ഉടയോന്റെ നടുവിരൽ

നിന്നോട്, (പറയാതെ പറഞ്ഞത്): അയാളോടെനിക്ക് വെറുപ്പായിരുന്നു. എന്നെ നിഴലാക്കിയ മനുഷ്യനാണയാൾ. വർഷങ്ങൾ കഴിഞ്ഞുപോയിരിക്കുന്നതിനാൽ അയാളുടെ മുഖം എനിക്ക് ഇന്നോർമ്മയില്ല. അയാളെ പൊലീസ് വെടിവെച്ച് കൊന്നത് രണ്ടു കൊല്ലം മുന്നേയാണ്. ഏതോ ഒരു ശവത്തിനു ചുറ്റും കാടിറങ്ങിവന്ന മനുഷ്യർ ആർത്തലച്ചു കരയുന്ന ചിത്രം പത്രത്തിന്റെ ആദ്യത്തെ പുറത്തിൽ കണ്ടപ്പോളാണ് പതിവില്ലാതെ അതെടുത്തു നോക്കിയത്. കമിഴ്ന്നു കിടക്കുന്ന മനുഷ്യൻ അയാൾ ആണെന്ന് വാർത്ത വായിച്ചപ്പോഴാണ് മനസ്സിലായത്. പിന്നീട് മൂന്നോനാലോ ദിവസം എനിക്ക് ഒന്നും ചെയ്യാൻ ആയില്ല. അയാളുടെ ചിരി ഓർമ്മവന്നു.

എനിക്ക് പതിമൂന്നു വയസ്സുള്ള ഒരു നട്ടുച്ചക്ക് അയാൾ പുരയിലേക്ക് കയറി വന്നപ്പോൾ എന്നെ നോക്കി ചിരിച്ചചിരി. ഞാൻ അയാളെ അതിനു മുന്നേ കണ്ടത് ആറു വയസ്സുള്ളപ്പോൾ ആയിരുന്നു. അന്നയാൾക്ക് പതിനേഴുവയസ്സ്. ആ വയസ്സിലാണയാൾ പുരയും, നാടും വിട്ടിറങ്ങിപ്പോയത്. നാടകം കളിക്കാൻ പോയതായിരുന്നു. അയാളെ കണ്ടതും ഉമ്മയുടെ തൊണ്ടയിൽ നിന്നും ഒരു പുഴ ഒഴുകിയിറങ്ങി.

ന്റെ മോനേ, ജലീലേ, മോനേ, നോക്ക്, നിന്റെ ഇക്ക.

(ഇരുട്ടിൽ, നിന്റെ ഉറക്കത്തിന്റെ താളം ഞാൻ അറിയുന്നുണ്ട്. ഉണർവിൽ നീ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയുവാൻ എനിക്കാവതില്ല. ഭീരുവായത് കൊണ്ടല്ല. ചോദ്യങ്ങൾക്ക് മറുപടി കൊടുത്തുകൊടുത്ത് എന്റെ വാക്കുകൾ വറ്റി വരണ്ടു പോയി. ചോദ്യങ്ങളെ ഭയന്നാണ് ഞാനും ജലീലിനെ പോലെ പുരവിട്ടിറങ്ങിയത്. ഞാനും നീയും പരസ്പരം ഉപ്പു രുചിച്ചവരാണ്. നിന്റെ തൊലിയിലെ വടുക്കളും, ഉയിർപ്പുകളും എനിക്കറിയാം. നിനക്ക് തിരിച്ചും. അതിനുമപ്പുറം എനിക്കൊന്നും അറിയേണ്ട. നീ പറയുന്നത് ഞാൻ കേൾക്കാറുണ്ടെന്നാലും എനിക്കതിലൊന്നും ഒരു താൽപര്യവും ഇല്ല. നിന്റെ യൗവനകാലത്തെ പീഡകളും, നിന്റെ ഇന്നത്തെ പരാധീനതകളും, ഒന്നും എനിക്കറിയേണ്ട. ഒരു രാത്രിക്കപ്പുറം നിന്നിൽ നിന്നു ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല. എന്നാലും നിന്റെ നെഞ്ച് താളത്തിൽ ഉയർന്നമരുന്ന ഈ രാവിൽ എനിക്ക് സംസാരിക്കുവാൻ തോന്നുന്നു, ഉണർവിൽ എനിക്ക് പറയാനാകാത്തതൊക്കെയും പറയണമെന്നും. നാളെ പുലരുമ്പോൾ നിനക്ക് ചുറ്റും ചിതറിക്കിടക്കുന്ന വാക്കുകൾ കണ്ടു നീ അന്ധാളിക്കുന്നത് എനിക്ക് ഇപ്പോൾ കാണാം. )

ആരംഭം

നിശബ്ദതയിൽ സംഭവിക്കുന്നതെന്താണ്?

ഒരു പൂമ്പാറ്റ ചിറകടിക്കുന്നു. ഒരു ഇല ചുരുൾ നിവരുന്നു. ഒരു മേഘം പുകയുന്നു.

നിശബ്ദതയിൽ എന്താണ് സംഭവിക്കാത്തത്?

അയാൾ മെല്ലെ കുനിഞ്ഞ് അവളുടെ പൊക്കിളിൽ ചുഴിഞ്ഞു നോക്കി. ഒരു കണ്ണടച്ച്, മറ്റേ കണ്ണ് മെല്ലെ തുറന്നു, അടുത്തു നിന്നും, പിന്നെ കുറച്ചകന്നുനിന്നും പൊക്കിളിനുള്ളിലേക്ക് നോക്കി. അവിടെ മുഴുവൻ ഇരുട്ടാണ്. അയാൾ വിളക്ക് കത്തിച്ച് വയറിനടുത്തേക്ക് പിടിച്ചു. ചൂട് തട്ടിയപ്പോൾ അവൾ ഒന്നു ഞെട്ടി, വയറു കുഴിഞ്ഞു പോയി. കൈ ചുമരിൽ അള്ളിപ്പിടിച്ചിരിക്കുന്നതിനാൽ അവൾക്കു പിന്നോട്ട് മാറാനായില്ല. അയാൾ ഒന്നു മുരണ്ടു.

അടങ്ങ്.

മുലത്തടത്തിനടിയിൽ നിന്ന്​ ഒരു ചാല് വിയർപ്പിറ്റി അയാളുടെ കണ്ണിമയിലേക്ക് വീണു. അസഹ്യതയോടെ അയാൾ അത് തുടച്ചു മാറ്റി. വിളക്ക് തെളിഞ്ഞപ്പോൾ അയാൾ വേണ്ടും പൊക്കിളിനുനേരെ ആഞ്ഞു നോക്കി. ഇപ്പോൾ അയാൾക്ക് കുറച്ചു കൂടി തെളിഞ്ഞു കാണാം. ചുളിവുകൾ നിറഞ്ഞ ഒരു ഗർത്തം. തൊലിയുടെ നിറം തന്നെ. ചില വടിവുകളിൽ ചളി പിടിച്ചിരിക്കുന്നു. അയാൾ മെല്ലെ കണ്ണകറ്റി, പിന്നെ മൂക്ക് പൊക്കിളിനടുത്തേക്ക് നീക്കി. അയാളുടെ മുഖം അന്നേരം അവളുടെ വയറ്റിൽ ഒന്നുരസി. അവൾക്കുള്ളിൽ ഒരു മിന്നലടിക്കുന്നത് അയാൾ അറിഞ്ഞു. അയാൾ മണത്തു. ചെറിയ ഒരു വാട ഉയരുന്നുണ്ടോ. ഒന്ന് രണ്ടു വട്ടം മണത്തപ്പോൾ അയാൾക്ക് ഗർത്തത്തിനുള്ളിൽ നിന്നും കടലിന്റെ മണം വരുന്നത് പോലെ. പായൽപ്പരപ്പിന്റെ നിഗൂഢ ഗന്ധങ്ങൾ.

അയാളുടെ തലയിൽ പേനരിക്കുന്നു. അയാൾ വീണ്ടും മുരണ്ടു. മെല്ലെ എഴുന്നേറ്റ് ഒരു സ്റ്റൂൾ വലിച്ചിട്ടു. വിളക്ക് പൊക്കിളിലേക്ക് വെളിച്ചം വീശും പോലെ അതിനെ തിരിച്ചു വച്ചു. പിന്നെ അയാൾ നിലത്തു വച്ചിരിക്കുന്ന ചെറു ചൂടുവെള്ളത്തിൽ സോപ്പ് കലക്കി. കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള ബ്രഷ് ഒരെണ്ണം കയ്യിലെടുത്തു, സോപ്പുവെള്ളത്തിൽ മുക്കി, അത് മെല്ലെ പോക്കിളിനുള്ളിലേക്ക് കടത്തി ബ്രഷ്‌ചെയ്യാൻ തുടങ്ങി.

അവൾ അനങ്ങുമ്പോൾ അയാൾ അടങ്ങ് എന്ന് പറഞ്ഞുകൊണ്ടിരുന്നു. പൊക്കിളിനുള്ളിൽ നിന്നും ചളി മെല്ലെ അരിച്ചിറങ്ങി. തുണി വച്ച് അയാൾ അത് തുടച്ചെടുത്തു. പിന്നെയും വെളിച്ചമടിച്ചു അതിനുള്ളിലേക്ക് നോക്കി. ഇപ്പോൾ ചളിയില്ല. എന്നാൽ ഇരുട്ട്. ഇരുട്ട് തന്നെ. അയാൾക്ക് ചെവിക്കുള്ളിൽ ഇരമ്പം അനുഭവപ്പെട്ടു. തലയ്ക്കു കയ്യും കൊടുത്തു അയാൾ അവിടെ ഇരുന്നു പോയി.

