ട്വിറ്ററിനെതിരെ അസഹിഷ്ണുതയുടെ ട്വീറ്റ്

സർക്കാർ നൽകിയ അക്കൗണ്ടുകളിൽ 90-95% സസ്‌പെന്റ് ചെയ്ത് രംഗം ശാന്തമാക്കുകയാണ് ട്വിറ്റർ. ഭാവിയിലും കേന്ദ്രസർക്കാറിന്റെ ഭാഗത്തുനിന്നും സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങൾക്ക് തടയിടാനുള്ള ശ്രമങ്ങൾക്ക് സാധ്യതയും ഏറിയിട്ടുണ്ട്. അപ്പോഴും കേന്ദ്രസർക്കാർ സോഷ്യൽ മീഡിയ ഉള്ളടക്കങ്ങളെ അവർക്ക് അനുകൂലമായി മാറ്റാൻ ഐ.ടി നിയമങ്ങൾ ദുരുപയോഗം ചെയ്യുന്ന പ്രശ്‌നം ചർച്ച ചെയ്യപ്പെടാതെ പോകുകയാണ്.

National Desk

"മോദിയെ സംബന്ധിച്ച് പറയുകയാണെങ്കിൽ സോഷ്യൽ മീഡിയ അദ്ദേഹത്തിന്റെ പാഷൻ മാത്രമല്ല, അനിവാര്യതയാണ്' എന്നാണ് 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്ത് മോദിയുടെ അടുത്ത സഹായിയായിരുന്ന അരവിന്ദ് ഗുപ്ത മാധ്യമപ്രവർത്തക സ്വാതി ചതുർവേദിയുടെ "I Am a Troll: Inside the Secret World of the BJP's Digital Army' എന്ന പുസ്തകത്തിൽ പറയുന്നത്. മോദിയ്ക്കു മാത്രമല്ല ഭാരതീയ ജനസംഘ് എന്ന പേരിൽ 1951-ൽ തുടങ്ങി ഒരുനൂറ്റാണ്ടിനുള്ളിൽ വൻഭൂരിപക്ഷത്തോടെ ഇന്ത്യയുടെ അധികാരത്തിലെത്തുന്നതിലേക്ക് ഇന്നത്തെ ബി.ജെ.പിയെ വളർത്തിയതിൽ സോഷ്യൽ മീഡിയയുടെ പങ്ക് വളരെ വലുതാണ്. തങ്ങളുടെ പ്രൊപ്പഗണ്ട പ്രചരിപ്പിക്കാൻ സോഷ്യൽ മീഡിയയെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് മറ്റേതൊരു രാഷ്ട്രീയ പാർട്ടിയേക്കാളും എത്രയോ മുമ്പ് ബി.ജെ.പി തിരിച്ചറിഞ്ഞു. 2014-ലെ തെരഞ്ഞെടുപ്പു വിജയത്തിലടക്കം ബി.ജെ.പിയുടെ സോഷ്യൽ മീഡിയ ടീമിന്റെ പ്രവർത്തനങ്ങൾ നിർണായകമായിരുന്നു.

ഒരു കാലത്ത് പ്രൊപ്പഗണ്ട പ്രചാരണത്തിന് ആയുധമാക്കിയ അതേ സോഷ്യൽ മീഡിയകൾ ഇപ്പോൾ ബി.ജെ.പിയ്ക്ക് തലവേദനയാവുകയാണ്. അവയെ നിയന്ത്രിക്കാൻ, തങ്ങൾക്ക് അനുകൂലമാക്കാൻ എല്ലാ തരത്തിലും ശ്രമിക്കുമ്പോഴും ചില പ്രതിരോധങ്ങൾ ശ്രദ്ധേയമാണ്. അത്തരത്തിലൊന്നാണ് ഇപ്പോൾ ട്വിറ്ററും കേന്ദ്രസർക്കാരും തമ്മിലുള്ളത്.

