മഹേഷ് ജനയുടെ ജീവിതത്തിലെ ഏഴുദിനങ്ങൾ

ഏപ്രിൽ 19 ന് ഹിന്ദുസ്ഥാൻ ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോർട്ട്. കോവിഡ് രോഗം വ്യാപിക്കുന്നതിനിടയിൽ മാർച്ച് 24 ന് രാജ്യം അപ്രതീക്ഷിതമായി ലോക് ഡൗണിലേക്കു പോയപ്പോൾ ഏറ്റവും കൂടുതൽ ദുരിതങ്ങൾ അനുഭവിച്ചത് കുടിയേറ്റതൊഴിലാളികളാണ്. സ്വന്തം നാട്ടിലെത്താൻ സൈക്കിളിൽ ഏഴുദിവസം കൊണ്ട് 1700 കിലോമീറ്റർ യാത്ര ചെയ്ത മഹേഷ് ജന എന്ന യുവാവിനെപ്പറ്റിയാണ് ഈ റിപ്പോർട്ട്.

മൊഴിമാറ്റം : എം സുചിത്ര

മഹേഷ് ജന

പ്രിൽ ഒന്ന്. എന്നത്തെയും പോലെ അന്നും മഹേഷ് ജന അതിരാവിലെ എഴുന്നേറ്റു. പതിവായി ചെയ്യുന്ന കാര്യങ്ങളൊക്കെ ചെയ്തു. പക്ഷേ, സാധാരണഗതിയിൽ ഒരിക്കലും ചിന്തിക്കാൻപോലും സാധ്യതയില്ലാത്ത ഒരു പ്ലാനുണ്ടായിരുന്നു അന്ന് അയാളുടെ മനസ്സിൽ.

ഇരുപതു വയസ്സേയുള്ളു അയാൾക്ക്. അധികം ഉയരമോ വണ്ണമോ ഇല്ലാത്ത ദേഹപ്രകൃതം. മുടി പറ്റെ വെട്ടിയിട്ടുണ്ട് . കുട്ടിത്തമുള്ള മുഖം. രാത്രി ഒരുപോള കണ്ണടയ്ക്കാതെ തിരിഞ്ഞും മറിഞ്ഞും കിടന്നതിനുശേഷം കാലത്ത് നാലുമണിക്കു തന്നെ എഴുന്നേറ്റു. നീല ജീൻസും നീലയിൽ ചാരനിറത്തിൽ വിലങ്ങനെ വരകളുള്ള ടീഷർട്ടും ധരിച്ചു. തേഞ്ഞുപോയ റബർ ചെരുപ്പുകളിട്ടു. കനമുള്ള ബാക്ക്പാക് തോളിൽ തൂക്കി, സന്തോഷത്തോടെ. പിന്നീട് കുടുസുമുറി താഴിട്ടുപൂട്ടി പതുക്കെ പുറത്തിറങ്ങി തന്റെ സൈക്കിളിൽ കേറി. ഭാരമേറിയ സൈക്കിളായിരുന്നു അത്. ഇരുപത്തിരണ്ട് ഇഞ്ചിന്റെ ചക്രങ്ങളുള്ള വലിയൊരു സൈക്കിൾ.

മൊബൈൽ ഫോണോ മാപ്പോ ഒന്നുമുണ്ടായിരുന്നില്ല കയ്യിൽ. എന്നിട്ടും ഒരു തരിമ്പുപോലും പേടിയോ സംശയമോ തോന്നിയില്ല . തലയ്ക്കകത്ത് ഒരൊറ്റ ചിന്ത മാത്രം: എങ്ങനെയെങ്കിലും നാട്ടിലെത്തണം.

നേരം അപ്പോഴും വെളുത്തിരുന്നില്ല. ഈ സമയത്ത് അയാൾ സൈക്കിൾ ചവിട്ടി പതിവായി പോവാറുള്ളത് പത്തുകിലോമീറ്റർ അകലെയുള്ള ഫാക്ടറിയിലേക്കാണ്. മഹാരാഷ്ട്രയിലെ സാംഗ്ലിയിലുള്ള വ്യവസായമേഖലയിലാണ് അയാൾ ജോലിചെയ്യുന്ന മെറ്റൽ ഫാക്ടറി.

പക്ഷേ, ആ ദിവസം തൊഴിലിടമായിരുന്നില്ല മഹേഷ് ജനയുടെ ലക്ഷ്യം. സ്വന്തം ഗ്രാമത്തിലേക്കാണ് അയാൾ യാത്ര തിരിച്ചത്. ബന്റ എന്നാണ് ഗ്രാമത്തിന്റെ പേര്. ഗ്രാമം തൊട്ടടുത്തതൊന്നുമല്ല. അങ്ങകലെ, 1700 കിലോമീറ്റർ ദൂരെ, ഒഡീഷ/യിലെ ജാജ്പുർ ജില്ലയിലാണ്.

ഒരു കമ്പിളിപ്പുതപ്പും കട്ടികുറഞ്ഞ ഒരു കിടക്കയും മാറിയിടാൻ ഒരുസെറ്റ് കുപ്പായവും പാർലെ-ജി, മാരി, ക്രീം ബിസ്‌ക്കറ്റുകളുടെ ഏതാനും പാക്കറ്റുകളും വെള്ളം നിറച്ച കുറച്ചു പ്ലാസ്റ്റിക് കുപ്പികളും സോപ്പിന്റെ കുഞ്ഞുപാക്കറ്റുകളുമാണ് മഹേഷ് ജനയുടെ ബാഗിലുണ്ടായിരുന്നത്. പിന്നെ, എല്ലാദിവസവും ഫാക്ടറിയിലേക്ക് കൊണ്ടുപോകാറുള്ള സ്റ്റീലിന്റെ ഭക്ഷണപാത്രവും. എല്ലാംകൂടി ബാഗിന് ഏകദേശം പത്തുകിലോ ഭാരമുണ്ടാവും. കാശായി കയ്യിൽ കരുതിയത് മൂവായിരത്തോളം രൂപ മാത്രം. മൊബൈൽ ഫോണോ മാപ്പോ ഒന്നുമുണ്ടായിരുന്നില്ല അയാളുടെ കയ്യിൽ. എന്നിട്ടും ഒരു തരിമ്പുപോലും പേടിയോ സംശയമോ തോന്നിയില്ല അയാൾക്ക്. തലയ്ക്കകത്ത് ഒരൊറ്റ ചിന്ത മാത്രം: എങ്ങനെയെങ്കിലും നാട്ടിലെത്തണം. അവിടെയെത്തുന്നതുവരെ മുന്നോട്ടു തന്നെ പോവുക. സൈക്കിൾ ബ്രേക്ക് ഡൗണായാൽ നടന്നുപോവുക.