ആവുന്നില്ലല്ലോ, ആവുന്നില്ല. അയാൾ പിറുപിറുത്തു.

ആ സ്ത്രീ മെല്ലെ ഒന്നനങ്ങി.

അനങ്ങരുത്. അയാൾ കേണു.

അവർക്ക് നടുവേദനിക്കുന്നുണ്ടായിരുന്നു. കാലു കഴയ്ക്കുന്നുണ്ടായിരുന്നു. തീർന്നില്ലേ? മതി, അവർ പറഞ്ഞു.
അയാൾ ദൈന്യതയോടെ അവരുടെ മുഖത്തേക്ക് നോക്കി. പിന്നെ മുറിവേറ്റവനെ പോലെ തേങ്ങിക്കരഞ്ഞു. അപ്പോൾ ആദ്യത്തെ പൂവൻ കൂവി.
അവൾ മെല്ലെ കുനിഞ്ഞു അയാളുടെ തലയിൽ തടവി.
എന്താണ്?
ചാറ്റൽ മഴയ്ക്ക് മുന്നിലുള്ള കാറ്റിന്റെ ശബ്ദം.
എന്താണെന്ന്? അവൾ വീണ്ടും ചോദിച്ചു.

അയാൾ മാറിയിരുന്നു ചുമരിലേക്കു ചാരി, തല രണ്ടുകയ്യും കൊണ്ട് താങ്ങി ഏങ്ങിഏങ്ങിക്കരഞ്ഞു. അവൾ സ്റ്റൂളിൽ നിന്നും താഴേക്കു ഇറങ്ങിയിട്ട് അതിന്റെ മുകളിൽ തന്നെ ഇരുന്നു. മുന്നിൽ ഇപ്പോൾ മങ്ങിയ ഇരുട്ടാണ്. മുറിക്കുള്ളിൽ പുറത്ത് നിന്നും വരുന്ന വരണ്ട മഞ്ഞ വെളിച്ചം മാത്രം. ഒരിക്കൽ കൂടി അയാളോട് എന്താണെന്നു ചോദിക്കുവാൻ അവൾക്കു തോന്നിയില്ല.ചോദിച്ചിട്ടും കാര്യം ഇല്ല എന്ന് അവൾക്കു മനസ്സിലായിരുന്നു.

ദിവസവും അവൾ നടന്നു പോകാറുള്ള വഴിയരികിൽ നിലത്തു ചുരുണ്ട് കൂടിയിരുന്ന മനുഷ്യനെ ആർക്കും അറിയുന്നുണ്ടായിരുന്നില്ല. ഒറ്റമുറി വാടകക്കെടുത്ത് അയാൾ അവിടെ താമസിക്കുകയാണെന്ന് പലചരക്കുകടയിലെ രാജൻ പറഞ്ഞു. തീരെ പതിയ ശബ്ദത്തിൽ ചിലപ്പോൾ അയാൾ സംസാരിക്കുന്നത് അവൾ ഇടക്ക് കേട്ടിരുന്നു. കുടങ്ങൾ നിരത്തി വച്ചിരിക്കുന്ന വരിക്കൊടുവിൽ അയാൾ നിൽക്കുന്നത് കാണാം. ശരീരം ചുരുക്കി, ഭൂമിയോളം ഒതുക്കി,അയാൾ. ആരുടേയും മുഖത്തേക്ക് അയാളുടെ കണ്ണുകൾ അബദ്ധത്തിൽ‌ പോലും പാളി വീണില്ല. ആരും അയാളെയും നോക്കിയില്ല.

ആ കോളനിയിലെ എല്ലാരും അയാളെ പോലെ തന്നെ ഇന്നലെ വന്നു, ചിലപ്പോൾ നാളെ വിട്ടു പോകുന്നവർ. ചിലപ്പോൾ പേരും, എപ്പോളും വിലാസവും ഇല്ലാത്തവർ. ഓടി തളരുമ്പോൾ, ഒറ്റമുറികളിലേക്കും, ഇരട്ട മുറികളിലേക്കും, വൈകുന്നേരം തിരിച്ചെത്തുന്നവർ. കുറച്ചു ദിവസങ്ങൾക്കു ശേഷമോ, ചിലപ്പോൾ മാസങ്ങൾക്ക് ശേഷമോ അവിടെ നിന്നും അപ്രത്യക്ഷരാവുന്നവർ. അവൾ ആ ഓരത്ത് വന്നിട്ട് ഇപ്പോൾ ആറു മാസം കഴിയുന്നു. അയാൾ അതിനും മുന്നെ ഉണ്ടെന്നാണ് രാജൻ പറഞ്ഞത്.

ഒരിക്കൽ ടൗണിലെ അരണ്ട മഞ്ഞ വെളിച്ചത്തിൽ അവൾ നിൽക്കുമ്പോൾ അയാൾ അവളെ കടന്നു പോയി. റോഡിൽ ഇടക്ക് പോകുന്ന വാഹനങ്ങൾ മാത്രം. അവൾ അയാളെ ശ്രദ്ധിക്കാത്ത മട്ടിൽ വേറെ എന്തോ നോക്കി നിന്നു. അപ്പോൾ അയാൾ തിരിച്ചു വരുന്നത് കണ്ടു. അവൾടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. അയാൾ ചോദിച്ചു,
വീട്ടിൽ പോകണ്ടേ?
ശബ്ദം കേൾക്കാതെ അവൾ അയാളുടെ അടുത്തേക്ക് നീങ്ങി നിന്നു.
ഏ.
വീട്ടിൽ പോകാൻ ആയില്ലേ?
ഇല്ല..
ഹും, അയാൾ മൂളി. പിന്നെ കുറച്ചു മാറി ഇരുന്ന് കയ്യിലുള്ള ഒരു പേപ്പർ കൊണ്ട് മുഖത്തിന് ചുറ്റും വീശി. കുറച്ചു നേരം കഴിഞ്ഞപ്പോൾ അവൾ ചോദിച്ചു.
വീട്ടിൽ പോകണ്ടേ?
ഞാൻ നടക്കുകയായിരുന്നു. നിന്നെ കണ്ടപ്പോ.. ഇനി ഇപ്പൊ ബസ്സില്ലല്ലോ. നടക്കണം.
എന്നിട്ടയാൾ വീണ്ടും അപ്പുറത്തേക്ക് നോക്കി ഇരുന്നു.
നിങ്ങൾ എന്തിനാണ് ഇവിടെ ഇങ്ങനെ ഇരിക്കുന്നത്? പൊയ്‌ക്കോള്ളൂ.
അവൾക്കിപ്പോൾ ചെറുതായി ദേഷ്യം വന്നു. അവളുടെ ശബ്ദം ചെറുതായി ഉയർന്നു.
നിങ്ങൾ.. എനിക്ക് ഒരാവശ്യമുണ്ട്. നിങ്ങൾ നിൽക്കണം എന്നില്ല.
അയാൾ മെല്ലെ നിന്നിടത്തുനിന്നും ഒന്ന് തിരിഞ്ഞു. എന്നിട്ട് നടന്നു തുടങ്ങി. അടുത്ത വളവിൽ അയാൾ മറയുന്നത് വരെ നോക്കി നിന്ന് വീണ്ടുമവൾ ഇരുട്ടിലേക്ക് കണ്ണ് പായിച്ചു. പെട്ടന്ന് അടുത്ത് ഒരു കാൽപ്പെരുമാറ്റം കേട്ട് അവൾ തിരിഞ്ഞു നോക്കി. അയാൾ തന്നെ.
വരുന്നോ?
അവൾ ചുറ്റും നോക്കി.
ഇത് വരെ ആരും വന്നില്ലാലോ? വരുന്നോ?
ഇല്ല . അവൾ പറഞ്ഞു.
വെറുതെയല്ല.

പൊയ്‌ക്കൊള്ളാൻ പറഞ്ഞില്ലേ? അവൾ തിരിഞ്ഞു നിന്നു.
ഈ വട്ടം അയാൾ തിരിഞ്ഞു നടന്നു. പിന്നെ ഒന്ന് രണ്ടു ദിവസം അയാളെ എവിടെയും കണ്ടില്ല. ഒരിക്കൽ അവസാനത്തെ ബസ്സിൽ

ടൗണിലേക്ക് കയറുമ്പോൾ അവൾ ഒരു മിന്നായം പോലെ അയാളെ കണ്ടു. ബസ്സ്‌റ്റോപ്പിൽ അവളെ നോക്കി നിൽക്കുന്നു. പിന്നീട് വെള്ളം പിടിക്കുമ്പോൾ, കടക്കു മുന്നിൽ നിൽക്കുമ്പോൾ, അല്ലെങ്കിൽ കുട്ടിയെ അംഗനവാടിയിലാക്കാൻ പോകുമ്പോഴൊക്കെ ചിലപ്പോൾ കാണും. അയാൾ പരിചയ ഭാവം കാണിച്ചില്ല. ഒരിക്കലും മിണ്ടിയില്ല. ഇടവഴിയിൽ അറ്റത്തെ മുറിയാണയാളുടെയെന്ന് കണ്ടുപിടിക്കാൻ കുറച്ചു ശ്രമപ്പെട്ടു. അയാളെ ആർക്കും അറിയില്ലായിരുന്നു.