ഇന്ത്യയിൽ വളരെ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന സോഷ്യൽ മീഡിയ നെറ്റ്വർക്കുകളാണ് ഫെയ്‌സ്ബുക്കും വാട്‌സ്ആപ്പും ട്വിറ്ററുമെല്ലാം. ഇതിൽ ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ഫേസ്ബുക്കിനെ സംഘപരിവാർ അനുകൂല സമീപനം സ്വീകരിച്ചുവെന്ന വ്യക്തമാക്കുന്നതായിരുന്നു 2020 ആഗസ്റ്റിൽ വാൾസ്ട്രീറ്റ് ജേണൽ പുറത്തുവിട്ട റിപ്പോർട്ട്. അത്തരം വിമർശനങ്ങളും ഫെയ്‌സ്ബുക്കിനെതിരെ ഇന്ത്യയിൽ നിന്നുതന്നെ പലതവണ ഉയർന്നുവന്നിരുന്നു. അപ്പോഴും ഇന്ത്യയിലെ രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരുമൊക്കെ അടങ്ങുന്ന എലീറ്റ് വിഭാഗത്തിനിടയിൽ ട്വിറ്ററിനോടുള്ള താൽപര്യം അതേപോലെ നിലനിന്നു. എന്നാൽ സർക്കാറും ട്വിറ്ററും തമ്മിലുള്ള ബന്ധം അത്ര സുഖകരമല്ലായിരുന്നു. ഇപ്പോൾ ഇന്ത്യയിലെ ട്വിറ്റർ എക്‌സിക്യുട്ടീവ്‌സ് അഴിയെണ്ണേണ്ടിവരും എന്ന് കേന്ദ്രസർക്കാർ ഭീഷണിപ്പെടുത്തുന്ന തരത്തിൽ എത്തിയിരുന്നു ഈ പോര്.

കർഷക സമരം തുടരുന്ന പശ്ചാത്തലത്തിൽ അതുമായി ബന്ധപ്പെട്ടതടക്കം 200 ട്വീറ്റുകൾ മോദി സർക്കാറിന്റെ ആവശ്യപ്രകാരം ട്വിറ്റർ നീക്കം ചെയ്തതോടെയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ തുടക്കം. ബ്ലോക്ക് ചെയ്തവയിൽ കർഷക സംഘടനകളുടെയും മാധ്യമങ്ങളുടെയും അക്കൗണ്ടുകളുണ്ടായിരുന്നു. എന്നാൽ മണിക്കൂറുകൾക്കകം കാരവൻ മാഗസിന്റെയും കിസാൻ ഏകതാ മോർച്ചയുടെയും അടക്കം ചില അക്കൗണ്ടുകൾ ട്വിറ്റർ പുനസ്ഥാപിച്ചു. ഇന്ത്യൻ നിയമങ്ങൾക്ക് അനുസൃതമാണെന്നു കണ്ടാണ് ഈ അക്കൗണ്ടുകൾ പുനസ്ഥാപിച്ചതെന്നാണ് ഫെബ്രുവരി 10ന് ട്വിറ്റർ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്. ഇതോടെയാണ് ട്വിറ്റർ അധികാരികളെ അഴിയെണ്ണിയ്ക്കുമെന്ന ഭീഷണിയുമായി കേന്ദ്രം വന്നത്.

കർഷക സമരവുമായി ബന്ധപ്പെട്ട ട്വീറ്റിനു ശേഷം കാരവൻ മാഗസിന്റെ

അക്കൗണ്ട് കേന്ദ്ര സർക്കാർ നിർദേശപ്രകാരം ട്വിറ്റർ താൽകാലികമായി

ബ്ലോക് ചെയ്തപ്പോൾ

ഐ.ടി ആക്ടിലെ 66എ പ്രകാരം "ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണ്' എന്നാരോപിച്ചുകൊണ്ട് ഇതാദ്യമായല്ല ട്വീറ്റുകൾ നീക്കംചെയ്യാൻ ട്വിറ്ററിനെ സർക്കാർ സമീപിക്കുന്നത്. ഐ.ടി ആക്ടിലെ സെക്ഷൻ 69എ പ്രകാരം 2017-2020നും ഇടയിൽ ട്വിറ്ററിന് മൂന്നുമാസത്തിനുള്ളിൽ ഒന്ന് എന്ന നിലയ്ക്ക് നോട്ടീസ് ലഭിച്ചിരുന്നു.

