ഇടതുപക്ഷ മാനേജർമാർ കെട്ടിവച്ച രക്ഷകരെ തള്ളിക്കളയുകയാണ്​ തൃക്കാക്കര ചെയ്​തത്​

ഇടതുപക്ഷത്തിനൊപ്പം നിന്ന്​ കേരള സമൂഹം ഏതൊക്കെ രാഷ്ട്രീയ, സാമൂഹ്യ നിലപാടുകളെയാണോ ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചത് അതിനെയെല്ലാം യാതൊരുവിധ വിശാലാസംവാദങ്ങളുമില്ലാതെ ഉപേക്ഷിച്ച ഒരു തെരഞ്ഞെടുപ്പിലാണ് തൃക്കാക്കരയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി പരാജയപ്പെട്ടത്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിൽ സംഭവിച്ച വലിയൊരു മാറ്റത്തിന്റെ പ്രത്യക്ഷമായ, മറച്ചുപിടിക്കലുകളില്ലാത്ത വെളിപാടായിരുന്നു. ആം ആദ്മിയും ട്വൻറി ട്വൻറിയും മുന്നോട്ടുവെക്കുന്ന വർഗരാഷ്ട്രീയ വിരുദ്ധമായ ഉപരിവർഗ meritocracy -യുടെ യഥാർത്ഥ നടത്തിപ്പുകാർ ഇപ്പോൾ തങ്ങളാണെന്ന് കേരളത്തിലെ സി.പി.എം നേതൃത്വം ജനങ്ങളോട് യാതൊരു പ്രത്യയശാസ്ത്രഭാരവുമില്ലാതെ വിളിച്ചുപറഞ്ഞതായിരുന്നു ഈ തെരഞ്ഞെടുപ്പ്.

തെരഞ്ഞെടുപ്പിൽ സംഘടിത മത, സാമുദായിക നേതൃത്വങ്ങളുടെ പിന്തുണ നേടാനും അവർക്ക് സ്വാധീനമുള്ള വിഭാഗങ്ങളുടെ വോട്ടുകൾ അത്തരം മത, സാമുദായിക സ്വത്വബോധത്തിനെ പരമാവധി പ്രീതിപ്പെടുത്തി നേടാനുമായി ഇടതുമുന്നണി സ്ഥാനാർത്ഥി മത, സാമുദായിക സംഘടനാ നേതാക്കളുടെ മാളികകളിൽ കയറി കൈകൂപ്പി വീഴുന്ന കാഴ്ച അത്രയേറെ ആത്മവിശ്വാസത്തോടെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി പങ്കുവെച്ചത്. ഇതിന്റെയൊന്നും എതിർപക്ഷത്തായിരുന്നില്ല കോൺഗ്രസ് നേതൃത്വത്തിലുള്ള ഐക്യമുന്നണി. ഏറെക്കാലങ്ങളായി കോൺഗ്രസ് നേതൃത്വവും യു ഡി എഫും ഇത്തരം രാഷ്ട്രീയം തന്നെയാണ് തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നത്. വിമോചന സമരക്കാലത്ത് മുന്നണിരൂപം പ്രാപിച്ച ഈ സഖ്യത്തിനെതിരായ രാഷ്ട്രീയം കൂടിയായിരുന്നു ഇടതുപക്ഷം ഒരു പരിധിവരെയെങ്കിലും ഉയർത്തിയിരുന്നത്. ഇതിൽ നിന്നും പരിപൂർണമായി വിട്ടുമാറി എന്നത് ജനങ്ങളോട് പറയാൻ കൂടിയായിരുന്നു ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ "തെരഞ്ഞെടുപ്പ് മാനേജർമാർ' ശ്രമിച്ചത്.

