ഉടുതുണിയഴിക്കുന്ന കല; ഉരകല്ലാവുന്ന 'സദാചാരം'

''കലയിലെ നഗ്‌നതയും ലൈംഗികതയും അതിന്റെ സൗന്ദര്യമണ്ഡലത്തിൽ സുരക്ഷിതമായിരിക്കുമ്പോൾ പൊതുമണ്ഡലത്തിൽ ആക്രമിക്കപ്പെടുന്ന ഉരുപ്പടിയായി മാറുന്നു. ഇവിടെ ഒരു കാര്യം സ്പഷ്ടമാണ്. കലാകൃതിയോ കലാസ്വാദനമോ അല്ല ഒരു കൃതിയുടെ നൈതികതയെ നിർണയിക്കുന്നത്. മറിച്ച് കലാബാഹ്യമായ ഒരു "പൊതുമണ്ഡലം' എപ്പോഴും കലയ്ക്കകത്ത് അന്നന്നത്തെ രാഷ്ട്രീയയുക്തി പ്രയോഗിച്ചുകൊണ്ടിരിക്കും എന്നതാണത്. "ഭഗവത് ഗീതയും കുറേ മുലകളും' എന്ന് വൈക്കം മുഹമ്മദ് ബഷീറിന് ഇന്നെഴുതാൻ കൈ അറയ്ക്കുമെന്നും, എഴുതിയാൽ ആ കൈ വെട്ടുമെന്നും പേടിക്കാനുള്ള മതിയായ കാരണങ്ങൾ ഇന്നുണ്ട്. കലാബാഹ്യമായ പൊതുമണ്ഡലം വളർന്നു വ്യാപിച്ചതിന്റെ തെളിവ് ആ പേടിയിലുണ്ട്.''

ഗ്‌നത ഒരു സാമൂഹികവിഷയമാവുന്ന സന്ദർഭങ്ങളിലെല്ലാം നമ്മൾ തിരഞ്ഞുപോകുന്ന ഒരു സ്ഥലമുണ്ട് ഇന്ത്യൻ ആർട്ടിൽ. അത് ഖജുരാഹോ ശില്പങ്ങളിലാണ്. സദാചാര/ദുരാചാര വിഷയങ്ങൾ പൊങ്ങിവരുന്ന സാഹചര്യങ്ങളിൽ പ്രത്യേകിച്ചും. മനുഷ്യ-മനുഷ്യേതര രതി പ്രമേയമാവുന്ന മഹാകേളികളുടെ ഗൂഗിൾപ്പടങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് നമ്മൾ രതിയുടെ രാഷ്ട്രീയത്തെ സാധൂകരിക്കാൻ ശ്രമിക്കുന്നു. അതിലെ ശരീരത്തിന്റെ ഇരട്ടിപ്പുകളെ, അതിലെ നിഗൂഢമായ പ്രണയകേളികളുടെ ക്ലോസപ് ഷോട്ടുകൾ കാലബോധമോ സവിശേഷ സൗന്ദര്യശിക്ഷണമോ കൂടാതെ പങ്കുവെക്കാൻ നമുക്ക് കഴിയുന്നു. ഇന്നത്തെ ഏത് നൈമിഷിക ശരീരകേളിയെയും സാധൂകരിക്കാൻ ആയിരം വർഷങ്ങൾ പഴക്കമുള്ള കലാശില്പം വേണ്ടിയിരിക്കുന്നു എന്നുവരുന്നു. ചിലപ്പോൾ അൻപതുവർഷം മുൻപ് കേരളത്തിൽ സ്ഥാപിക്കപ്പെട്ട പൊതുയിടശില്പം കാനായിയുടെ മലമ്പുഴ "യക്ഷി'യെ വെച്ച് നമ്മൾ കലയിലെ നഗ്‌നതയുടെ ശരികളെ ഉയർത്തിക്കാണിക്കുന്നു. നഗ്‌നതയുടെ ആവിഷ്‌കാരമാതൃകകളെ പൊതുസമൂഹത്തിന്റെ സർട്ടിഫിക്കറ്റിനായി സമർപ്പിച്ചുകൊണ്ടിരിക്കുന്നു. എന്തെങ്കിലും ഫലമുണ്ടായോ എന്നതിലല്ല, "നഗ്‌നത ഈക്വൽ റ്റു സത്യം' എന്ന ഫോർമുല അവതരിപ്പിക്കാനായി നഗ്‌നരായി ജനിച്ച എല്ലാവരുമായും നഗ്‌നരായി ജനിച്ചവരിൽ തന്നെയുള്ള ചിലർ മാത്രം ശണ്ഠ കൂടുന്നു.