റോഹിംഗ്യൻ മുസ്‌ലീങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഇമേജ് സർച്ചുകളും മ്യാൻമറിലെ വംശഹത്യയെക്കുറിച്ചുള്ള ഖാലിദ് എ ബെയ്ഡൗൺ എന്ന നിയമ അധ്യാപകന്റെ ട്വീറ്റും ബ്ലോക്ക് ചെയ്യാൻ മോദി സർക്കാർ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നതായി ദ വയർ റിപ്പോർട്ടു ചെയ്തിരുന്നു. ജറുസലേമിൽ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും ഷെയർ ചെയ്ത 50,000ത്തോളം ഫോളോവേഴ്‌സുള്ള അക്കൗണ്ടായിരുന്നു കേന്ദ്രസർക്കാർ ട്വിറ്ററിനോടു ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെട്ട മറ്റൊന്ന്. ഗോസംരക്ഷണത്തിന്റെ പേരിൽ ഇന്ത്യയിൽ വർധിച്ചുവരുന്ന ആക്രമങ്ങൾക്കെതിരെയുള്ള ഒരു ട്വീറ്റും നീക്കം ചെയ്യാൻ ആവശ്യപ്പെട്ടവയിലുണ്ട്.

2019 ആഗസ്റ്റിൽ ആർട്ടിക്കിൾ 370 പിൻവലിച്ചുകൊണ്ടുള്ള കേന്ദ്രസർകക്കാർ ഉത്തരവ് വന്നപ്പോൾ ഒരുമാസം ഒമ്പത് നോട്ടീസുകളാണ് ട്വിറ്ററിന് ഇത്തരത്തിൽ ലഭിച്ചത്. അന്ന് നീക്കം ചെയ്യാനാവശ്യപ്പെട്ടതിൽ #KashmiriUnrest, #KashmirNow എന്നീ ഹാഷ്ടാഗുകളുമുണ്ടായിരുന്നു. കേന്ദ്രസർക്കാർ ആവശ്യപ്പെട്ടതു പ്രകാരം കശ്മീരുമായി ബന്ധപ്പെട്ട ട്വീറ്റുകൾ നീക്കം ചെയ്തതിന് അന്താരാഷ്ട്ര സമൂഹത്തിൽ നിന്നും ട്വിറ്റർ വലിയ തോതിൽ വിമർശനങ്ങൾ നേരിട്ടിരുന്നു. 2017 മുതൽ കശ്മീരുമായി ബന്ധപ്പെട്ട പത്തുലക്ഷത്തോളം ട്വീറ്റ് ട്വിറ്റർ നീക്കം ചെയ്തതായി കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ് നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. 2018ന്റെ മധ്യത്തിലാണ് ഏറ്റവുമധികം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യപ്പെട്ടത്.

