പക്ഷെ, ആ ജീവിതം പറഞ്ഞു തന്നെയാണ് ഇബ്രാഹിം ഹാജി വിട പറഞ്ഞത്

പി.എ. ഇബ്രാഹിം ഹാജിയുടെ ജീവിതമെഴുതിയ അനുഭവം, ജനവരിയിൽ പ്രസിദ്ധീകരിക്കുന്ന ആ പുസ്​തകത്തിൽനിന്നുള്ള ഭാഗവും

ജീവിതത്തിലെ ചില ആകസ്മികതകൾ കൊണ്ടാണ് ചിലരുടെ "ജീവിതം' തന്നെ എഴുത്തിനുള്ള ഒരു വിഷയമായി തീരുന്നത്. ജെമിനി ശങ്കരന്റെ ജീവിത കഥ എഴുതാനിരിക്കുമ്പോഴെല്ലാം ആ വായിലേക്കല്ല, കണ്ണുകളിലേക്കാണ് ഉറ്റു നോക്കിയത്. "ഇന്ത്യൻ തമ്പുകളുടെ തമ്പുരാൻ ' എന്നു വിശേഷിപ്പിക്കാവുന്ന ആ സർക്കസ് ജീനിയസ് നെഹ്‌റു, മാർട്ടിൻ ലൂഥർ കിങ്ങ്, ലാൽ ബഹദൂർ ശാസ്ത്രി, ഇന്ദിരാഗാന്ധി.. തുടങ്ങിയവരെ മാത്രമല്ല, ഒരു മിത്തായി തീർന്ന "കിട്ടുണ്ണി' യെ പോലും നേരിട്ടു കണ്ട കണ്ണുകളാണ്. അത്രയും കാഴ്ചകളിലും ഓർമകളിലും പതിഞ്ഞ കണ്ണുകൾ.

ഇന്ത്യയിൽ നിന്ന് ഒരു കാലത്ത് ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് ഏറ്റവും കൂടുതൽ പറന്നത്, ജെമിനി ശങ്കരനാണ്. സർക്കസ് അന്ന് ആഗോള വിസ്മയമായിരുന്നു. യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും ജെമിനി ശങ്കരൻ പറന്നു കൊണ്ടിരുന്നത്, സർക്കസ് കുലപതിയുടെ ഉജ്ജ്വലമായ ആത്മവിശ്വാസത്തോടെ തന്നെയാണ്. ആഫ്രിക്കയെ കുറിച്ച് ചോദിച്ചപ്പോഴൊക്കെ ജെമിനി ശങ്കരൻ പറഞ്ഞ മറുപടി ഇതായിരുന്നു: ‘ഹൊ, എന്താ കാട്!’

വീണ്ടും ഒന്നിടവിട്ട ദിവസങ്ങളിൽ ആ ചോദ്യം ആവർത്തിച്ചപ്പോൾ മറുപടി അതേ ഒറ്റവരിയുടെ ആവർത്തനം തന്നെയായിരുന്നു: ‘കാട്, ഭയങ്കര കാട്'.
പിന്നെ കാട്ടിനിടയിലൂടെയുള്ള റോഡിലൂടെ കാറിൽ പോകുന്നതിനിടയിൽ ഒരു പൂച്ച കുറുകെ ചാടിയപ്പോൾ കെനിയൻ ഡ്രൈവർ വണ്ടി നിർത്തി. കാറിൽ നിന്ന് പുറത്തിറങ്ങി, ഒരു കല്ലെടുത്ത് പൂച്ച ചാടിയതിന് മറുകണ്ടം എറിഞ്ഞു. അതേ വിശ്വാസം, മലബാറിൽ തന്റെ നാട്ടിലുമുണ്ടെന്ന് ജെമിനി ശങ്കരൻ ആ കാട്ടുപാതയിൽ വെച്ച് അത്ഭുതത്തോടെ ഓർമിച്ചു. വലിയ ജീവിതം നയിച്ചവരെല്ലാം ജീവിതത്തിലെ ഏറ്റവും സൂക്ഷ്മവും മറ്റുള്ളവർക്കു അപ്രധാനമെന്ന് തോന്നുന്ന സംഭവങ്ങളിലും അവരുടെ ഓർമയെ കൊളുത്തി വെക്കുന്നു. ഒരു പൂച്ച കാട്ടിലൂടെ പോകുന്നതും അവരുടെ ഓർമയുടെ ഭാഗമാണ്. നാം, ചെറിയ ജീവിതം നയിക്കുന്നവർ, പൂച്ച വരുന്നതോ പോകുന്നതോ അറിയുന്നേയില്ല.