എന്താണ് കലയിലെ നഗ്‌നത എന്ന വിപുലമായ ചർച്ചയേക്കാൾ നഗ്‌നതയും നൈതികതയും എന്ന അടിയന്തിരവിഷയത്തിലാണ് നമ്മുടെ ഊന്നൽ. ഖജുരാഹോ രതിശില്പങ്ങൾ ഒരു ആരാധനാലായത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു എന്നതും കൂടിയാണ് കാഴ്ചയെ കൂടുതൽ സംഘർഷത്തിലാക്കുന്നത്. ഇന്നത്തെ ഒരു നഗ്‌നതാവിഷയത്തെ ശരികേടായി മനസ്സിലാക്കുന്ന ഒരാൾ പോലും ഖജുരാഹോ ശില്പങ്ങളിലെ നഗ്‌നതയോ ലൈംഗികതയോ അന്നത്തെ ശരിയായി വകയിരുത്തിയേക്കാം. അതിൽ നാളിതുവരെയുള്ള കലാചരിത്രത്തിന്റെ താങ്ങും തണലുമുണ്ട് എന്നതാണ് കാര്യം. ഹിന്ദുയിസത്തിലെ പാഠപരവും താത്വികവുമായ വിഷയമേഖലകളെ മുൻനിർത്തിയുള്ള പ്രതീകാത്മക ചിത്രണങ്ങളാണ് ഖജുരാഹോയിൽ ഉള്ളതെങ്കിൽ ആധുനിക ശില്പങ്ങളിലെ നഗ്‌നത, പ്രതീകങ്ങളിൽനിന്നും ഒട്ടൊക്കെ വിടുതിനേടിയ മാനുഷിക വ്യവഹാരങ്ങളിലാണ് ഊന്നുന്നത്. അതിനാൽ കാനായിയുടെ യക്ഷി സോഫ്റ്റ് പോൺ മാസികകളുടെ കവർചിത്രമാവാൻ എളുപ്പമായിരുന്നു, ഖജുരാഹോയ്ക്ക് അത്തരം സാധ്യതകൾ കുറവായിരുന്നു. ശരീരസൗന്ദര്യത്തെക്കുറിച്ചും നഗ്‌നതയെക്കുറിച്ചുമുള്ള ആധുനിക സങ്കല്പങ്ങളോട് ഇണങ്ങുന്ന ഒന്ന് "യക്ഷി'യിൽ ഉണ്ടായിരിക്കണം.