വ്യാജവാർത്തകൾ തടയുന്നതിന്റെ ഭാഗമായി അടുത്തിടെ ട്വിറ്റർ പോളിസികളിൽ മാറ്റം വരുത്തിയതോടെ ബി.ജെ.പിനേതാവായ അമിത് മാളവ്യയുടെ ട്വീറ്റിനെതിരെ ട്വിറ്റർ സ്വമേധയാ നടപടിയെടുത്തിരുന്നു. 2020 ഡിസംബർ ആദ്യം ബി.ജെ.പി ഐ.ടി സെൽ തലവൻ അമിത് മാളവ്യ ട്വീറ്റു ചെയ്ത കർഷക സമരവുമായി ബന്ധപ്പെട്ട എഡിറ്റു ചെയ്ത വീഡിയോയ്ക്ക് ട്വിറ്റർ മാനിപ്പുലേറ്റഡ് മീഡിയ ടാഗ് നൽകുകയാണുണ്ടായത്. ഇതിനു പുറമേ 2020 നവംബറിൽ കേന്ദ്രമന്ത്രി അമിത് ഷായുടെ ട്വിറ്റർ അക്കൗണ്ട് ബ്ലോക്ക് ചെയ്ത കമ്പനിയുടെ നടപടിയും കേന്ദ്രസർക്കാറിനെ രോഷംകൊള്ളിച്ചിരുന്നു. ഇത് അശ്രദ്ധമായി സംഭവിച്ചതെന്ന് പറഞ്ഞ് തടിയൂരുകയായിരുന്നു ട്വിറ്റർ ചെയ്തത്. കൂടാതെ ലേ ചൈനീസ് അതിർത്തിയുടെ ഭാഗമാക്കി കാണിച്ചുകൊണ്ടുള്ള മാപ്പ് പ്രസിദ്ധീകരിച്ച ട്വിറ്റർ നടപടിയെയും ബി.ജെ.പി ചോദ്യം ചെയ്തിരുന്നു.

ട്വിറ്റർ പബ്ലിക് പോളിസി ഹെഡ് സ്ഥാനം രാജി വെച്ച മഹിമ കൗൾ

മുൻകാലങ്ങളെ അപേക്ഷിച്ച് സോഷ്യൽ മീഡിയകൾക്ക് വളരെയധികം സ്വാധീനമുള്ള കാലമാണിത്. മുഖ്യധാരാ മാധ്യമങ്ങളേക്കാൾ സ്വാധീനം സോഷ്യൽ മീഡിയകൾക്കുണ്ടെന്നും വലിയൊരു വിഭാഗം മുഖ്യധാരാ മാധ്യമങ്ങളെ സോഷ്യൽ മീഡിയകളിലൂടെ നിയന്ത്രിക്കാൻ കഴിയുമെന്നും ബി.ജെ.പി മുമ്പേ തിരിച്ചറിഞ്ഞതാണ്. എന്നാൽ അടുത്തിടെയായി, സ്മാർട്ടുഫോണുകളും ഇന്റർനെറ്റ് സേവനവും വർധിച്ചത്തോടെ ബി.ജെ.പിയുടെ അത്തരം പ്രൊപ്പഗണ്ടകൾക്ക് എതിരായും സോഷ്യൽ മീഡിയകളെ ഉപയോഗിക്കുന്നവരുടെ എണ്ണവും വർധിച്ചു. പൊതുസമൂഹത്തിൽ നിന്നും പൗരത്വഭേദഗതി നിയമത്തിലും കാർഷിക നിയമത്തിലുമടക്കം കേന്ദ്രസർക്കാറിനെതിരെ ശക്തമായ പ്രതിഷേധമുയർന്നപ്പോൾ അതിനെ ശക്തിപ്പെടുത്തിയതിൽ സോഷ്യൽ മീഡിയകളുടെ പങ്ക് വളരെ വലുതായിരുന്നു. പൗരത്വനിയമത്തിനെതിരെ ട്വിറ്ററിൽ അഭിപ്രായ സർവ്വേ നടത്തിയ ബി.ജെ.പിയ്ക്ക് സി.എ.എ വിരുദ്ധ നിലപാടിനൊപ്പമാണ് കൂടുതലാളുകൾ എന്നുകണ്ട് അന്നുതന്നെ അത് പിൻവലിക്കേണ്ടിയും വന്നിരുന്നു. ഇപ്പോൾ കർഷക നിയമത്തിന് പിന്തുണയേറുമ്പോൾ, സർക്കാറിന്റെ പല വാദങ്ങളും സോഷ്യൽ മീഡിയകൾ വഴി ചോദ്യം ചെയ്യപ്പെടുമ്പോൾ അവർ അത്തരം ആളുകളെയും മാധ്യമങ്ങളെയും നിയന്ത്രിക്കാൻ ശ്രമിക്കുന്നത് സ്വാഭാവികമാണ്. പക്ഷെ ഇവിടെ ട്വിറ്റർ സ്വീകരിച്ച സമീപനം ചെറിയ പ്രതീക്ഷയ്‌ക്കെങ്കിലും വകനൽകുന്നതായിരുന്നു.