ഉച്ച കഴിഞ്ഞു വാതിലിൽ മുട്ടിയപ്പോൾ അയാൾ അവിടെ ഉണ്ടാവും എന്ന് കരുതിയില്ല. എന്നാൽ അയാൾ ഉറക്കച്ചടവോടെ മുഖം കാട്ടി. അവളെ കണ്ടപ്പോൾ ഒന്ന് പകച്ചു എന്ന് തോന്നി. ചിലപ്പോൾ തോന്നിയതാവാം. എന്താണെന്ന് ചോദിച്ചില്ല. അവൾ പറഞ്ഞും ഇല്ല. അകത്തേക്ക് കയറിയപ്പോൾ മുഷിഞ്ഞ തുണികളുടെ നാറ്റം. ഒരു മൂലയ്ക്ക് കുറച്ചു പാത്രങ്ങൾ. ഒരു സ്റ്റൗ. നിലത്തിട്ട ഒരു കിടക്ക. ഒരു ജനാല. ഉച്ചയുടെ ചൂട്. അയാൾ പറയാതെ അവൾ നിലത്ത് ഒരു മൂലക്കിരുന്നു. കുറച്ചു നേരം പുറത്തേക്ക് നോക്കിനിന്ന ശേഷം അയാൾ മുറിയിൽ ആകെ ഉള്ള ഒരു സ്റ്റൂളിലും ഇരുന്നു. എന്താണ് വന്നതെന്ന് അയാൾ ചോദിച്ചില്ല. അവൾ ഒന്നും പറഞ്ഞും ഇല്ല.
പേരെന്താണ്? അവൾ മെല്ലെ ചോദിച്ചു.

അബ്ദു.

ഇവിടെ എന്താണ്?

അയാൾ ഒന്നും പറഞ്ഞില്ല. ഉച്ചവെയിലിന്റെ ചൂട് കുറയുന്നത് പോലെ തോന്നിയപ്പോൾ അവൾ ഇരുന്നിടത്തുന്ന്​ എഴുന്നേറ്റു. വാതിൽ തുറന്നു പുറത്ത് കടക്കുമ്പോഴും അയാൾ ഇരുന്ന ഇടത്ത് തന്നെ. പിറ്റേന്ന് നഗരത്തിന്റെ അരണ്ട മഞ്ഞ വെളിച്ചത്തിനു കീഴെ അവൾ നിൽക്കുമ്പോൾ അയാൾ വരുന്നോ എന്ന് ചോദിച്ചു. ഇയാൾ എപ്പോ ഇവിടെ എത്തി എന്നവൾ ഓർത്തു. ടൗണിൽ നിന്നുള്ള അവസാനത്തെ ബസ്സും പോയിരുന്നു. ഇത്തവണ അവൾ കൂടെ നടന്നു. അവർ നടന്ന് അയാളുടെ ഒറ്റമുറിയിൽ എത്താൻ ഒരു മണിക്കൂർ എടുത്തിട്ടുണ്ടാവും. രണ്ടുപേരും അയാളുടെ മുറിയുടെ വാതിൽ തുറന്നു അകത്തു കയറി. അന്ന് പുലരും മുന്നേ അവിടുന്ന് ഇറങ്ങി അവളുടെ ലൈനിലേക്ക് പോവുമ്പോഴേക്കും നഗരത്തിലേക്കുള്ള ആദ്യത്തെ ബസ് വന്നു നിന്നിരുന്നു. അവളുടെ കയ്യിൽ ചുരുട്ടിപ്പിടിച്ച നോട്ടിൽ അയാളുടെ വിയർപ്പു ചുവച്ചു.

അവൾ ഇറങ്ങിപ്പോവുമ്പോൾ അയാൾ കമിഴ്ന്നു തന്നെ കിടക്കുകയായിരുന്നു. അവൾ പോയി പിന്നെയും കുറച്ചു സമയം കഴിഞ്ഞാണയാൾ എഴുന്നേറ്റത്. എണീറ്റ് ചുമരും ചാരി കുറച്ചു നേരം ഇരുന്നപ്പോൾ ഫോണടിച്ചു. ഇന്നലെയും അവർ വിളിച്ചത് എട്ടു മണിക്കാണ്. ഇന്നും അവർ അതേ സമയത്തു തന്നെ വിളിച്ചിരിക്കുന്നു. അയാൾ പ്രയാസപ്പെട്ട് ഏന്തിവലിഞ്ഞ് ഫോണെടുത്തു.

വെളിച്ചം കണ്ണുകളിൽ തറച്ചപ്പോൾ അയാൾ കണ്ണുകൾ ചിമ്മി.
ഹലോ. അയാളുടെ ശബ്ദം നേർത്തതായിരുന്നു.
നിനക്ക് വേഗം ഫോൺ എടുത്തൂടെ? ശബ്ദത്തിന്​ കനപ്പ്​.
അയാൾ മെല്ലെ ചെരിഞ്ഞ്​ എണീറ്റു. നടുവിലൂടെ ഒരു വിള്ളൽ.

എന്താ? ഇപ്പോഴും അയാളുടെ ശബ്ദം നേർത്തതായിരുന്നു.

തെണ്ടി, നിനക്കെന്താ ഉറക്കെ സംസാരിച്ചൂടെ? രാവിലെ തന്നെ മനുഷ്യന്റെ മൂഡാകളയാൻ.

അയാൾ വായിലേക്ക് വന്ന തെറി കടിച്ചിറക്കി.

ഇന്നെങ്ങോട്ടാ? അയാളുടെ ശബ്ദം വീണ്ടും മെലിഞ്ഞു.

മുറിയുടെ ഇരുട്ടിൽ അയാളുടെ ശബ്ദം പല്ലിയെ പോലെ തോന്നിച്ചു. അത് മെല്ലെ നാക്കുനീട്ടി പിന്നെ അകത്തേക്ക് വലിച്ചു ഒട്ടിയിരുന്നു. അതിന്റെ കണ്ണിൻ മുന്നിൽ ഇളകിക്കൊണ്ടിരിക്കുന്ന ഒരു പ്രാണിയായിരുന്നു. ഇനി ഒരു നിമിഷം കൂടി, അത് വായക്കുള്ളിലാവും. പല്ലിയുടെ വാൽ ഇടത്തോട്ടും വലത്തോട്ടും അനങ്ങി. എന്നാൽ പൊടുന്നനെ ആ പ്രാണി ഒന്ന് പൊങ്ങിയുയരുകയും മുകളിലുള്ള ചിലന്തിവലയുടെ അകത്ത് കുടുങ്ങുകയും ചെയ്തു. പല്ലിയുടെ ഉള്ളിൽ നിന്നും ഒരു നിശ്വാസം പുറത്തേക്ക് വന്നു. ചിലന്തിവലയിലേക്ക് ഒരു നിമിഷം നോക്കി നിന്ന് അത് മറ്റൊരിടത്തേക്ക് കണ്ണ് പായിച്ചു. അവളുടെ മണം. മഞ്ഞ നിറം. കൈക്കുള്ളിൽ ഒതുങ്ങുന്ന മുലകൾ. വരണ്ട കണ്ണുകൾ. പിന്നെ ഓർമ വരുന്നില്ല.

സെക്രട്ടേറിയറ്റിന്റെ അടുത്ത് വന്നാ മതി. രാജൻ ണ്ടാവും. സമയത്തിനെത്തിക്കൊള്ളണം. കഴിഞ്ഞ വട്ടം പോലെ വൈകരുത്.

അങ്ങെ തലക്കലെ ശബ്ദം കൂടുതൽ എന്തെങ്കിലും പറയുംമുന്നെ അയാൾ ഫോൺ കട്ട്‌ചെയ്ത്​ ക്ലോക്കിലേക്ക് നോക്കി. സമയം 8:30. അയാൾ പായയിലേക്ക് ചെരിഞ്ഞു കിടന്നു. ഒറ്റ മുറിയുടെ ജനാലക്കപ്പുറത്ത് വെയിൽ അരിച്ചു തുടങ്ങി. അവൾ കുഞ്ഞിനെ അംഗനവാടിയിലാക്കുന്നുണ്ടാവും. അവളുടെ അമ്മ കിടന്ന കിടപ്പിൽ പുറത്തേക്ക് നോക്കി വഴിയെപ്പോകുന്നവരെ വിളിക്കുകയും. ഇന്നലെ അവരെ ഡയാലിസിസ് കഴിഞ്ഞു കിടത്തിയേയുള്ളൂ. ഇനി നാളെ കൊണ്ട് പോകണം. ഇന്നവൾ പൊലീസ്​ സ്റ്റേഷനിൽ ഒപ്പിടേണ്ട ദിവസം ആണ്.

രാത്രിയിൽ അവൾ പറഞ്ഞ കാര്യങ്ങൾ അടുക്കില്ലാതെ അയാളുടെ മുന്നിൽ അഴിഞ്ഞുവീണു.