എന്തുതന്നെയായാലും കലയിലെ നഗ്‌നത സാധൂകരിക്കാവുന്നതുപോലെ എളുപ്പമല്ല, "സദാചാരസംരക്ഷണ'ത്തിന്റെയും സാമൂഹിക നീതിന്യായത്തിന്റെയും പരിധികളിൽ പ്രത്യക്ഷപ്പെടുന്ന നഗ്‌നത. കലയിലെ നഗ്‌നതയ്ക്ക് സൗന്ദര്യശാസ്ത്രത്തിന്റെ താങ്ങുണ്ട്, ഒരുപക്ഷേ ആ താങ്ങ് പലപ്പോഴും പൊതുസമൂഹത്തിന്റെ നീതിവ്യവസ്ഥകൾക്ക് താങ്ങാൻ കഴിയാത്തതുമായിരിക്കാം. അതുകൊണ്ടാണ് ബറോഡ എം.എസ്. യൂണിവേഴ്സിറ്റിയിലെ ചന്ദ്രമോഹൻ എന്ന കലാവിദ്യാർത്ഥി തന്റെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി ചെയ്ത ഒരു ചിത്രം- അതിലെ നഗ്‌നത മതവികാരം വ്രണപ്പെടുത്തുന്നുവെന്നപേരിൽ- ബജ്റംഗദൾ പ്രവർത്തകരാൽ ആക്രമിക്കപ്പെട്ടത് (2007). ക്യാമ്പസിനുള്ളിൽ അത് കലാകൃതി ആയിരിക്കുകയും അതിന് മാർക്ക് ഇടുകയും ചെയ്യുമ്പോൾ ക്യാമ്പസിനുപുറത്ത് അത് ചെയ്ത ആളെ മാർക്ക് ചെയ്യുകയായിരുന്നു വർഗീയത മുഖമുദ്രയാക്കിയ ഒരു രാഷ്ട്രീയപക്ഷം. സദാചാരം എപ്പോഴും മാതൃകാകുടുംബപക്ഷത്തും മതപക്ഷത്തും നിലയുറപ്പിക്കുന്നു എന്നതാണതിലെ യാഥാർത്ഥ്യം. അതുകൊണ്ടുതന്നെ ഏത് വിമതശബ്ദങ്ങളെയും ഒതുക്കാനുള്ള മതവിഭവശേഷി സദാചാരകാംക്ഷികൾ കൊണ്ടുനടക്കുന്നു. അത് കലയിലായാലും മറ്റ് സാമൂഹികവിഷയങ്ങളിലായാലും പ്രയോഗിച്ചുനോക്കിക്കൊണ്ടിരിക്കും. ഭൂരിപക്ഷശരിയുടെ കൂടെനില്ക്കാം എന്ന സുരക്ഷിതത്വമാവാം ഈ മത/സദാചാര സംരക്ഷണത്തിലൂടെ കൈവരുന്നത്.

കല എപ്പോഴും ഈ കൂട്ടുകെട്ടിൽ നിന്ന് പുറത്തുകടക്കാൻ വെമ്പുന്ന ഒന്നാകയാൽ കലാചരിത്രത്തിന്റെ ഏതെണ്ടെല്ലാ സന്ധികളിലും ഈ കലഹം പ്രകടമാണ്.

കലാചരിത്രം ഒരു ആൺനോട്ടത്തിന്റെ ഉല്പന്നമാണെന്ന് ഗ്രസിൽഡ പൊള്ളോക്കിനെപ്പോലുള്ളവർ വാദിക്കുന്നത് കലയിൽ കാഴ്ചപ്പെട്ട പെണ്ണുടലിന്റെ ചരിത്രം മുന്നിൽ വെച്ചുകൊണ്ടാണ്. സ്ത്രീ ആർട്ടിസ്റ്റിന്റെ അഭാവത്തിൽ പുരുഷകലാകൃത്തിന്റെ കാഴ്ചയിലാണ് ലോകകലയിൽ സ്ത്രീ അടയാളപ്പെട്ടത്. അതിനാൽ തന്നെ നഗ്‌നതയുടെ സുദീർഘചരിത്രത്തിലെമ്പാടും കാണപ്പെട്ട പെണ്ണുടലുകൾ പില്ക്കാല ലിംഗനീതി ചർച്ചകളിൽ ഇടം പിടിച്ചേക്കാം. എങ്കിലും അവയൊന്നും തന്നെ സദാചാരസംഹിതകളാൽ വിചാരണ ചെയ്യപ്പെട്ടിരുന്നില്ല എന്നതും പ്രധാനമാണ്. അറുപതുകൾ മുതൽ രൂപപ്പെട്ട കലയിലെ ഉത്തരാധുനിക വിച്ഛേദങ്ങളിൽ പ്രധാനമാണ് പെർഫോമൻസ് ആർട്ടിന്റേത്.

മറീന അബ്രമോവിച്ച്

ശരീരം കലയിൽ മാരകമായി പ്രയോഗിച്ചതിന്റെ അടയാളങ്ങൾ അതിൽ കാണാം. പെർഫോമൻസ് ആർട്ടിലെ ആർട്ടിസ്റ്റ് നഗ്‌നരാവുന്നത് സർവ്വസാധാരണമാണ് എന്ന് ശ്രദ്ധിച്ചാലറിയാം. പ്രത്യേകിച്ചും സ്ത്രീ ആർട്ടിസ്റ്റുകൾ. ഇക്കാലം വരെ പ്രതീകവത്കരിച്ചു ചിത്രീകരിക്കപ്പെട്ട സ്ത്രീശരീരം ഉടൽയാഥാർത്ഥ്യങ്ങളോടെ പുതിയകലയിൽ കയറിവരുന്നു എന്നും പറയാം. അത് കലാചരിത്രത്തോടുള്ള ഒരു പ്രതിപ്രവർത്തനം കൂടിയാണ്. ആൺനോട്ടങ്ങളാൽ നിർമ്മിക്കപ്പെട്ട സ്ത്രീബിംബമല്ല, പുതിയ പെർഫോമൻസിലെ നഗ്‌നസ്ത്രീ.