ഇടതുപക്ഷത്തിനൊപ്പം നിന്ന്​ കേരള സമൂഹം ഏതൊക്കെ രാഷ്ട്രീയ, സാമൂഹ്യ നിലപാടുകളെയാണോ ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചത് അതിനെയെല്ലാം യാതൊരുവിധ വിശാലാസംവാദങ്ങളുമില്ലാതെ ഉപേക്ഷിച്ച ഒരു തെരഞ്ഞെടുപ്പിലാണ് തൃക്കാക്കരയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി പരാജയപ്പെട്ടത്. ഇടതുമുന്നണി സ്ഥാനാർത്ഥി വിജയിച്ചിരുന്നുവെങ്കിൽ, ഒരു സി.പി.എം സ്ഥാനാർത്ഥിയുടെ വിജയത്തിന് വട്ടിപ്പലിശ കൊടുക്കേണ്ടിയിരുന്നത് പെരുന്നയിലെയും കണിച്ചുകുളങ്ങരയിലെയും കാരന്തൂരിലെയും സമുദായ നേതാക്കന്മാർക്കായിരുന്നു എന്നത് എന്തുമാത്രം ഹീനമായ കച്ചവടമാണ് ഇടതുപക്ഷത്തിന്റെ പേരിൽ ഈ "മാനേജർമാർ' നടത്തിക്കൊണ്ടിരിക്കുന്നത് എന്ന്​ കാണിക്കുന്നു.

"പ്രൊഫഷണലുകളും വിദ്യാസമ്പന്നരും' രാഷ്ട്രീയത്തിലേക്ക് വരണമെന്നും അഴിമതിക്കെതിരെ അവരൊക്കെക്കൂടി നയിക്കണമെന്നുമുള്ള ആം ആദ്മി രാഷ്ട്രീയം ഇപ്പോൾ നടപ്പാക്കുന്നത് തങ്ങളാണെന്നും അതുകൊണ്ട് ആം ആദ്മി / ട്വൻറി ട്വൻറി ആശയഗതിക്കാർക്ക് വോട്ടുചെയ്യാൻ പറ്റിയ സ്ഥാനാർത്ഥിയും പാർട്ടിയും തങ്ങളാണെന്നും സി.പി.എം സെക്രട്ടേറിയറ്റ് അംഗം പറഞ്ഞത്, കമ്മ്യൂണിസ്റ്റ് പാർട്ടി ജനങ്ങളുടെ രാഷ്ട്രീയപങ്കാളിത്തത്തെ എങ്ങനെയാണ് കാണുന്നതെന്നും അഴിമതിയെ എങ്ങനെയാണ് ഒരു വ്യവസ്ഥാപ്രശ്‌നമായി വിലയിരുത്തി നേരിടുന്നതെന്നും കാണിച്ചുതന്നു. യഥാർത്ഥത്തിൽ ആം ആദ്മി/ ട്വൻറി ട്വൻറി രാഷ്ട്രീയത്തിന്റെ ധാരയിലേക്ക് കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തെ കൊണ്ടുപോകാനുള്ള ശ്രമം കൂടിയായിരുന്നു തൃക്കാക്കരയിൽ നടത്തിയത്. അതായത് ജനങ്ങളുടെ കൂട്ടായ രാഷ്ട്രീയഇച്ഛാശക്തി എന്നതിനെ നിർവ്വീര്യമാക്കുകയും "പ്രൊഫഷണലുകളും വിദ്യാസമ്പന്നരും' ഒക്കെയായ "രക്ഷകർ’ ജനങ്ങളെ നയിക്കുകയും ചെയ്യുന്ന തീർത്തും ജനാധിപത്യ വിരുദ്ധവും തൊഴിലാളിവർഗരാഷ്ട്രീയ വിരുദ്ധമെന്നും മനസ്സിലാക്കാവുന്ന ഒരു പരിപാടിയെ ഇടതുപക്ഷ രാഷ്ട്രീയത്തിനുമുകളിൽ കെട്ടിവെക്കാനുള്ള ശ്രമമാണ് "തെരഞ്ഞെടുപ്പ് മാനേജർമാരും' പൊതുവിൽ കേരളത്തിലെ ഭരണമുന്നണിയും നടത്തിയത്.