യാത്രയിൽ ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. എന്നാൽ, അവയൊന്നും താനും തന്റെ കൂട്ടുകാരും കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ സഹിച്ച മാനസിക സമ്മർദങ്ങളുടെയത്ര ഗുരുതരമാവില്ല എന്ന കാര്യത്തിൽ മഹേഷ് ജനക്കു സംശയമൊന്നുമില്ലായിരുന്നു. മാർച്ച് 24ന് ദേശീയ ലോക്ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം വല്ലാത്ത പേടിയിലും ആശങ്കയിലുമായിരുന്നു അവരൊക്കെ. അവർ എന്ന് പറഞ്ഞാൽ വ്യവസായ മേഖലയിലെ മെറ്റൽ, പ്ലാസ്റ്റിക് ഫാക്ടറികളിൽ പണിയെടുക്കുന്ന കുടിയേറ്റ തൊഴിലാളികൾ. ഏറെയും ഒഡീഷയിൽ നിന്നുള്ളവർ.

''ചുരുങ്ങിയത് അഞ്ചുമാസത്തേക്കെങ്കിലും ഫാക്ടറികളൊന്നും തുറക്കില്ല എന്നാണു പറഞ്ഞുകേട്ടത്. വല്ലാത്ത ഭയത്തിലായിരുന്നു ഞങ്ങളൊക്കെ. അങ്ങനെ സംഭവിച്ചാൽ എന്തു ചെയ്യും? വരുമാനമുണ്ടാവുമോ? ഭക്ഷണം കിട്ടുമോ? മുറിയുടെ വാടക എങ്ങനെ കൊടുക്കും? ഞങ്ങളെപ്പോലുള്ള കുടിയേറ്റത്തൊഴിലാളികളുടെ നിലനില്പിനെപ്പറ്റിആർക്കും ഒന്നും പറയാനുണ്ടായിരുന്നില്ല,'' മഹേഷ് ജന പറയുന്നു.

പലായനം ചെയ്യുന്ന കുടിയേറ്റത്തൊഴിലാളികളുടെ ദൃശ്യങ്ങൾ വാർത്തകളിൽ അയാൾ കണ്ടു. ഏതുവിധേനയും സ്വന്തം നാട്ടിലെത്തണമെന്ന വ്യഗ്രതയോടെ കാൽനടയായി പോകുന്നവരുടെ വലിയ കൂട്ടങ്ങൾ. നമുക്കും അങ്ങനെത്തന്നെ ചെയ്യാം എന്നാണ് ജനയുടെ കൂടെയുള്ളവരൊക്കെ പറഞ്ഞത്.

''ലോക് ഡൗൺ പ്രഖ്യാപിച്ചതിനുശേഷമുള്ള നാലഞ്ചുദിവസം ഞങ്ങളൊന്നും ഉറങ്ങിയിട്ടേയില്ല. എന്തുചെയ്യണമെന്ന് ആർക്കും ഒരു പിടിയുമില്ല. നിൽക്കണോ പോകണോ? പുറപ്പെട്ടാൽ എത്തേണ്ടിടത്ത് എത്തുമോ? കാൽനടയാണെങ്കിൽ ഒരുദിവസം പരമാവധി 50 കിലോമീറ്റർ കടക്കാൻ കഴിഞ്ഞേയ്ക്കും . നാട്ടിലെത്താൻ ഒരുമാസമെങ്കിലുമെടുക്കും. സൈക്കിളിലാണെങ്കിൽ ഒരുപക്ഷേ ഒരോദിവസവും 100 കിലോമീറ്ററോ അതിലധികമോ പോകാൻ കഴിഞ്ഞേക്കും. അങ്ങനെയാണെങ്കിൽ 15 ദിവസം കൊണ്ടു നാട്ടിലെത്താം.''

ഇടുങ്ങിയ വാടകമുറിയിലിരുന്ന് മഹേഷ് ജന തലപുകഞ്ഞാലോചിച്ചു. എന്തുചെയ്യണം ? ഒടുവിൽ തീരുമാനിച്ചു. എന്തുവന്നാലും പോകുക തന്നെ. കാൽനട വേണ്ട സൈക്കിൾ മതി. മാർച്ച് 25 ന് അയാൾ അമ്മാവന്റെ മകൻ മനോജ് പരീദയെ വിളിച്ചു. അയാളുടെ വീട്ടിലാണ് മഹേഷ് വളർന്നത്. ജാജ്പുർ ജില്ലയിൽ നോർത്തേൺ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിയിൽ ലൈൻ മാനായി ജോലിചെയ്യുകയാണ് മനോജ്

ചിത്രീകരണം: ദേവപ്രകാശ്

''തൽക്കാലം ഇങ്ങോട്ടു വരേണ്ട, അവിടെത്തന്നെ നിന്നാൽ മതി എന്നാണ് ഞാൻ മഹേഷിനോട് പറഞ്ഞത്. കയ്യിൽ കാശില്ല എന്നവൻ പറഞ്ഞപ്പോൾ ഗൂഗ്ൾപേ വഴി 3000 രൂപ അയച്ചുകൊടുക്കുകയും ചെയ്തു. മഹാരാഷ്ട്രയിൽ നിന്ന് ഒഡീഷയിലേക്ക് സൈക്കിളിൽ ആരെങ്കിലും വരുമോ? അത് അസാധ്യമാണെന്നാണ് ഞങ്ങളൊക്കെ കരുതിയത്,'' മനോജ് പരീദ പറയുന്നു.