"എന്റെ ആശയം എന്റെ ശരീരമാണ് ഞാനത് കണ്ടെത്തി തുടങ്ങുന്നേയുള്ളൂ' എന്ന് പെർഫോമൻസ് ആർട്ടിന്റെ "മാതാവ്' എന്ന് അവർ തന്നെ വിശേഷിപ്പിക്കുന്ന മറീന അബ്രമോവിച്ച് പറയുന്നു. കൈത്തോക്കും കത്തികളും ചായങ്ങളും നിരത്തിവെച്ച് അബ്രമോവിച്ച് കാണികൾക്കിടയിൽ നഗ്‌നയായി നില്ക്കുമ്പോൾ ഈ ചരിത്രത്തോടുള്ള വെല്ലുവിളിയുണ്ട്. ഉടലിനെ ഇങ്ങനെ വെളിപ്പെടുത്തിക്കൊണ്ട് അവരുടെ കല ലൈംഗികകേളിയായി മാറിയില്ല. അവരുടെ കല സദാചാരലംഘനമെന്ന നിയമനടപടി നേരിട്ടില്ല. 1962-ൽ യയോമി കുസാമ എന്ന ആർട്ടിസ്റ്റ് ചെയ്ത "ലൈംഗികാഭിനിവേശം, ഭക്ഷണാഭിനിവേശം' എന്ന ഫോട്ടോ പെർഫോമൻസ് ലിംഗപ്രതിഷ്ഠകൾക്കുമേലുള്ള പെൺനടനമായി കാണാം.

യയോമി കുസാമ

വർഗപരമായും ലിംഗപരമായും കുസാമ മുന്നോട്ടുവെച്ച ഇരട്ട അപരത്വം പാശ്ചാത്യ ആൺ-ആധുനികതയോടുള്ള പ്രതിഷേധരചന എന്ന നിലയിൽ ഏറെ പരാമർശിക്കപ്പെട്ടതുമാണ്. "Am I an object? Am I a subject?' എന്ന കുസാമയുടെ ചോദ്യം പെർഫോമൻസ് ആർട്ടിന്റെ തന്നെ അടയാളവാക്യമായി ഇന്ന് മനസ്സിലാക്കാം. കർത്താവും കർമ്മവും ക്രിയയും ഒന്നാവുന്ന ഒരു കലാമുഹൂർത്തമാണ് പെർഫോമൻസ് ആർട്ടിന്റേത്. ലിംഗപദവിയിലൂന്നിയ ശരീരത്തിന്റെ കാണപ്പെടലുകളെ തുടർന്നുവന്ന നിരവധി പെർഫോമൻസ് ആർട്ടിസ്റ്റുകൾ മറികടക്കുന്നുണ്ട്. അവതരണസ്ഥലത്തുവെച്ച് നഗ്‌നരാവുകയും നഗ്‌നതയ്ക്കപ്പുറത്തെ "തന്മ'യെ കാണികൾക്കിടയിൽ വെളിപ്പെടുത്തുകയും ചെയ്തു അവർ. ലൗറി ആൻഡേഴ്സൺ, കരേൻ ഫിൻലി തുടങ്ങിയവരുടെ അവതരണകൃതികൾ പെണ്ണുടലിൽ പച്ചകുത്തിയ പാരമ്പര്യനോട്ടങ്ങളെ പിഴുതെറിഞ്ഞു. ലൗറി ആൻഡേഴ്സന്റെ ശരീരവാതരണം സാങ്കേതികവിദ്യയെ കൂട്ടുപിടിച്ചുള്ളതാണെങ്കിൽ, കരേൻ ഫിനിലിയുടേത് വൈരൂപ്യത്തെ/അസൗന്ദര്യത്തെ ആഘോഷിക്കുന്നവയായിരുന്നു. രണ്ടു പ്രകടനങ്ങളിലും സ്ത്രീ എന്ന ആർക്കിടൈപ്പിനെ വിമർശവിധേയമാക്കുന്ന സന്ദർഭങ്ങളാണ്.