യു ഡി എഫ് സ്ഥാനാർത്ഥിയും അവർ പ്രതിനിധീകരിക്കുന്ന ഫ്യൂഡൽ ബാക്കിയുടെ പാരമ്പര്യ, കുടുംബ പിന്തുടർച്ചാ രാഷ്ട്രീയത്തിന്റെ ജനാധിപത്യവിരുദ്ധതയുമൊക്കെ ഈ തൃക്കാക്കര താറാവിന്റെ എതിർപക്ഷത്തായതുകൊണ്ടല്ല, മറിച്ച് ഇടതുപക്ഷം എന്ന പേരിൽ ഇത്തരം തട്ടിപ്പുകൾ നടത്തുന്ന ഒരു ദല്ലാൾനേതൃത്വത്തിനെ തത്ക്കാലത്തേക്കെങ്കിലും ജനങ്ങൾ പൂർണമായി അംഗീകരിക്കാൻ തയ്യാറായിട്ടില്ല എന്നതുകൊണ്ടാണ് എൽ ഡി എഫ് സ്ഥാനാർത്ഥിയുടെ തോൽവി രാഷ്ട്രീയമായി കൂടുതൽ പ്രസക്തമാകുന്നത്.

പി.ടി തോമസ് മരിച്ചാൽ ഭാര്യയെ സ്ഥാനാർത്ഥിയാക്കുക എന്ന യാതൊരുതരത്തിലുള്ള ആധുനിക രാഷ്ട്രീയ - സാമൂഹ്യ ബോധവും പ്രകടിപ്പിക്കാത്ത കോൺഗ്രസ് മുന്നണിയോട് ഇടതുമുന്നണിയുടെ മാനേജർമാർ ഏതാണ്ട് അതെ നിലവാരത്തിലാണ് മത്സരിച്ചത് എന്നത് കേരളത്തിന്റെ വരാനിരിക്കുന്ന രാഷ്ട്രീയകാലം എത്രമാത്രം ക്ഷുദ്രമായിരിക്കുമെന്ന മുന്നറിയിപ്പാണ്. കല്ലറയിൽ ചെരിപ്പിട്ട് ചവിട്ടിയതിന്​ യു ഡി എഫ് മാപ്പുപറയണം എന്ന് തുടങ്ങിയ എമണ്ടൻ രാഷ്ട്രീയ വിഷയങ്ങളായിരുന്നു ഇടതുമുന്നണി "മാനേജർമാർ' ഉന്നയിച്ചുതുടങ്ങിയത്. എല്ലാ സമയത്തും തെരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങൾ അപ്പോഴപ്പോഴുണ്ടാകുന്ന അധമമായ വാഗ്​വിലാസങ്ങളുടെ പേരിലുള്ള ചേരിതിരിയലും ചീത്തവിളിയുമാക്കി മാറ്റുന്നതിലായിരുന്നു തുടർന്നും അവർ ശ്രദ്ധിച്ചത്. കേരളത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ അവസ്ഥയെയോ സാമ്പത്തിക പ്രതിസന്ധിയേയോ വികസനത്തിന്റെ വമ്പൻ വാചകമറിക്കുള്ളിൽ ഒളിച്ചുവെച്ച ധനികർക്കുവേണ്ടിയുള്ള കൊള്ളകളെയോ ഒന്നും ചർച്ചയാക്കാതിരിക്കാൻ ഇത്തരത്തിലുള്ള നിസ്സാരതകൾ ആവശ്യവുമായിരുന്നു.

എൽ ഡി എഫ് സ്ഥാനാർത്ഥിയായ ഡോ. ജോ ജോസഫിന്റെ ഭാര്യ- ഡോക്ടറാണ് അവരും - സാമാന്യമായി രാഷ്ട്രീയ വ്യക്തയുള്ളയാളാണെന്നത് എൽ ഡി എഫ് സൈബർ പ്രചാരകർ ആഘോഷമായി ഏറ്റെടുത്തത്, ആം ആദ്മി പാർട്ടിയുടെ ആശയഗതിക്കാർക്ക് ചേരാൻ പറ്റിയ കക്ഷി തങ്ങളാണെന്ന സി പി എം തെരഞ്ഞെടുപ്പ് മാനേജർമാരുടെ വിലയിരുത്തൽ ശരിവെക്കുന്ന തരത്തിലായിരുന്നു. രാഷ്ട്രീയവിഷയങ്ങളെ ഉയർത്തിക്കാട്ടുന്നതിനുപകരം തരികിട കെട്ടുകാഴ്ചകളൊരുക്കാനാണ് അവർ ശ്രമിച്ചത്. വിദ്യാസമ്പന്നരും പ്രൊഫഷണലുകളും തിങ്ങിപ്പാർക്കുന്ന തൃക്കാക്കരയിൽ ടെക്കികൾക്കും മാന്യന്മാർക്കും ഒപ്പം ഇതാ ഞങ്ങളുടെ പുതിയ മുഖം എന്ന് വിളിച്ചുപറയാൻ നടത്തിയ ശ്രമമാണ് കണ്ടത്.