ചെറുതായി വിശക്കുന്നുണ്ടെന്നു തോന്നിയപ്പോളയാൾ എഴുന്നേറ്റിരുന്ന്​ ഒരു ബീഡി കത്തിച്ചു. കുറച്ചു കഴിഞ്ഞ്​ മുണ്ട് മാറ്റി, ഷർട്ടിടുവാൻ വേണ്ടി ഒന്നെടുത്തു. ഷർട്ട് മണപ്പിച്ചു കുഴപ്പമില്ല എന്ന് തോന്നിയപ്പോൾ അത് തന്നെ ഇട്ടു, അടുത്ത് കിടക്കുന്ന ഹവായി ചെരുപ്പിലേക്ക് കാലുതിരുകിക്കയറ്റിയിട്ട് മുറിക്കു പുറത്തേക്ക് ഇറങ്ങി.

അയാൾ കടന്നു പോവുമ്പോൾ വെള്ളത്തിന്റെ ലോറി വന്നു നിൽക്കുന്നുണ്ടായിരുന്നു. ഇനി തിരിച്ചു പോകണമോ എന്ന് ഒരു നിമിഷം ആലോചിച്ചു നിന്നിട്ട് അയാൾ മുന്നോട്ട് തന്നെ നടന്നു. വെയിലിനു ചൂട് കൂടി വന്നു. പറഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ രാജനെ കണ്ടു, സ്ഥിരമായി വരാറുള്ള മറ്റു ചിലരേയും.

ഇന്ന് എവിടെയാ സമ്മേളനം? ആരോ ചോദിച്ചു. അയാൾ ഉത്തരം കേൾക്കാൻ നിൽക്കാതെ അവർക്കുള്ള വണ്ടിയിൽ കയറിയിരുന്നു. അറിഞ്ഞിട്ടൊന്നുമില്ല. ഒരു പണി ചെയ്യുന്നു. അത്ര മാത്രം. മുദ്രാവാക്യം വിളിക്കാനാണങ്കിൽ അങ്ങനെ. വരിയായി നടക്കാൻ പറഞ്ഞാൽ അങ്ങനെ. അതിനപ്പുറം അയാൾ ഒന്നും ചോദിക്കുകയോ, പറയുകയോ ചെയ്യില്ല. പരിപാടി കഴിഞ്ഞാൽ എല്ലാവർക്കും പൊതിച്ചോറും , കാശും കൊടുത്തു കയറ്റിയ ഇടത്തുതന്നെ അവർ കൊണ്ടു പോയി വിടും.

അന്ന് എല്ലാവരും ഒഴിഞ്ഞു പോയിട്ടും അയാൾ ആ നിരത്തിന്റെ ഓരത്തു തന്നെ നിന്നു. ഇരുട്ട് മെല്ലെ കറുപ്പ് മൂടാൻ തുടങ്ങിയപ്പോൾ അയാൾ തിരക്കിട്ട് ബസ്സ് നിർത്തുന്ന ഇടത്തേക്ക് നടന്നു. ഇരുട്ടിനെ അയാൾക്ക് മണക്കുവാനാകും.

ഇരുട്ടിന്​ മഞ്ഞക്കണ്ണുകൾ ഉണ്ടെന്ന്​ അയാൾ അറിയുന്നത് കുഞ്ഞായിരിക്കുമ്പോഴാണ്. ചില രാത്രികളിൽ നക്ഷത്രങ്ങൾ പോലും പുറത്തിറങ്ങാൻ മടിച്ചു നിൽക്കും. ഇരുട്ടിനു മഞ്ഞക്കാലുകളുമുണ്ട്. അയാൾക്ക് പണ്ടേ അറിയാവുന്നതാണ്. വീട്ടിൽ ജനാലകൾ ഇല്ലായിരുന്നു. അഴികൾ മാത്രം പിടിപ്പിച്ച ചില പൊത്തുകൾ. കനത്ത ഇടിയും മഴയും വരുന്ന ദിവസങ്ങളിൽ ആകെയുള്ള ഒന്നോ നാലോ പുതപ്പിൽനിന്ന് ഉമ്മ ഏതെങ്കിലും ഒന്നെടുത്തു പൊത്ത് അടക്കും. എങ്കിലും അലറുന്ന കാറ്റിൽ തുണി വകഞ്ഞു മാറ്റി മിന്നൽ വീടിനകത്തേക്ക് അടിച്ചിറങ്ങും. കണ്ണുകൾ ഇറുക്കിയടച്ചാലും നടുപ്പുറത്തുകൂടി കടന്നു പോകുന്ന തണുപ്പ് തടയാൻ ആവില്ല. അതേ തണുപ്പ് അയാൾക്ക് പിന്നീട് പലപ്പോഴും തോന്നിയിട്ടുണ്ട്. മരുഭൂമിയിൽ ഒറ്റപ്പെട്ടു നിൽക്കുന്ന പോലെ, കടലിനൊത്ത നടുവിൽ തടഞ്ഞ പോലെ, അല്ലെങ്കിൽ അടഞ്ഞ വാതിലുകൾക്ക് മുമ്പിൽ വെള്ളം ദാഹിച്ചു നിൽക്കുന്ന പോലെ. ഒരു കാരണം ഇല്ലെങ്കിലും ഇപ്പോൾ ആ തോന്നൽ ഇടയ്ക്കിടെ വരും. രാത്രികളിൽ ഒരു സ്വപ്നത്തിന്റെ വക്കിൽ നിൽക്കുമ്പോൾ അയാളെ ആരോ തട്ടി ഉണർത്തുന്നു. ചോദ്യങ്ങൾ ചോദിക്കുന്നു.

നീ ആരാണ്? നീ അവന്റെ അനിയൻ അല്ലെ? നീ എങ്ങനെ നന്നാവും? നിന്റെ കയ്യിൽ എന്താണ്? നീ എന്താണ് ഒളിപ്പിക്കുന്നത്? എന്താണ് ഈ കടലാസ്? നിന്റെ തലയിണക്കടിയിൽ എന്താണ്? നീ പുസ്തകം വായിക്കുമോ? പറയ്. നിന്റെ മുഖത്തെന്താണ്? നിനക്ക് മീശ ഉണ്ടോ? കാണട്ടെ. നിന്റെ കണ്ണുകളിൽ എന്താണ്? നിന്നെ കണ്ടാൽ അറിയാം. അറിയാം. അറിയാം. അറിയാം.

ബസ്സ് വന്നപ്പോൾ അയാൾ പെട്ടന്ന് ചിന്തയിൽ നിന്നും ഊർന്നിറങ്ങി സീറ്റിൽ കയറിയിരുന്നു. മുറിയിലേക്ക് നടക്കുമ്പോൾ അവൾ അവിടെ ഉണ്ടാവരുതെന്നയാൾ ആഗ്രഹിച്ചു.

ഓരോ ദിവസവും രാവിലെ പറഞ്ഞുറപ്പിക്കുന്ന പണികളിലേക്കും, വിരസമായ വൈകുന്നേരങ്ങളിലേക്കും അവൾ വരുന്ന രാത്രികളിലേക്കും അയാൾ പരന്നൊഴുകി. ഓരോ രാത്രിയും തെരുവൊതുങ്ങുമ്പോൾ അവൾ വാതിലിൽ മുട്ടും. പുലർച്ചെ സൂര്യൻ ഉയരും മുന്നേ അവളുടെ മുറിയിലേക്കുപോകും. ഒരു ദിവസം അയാൾ കൊടുത്ത പൈസ അവൾ തിരിച്ചു വച്ചു.
വേണ്ട.
അയാൾ പിന്നെയും അത് അവളുടെ ബ്ലൗസിൽ തിരുകി. ഒട്ടിയ മുലകളിൽ കൈ തങ്ങിനിന്നു
വച്ചോ.
വേണ്ട.
എന്നാ പിന്നെ വേറെ ആൾക്കാർക്ക് കൊടുക്ക്. ഇവിടെ തരണ്ട. പൈസ വാങ്ങാണ്ട് ഇവടെ വരണ്ട. ഐന് മാത്രം ഞാൻ നിന്റെ ആരാ? (തേങ്ങൽ) പിന്നെ എങ്ങന്യ ജീവിക്കാൻ കണ്ടിന്? പൈസയില്ലാണ്ട്?
ഞാൻ ജീവിച്ചോളാ.
എങ്ങനെ?
രാവിലെ ഒക്കെ പണി എടുക്കുന്നില്ലേ?
അത് പോരാഞ്ഞിട്ടല്ലേ കിടന്നു കൊടുക്കാൻ പോയത്? മുഖമടച്ചു ഒരടി കിട്ടിയപ്പോൾ അയാളുടെ കണ്ണിൽ വെള്ളം വന്നു.

ഞ്ഞാ ഒന്നും വിചാരിച്ച് പറഞ്ഞതല്ല, അയാൾ മുഖം തടവിപ്പറഞ്ഞു.

നിങ്ങടെ കൂടെ കിടന്നിട്ട്​ ഇപ്പൊ വേറെ കിടക്കാൻ തോന്നീല്ല. തോന്നുമ്പോ പോവാ. അതുവരെ പൈസ വച്ചോ. ഞാൻ ആവശ്യണ്ട്ങ്കിൽ ചോയ്ക്ക. കേട്ടാ?

കേട്ടാന്നു? അയാൾ ഒന്നും മിണ്ടിയില്ല.