ഇതേപോലെ ഒരു പൂച്ചയുടെ കഥ അരുമയോടെ ഞാൻ കേൾക്കുന്നത്, അന്തരിച്ച വ്യവസായ പ്രമുഖൻ പി.എ. ഇബ്രാഹിം ഹാജിയുടെ ദുബായിലെ വില്ലയിൽ വെച്ചാണ്. ഡോ.എം.കെ. മുനീർ പറഞ്ഞ്, പി.എ. ഇബ്രാഹിം ഹാജിയുടെ ജീവിതമെഴുതാൻ പോയതായിരുന്നു. ജീവിതമെഴുതുമ്പോൾ ബുക് ഡിസൈനറായി, ഇന്ന് കേരളത്തിൽ കിട്ടാവുന്ന ഏറ്റവും മികച്ച ഡിസൈനർ സൈനുൽ ആബിദും പ്രൊജക്റ്റ് കോ- ഓർഡിനേറ്ററായി ദിലീപും ഒപ്പമുണ്ടായിരുന്നു. ദുബായി ക്രീക്കിലെ ഫ്‌ളോറ ഇന്റർനാഷനിൽ ഇബ്രാഹിം ഹാജി ഞങ്ങൾക്ക് താമസമൊരുക്കി. എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള രുചി വൈവിധ്യം കൊണ്ട് സമൃദ്ധമായ അവിടത്തെ ബ്രേക്ക് ഫാസ്റ്റ് നാവിനെ പല കരകൾ അനുഭവിപ്പിച്ചു. ഇബ്രാഹിം ഹാജിയുടെ ജീവിതം ഞാൻ കേട്ടെഴുതുക, അതിൽ നിന്ന് എല്ലാ തലമുറകൾക്കും കൈ മാറാവുന്ന പ്രചോദിപ്പിക്കുന്ന ആശയങ്ങൾ കണ്ടെത്തുക, "കാണാനും വായിക്കാനുമുള്ള' വിശിഷ്ടമായ ഒരു ഓർമപ്പുസ്തകമായി രൂപകൽപന ചെയ്യുക എന്നതായിരുന്നു ഞങ്ങളുടെ തീരുമാനം. അദ്ദേഹത്തോടൊപ്പം ഞങ്ങൾ മരുഭൂമിയിൽ ചെന്ന് പുലരിയിൽ ചിത്രങ്ങളെടുത്തു. നിസ്‌കാരപ്പായയിലിരുന്ന് ഖുർ ആൻ വായിക്കുന്ന ഫോട്ടോക്ക് പോസ് ചെയ്യുമ്പോൾ അദ്ദേഹം സ്വയം മറന്നിരുന്നു. പ്രശസ്ത ഫോട്ടോഗ്രാഫർ ഷിഹിനാസ് അബു എടുത്ത എത്രയോ ചിത്രങ്ങൾ...

അതിനിടയിൽ ജീവിതത്തെ കുറിച്ച് പറയുന്നതെല്ലാം കുറിച്ചെടുക്കുകയും റെക്കോർഡ് ചെയ്യുകയും ചെയ്തു. ഓരോ പേജും സൈനുൽ ആബിദ് മനസ്സിൽ രൂപകൽപന ചെയ്തു കൊണ്ടിരുന്നു...

എം.എ.യൂസഫലി, ഇബ്രാഹിം ഹാജി, എം.കെ.മുനീർ.