പക്ഷേ, മഹേഷ്ജന പിന്മാറിയില്ല. ആരോടും ഒന്നും പറയാതെ സ്ഥലം വിടാൻ തീരുമാനിച്ചു. പ്ലാൻ വളരെ ലളിതമായിരുന്നു: ഒഡീഷയിൽ നിന്ന് സാംഗ്ലീയിലേക്ക് വന്ന അതേ വഴിയിലൂടെ നേരെ എതിർദിശയിലേക്ക് സഞ്ചരിക്കുക.

മഹേഷിനെയും കൂട്ടുകാരെയും ഒരു കോൺട്രാക്ടറാണ് ജോലിക്കായി സാംഗ്ലിയി ലേക്ക് കൊണ്ടുപോയത്. ആ യാത്ര ഇങ്ങനെയായിരുന്നു: ആദ്യം ജാജ്പുരിൽ നിന്ന് ഭുവനേശ്വറിലേയ്ക്ക് ബസിൽ നാലുമണിക്കൂർ യാത്ര. അവിടെ നിന്ന് കൊണാർക്ക് എക്‌സ്പ്രസിൽ കയറി. ഇന്ത്യയുടെ കിഴക്കു-പടിഞ്ഞാറൻ തീരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന തീവണ്ടി. ഭുവനേശ്വറിൽ നിന്ന് 1932 കിലോമീറ്റർ താണ്ടി മുംബൈയിലേക്കു പോകുന്ന വണ്ടിയാണ്. 37 മണിക്കൂറും 15 മിനുറ്റുമാണ് യാത്രാസമയം. ഒന്നരദിവസം കഴിഞ്ഞപ്പോൾ അവർ സോലാപൂരിൽ ഇറങ്ങി. മഹാരാഷ്ട്രയുടെയും കർണാടകയുടെയും അതിർത്തിക്കടുത്തുള്ള പട്ടണം. സോലാപൂരിൽ നിന്ന് സാംഗ്ലിയിലേക്ക് ബസിൽ 12 മണിക്കൂർ യാത്ര.

''ആ വഴിയിലൂടെത്തന്നെ വേണം തിരിച്ചുപോകേണ്ടത്. അതിനെപ്പറ്റി മാത്രമാണ് അപ്പോൾ ഞാൻ ചിന്തിച്ചത്. കുടിക്കാൻ വെള്ളമുണ്ടാവുമോ കഴിക്കാൻ ആഹാരം കിട്ടുമോ സൈക്കിളിനു കുഴപ്പമെന്തെങ്കിലും സംഭവിക്കുമോ എന്നതൊന്നും എന്റെ തലയിലേക്കു വന്നതേയില്ല,'' മഹേഷ് ജന യാത്ര പുറപ്പെട്ടതിനെപ്പറ്റി ഓർമ്മിക്കുന്നു.

കുടിയേറ്റത്തൊഴിലാളിയാവുന്നത്

മഹേഷ് ജനിച്ചത് ലുധിയാനയിലാണ്. ഒരു സൈക്കിൾ മാർക്കറ്റിനരികെ. മഹേഷിന്റെ അച്ഛനുമമ്മയും പട്ടണത്തിൽ ഒരു തട്ടുകട നടത്തിയിരുന്നു. ദാരിദ്ര്യം മൂത്തപ്പോൾ അവർ മഹേഷിനെ ഒഡീഷയിലെ ഗ്രാമത്തിലേക്കു തിരിച്ചയച്ചു; അമ്മാവന്റെ വീട്ടിലേക്ക്. ഒമ്പതുവയസായിരുന്നു മഹേഷിനപ്പോൾ. സ്‌കൂളിൽ പഠിക്കുമ്പോൾ പട്ടാളത്തിൽ ചേരണമെന്നായിരുന്നു മഹേഷിന്റെ മോഹം.
അഞ്ചുവർഷം മുമ്പ് അച്ഛൻ സ്വന്തം ജീവനൊടുക്കാൻ ശ്രമിച്ചു. മഹേഷ് അച്ഛനെ കാണാൻ ദൽഹിയിലേക്കും അവിടെനിന്ന് ലുധിയാനയിലേക്കും പോയി. കയ്യിൽ 500 രൂപ തികച്ചില്ലായിരുന്നു. കഴിഞ്ഞവർഷം അച്ഛന് വൃക്കരോഗം വന്നു. അതിനു പുറമേ, നട്ടെല്ലിനു ക്ഷതം പറ്റുകയും കിടപ്പിലാവുകയും ചെയ്തു .

''എനിക്ക് രണ്ട് അനിയന്മാരും ഒരു അനിയത്തിയുമുണ്ട്. തൊഴിലെടുത്ത് കുടുംബം പുലർത്താനുള്ള എന്റെ ഊഴമായി എന്ന് എനിക്കു മനസ്സിലായി. കൊടിയ ദാരിദ്യം. സ്വന്തമെന്നു പറയാൻ ഒരു വീടുപോലുമില്ല. പണിയെടുത്ത് എന്തെങ്കിലും വരുമാനം ഉണ്ടാക്കിയേ പറ്റൂ,'' മഹേഷ് പറയുന്നു.

ഒമ്പതുമാസം മുമ്പ് മഹേഷ് പഠിത്തം നിർത്തി. പത്താം ക്ളാസിലെ പരീക്ഷ എഴുതിയില്ല. അങ്ങനെ രാജ്യത്തെ 12കോടി കുടിയേറ്റത്തൊഴിലാളികളിൽ ഒരാളായി മാറി അയാൾ.

ചെറുപ്രായത്തിൽത്തന്നെ ഏറ്റവും കൂടുതൽ ആളുകൾ കുടിയേറ്റത്തൊഴിലാളികളായി മാറുന്ന രാജ്യമാണ് ഇന്ത്യയെന്ന് സാമ്പത്തികശാസ്ത്രജ്ഞനും അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അധ്യാപകനുമായ ചിന്മയ് തുംബെ പറയുന്നു. 'ഇന്ത്യ മൂവിങ് : എ ഹിസ്റ്ററി ഓഫ് മൈഗ്രേഷൻ' എന്ന പുസ്തകത്തിന്റെ കർത്താവു കൂടിയാണ് അദ്ദേഹം .