അടിസ്ഥാനപരമായി ഇടതുപക്ഷ രാഷ്ട്രീയം പുലർത്തേണ്ട രാഷ്ട്രീയധാരണകളെയൊന്നാകെ തള്ളിപ്പറയുന്നൊരു നേതൃത്വം കേരളത്തിലെ മുഖ്യധാരാ ഇടതുപക്ഷത്തിൽ വരുംകാലത്തിലേക്ക് തിരനോക്കുന്നതിന്റെ അലർച്ച കൂടിയാണ് തൃക്കാക്കരയിൽ കണ്ടത്. ഒരു തോൽവികൊണ്ട് അത് പിന്നോട്ടടിക്കും എന്ന തോന്നൽ യാഥാർത്ഥ്യബോധമില്ലാത്തതാകും. കാരണം അത്തരത്തിലൊരു നേതൃത്വത്തിന്റെയും പരിപാടിയെയും സാധ്യമാക്കുന്നത് വ്യക്തിപരമായ കുഴപ്പങ്ങളോ വിവരക്കേടോ അല്ല കൃത്യമായ രാഷ്ട്രീയ-സാമ്പത്തിക താത്പര്യങ്ങളാണ്.

കെ-റെയിൽ/ സിൽവർ ലൈൻ പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളാണ് തൃക്കാക്കരക്കാർ എന്നായിരുന്നു ഭരണകക്ഷിയുടെ പ്രചാരണത്തിലൊന്ന്. ഒരു ഉപതെരഞ്ഞെടുപ്പിലെ ജയപരാജയങ്ങളുടെ അടിസ്ഥാനത്തിലല്ല സിൽവർലൈൻ പോലൊരു പദ്ധതിയുടെ ഗുണദോഷവിചാരങ്ങൾ നടക്കേണ്ടത് എന്നതിൽ സംശയമൊന്നുമില്ല. എന്നാൽ തൃക്കാക്കരയിൽ ഭരണപക്ഷവും സർക്കാരും അതിനെ കൊണ്ടുവെച്ചത് കേരളത്തിന്റെ വികസനരാഷ്ട്രീയത്തിന്റെ പുത്തൻധാര എന്താണ് എന്ന് നിർണയിക്കാനുള്ള ഒരു മാതൃകാ മണ്ഡലം എന്ന നിലയ്ക്കാണ്. തൃക്കക്കാര സിൽവർ ലൈനിന്റെ ഏറ്റവും വലിയ നേട്ടങ്ങൾ ഉണ്ടാകാൻ പോകുന്ന സ്ഥലമാണ് എന്നായിരുന്നു പ്രചാരണം. ആർക്കും ഭൂമി നഷ്ടപ്പെടാത്ത എന്നാൽ എല്ലാവർക്കും സൗഭാഗ്യങ്ങൾ മാത്രമുണ്ടാകുന്ന തരത്തിൽ സിൽവർലൈൻ കടന്നുപോകുന്ന തൃക്കാക്കരയുടെ സമ്മോഹനചിത്രമായിരുന്നു തെരഞ്ഞെടുപ്പ് മാനേജർമാർ വരച്ചിടാൻ ശ്രമിച്ചത്. അതായത് കേരളത്തിന്റെ മൊത്തം രാഷ്ട്രീയ-സാമ്പത്തിക പശ്ചാത്തലത്തിൽ ചർച്ച ചെയ്യുന്നൊരു വിഷയത്തെ നിങ്ങളുടെ മണ്ഡലത്തിലെ കുറെപ്പേർക്ക് ലാഭമാകും എന്ന എന്ന മട്ടിൽ വിൽക്കാൻ ശ്രമിച്ച ക്ഷുദ്രപ്രചാരണതന്ത്രം ഏശിയില്ല എന്നതുകൂടി പ്രധാനമാണ്. സിൽവർ ലൈൻ പോലെയുള്ള "വികസന'കാഴ്ചപ്പാടിന്റെ ഗുണഭോക്താക്കളും അനുകൂലികളുമായ ‘വിദ്യാസമ്പന്നരും പ്രൊഫഷനലുകളും "ടെക്കികളും' നിറഞ്ഞ മണ്ഡലത്തിൽ വെള്ളിപ്പാതയിലൂടെ കുതിച്ചെത്തുന്ന വികസനം വേണ്ടത്ര വിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ നേതൃത്വത്തിനല്ലെങ്കിലും സിൽവർ ലൈൻ ലഘുലേഖയുമായി വീടുകൾ കയറിയിറങ്ങുന്ന പ്രവർത്തകർക്ക് ഒന്നാലോചിക്കാനുള്ള വകയുണ്ട്.