ഒരാഴ്ചത്തെ കൂടിക്കാഴ്ചകൾക്കും യാത്രയ്ക്കും ശേഷം, ഇബ്രാഹിം ഹാജിയുടെ വില്ലയിൽ ഞങ്ങൾക്കു മാത്രമായി വിശിഷ്ടമായ വിരുന്ന്. ചിക്കൻ, മട്ടൻ, മീൻ വിഭവങ്ങൾ. ഭക്ഷണത്തിനു ശേഷം ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം ഞങ്ങൾ ഭക്ഷണം കഴിച്ച പാത്രത്തിലെയും വെയ്സ്റ്റ് ബിന്നിലെയും ചിക്കൻ എല്ലുകൾ സ്വന്തം കൈ കൊണ്ട് പെറുക്കി.

"ചെറിയ എല്ലുകൾ എന്റെ പൂച്ചകൾക്കിഷ്ടമാണ്’, ഇബ്രാഹിം ഹാജി പറഞ്ഞു.
ദിലീപ്, ഹാജിക്കയുടെ കൈ തന്റെ ഭക്ഷണം കഴിച്ച പാത്രത്തിലേക്ക് നീണ്ടു വരുന്നതിനു മുന്നേ എല്ലുകൾ പെറുക്കി മാറ്റി. പ്രിയപ്പെട്ട പൂച്ചകളോടൊപ്പമുള്ള ചിത്രങ്ങൾക്കും ഇബ്രാഹിം ഹാജി ചിരിയോടെ നിന്നു. അവയെ തലോടി.
ഇബ്രാഹിം ഹാജിക്കയുടെ പുസ്തകം ആറു മാസം മുന്നേ പൂർത്തിയായി. സൈനുൽ ആബിദ് എന്ന ഡിസൈനർ നിറഞ്ഞാടുന്ന ആ പുസ്തകം, ഡോ.എം.കെ.മുനീറെഴുതിയ ആമുഖത്തോടെ കഴിഞ്ഞ ഷാർജ ബുക് ഫെയറിൽ പ്രകാശനം ചെയ്യേണ്ടതായിരുന്നു. അദ്ദേഹം ഡോ.എം.കെ.മുനീറിനോട് അപ്പോൾ പറഞ്ഞു: ഡിസംബർ കഴിയട്ടെ, ജനുവരിയിൽ പ്രകാശനം ചെയ്യാം.

ജനുവരിയിൽ ആ പുസ്തകം പ്രകാശനം ചെയ്യും. അദ്ദേഹം ആഗ്രഹിച്ചത് തന്റെ പ്രിയപ്പെട്ടവർ അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ ആ പുസ്തകം വായിക്കണമെന്നായിരിക്കുമോ? ആകസ്മിതകളുടെ സമാഹരത്തെയാണ് ജീവിതം എന്നു പറയുന്നത്. പള്ളിക്കരയിലെ തന്റെ ബാല്യത്തിൽ പുഴ കടത്താൻ സഹായിച്ച ഒരു കടത്തു തോണിക്കാരന്റെ ഓർമയിൽ നിന്നാണ് ആ ജീവിത വർത്തമാനം തുടങ്ങുന്നത്. ഒരു തോണിയും ശാശ്വതമായി ഒരു കരയിലും കെട്ടിയിടില്ല എന്നു പറയുന്നു ആ ഓർമയുടെ സന്ദർഭത്തിൽ ഇബ്രാഹിം ഹാജി.

ജനുവരിൽ "ഒലിവ് ' പുസ്തകം പ്രസിദ്ധീകരിക്കും. അതിലെ ഒരു ഭാഗം.

ഉമ്മ

മ്മ എപ്പോഴും ആർദ്രമായ സ്‌നേഹം നൽകി. വീടിന്റെ ഓരോ അനക്കവും ഉപ്പയെ കേന്ദ്രീകരിച്ചാണെങ്കിൽ, മക്കളെ ചുറ്റിപ്പറ്റിയായിരുന്നു, ഉമ്മയുടെ ചലനങ്ങൾ. സഹായ ബോധമുള്ള ഒരു മനസ്സായിരുന്നു, ഉമ്മയുടേത്. വിശക്കുന്ന അയൽക്കാരെ കണ്ടെത്തി അവർക്ക് ഭക്ഷണമെത്തിക്കുമായിരുന്നു, ഉമ്മ. അയൽക്കാർക്ക് ബുദ്ധിമുട്ട് വരുമ്പോൾ തന്നാലാവുന്ന വിധം ഉമ്മ അവരെ സഹായിക്കുമായിരുന്നു. എപ്പോഴും ചിരിക്കുന്ന മുഖത്തോടെയാണ് ഉമ്മയെ കണ്ടിരുന്നത്.