എന്നാൽ പിറ്റേന്ന് മുതലാണ് അവൾ കൂലി ചോദിച്ചു തുടങ്ങിയത്. അവൾ അയാളെക്കുറിച്ച് ചോദിക്കുവാൻ തുടങ്ങി. ചോദ്യങ്ങൾ. ചോദ്യങ്ങളുടെ പെരുമഴ. നിർത്താതെ അവൾ ചോദിച്ചുകൊണ്ടേ ഇരുന്നു. അയാളെവിടുന്നു വന്നു? അയാൾക്കാരുണ്ട്? അയാളുടെ നാടെവിടെയാണ്? അവിടെ എന്തുണ്ട്? അയാൾ പഠിച്ചിരുന്നോ? എത്ര വരെ? അവിടെ എങ്ങനെയാണ്? മീൻ കിട്ടുമോ? പുഴയുണ്ടോ? വീട്ടിൽ പശുവുണ്ടോ? ആരാണ് ഉമ്മ? ഉപ്പയില്ലേ? മറ്റാരും? മറ്റാരുടെ കൂടെ കിടന്നു? എത്ര വട്ടം? അയാൾ മറുപടി പറഞ്ഞില്ല.

ഒരിക്കൽ പോലും അയാൾ അവളിലേക്ക് മുഖം ഉയർത്തിയില്ല. അയാളുടെ ചോദ്യങ്ങൾ കൂടുന്തോറും അയാൾ അവളിലേക്ക് കൂടുതൽ ശക്തിയോടെ വീണു കിടന്നു. അവൾ ഇറങ്ങാൻ പറഞ്ഞും ഇറങ്ങിയില്ല. കണ്ണടക്കുമ്പോളും തുറക്കുമ്പോളും അവളുടെ ചോദ്യങ്ങളെ അയാൾ ചവച്ചു തുപ്പി. അവളിൽ കടിച്ചു തൂങ്ങി. അവൾ കുടഞ്ഞാലും കുതറിയാലും വായ തുറന്നില്ല. ഒരക്ഷരം മിണ്ടിയില്ല. തളർന്ന് അവള് ഉറങ്ങുമ്പോൾ അയാൾ മുട്ടിൽ മുഖമമർത്തി ശബ്ദമില്ലാതെ കരഞ്ഞു.

അന്നുരാത്രി ചോദ്യങ്ങൾക്കൊപ്പം കൂർത്ത മുന വച്ച വാക്കുകളും അവൾ വാരിവിതറി. അയാൾ പതിവുപോലെ നിശ്ശബ്​ദത തുടർന്നു. തലകുടഞ്ഞും, കരഞ്ഞും അവൾ ചോദ്യങ്ങൾ ആവർത്തിച്ചു. അതിനൊടുവിൽ തോൽവി സമ്മതിച്ച് അവൾ ഉറങ്ങിപ്പോയി. മഞ്ഞ വെളിച്ചത്തിൽ അയാൾ അവളെ നോക്കി ഇരുന്നു. പതിയെ അയാൾ വിളക്കിന്റെ നാളം ഉയർത്തി. അവൾ ഒന്നും ധരിച്ചിട്ടില്ല. വിളക്ക് അവളുടെ കാലുകളോടടുപ്പിച്ചു അയാൾ കിടന്നു. നോക്കും തോറും അവളുടെ കാൽപാദങ്ങൾക്കടിയിൽ പ്രാവിന്റെ കുറുകൽ കേൾക്കുന്ന പോലെ. അയാൾ അവിടെ മെല്ലെ ചുണ്ടമർത്തി. അവൾ ഒന്ന് ഞരങ്ങി, പിന്നെ തിരിഞ്ഞു കിടന്നു.

ഉറങ്ങി എന്നുറപ്പായപ്പോൾ അയാൾ വീണ്ടും ആ പാദങ്ങളെ സൂക്ഷിച്ചു നോക്കുവാൻ തുടങ്ങി. അയാളുടെ കൈകൾ ഉയർത്തി പാദങ്ങൾ തൊട്ടു.അവൾ അറിയുന്നില്ല എന്നുറപ്പ് വരുത്തി അയാൾ അവളുടെ കാലുകൾ പൊക്കി അയാളുടെ മടിയിൽ വച്ചു. പെട്ടന്നൊരു കടൽ അയാളുടെ ഉള്ളിൽ മറിഞ്ഞ്ഒഴുകി. അയാൾ അടച്ചു പിടിച്ച വായിൽ നിന്നും ആകാശത്തേക്ക് ചിലന്തികൾ അരിച്ചിറങ്ങാൻ തുടങ്ങി. അതിന്റെ കാലുകൽക്കിടയിൽകിടന്നു അയാളിൽ നിന്നും കാലം പിന്നോട്ടൊളിച്ചു.

നിന്നോട്, (പറയാതെ പറഞ്ഞത്): നിന്നോട് എനിക്ക് സംസരിക്കണമെന്നുണ്ട്. നമ്മൾക്കിടയിലെ ദൂരം എന്റെ വാക്കുകൾ കൊണ്ട് അളക്കാനാവില്ല എന്ന് ഞാൻ അറിയുന്നു. ഞാൻ എന്നിൽ നിന്നു കൈവിട്ടു പോകുമ്പോഴും എന്റെ ജീവിതം വലിയ കാട്ടുപക്ഷിയെ പോലെ തെളിഞ്ഞ ആകാശത്ത് പറക്കുന്നത് എനിക്ക് കാണാം. അതിന്റെ ചിറകടിയൊച്ച എനിക്ക് കേൾക്കാനാവില്ലെങ്കിലും അത് പറക്കുന്നതും, തിരിഞ്ഞുമറിയുന്നതും എനിക്ക് കാണാം. അതിനെ എനിക്ക് വിളിക്കാനാവില്ല എന്നും, അതിനൊരിക്കലും എന്നെ കാണാനാവില്ലെന്നും എനിക്കറിയാം. ശ്വാസം മുട്ടുന്നത് പോലെ. കൈപൊക്കാനാവുന്നില്ല.
നിന്റെ കാലിനടിയിൽ ഞാൻ നടന്നു തീർക്കാത്ത ലോകങ്ങൾ. രണ്ടു പാദങ്ങളും വിണ്ടു കീറിയിരിക്കുന്നു. ചിലതിനു മഞ്ഞ നിറം. ചിലത് ചുവന്നും. പിളർന്നു കിടക്കുന്ന പാദത്തിന്റെ അറ്റങ്ങളിൽ ഇറച്ചി തുറിച്ചുനിൽക്കുന്നു. അരണ്ട വെളിച്ചത്തിൽ എനിക്ക് നിന്റെ മുഖം കാണാൻ വയ്യ. നിന്റെ കാലിനടിയിൽ നിവർന്നു കിടക്കുന്ന ഭൂരേഖകൾ നിന്റെ മുഖത്തില്ല. കവിളുകൾ കുഴിഞ്ഞാണിരിക്കുന്നത്. കണ്ണുകളിൽ വെളിച്ചമില്ല. കാല്പാദങ്ങളിലുള്ള ഭൂപടങ്ങളിൽ ഞാന് കണ്ണോടിക്കുന്നു. എന്റെ കൈകുമ്പിളിൽ ഒതുങ്ങാവുന്ന ഒരു സമുദ്രം അവിടെ ഉറവ കൊളളുന്നുണ്ട്. ഞാൻ അതിൽ ഇറങ്ങുന്നു. ഓരോ തിരയും എന്നെ തികട്ടി കൊണ്ട് പോവുകയാണ്.

എനിക്ക് അനുഭവപ്പെട്ടിട്ടുള്ള ഏറ്റവും ശുദ്ധമായ വികാരം ഭയമാണ്. പിന്നെ കുറ്റബോധവും.

ഒരിക്കൽ രണ്ടാംക്ലാസ്സിൽ പഠിക്കുന്ന കാലം. മൂത്രമൊഴിക്കാൻ മുട്ടി. അസഹ്യമായ വേദന അടിവയറ്റിൽ നീറ്റി. ടീച്ചർ മുന്നൊരിക്കൽ കാരണങ്ങളില്ലാതെ പുറത്തു പോകരുത് എന്ന് പറഞ്ഞിരുന്നു. ഇടയ്ക്കിടെ മൂത്രം ഒഴിക്കാൻ എന്ന് പറഞ്ഞു പുറത്തു പോകുന്ന കുട്ടികളെ ചീത്ത പറഞ്ഞു കിഴുക്കി ടീച്ചർ ഇരുത്തുന്നത് കണ്ടിട്ടുള്ളത് കൊണ്ട് ഉള്ളിൽ ചെറിയ ഒരു കനലെരിഞ്ഞു.

ഇന്നിപ്പോൾ ക്ലാസ്സ് പകുതിയായപ്പോൾ മൂത്രം ഒഴിക്കാൻ മുട്ടി. എന്ത് ചെയ്യും? ടീച്ചറെ നോക്കുമ്പോ ചോദിക്കാൻ ഉള്ള ധൈര്യം വരുന്നില്ല. പോരാതെ ടീച്ചർ എന്തിനോ ദേഷ്യപ്പെട്ടിരിക്കുകയും. കയ്യിലുള്ള കുട്ടിപെൻസിൽ നേരിയതായി വിറച്ചു. എന്നിട്ടും എണീക്കാൻ ധൈര്യം പോര. ടീച്ചറുടെ ആക്രോശം കേട്ടാണ് തല ഞെട്ടിയുയർത്തിയത്​.