ഇടതുപക്ഷ രാഷ്ട്രീയത്തിനു മാത്രമല്ല, ആധുനിക ജനാധിപത്യ സമൂഹത്തിനു പാകമാകാത്ത തരത്തിലൊരു പിതൃനേതൃബിംബത്തെ കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ചെലവിൽ സ്ഥാപിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഏറ്റവും പുതിയ പതിപ്പായ പ്രചാരണ അജണ്ടയാണ് തൃക്കാക്കരയിൽ നടന്നത്. പിണറായി വിജയൻ എന്ന ബ്രാൻഡാണ് ഇടതുപക്ഷം എന്ന ധാരണയിലേക്കെത്തിക്കാനാണ് ശ്രമം. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലില്ലാത്തവിധം പാർട്ടി സംഘടനാ സംവിധാനവും പ്രവർത്തകരുമെല്ലാം കേവലം പിണറായി വിജയൻ എന്ന ബ്രാൻഡിന്റെ വിൽപ്പനക്കുള്ള sales man - മാരായി മാറി. എന്നാൽ വ്യക്തിത്വവിൽപ്പന മാത്രമല്ല എന്നതാണ് അതിലെ വലിയ അപകടം. എന്തായിരിക്കണം ഇടതുപക്ഷത്തിന്റെ രാഷ്ട്രീയകാഴ്ചപ്പാട് എന്നും വികസന കാഴ്ചപ്പാട് എന്നും സംബന്ധിച്ച് നവ-ഉദാരവത്കരണവാദത്തിന്റെ കുറിപ്പടികൾ നടപ്പാക്കുന്നതാണ് പിണറായി ബ്രാൻഡ് ആയി അവതരിച്ചത്. കേരളം ധനികരെ ചുമക്കുന്ന പല്ലക്കായ സിൽവർ ലൈൻ അതിന്റെ ഏറ്റവും മൂർത്തമായ പരിപാടിയാണ്.