ഒരു തൊഴിലിലും പരിശീലനം നേടിയിട്ടില്ലാത്ത മഹേഷ് ആദ്യം ചേർന്നത് ഒരു പ്ലാസ്റ്റിക് ഫാക്ടറിയിലാണ്. ചുമട്ടുതൊഴിലാളിയായി. 'ചുമട് എടുത്തെടുത്ത് കഴുത്തൊടിയുമെന്ന അവസ്ഥയായി. ഒട്ടും ഇഷ്ടപ്പെട്ടില്ല എനിക്ക് ആ ജോലി,'' മഹേഷ് പറയുന്നു.
പിന്നെ ചേർന്നത് ഒരു മെറ്റൽ ഫാക്ടറിയിലാണ്. വാട്ടർപമ്പുകൾ നിർമ്മിക്കുന്ന വിഭാഗത്തിൽ ജോലി പഠിക്കാൻ ചേർന്നു . ആ ജോലി അപകടം പിടിച്ചതാണെന്നും അതിൽ ചേരരുതെന്നും ചങ്ങാതിമാർ പറഞ്ഞത് മഹേഷ് കേട്ടില്ല. വലിയ ഇരുമ്പു സ്ളാബുകൾക്കിടയിൽപ്പെട്ടു മരിച്ച ഒരു തൊഴിലാളിയുടെ ചതഞ്ഞ ശരീരം തുടക്കത്തിൽത്തന്നെ കാണേണ്ടിവന്നു മഹേഷിന് .

''ഈ ജോലിയക്കിടയിൽ തൊഴിലാളികളുടെ കയ്യും കാലുമൊക്കെ ഒടിയും. പക്ഷേ, മഹേഷ് എങ്ങനെയൊക്കെയോ പിടിച്ചുനിന്നു. ഇരുമ്പ് മുറിക്കാനും കൂട്ടിയോജിപ്പിക്കാനുമൊക്കെ പഠിച്ചു . ആദ്യത്തെ അഞ്ചുമാസം നയാപൈസ പോലും കിട്ടിയില്ല കൂലിയായി. അതിനുശേഷം, ജനുവരിയിൽ ജെസൺസ് ഫൗണ്ടറി എന്ന പുതിയ ഒരു ഫാക്ടറിയിൽ ചേർന്നു. എണ്ണ -വാതക വ്യവസായങ്ങൾക്കു വേണ്ടി ലോഹവാർപ്പുകൾ നിർമ്മിക്കുന്ന ഫാക്ടറിയാണ്. മാസം 12000 രൂപ ശമ്പളം .

നീണ്ടുപോകുന്ന പാത

ആ ദിവസം സൂര്യൻ ഉദിക്കുമ്പോഴേക്കും മഹേഷ് മിറാജിലെത്തിയിരുന്നു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പട്ടണമാണ് മിറാജ്. സാംഗ്ലി മുനിസിപ്പാലിറ്റിയുടെ ഭാഗം. അവിടെവച്ച് NH 160 ലേക്ക് കേറി. പകൽ മുഴുവൻ സൈക്കിൾ ചവിട്ടി സന്ധ്യയാകുമ്പോഴേക്കും സോലാപൂരിലെത്തണം. അന്നവിടെ തങ്ങി പിറ്റേന്ന് നേരം വെളുക്കുമ്പോൾ വീണ്ടും യാത്ര തുടങ്ങുക. അതായിരുന്നു പ്ലാൻ.

മിറാജ് പിന്നിട്ടതിനുശേഷം മഹേഷ് മഹാരാഷ്ട്ര സ്റ്റേറ്റ് ഹൈവേ No 161 ലേക്ക് കേറി. കരിമ്പുതോട്ടങ്ങൾക്കിടയിലൂടെ നീണ്ടുപോകുന്ന പാത. കുറച്ചുകഴിഞ്ഞപ്പോൾ യാത്രയിലെ ആദ്യത്തെ നദിക്കരികെയെത്തി. അഗ്രണി നദി . ചെറിയ പുഴ. സദാ വരൾച്ചയാനുഭവിക്കുന്ന പ്രദേശത്തിന് അല്പം ആശ്വാസമാകുന്നതിനു വേണ്ടി 2017 ലാണ് അഗ്രണിയെ പുനരുജ്ജീവിപ്പിച്ചത്.

വൈകുന്നേരമായപ്പോഴും വലിയ തളർച്ചയൊന്നും മഹേഷിനു തോന്നിയില്ല. എന്നുമാത്രമല്ല, സമയബന്ധിതമല്ലാത്ത ആ സൈക്കിൾസവാരിയും ഒഴിഞ്ഞുകിടക്കുന്ന പാതയുടെ ഏകാന്തതയും മഹേഷിന് ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. എവിടെയും നിർത്താതെ വേഗത്തിൽ അയാൾ സൈക്കിൾ ചവിട്ടിക്കൊണ്ടേയിരുന്നു.

നേരം ഇരുട്ടിയപ്പോൾ ഒരു അമ്പലത്തിനടുത്തെത്തി. യാത്ര അന്നത്തേയ്ക്ക് അവസാനിപ്പിച്ചു. അപ്പോഴേക്കും 150 കിലോമീറ്റർ പിന്നീട്ടിരുന്നു. ആഗ്രഹിച്ചതുപോലെ സോലാപൂരിലെത്താൻ കഴിഞ്ഞില്ല. പക്ഷേ , ആ പട്ടണത്തിൽ നിന്ന് 40 കിലോമീറ്റർ ഇപ്പുറം എത്തിയിരുന്നു. അന്നത്തെ യാത്രയിലുണ്ടായ ഏക പ്രശ്‌നം സൈക്കിൾ ഒരുതവണ പഞ്ചറായി എന്നതാണ്.