പിന്നീട് ഉമ്മയുടെ സ്വഭാവം എന്നെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്.
"നിങ്ങളുടെ അരികിൽ ആരെങ്കിലും സഹായം ചോദിച്ചു വന്നാൽ ആട്ടി ഓടിക്കരുത്, നിരാകരിക്കരുത് ' എന്ന വി. ഖുർആനിന്റെ സന്ദേശം ഇത്തരം പ്രവർത്തനങ്ങളിൽ കാണാം. ഇതേ കാര്യം, മറ്റൊരു തരത്തിൽ നബി(സ) ഉദ്‌ബോധനം ചെയ്തിട്ടുണ്ട്. "കുതിരപ്പുറത്ത് കയറി ഒരാൾ നിങ്ങളുടെ അരികിൽ സഹായത്തിനു വന്നാൽ പോലും നിങ്ങൾ സഹായിക്കാൻ മടിക്കരുത്. കുതിരയുണ്ടെങ്കിലും അയാൾ ആവശ്യങ്ങൾ നിറവേറ്റാൻ ബുദ്ധിമുട്ടുന്നവനായിരിക്കാം '.

ഇബ്രാഹിം ഹാജി

നമുക്ക് കിട്ടിയ കഴിവുകൾ മറ്റുള്ളവർക്ക് ഉപയോഗിക്കുമ്പോഴാണ്, അതിനർത്ഥം വരുന്നത്. "ഇതെല്ലാം എന്റേതാണ്, എന്റെ കഴിവ് കൊണ്ടാണ് ' എന്നു ചിന്തിച്ചാൽ പ്രശ്‌നമായി. "എന്റെ കഴിവ് കൊണ്ടാണ് ' എന്നു പറയുമ്പോൾ ദൈവത്തിനു അതിനൊരു പങ്കുമില്ല എന്ന അർഥമായി.
"എന്റേതാണ്, എന്റേതാണ് ഇതെല്ലാം' എന്നു ചിന്തിച്ചാൽ നിരാശയും പരാജയവുമാവും ഫലം. നമ്മുടെ അരികിൽ സഹായം തേടി വരുന്ന ഒരാളെ നിരാകരിക്കമ്പോൾ, നാളെ ആ അവസ്ഥയിൽ എന്തുകൊണ്ട് നമ്മളായിക്കൂടാ എന്ന ചിന്ത മനസ്സിലുണ്ടാവണം.

ദൈവസ്മരണയോടെയല്ലാതെ ഞാനൊന്നും ചെയ്യാറില്ല. ഇത്തരം കാര്യങ്ങൾ ഞാനെന്റെ ജീവിതത്തിൽ പുലർത്താൻ ശ്രമിക്കാറുണ്ട്. സൂക്ഷ്മത പുലർത്തുന്നവരെയാണല്ലൊ ദൈവം ഇഷ്ടപ്പെടുന്നത്.

ഏതൊരു കാര്യവും ഏറെ ആലോചനകളോടെയാണ് സംഭവിക്കുന്നത്. ചില ചെറിയ ചെറിയ കാര്യങ്ങൾ പോലും ഞാൻ നേരിൽ പോയി ചെയ്യേണ്ടതാണെങ്കിൽ അതിന് സമയം കണ്ടെത്തുന്നു.

ഇപ്പോൾ, വീട്ടിൽ ഒരു വിളക്ക്, അല്ലെങ്കിൽ ഒരു കസേര, അതുമല്ലെങ്കിൽ കിടപ്പു മുറിയിലെ ഒരു ക്ലോക്ക് - ഇതൊക്കെ ഞാനിഷ്ടപ്പെട്ട് നേരിട്ടു പോയി തന്നെ വാങ്ങുന്നു.

മൈത്രിയാണ് സമാധാനം

മൈത്രിയാണ് എനിക്ക് മാതാപിതാക്കൾ പകർന്ന ഒരു വലിയ പാഠം. മൈത്രി കടലാസിൽ വായിക്കാൻ മാത്രമുള്ള ഒന്നല്ല. ജീവിതത്തിൽ പാലിക്കേണ്ട കടമളിൽ പ്രധാനപ്പെട്ടതാണ്.