ഇടതുപക്ഷത്തിനെതിരായ പിന്തിരിപ്പൻ സഖ്യമെന്നതിൽ നിന്ന്​, എല്ലാ വിധത്തിലുള്ള പിന്തിരിപ്പന്മാരും ധനികവർഗ താത്പര്യങ്ങളുമായി സഖ്യമുണ്ടാക്കുന്ന ‘പിണറായി ബ്രാൻഡി’നെ രാഷ്ട്രീയമിടുക്കായി വിൽക്കാനാണ് ശ്രമം നടന്നത്. വർഗീയതയുടെയും കോർപറേറ്റ് കൊള്ളക്കുള്ള പരസ്പരസമ്മതങ്ങളുടെയും ബലത്തിൽ അമിത് ഷാ നടത്തിയ സംഘടനാ ഏകോപനത്തെയും തെരഞ്ഞെടുപ്പ് വിജയങ്ങളെയും കാണിച്ചുകൊണ്ട് അയാളെ ‘രാഷ്ട്രീയ ചാണക്യൻ’ എന്നുവിളിക്കുന്നത് സംഘപരിവാർ അനുകൂല കോർപറേറ്റ് മാധ്യമങ്ങളുടെ പതിവാണ്. എന്ത് കലിയിലാണ്, എന്തടവിലാണ് നിങ്ങൾ ചാണക്യനാകുന്നത് എന്നതാണ് യഥാർത്ഥ ചോദ്യം. അതുതന്നെയാണ് ‘പിണറായി ബ്രാൻഡി’നോടുള്ള ചോദ്യവും. അത്തരം ചോദ്യങ്ങളേയും വിമർശനങ്ങളെയും ആൾബലവും ആയുധബലവുംകൊണ്ട് അടിച്ചിരുത്തുന്ന ഏർപ്പാട് കുറേക്കാലം നടക്കും, എക്കാലവും നടക്കില്ല.

തൃക്കാക്കരയിൽ പിണറായി വിജയന്റെ നേരിട്ടുള്ള നേതൃത്വത്തിൽ നടന്ന പ്രചാരണമാണ് യു ഡി എഫ് സ്ഥാനാർത്ഥിയെ ഇതുവരെയുള്ള ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചത്. ക്രിസ്​ത്യൻ പാതിരിമാരെ ഇരുപുറമിരുത്തി തങ്ങളുടെ രാഷ്ട്രീയഅടവ് തുടങ്ങിയ തെരഞ്ഞെടുപ്പ് മാനേജർമാർക്കൊപ്പം, അധികാരരാഷ്ട്രീയത്തിലെ അവസരവാദത്തിനൊരു പുത്തൻമുഖമുണ്ടെങ്കിൽ അത് താനാണ് എന്ന് പ്രഖ്യാപിച്ചുവന്ന കെ.വി. തോമസെന്ന രാഷ്ട്രീയ അശ്ലീലത്തെ യേശുവിന്റെ ചിത്രം നൽകി ആനയിച്ച സി പി എം, തങ്ങൾ പതിച്ചുകൊണ്ടിരിക്കുന്ന തൊഴിലാളിവർഗ്ഗരാഷ്ട്രീയവിരുദ്ധതയുടെ ആഴങ്ങളെക്കുറിച്ച് അറിയുന്നേയില്ല എന്നതല്ല, അത് പുതിയ വഴിയാക്കി തെരഞ്ഞെടുത്തു എന്നതാണ് ഇടതുപക്ഷം നേരിടുന്ന പ്രതിസന്ധി.

കെട്ടുകാഴ്ചകളുടെ പ്രചാരണ കോലാഹലം എല്ലാ സമഗ്രാധിപത്യ ഭരണകൂടങ്ങളുടെയും രീതിയാണ്. സ്വേച്ഛാധിപതികളുടെ നിലനിൽപ്പുതന്നെ അങ്ങനെയാണ്. നരേന്ദ്രമോദിയുടെ പ്രചാരണാശ്ലീലങ്ങൾ നാം കാണുന്നതാണ്. അതേവഴിയിലല്ല ഇടതുപക്ഷം രാഷ്ട്രീയം പറയേണ്ടത് എന്നത് സാമാന്യമായ രാഷ്ട്രീയബോധമാണ്. എന്നാൽ അത്തരത്തിലൊരു രാഷ്ട്രീയബോധം കൈമോശം വന്ന ഇടതുപക്ഷ പ്രചാരണമായിരുന്നു എൽ ഡി എഫ് നടത്തിയത്.