രാത്രിയിൽ സൈക്കിളിൽ വന്നെത്തിയ അപരിചിതനെക്കണ്ട് ഒരുകൂട്ടം ഗ്രാമീണർ അടുത്തുവന്നു വിവരം തിരക്കി. മഹേഷ് അവരോട് തന്റെ കഥ പറഞ്ഞു. അന്നു രാത്രി അമ്പലത്തിൽ തങ്ങുന്നതിന് അവർ അനുവാദം നൽകി. അയാൾക്ക് ഭക്ഷണവും കുടിക്കാൻ പാലും കൊടുത്തു. സൈക്കിളിന്റെ പഞ്ചർ ഒട്ടിച്ചുകൊടുത്തു. ഇന്ന് 150 കിലോമീറ്റർ സൈക്കിൾ ചവിട്ടാൻ കഴിഞ്ഞുവെങ്കിൽ നാളെയും അതു സാധ്യമാകും എന്ന ചിന്തയോടെ ഞാൻ ഉറക്കത്തിലേക്കു വീണു'': മഹേഷ് പറയുന്നു.

സൈക്കിളുന്തി എത്രതന്നെ നടക്കേണ്ടി വന്നാലും ശരി, അത് എവിടെയെങ്കിലുമിട്ട് പോകുന്ന പ്രശ്‌നമേയില്ല എന്നു ഞാൻ തീരുമാനിച്ചു. തീവണ്ടിസർവീസുകൾ വീണ്ടും തുടങ്ങിയിട്ടുണ്ടെങ്കിൽ സൈക്കിളും കൊണ്ട് വണ്ടിയിൽ കയറും. ബസോടാൻ തുടങ്ങിട്ടുണ്ടെങ്കിൽ ബസിൽ കയറും

അപ്പോഴേക്കും മഹേഷിനെ കാണാതായ വിവരം കോൺട്രാക്ടറും മഹേഷിന്റെ ചങ്ങാതിമാരും പൊലീസിനെ അറിയിച്ചിരുന്നു.

ചെക്‌പോസ്റ്റുകൾ

ഒന്നാം ദിവസത്തിൽ സ്വാഭാവികമായി രൂപപ്പെട്ട അസാധാരണമായ യാത്രാരീതി തന്നെയാണ് പിന്നീടുള്ള ദിവസങ്ങളിലും മഹേഷ് അവലംബിച്ചത്. അതിരാവിലെ യാത്ര തുടങ്ങുക. പകൽ മുഴുവനും യാത്ര ചെയ്യുക. അതു കഴിഞ്ഞാൽ നേരം ഇരുട്ടിയതിനുശേഷം കുറെ നേരവും സൈക്കിൾ ചവിട്ടുക. ഉറങ്ങാൻ മാത്രം എവിടെയെങ്കിലും തങ്ങുക. ഇന്ത്യക്കു കുറുകെ നടത്തിയ ആ ഏകാന്തയാത്രയിൽ ആരും അയാളെ ഉപദ്രവിച്ചില്ല. സഹായത്തിനു വേണ്ടി അഭ്യർത്ഥിച്ചപ്പോഴൊക്കെ പലരും സഹായഹസ്തം നീട്ടി.

''ഭയപ്പെടുത്തുന്നതൊന്നും സംഭവിച്ചില്ല. സത്യം പറഞ്ഞാൽ ഞാൻ ആ യാത്ര ആസ്വദിക്കാൻ തുടങ്ങിയിരുന്നു. പ്രത്യേകിച്ചും വലിയ ഇറക്കമൊക്കെ ഇറങ്ങുന്നത് നല്ല രസമായിരുന്നു'' മഹേഷ് ചിരിക്കുന്നു.

രണ്ടാമത്തെ ദിവസം സോലാപൂർ പിന്നിട്ട അയാൾ നൽദുർഗ്ഗിലെത്തി. അവിടത്തെ പുരാതനമായ കോട്ടയുടെയും മനോഹരമായ തടാകത്തിന്റെയും അരികിലൂടെ സൈക്കിൾ ചവിട്ടി, പൂട്ടിക്കിടക്കുന്ന പഞ്ചസാരമില്ലുകൾ പിന്നിട്ട്, വാഹനം മുട്ടി പാതയിൽ ചതരഞ്ഞുകിടക്കുന്ന നായ്ക്കളുടെ ജഡങ്ങൾ കണ്ട്, പിന്നെയും മുന്നോട്ടുപോകുന്നതിനിടയിൽ ഉച്ചയ്‌ക്കെ പ്പൊഴോ അയാൾ കർണാടകത്തിലേക്കു പ്രവേശിച്ചു. ചെക്‌പോസ്റ്റ് എത്തിയപ്പോഴാണ് മഹാരാഷ്ട്രയുടെ അതിർത്തി കഴിഞ്ഞുവെന്നത് അയാൾക്ക് മനസ്സിലായത്.

''എന്റെ പേടി മുഴുവൻ പൊലീസുകാരെപ്പറ്റി ഓർക്കുമ്പോഴായിരുന്നു. എന്നാൽ അവരും എന്നെ ഉപദ്രവിച്ചില്ല. വെള്ളവും ആഹാരവും തരികയും ചെയ്തു. പലയിടത്തും പോലീസുകാർ എന്നെ തടഞ്ഞിരുന്നു. തിരിച്ചുപോകാൻ എന്തായാലും കഴിയില്ല, നിങ്ങൾക്കു വേണമെങ്കിൽ ഞാനിവിടെ തങ്ങാമെന്നു ഞാൻ അവരോട് പറഞ്ഞു. അവർ എന്നെ പോകാൻ അനുവദിച്ചു,'' മഹേഷ് ഓർമ്മിക്കുന്നു.

( ഒരു കാര്യം ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മഹേഷ്ജന വൈറസ് വാഹകനായിരുന്നില്ല. അതല്ലായിരുന്നെങ്കിൽ ഈ കഥയുടെ ഗതി തീർത്തും മാറിപ്പോയേനെ. സൈക്കിളിൽ യാത്ര ചെയ്ത് സകലയിടത്തും രോഗം പരത്തിയ സൂപ്പർമാനായിട്ടാവും അയാളെ നമ്മൾ അറിയുക.)

