ടർ ക്രിമിനലിനോടൊപ്പം വേദി
പങ്കിടുന്ന രാഷ്ട്രീയപാർട്ടിനേതാക്കന്മാർ ജനങ്ങൾക്ക് നൽകുന്നത് ? നിങ്ങൾ പ്രകടന പത്രികയിൽ ഉൾപ്പടെ ഉയർത്തിക്കട്ടിയ സ്ത്രീപക്ഷ നിലപടുകൾ വെറും പുറംപൂച്ചാണോ എന്ന് ഞങ്ങൾക്ക് ചോദിക്കേണ്ടി വരും. ഒരു ക്രിമിനൽ കേസിലെ പ്രതിയെ വെള്ളപൂശി നീതിയ്ക്ക് വേണ്ടിയുള്ള ഒരു പോരാട്ടത്തെ പിന്നോട്ട് അടിക്കരുത് എന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളോടും അവയെ നയിക്കുന്നവരോടും ഞങ്ങൾ വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.

നീതിബോധമുള്ള പൊതു സമൂഹത്തോട്: മലയാള സിനിമാ ലോകത്ത് Women In Cinema Collective പ്രബലമായ പുരുഷ മേധാവിത്വത്തെ ചോദ്യം ചെയ്തത് സമീപകാലത്താണ്. അമേരിക്കൻ സിനിമാവ്യവസായത്തിലെ വിഗ്രഹങ്ങളെ കീഴ്മേൽ മറിയ്ക്കുകയും അഴിയ്ക്കകത്താക്കുകയും ചെയ്ത Me Too Movement ഉം സ്ത്രീനീതിയുടെ പോരാട്ടത്തിൽ ലോകസമൂഹം എവിടെ നിൽക്കുന്നുവെന്ന പുതിയ അടയാളപ്പെടുത്തലുകൾ ആണ്.

വനിതകൾക്കെതിരെയുള്ള അക്രമങ്ങൾ ആണധികാരത്തിന്റെ കണ്ണിചേരൽ കൊണ്ട് കുഴിച്ചിട്ടു മൂടാം എന്ന സൗകര്യപ്രദമായ അനാചാരം മാധ്യമരംഗത്തും നടത്താനാനാവില്ല എന്നാണ് കാലത്തിന്റെ ചുമരെഴുത്ത്. കേസിന്റെ അവസാനവിധി വരാതെ, രാധാകൃഷ്‌ണന്റെ കൂടെ വേദി പങ്കിടില്ല എന്ന് രാഷ്ട്രീയ-സാംസ്കാരികരംഗത്തെ ശ്രേഷ്ഠവ്യക്തികൾ തീരൂമാനിച്ചേ തീരൂ .

വനിതാമാധ്യമ പ്രവർത്തക കൂട്ടായ്മ എന്ന നിലയിൽ, ഈ മേഖലയിലേയ്ക്ക് ഞങ്ങൾക്ക് ശേഷം വരുന്നവർക്കും കൂടി, നിർഭയപ്രവർത്തനത്തിനുള്ള അന്തരീക്ഷം ഒരുക്കാനുള്ള ഉത്തരവാദിത്തമായി ഞങ്ങൾ ഈ പ്രതിരോധത്തെ കാണുന്നു. ഇത്​, ഒന്നോ രണ്ടോ വ്യക്തികളുടെ ജയപരാജയങ്ങളുടെ വിഷയമല്ല. ഞങ്ങളുടെ സഹപ്രവർത്തകയായ ഒരു സ്ത്രീയ്ക്ക് നേരെ ഉണ്ടായ ഹിംസ NWMI യെ മാത്രമല്ല, എല്ലാ ജൻഡറിലും ഉള്ള സമാനഹൃദയരെയും ഒന്നടക്കം ഞടുക്കിയ ഒന്നാണ്.

മാറ്റങ്ങളെ ഉൾക്കൊള്ളുന്ന ഒരു ആദർശപ്രസ്ഥാനത്തിനും, മാധ്യമ രംഗത്ത്, ഒരു ദുരാചാരഗുണ്ടയെ അരിയിട്ട് വാഴിയ്ക്കുന്നത് പൊറുക്കാനാവില്ല എന്ന് ഞങ്ങൾക്ക് വിശ്വാസമുണ്ട്. ഈ സമരത്തിന്, ഞങ്ങൾ വിശാല സാമൂഹ മനസ്സാക്ഷിയുടെ സുദൃഢമായ പിന്തുണ തേടുന്നു .

നെറ്റ് വർക്ക് ഓഫ് വിമൻ ഇൻ മീഡിയ ഇന്ത്യ (NWMI ) കേരള ഘടകം

Comments