എല്ലാവരും എഴുന്നേറ്റു നിൽക്കണം. ചോദ്യം ചോദിച്ചാൽ എന്താണ് മറുപടി ഇല്ലാത്തത്? ബാക്കി ഉള്ളവർ ഇത്ര നേരം പറഞ്ഞത് എന്താണ്? നിങ്ങൾ എന്താണ് കേട്ടത്?നിങ്ങളൊക്കെ എന്തിനാണ് ക്ലാസ്സിൽ വരുന്നത്? ഉച്ചക്ക് കിട്ടാനുള്ളത് കഴിക്കാൻ മാത്രമോ?

ബാക്കി കേട്ടില്ല.

എല്ലാവരെയും പോലെ എഴുന്നേറ്റു നിന്നിരുന്നു. നിൽക്കും തോറും ശക്തി ക്ഷയിക്കുന്ന പോലെ തോന്നി. സഹിക്കുന്നതിന്റെ നീളം ഇനി താങ്ങാൻ വയ്യ. അങ്ങറ്റത്ത് മഴ പെയ്യുന്നു. നിന്ന നിൽപ്പിൽ കാലിലൂടെ ചൂട് വെള്ളം ഒലിച്ചിറങ്ങുന്നത് അറിയാം. വയർ പൂവ് പോലെ വിടരുന്നതും. കുട്ടികളൊക്കെ ടീച്ചറെ നോക്കുകയാണ്. ആരും അറിയുന്നില്ല. പെ​ട്ടെന്ന്​ അടുത്തിരിക്കുന്ന ബിജു ചോദിച്ചു.

ഇതെന്താ ഈ ഒലിച്ചു പോകുന്നത്?

ആരുടെയെങ്ങിലും വെള്ളം തട്ടിമറിഞ്ഞിരിക്കും എന്ന് അവനോടു മെല്ലെ പറയുമ്പോഴേക്കും മണി മുഴങ്ങി. ബിജു, ടീച്ചറുടെ കാതിൽ എന്തോ പറയുന്നതും, പടിക്കൽ കാത്തു നിൽക്കുന്ന ഉമ്മയെ ടീച്ചർ ഉള്ളിലേക്ക് വിളിച്ചു മാറ്റി നിർത്തി സംസാരിക്കുന്നതും കണ്ടു. വീട്ടിലേക്കുള്ള വഴി മുഴുവനുമുമ്മ ഒന്നും മിണ്ടിയില്ല. പിന്നീട്, കട്ടഞ്ചായ മുന്നിൽ നീട്ടി വച്ചു ഉമ്മ ചോദിച്ചു.
എന്താ അബ്ദുവേ.

..................

എന്തിനാ അത് ചെയ്‌തെ? പറഞ്ഞൂടെനോ?
പേടിച്ചിട്ടാ.

ഭയമായിരുന്നു. അയാളുടെ അനുജനായത് കൊണ്ടു മാത്രം ഉയർന്ന ചോദ്യങ്ങൾ കേട്ടു ശക്തി ചോർന്നിരുന്നു. നീ എങ്ങോട്ടാണെന്നു മുതൽ കയ്യിലെ പുസ്തകം എന്താണ് എന്ന് വരെ. ജലീലിനെ കുറിച്ച്, അവൻ എവിടെയെന്ന്​, വന്നിരുന്നോ എന്ന് , ഇപ്പോളെവിടെയെന്ന്​... നിർത്താതെയുള്ള ചോദ്യങ്ങൾ.

എന്റെ ക്ലാസ്സുമുറിയിൽ മുഴങ്ങിയ വാക്കുകളിൽ കേട്ട ചിത്രമാണ് അയാളുടേത്. ഇതേ സ്‌കൂളിൽ ആയിരുന്നു അയാളും പഠിച്ചത്. അവനെ പോലെ ആകുമോടാ എന്ന് മാഷ് കണ്ണുരുട്ടും. വായ തുറക്കാത്ത കഴുത എന്ന് മറ്റൊരു ടീച്ചർ. മറ്റവൻ വായടക്കില്ലായിരുന്നു, അവനെക്കൊണ്ട് എന്റെ ജോലി തെറിക്കെണ്ടാതായിരുന്നു, എന്ന് കണക്കു മാഷ്. എന്നിട്ടിപ്പോ സമരമൊക്കെ ചെയ്തു നാട് നന്നായോ? ആർക്കും ഉപകാരമില്ലാതെ നശിപ്പിക്കാൻ, എന്ന് സാമൂഹിക പാഠം പഠിപ്പിക്കുന്ന ടീച്ചർ. ഞാൻ നിൽക്കുന്ന ഭൂമിയിൽ നിന്നും അയാളെ തുടച്ചു നീക്കാൻ ഞാൻ എന്നും ആഗ്രഹിച്ചു. സ്‌കൂളിലും, കടയിലും, കളിസ്ഥലത്തും ഞാൻ അയാളുടെ അനിയൻ മാത്രം ആയി.

എന്റെ ആറുവയസ്സിനപ്പുറം ജലീൽ കൂടെയില്ലായിരുന്നു. അതിനു ശേഷം ചില സമയങ്ങളിൽ അയാൾ വന്നു പോയും ഇരുന്നു. വരുമ്പോൾ ഉമ്മ കരയുന്നത് കാണാം, എന്ന് തിരിച്ചു വരുമെന്ന് ചോദിക്കുന്നതും. ഒരിക്കൽ വന്നപ്പോൾ എന്റെ തലയിൽ തലോടി കുറച്ചു നേരമിരുന്നു. എനിക്കന്നു സംസാരിക്കാൻ തോന്നിയില്ല. ആരോ പറഞ്ഞറിഞ്ഞ്​ ഉപ്പ പാഞ്ഞു വന്നു കയറി. പിന്നെ കേട്ടത് ഒരു കരച്ചിൽ ആണ്. ഉപ്പയോട് ഉമ്മ സാരല്ല എന്ന് പറയുന്നത് കേട്ടു.ചോറ് വിളമ്പിയപ്പോൾ എല്ലാരുമൊരുമിച്ചിരിക്കാൻ ഉമ്മ പറഞ്ഞു. ഉപ്പ ജലീലിനെ നോക്കിച്ചിരിച്ച് താമസിക്കുന്ന ഇടം നല്ലതാണോ എന്ന് ചോദിച്ചു. ആണെന്ന് ജലീലും. ദിവസങ്ങൾക്കു ശേഷം കിട്ടിയ ചെറിയ തുണ്ട് മീനിൽ ആയിരുന്നു എന്റെ മനസ്സ്. ജലീൽ പറഞ്ഞ വാക്കുകൾ മുഴുവനും ചെവിയിൽ നനഞ്ഞില്ല. അയാൾ വയനാട്ടിലാണ്. കൂടെ കുറച്ചു നാടകക്കാരുണ്ട്. പുതിയ ഒരു നാടകം എഴുതുന്നു. നല്ലതാണ്. ഇതിനു മുന്നേ കളിച്ച നാടകത്തിനു വിലക്കുണ്ട്.

പൊലീസ്​ പിടിച്ച വിവരം അറിഞ്ഞതെങ്ങനെ എന്ന് ഉപ്പ വിവരിച്ചു. അയാൾ ഒന്ന് മൂളി. ഞങ്ങൾ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെങ്കിൽ പറയണം എന്ന് ഉപ്പ. അയാൾ പ്ലേറ്റിൽ നിന്നും കണ്ണുകളുയർത്തി ഉപ്പയെ നോക്കിയപ്പോൾ അവയിൽ കനിവിന്റെ ഒരാകാശം നീലിക്കുന്നത് ഞാൻ കണ്ടു.

എന്ത് ചെയ്യാൻ ഉപ്പ? ലോകത്തിനു നല്ലത് വരുന്നതിനെ കുറിച്ചല്ലേ ആലോചിക്കുന്നത്. നല്ലത് എന്നാലൊരു ചോദ്യവും ചോദിക്കരുത് എന്നാണല്ലോ, അയാൾ ചിരിച്ചു.

ഉപ്പയുമുമ്മയും ഒന്നും പറഞ്ഞില്ല. കുറച്ചു നിമിഷങ്ങൾക്ക് ശേഷം ഉപ്പ പറഞ്ഞു,
നിന്റെ കൂടെ ഉണ്ടായ രാധനില്ലേ. അവന്റെ കുഞ്ഞിന്റെ നൂലുകെട്ടായിരുന്നു.
ഈച്ചയുടെ ഇരമ്പലിൽ ഞാൻ ഊണ് കഴിക്കുന്ന തിണ്ണയിൽനിന്നും എഴുന്നേറ്റു പോയതു ആരും ശ്രദ്ധിച്ചില്ല. കോലായിൽ വന്നിരിക്കുമ്പോ വെയിലിനു ചൂട് കൂടിയിരുന്നു.