എല്ലാ മതത്തിൽ പെട്ടവർക്കും സ്‌നേഹത്തോടെ ജീവിക്കാനുള്ളത്രയും വിശാലമാണ് ഈ ഭൂമി. അന്യോന്യം സഹായിച്ചും മനസ്സിലാക്കിയും ജീവിക്കുമ്പോൾ കാലുഷ്യങ്ങൾ കുറയുന്നു.

മനസ്സിലാക്കുക എന്നത് പ്രധാനമാണ്. മനസ്സിലാക്കാൻ നാം അൽപം താഴ്മയോടെ ഇരിക്കണം. കുലീനത അടിയറ വെച്ചു കൊണ്ടുള്ള താഴ്മയല്ല. അലിവോടെ മനുഷ്യരെ കേൾക്കാനുള്ള താഴ്മ.
മൈത്രിയെക്കുറിച്ച് പറയുമ്പോൾ വിശേഷമായ ഒരനുഭവം പറയാനുണ്ട്. ഒരിക്കൽ എയർ ഇന്ത്യയിൽ ഇന്ത്യയിലേക്ക് ഞാൻ യാത്ര ചെയ്യുകയായിരുന്നു. ബിസിനസ് ക്ലാസിലായിരുന്നു ഞാൻ. ഫ്‌ലെയ്റ്റിൽ വെച്ച് നിസ്‌കരിക്കാനുള്ള അനുഭവത്തിനായി എന്റെ ഹൃദയം കൊതിച്ചു. ഞാൻ crew നോട് പറഞ്ഞു. ക്യാപ്റ്റന്റെ കാബിനും ബിസിനസ് ക്ലാസിനുമിടയിലെ ഒരു സ്ഥലം അവർ നിസ്‌കാരത്തിനായി അനുവദിച്ചു തന്നു. എനിക്ക് ഫ്ലൈറ്റിൽ വെച്ച് നിസ്‌കരിക്കാൻ അനുവാദം തന്ന ക്യാപ്റ്റൻ, ഒരു ഹിന്ദു സഹോദരനായിരുന്നു!
മൈത്രി ഏറ്റവും വലിയ ഗുണമാണ്. അത് ജീവിതത്തിൽ സമാധാനം കൊണ്ടു വരുന്നു.

സ്‌കൂളിൽ പഠിക്കുന്ന കാലത്ത് ബാപ്പ ദിവസവും രണ്ടണ തരും. ഉച്ചയ്ക്ക് ചായക്കും കടിക്കുമുള്ള പൈസയാണത്. അക്കാലത്ത് പൈദാഹമടങ്ങാൻ അത്രയും മതിയായിരുന്നു. സ്‌കൂൾ ക്ലാസ് കയറ്റത്തോടൊപ്പം ഉപ്പ തരുന്ന പൈസയുടെ തോത് കൂടിക്കൊണ്ടിരുന്നു. അന്ന് ഞങ്ങളുടെ സ്‌കൂളിനടുത്ത്, കോട്ടിക്കുളത്ത് ഒരു ബ്രാഹ്‌മണ ഹോട്ടലുണ്ടായിരുന്നു. അവിടെ നിന്നാണ് ഊൺ കഴിച്ചത്. പറഞ്ഞു വരുന്നത്, രുചിയിലും ഒരു മൈത്രിയുണ്ട്.
മൈത്രി മധുരം നിറഞ്ഞ അനുഭവമാണ്.


താഹ മാടായി

എഴുത്തുകാരൻ, സ്വതന്ത്ര മാധ്യമപ്രവർത്തകൻ, ജീവചരിത്രകാരൻ. കണ്ടൽ പൊക്കുടൻ, മാമുക്കോയ ജീവിതം, സത്യൻ അന്തിക്കാടിന്റെ ഗ്രാമീണർ, കാരി, പുനത്തിലിന്റെ ബദൽജീവിതം തുടങ്ങിയ പ്രധാന പുസ്​തകങ്ങൾ.

Comments