Karen Finley, We Keep Our Victims Ready, 1990

പ്രകൃതിദത്തമായ ഒരു ലിംഗപദവി ഇല്ലെന്നും പൊതുസാമൂഹികതയിൽ നാം നിർമ്മിച്ചെടുക്കുന്നതാണ് അതെന്നുമുള്ള ഫെമിനിസ്റ്റ് സങ്കല്പമാണ് ലൗറിയുടെ പ്രകടനഭാഷയിൽ കാണാൻ കഴിയുക. നേഹ ചോക്സി, ഇന്ദർസലീം, നിഖിൽ ചോപ്ര, മിത്തുസെൻ തുടങ്ങിയ സമകാലിക ഇന്ത്യൻ ആർട്ടിസ്റ്റുകളും ശരീരകേന്ദ്രിതമായ കലാപ്രവർത്തനങ്ങളിലൂടെ വിധ്വംസകമായ സൗന്ദര്യപരീക്ഷണങ്ങൾ നടത്തിയവരാണ്.

കൊളോണിയൽ കലാപഠനത്തിന്റെ സിലബസ്സിൽ "ന്യൂഡ് സ്റ്റഡി' ഒരു ബിരുദവിഷയമായിരുന്നു എന്നതും നാം മറന്നുകൂടാ. ശരീരത്തിന്റെ അഴകളവുകളെ രേഖപ്പെടുത്തുന്ന കലാവിദ്യാർത്ഥികൾക്ക് നടുവിൽ ഉടുതുണിയില്ലാതെ ഇരിക്കുന്ന "മോഡലുകൾ' കലാവിദ്യാഭ്യാസത്തിൽ പുതുതല്ല. സദാചാരസംരക്ഷണം എന്ന പുതുകാലവാദം അതിൽ ഉൾക്കൊള്ളാവുന്ന ഒന്നായിരുന്നില്ല. ഇപ്പോൾ നിലവിലുള്ള "ലൈഫ് സ്റ്റഡി' എന്ന പ്രായോഗികകലാപരിശീലനവും യഥാർത്ഥത്തിൽ മനുഷ്യശരീരത്തിന്റെ ഉടലനുപാതങ്ങളെ പഠിക്കാനുള്ള ശ്രമത്തിന്റെ ഭാഗം തന്നെയാണ്. ലൈഫ് സ്റ്റഡികളെ ന്യൂഡ് സ്റ്റഡികളാക്കി മാറ്റുന്ന നിരവധി പരിശീലനങ്ങൾ കലാപഠനമുറികളിൽ നടന്നാലും അതിൽ അത്ഭുതപ്പെടാൻ ഒന്നും തന്നെയില്ല എന്ന് കലാവിദ്യാർത്ഥികളും അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു. നഗ്‌നചിത്രം ആർട്ട് ഗ്യാലറിയിലെത്തുമ്പോൾ പ്രശ്നമാവുന്നു, നഗ്‌നചിത്രം അച്ചടിച്ചുവരുമ്പോൾ പ്രശ്നമാവുന്നു. ആർത്തവരക്തം കൊണ്ട് ചിത്രം വരച്ച ഒരാൾക്ക് ഡിഗ്രിക്ക് മാർക്ക് കിട്ടുന്നു. അത് ആർത്തവരക്തം കൊണ്ടാണെന്നറിയുന്ന പൊതുസമൂഹം അതിനെതിര ആക്രമണം അഴിച്ചുവിടുന്നു. ഇവിടെയൊക്കെ ആവിഷ്‌കാരം പ്രതിക്കൂട്ടിലാവുന്നു. കലയിലെ നഗ്‌നതയും ലൈംഗികതയും അതിന്റെ സൗന്ദര്യമണ്ഡലത്തിൽ സുരക്ഷിതമായിരിക്കുമ്പോൾ പൊതുമണ്ഡലത്തിൽ ആക്രമിക്കപ്പെടുന്ന ഉരുപ്പടിയായി മാറുന്നു. ഇവിടെ ഒരു കാര്യം സ്പഷ്ടമാണ്. കലാകൃതിയോ കലാസ്വാദനമോ അല്ല ഒരു കൃതിയുടെ നൈതികതയെ നിർണയിക്കുന്നത്. മറിച്ച് കലാബാഹ്യമായ ഒരു "പൊതുമണ്ഡലം' എപ്പോഴും കലയ്ക്കകത്ത് അന്നന്നത്തെ രാഷ്ട്രീയയുക്തി പ്രയോഗിച്ചുകൊണ്ടിരിക്കും എന്നതാണത്. "ഭഗവത് ഗീതയും കുറേ മുലകളും' എന്ന് വൈക്കം മുഹമ്മദ് ബഷീറിന് ഇന്നെഴുതാൻ കൈ അറയ്ക്കുമെന്നും, എഴുതിയാൽ ആ കൈ വെട്ടുമെന്നും പേടിക്കാനുള്ള മതിയായ കാരണങ്ങൾ ഇന്നുണ്ട്. കലാബാഹ്യമായ പൊതുമണ്ഡലം വളർന്നു വ്യാപിച്ചതിന്റെ തെളിവ് ആ പേടിയിലുണ്ട്.