ഈ വിഷയത്തിൽ അതുവരെ സ്വീകരിച്ചിട്ടുള്ള സമീപനത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ട്വിറ്റർ ഫെബ്രുവരി പത്തിന് പുറത്തുവിട്ട പ്രസ്താവന. "സർക്കാർ ഞങ്ങളോട് ആവശ്യപ്പെട്ട നടപടികൾ ഇന്ത്യൻ നിയമാനുസൃതമുള്ളതാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുകയെന്ന ഞങ്ങളുടെ തത്വത്തിൽ ഉറച്ചുനിന്നുകൊണ്ട് മാധ്യമ സ്ഥാപനങ്ങളും ജേണലിസ്റ്റുകളും ആക്ടിവിസ്റ്റുകളും രാഷ്ട്രീയക്കാരും അടക്കമുള്ളവരുടെ അക്കൗണ്ടുകൾക്കെതിരെ ഞങ്ങൾ യാതൊരു നടപടിയുമെടുക്കുന്നില്ല. അവർക്കെതിരെ നടപടിയെടുത്താൽ അത് അവരുടെ ഇന്ത്യൻ നിയമപ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള മൗലികാവാകാശത്തിന്റെ ലംഘനമാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.' എന്നായിരുന്നു ട്വിറ്ററിന്റെ വിശദീകരണം. ഈ വിഷയത്തിലുൾപ്പെട്ട അക്കൗണ്ടുകൾക്കുവേണ്ടിയും ഇന്ത്യൻ നിയമാനുസൃതമായ എല്ലാ വഴികളും തേടുമെന്നു പറഞ്ഞാണ് ട്വിറ്റർ അവരുടെ പ്രസ്താവന അവസാനിപ്പിച്ചത്.

അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ നിർദേശിച്ച കേന്ദ്ര സർക്കാർ ഉത്തരവുമായി ബന്ധപ്പെട്ട് ട്വിറ്റർ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ നിന്നും

അതിനിടെ, ട്വിറ്റർ ഇന്ത്യയുടെ പോളിസി ഹെഡ് ആയ മഹിമ കൗൾ രാജിവെച്ചിരുന്നു. സർക്കാറുമായുള്ള ആശയവിനിമയങ്ങൾ നടത്താനുള്ള സ്ഥാനങ്ങളിൽ ട്വിറ്റർ പുതിയ ആളുകളെ തേടുന്നതായും റിപ്പോർട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് ട്വിറ്റർ പറയുന്നുണ്ടെങ്കിലും ഈ വിഷയത്തിൽ മഹിമ ഇതുവരെ പ്രതികരിച്ചിട്ടില്ല. നിലവിൽ സർക്കാർ നൽകിയ അക്കൗണ്ടുകളിൽ 90-95% സസ്‌പെന്റ് ചെയ്ത് രംഗം ശാന്തമാക്കുകയാണ് ട്വിറ്റർ. ഭാവിയിലും കേന്ദ്രസർക്കാറിന്റെ ഭാഗത്തുനിന്നും സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങൾക്ക് തടയിടാനുള്ള ഇത്തരം ശ്രമങ്ങൾക്ക് സാധ്യതയും ഏറിയിട്ടുണ്ട്. അപ്പോഴും കേന്ദ്രസർക്കാർ സോഷ്യൽ മീഡിയ ഉള്ളടക്കങ്ങളെ അവർക്ക് അനുകൂലമായി മാറ്റാൻ ഐ.ടി നിയമങ്ങൾ ദുരുപയോഗം ചെയ്യുന്ന
പ്രശ്‌നം ചർച്ച ചെയ്യപ്പെടാതെ പോകുകയാണ്.


Comments