കുട്ടിക്കാലത്തു വലിയ കുട്ടിളോടോത്ത് അയാൾ കളിക്കുമ്പോ അപ്പുറത്തെ വീട്ടിലെ ചേച്ചി ചൂണ്ടി കാണിച്ചു തരുമായിരുന്നു. ഉമ്മ ചോരുരുട്ടുമ്പോ അവനെ പോലെ പഠിക്കണം കേട്ടോ എന്ന്​ പറയും. അയാൾ വീട്ടിൽ വരുമ്പോൾ ചിരി നിറയും. എന്നെക്കാളും പത്തോ, പതിനൊന്നോ വയസ്സിനു മൂത്തവൻ. പിന്നെ ഞാൻ ഒന്നാം ക്ലാസ്സിൽ ആയപ്പോ അയാൾപോയി. കേരളം മുഴുവൻ ചുറ്റി ഏതോ നാടകം കളിയ്ക്കാൻ എന്ന് ഉമ്മ പറഞ്ഞു. കത്ത് വന്നോ എന്ന് നോക്കി ഉപ്പ ഇരുന്നു. ഞാൻ ആ വീട്ടിൽ നിഴലായിരുന്നു. ഞാൻ മിണ്ടാതായത് ആരും അറിഞ്ഞില്ല. ഉണ്ടോ എന്ന് ആരും തിരക്കിയില്ല. അയാൾ പോയി രണ്ടു വർഷം കഴിഞ്ഞപ്പോൾ തെരുവിൽ നിന്ന്​ പൊലീസുകാർ പിടിച്ചു കൊണ്ട് പോയി എന്നാരോ പറഞ്ഞു.

ഉപ്പ ഓടിപ്പാഞ്ഞ്​ ജയിലിൽ പോയപ്പോ അയാളെ കാണാൻ പറ്റിയില്ല. മൂന്ന് ദിവസം മൂപ്പര് പുറത്തു കാത്തുനിന്നു. അവസാനം കണ്ടപ്പോൾ അയാളുടെ കണ്ണുകൾ വീർത്തു ചോര കക്കിയിരുന്നു. ചുണ്ട് വിറച്ചു സംസാരിക്കുവാൻ പറ്റിയില്ല. കാലു വേച്ച്​ അയാൾ കമ്പിയിൽ താങ്ങി നിന്നു. എന്തായി മോനെ എന്ന് ഉപ്പ ചോദിച്ചപ്പോൾ മെല്ലെ ചുണ്ടനക്കി. കൂടയൂള്ളോരോ എന്ന് ഉപ്പ പിന്നെയും ചോദിച്ചു. അവിടെ ഉണ്ടെന്നയാൾ ചൂണ്ടി. ദൂരയൂള്ള സെല്ലിൽ മറ്റു ചിലരെ കണ്ടു.

നീ എന്ന് വരും? ഉപ്പ ചോദിച്ചു.

വരും, പേടിക്കാൻ ഒന്നും ഇല്ല. അയാൾ തിരിഞ്ഞു നടന്നു.

ഇതെല്ലാം വന്നു ഉമ്മയോട് പറയുമ്പോൾ ഉപ്പയുടെ തൊണ്ടയിടറിക്കൊണ്ടിരുന്നു.

ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ, ആദ്യമായി രാത്രി സിനിമ കാണാൻ പോയ ദിവസം, ഇടവഴി തിരിഞ്ഞതും പോലീസ് വണ്ടി അടുത്ത് വന്നു നിന്നതും ഒരുമിച്ചായിരുന്നു.

എവിടെയാ പോയത്? കൊമ്പന്മീശക്കാരൻ എന്നെ തലങ്ങും വിലങ്ങും നോക്കുന്നു.

കൂടെ ഉണ്ടായ കുട്ടി അവന്റെ വീടെത്തി കയറി പോയിരുന്നു. ഇനി ഒരു തിരിവിനുപ്പുറമെന്റെ വീടാണ്. ഇരുട്ടത്ത് ഞാൻ ഒറ്റക്കായിരുന്നു.

സിനിമാക്കാ സാർ, ഞാൻ വിക്കി.

നിന്നെ ഞാൻ മുന്നേം കണ്ടിട്ടുണ്ട്. അവിടേം ഇവിടേം പതുങ്ങി നിൽക്കുന്നത്​.

ഞാൻ എവ്‌ടെം നിന്നില്ല.

എങ്ങനെ ഉറപ്പാക്കാ? അയാൾ ചോദിച്ചു, ആവശ്യം ഇല്ലാത്ത വഴീലൊക്കെ നിന്നെ കാണാൻ ണ്ടല്ലോ. എത്രാം ക്ലാസ്സിലാ?

പത്തിൽ.

എന്നിട്ടാണാ രാത്രി ഇറങ്ങി നടക്കുന്നെ. ജലീലിന്റെ അനിയനല്ലേ?

ഞാൻ അയാളുടെ മുഖത്തേക്ക് നോക്കി.

എന്താടാ? അയാൾ ഒച്ച ഉയർത്തി.

അല്ലേട? നീ അവന്റെ അനിയൻ അല്ലെ?

ആ. ഞാൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. ഇപ്പോൾ ഭയത്തോടൊപ്പം എനിക്ക് ദേഷ്യവും വരുന്നുണ്ടായിരുന്നു.

എന്താട കയ്യില്?

ഒന്നൂല്ല സാർ.

കൈ കാണിക്ക്, അയാൾ പറഞ്ഞു.

ഞാൻ കൈ രണ്ടും മുന്നോട്ടു വച്ചു.

കൈ പോക്കട, അയാൾ പറഞ്ഞു.

ഞാൻ കൈപൊക്കി.

ഇനിയും ഉയര്‌ത്തെടാ, അയാൾ ചീറി.

ഞാൻ കൈ പിന്നെയും ഉയർത്തി.

കൈ കുടയ്. അയാൾ പറഞ്ഞു.

ഞാൻ കൈകുടഞ്ഞു.

നീ നാടകം കളിക്കുമോ ഡാ? അയാൾ ചിരിച്ചു കൊണ്ട് ചോദിച്ചു.

ഇല്ല

നീ പുസ്തകം വായിക്കുമോ?

ഇല്ല.

നീ കവിത ചൊല്ലുമോ?

ഇല്ല.

നീ പ്രസംഗിക്കുമോ?

ഇല്ല.

നിനക്ക് കൂട്ടുകാർ ഇല്ലേ?

...

ഇല്ലേ?

ഉണ്ട്.

ആർ?

കുറച്ചു പേരൊക്കെ.

ജലീൽ ഇപ്പൊ എവിടെയാ?

അറിയില്ല.

അതെന്താ?

എനിക്ക് അറിയില്ല.

അവൻ പറഞ്ഞില്ലേ?

ഇല്ല.

അവൻ വീട്ടിൽ വന്നില്ലേ?

ഇല്ല.

എപ്പോള വന്നത് ?

കുറേ ആയി.

എപ്പോ?

കുറേ ആയി.

എപ്പോ?

ഓർമ ഇല്ല.

അതെന്താ?

കുറേ ആയി.

വന്നപ്പൊഎന്തു തന്നു?

ഒന്നൂല്ല.

അതെന്താ?

അറിയില്ല.

അവന്റെ കയ്യിൽ കുറേ പൈസണ്ടാവുമല്ലോ?

അറിയില്ല.

അതെന്താ?

അറിയില്ല.

അവന്റെ കയ്യിൽ പൈസ ഉണ്ടാവും, നീ കാണാഞ്ഞിട്ടാ.

അറിയില്ല.

ഉമ്മാക്ക് പൈസ കൊടുത്തില്ല?

അറീല്ല.

അതെന്താ?

അറിയില്ല.

നിനക്ക് സിനിമക്ക് എവിടുന്നാ പൈസ?

ഉപ്പ തന്നു.

ഉപ്പക്കെവിടുന്നാ?

...

ഉപ്പക്കെവിടുന്നാ?

പണി എടുത്തിട്ട്.

എന്ത് പണി?

ലോഡിംഗ്.

ഉപ്പന്റെ കയ്യില് കുറേ പൈസ ണ്ടോ?

ഇല്ല.

ജലീൽ എവടെ?

അറീല്ല.

എപ്പോളാ അവസാനം വന്നെ?

കുറേ ആയി.

വന്നപ്പോ എന്താ പറഞ്ഞെ?

ഓർമ ഇല്ല.

അതെന്താ?

കുറേ ആയി.

കൈ വേദനിക്കുന്നുണ്ടോ?

ഉണ്ട്.

താഴ്ത്തണോ?

ഉം.

പറ്റില്ല. ഇവിടെ കുറേ പേരെ അവൻ ഇങ്ങനെ കൈ പൊക്കി നിർത്തിരിക്ക്യ.

അറിയോ?

ഇല്ല.

അതെന്താ? നീ അവൻ എഴ്ത്യത് വായിച്ചില്ലേ?

ഇല്ല.

കള്ളം.

അല്ല.

കള്ളാ.

അല്ല.

നീ സത്യം പറയുമോ?

ഉവ്വ്.

എന്നാൽ പറ. അവനെവിടെ?

അറിയില്ല സാർ. അറിഞ്ഞാ ഞാനന്നെ കൊണ്ടു തരാ. എന്റെ ശബ്ദം ഉയർന്നു. അയാൾ എന്നെ തുറിച്ച് നോക്കി ജീപ്പ് മുന്നോട്ടടുത്തു, പിന്നെ തിരിച്ചു വന്നു. കൈ താഴ്ത്തടാ, അയാൾ അലറി.