ഇപ്പോൾ രഹന ഫാത്തിമ എന്ന സോഷ്യൽ ആക്റ്റിവിസ്റ്റ് യൂറ്റ്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോ അതിലെ നഗ്‌നതയുടേയും നൈതികതയുടേയും പേരിൽ വിവാദമായിരിക്കുമ്പോൾ, വീണ്ടും കലയും നഗ്‌നതയും ഒരു സാമൂഹികവിഷയമായി മാറിയിരിക്കുന്നു. രഹന ഫാത്തിമയുടേത് കലാസന്ദർഭമായി വിലയിരുത്തന്നതിനേക്കാൾ യുക്തിസഹമായിരിക്കുന്നത് അത് സോഷ്യൽ ആക്റ്റിവിസത്തിന്റെ പരിധിയിൽ പരിഗണിക്കുന്നതാണ്.

രഹന ഫാത്തിമ

സോഷ്യൽ ആക്റ്റിവിസവും കലയാകാൻ കെല്പുള്ളതല്ലേ എന്ന് ന്യായമായും സംശയിക്കാവുന്നതാണ്. എന്നാൽ, ആർട്ടിസ്റ്റ് എന്ന നിലയിലുള്ള കലാപരീക്ഷണം എന്നതിലുപരി ലിംഗാധിഷ്ടിതസമൂഹത്തിനുള്ളിൽ അതിന്റെ കെട്ടുപാടുകൾക്കെതിരെ നിലകൊള്ളുന്ന വ്യക്തി എന്ന നിലയിൽ ഒരാൾ നടത്തുന്ന മൂല്യവിചാരണ കൂടിയാണ് ആ ചിത്രം. സോഷ്യൽ ആക്റ്റിവിസ്റ്റ് എന്ന നിലയിലാണ് രഹന ഫാത്തിമ അവരുടെ രാഷ്ട്രീയസ്വത്വത്തെ പരസ്യപ്പെടുത്തിയിട്ടുള്ളത്. ഇതിനകം തന്നെ മതാത്മകവും ഏകശിലാത്മകവുമായ പൊതുബോധത്തെ പരിക്കേല്പിച്ചുകൊണ്ടുള്ള ഫാത്തിമയുടെ ഇടപെടലുകൾ ഓർക്കുന്നവരാണല്ലോ ബഹുഭൂരിപക്ഷവും.