മനുഷ്യനും സൈക്കിളും

മഹേഷ്ജനയുടെ യാത്രയിൽ എന്തെങ്കിലും ഒരു തടസ്സം ഉണ്ടായിരുന്നുവെങ്കിൽ അത് അയാളുടെ സൈക്കിൾ സൃഷ്ടിച്ച പ്രശ്‌നങ്ങൾ തന്നെയായിരുന്നു. ഓരോ ദിവസവും ചുരുങ്ങിയത് രണ്ടുതവണയെങ്കിലും വാഹനം പഞ്ചറായി.

''അപ്പോഴൊക്കെ നടക്കേണ്ടിവന്നു. യാത്ര തുടങ്ങിയപ്പോൾ ഇത് ഇങ്ങനെയാണ് സംഭവിക്കാൻ പോകുന്നത് എന്ന് എനിക്ക് അറിയില്ലായിരുന്നു.''

ചിത്രീകരണം: ദേവപ്രകാശ്

മൂന്നാമത്തെ ദിവസം ഹൈദരാബാദിനു സമീപമെത്താറായപ്പോൾ മഹേഷ് ജനക്കു വഴിതെറ്റി. തെറ്റായ വഴിയിൽ നൂറു കിലോമീറ്ററോളം യാത്രചെയ്തതിനുശേഷമാണ് വഴിതെറ്റിയ കാര്യം മനസ്സിലായത്. വീണ്ടും NH 65 ലേക്ക് കയറാൻ ഒരു എളുപ്പവഴിയുണ്ടെന്നു വഴിയിൽ കണ്ടുമുട്ടിയ ഒരു ഗ്രാമീണൻ പറഞ്ഞു. അങ്ങനെ പോയാൽ പകുതി വഴിയെങ്കിലും ലാഭിക്കാം. പക്ഷേ, പോകേണ്ടത് കനത്ത കാടുള്ള മലമ്പ്രദേശത്തിലൂടെയാണ്.
മുകളിലേയ്ക്കു കയറുന്നതിനിടയിൽ കൂർത്ത ഒരു പാറയിൽ തട്ടി സൈക്കിളിന്റെ ടയറിനു ചെറുതായി പരിക്കേറ്റു . സൈക്കിളും ഉന്തി പത്തുകിലോമീറ്ററോളം കയറേണ്ടി വന്നു .

''മലയുടെ ഒത്ത മുകളിൽ എത്തിയപ്പോൾ ഞാൻ വീണ്ടും സൈക്കിളിൽ കയറി. ബ്രെയ്ക്ക് ശരിയല്ലേ എന്നു നോക്കി. എന്നിട്ട് താഴോട്ട് ഒറ്റ പോക്ക്. എന്തു രസമായിരുന്നെന്നോ ആരുമില്ലാത്ത റോഡിലൂടെ സ്പീഡിലുള്ള ആ ഇറക്കം!'' മഹേഷ് ജന പറയുന്നു.

താഴെയെത്തിയതിനുശേഷം 30 കിലോമീറ്റർ നടക്കേണ്ടിവന്നു വീണ്ടും ഒരു ഗ്രാമത്തിലെത്താൻ. പുറത്തെങ്ങും ആരെയുംകണ്ടില്ല. ഓരോവാതിലിലും ചെന്നുമുട്ടി. ഒടുവിൽ ഒരാൾ വന്ന് പഞ്ചർ ഒട്ടിക്കാൻ സഹായിച്ചു. പക്ഷേ, എന്ത് കാര്യം? അരമണിക്കൂർ കഴിഞ്ഞപ്പോഴേയ്ക്കും ടയർ തീർത്തും പൊട്ടി. പിന്നെയും നടന്നു. അടുത്ത ഗ്രാമത്തിലെത്തിയപ്പോൾ ഒരു സൈക്കിൾ കടക്കാരൻ പിൻടയറിന്റെ ട്യൂബ് മാറ്റികൊടുത്തു. ട്യൂബിന്റെ വില മാത്രമാണ് അയാൾ എടുത്തത്,'' മഹേഷ് ഓർമ്മിക്കുന്നു.

യാത്ര വീണ്ടും തുടർന്നു. അധികം വൈകാതെ അയാൾ വലിയ നഗരമായ ഹൈദരാബാദിനു പുറത്തുള്ള ഹൈവേയിലേക്ക് കയറി. നേരെ വിജയവാഡയിലേയ്ക്ക് പോകുന്ന റോഡ് .

ആ പാതയിൽ വച്ച് മഹേഷ് കുടിയേറ്റത്തൊഴിലാളികളുടെ വലിയ ഒരു കൂട്ടത്തെക്കണ്ടു. ഉത്തർപ്രദേശിൽ നിന്നും ബിഹാറിൽ നിന്നുമുള്ളവർ. കയ്യിൽ കാശൊന്നുമില്ലാത്തതുകൊണ്ട് കാൽനടയായി നാട്ടിലേക്കു പോകുന്നവരാണ്. മറ്റു വഴികളൊന്നുമില്ല.

''ഈ സൈക്കിളിൽ ഒഡീഷ വരെ എത്തുമോ എന്നവർ എന്നോടു ചോദിച്ചു. ഭോലാനാഥ് കൂടെയുണ്ടെങ്കിൽ തീർച്ചയായും എത്തുമെന്ന് ഞാൻ മറുപടി പറഞ്ഞു''. പരമശിവന്റെ മറ്റൊരു പേരാണ് ഭോലാനാഥ്. കാൽനടക്കാരെ കടന്നു മുന്നോട്ടുപോകുമ്പോൾ മഹേഷ് ഒരു കാര്യം തീരുമാനിച്ചു: എന്തുതന്നെ സംഭവിച്ചാലും സൈക്കിൾ ഉപേക്ഷിക്കില്ല.