അയാൾ പോയിക്കഴിഞ്ഞും ഞാൻ കൈ താഴ്ത്തിയില്ല. കൈ ഉയർത്തി പിടിച്ചു തന്നെ വീട്ടിലേക്ക് നടന്നു. എന്റെ ഉള്ളിൽ എന്തല്ലാമോ തകർന്നെരിഞ്ഞുകൊണ്ടേയിരുന്നു. ഉമ്മ തിണ്ണയിൽ ഉണ്ടായിരുന്നു.
എന്താടാ വൈക്യേ? നിന്റെ കയ്യെന്താട ഇങ്ങനെ?

ഞാൻ ആ നിലാവത്ത് കയ്യുയർത്തി നിന്നു. ഉപ്പ വന്നു എന്റെ കൈ താഴ്ത്താൻ ആവതും നോക്കിയെങ്കിലും ഞാൻ താഴ്ത്തിയില്ല. ഉപ്പ കയ്യിൽ കിട്ടിയ മട്ടൽ എടുത്തു എന്നെ അടിച്ചു കൊണ്ടിരുന്നു. എന്റെ കണ്ണിൽ നിന്നും വെള്ളം വീണു മുൻവശം നനഞ്ഞു. എന്നിട്ടും ഞാൻ കൈ താഴ്ത്തിയില്ല. അവസാനം ഉപ്പ തളർന്നു നിലത്തിരുന്നു, എന്താണ് മോനെ എന്നുകരഞ്ഞു. നെഞ്ചത്ത്‌ കൈവച്ചു മൂപ്പര് ആകാശത്തേക്ക് നോക്കിക്കരഞ്ഞു.

ഓനാണ്. ഓൻ, ജലീൽ. ഓൻ കാരണം ഞാൻ എന്നും കയ്യുയർത്തി നിക്കാണ്. എന്നോടെല്ലരും ചോയ്ക്കുന്ന്. എപ്പളും. ഓൻ എവടെ. ഓനെ പോലെ. ഓൻ ഏടെ.ഓനെ എന്തിനാ പോലീസ് പിടിച്ചേ. ഓനാരാ പടച്ചോനാ. ലോകം നന്നാക്കിന്നു. ത്ഫൂ. ത്ഫൂ. ത്ഫൂ.

എന്റെ തുപ്പൽ തെറിച്ചു എന്റെ മുഖം നനഞ്ഞു. ഞാൻ കരഞ്ഞു ഉമ്മയെ പിടിച്ചു.
മടുത്തുമ്മാ. ഇനി പറ്റൂല്ല.ഞാൻ പോന്നാ.
അള്ളാ മോനെ പറയല്ലാ. നീയുംകൂടെ പറയല്ല. താങ്ങൂല്ലാ. ഇനി താങ്ങൂല്ലാ.
എല്ലാവരും ഒലിച്ച ആ രാത്രിക്ക് ശേഷം എനിക്ക് പിന്നെ തീരെ മിണ്ടാട്ടം ഇല്ലാതായി. കുറേ ദിവസം സ്‌കൂളിൽ പോയില്ല. പിന്നെ മെല്ലെ ഒരു ദിവസം പോയി. പത്തിന്റെ പരീക്ഷക്ക് മുന്നേ ഞാൻ ടൗണിലേക്കുള്ള ബസ്സ് കയറി. ഇവിടെ അടിയുന്നതിനു മുന്നേ ഞാൻ പല തീരങ്ങളിൽ അടിഞ്ഞു. അയാളിൽ നിന്നു ഞാൻ ഓടുകയായിരുന്നു. അയാൾ നന്നാക്കാൻ ശ്രമിച്ച ലോകം എന്നെ കല്ലെറിഞ്ഞു കൊണ്ടിരുന്നു. ചോര പൊടിയുമ്പോളൊക്കെ ഞാൻ അയാളെ ഓർത്തു. അയാളുടെ ചിരിയെ. അയാൾ കളിച്ചിരിക്കാവുന്ന നാടകങ്ങളെ. അയാളുടെ എഴുത്തുകളെ. അയാൾ പറഞ്ഞ ലോക നന്മയെ. അതെവിടെ ആണെന്ന്. അയാൾ എവിടെ എന്ന്.

വർഷങ്ങൾക്കിപ്പുറം എന്റെ കയ്യിൽ തടഞ്ഞ ഒരു പുസ്തകത്തിൽ നിന്ന്​ ഞാൻ അയാളെ കണ്ടെത്തി. അതിനിടയിൽ ഞാൻ കാണാത്ത ആകാശങ്ങളെയും , ആർത്തലക്കുന്ന മഴയിൽ കുതിരുന്ന ജീവിതങ്ങളും കണ്ടു. ഒരു വാക്കിൽ നിന്നും മറ്റൊരു വാക്കിലേക്ക് ഞാൻ തൂങ്ങിയാടിക്കൊണ്ടിരുന്നു. അയാൾക്ക് വേണ്ടി അന്ന് കാടിറങ്ങി വന്ന മനുഷ്യരുടെ കയ്യിൽ ഞാൻ മെല്ലെ തൊട്ടു. അവരുടെ കണ്ണിൽ അന്ന് അയാൾക്ക് വേണ്ടി ഒഴുകിയ ചോര എന്നെയും നനച്ചു കടന്നു പോയി. ഭൂമിയിൽ കാലുറപ്പിനാകാതെ അവർ നടന്ന ഒറ്റയടിപാതകളും, അവരുടെ ജനിക്കാതെ മരിക്കുന്ന കുഞ്ഞുങ്ങളും എന്നെ നോക്കാതെ തിരിച്ചു നടന്നു. എന്റെ സമയം മഞ്ഞയിൽ കുതിർന്നു ഈ മുറിയിൽ തിരഞ്ഞു കൊണ്ടിരിക്കുന്നു. വർഷങ്ങൾ മുന്നേ അയാൾ കയറി വന്ന ഉച്ചച്ചൂടിൽ ഞാനുരുകി. അയാളെ എല്ലാവരും ഭയന്നതു, വെറുത്തതു, എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല. അയാളെ ഭയന്ന് ഞാൻ പുരവിട്ടോടിയത് എന്തിനാണെന്ന് ഇപ്പോൾ എനിക്ക് തോന്നാറുണ്ട്. ഞാൻ അയാളെ ചേർത്ത് നിർത്തുന്നു എന്ന് കരുതാൻ ഇന്നെനിക്ക് ശക്തിയുണ്ട്. കമിഴ്ന്നു കിടന്ന ആ ശരീരം ഏറ്റു വാങ്ങാൻ ആര് ചെന്നു എന്നെനിക്കറിയില്ല. ഉപ്പ പോയിരിക്കുമോ? ഉമ്മ തിണ്ണയിലെ ഇരുട്ടിൽ കാത്തിരിപ്പുണ്ടാവുമോ?

ജലീൽ. നീ സ്‌നേഹിച്ചതിനാണോ ലോകം നിന്നെ കല്ലെറിഞ്ഞത്? തുറുങ്കിലടച്ചത്? എന്നെ കൂർത്ത കണ്ണുകൾ കൊണ്ടു നോക്കിയത്?ചോദ്യങ്ങൾ കൊണ്ട് മുറിവേൽപ്പിച്ചത്?
എന്റെ ശാന്തമായ കൈകൾ കൊണ്ട് പുസ്തകത്തിന്റെ താളുകൾ മറച്ചു, അരണ്ട വെളിച്ചങ്ങളിലിരുന്നു ഞാൻ ഒച്ചയില്ലാതെ ആർത്തു വായിക്കുന്നു.
നീ കേൾക്കുക.

‘‘എല്ലാറ്റിലും അവന്റെ നിശബ്ദമായ രക്തം
ചിതറിവീണിരിക്കുന്നു
ഒരാൾക്കും അവനെ രക്ഷിക്കാനായില്ല.
തടവറയിൽ അവസാനം വായിച്ചു കൊണ്ടിരുന്ന
പുസ്തകം നിവർത്തിവെച്ച്
തടവുകാരൻ തൂക്കുമരത്തിലേക്ക് നടന്നുപോയിരിക്കുന്നു.
ബാക്കിയായത് നീലക്കടലാസ്സിൽ
കുത്തിക്കോറിയ ചില വരികൾമാത്രം.
അവസാനത്തെ ഹൃദയസ്പന്ദനത്തിന്റെ ചിറകടി മാത്രം
അവസാനത്തെ നെടുവീർപ്പിന്റെ
ഇളംചൂടറ്റ പ്രതിധ്വനി മാത്രം.
ഉരിഞ്ഞിട്ട പേരും ഊരിവെച്ച ചെരിപ്പും മാത്രം
ജീവിക്കപ്പെടാത്ത ഒരു ജീവിതം മുഴുവൻ
ഈ മുറിയിൽ അവനെ കാത്തിരിക്കുന്നു.
ജീവിക്കപ്പെടാത്ത ഒരു ജീവിതം,
പ്രതീക്ഷകളുടെയും സാദ്ധ്യതകളുടെയും
കുഴിയ്ക്കപ്പെടാത്ത ഒരു ഖനി''.*

*സച്ചിദാനന്ദൻ; ‘ഒഴിഞ്ഞ മുറി’. സുബ്രമണ്യദാസ്- ഇന്നും.

Comments