ആ നിലയിൽ, ശരീരത്തിന്റെ തുറസ്സുകളെ അവർ അടിമുടി ആണത്തനിർമ്മിതമായ സമൂഹശരീരത്തിൽ പ്രയോഗിച്ചുനോക്കുന്നു. നഗ്‌നതയുടെ വെളിപ്പെടലേക്കാൾ ഇതിൽ സ്വകാര്യജീവിതമുഹൂർത്തവും അതിന്റെ പരസ്യജീവിതമാണ് മുഖ്യം. ആക്റ്റിവിസത്തിന്റെ തുടർച്ചയിലാണ് അവർ അവരുടെ ഈ സ്വകാര്യനിമിഷങ്ങളെയും ചേർത്തുവെക്കുന്നത്. ആ ഇന്റിമേറ്റ് വീഡിയോയിൽ അവരുടെ ദേഹത്ത് വരയ്ക്കുന്ന കുട്ടികൾ- ഏജൻസിയില്ല എന്ന് നാം കരുതുന്ന കുട്ടികൾ-ആണ് ഒരുപക്ഷേ ഒറ്റനോട്ടത്തിൽ കുറ്റകൃത്യമാവാൻ സാധ്യതയുള്ള കൃതിഘടകം. എന്നാൽ ആ കുട്ടികൾ എടുക്കുന്ന സ്വാതന്ത്ര്യത്തിന്റെ അനായാസത ഒരുപക്ഷേ അതിനെതിരെ ഉയരുന്ന നൈതികതയെക്കുറിച്ചുള്ള സന്ദേഹങ്ങളെ അപ്രസക്തമാക്കുന്നവ കൂടിയാണ്. നാം പോറ്റിവളർത്തിയ "കുടുംബഘടന'യെ തകർക്കുന്നു എന്നതാണതിലെ തീക്കളി. പൊതുസമ്മതിയുള്ള കുടുംബഘടന തകർക്കപ്പെടുന്നതിലുള്ള അരിശമാവാം അതിനെതിരെ ഉയരുന്ന മുഷ്ടികൾ വിളിച്ചുപറയുന്നത്. രതിബാഹ്യമായ ഉടലിനെ (വിശേഷിച്ചും സ്ത്രീ ഉടലിനെ. പുരുഷ ഉടലിന്റെ രതിബാഹ്യസൗന്ദര്യം എല്ലാ കവലകളിലും മസിലുയർത്തി നില്ക്കുന്നു) കാണാൻ കഴിയാത്തവിധം അടഞ്ഞുപോയ ഒരു സമൂഹത്തിന്റെ ലൈംഗികാപകർഷങ്ങളാവാം ഒരുപക്ഷേ സദാചാരത്തിന്റെ കുപ്പായമിട്ടുവരുന്ന താക്കീതുകൾ. കലാപരമായ ആകാംക്ഷയ്ക്കപ്പുറം രഹന അതിൽ സദാചാരപരീക്ഷണത്തിന്റെ "ലിറ്റ്മസ് പേപ്പർ' സൂക്ഷിക്കുന്നു. നഗ്‌നത അതിന്റെ എളിയ ഉപകരണം മാത്രം. കല അതിനുപയുക്തമാക്കാൻ കെല്പുള്ള മറ്റൊരുപകരണം.

ഇനി നമുക്ക് വീണ്ടും ഖജുരാഹോയിലേക്ക് നോക്കാം, ഭക്തിയും കാമവും കൂട്ടുപിണഞ്ഞുകിടക്കുന്ന അതിന്റെ അജ്ഞാതമായ തിരിവുകളിൽ നിന്ന് ഇക്കാലത്തേക്കുള്ള ഇന്ധനം കിട്ടുമോ എന്നന്വേഷിക്കാം. നമ്മുടെതന്നെ ഉടലാഭിമുഖ്യങ്ങളെ അവയോട് ചേർത്തുനിർത്തി പരിഹാരമുണ്ടോ എന്നാരായാം. മലമ്പുഴയിൽ കുടുംബവുമായി പോകാൻ കഴിയുമോ എന്ന് ശങ്കിച്ചുനിൽക്കുകയും ബാച്ചിലർ ടൂറുകളിൽ ഒന്നിച്ചൊരു പടമെടുക്കുകയും ചെയ്യാം. ശ്ലീലാശ്ലീലങ്ങളുടെ അതിർവരമ്പുകൾ വരച്ചും മായ്ച്ചും പൊതുബോധനിർമ്മാണത്തിൽ പങ്കാളികളാകാം. അപ്പോഴും നഗ്‌നമായിരിക്കാൻ "കല' നിങ്ങൾക്ക് അവസരം തരുന്നു, അതെപ്പോഴും സമരപക്ഷത്തുതന്നെ നിലയുറപ്പിക്കുന്നു.

Comments