ഒരു ആധുനിക ജനാധിപത്യ സമൂഹത്തിനോട് സംവദിക്കാനുള്ള രാഷ്ട്രീയധാരണകളല്ല പിണറായി വിജയനിലൂടെ ഭരണപക്ഷം നൽകുന്നത്. ജനാധിപത്യം എങ്ങനെയാണ് പ്രവർത്തിക്കേണ്ടത് എന്നതിന്റെ മറുപുറത്തുനിന്നുകൊണ്ട് കാരണഭൂതവാഴ്ത്തുകളുടെ തിരുവാതിരപ്പാട്ടു പാടിയാൽ അത് ഇടതുപക്ഷമല്ല. ഇടതുമുന്നണി സ്ഥാനാർത്ഥിക്കായി മുദ്രാവാക്യം വിളിച്ചുകൊടുത്ത് പോകാൻ നേരത്ത് അവസാനം പിണറായി വിജയൻ സിന്ദാബാദ് എന്ന് മൈക്ക് പിടിച്ചുവാങ്ങി പൂരിപ്പിച്ചുപോകുന്ന സി പി എം നേതാവ് ആ പാർട്ടിയുടെ രാഷ്ട്രീയദാരിദ്ര്യമാണ്. നിർഭാഗ്യവശാൽ അതാണ് അഭിമാനം എന്ന് പറയുന്നവർക്കാണ് അവിടെ ഇലയിട്ട് സദ്യ.

അധികാരത്തിന്റെയും ഭരണകൂടത്തിന്റെയും ഒപ്പം നിൽക്കുന്നതാണ് തങ്ങളുടെ രാഷ്ട്രീയം എന്നുറപ്പുള്ള ഒരുപാടുപേർ ഇങ്ങനെത്തന്നെ മുന്നോട്ടുപോയാൽ മതി എന്നാർപ്പുവിളിക്കുന്നുണ്ട്. അധികാരത്തിന്റെ പരിസരത്തിലെ അവസാനത്തെ അപ്പക്കഷ്ണങ്ങളും തിന്നുതീർന്നാൽ പുതിയ പട്ടേലരെയും പുതിയ ലാവണങ്ങളെയും തേടിപ്പോകുന്ന മിടുക്കരായ തൊമ്മികളുടെ വാഴ്ത്തുപാട്ടിൽ ഇടതുപക്ഷ രാഷ്ട്രീയത്തെ ചുരുക്കിക്കെട്ടരുത്. സോവിയറ്റ് യൂണിയൻ മുതൽ ബംഗാൾ വരെ ഇടതുപക്ഷവും കമ്മ്യൂണിസ്റ്റ് പാർട്ടികളും തകർന്നപ്പോൾ ഒരു ശബ്ദം പോലുമുണ്ടാക്കാതെ അപ്രത്യക്ഷരായ ഈ വാഴ്ത്തുപാട്ടുകാരുടെ സംഘമാണിപ്പോൾ കടന്നലുകളായും കടന്നൽ കമാണ്ടർമാരായും ഒപ്പമുള്ളത്. പാർട്ടിയുടെ നേതാക്കൾക്കുപോലും ബോധ്യമാകാത്ത വികസനപരിപാടികൾ ഈ പി.ആർ. മാനേജർമാരാണ് നാട്ടുകാരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത്. വിദൂഷകർക്കും സ്തുതിപാഠകർക്കും പുറത്ത് കൊട്ടാരത്തിനു പുറത്താണ് രാഷ്ട്രീയം സംസാരിക്കുന്ന മനുഷ്യരുള്ളത്.

സിൽവർലൈൻ ചർച്ചകളിൽ കല്ല് പറിക്കുന്നവന്റെ പല്ലുപറിക്കുമെന്നും അടിച്ചോടിക്കുമെന്നുമൊക്കെയുള്ള ആക്രമണഭീഷണികൾ മുഴക്കിയ ഒരു ഭരണനേതൃത്വം ജനാധിപത്യവിരുദ്ധരാണ്. ജനങ്ങൾക്ക് ശരിയോ തെറ്റോ ആകട്ടെ, ജീവഭയം കൂടാതെ രാഷ്ട്രീയം പറയാനും എതിരഭിപ്രായങ്ങൾ പറയാനുമുള്ള ഏറ്റവും കുറഞ്ഞ ജനാധിപത്യത്തിനെങ്കിലും ഈ നാട്ടിൽ അവകാശമുണ്ട്. അത് തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾക്കപ്പുറവും നിലനിൽക്കുകയും വേണം.

Comments