''സൈക്കിളുന്തി എത്രതന്നെ നടക്കേണ്ടി വന്നാലും ശരി, അത് എവിടെയെങ്കിലുമിട്ട് പോകുന്ന പ്രശ്‌നമേയില്ല എന്നു ഞാൻ തീരുമാനിച്ചു. തീവണ്ടിസർവീസുകൾ വീണ്ടും തുടങ്ങിയിട്ടുണ്ടെങ്കിൽ സൈക്കിളും കൊണ്ട് വണ്ടിയിൽ കയറും. ബസോടാൻ തുടങ്ങിട്ടുണ്ടെങ്കിൽ ബസിൽ കയറും. അപ്പോഴുമുണ്ടാവും സൈക്കിൾ കൂടെ. എന്തും എപ്പോൾ വേണമെങ്കിലും നിശ്ചലമായേക്കുമെന്ന ഒരു പേടി എന്നെ പിടികൂടിയിരുന്നു. ആ സമയത്ത് എനിക്ക് പ്രതീക്ഷ നൽകിയ ഒന്ന് സൈക്കിളാണ്,'' മഹേഷ് പറയുന്നു.

നാലാംദിവസം അയാൾ വിജയവാഡയിലെത്തി. ഒരുപക്ഷേ തന്റെ വിവരമൊന്നുമറിയാതെ കുടുംബക്കാർ വിഷമിക്കുന്നുണ്ടെങ്കിലോ എന്ന ചിന്ത അപ്പോഴാണ് അയാൾക്കുണ്ടായത്. അപരിചിതനായ ഒരാളുടെ പക്കൽ നിന്ന് ഫോൺവാങ്ങി സഹോദരിയെ വിളിച്ചു.

''എന്തൊരു ഭംഗിയായിരുന്നു... ഞാൻ അതിശയിച്ചുപോയി. ഈ യാത്രക്കിടയിൽ മരിച്ചുപോയാലും വലിയകുഴപ്പൊന്നുമില്ല എന്ന് എനിക്കപ്പോൾ തോന്നി. ജീവിക്കുകയാണെങ്കിൽ വലിയ സന്തോഷം. അപ്പോൾ വീണ്ടും സൈക്കിളിൽ.''

''ഫോണിൽ വിളിവന്നപ്പോൾ ഒരുനിമിഷത്തേക്ക് എനിക്ക് ഭയങ്കര ദേഷ്യം വന്നു,'' മഹേഷിന്റെ സഹോദരി മിതാലി പറയുന്നു. ''എന്തൊരു ബുദ്ധിമോശമാണ് ചേട്ടൻ കാണിച്ചത് എന്നൊക്കെ ഞാൻ വഴക്കു പറഞ്ഞു ഒരുവിവരവുമില്ലാതെ വേവലാതിപ്പെട്ടിരിക്കുകയായിരുന്നു ഞങ്ങളൊക്കെ. അതേ സമയം ഒന്നും പറ്റിയിട്ടില്ലല്ലോ എന്ന ആശ്വാസവും തോന്നി. ജാജ് പൂരിലെത്തിയാൽ വീണ്ടും വിളിക്കാൻ ഞാൻ പറഞ്ഞു.''

ജാജ് പൂരിലെത്തണമെങ്കിൽ ഇനിയുമുണ്ട് 900 കിലോമീറ്റർ. പക്ഷേ, അപ്പോഴേയ്ക്കും പുറത്തുള്ളതൊന്നും തന്നെ അലട്ടാത്ത ഒരു പ്രത്യേക മാനസികാവസ്ഥയിൽ എത്തിക്കഴിഞ്ഞിരുന്നു മഹേഷ്. താനും സൈക്കിളും റോഡും മാത്രം. ഇതിലപ്പുറമൊന്നുമില്ലാത്ത അവസ്ഥ. സദാസമയവും അയാളെ അലട്ടാറുള്ള പണത്തെപ്പറ്റിയുള്ള ചിന്തകളും എങ്ങോപോയി. ഫോണില്ലാത്തതിനാൽ ആരെയെങ്കിലും അങ്ങോട്ടു വിളിക്കാനോ ഇങ്ങോട്ടു വിളിക്കുന്നവരോട് സംസാരിക്കാനോ ചുമ്മാ വീഡിയോ കാണാനോ പാട്ടു കേൾക്കാനോ, ഫോട്ടോ എടുക്കാനോ ഒന്നും കഴിയില്ല. ശ്രദ്ധ തെറ്റിക്കുന്ന ഒന്നുമില്ല.

ഇതിനിടയിൽ വഴി മനോഹരമായിമാറുന്നത് മഹേഷ് ജന ശ്രദ്ധിച്ചു. മലകളും കാടുകളും മദിച്ചൊഴുകുന്ന കൃഷ്ണാനദിയും . കൊണ്ടപ്പള്ളി സംരക്ഷിതവനമേഖല കടന്നുപോകുകയായിരുന്നു അപ്പോൾ അയാൾ.

''എന്തൊരു ഭംഗിയായിരുന്നു... ഞാൻ അതിശയിച്ചുപോയി. ഈ യാത്രക്കിടയിൽ മരിച്ചുപോയാലും വലിയകുഴപ്പൊന്നുമില്ല എന്ന് എനിക്കപ്പോൾ തോന്നി. ജീവിക്കുകയാണെങ്കിൽ വലിയ സന്തോഷം. അപ്പോൾ വീണ്ടും സൈക്കിളിൽ.''

വിജയവാഡയിൽ കൃഷ്ണ നദിക്കു കുറുകെ കെട്ടിയിട്ടുള്ള കൂറ്റൻ ബാരേജ് പിന്നിട്ടപ്പോൾ മഹേഷ് ജന വലിയൊരു വളവു തിരിഞ്ഞ് NH 16 ലേക്ക് കേറി. കിഴക്കൻ തീരത്തിലൂടെ നേരെ സ്വന്തം നാട്ടിലേക്ക് പോകുന്ന റോഡ് .

ആറാം ദിവസം മഹേഷ് ജന ശ്രീകാകുളവും നാഗാവലി നദിക്കു കുറുകെ കെട്ടിയിട്ടുള്ള പാലവും പിന്നിട്ടു. രണ്ടുവർഷം മുമ്പ് ജൂണിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഈ പാലം പാടെ തകർന്നിരുന്നു.

അന്നത്തെ ദിവസം സന്ധ്യയായപ്പോഴേക്കും അയാൾ ഒഡീഷയിലെ ഗഞ്ചാം ജില്ലയിലെ ഗുഡിപദാർ ഗ്രാമത്തിലെത്തി. പിന്നീട് ഗഞ്ചാംസിറ്റി കടന്നു. ഇവിടെ വച്ചാണ് ഋഷികുല്യാനദി ബംഗാൾ ഉൾക്കടലിൽ ചേരുന്നത്. പിന്നെ വംശനാശം നേരിടുന്ന ഒലിവ് റിഡ്ലി ആമകൾ മുട്ടയിടാൻ കയറിവരുന്ന തീരവും സാൽവനങ്ങളും കടന്ന് സൈക്കിൾ അതിവേഗം മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്നു. ഇതിനിടയിൽ കടലിനെ വേണ്ടവിധം ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെന്നും തന്റെ വലതുവശത്തായി ദൂരെ തിളങ്ങുന്ന ഒരു നീലവരയായി സമുദ്രം കിടക്കുന്നുണ്ടായിരുന്നുവെന്നും മഹേഷ് ജന പറയുന്നു.

ഏഴാംനാൾ ഭുവനേശ്വറിലെത്തിയതിനുശേഷം മാത്രമാണ് സ്വന്തം തട്ടകത്തിലെത്തിയത്തിന്റെ ആശ്വാസം അയാൾക്ക് അനുഭവപ്പെട്ടത്. പക്ഷേ, ഇനിയുമുണ്ട് 100 കിലോമീറ്റർ നാട്ടിലെത്താൻ .

'' ഈ യാത്രക്കിടയിൽ ഒരു പ്രാവശ്യംപോലും എനിക്ക് അസുഖം വന്നില്ല. ഒരുപാട് സമയം തുടർച്ചയായി സൈക്കിൾ ചവിട്ടിയതിനാൽ കാലും തുടയും ഭയങ്കരമായി വേദനിച്ചിരുന്നു. രണ്ടുതവണ ബോധംകെട്ടു. വേദന സഹിക്കാൻ പറ്റാത്തപ്പോൾ ഞാൻ സൈക്കിളിൽ നിന്നിറങ്ങി വിശ്രമിച്ചു. ഭുവനേശ്വറിൽ എത്തിയപ്പോൾ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല.''

ഏപ്രിൽ ഏഴിന് വൈകുന്നേരം മഹേഷ്ജന ജാജ്പുർ പട്ടണത്തിലെത്തി. ഇനി ഗ്രാമത്തിലെത്താൻ വെറും അഞ്ചു കിലോമീറ്റർ മാത്രം.

പക്ഷേ, ആ അഞ്ചുകിലോമീറ്റർ കടന്നുപോകാൻ അയാൾക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല.

''ജാജ് പൂരിലെത്തിയപ്പോൾ ഞാൻ അമ്മാവനെ വിളിച്ചു. അമ്മാവൻ എന്നോട് പറഞ്ഞത,് ഞാൻ നേരെ പൊലീസുകാരുടെ അടുത്തുചെന്ന് ആരോഗ്യസംരക്ഷണകേന്ദ്രത്തിലേക്ക് കൊണ്ടുപോയി ക്വാറന്റ്റെയ്നിലാക്കാൻ ആവശ്യപ്പെടണമെന്നാണ് . ഞാൻ അങ്ങനെത്തന്നെ ചെയ്തു,'' മഹേഷ് ചിരിക്കുന്നു.

പതിന്നാലു ദിവസമാണ് ക്വാറന്റ്റെയ്ൻ. അത് കഴിഞ്ഞ് സ്വന്തം വീട്ടിലൊന്ന് എത്തിക്കിട്ടാൻ കൊതിച്ചിരിക്കുകയാണ് മഹേഷ്. അമ്മാവനും മറ്റു കുടുംബാംഗങ്ങളും എല്ലാ ദിവസവും മെഡിക്കൽ സെന്ററിൽ വന്ന് അയാളെ കാണുന്നുണ്ട്, ഭക്ഷണം കൊണ്ടുവരുന്നുണ്ട്, അകലം പാലിച്ച് സംസാരിക്കുന്നുമുണ്ട്.

ദീർഘമായ ഈ സൈക്കിൾ യാത്രക്കിടയിൽ പ്രതീക്ഷിച്ചതെന്തെങ്കിലും നടക്കാതെ പോയത്തിൽ സങ്കടം തോന്നിയിട്ടുണ്ടോ?

''പ്രേതങ്ങളെ എന്തായാലും കാണുമെന്നാണ് ഞാൻ വിചാരിച്ചിരുന്നത്,''

സൈക്കിൾ ഇപ്പോൾ പോലീസ്‌കസ്റ്റഡിയിലാണ് .

''അവനെ വിശ്വസിക്കാൻ പറ്റില്ല, മഹാരാഷ്ട്രയിൽ നിന്ന് ഇതുവരെ സൈക്കിളിൽ വന്ന ഒരാൾക്ക് ഇവിടെ നിന്ന് കടന്നുകളയാനാണോ പ്രയാസം എന്നാണ് പോലീസ് പറയുന്നത്,'' മഹേഷ് ജന പറയുന്നു .

ഏഴുദിവസം കൊണ്ടാണ് അയാൾ 1700 കിലോമീറ്റർ സൈക്കിൾ ചവിട്ടിയത്; ദിവസവും ശരാശരി 242 കിലോമീറ്റർ.

ദീർഘമായ ഈ സൈക്കിൾ യാത്രക്കിടയിൽ പ്രതീക്ഷിച്ചതെന്തെങ്കിലും നടക്കാതെ പോയത്തിൽ സങ്കടം തോന്നിയിട്ടുണ്ടോ?

''പ്രേതങ്ങളെ എന്തായാലും കാണുമെന്നാണ് ഞാൻ വിചാരിച്ചിരുന്നത്,'' മഹേഷ് ജന ചിരിക്കുന്നു. ''പക്ഷേ , ഒരെണ്ണത്തിനെപ്പോലും കണ്ടില്ല.''

Comments